Thursday, December 31, 2009

ആതിര രാവിലെ അമ്പിളിയോ....

നാളെ ധനുമാസത്തിലെ തിരുവാതിര. തരുണീമണികള്‍  നെടുമംഗല്യത്തിനു വേണ്ടി നോമ്പ് നോല്‍ക്കുന്ന നാള്‍. ഇന്നു് വൈകീട്ടു ‍ തുടങ്ങി   പാതിരാപ്പൂ ചൂടുന്നതു വരെ.‍. എല്ലാത്തിനും അകമ്പടിയായി  തിരുവാതിര‍കളിയും. കുളി കഴിഞ്ഞ്‌ ഈറന്‍ മാറി‌  മുണ്ടും നേരിയതും ചുറ്റി,  മുല്ലപ്പൂവും ചൂടി, മൂന്നും കൂട്ടി ചുവപ്പിച്ചു് (101 വെറ്റില മുറുക്കണമെന്നാണ്) തിരുവാതിര കളിക്കുന്നതു കാണാനൊരു ചന്തം തന്നെയാണേയ്.  (സിനിമയിലൊന്നും അല്ലാട്ടോ, ശരിക്കും ഉള്ളതു തന്നെയാ).

എത്രയോ കാലങ്ങളായി ഇതു കണ്ടു നില്‍ക്കുന്നു നമ്മുടെ സാക്ഷാല്‍ ശ്രീമാന്‍ ചന്ദ്രന്‍ ചേട്ടന്‍.  അതുകൊണ്ടാണോ ഇന്നത്തെ അമ്പിളിയെ ആതിരരാവിലെ അമ്പിളിയോ എന്നു കവി (O N V  കുറുപ്പ് സാര്‍) വിളിച്ചതു്.

ഇന്നത്തെ അമ്പിളി വെറും സാധാരണക്കാരനല്ല,  ഇത്തിരി ഭാഗ്യവാനാണ്‌‍. വെറും ആതിര രാവിലെ അമ്പിളി മാത്രമല്ല, പുതുവര്‍ഷരാവിലെ അമ്പിളിയാണ്‌‍, പിന്നേയുമുണ്ട്‌ മറ്റൊന്നു കൂടി. ഇന്നത്തെ അമ്പിളി  blue moon കൂടിയാണ്‌.‌

എന്നു വച്ചാല്‍ സാധാരണ ഒരു പൂര്‍ണ്ണ ചന്ദ്രനല്ലേയുള്ളൂ ഒരു മാസം. അങ്ങനെ 12 ചന്ദ്രന്മാര്‍. എന്നാല്‍ ഇന്നത്തെ ചന്ദ്രന്‍ ഈ മാസത്തെ രണ്ടാമത്തെ, ഇക്കൊല്ലത്തെ  പതിമൂന്നാത്തെ  ചന്ദ്രനാണു്. രണ്ടോ മൂന്നോ അല്ലെങ്കില്‍ മൂന്നോ നാലോ കൊല്ലം കൂടുമ്പോള്‍ മാത്രമുണ്ടാവുന്നതു്.

മാനത്തൊരമ്പിളി, ആറ്റിലൊരമ്പിളി...

അതുകൊണ്ട് ഇന്നു അമ്പിളിമാമനെ എല്ലാരും ഒന്നു കണ്ടോളൂട്ടൊ. അല്ലെങ്കില്‍ തന്നെ അമ്പിളിമാമനെ കാണാന്‍ ആര്‍ക്കാ ഇഷ്ടമില്ലാത്തതു്.

ഇക്കൊല്ലം ഇനി ഒരു പോസ്റ്റുകൂടി വേണ്ടെന്നു വച്ചതായിരുന്നു.....

ശരി, ഇനി അടുത്ത വര്‍ഷം കാണാം.

സ്നേഹത്തോടെ, ശുഭപ്രതീക്ഷയോടെ,

എഴുത്തുകാരി.

Monday, December 28, 2009

ചിലതു്, ചിലതു മാത്രം...

ഒരുപാട് പ്രതീക്ഷകളോടെ, സ്വപ്നങ്ങളോടെ തുടങ്ങിയ ഒരു വര്‍ഷം കൂടി കഴിയുന്നു. ഇനി നാളുകള്‍ മാത്രം. അതില്‍ എത്രയെണ്ണം നടന്നു. ഒരു തിരിഞ്ഞു നോട്ടം നടത്തിയാല്‍ സഫലമായ പ്രതീക്ഷകള്‍ക്കോ വിഫലമായ മോഹങ്ങള്‍ക്കോ ഏതിനായിരിക്കും മുന്‍തൂക്കം?

ഇനി എന്തിനാ അങ്ങനെ ഒരു കണക്കെടുപ്പു്. വേണ്ടാ, നടക്കാത്തവയെയൊക്കെ അവിടെത്തന്നെ കുഴിച്ചുമൂടി പാവം നമ്മള്‍ വീണ്ടും വീണ്ടും വരവേല്‍ക്കുന്നു ഒരു പുതിയ വര്‍ഷത്തെ, പുതിയ പുതിയ പ്രതീക്ഷകളുമായി, സ്വപ്നങ്ങളുമായി...

അതു തന്നെയാ നല്ലതു്, എന്നാലും.....

നമ്മള്‍ മലയാളികള്‍ എന്നും അഭിമാനിച്ചിരുന്നില്ലേ (കൂട്ടത്തില്‍ മറ്റുള്ളവരെ പുഛിക്കാറുമുണ്ടല്ലോ) എല്ലാ കാര്യത്തിലും നമ്മള്‍ മുന്‍പന്തിയിലാണെന്നു്. അതു് ശരിയുമാണ്. ഏതു രംഗത്തായാലും ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരുടെ ഒരു വലിയ നിര തന്നെ ഇവിടെ‍ നിന്നല്ലേ.

പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ വരുമ്പോള്‍ പേടിയാവുന്നു. നമ്മളൊന്നും അറിഞ്ഞില്ല. അറിയുന്നില്ല. ഭീകരവാദവും തീവ്രവാദവുമൊക്കെ നമ്മുടെ മണ്ണിലല്ലേ വേരുറപ്പിക്കുന്നതു്, നമ്മുടെ ഈ കൊച്ചു കേരളത്തില്‍. ആരെ വിശ്വസിക്കും, ആരെ വിശ്വസിക്കാതിരിക്കും?

ഇന്നലെ ചാനലുകളുടെ breaking news ആയിരുന്നു ഇപ്രാവശ്യത്തെ ക്രിസ്തുമസ് ആഘോഷത്തിന്റെ മദ്യപാനത്തിന്റെ ശതമാനക്കണക്ക്. അതിലും ഞങ്ങള്‍ തൃശ്ശൂരുകാര്‍ക്കു്, പ്രത്യേകിച്ചു് ചാലക്കുടിക്കാ‍ര്‍ക്ക് അഭിമാനിക്കാം ഞങ്ങള്‍ തന്നെയാണൊന്നാം സ്ഥാനത്തു്. പുതുവര്‍ഷത്തിന്റെ കണക്കു വരുമ്പോഴും അതിനു മാറ്റമുണ്ടാവില്ല.

മുല്ലപ്പെരിയാര്‍ പ്രശ്നം. ഓര്‍ക്കാന്‍ പോലും ഭയം തോന്നുന്നു. പല ഭാഗത്തു നിന്നും മുറവിളികളുണ്ടായിട്ടും അതൊക്കെ വീഴുന്നതു് ബധിരകര്‍ണ്ണങ്ങളിലല്ലേ.

രാജ് മോഹന്‍ മുതല്‍ രാജ് ഭവന്‍ വരെയുള്ള വിശേഷങ്ങള്‍ വേറെ.

എനിക്കറിയില്ല, എന്താ ഇങ്ങനെയൊക്കെ.

ഒന്നിന്റേയും കാര്യകാരണങ്ങളിലേക്കു കടക്കുന്നില്ല. അല്ലെങ്കില്‍, അതിനുമാത്രമുള്ള വിവരമൊന്നുമില്ലെനിക്കു്.‍ ചിലതു് തോന്നിയതൊന്നുറക്കെ പറഞ്ഞെന്നു മാത്രം.

എന്തോ ആവട്ടെ. ഇതൊക്കെ ഓര്‍ത്തിട്ട് ഉറക്കമില്ലാതെ സങ്കടപ്പെട്ടു കരഞ്ഞിരിക്കയൊന്നും വേണ്ടാ നമുക്കു്. വരുന്നിടത്തുവച്ചു കാണാം. അല്ലാതെന്തു ചെയ്യാന്‍!

എന്നിട്ടു നമുക്കു പതിവുപോലെ വരവേല്‍ക്കാം പുതുവര്‍ഷത്തെ, പുതുപുത്തന്‍‍ പ്രതീക്ഷകളോടെ, ആശകളോടെ, മോഹങ്ങളോടെ.........

എല്ലാ ബൂലോഗസുഹൃത്തുക്കള്‍ക്കും നന്മയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു.

സ്നേഹത്തോടെ,

എഴുത്തുകാരി.

Friday, December 18, 2009

ഹരിതകം

പേരു കേട്ടിട്ടാരും ഞെട്ടണ്ട. ഇത്തിരി weight ആയിക്കോട്ടേന്നു കരുതിയാ.

ഞാനൊരു പുതിയ സംരംഭത്തിനിറങ്ങിയാലോ ന്നൊരാലോചന, ഒരു പച്ചക്കറിത്തോട്ടം.  പുതിയത്, സംരംഭം എന്നൊക്കെ ഒരു ഒരു ഇത് നു വേണ്ടി പറയുന്നതാണേ.  ഒക്കെ ഇവിടെയുള്ളതു തന്നെ. എന്നാലും എല്ലാത്തിനേയും ഈ പുതിയ പദ്ധതിയുടെ കുടക്കീഴില്‍ കൊണ്ടുവരുന്നു. എങ്ങനേണ്ട്, എങ്ങനേണ്ട്! പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്. അതു തന്നെ സംഭവം.

അത്യാവശ്യം സഹായത്തിന് തങ്കപ്പനുണ്ട്. അമരക്കൊരു പന്തലിടാനോ, ഇഞ്ചിക്കോ മഞ്ഞളിനോ തടമെടുക്കാനോ ഒക്കെ. ഈ തങ്കപ്പന്‍ ഒരു തങ്കപ്പന്‍ തന്നെയാണേയ്. ആള്‍ നിസ്സാരക്കാരനല്ല. പ്രീ ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്.  തൃശ്ശൂര്‍ കേരളവര്‍മ്മയില്‍ പഠിക്കുമ്പോള്‍ ഒപ്പിച്ച കുരുത്തക്കേടുകള്‍ കുറേയേറെ. ലേഡീസ് ഹോസ്റ്റലിലെ പെണ്‍പിള്ളേരുടെ മുറിയിലേക്കു് പച്ചിലപ്പാമ്പിനെ ഇട്ടതു്, ടീച്ചറെ ചോദ്യം ചോദിച്ച് മുട്ടു കുത്തിച്ചതു്, അത്യാവശ്യം രാഷ്ടീയം, അന്നു കൂടെ പഠിച്ച  ശശികല ഡോക്ടറായതു്, ഒരുപാട് കാലത്തിനുശേഷം കണ്ടിട്ടും അവര്‍ക്കു തങ്കപ്പനെ മനസ്സിലായതു്, അങ്ങനെ വീരസാഹസങ്ങള്‍  എത്രയെത്രയോ. ഒരു ദിവസം മൂന്നോ നാലോ കുപ്പി കള്ള്. ബീഡി എത്ര കെട്ടാണോ അറിയില്ല.

ഇനി ആശാന്റെ പ്രവര്‍ത്തന രീതി. കയ്ക്കോട്ടു കൊണ്ട് രണ്ടു പ്രാവശ്യം കിളക്കും. എന്നിട്ടു ബീഡി ഒന്നു കത്തിക്കും. രണ്ടു വലി കഴിഞ്ഞാല്‍ അതു മതിലിന്റെ മുകളില്‍ വച്ചിട്ടു മുണ്ടൊന്നു അഴിച്ചുടുക്കും. അതും കഴിഞ്ഞാല്‍ പിന്നെ വയറൊക്കെ തടവി ഒരാലോചനയാണ്. അതിങ്ങനെ തുടരും. വിലക്കയറ്റം തുടങ്ങി, മാന്ദ്യം മുതല്‍ പിണറായിയുടെ വീടും കടന്നു്‌ ആഗോളതാപനം, കോപ്പന്‍ഹേഗന്‍ ഉച്ചകോടി വരെ ആവാം. ആലോചന കഴിഞ്ഞാല്‍ പിന്നെ അതിനെപ്പറ്റിയുള്ള ചര്‍ച്ചയാവും. നമ്മളു മാറിനിന്നിട്ടും കാര്യമില്ല. വഴിയില്‍ കൂടി പോകുന്നവരുണ്ടല്ലോ, അവര്‍ക്കു ചര്‍ച്ചിക്കാനെന്ത് കുഴപ്പം, കൂലി കൊടുക്കുന്നതു നമ്മളല്ലേ! ഇതും കഴിഞ്ഞാല്‍ വീണ്ടും കയ്ക്കോട്ട് കയ്യിലെടുക്കും. അപ്പോഴേക്കും ബീഡി കെട്ടുപോയിട്ടുണ്ടാവും. വീണ്ടും കത്തിക്കും, എല്ലാം പഴയ ഓര്‍ഡറില്‍ മാറ്റമില്ലാതെ. എന്നാലും വിളിച്ചാല്‍ വരും. വിളിച്ചില്ലെങ്കിലും വരും, വേറെ പണിയില്ലെങ്കില്‍, കള്ള് കുടിക്കാന്‍ കാശ് തികയില്ലെങ്കില്‍. നമുക്കു അമരക്കൊരു പന്തലിട്ടാലോ അല്ലെങ്കില്‍ കുറച്ചു കൊള്ളി(കപ്പ) കുത്തിയാലോന്നു ചോദിച്ചു്.

പാല്‍ക്കാരന്‍ ഗോപി ഉണക്കച്ചാണകം, അത്യാവശ്യം വിത്തുകള്‍ എല്ലാം സപ്ലേ ചെയ്യാമെന്നേറ്റിട്ടുണ്ട്. ശേഖരന്‍ കോവക്കയുടെ വള്ളി കൊണ്ടുതന്നു.  പത്രക്കാരനോട് പറഞ്ഞിട്ടുണ്ട്  കര്‍ഷകശ്രീ  ജനുവരി മുതല്‍ തരാന്‍. എന്നു വച്ചാല്‍ വെറുതെ തമാശക്കല്ല, ഉഷാറായിട്ടു തന്നെയാണെന്നു ചുരുക്കം. കുറച്ചു വര്‍ഷം കഴിയുമ്പോള്‍ നമ്മുടെ ബൂലോഗത്തുനിന്നൊരു കര്‍ഷകശ്രീമതി ഉദിച്ചുയരില്ലെന്നാരു കണ്ടു! (അതുവരെ ബൂലോഗത്തുണ്ടാവുമോ ആവോ)

അപ്പോ കൂട്ടുകാരേ, ഞാന്‍ ആരംഭിച്ചോട്ടെ ഐശ്വര്യമായി. എന്തായാലും പുതിയ പദ്ധതിയുടെ കുടക്കീഴില്‍  ഉള്‍പ്പെടുത്തിയ ചിലരെ ഒന്നു പരിചയപ്പെട്ടാലോ.. വരൂ വരൂ..

PC160233

വിത്തിനു്...   നല്ല വയലറ്റ് നിറമായിരുന്നു.

PC160161

പൂവിട്ടു തുടങ്ങി. പ്രാണികളും വന്നു തുടങ്ങി...

PC160143

വലുതാണെന്നാ കരുതിയേ, ഉണ്ടായപ്പോള്‍ ചെറുതു്.... 

PC160166

ഇതു വെള്ളരി, കുഞ്ഞിലേ പൂവിട്ടു.

PC160196

അപ്പുറത്തു ഇതിന്റെ അമ്മ മരം വേറെയുണ്ട്. എത്തിനോക്കുന്നതു സായാഹ്നസൂര്യന്‍.

PC160151

ഇതുമുണ്ട് രണ്ടുമൂന്നു വെറൈറ്റികള്‍.

PC160164

തക്കാളി തന്നെ മുളച്ചതാ, എന്നാലും മൂന്നാലെണ്ണം ഉണ്ടായി.

PC160190

കപ്പ അല്ലെങ്കില്‍ കൊള്ളി (ഇവിടെ എല്ലാം 3 അല്ലെങ്കില്‍ 4 ഇന്‍ വണ്‍, ഒറ്റക്കൊന്നുമില്ല.PC160168

കാന്താരി, എവിടെ നോക്കിയാലും‍ ഇതു തന്നെ....

PC160224

മത്തങ്ങ മുളകു്. നല്ല എരിവായതുകൊണ്ട് ആറ്‍ക്കും വേണ്ട...PC160220

മല്ലിയിലക്കൊരു പകരക്കാരി, പാരിസ് മല്ലി.

PC160185

വേറെ എന്തുണ്ടായിട്ടെന്താ, ഇതില്ലാതെ.

പുറത്തുവന്നതിനേക്കാള്‍ കൂടുതല്‍ അളയിലെന്നു പറഞ്ഞപോലെ, ഇനിയും ബാക്കിയുണ്ട്‌ ഐറ്റംസ്, അമര, കോവക്ക, കുമ്പളം, etc. അതു പിന്നെ.

എഴുത്തുകാരി.

 

Wednesday, December 9, 2009

ഇതെന്തൊരു പുലിവാല്

വീണ്ടും ഒരു യാത്ര (എനിക്കതിന്റെ കഥയല്ലേ പറയാനുള്ളൂ!) ഇത്തവണ തൃശ്ശൂരൊന്ന്വല്ലാട്ടോ,  അകലെ കോയമ്പത്തൂരാണേ.

ഒരു ദിവസം വൈകീട്ട് പോയി, അന്നു പാലക്കാട് ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു പിറ്റേന്ന് രാവിലെ അവിടെനിന്നു കോയമ്പത്തുര്‍ക്കു പോകാമെന്നു പ്ലാനിട്ടു.  പറ്റിയാല്‍ അന്നു് അല്ലെങ്കില്‍ അടുത്ത ദിവസം തിരിച്ചു വരണം.

ഒന്നോ ചിലപ്പോള്‍ രണ്ടോ ദിവസം പാലും പത്രവും എടുത്തുവക്കണം. രാമേട്ടനോട് പറഞ്ഞേല്‍പ്പിച്ചു. പാല്‍ വെറുതെ ഫ്രിഡ്ജില്‍ വക്കണോ, കാച്ചിവക്കണോ അതോ ഉറയൊഴിച്ചുവക്കണോ എന്നൊക്കെയുള്ള സംശയങ്ങള്‍ക്ക്, (രാമേട്ടനല്ലേ ആള്) ഇതൊന്നും  വേണ്ടാ, സ്വന്തമായിട്ടെടുത്തു് കാച്ചി കുടിച്ചോളാന്‍ പറഞ്ഞു. താക്കോലും കൊടുത്തേല്പിച്ചു.  രണ്ടെണ്ണമുണ്ട്, ഒരെണ്ണം ഞങ്ങളുടെ കയ്യിലും വച്ചു.

അന്നു് രാത്രി പാലക്കാട് സുഹൃത്തിന്റെ കൂടെ താമസിച്ചു് പിറ്റേന്നു രാവിലെ 6 മണിക്കു തന്നെ കോയമ്പത്തൂര്‍ക്ക്.  

കാര്യങ്ങളെല്ലാം അവസാനിപ്പിച്ച് അന്നു വൈകീട്ടു തന്നെ തിരിച്ചു. നേരിട്ടു ഒരു തൃശ്ശൂര്‍ ബസ്സു കിട്ടി. തൃശ്ശൂര്‍‍ എത്തിയ ഉടനേ ഒരു ചാലക്കുടി ഫാസ്റ്റും. ഒരു ബുദ്ധിമുട്ടുമില്ലാത്ത സുഖമായ യാത്ര. കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തതയായിരുന്നു. നെല്ലായിലെത്തിയപ്പോള്‍ രാത്രി 10 മണി കഴിഞ്ഞു. രാമേട്ടന്റെ വീട്ടില്‍ വെളിച്ചമൊന്നും കണ്ടില്ല, ഉറങ്ങിക്കാണും,  ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി‍ താക്കോല്‍ ചോദിച്ചില്ല, നാളെ വാങ്ങാല്ലോ. ഒന്നു ഞങ്ങളുടെ കയ്യിലുമുണ്ടേ.

വീട്ടില്‍ വന്നു കുളിച്ചു ഉറങ്ങാനുള്ള ഒരുക്കമായി. പുറത്തെന്തോ ചെറിയ അനക്കങ്ങളൊക്കെ കേള്‍‍ക്കുന്നു. പതിനൊന്നു മണിയേ ആയിട്ടുള്ളൂ എന്നാലും പുറത്തുകടക്കണ്ട എന്നു തീരുമാനിച്ചു. അവരുടെ കയ്യില്‍ ആയുധങ്ങളൊക്കെ കാണും. പിന്നെ നമ്മുടെ പോലീസും പറഞ്ഞിട്ടുണ്ട്, രാത്രി വാതിലൊന്നും തുറക്കരുതെന്നു്. തൊട്ടടുത്ത വീട്ടില്‍ ആളില്ല, അതിനടുത്ത വീട്ടില്‍ വയസ്സായ രണ്ടുപേര്‍. എന്നാല്‍ തന്റേടമുള്ള ചെറുപ്പക്കാര്‍ തന്നെയാവട്ടെ എന്നു കരുതി വേഗം ബാബുവിനെ വിളിച്ചു് നീ നിന്റെ അഞ്ചാറു  പിള്ളേരേം കൂട്ടി ഒന്നു വേഗം വരാന്‍ പറഞ്ഞു. അഞ്ചു മിനിറ്റിനുള്ളില്‍ അവനും കൂട്ടുകാരും എത്തി. ഷൈന്‍ ചെയ്യാന്‍ ഒരു ചാന്‍സ് വീണുകിട്ടിയിരിക്കയല്ലേ! ഞങ്ങളിങ്ങനെ ചെവിയോര്‍ത്തിരുന്നു,  അടിയുടെ, ഇടിയുടെ ശബ്ദം കേക്കാന്‍. കള്ളനെ പിടിച്ചാല്‍ ആദ്യം അതായിരിക്കുമല്ലോ. ഞാന്‍ കാമറ വരെ റെഡിയാക്കി വച്ചു,  ഒരു പോസ്റ്റിനുള്ള വകുപ്പല്ലേ! പക്ഷേ കേട്ടതു് പ്രതിക്ഷകളെയൊക്കെ തകിടം മറിച്ചുകൊണ്ട്, ഉറക്കെയുള്ള ചിരിയും സംസാരങ്ങളും. ബാബു വാതിലുതട്ടി  ഇതു ഞങ്ങളാ ചേട്ടാ, ധൈര്യമായിട്ടു വാതിലു തുറക്ക്. തുറന്നപ്പോള്‍ ഒരു പത്തിരുപതു പേരുണ്ട്.  പൊലീസ് ഏതു നേരത്തും എത്താം. രാമേട്ടന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്.

ചുരുക്കത്തില്‍ സംഭവിച്ചതിങ്ങനെ.  രാത്രി ഗേറ്റടക്കാന്‍ വന്ന രാമേട്ടന്‍ നോക്കുമ്പോള്‍ എന്റെ വീട്ടില്‍ വെളിച്ചം കാണുന്നു. താക്കോലാണെങ്കില്‍ കൊണ്ടുപോയിട്ടില്ല. അപ്പോള്‍  കള്ളനല്ലാതെ പിന്നെയാരു്. രാമേട്ടന്‍ വളരെ ബുദ്ധിപൂര്‍വ്വം, തന്ത്രപൂര്‍വ്വം കാര്യങ്ങള്‍ നീക്കി, ഒട്ടും സമയം കളയാതെ. എത്താന്‍ പറ്റാവുന്ന എല്ലാരേം വിളിച്ചു. രാമേട്ടന്‍, മധു, ഓട്ടോ ദാസന്‍, പണിക്കരേട്ടന്‍ തുടങ്ങി സകലമാന അയലക്കക്കാരും നാട്ടുകാരും.പെണ്ണുങ്ങള്‍ വരെയുണ്ട്.  ചുളുവിലൊരു കള്ളനെ പിടിക്കല്‍ കാണാല്ലോ!

ആ സന്ദര്‍ഭത്തിലാണ്‌‍  ബാബുവിന്റേയും കൂട്ടരുടേയും രംഗപ്രവേശം‍. അവരു നോക്കുമ്പോള്‍ വീടിന്റെ പിന്നാമ്പുറത്തും ജനലിനിടയില്‍കൂടിയുമൊക്കെ ഒളിഞ്ഞു നോക്കുന്ന കുറച്ചുപേര്‍. കണ്ടിട്ടു  തമിഴന്മാരല്ല, കള്ളന്മാരുടെ ഒരു ലുക്കുമില്ല. എന്താ ഇവരുടെ ഉദ്ദേശം. എന്തായാലും രണ്ടു പൊട്ടിച്ചിട്ടാവം ബാക്കി എന്നു വച്ച്  പിന്നില്‍ നിന്നു പിടിച്ചു നിര്‍ത്തി നോക്കിയപ്പോള്‍ എല്ലാം പരിചിത മുഖങ്ങള്‍.  സ്ഥലത്തെ പ്രധാന ദിവ്യന്മാറ്. ‍അയ്യേ ഇവരെന്താ ഇങ്ങനെ. ഡീസന്റാന്നല്ലേ കരുതിയേ, ഇതിപ്പോ..ഉടനേ രാമേട്ടന്‍,  നിങ്ങളുമറിഞ്ഞോ, വന്നതു നന്നായി, ഇനിയിപ്പോ പൊലീസൊന്നും വേണ്ട, നമ്മളു മതി. ബാബുവിനു് സംശയം‍  ഇതിനിടയില്‍ അകത്തിനി വേറേം കള്ളനോ. ചേട്ടന്‍ പുറത്തു കള്ളനുണ്ടെന്നു പറഞ്ഞിട്ടാണല്ലോ ഞങ്ങളു വന്നതു്. ആകെ കണ്‌ഫ്യൂഷന്‍.പരസ്പരം ആശയവിനിമയം നടത്തിയിട്ടും  അവര്‍ക്കു ഒരു കാര്യം പിടികിട്ടിയില്ല. എന്നാലും ഇവരെങ്ങനെ അകത്തുകടന്നു..

സംഭവം ഏതാണ്ട് പ്രശ്നമായി എന്നു ഞങ്ങള്‍ക്കും മനസ്സിലായി. പക്ഷേ പുറത്തു വരാതെങ്ങനെ? പതുക്കെ പുറത്തുകടന്നു തല പറ്റാവുന്നത്ര താഴ്ത്തി പറഞ്ഞു, വേറെ താക്കോലുണ്ടായിരുന്നു എന്ന്. അന്നേരം എനിക്കു തോന്നി സീത  ചെയ്തതുപോലെ ഭൂമി പിളര്‍ന്നങ്ങ് താഴേക്കു പോയിരുന്നെങ്കില്‍ എന്നു്.  പിന്നത്തെ പുകിലൊന്നും പറയാനെനിക്കു ശക്തിയില്ല. ചുരുക്കത്തില്‍ ഇനി നെല്ലായിക്കാരാരും ഞങ്ങളുടെ താക്കോലുവാങ്ങിവക്കുമെന്നു തോന്നുന്നില്ല.  ഭാഗ്യം, കേരള പൊലീസായതുകൊണ്ട് അവരെത്തിയില്ല.

ഉറങ്ങിയ രാമേട്ടനെ എണീപ്പിക്കണ്ട എന്നു കരുതിയ നല്ല മനസ്സിനു കിട്ടിയ ശിക്ഷ.

എഴുത്തുകാരി.

Tuesday, December 1, 2009

ഒരു കല്യാണ വിശേഷം

ഈയിടെ ഞാന്‍ ഒരു കല്യാണത്തിനു പോയി. പോവാതിരിക്കാന്‍ പറ്റില്ല. കല്യാണ പയ്യന്റെ അഛന്റെ അമ്മയാണ്‌‍ എന്നെ നേരിട്ടു വന്നു വിളിച്ചതു്. നീ വന്നില്ലെങ്കില്‍ ഇനി ഞാന്‍ മിണ്ടില്ല എന്നാ പറഞ്ഞതു്.

കല്യാണം എന്നു പറയാന്‍ വയ്യ, ഒരു ഉത്സവം എന്നൊക്കെ വേണമെങ്കില്‍ പറയാം. തൃശ്ശൂര്‍ പൂരപ്പറമ്പുപോലൊരു മൈതാനം മുഴുവന്‍ കല്യാണം. തൃശ്ശൂരിലെ വലിയ ഒരു ആഡിറ്റോറിയത്തില്‍. (കല്യാണത്തലേന്നാണിതൊക്കെ. കല്യാണം അത്ര കേമമില്ല).

കടന്നു ചെന്ന ഉടനേ വട്ടത്തിലുള്ള ഒരു ആഡിറ്റോറിയത്തില്‍ Asianet star singer ടീമിന്റെ പാട്ട്, തകധിമി ടീമിന്റെ ഡപ്പാംകുത്ത് ഡാന്‍സ് തുടങ്ങിയവ.

ജ്യോത്സ്ന, ഗായത്രി,തുടങ്ങിയ പാട്ടുകാര്‍, ജയരാജ് വാരിയര്‍ പിന്നെ പേരറിയാത്ത ടിവി യില്‍ കാണാറുള്ള ഒരുപാട് പേര്‍..

ഇനി ഭക്ഷണം കഴിക്കാറായെങ്കില്‍‌ ‍ അപ്പുറത്ത്. ദോശ വേണ്ടവര്‍ക്ക് ദോശ, ( വിവിധ തരം), ഫ്രൈഡ് റൈസ്, ബിരിയാണി, പായസം, ഐസ് ക്രീം, എന്നു വേണ്ടാ, എന്തു വേണമെങ്കിലും, എത്ര വേണമെങ്കിലും.‍ (വെജിറ്റേറിയന്‍ മാത്രം) ഇഷ്ടമുള്ള ഭക്ഷണം എടുത്ത് ഇഷ്ടമുള്ള സ്ഥലത്ത് പോയിരുന്നു കഴിക്കാം.

ഞാന്‍ കല്യാണങ്ങള്‍ക്കോ ആഘോഷങ്ങള്‍ക്കോ ഒക്കെ പോകുന്നതു്, ഒരുപാട് ബന്ധുക്കളേയും കൂട്ടുകാരേയുമൊക്കെ കാണാം.കുറേക്കാലമായിട്ടു കാണാതിരുന്നവരുണ്ടാകും. പരിചയം പുതുക്കാം. അഞ്ചാറുപേര്‍ കൂടി നിന്നു സംസാരിക്കുമ്പോഴേക്കും വേറെ ചിലര്‍ . എത്ര കാലമായി കണ്ടിട്ടു് നീ വല്ലാതെ മാറിയിരിക്കുന്നു, തുടങ്ങി വീട്ടുവിശേഷം, നാട്ടുവിശേഷം,പണ്ടത്തെ സ്കൂള്‍ വിശേഷള്‍‍ വരെയുണ്ടാവും. പരിചയം പുതുക്കലും ഓര്‍മ്മകള്‍ പങ്കുവക്കലുമൊക്കെയായിട്ട്. എല്ലാവരേയും കണ്ട് സംസാരിക്കാന്‍ വരെ സമയം തികയില്ല. ഭക്ഷണം കഴിക്കുമ്പോഴാകും നമ്മളെ ക്ഷണിച്ചവര്‍ എല്ലാവരുടേയും അടുത്ത് നടന്ന്‌, സന്തോഷായിട്ടോ, മോളെ/മോനെ കൊണ്ടുവന്നില്ലേ, എന്താ കൊണ്ടുവരാത്തതു്, പതുക്കെ ഇരുന്നു കഴിക്കൂട്ടോ, എല്ലാം കിട്ടിയില്ലേ തുടങ്ങിയ അന്വേഷണങ്ങള്‍. ക്ഷണിച്ച നമ്മള്‍ അവിടെ എത്തിയ സന്തോഷം. അതു കാണുമ്പോള്‍‍ നമുക്കും ഒരു സുഖം. ഇതൊക്കെ കഴിഞ്ഞു അവരോടും ബാക്കിയുള്ളവരോടും യാത്ര പറഞ്ഞു ഇനി അടുത്ത ഇന്നയാളുടെ കല്യാണത്തിനു കാണാമെന്നു പറഞ്ഞു മടങ്ങുമ്പോള്‍ മനസ്സിലൊരു സുഖമാണ്‌.. അടുത്ത കല്യാണത്തിനു പോകണം എന്നൊരു തോന്നലും.

ഇതിപ്പോ ആരുമില്ല നമ്മളെ സ്വീകരിക്കാന്‍, യാത്രയാക്കാന്‍. ആരും അറിയുന്നേയില്ല നമ്മള്‍ വരുന്നതു്. എല്ലാവരും പാട്ടും ഡാന്‍സും കണ്ടുകൊണ്ടിരിക്കയാണു്.വന്നിരുന്നു എന്ന് അവരറിയാനുള്ള ഒരേ ഒരു മാര്‍ഗ്ഗം വധൂവരന്മാരുടെ കൂടെനിന്നുള്ള പടം പിടിക്കലാണ്‌.‍. അതിനും സ്റ്റേജില്‍ കയറാന്‍ ക്യൂ നില്‍ക്കണം. പയ്യന്റെ അമ്മയും ബന്ധുക്കളുമെല്ലാം അവിടെയാണ്‌.

എനിക്കാണെങ്കില്‍ തിരെ ഇഷ്ടമില്ലാത്തൊരു‍ കാര്യമാണതു്..വീഡിയോക്കാരുടെ മുന്‍പില്‍ നിന്നുകൊടുക്കല്‍‍. അതുകൊണ്ട് ആ അമ്മയെ(മുത്തശ്ശിയെ) തേടിപ്പിടിച്ചു യാത്ര പറഞ്ഞു. അവര്‍ കെട്ടിപ്പിടിച്ചു പറഞ്ഞു, സന്തോഷായീട്ടോ മോളെ എന്നു്. അവര്‍ അറിയണമെന്നേ എനിക്കാഗ്രഹമുണ്ടായിരുന്നുള്ളൂ. മറ്റാരും അറിഞ്ഞിട്ടുപോലുമുണ്ടാവില്ല ഞാന്‍ പോയതു്.

----------

ഇന്നു് വൃശ്ചിക തൃക്കാര്‍ത്തിക. നമുക്കു കൊളുത്താം ഒരു തിരിനാളം നമ്മുടെ നാടിനെ രക്ഷിക്കാന്‍.

P2100138

save Kerala, solve Mullaperiyar issue.

എഴുത്തുകാരി.

Saturday, November 21, 2009

അന്നും ഇന്നും....

ഇരിങ്ങാലക്കുടക്കടുത്തൊരു പള്ളി. അവിടെ ഒരു മാമോദിസ. അതിനു് പോയതാണ്‌‍ ഞാന്‍. പതിവുപോലെ ഭക്ഷണത്തിന്റെ സമയത്തേ എത്തിയുള്ളൂ. അതൊരു സ്ഥിരം ശീലമാണ്‌.മാറ്റാന്‍ നോക്കിയിട്ടിതുവരെ കഴിയാത്തതു് :). വൈകിയതുകൊണ്ട് തിരക്കൊഴിഞ്ഞു അവരോട് സംസാരിക്കാന്‍ പറ്റി.

ഒരുപാട് സന്തോഷത്തിലാണ്‌‍, ആ അമ്മ.(കുഞ്ഞിന്റെ അമ്മയുടെ അമ്മ).  ആറു വര്‍ഷം മുന്‍പ് ‍ അനുഭവിച്ച സങ്കടത്തിന്റെ കഥ പറഞ്ഞു.‍.  സമൂഹത്തില്‍ ഉയര്‍ന്ന നിലയിലുള്ളവര്‍. ഭാര്യയും ഭര്‍ത്താവും നല്ല ജോലിക്കാര്‍. രണ്ടു കുട്ടികള്‍.

‍ ‍ നന്നായി പഠിക്കുന്ന മൂത്ത മകള്‍. പത്താം ക്ലാസ്സില്‍ 93%ല്‍ കൂടുതല്‍ മാര്‍ക്. പ്ലസ് ടു കഴിഞ്ഞു  entrance coaching നു പോയിരുന്ന സ്ഥിരം ബസ്സിലെ കിളിയുമായിട്ട് അടുപ്പമായി.  വീട്ടില്‍ നിന്നും ഒളിച്ചു പോയി റജിസ്റ്റര്‍ വിവാഹം കഴിച്ചു.ഒന്നിച്ചു താമസവുമായി. അതും കൃസ്ത്യന്‍ മതത്തിലല്ലാത്ത‍ ഒരാള്‍. ഇതുപോരേ ഒരു വിപ്ലവത്തിനു്. ബന്ധുക്കളെല്ലാവരും പറഞ്ഞു, നമ്മളെയൊക്കെ ഉപേക്ഷിച്ചുപോയതല്ലേ, കുടുംബത്തിനു നാണക്കേട് വരുത്തിവച്ചതല്ലേ അവള്‍ പോട്ടെ എന്നു്. ഭര്‍ത്താവു പോലും ആ കൂട്ടത്തിലായിരുന്നു..ആ അമ്മക്കു പക്ഷേ അവളങ്ങനെ പോട്ടേ എന്നു വക്കാന്‍ കഴിഞ്ഞില്ല.

ജാതിയോ മതമോ പോകട്ടെ, പതിനെട്ടു വയസ്സുള്ള, വെറും പ്ലസ് ടു മാത്രമുള്ള ഒരു ജോലി കിട്ടാന്‍ സാധ്യതയുള്ള പഠിപ്പുപോലുമില്ലാത്ത മകള്‍, അവനും അതേ അവസ്ഥ. ഒരു നല്ല ജോലി കിട്ടാനുള്ള വിദ്യാഭ്യാസം പോലുമില്ല. രണ്ടു വീട്ടുകാരുടേയും പള്ളിയുടേയും എല്ലാം ശത്രുത. .അവരെങ്ങനെ ജീവിക്കും. ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു സ്ഥിതി. സമ്പന്നതയില്‍ ജീവിച്ച  അവള്‍ക്കു ആലോചിക്കാന്‍ പോലും പറ്റാത്ത ഒരു സ്ഥിതിയായിരുന്നു ആ പയ്യന്റെ വീട്ടില്‍.. ഈ നിലയില്‍ ആ അമ്മ എന്തു ചെയ്യും!

ഒറ്റക്കു പൊരുതാന്‍ തന്നെ തിരുമാനിച്ചു. എല്ലാ ഭാഗത്തുനിന്നുള്ള എതിര്‍പ്പുകളേയും നേരിട്ടുകൊണ്ട്, സ്വന്തം ഭര്‍ത്താവിന്റെ പോലും പിന്തുണയില്ലാതെ. കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി    രണ്ടുപേരേയും   ബാംഗ്ലൂരില്‍‍ അയച്ചു പഠിപ്പിച്ചു. മകളെ നഴ്സിങ്ങിനും ‍പയ്യനെ ഹോട്ടല്‍ മാനേജ്മെന്റിനും.അക്കാലത്ത് അനുഭവിച്ച ദുരിതങ്ങള്‍ അവര്‍ പറയുന്നതു കേട്ടാല്‍ സങ്കടം തോന്നും. ഇവര്‍ കുട്ടിയെ ഹോസ്റ്റലില്‍ കൊണ്ടുചെന്നാക്കും. അവന്റെ വീട്ടുകാര്‍ തിരിച്ചുകൊണ്ടുവരും, അങ്ങനെ ‍ കണക്കില്ലാതെ.  രണ്ടുപേരും നന്നായി പഠിച്ചു, അവള്‍  B.Sc. നഴ്സ് ആയി. അവന്‍  ഹോട്ടല്‍ മാനേജ്മെന്റ് പാസ്സായി.(ഇപ്പോള്‍ എറണാകുളത്തെ  വലിയ ഒരു ഹോട്ടലിലെ മാനേജര്‍).  ലണ്ടനിലേക്കു പോകാനൊരുങ്ങുന്നു.    അവരുടെ കുട്ടിയുടെ മാമോദിസക്കാണ്‌‍ ഞാന്‍ പോയത്‌. കല്യാണം ശരിക്കു കഴിക്കാന്‍ പറ്റിയില്ലല്ലോ, അതുകൊണ്ടാണ്‌‍ മാമോദിസ കേമമായിട്ടു കഴിച്ചതു്. എല്ലാവര്‍ക്കും മരുമകനെ ഒന്നു പരിചയപ്പെടുത്താനും. .

ആ പയ്യനും ഇവരുടെ മതത്തില്‍ ചേര്‍ന്നു എന്നാണ്‌‍ മനസ്സിലായതു് (സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ പറ്റിയില്ല). ഒരുപക്ഷേ അവനു തോന്നിയിരിക്കാം വെറും കിളിയായിരുന്ന തന്നെ പഠിപ്പിച്ചു  സമൂഹം     അംഗീകരിക്കുന്ന തരത്തില്‍  ആക്കിയതു് ഇവരല്ലേ എന്നു്. അതെന്തോ ആവട്ടേ,     അതിലേക്കു് ഞാന്‍ കടക്കുന്നില്ല.

ആ അമ്മയുടെ ഭാഗത്തുനിന്നുകൊണ്ടാണ്‌‍ ഞാന്‍  പറയുന്നതു്. അവര്‍  ഇതുപോലെ സന്തോഷിക്കുന്നതില്‍ തെറ്റുണ്ടോ, സന്തോഷിക്കുകയല്ലാ, സമാധാനിക്കുകയാണ്‌   എന്നതല്ലേ    ശരി. അവര്‍‍ ഒരു കാര്യം കൂടി പറഞ്ഞു. ഞാനെന്റെ മരുമകനോട് പറഞ്ഞിട്ടുണ്ട്. നിന്റെ അഛന്റേയും അമ്മയുടേയും കാര്യം കഴിഞ്ഞിട്ടേ നിനക്ക് ഞങ്ങളൊക്കെ ഉണ്ടാവാന്‍ പാടുള്ളൂ എന്നു്.

തിരിച്ചുപോന്നപ്പോള്‍  ഞാനൊരുപാട് ആലോചിച്ചു.ആ അമ്മയുടെ ഭാഗത്തുനിന്നു്. അന്നത്തെ മനസ്സിലെ ഇരുട്ടും ഇന്നത്തെ അവരുടെ  സമാധാനവും. എനിക്കവരെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയുന്നു.

എഴുത്തുകാരി.

Friday, November 13, 2009

ഇതു ന്യായമോ!

പതിവുപോലൊരു യാത്ര. ഉച്ച സമയം. ബസ് സ്റ്റോപ്പില്‍ കാര്യമായിട്ടാരും ഇല്ല. ഒരു ബസ്സു കടന്നുപോയി ഞാനെത്തുന്നതിനുമുന്‍പേ, അതുകൊണ്ടാവും.. ഇനി അഥവാ ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ അപ്പുറത്തുള്ള ചെറിയൊരു മരത്തിന്റെ ഇത്തിരി തണലിലാവും.. വലിയൊരു ആല്‍മരം, ആല്‍ത്തറയും തണലുമൊക്കെയായിട്ടിവിടെ ഉണ്ടായിരുന്നതു് അത്ര പഴയ ചരിത്രമൊന്നുമല്ല, ഏറിയാല്‍ രണ്ടു വര്‍ഷം. അതിനെ പറ്റി ഇവിടെ.

സാധാരണ ഒരു ബസ് സ്റ്റോപ്പ്. ഒരു പച്ചക്കറി കട. ഒരു ചായക്കട. വേറെ ഒന്നു രണ്ടു കടകള്‍. ഇത്രയുമുള്ള ഒരു ഗ്രാമത്തിലെ ടിപ്പിക്കല്‍ ബസ്റ്റോപ്പ്. കുറച്ചു ഓട്ടോ റിക്ഷകള്‍. അതിന്റെ ഡ്രൈവര്‍മാര്‍ കൂട്ടം കൂടി സൊറ പറഞ്ഞിരിക്കുന്നു. ഉച്ചയായതുകൊണ്ടാവും, കാര്യമായിട്ടാരുമില്ല. ഇനി ഒരു മൂന്നുനാലു മണിയാവണം അന്തരീക്ഷം സജീവമാവണമെങ്കില്‍.

ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ്‍‍ തെക്കുഭാഗത്തുനിന്നു വന്ന ഒരു പെട്ടി ഓട്ടോറിക്ഷ വലത്തോട്ടു തിരിഞ്ഞു. റോഡുപണി (നാലുവരിപ്പാതയാക്കല്‍ - NH 47) നടക്കുന്നതുകൊണ്ട് അങ്ങനെ ഇടക്കൊന്നും തിരിയാനുള്ള സൌകര്യമില്ല. മിക്കവാറുമൊക്കെ വണ്‍ വേ ആയിക്കഴിഞ്ഞു.കുറേ അകലേ പോയിട്ടു് തിരിച്ചു വീണ്ടും പുറകിലേക്കു വരേണ്ടിവരും. അവിടെ തിരിയാം എന്നറിയാതെ, തിരിയാനുള്ള വഴി കണ്ടപ്പോള്‍ പെട്ടെന്നു തിരിഞ്ഞതാണോന്നറിയില്ല, സിഗ്നല്‍ ഇടാതെ പെട്ടെന്നാണതു തിരിഞ്ഞതു്. തൊട്ടുപുറകേ ഒരു കാര്‍ - ഇത്തിരി കൂടിയതു് ലാന്‍സറോ, ആക്സെന്റോ, സ്കോഡയോ അതുപോലെ എന്തോ ഒന്നു്, ചീറിപ്പാഞ്ഞു വരുന്നുണ്ടായിരുന്നു. വലിയ ശബ്ദത്തോടെ അതു ബ്രേക്കിട്ടു. പെട്ടി ഓട്ടോയില്‍ തട്ടിയില്ല, പകരം ഡിവൈഡര്‍ പോലെ എന്തോ ഒന്നുണ്ട്, അതില്‍ തട്ടി. കാറിനു് ചില്ലറ പരുക്കും പറ്റി. ഒരു ചെറുപ്പക്കാരനായിരുന്നു ഡ്രൈവര്‍. അയാള്‍ ഇറങ്ങിവന്നു, ഭയങ്കര ദേഷ്യത്തില്‍ (ദേഷ്യം വരാതിരിക്കുമോ) ഓട്ടോ ഡ്രൈവറോടെന്തോ പറഞ്ഞുകൊണ്ട്. പെട്ടി ഓട്ടോയിലെ ഡ്രൈവറും ‍ പുറത്തിറങ്ങി. അപ്പഴാ മനസ്സിലായതു് അതൊരു സ്ത്രീ ആയിരുന്നു. അപ്പോഴേക്കും ഓട്ടോറിക്ഷാ ചേട്ടന്മാരെല്ലാം ഓടിക്കൂടി. എന്തിനു പറയുന്നു, എല്ലാവരും പെട്ടി ഓട്ടോയുടെ ഭാഗത്ത്. സിഗ്നല്‍ കൊടുക്കാതെ തിരിഞ്ഞ പെട്ടി ഓട്ടോയുടെ തെറ്റ് തെറ്റല്ലെന്നായി. നാട്ടുകാരിയായതുകൊണ്ടോ, അവരുടെ കൂട്ടത്തില്‍ പെട്ട ആളായതുകൊണ്ടോ അതോ ഇനി സ്ത്രീയായതുകൊണ്ടോ! അറിയില്ല. മറിച്ചു ഒരു തെറ്റും ചെയ്യാത്ത കാറുകാരന്‍ കുറ്റക്കാരനും. കുറച്ചുനേരം തര്‍ക്കിച്ചിട്ടു പാവം കാറില്‍ കയറി പോയി.
ഇതു കണ്ടുകൊണ്ടിരുന്ന ഞങ്ങള്‍ രണ്ടു പേര്‍ ഇതെന്തു ന്യായംഎന്നു സ്വയം ചോദിച്ചുകൊണ്ട് പ്രതികരിക്കാതെ മിണ്ടാതിരുന്നു, അതാവും ബുദ്ധി എന്നു തോന്നിയതുകൊണ്ട്.
-----------------
വായന‍ മരിച്ചു മരിച്ചു എന്നു പറഞ്ഞാരെങ്കിലും കരയുന്നുണ്ടോ ഇവിടെ. ഇല്ലേ, എന്നാലെനിക്കു തോന്നിയതാവും. ഞാനിന്നലെ തൃശ്ശൂര്‍ ഡിസി ബുക്സില്‍ പോയപ്പോള്‍ അവിടെ ഒരു പൂരത്തിന്റെ തിരക്കു്. (പൂരത്തിന്റെ എന്നൊക്കെ വെറുതെ പറഞ്ഞതാട്ടോ. എന്നാലും ഇഷ്ടം പോലെ ആളുണ്ടായിരുന്നു). എല്ലാ പ്രായത്തിലും പെട്ടവര്‍. ഗൈഡുകള്‍ വാങ്ങുന്നവരുണ്ട്,പുസ്തകം തിരഞ്ഞുപിടിച്ചു വാങ്ങുന്നവരുണ്ട്, ലിസ്റ്റ് കൊണ്ടുവന്നിട്ടു വാങ്ങുന്നവരുണ്ട്. ഞാനും വാങ്ങി മൂന്നാലു പുസ്തകങ്ങള്‍.
അതിലൊന്നു് “ആമേന്‍”. തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജിലും വിമല കോളേജിലുമൊക്കെ പ്രിന്‍സിപ്പലായിരുന്ന സിസ്റ്റര്‍ ജെസ്മി എഴുതിയതു്.
ബൂലോഗത്ത് ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയം കൂടിയാണതു്. നമ്മുടെ സുനില്‍ കൃഷ്ണന്‍ ഒരു വിശദമായ പോസ്റ്റ് ഇട്ടിരുന്നു. അതിവിടെ.അന്നു വിചാരിച്ചതാ വായിക്കണമെന്നു്‌. കന്യാസ്ത്രീ മഠത്തിന്റെ കൂറ്റന്‍ മതില്‍ക്കെട്ടില്‍ നിന്നും പുറത്തുകടന്ന അവര്‍ പറയുന്നതെന്താണെന്നറിയാനൊരു കൌതുകം. എന്നും പുറത്തുനിന്നു കണ്ട് അത്ഭുതപ്പെട്ടിരുന്നൊരു ലോകമാണതു്. വില 100 രൂപ. വിമല കോളേജില്‍ അവരോടൊപ്പം ജോലിചെയ്തിട്ടുള്ള എന്റെ ഒരു സുഹൃത്തുമായി ഇതിനേപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. വായിച്ചു തുടങ്ങിയിട്ടേയുള്ളൂ.

എഴുത്തുകാരി.

Thursday, November 5, 2009

കണക്കെഴുത്തും, അമ്മിണിക്കുട്ടിയും

രണ്ടു ദിവസത്തെ കണക്കുണ്ട് എഴുതാന്‍. അല്ലെങ്കില്‍ ചോദ്യം വരുമല്ലോ.  ഇന്നലെ ആയിരം രൂപ വച്ചിട്ടിത്രവേഗം  കഴിഞ്ഞോ? കൃത്യായിട്ടെഴുതി വച്ചാല്‍ മണി മണിയായിട്ടു പറയാല്ലോ. കണക്കു നോട്ടോന്നൂല്യ, എന്നാലുമുണ്ട് ഇടക്കൊരു ചോദ്യം. എല്ലാത്തിലും തന്റെ കണ്ണു ചെല്ലുന്നു എന്നു് പാവം അമ്മിണിക്കുട്ടിയെ ബോദ്ധ്യപ്പെടുത്താനാവും.  ചിലപ്പോള്‍ അവള്‍ മന:പൂര്‍വ്വം പറയാതിരിക്കും.  ദേഷ്യപ്പെടാനും കുറ്റപ്പെടുത്താനുമൊക്കെ  നിന്നു കൊടുക്കും.അതൊക്കെ അവരുടെ ഒരവകാശമല്ലേ.  പാവം എന്നോടല്ലാതെ മറ്റാരോടാ ഈ ഞാനെന്ന ഭാവം കാണിക്കുക. ഓഫീസില്‍ പറ്റുമോ, അവരു പോയി പണി നോക്കാന്‍ പറയില്ലേ?

തെറ്റ് (ഇനിയിപ്പോ തെറ്റല്ലെങ്കിലും) സമ്മതിച്ചു കൊടുത്ത് , പറയാനുള്ളതൊക്കെ മിണ്ടാതെ കേട്ടുനിന്നാല്‍  സന്തോഷാവും (അമ്മിണിക്കുട്ടി ഉള്ളില്‍ ചിരിക്കും) അതിന്റെ ഒരു പങ്കു്(സന്തോഷത്തിന്റെയേയ്) നമുക്കു തന്നെയാ തിരിച്ചുകിട്ടുക. അമ്മിണിക്കുട്ടീടെ അനുഭവത്തീന്നു പറയ്യാണേ. ഇനി വല്ലപ്പോഴും ഇത്തിരി ദേഷ്യപ്പെടേ ചീത്തപറയ്യേ ചെയ്താലെന്താ, അമ്മിണിക്കുട്ടിക്കൊരു സങ്കടോമില്ല എത്ര ബുദ്ധിമുട്ടിയിട്ടാ പോയി ജോലി ചെയ്തു തന്റേം മക്കളുടേം കാര്യമൊക്കെ നോക്കുന്നതു്, ഒന്നിനുമൊരു കുറവില്ലാതെ.താനിവിടെ വീട്ടില്‍ തന്റെ ഇഷ്ടത്തിനും സൌകര്യത്തിനുമല്ലേ എല്ലാം ചെയ്യുന്നതു്. ഇപ്പോ പലരും പറയുന്നപോലെ ഒപ്പത്തിനൊപ്പമോ (വേറെ എന്തോ ഒരു പേരുണ്ടല്ലോ, ആ എന്തോ ആവട്ടെ) അതില്‍ കൂടുതലോ  ഒന്നും വേണ്ടാ തനിക്കു്.  ഇതൊക്കെ വായിച്ചിട്ടിനി ആര്‍ക്കെങ്കിലും അമ്മിണിക്കുട്ടിയോട് ദേഷ്യം വരുമോ ആവോ? എന്നാലും സാരല്യ. 

അതൊക്കെ പോട്ടെ. കാടും മലയും കേറി കേറി എവിടേക്കാ ഈ പോണേ? പറയാന്‍ വന്ന കാര്യം മറന്നു. രാവിലത്തെ ഒരു കാര്യം പറയാനാ വന്നതു്.

കണക്കെഴുതുന്ന ഡയറിയും പേനയും കണക്കെഴുത്തുകഴിഞ്ഞു വായിക്കാന്‍ പുസ്തകവും പത്രവുമൊക്കെയായിട്ടു പൂമുഖത്തു വന്നിരുന്നപ്പോ കാടുകയറിപ്പോയ ചിന്തകളാ ഈ പറഞ്ഞതൊക്കെ.  150 രൂപയുടെ കുറവ്. തിരിച്ചും മറിച്ചും, മറിച്ചും, തിരിച്ചും, നോക്കിയിട്ടും, നോ രക്ഷ.

ആരാ ഗേറ്റ് കടന്നുവരുന്നതു്. പതിവുപോലെ കുടുംബശ്രീ പ്രോഡക്റ്റ്, സേല്‍സ് ഗേള്‍. ചെറുപ്പക്കാരികളാ പതിവ്, ഇന്നിത്തിരി പ്രായമുള്ള സ്ത്രീ ആണല്ലോ അതും തനിച്ചു്. അച്ചാര്‍-കറിപൌഡര്‍ ആണോ, അതോ, നൈറ്റിയോ? (പച്ചവെള്ളത്തില്‍, അല്ല ചൂടുവെള്ളത്തില്‍  വീണ പൂച്ചയാ താനിക്കാര്യത്തില്‍. കഴിഞ്ഞ തവണ വാങ്ങിയ  നൈറ്റി ഒന്നു നനച്ചപ്പോള്‍  മദാമ്മമാരിടുന്ന  കുട്ടിയുടുപ്പായി രൂപാന്തരം പ്രാപിച്ചു!). ഇന്നതൊന്ന്വല്ല,   ഈച്ചയും കൊതുകും വരില്ല, ചെടിക‍ള്‍ക്കു തളിച്ചാല്‍  പ്രാണിശല്യം ഉണ്ടാവില്ല.. അതും  വേണ്ട, ഇനി അതു തളിച്ചിട്ടുവേണം പൂമ്പാറ്റകള്‍ കൂടി വരാതാവാന്‍. അവരു കൂടിയല്ലേ  ഈ ഭൂമിയുടെ അവകാശികള്‍. എന്നാരോ പറഞ്ഞിട്ടില്ലേ, ഉവ്വ്.

ഇതൊന്നും വേണ്ടെന്നു പറഞ്ഞാല്‍ ഇത്തിരി ദേഷ്യത്തോടെയാണെങ്കിലും  അവരു പോകാറാ പതിവു്. ഇന്നു  പോയില്ല, പകരം ആ ബാഗ് മാറ്റിവച്ചിട്ട് പടിയില്‍ ഇരുന്നു. വെറ്റിലപ്പൊതി എടുത്തൊന്നു മുറുക്കി. എന്നിട്ടു പറയ്യാ  കൈ നോക്കി ഫലം പറയാമെന്നു്. അമ്മിണിക്കുട്ടിക്ക് വല്യ മോഹമുണ്ടായിരുന്നു കാര്യങ്ങളറിയാന്‍. നോക്കാന്‍. പക്ഷേ  അതു മതി  അഛനും മക്കള്‍ക്കും പിന്നെ കളിയാക്കാന്‍. എന്നാല്‍ അവരോട് പറയേണ്ടെന്നുവച്ചാലോ, അതമ്മിണിക്കുട്ടിക്കൊട്ടു പറ്റൂല്ല്യ.

ടീച്ചറാണല്ലേന്നൊരു ചോദ്യം. (ഉവ്വ്, ടീച്ചര്‍ പോയിട്ട് ടീച്ചറുടെ  ഭാര്യയാവാന്‍  പോലും ‍ പറ്റിയില്ല.) അപ്പോ ടീച്ചറുടെ ഒരു ലുക്ക് ഒക്കെയുണ്ടല്ലേ!

മടിച്ചു നിന്നപ്പോള്‍‍ അവര്‍ പറഞ്ഞു, എന്തിനാ കൈ കാണണേ, മുഖം കണ്ടാലറിയാല്ലോ  മനസ്സിലൊരുപാട് കാര്യങ്ങളുണ്ട് പറയാന്‍, നാലാളറിയണംന്നു മോഹോണ്ട്,  സംശയിക്കണ്ടാ,ഉത്സാഹിച്ചോളൂ, നടക്കുംന്നു്. എഴുതേം വായിക്കേമൊക്കെ ചെയ്യണ ആളല്ലേ എന്നു്. പോരേ പൂരം, എന്നാലും ഇങ്ങനേണ്ടോ, എങ്ങനെയാ ഇവര്‍ക്കു മനസ്സിലാവണേ മനസ്സിലുള്ളതു്. എത്രയെത്ര കാര്യങ്ങളാ പറയാനുള്ളതു്. എല്ലാരുമെഴുതണ പോലെ എഴുതാനൊന്നും അറിയില്യ, ആരെങ്കിലും കളിയാക്യാലോന്നൊരു പേടിയും.അതു കൊണ്ടല്ലേ മടിച്ചു നിക്കണേ.

എന്നാലും സാരല്യാ, ഇനി ഇങ്ങനെയായാ പറ്റില്ല, ഒന്നുകൂടി ഉഷാറാവണം.വിഷുവിനും സംക്രാന്തിക്കും മാത്രായാല്‍ പോരാ. അതെ, ബ്ലോഗിന്റെ കാര്യം തന്നെയാ പറയണെ.

.............................

പാവം അമ്മിണിക്കുട്ടി.  അല്ലേ?

എഴുത്തുകാരി.

Sunday, October 25, 2009

സൌന്ദര്യമത്സരം

രാവിലെ പതിവു പ്രഭാതസന്ദര്‍ശനത്തിനിറങ്ങിയ ഞാന്‍ അത്ഭുതപ്പെട്ടുപോയി,  പതിവില്ലാത്തപോലെ എല്ലാരുമുണ്ടല്ലോ,  സൌന്ദര്യമത്സരത്തിനുള്ള തയ്യാറെടുപ്പാണെന്നു തോന്നുന്നു. അല്ല, അവരെ കുറ്റം പറയാനില്ല. അവര്‍ക്കും തോന്നിക്കാണും സൌന്ദര്യമത്സരങ്ങളുടേയും മോഹിപ്പിക്കുന്ന സമ്മാനങ്ങളുടേയും കാലമല്ലേ.  നമുക്കും ഒന്നായാലെന്താ എന്നു തോന്നിയാല്‍ എങ്ങിനെ കുറ്റപ്പെടുത്താനാവും?  ആയിക്കോട്ടെ.

വേനലില്ല, വര്‍ഷമില്ല, മഞ്ഞില്ല, മഴയില്ല എല്ലാക്കാലവും ഞങ്ങള്‍‍ക്കൊരുപോലെ. എന്നിട്ടും ആര്‍ക്കും ഒരു വിലയുമില്ല. ഇപ്പോള്‍ അതു കുറേശ്ശെ മാറി വരുന്നുണ്ട്.

ഇതില്‍ നിന്നു വിട്ടു നില്‍ക്കുന്ന കുറച്ചുപേരുമുണ്ട്. ഇന്നലെയുണ്ടായിരുന്നു, നാളെയുണ്ട്, ഇന്നു മാത്രമില്ല.അപ്പോള്‍  അതു പ്രതിഷേധമല്ലാതെ പിന്നെന്താണു്? ഇവരോടൊന്നും മത്സരിച്ചു ജയിക്കേണ്ട കാര്യം നമുക്കില്ലെന്ന തോന്നലോ (അതോ മത്സരിച്ചാലും ജയിക്കില്ലെന്ന വിശ്വാസമോ :))

അല്ല, ഇനി  മത്സരിച്ചു സൌന്ദര്യറാണിപ്പട്ടം കിട്ടി കിരീടമണിഞ്ഞിട്ടെന്തനിനാ? എന്തു സമ്മാനം കിട്ടാന്‍. എന്നും വെള്ളം കിട്ടുമായിരിക്കും. ഈ എഴുത്തുകാരി നിങ്ങളു വിചാരിക്കുന്നപോലെയല്ലാട്ടോ, ഞങ്ങള്‍ക്കൊന്നും ഒരു തുള്ളി വെള്ളം തരില്ല. ബാക്കിയുള്ളവര്‍ക്കൊക്കെ രണ്ടുനേരം വെള്ളം കൊടുക്കുമ്പോള്‍ അതിനൊക്കെ ചാണകപ്പൊടി, കടലപ്പിണ്ണാക്കു് എന്തൊക്കെയാ കൊടുക്കണേ. ഞങ്ങള്‍ പാവങ്ങള്‍ അവിടേന്നുമിവിടേന്നുമൊക്കെ മോഷ്ടിച്ചിങ്ങനെ കഴിഞ്ഞുകൂടുന്നു.എന്നാലും ഞങ്ങളൊരിക്കലും നിരാശപ്പെടുത്താറില്ല.

എല്ലാവരുമണിഞ്ഞൊരുങ്ങി തന്നെയാണു്. ചുവപ്പ്, കടും ചുവപ്പ്, മഞ്ഞ, ക്രീം എല്ലാമുണ്ട്. നീലയും പച്ചയും മാത്രമില്ല. (ഒന്നോര്‍ത്തുനോക്കൂ, പച്ച  നിറത്തില്‍ എന്നെ കണ്ടാല്‍ തമാശ തോന്നില്ലേ?)

അതൊക്കെ പോട്ടെ. ഇനി ജഡ്ജിമാര്‍ക്ക്‌ ഞാന്‍ എവിടെപ്പോകും? പിന്നെ ഒരു സെലിബ്രിറ്റി ജഡ്ജ് വേണം. എലിമിനേഷന്‍ റൌണ്ടില്‍ ശോകമൂകമായ, ബ്ലാക് ആന്‍ഡ്  വൈറ്റ് അന്തരീക്ഷം വേണം. സമ്മാനം കിട്ടാത്തവര്‍ക്കെന്നോട് പരിഭവമാകും.

വേണ്ടാ, അതൊന്നും വേണ്ട, ആ ചുമതല ഞാന്‍ നിങ്ങളെ ഏല്പിക്കുന്നു. നിങ്ങളായിക്കോളൂ അതൊക്കെ.

സമ്മാനം -  ഒരു ദിവസം സമൃദ്ധിയായി വെള്ളം. 

ഇവരാണു്‍ മത്സരാര്‍ത്ഥികള്‍:-

PA240008

PA250008

PA250004

PA250012

PA240010

PA250015

PA240004

PA240005

PA250018

PA240001

എഴുത്തുകാരി.

Friday, October 16, 2009

ഓര്‍മ്മകളുടെ തുടിതാളം...

കേട്ടുമറന്ന എന്തോ ഒന്നു് കേട്ടുകൊണ്ടാണിന്നു് കണ്ണു തുറന്നതു്. ഒരു നിമിഷം സംശയിച്ചു, സ്വപ്നമായിരുന്നോ, പഴയതെന്തെങ്കിലും ഓര്‍ത്തു കിടന്നിട്ടു്. ഏയ്, അല്ല.

ഇന്നലെ ഉച്ചക്കു പോയതാണു് കറന്റ്.  ഇതുവരെ വന്നില്ല. എന്തോ കൂടിയ കേടായിരിക്കണം. അല്ലെങ്കില്‍ ഈ നേരം കൊണ്ട് ജോയ് ശരിയാക്കിയേനേ. അതുകൊണ്ട് വീണ്ടും ആ പ്രത്യേക താളത്തിലുള്ള ശബ്ദം കേള്‍ക്കാന്‍ സാധിച്ചു, അതിനൊപ്പം അയവിറക്കാന്‍ കുറേ പഴയ  ഓര്‍മ്മകളും.

ശബ്ദം എന്താണെന്നല്ലേ?  കിണറില്‍ നിന്നു വെള്ളം കോരിയെടുക്കുന്ന ശബ്ദം. അതെന്താ ഇത്ര മാത്രം പറയാന്‍ എന്നാണെങ്കില്‍, ഉണ്ട്, പറയാനുണ്ട്.

എത്രയോ കാലം ഈ ശബ്ദം കേട്ടുകൊണ്ടാണുണര്‍ന്നിട്ടുള്ളതു്, നേരം പരപരാ വെളുക്കുന്നതിനു മുന്‍പേ. തൊട്ടപ്പുറത്തെ വീട്ടില്‍ നിന്നു്, അമ്പലത്തില്‍ നിന്നു്. ബക്കറ്റ് കിണറിലേക്കിട്ട്‌ ഒരഞ്ചാറു പ്രാവശ്യം തുടിക്കണം, എന്നിട്ടു വേണം കോരിയെടുക്കാന്‍. രാവിലെ ആദ്യം ബക്കറ്റില്‍ കോരിയെടുക്കുന്ന വെള്ളം കളയണം.(അതെന്തിനാണെന്നു് ഇന്നുമറിയില്ല). ഈ തുടിയിലൂടെ വെള്ളം കോരുമ്പോള്‍ ഒരു  പ്രത്യേക താളമാണതിനു്, സംഗീതം പോലെ.നിറഞ്ഞു കിടക്കുന്ന വെള്ളത്തില്‍ ബക്കറ്റിട്ടു തുടിച്ചു കോരിയെടുക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തന്നെയാണു്.

അന്നൊക്കെ എല്ലാ വീട്ടിലുമുണ്ടാവും അടുക്കളക്കിണര്‍. വീട്ടിനുള്ളില്‍ നിന്നു നേരിട്ടു വെള്ളം കോരാം. ഒരു അര വാതിലുണ്ടാവും. അതിലൂടെ. രാത്രി ആ വാതിലടക്കാന്‍‍ കയറിനു കടക്കാന്‍ പാകത്തില്‍  ചെറിയൊരു വിടവുണ്ടാവും  വാതിലില്‍. വെള്ളം കോരിക്കോരി കിണറിന്റെ ആ ഭാഗം തേഞ്ഞു പോയിട്ടുണ്ടാവും.ഇന്നു് അങ്ങനെ അടുക്കളക്കിണര്‍ എന്ന ഒരു സങ്കല്പമേ ഇല്ലല്ലോ, അതിന്റെ ആവശ്യവുമില്ല. ‍ എവിടെയെങ്കിലും ഒരു കിണറും പമ്പുമുണ്ടായാല്‍ പോരെ? വെള്ളം ടാങ്കിലെത്തും.

പഴമകള്‍ മുഴുവന്‍ വഴി മാറിക്കഴിഞ്ഞിട്ടില്ലാത്ത, മച്ചും തട്ടിന്‍പുറവും, കുഞ്ഞുകുഞ്ഞു കുടുസ്സുമുറികളുമുള്ള ഈ വീട്ടില്‍ ഒരു സ്മാരകമെന്നപോലെ ഇപ്പഴും അതു ബാക്കി നില്പുണ്ട് (ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും). അതിതാ ഇവിടെ.

PA150009 

PA150010

( ഞങ്ങളിതിനെ തുടി എന്നാണു് പറയുന്നതു്. വേറെ എന്തെങ്കിലും പേരുണ്ടോ എന്നറിയില്ല)

മരത്തിന്റെ ഒരു വളയം. അതില്‍ അഴിയായി ഉറപ്പിച്ചിരിക്കുന്ന മരക്കഷണങ്ങള്‍. കയറിന്റെ ഒരു തുമ്പ് ബക്കറ്റില്‍. മറ്റേ അറ്റം തുടിയില്‍. ബക്കറ്റ് കിണറിലേക്കിടുമ്പോള്‍  കയര്‍ അഴിഞ്ഞുകൊണ്ടേയിരിക്കും.  വെള്ളം നിറച്ചു തിരിച്ചു കയറ്റുമ്പോള്‍ വളയത്തില്‍ ചുറ്റിക്കൊണ്ടും. ഇനി അധികനാള്‍ കാണാന്‍ ഇടയില്ലാത്ത ഇതൊന്നു നിങ്ങളെക്കൂടി കാണിക്കമെന്നു കരുതി.

എത്രയോ വര്‍ഷങ്ങള്‍ പഴക്കമുണ്ടതിനു്, എത്രയോ കൈകള്‍ അതിലൂടെ വെള്ളം കോരിയിരിക്കും!

എഴുത്തുകാരി.

Friday, October 2, 2009

എന്റെ നന്ദിനിക്കുവേണ്ടി...

ഇന്നെന്താ കാലത്തേ മഴയാണല്ലോ. എന്താണാവോ കാലം തെറ്റിയ ഒരു മഴ? തുലാവര്‍ഷമാണെങ്കില്‍ വൈകുന്നേരങ്ങളില്‍ വാദ്യഘോഷമായിട്ടല്ലേ വരവു്. അല്ലെങ്കിലിപ്പോ ഞാന്‍ മാത്രമായിട്ടെന്തിനാ നേരോ കാലോം നോക്കണെ എന്നാവും മഴയുടെ പക്ഷം. എന്തായാലും ചിണുങ്ങന്‍ മഴയൊന്ന്വല്ല, നല്ല ശക്തിയായിട്ടു തന്നെയാ പുറപ്പാട്.

രാവിലത്തെ തിരക്കും ബഹളവുമൊക്കെ കഴിഞ്ഞു.  ഇനിയുള്ള കുറച്ചു മണിക്കൂറുകള്‍ എനിക്കു മാത്രം സ്വന്തം. 

പതിവുള്ള കാര്യങ്ങളൊന്നും നടന്നില്ല.തോട്ടത്തില്‍ പോയില്ല, പൂക്കളെ കണ്ടില്ല, പരിഭവിക്കട്ടെ എല്ലാരും എന്നോട്. എന്റെ കൂട്ടുകാരും -  കുഞ്ഞുകുരുവികള്‍, അണ്ണാരക്കണ്ണന്മാര്‍, പൂത്താങ്കീരികള്‍, ആരും വന്നില്ല. മഴയല്ലേ, കൂട്ടിനുള്ളില്‍ ഒതുങ്ങി ഇരിപ്പാവും.

പത്രം കയ്യിലെടുത്തു.  ഇതവളല്ലേ, എന്റെ നന്ദിനി, ചിരിച്ചുകൊണ്ട്..........

ഓ, ഇന്നു്, ഞാനതു മറന്നുപോയോ?‍

ആദ്യമായിട്ടുള്ള ഹോസ്റ്റല്‍ ജീവിതം. വീട്ടില്‍ നിന്നകന്നു്..പുതിയ ഉത്തരവാദിത്തങ്ങള്‍. .  അത്ര പെട്ടെന്നങ്ങനെ ആരുമായും അടുക്കുന്ന ശീലവുമില്ലെനിക്കു്. പറയാന്‍ മാത്രം സുഹൃത്തുക്കളുമില്ല.ഗൌരവക്കാരിയാണെന്നൊരു പേരും  വീണു കിട്ടിയിട്ടുണ്ട്‌. .

ആദ്യത്തെ ഒന്നു രണ്ടു ദിവസം അവളെനിക്കു കാത്തുനിന്നു. പിന്നെ അതൊരു ശീലമായി.   രാവിലെയും വൈകീട്ടും ഒരുമിച്ചായി പോകുന്നതും വരുന്നതും. ഞാന്‍ വന്നതു് അവള്‍ക്കൊരു ആശ്വാസമായെന്നു  തോന്നി .

മുറുക്കി ചുവപ്പിച്ചു്, തൂങ്ങിയ കാതില്‍ ചുവന്ന കടുക്കനിട്ട, ചേല ചുറ്റിയ ചെല്ലാത്തായില്‍ നിന്നു് മുല്ലപ്പൂ വാങ്ങും. വണ്ടികളില്‍ കൊണ്ടുനടക്കുന്ന പുഴുങ്ങിയ കപ്പലണ്ടിയും ചോളവും വാങ്ങും, അതും കൊറിച്ചു് ഞങ്ങളങ്ങനെ നടക്കും വൈകുന്നേരങ്ങളില്‍. ആടി തള്ളുപടിയില്‍ കുമരനിലും ശ്രീരാജേശ്വരിയിലും, പോയി പട്ടു സാരികള്‍ വാങ്ങില്ല, വെറുതെ കണ്ടുപോരും.ഒരുപാടൊരുപാട് കാര്യങ്ങള്‍ പറഞ്ഞു്, ദു:ഖങ്ങളും സന്തോഷങ്ങളും പറഞ്ഞു്,  എത്ര ദൂരം നടന്നിരിക്കുന്നു. അങ്ങിനെ മൂന്നു വര്‍ഷങ്ങള്‍.

തെക്കന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പോറ്റിയുടെ മകള്‍. താഴെ അനിയത്തിയും അനിയനും. അവള്‍ക്കു് ജോലി കിട്ടിയപ്പോള്‍ അവളുടെ ചുമലിലായി ഭാരം മുഴുവന്‍. അനിയത്തിയെ പഠിപ്പിച്ചു, കല്യാണം കഴിച്ചുകൊടുത്തു, അനിയനെ പഠിപ്പിച്ചു, അവനു ജോലിയായി. ഇതെല്ലാം കഴിഞ്ഞിട്ടു അവള്‍ കൂടെ ജോലി ചെയ്തിരുന്ന കൃസ്ത്യന്‍ മതത്തില്‍ പെട്ട ഒരാളെ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചു.  2 കുട്ടികള്‍.  എല്ലാം ഉപേക്ഷിച്ചു തന്റെയൊപ്പം വന്ന അവളുടെ കണ്ണു നിറയാന്‍ അനുവദിക്കാത്ത ഭര്‍ത്താവു്.

എന്നിട്ടും എന്തോ ഒന്നു് അവളെ അലട്ടിയിരുന്നു. കല്യാണത്തിനു ശേഷം, അവരാരും, അമ്മയോ അഛനോ പോലും അവളെ അന്വേഷിച്ചില്ല. അഛന്‍ മരിച്ചിട്ടുപോലും അറിയിച്ചുമില്ല. അവളെന്നോട് ചോദിക്കും, അത്ര വലിയ മഹാപരാധമാണൊ ഞാന്‍ ചെയ്തതു്,  അവരുടെ എല്ലാ കാര്യങ്ങളും കഴിഞ്ഞിട്ടല്ലേ ഞാനൊരു  ജീവിതം കണ്ടെത്തിയതു് അതിത്ര വലിയ  തെറ്റാണോ എന്നു്. ഇതു പറയാന്‍ മറ്റാരും ഉണ്ടായിരുന്നില്ല അവള്‍ക്കു്.  ഇങ്ങനെ ഒരു ദു:ഖം തന്റെ ഉള്ളില്‍ ഉണ്ടാവുന്നതു തന്നെ അത്രയേറെ തന്നെ ഇഷ്ടപ്പെടുന്ന ഭര്‍ത്താവിനോട് ചെയ്യുന്ന അനീതിയായിട്ടാണവള്‍ക്കു തോന്നിയതു്. എന്നിട്ടും പാവം അവള്‍ക്കതില്‍നിന്നു മോചനം കിട്ടിയുമില്ല.

ഇതെല്ലാം ഒരുപാട് വര്‍ഷങ്ങള്‍ക്കുമുന്‍പ്‌. പിന്നെ ഞങ്ങള്‍ പല സ്ഥലങ്ങളിലായി. ഇടക്കു വിളിക്കും, വല്ലപ്പോഴുമൊന്നു കാണും. ചിലപ്പോള്‍‍ പിണങ്ങും, പിന്നെ കാണുമ്പോള്‍ പിണങ്ങിയിരുന്നു എന്ന കാര്യം തന്നെ മറന്നിരിക്കും.. പക്ഷേ എന്നും ആ  തേങ്ങല്‍ അവളുടെ മനസ്സിലുണ്ടായിരുന്നു.

4 വഷങ്ങള്‍ക്കു മുന്‍പൊരു ദിവസം. അവള്‍ വിളിച്ചു. ഒരു ചെറിയ പനി. ആശുപത്രിയിലാണെന്നു പറഞ്ഞു. നീ ലീവെടുത്തൊന്നും വരണ്ട, ഞായറാഴ്ച വന്നാല്‍ മതി, എനിക്കു നിന്നോടെന്തൊക്കെയോ പറയാനുണ്ടെന്നും പറഞ്ഞു.ഞായറാഴ്ച വരെ അവള്‍ കാത്തുനിന്നില്ല. അതിനുമുന്‍പേ പോയി.   എനിക്കൊന്നു  കാണാന്‍ കഴിഞ്ഞില്ല, ഒരുപാട് കാര്യങ്ങള്‍ എന്നോട് പറയാന്‍ ബാക്കി വച്ചിട്ട്‌, ഇനിയൊരിക്കലും പറയാനാവാതെ അവള്‍‍ പോയി.....

ഇന്നു നാലു വര്‍ഷം തികയുന്നു. രണ്ടു തുള്ളി കണ്ണീര്‍ അവള്‍ക്കുവേണ്ടി........

എഴുത്തുകാരി.

Saturday, September 19, 2009

കാലത്തിന്റെ ബാക്കിപത്രം

ഇവിടെ തലയുയര്‍ത്തി നിന്നിരുന്നു മൂന്നു നിലയുള്ള ഒരു വീട്, നാലുകെട്ടും നടുമുറ്റവുമൊക്കെയായിട്ടു്.

നിറയെ നാട്ടുമാവുകള്‍, രണ്ടുമൂന്നു പ്ലാവ്, പുളി, പ്ലാശ്, എല്ലാമുണ്ടായിരുന്നു. ഇടവഴിവക്കില്‍ നിന്നിരുന്ന മാവില്‍നിന്നു്, ഇടവഴിയും കഴിഞ്ഞു എന്റെ വീട്ടില്‍ വീഴുമായിരുന്നു മാമ്പഴങ്ങള്‍. രാവിലെ നേരത്തേ കുളിക്കാന്‍ പോകുന്നവര്‍ക്കും, അമ്പലത്തില്‍ പോകുന്നവര്‍ക്കും ഉള്ളതാണു്‍ രാത്രിയില്‍ വീഴുന്ന മാമ്പഴങ്ങള്‍ മുഴുവന്‍.

പിന്നെ ഒരുപാട് മുല്ല, മന്ദാരം,തെച്ചി, തുളസി, പഴയ ഒരു തറവാട്ടില്‍ ഉണ്ടാകുന്ന എല്ലാം. അശോകമരം വീട്ടില്‍ വളര്‍ത്താന്‍ പാടില്ലത്രേ. പാവം സീത ലങ്കയില്‍ അശോകമരത്തിന്റെ ചുവട്ടിലായിരുന്നില്ലേ. എന്നിട്ടും ഇവിടെ ഉണ്ടായിരുന്നു കുലകുലയായി പൂക്കളുമായി ഒരശോകമരം. അതില്‍നിന്നു് ഞാനെത്രയോ പൂക്കള്‍ പൊട്ടിച്ചിരിക്കുന്നു പൂജക്കായി. എത്രയോ മുല്ലപ്പൂ പൊട്ടിച്ചിരിക്കുന്നു, തലയില്‍ ചൂടാനായി.

ആ വീട്ടില്‍ പ്രതാപിയായ ഐശ്വര്യമുള്ള ഒരമ്മയും‍ ഉണ്ടായിരുന്നു. മതിലോരത്തു വന്നു് എന്നെ വിളിക്കും. പുടവത്തുമ്പു കൊണ്ടു മറച്ച ഒരു കൊച്ചു പാത്രമുണ്ടാവും കയ്യില്‍. ചിലപ്പോള്‍ വാഴക്കുടപ്പന്‍ തോരന്‍, ചിലപ്പോള്‍ പ്ലാശിന്റെ ഇലയില്‍ ഉണ്ടാക്കിയിരുന്ന അട, അല്ലെങ്കില്‍‍ പച്ച അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തിട്ടൊരു പലഹാരം (അതെങ്ങിനെയാ ഉണ്ടാക്കുന്നതെന്നെനിക്കിപ്പഴും അറിയില്ല, പക്ഷേ സ്വാദ് നാവിന്‍ തുമ്പിലുണ്ട്. നാലു ഭാഗവും നോക്കി അതു തന്നിട്ടു പറയും, ആരും കാണണ്ട, കുശുമ്പാ എല്ലാര്‍ക്കും.

ഇതെല്ലാം കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌.

നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ അമ്മ മരിച്ചു. പിന്നെ ആ വലിയ വീട്ടില്‍ ആരുമില്ലാതായി. പാമ്പുകള്‍, വവ്വാല്‍, മരപ്പട്ടി, ഇവയായി അന്തേവാസികള്‍. രണ്ടു വര്‍ഷം (അതോ മൂന്നോ) മുന്‍പൊരു ദിവസം മകന്‍ വന്നു മരങ്ങളെല്ലാം മുറിച്ചു വിറ്റു. പിന്നെ ഒരു സുപ്രഭാതത്തില്‍ ആ വീടും പൊളിച്ചു. വീടു പൊളിച്ചു രണ്ടാഴ്ചക്കുള്ളില്‍ ആ മകന്‍ മരിച്ചു, ചെറുപ്പത്തില്‍. (ആ വീട് പൊളിച്ചുവാങ്ങിയ ആളും അധികനാള്‍ കഴിയുന്നതിനുമുന്‍പേ മരിച്ചത്രേ). ഇപ്പോള്‍ മരിച്ചുപോയ മകന്റെ ഭാര്യയും പെങ്ങളും തമ്മില്‍ തര്‍ക്കം കോടതിയിലെത്തി നില്‍ക്കുന്നുവെന്നാണറിഞ്ഞതു്.

സൂക്ഷിച്ചു നോക്കിയാല്‍ കാണാം, ആ കാടിനുള്ളില്‍ ഒരു വാട്ടറ് ടാങ്ക്. അകലേന്നാണെടുത്തതു്.അടുത്തുപോവാന്‍ വയ്യ, അവിടെ പാമ്പുകള്‍ കുട്ടികളും കുടുംബവുമൊക്കെയായി സുഖമായി താമസിക്കുകയാണ്. അവരെ ശല്യപ്പെടുത്തുന്നതെനിക്കിഷ്ടമല്ല..

ഇന്നലെ ആ വാട്ടര്‍ ടാങ്ക് ഉറക്കെ പറയുന്നതു ഞാന്‍ കേട്ടു.....

എല്ലാം കൊണ്ടുപോയിട്ടും എന്നെ മാത്രം എന്തേ ആരും കൊണ്ടുപോയില്ല, കാലത്തിന്റെ മൂകസാക്ഷിയാവാനോ.......

Thursday, September 10, 2009

വീണ്ടും......

‍ ഇതൊരു പോസ്റ്റല്ല, കഴിഞ്ഞ പോസ്റ്റിലെ (ഇവിടെ) കമെന്റ്സിനുള്ള   മറുപടി എന്നു വേണമെങ്കില്‍ പറയാം. കുറച്ചു വലുതാവും എന്നു തോന്നിയതുകൊണ്ട് ഒരു പോസ്റ്റായിട്ടിടാം എന്നു കരുതി.

ആ പോസ്റ്റ് (ഇവിടെ) വായിക്കാത്തവര്‍ അതൊന്നു വായിച്ചിട്ടായാല്‍ ഇത്തിരി എളുപ്പമാവും കാര്യങ്ങള്‍.

അരുണ്‍ കായംകുളം  ചോദിച്ചിരുന്നു ആ പേപ്പര്‍ എന്തു ചെയ്തുവെന്നു്. അവിടെ അതു പറയാന്‍ തുടങ്ങുമ്പോഴേക്കും ശകാരവും കല്ലേറുകളും  തുടങ്ങിയില്ലേ. ( ആ കമെന്റുകള്‍ ഡിലീറ്റ് ചെയ്തതു ഞാനല്ല,  അവര്‍ തന്നെയാണു്‍)   

ഇനി ഇതൊന്നു വായിക്കൂ -

ഇതു കിട്ടിയ ദിവസം തിരിച്ചു വന്നു bag നോക്കിയപ്പോഴാണീ ഉത്തരക്കടലാസ് കണ്ടതു്. സ്കൂളിന്റെ നമ്പര്‍ കണ്ടുപിടിക്കാന്‍ വിഷമമുണ്ടായില്ല. ഇതു നേരിട്ടു സ്കൂളില്‍  വിളിച്ചു പറഞ്ഞാല്‍ ആ ടീച്ചര്‍ക്കു ശകാരം ഉറപ്പാണു്. പേരറിയാത്ത ടീച്ചറുടെ  mobile  നമ്പര്‍ ചോദിച്ചിട്ടവര്‍ക്കു തരാനൊരു മടി. ടീച്ചറോട് ആ ഫോണില്‍ തന്നെ സംസാരിച്ചു് ഞാന്‍ കാര്യം പറഞ്ഞു. അതെങ്ങിനെയാ തിരിച്ചേല്പിക്കേണ്ടതെന്നും ചോദിച്ചു. വൈകീട്ട് മാള ബസ്സില്‍ ഉണ്ടാവാമെന്നും‍  നെല്ലായിലെത്തുമ്പോള്‍ കൊടുക്കാമെന്നും പറഞ്ഞുറപ്പിച്ചു. ഏകദേശം ആ സമയമായപ്പോള്‍ ഞാന്‍ സ്റ്റോപ്പിലേക്കു പോയി മാള ബസ്സും നോക്കി നില്പായി. മാള ബസ്സിനു പകരം മറ്റൊരു ബസ്സിലാണവര്‍ വന്നതു്. അവര്‍ക്കെന്നെ മനസ്സിലാവില്ലെങ്കിലും, എനിക്കവരെ അറിയാമല്ലോ. ഞങ്ങള്‍ സംസാരിച്ചു, ഞാനാ papers കൊടുത്തു. എന്നാലും സ്കൂളിലോ ഹെഡ്ഡ് മാസ്റ്ററോടോ അറിയിക്കാതെ എനിക്കു നേരിട്ടു തരാന്‍ തോന്നിയല്ലോ എന്നു പറഞ്ഞ് എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചപ്പോള്‍,അവരുടെ മനസ്സെനിക്കു വായിക്കാന്‍ പറ്റി.  മറ്റു ജോലിക്കാരെപ്പോലെയല്ലല്ലോ, ടീച്ചറാവുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു താന്‍ എന്നു് അവര്‍ തന്നെ എന്നോട്  പറഞ്ഞു.   ടീച്ചറുടെ വീട് മാളയില്‍ തന്നെ. രണ്ടു മക്കളുണ്ട്, ഒരാള്‍ എട്ടാം ക്ലാസ്സില്‍, ഒരാള്‍ അഞ്ചാം ക്ലാസ്സില്‍.

വീട്ടില്‍ വന്നു കാപ്പി കുടിച്ചുപോകാം എന്നു ക്ഷണിച്ച എന്നോട് അതു പിന്നീടാവാം, ഇവിടെ നിന്നാല്‍ അടുത്ത മാള ബസ്സു വരുമ്പോള്‍  പോകാല്ലോ എന്നു പറഞ്ഞു അവിടെ തന്നെ നിന്നാ ഞങ്ങള്‍ സംസാരിച്ചതു്. ബസ്സു വന്നു അവരെ കയറ്റി വിട്ടിട്ടാ ഞാന്‍ വീട്ടില്‍ വന്നതു്. 

-------------------------------------------------------

ഇതുപോലെ, വര്‍ഷങ്ങള്‍ക്കു മുന്‍പ്  ബസ്സില്‍ നിന്നും  ഒരു കാര്‍ഡ് കിട്ടിയിരുന്നു. അതും സ്കൂളിന്റെ തന്നെ.അതു് ഞാന്‍ ആ സ്കൂളിന്റെ അഡ്രസ്സില്‍ അയച്ചു കൊടുത്തപ്പോള്‍ ആ സ്കൂളിലെ സിസ്റ്റര്‍ അയച്ച് തന്നതാണ്, ഈ കാര്‍ഡ്.

IMG_0248

 IMG_0245

എഴുത്തുകാരി.

Sunday, August 30, 2009

സ്നേഹത്തിന്റെ പൂക്കൂട

വീണ്ടും ഒരോണം. ഇനി മൂന്നു നാള്‍ കൂടി. പ്രകൃതി കുളിച്ചീറനായി നില്‍ക്കുന്നു.പൂക്കള്‍ക്കുമറിയാമല്ലേ ഓണമായെന്നു്! എന്റെ മുറ്റത്തു പൂക്കളില്ലാത്ത ഒരു ചെടി പോലുമില്ല. എന്തെല്ലാം നിറങ്ങളില്‍, രൂപത്തില്‍. എന്നും രാവിലെ ഞാനെന്റെ പൂക്കളെ കാണുമ്പോള്‍ സ്വയം ചോദിക്കാറുള്ളതാണ്, പ്രകൃതി, അവളെങ്ങനെയാണ്‍ ഈ നിറക്കൂട്ടുകളൊക്കെ ഇത്ര ഭംഗിയായി  ചാലിച്ചെടുക്കുന്നതെന്നു്.

ഞാനിതാ നിങ്ങള്‍ക്കായി ഒരു പൂക്കൂട തരുന്നു. അതില്‍ ചെമ്പരത്തിയുണ്ട്, മന്ദാരമുണ്ട്, നന്ത്യാര്‍വട്ടമുണ്ട്, തുളസിയുണ്ട്, കാശിത്തുമ്പയുണ്ട്, പിന്നെ പേരറിയാത്ത കുറച്ചു  പൂക്കളും. എല്ലാം എന്റെ മുറ്റത്തുനിന്നും, പറമ്പില്‍ നിന്നും പറിച്ചെടുത്തതു്. എല്ലാവരും ഇഷ്ടമുള്ളതെടുത്തോളൂ, ഭംഗിയുള്ള പൂക്കളമിട്ടോളൂ.

IMG_0163

ഇനിയൊരു ഓണസമ്മാനം....

എന്റെ മുറ്റത്തു ഇന്നു വിരിഞ്ഞ രണ്ടുമൂന്നു പൂക്കള്‍.

IMG_0200

 

IMG_0183

പണ്ടൊക്കെ വേലികളില്‍ കണ്ടിരുന്ന പൂവു്. ഞാനിതു് ഏതോ വേലിയില്‍ നിന്നു കൊണ്ടുവച്ചു പിടിപ്പിച്ചതു്. ഇന്നതില്‍ ആദ്യത്തെ പൂവുണ്ടായി. അതിതാ നിങ്ങള്‍ക്കായി....

IMG_0189

എല്ലാ സുഹൃത്തുക്കള്‍ക്കും  സന്തോഷകരമായ ഒരു ഓണം ആശംസിക്കുന്നു.

എഴുത്തുകാരി.

Monday, August 24, 2009

എന്നാലും ഇതു കുറച്ചു കഷ്ടമല്ലേ?

പതിവുപോലൊരു  യാത്ര.  എവിടേക്കാന്നല്ലേ, ഓന്തോടിയാല്‍  വേലിയോളം എന്നു പറഞ്ഞപോലെ എഴുത്തുകാരിയുടെ യാത്ര അങ്ങേയറ്റം തൃശ്ശൂര്‍ വരെ.

ഞങ്ങള്‍  NH  47 എന്ന രാജവീഥിയിലാണേയ്. KSRTC  ബസ്സ് മാത്രമേയുള്ളൂ ഒരാശ്രയം. നല്ല തിരക്കു്  പുതുക്കാട് വരെ നിന്നു.  അവിടെ നിന്നൊരു വിഹഗവീക്ഷണം നടത്തിയപ്പോള്‍  അടുത്ത സ്റ്റോപ്പായ  ആമ്പല്ലൂരില്‍  ഒരു സീറ്റ് കാലിയാവുന്നതിന്റെ  ലക്ഷണങ്ങള്‍ കണ്ടു, സാരി ശരിയാക്കല്‍, ബാഗ് ഒതുക്കിവയക്കല്‍,  etc. etc. കണ്ടക്റ്റര്‍ പറയുന്നുണ്ട് കേറി നിക്കാന്‍.  ആരു കേക്കാന്‍! വെറും വനരോദനങ്ങള്‍ മാത്രം. പക്ഷേ മേല്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ട വഴിക്കു്   നല്ല കുട്ടിയായിട്ടു്   ഞാന്‍ കേറിനിന്നു. സീറ്റു ഉറപ്പായല്ലോ.

സീറ്റ് കിട്ടി, ഇരുന്നു. തൊട്ടടുത്തു് ഇരിക്കുന്ന ആളെ  കണ്ടപ്പഴേ തോന്നി ടീച്ചറാണെന്നു്. എനിക്കങ്ങിനെ ഒരു കഴിവുണ്ട്, ടീച്ചര്‍മാരെ കണ്ടാല്‍ വേഗം മനസ്സിലാവും. (ആ സൂത്രം ഞാന്‍ പറഞ്ഞുതരില്ല). തലയിലൊരു സ്കാര്‍ഫ് ഒക്കെ കെട്ടി  നല്ല തയ്യാറെടുപ്പില്‍ തന്നെയാണ് .. പാവം അകലേന്നു വരുന്നതാവും. അത്ര അകലേന്നൊന്ന്വല്ല,  അങ്ങേയറ്റം മാള. (മാളേന്നു വരുന്ന ബസ്സാണേയ്).

അവര്‍ കാര്യമായിട്ടെന്തോ വായിക്കുന്നു. പിന്നെ എഴുതുന്നു, വരക്കുന്നു, ചുവന്ന മഷി കൊണ്ട്.   (എനിക്കവരെയൊന്നു തൊട്ടു തൊഴുതാലോന്നു വരെ തോന്നി. എന്താണെന്നല്ലേ,  ഓടുന്ന ബസ്സിലിരുന്നു രണ്ടു വരി വായിക്കാന്‍ പോലും പറ്റാത്ത  ഒരു സാധുവാണീ ഞാന്‍).  ഓ, പറയാന്‍ മറന്നു, അവര്‍ കഥയെഴുതുകയല്ലാ,  ഉത്തരക്കടലാസ് നോക്കുകയാണു്. എഴുതിയിരിക്കുന്ന ഉത്തരം വായിക്കണം,  അതു ശരിയാണോന്നു നോക്കി മാര്‍ക്കിടണം, അതു കൂട്ടിയിടണം,  ചിലതില്‍  very good എന്നെഴുതുന്നു. പറയാതെ വയ്യ, നല്ല സ്പീഡിലാ എല്ലാം ചെയ്യുന്നതു്.

ഇടക്കു  മൊബൈലില്‍ കാള്‍ വന്നതു്  attend ചെയ്യുന്നു.  ഇതൊന്നും പോരാതെ തരക്കേടില്ലാത്ത  ഉറക്കവും.  രണ്ടുമൂന്നു പേപ്പര്‍ നോക്കുമ്പോഴേക്കും പാവം ഉറങ്ങിയിരിക്കും, അതും വളരെ ശ്രദ്ധിച്ചു്. ഇടതു കൈ നോക്കാത്ത പേപ്പറിന്റെ മുകളില്‍, വലതു കൈ നോക്കിയ  പേപ്പറിന്റെ മുകളിലും.  പേന കയ്യില്‍തന്നെ. കൃത്യമായ ഇടവേളകളില്‍ ഉത്തരക്കടലാസ് നോക്കല്‍, മാര്‍ക്കിടല്‍, ഇട്ട മാര്‍ക്കു കൂട്ടിയിടല്‍,  വെരി ഗുഡ് എഴുതല്‍, ഉറക്കം ഇതെല്ലാം മാറി മാറി ഭംഗിയായി നടക്കുന്നുണ്ട്, എന്നെ അത്ഭുതപരതന്ത്രയാക്കിക്കൊണ്ട്.  അതാ പറഞ്ഞതു്, ഒന്നു തൊട്ടുതൊഴുതാലോന്നു തോന്നി എന്നു്.   ഇടക്കു ഉറങ്ങി എന്റെ മേല്‍ വീഴാന്‍ ശ്രമിക്കുന്നു, അതു മാത്രം എനിക്കിഷ്ടപ്പെട്ടില്ല.

അങ്ങനെ  തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡെത്തി. മനുഷ്യന്റെ ഉള്ളില്‍ രാവും പകലും തിരിച്ചറിയുന്ന ഒരു ബയോളജിക്കല്‍ ക്ലോക്ക് ഉണ്ടെന്നു കേട്ടിട്ടുണ്ട്‍. ചിലര്‍ക്കു ഈ ക്ലോക്കിനു വേറെ ചില ധര്‍മ്മങ്ങള്‍ കൂടി ഉണ്ടാവും, അതു പ്രവര്‍ത്തിച്ചിട്ടെന്നപോലെ (വീണ്ടും എന്നെ അത്ഭുത ... അതു തന്നെ,  ബാക്കി ഊഹിച്ചോണം) ശക്തന്‍ സ്റ്റാന്‍ഡ് എത്തിയപ്പോള്‍, ഞെട്ടി എഴുന്നേറ്റു. ഉത്തരക്കടലാസ്സുകളെല്ലാം ഭംഗിയായി മടക്കി ബാഗില്‍ വച്ചു, സ്കാര്‍ഫ് വലിച്ചൂരി മടക്കാതെ ബാഗില്‍ വച്ചു് ഇറങ്ങി ഓടിപ്പോയി. സമയത്തിനെത്തണ്ടേ സ്കൂളില്‍.

ഇനിയൊരിത്തിരി  നേരമേയുള്ളൂ  എനിക്കെന്റെ കാഴ്ച്ചകള്‍ കാണാന്‍. നഗരം ഓണത്തിര‍ക്കിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. എല്ലാവരുടേയും കയ്യില്‍, കല്യാണിന്റെ, പുളിമൂട്ടിലിന്റെ, നന്ദിലത്തിന്റെ, അങ്ങിനെ ഏതെങ്കിലും  ഒരു കവറുണ്ട്‌. വെറും കയ്യോടെ ഒരാളെ കാണാന്‍ വിഷമം.  ഗൃഹോപകരണ വില്പന മേള   ഒരിടത്തു്, കൈത്തറി   സാരി മേള കാസിനോയില്‍. എനിക്കിന്നൊന്നിനും നേരമില്ല, പിന്നെ വരാം. 

വടക്കേ സ്റ്റാന്‍ഡിലെത്തി, ഞാനും കണ്ടക്റ്ററും വേറെ ഒന്നുരണ്ടുപേരുമേയുള്ളൂ ഇനി ബസ്സില്‍. എല്ലാവരും ഇറങ്ങിപോയിരിക്കുന്നു. ഞാന്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ കണ്ടകറ്റര്‍ പറഞ്ഞു, “ദേ താഴെ എന്തോ പോയിട്ടുണ്ട്''.  നോക്കിയപ്പോള്‍ കുറച്ചു കടലാസുകളാണു്. എന്റെയല്ല എന്നെനിക്കറിയാമായിരുന്നു, എന്നാലും കണ്ടക്റ്റര്‍ പറഞ്ഞതല്ലേ, വെറും പേപ്പറല്ലേ, അയാള്‍ക്കു സന്തോഷമായിക്കോട്ടെ എന്നു കരുതി, ഞാന്‍ അതെടുത്തു ബാഗില്‍ വച്ചു.

വീട്ടില്‍  വന്നു  ബാഗ് അണ്‍ലോഡ് ചെയ്തപ്പോഴാണു്   രാവിലെ ബസ്സില്‍ നിന്നു കിട്ടിയ പേപ്പര്‍ സൂക്ഷ്മപരിശോധനക്കു വിധേയമായതു്.  5 പേപ്പറുണ്ട്. ഒന്‍പതാം ക്ല്ലാസ്സിലെ  ഹിന്ദി  ഉത്തരക്കടലാസ് ആണു്. സ്കൂളിന്റെ  പേരു ഞാന്‍ പറയുന്നില്ല. തൃശ്ശൂര്‍ അടുത്തൊരു സ്കൂളാണു്‍. അവരിതൊന്നും അറിഞ്ഞിട്ടുപോലുമില്ല.  കുട്ടികള്‍ക്കു പേപ്പര്‍ കൊടുക്കുമ്പോഴാവും അഞ്ചാറുപേരുടെ  ഈ   missing.   വിഷ്ണു N S  നു്  പത്തില്‍ രണ്ടേയുള്ളൂ, പക്ഷേ അരുണ്‍ ഘോഷിനു പത്തില്‍ പത്തും  good, keep it up ഉം ഉണ്ട്‌.‍

(പടം ഇടാമായിരുന്നു, പക്ഷേ എന്റെ കാമറ ഒരു യാത്ര പോയിരിക്കുകയാണ്.‍. ഓണത്തിനു തന്നെ തിരിച്ചെത്തുമോന്നു സംശയം. Mobile  ല്‍ ആണെങ്കില്‍ ആ സൂത്രം ശരിയാവുന്നുമില്ല)

നമ്മുടെ ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതിവരൊക്കെ കൂടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ രോമാഞ്ചം വന്നിട്ടു വയ്യ.

എഴുത്തുകാരി.

Friday, August 14, 2009

ഓണം ബംപറ് സമ്മാനം

ഇതെന്താണെന്നു പറയാമോ? എവിടെയാണെന്നുകൂടി പറയണം.

(ക്ലൂ: നിങ്ങളില്‍ പലരും ഈ അടുത്ത കാലത്ത് ഇതു കണ്ടിട്ടുണ്ടാവും).

ശരിയുത്തരം തരുന്നവര്‍ക്കു ഓണം ബംപറ് സമ്മാനം ഒരു പറ ധാന്യമണികള്‍. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം കിട്ടിയാല്‍ നറുക്കിട്ടെടുത്തു വിജയിയെ പ്രഖ്യാപിക്കുന്നതായിരിക്കും. ശരിയുത്തരം അയച്ചവര്‍ക്കെല്ലാം ധാന്യമണി ഇടങ്ങഴി (അല്ലെങ്കില്‍ വേണ്ട, നാഴി മതി)  വീതം. പങ്കെടുത്ത എല്ലാവര്‍ക്കും ഓരോ പിടി ധാന്യമണികള്‍. 

സമയം കളയണ്ട, കൂട്ടം കൂട്ടമായി പങ്കെടുക്കുക, സമ്മാനം നേടുക.

-------------------------------------------------------

വീണ്ടും  ഒരു സ്വാതന്ത്ര്യ ദിനം കൂടി.

നാടിന്റെ അഖണ്ഡതക്കും ഐക്യത്തിനും വേണ്ടി നമുക്കൊരുമിച്ചു നില്‍ക്കാം. നമുക്കു സ്നേഹിക്കാം, നമ്മുടെ നാടിനെ.

ഭാരത് മാതാ കീ ജയ്.

എഴുത്തുകാരി.

Wednesday, August 5, 2009

ഒരു കൊച്ചു സംശയം

ഒരു ഇടത്തരം കുടുംബം. ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്നു. തൃശ്ശൂരി‍ലെ പ്രസിദ്ധമായ സ്ഥാപനത്തില്‍  ട്യൂഷനു പോയിട്ട് , മകള്‍  entrance exam -മെഡിസിനു്, എഴുതി ആദ്യത്തെ പ്രാവശ്യം കിട്ടിയില്ല. വീണ്ടും  അതേ സ്ഥാപനത്തില്‍ താമസിച്ചു പഠിച്ച് എഴുതി.  എന്നിട്ടും മെറിറ്റില്‍ അഡ്മിഷന്‍ കിട്ടാന്‍ പാകത്തിലുള്ള റാങ്ക് കിട്ടിയില്ല.

മെറിറ്റില്‍ കിട്ടുന്നില്ല എങ്കില്‍, മറ്റേതെങ്കിലും പഠിക്കാം, കൂടുതല്‍ കാശു കൊടുത്ത് പഠിപ്പിക്കുന്നില്ല എന്നായിരുന്നു തീരുമാനം. പിന്നീടെന്തു കൊണ്ടോ അവര്‍ അതു മാറ്റി ഉയര്‍ന്ന ഫീസ്  കൊടുത്തു പഠിപ്പിക്കാന്‍ തീരുമാനിക്കുന്നു.  ബാങ്ക് ലോണ്‍ എടുത്തും, കുറച്ചു കയ്യിലുള്ള നീക്കിയിരുപ്പും എല്ലാം എടുത്തിട്ട്‌.

ഇപ്പോള്‍  രൂപതയുടെ കോളേജിലൊന്നില്‍ അഡ്മിഷന്‍ വാങ്ങിയിരിക്കയാണ്. ചേരുമ്പോള്‍ അടക്കേണ്ടതു് 4,16,000/- രൂപ. ഇതിനു പുറമേയാണു്‍ ഹോസ്റ്റല്‍ ഫീസും മറ്റും 77,000/- രൂപ. ചുരുക്കത്തില്‍ ഫീസ് മാത്രം  5 ലക്ഷം രൂപ വരും  ഒരു വര്‍ഷം. വേറെയും ചിലവുകളുണ്ടാവുമല്ലോ. അവള്‍  ഒരു MBBS ഡോക്റ്ററായി പുറത്തുവരുമ്പോള്‍ ചുരുങ്ങിയതു് 25 ലക്ഷം രൂപയെങ്കിലുമാവില്ലേ?(അതില്‍ നിക്കുമോ, എനിക്കറിയില്ല).

വെറും MBBS ല്‍ നിര്‍ത്താനാവില്ലല്ലോ. Post graduation  നു് പിന്നെയും എത്രയോ വലിയ തുക വേണം. അപ്പോഴേക്കും വര്‍ഷം  ഏഴോ എട്ടോ കഴിയും.ഡോക്ടറായാലും കല്യാണത്തിനും വേണ്ടേ കുറച്ചു കാശൊക്കെ.

ഇനിയാണെന്റെ ചോദ്യം -  ഈ ചിലവാക്കിയ തുകയെങ്കിലും തിരിച്ചു പിടിക്കണ്ടേ അവര്‍ക്കു്? അപ്പോഴെങ്ങിനെ  പാവപ്പെട്ട  രോഗികളോട് അത്മാര്‍ഥത കാണിക്കാന്‍ പറ്റും, വേണമെന്നു തോന്നിയാല്‍ പോലും.

എഴുത്തുകാരി.

--------------------------------------------------------

വാല്‍ക്കഷണം അല്ലെങ്കില്‍ മുന്നറിയിപ്പ്:-

കൂട്ടുകാരേ, ബൂലോഗവാസികളേ, ഞാനല്ലാതെ മറ്റൊരു എഴുത്തുകാരി ഇവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ടേ. ചെറായി മീറ്റിനു പോയപ്പോഴും, പിന്നീടും പലരും എന്നോട് ഓര്‍ക്കുട്ടില്‍  ചാറ്റിയതിന്റെയും mail ന്റേയും കാര്യം പറഞ്ഞു.ആദ്യമൊന്നും  എനിക്കൊന്നും മനസ്സിലായില്ല. പിന്നീ‍ടാ  മനസ്സിലായതു് എന്റെ പേരില്‍ ഒരു അപര ഉണ്ടെന്നു്. പൊന്നു ചങ്ങാതിമാരേ, ഓര്‍ക്കുട്ടിലെ 'എഴുത്തുകാരി' ഞാനല്ലാട്ടോ, അതു എഴുത്തു'കാരി'യല്ല   'കാര'നാണെന്നാ മനസ്സിലാക്കാന്‍  കഴിഞ്ഞതു്. അതുകൊണ്ട് ജാഗ്രതൈ.

Monday, July 27, 2009

ടു ചെറായി

കുളിയും തേവാരവുമെല്ലാം കഴിഞ്ഞിറങ്ങിയപ്പോള്‍:  മണി 6.30.  ഏതെങ്കിലും ആലുവ ഫാസ്റ്റ് കിട്ടി വേഗത്തിലെത്താമല്ലോന്നു വച്ചു് ഒന്നു ചാലക്കുടി കൊണ്ടുവിടാനൊരു റിക്വസ്റ്റ് വച്ചുനോക്കി.ഞാ‍യറാഴ്ച 7 മണിവരെയുള്ള ഉറക്കം കളഞ്ഞതില്‍ മൊത്തം ബ്ലോഗേഴ്സിനെ ശപിച്ചുകൊണ്ടാവും എഴുന്നേറ്റുവന്നതു്.  ചാലക്കുടി വരെ പോകാന്‍ സമയമില്ല.  ഇന്നാണു് ആ മഹത്തായ സുദിനം, തെങ്ങുകേറ്റം, മൂന്നാലുമാസങ്ങള്‍ക്കുശേഷം. ഇനി ആരൊക്കെ വന്നാലും എന്തൊക്കെ സംഭവിച്ചാലും, മുകുന്ദന്റെ ഡേറ്റ് മിസ്സാക്കാന്‍ വയ്യ. ശരി, വേണ്ട. ഒരു കോമ്പ്രമൈസില്‍ അവസാനം കൊടകര വരെ എത്തിക്കിട്ടി.

കൊടകര - ചാലക്കുടി - ആലുവ - പറവൂറ്. അങ്ങിനെ പറവൂരു വരെയെത്തി.  ഭംഗിയായിട്ടു ചേറായി‍ എന്നെഴുതിയ ബസ്സില്‍ കയറി സുഖമായിട്ടിരുന്നു. (ആലുവ മുതല്‍  പറവൂരു വരെ ഒറ്റ നില്പായിരുന്നു) .കണ്‍‍ഡക്റ്ററോട് പറഞ്ഞു, രണ്ടു ചെറായി ദേവസ്വം. ഇതു രാവിലെ കുറ്റീം പറിച്ചെവിടന്നു വന്നെടാ എന്ന  മട്ടിലൊരു നോട്ടം. അതു ചെറായി പോവില്ലതേ. ബോര്‍ഡ് മാറ്റി വക്കാന്‍ മറന്നതാ. അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിട്ടു. ഭാഗ്യം, വന്ന വഴിക്കുള്ള കാശ് തരാന്‍ പറയാത്തതു്.

വീണ്ടുമൊരു ബസ്സ്. കണ്‍‍ഡക്റ്റര്‍, കിളി, ചുറ്റുമുള്ള യാത്രക്കാറ് എല്ലാരോടും പറഞ്ഞുവച്ചു, ദേവസ്വം നട ആവുമ്പോഴൊന്നു പറയണേ. സ്ഥലമെത്തിയപ്പോള്‍, എല്ലാരും കൂടിയൊരു കോറസ്സ്, ദേവസ്വം നട, ദേവസ്വം നട.

അവിടെ നിന്നൊരു ഓട്ടോ.. ചുരുക്കത്തില്‍,രണ്ടര മണിക്കൂറില്‍  ഒരു കാര്‍, 5 ബസ്സ്, ഒരു ഓട്ടോ ഇത്രയും വാഹനങ്ങളില്‍ കയറിയിറങ്ങി, അമരാവതിയിലെത്തി, അതിരുകളില്ലാത്തെ സൌഹൃദത്തിന്റെ നേര്‍ക്കഴ്ച്ചയിലേക്കു്.

മുകളിലെത്തിയപ്പോള്‍ കുറച്ചുപേരൊക്കെ അവിടെയുണ്ട്. ആദ്യം കണ്ടതു് വാഴക്കോടന്‍ (ഒരു ചെറിയ മനുഷ്യന്‍. ഇയാളാണോ എന്റീശ്വരാ, ബൂലോഗത്തെ ഒറ്റ കുഞ്ഞിനെ വെറുതെ വിടാതെ ഈ വിക്രിയകളൊക്കെ ഒപ്പിക്കുന്നതു്!), ശുഭ്രവസ്ത്രധാരിയായി ഞാനൊരു പാവമാണേ എന്ന ഭാവത്തില്‍ പാവപ്പെട്ടവന്‍ (ഭാവാഭിനയം തീരെ മോശം, പാവപ്പെട്ടവനാണെന്നു കണ്ടാലും തോന്നും), അരീക്കോടന്‍ മാഷ് (കൃത്യമായി ഒരു മാഷ്ക്കു യോജിച്ച രൂപവും ഭാവവും), പോങ്ങൂസ് (സങ്കല്പത്തിലെ രൂപത്തിനൊപ്പമെത്താന്‍ കഴിഞ്ഞില്ല), ഡോക്റ്റര്‍ (കണ്ടാലേ അറിയാം ആളൊരു പാവമാണെന്നു്). പിന്നെ വളരെ ഡീസന്റായ സ്ത്രീജനങ്ങള്‍. നാസ്, ബിന്ദു (രണ്ടുപേരേയും കണ്ടപ്പഴേ മനസ്സിലായി), പിരിക്കുട്ടി (മനസ്സില്‍ മറ്റൊരു രൂപമായിരുന്നു), വാഴക്കോടി, അരീക്കോടി തുടങ്ങിയവരും.

ആരേയും ആദ്യമായിട്ടു കാണുന്ന ഒരു തോന്നലുമില്ല. എല്ലാരും എന്നും കാണുന്ന സുഹൃത്തുക്കളേപ്പോലെ..കാമറ കഴുത്തില്‍ കെട്ടിത്തൂക്കിയ ഹരീഷിനെ കണ്ടപ്പോഴെല്ലാര്‍ക്കുമൊരു നിരാശ. ( ഓ ഇതാണോ ഭീകരന്‍ ഹരീഷ്., പോരാ തീരെ പോരാ).

സമയം 9.30 ആയി. Registration  തുടങ്ങി. കൂടെ ചായയും വിത്ത്, ബിസ്കറ്റ്, ചക്കപ്പഴം  ആന്‍ഡ് ചക്ക അപ്പം (പാവം ലതി രാത്രി  മുഴുവനിരുന്നുണ്ടാക്കിയതു്).ഞാന്‍ നോക്കുമ്പോള്‍ ചിലരൊക്കെ പന്തലിനുള്ളിലേക്കു പോകുന്നില്ല. അവിടെത്തന്നെ നിന്നു ചുറ്റിക്കറങ്ങുന്നു. എനിക്കു കാര്യം പിടികിട്ടി. ഞാനും ഉണ്ടായിരുന്നു അവിടെയൊക്കെ തന്നെ.   രാവിലെ 6 മണിക്കൊരു ചായ കുടിച്ചതാണേയ്. (നിബന്ധനകളില്‍ പ്രത്യേകിച്ചൊരു കാര്യം പറഞ്ഞിരുന്നു - പ്രഭാത ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല, എല്ലാവരും കഴിച്ചിട്ടുവരണം.  ഇത്‌   നാട്ടുകാരന്റെ കുത്തിത്തിരിപ്പാണെന്നും എനിക്കിട്ടാണെന്നും ബലമായി സംശയിക്കുന്നു.- സ്മൈലി  ഉണ്ട്ട്ടോ.)

ഇനിയുള്ള ചരിത്രം എല്ലാവരുടേയും കൂടിയുള്ള ചരിത്രമാണ്. അതു് മറ്റാരെങ്കിലുമൊക്കെ പറയും. ഇപ്പോള്‍ 10 മണിവരെ ആയിട്ടുള്ളൂ. ഇനി മൂന്നു മണി ആവണമെങ്കില്‍, ഒരു മെഗാ ഖണ്ഡശ്ശ പോസ്റ്റ് വേണ്ടിവരും.‍ അതുകൊണ്ട് സഖാക്കളെ, ഞാനിനി ദീര്‍ഘിപ്പിക്കുന്നില്ല.

കുറച്ചു പടങ്ങളും കൂടിയില്ലാതെന്തു യാത്ര, എന്തു വിവരണം?

P7260008

പോകുന്ന വഴിയില്‍. എന്താണെന്നു മനസ്സിലായില്ല.

P7260004

ശരിക്കും സുന്ദരിയല്ലേ ചെറായിയെന്ന ഈ ഞാന്‍!.

P7260020

വാക്കുകള്‍ അപ്രസക്തം!

P7260030

ഞങ്ങള്‍ തിരക്കിലാണ്....

P7260011

നിബന്ധനകള്‍ കര്‍ശനമായും പാലിക്കുക.

P7260036

മനസ്സിലായല്ലോ!

P7260038

ആര്‍ക്കിട്ടാണോ പാര പണിയുന്നതു്!

P7260063

ഞാനാണ് ‍‍‍ ഞാന്‍  തന്നെയാണ് ഇന്നത്തെ താരം! ക്യൂ  പാലിക്കുക.

P7260100

പട്ടം പറത്തുന്ന കുട്ടി..

P7260017

കണ്ടാലറിയില്ലേ തറവാടിയാണെന്നു്!

P7260021

ഇതാണ് അമരാവതി..

P7260022

റജിസ്റ്റ്രേഷനു ഡിസ്കൌണ്ട് ഉണ്ടോ ആവോ? ;)

P7260035

അവിടെ അവരെന്തോ ചെയ്യട്ടെ, നമുക്കു കളിക്കാം.

P7260040

ഇതൊരു ഗൂഡാലോചനയാണല്ലോ!

P7260104

അതിരുകളില്ലാതെ.......

എഴുത്തുകാരി.