Monday, April 8, 2013

എന്നാലും എന്റെ അപ്പൂ...

എന്നാലും എന്റെ അപ്പൂ എന്തിനാ എന്നോടീ ചതി? ഞാനെന്തു തെറ്റു ചെയ്തു അപ്പൂനോട്‌?

അപ്പു എന്നോട്‌ ചെയ്ത ചതി എന്താണെന്നല്ലേ, പറയാം.

കുറേ    നാളായി  നാട്ടിൽ നിന്നു പോന്നിട്ട്.  പലരും പലവഴിക്കു പോയി. വീണ്ടും  ഒരു കൂടിച്ചേരല്‍. ഞങ്ങളൊക്കെ തല്‍ക്കാലം പോണൂട്ടോ, എന്നു പറഞ്ഞു പൂട്ടിയിട്ടു പോന്നതാ വീടിനെ. പക്ഷേ നമ്മളെത്ര ഉപേക്ഷിച്ചാലും നമ്മുടെ വരവിനെ കാത്തിരിക്കും അതു്. ഒരു നാള്‍ തിരിച്ചു ചെല്ലണമെന്നു  തോന്നുമ്പോള്‍  പരിഭവലേശമില്ലാതെ  രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ സ്വന്തം വീടല്ലാതെ മറ്റെന്തുണ്ട്?

എന്റെ വീടും കാത്തിരിക്കയായിരുന്നിരിക്കണം ഞങ്ങളെ. സ്വന്തം മുറ്റത്തോടിക്കളിച്ച കുഞ്ഞുങ്ങള്‍ തിരിച്ചുവരുമ്പോള്‍ സന്തോഷിക്കാതെ പിന്നെ.അല്ലെങ്കില്‍ പിന്നെന്തിനാ ഞാന്‍ നട്ടുനനച്ച  ചെറ്റിയും  ചെമ്പരത്തിയും ചെമ്പകവും മഞ്ഞപ്പൂവുമൊക്കെ  നിറയേ പൂക്കളുമായി നിന്നതു്? മുറ്റത്തെ മൂവാണ്ടന്‍ മാവിലും പ്രയോര്‍ മാവിലുമൊക്കെ നിറയെ മാങ്ങ!

പൂട്ടിയ ഗേറ്റ് തുറന്നു് അകത്തേക്കു കാലെടുത്ത് വച്ചപ്പോള്‍, ഈ ലോകത്തിലിന്നേറ്റവും സന്തോഷിക്കുന്നതു ഞാനാണെന്നു തോന്നി.  ഒരുപക്ഷേ ഇനി തിരിച്ചുവരാന്‍ കഴിയുമോ എന്നു സംശയിച്ചിറങ്ങിപ്പോയതാണ്.  ലോകത്തോട് വിളിച്ചുപറയാന്‍ തോന്നി ഞാനിതാ വീണ്ടും വന്നിരിക്കുന്നു എന്റെ പ്രിയപ്പെട്ട സാമ്രാജ്യത്തിലേക്കു്.

അതൊക്കെ ശരി. പക്ഷേ എല്ലാം  ഒന്നേന്നു തുടങ്ങിയിട്ടു വേണം. വെള്ളം, വെളിച്ചം, എല്ലാം.   ഭാഗ്യം, ലൈറ്റ് ഉണ്ട്. മോട്ടോര്‍ പണിമുടക്കിലാണ്.   രവിയെ വിളിക്കാം.  വര്‍ഷങ്ങളായുള്ള  എലക്ടീഷ്യന്‍ കം പ്ലംബര്‍ കം ഫിറ്റര്‍ കം , etc. etc.  വെള്ളം, വെളിച്ചം എന്നീ പ്രാഥമിക ആവശ്യങ്ങള്‍ക്കാണെങ്കില്‍, കക്ഷി ഓടിയെത്തും.  അല്ലെങ്കിലോ, ചിലപ്പോള്‍ മാസങ്ങളും  വര്‍ഷങ്ങള്‍ തന്നെയും എടുത്തെന്നും വരും. ചുരുക്കത്തില്‍ ആവശ്യത്തിന്റെ പ്രാധാന്യവും പ്രസക്തിയും തീരുമാനിക്കുന്നതു് ഈ പറഞ്ഞ കക്ഷി  തന്നെ.

ഇനി ടി വി.  നാട്ടിലുള്ള ദിവസങ്ങളില്‍ നല്ല മലയാളം സിനിമയുണ്ടെങ്കില്‍ കാണാല്ലോ.   കേബിളിന്റെയാളും ഒരു സുഹൃത്തു തന്നെ.  വിളിച്ചു പറഞ്ഞു. പിള്ളേരെ വിടാം എന്നു പറഞ്ഞപ്പോള്‍ ഇത്ര പ്രോംപ്റ്റ്   ആവുമെന്നു കരുതിയില്ല.  ഒരു മണിക്കൂറിനുള്ളില്‍ കേബിളും ടി വി യും റെഡി.

നാട്ടിലെത്തി ഒന്നുരണ്ട് മണിക്കൂര്‍,  ഒന്നുരണ്ട് ഫോണ്‍ കാള്‍,   എവെരിത്തിങ് റെഡി.  ഞാനാരാ മോള്! ഇല്ലാത്ത കോളര്‍ ഒന്നു പൊക്കിവച്ചു.

ഇന്നത്തെ ഒരു ദിവസം ബ്ലാക് കോഫിയും ബ്കാക് ടീ യുമൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യാം. നാളെ രാവിലെ അതു കണ്ടാല്‍ ഉടനേ വരും ചോദ്യം.  അമ്മക്കാ ഗോപിയേട്ടനെ വിളിച്ചൊന്നു പറയായിരുന്നില്ല്യേ.  അമ്മക്കേ പറയാന്‍ പാടുള്ളൂ, മറ്റാര്‍ക്കും പാടില്ല.                          

എന്തായാലും രാവിലെ ആ ഒരു സീന്‍ ഒഴിവാക്കുന്നതാ ബുദ്ധി.  രാജുവിന്റെ കടയില്‍ പോയി ഗോപി വന്നാല്‍ പത്തു ദിവസത്തേക്ക്‌ എനിക്കു രണ്ടു നേരവും പാല്‍ വേണം എന്നു പറയാനേല്പിച്ചു. രാജു പറഞ്ഞു, ചേച്ചി ധൈര്യമായിട്ടു പോ, അതു ഞാനേറ്റു.   ദേ വരുന്നു,  ഗോപാലേട്ടൻ.  ഉടനേ പറഞ്ഞു, എന്തിനാ മോളെ, ആ വെള്ളം മേടിക്കണേ,  സൊസൈറ്റിയില്‍ പോയാല്‍  നല്ല പാലു കിട്ടൂല്ലോ. പിന്നെന്താ, സമയത്തിനു പോണന്നേള്ളൂ .  കേട്ടുനിന്ന രാമുവിന്റെ വക  സപ്പോര്‍ട്ട് ,  അതാ ചേച്ചി നല്ലതു്, നല്ല പാലു കിട്ടും. ഒരു ആറ്-ആറരയാവുമ്പഴേക്കും  പോയില്ലെങ്കില്‍ കിട്ടില്യാട്ടോ, ഉച്ചക്കു് രണ്ടു മണിക്കും. ആ കുട്ട്യോളെ പറഞ്ഞയച്ചാല്‍ പോരേ?

അതു റിസ്കാ, അതു വേണ്ടാ, വെള്ളമെങ്കില്‍  വെള്ളം. അതു് ഉമ്മറത്തു കിട്ടുന്നതു  തന്നെ നല്ലതു്.

പിന്നെ സൊസൈറ്റിയായി ചര്‍ച്ചാവിഷയം. സമയത്തിനു തുറക്കാത്തതു്, ചിലര്‍ക്ക്‌ ഇല്ലെന്നു പറയുന്നു, ചിലര്‍ക്കു് മാറ്റി വച്ച് കൊടുക്കുന്നു,അങ്ങിനെ അങ്ങിനെ.  അവര്‍ക്കൊരു ചര്‍ച്ചാവിഷയം ഇട്ടുകൊടുത്ത സന്തോഷത്തില്‍ ഞാനിങ്ങു പോന്നു.

വീട്ടിലെത്തി  പത്തു മിനിറ്റ് കഴിഞ്ഞില്ല, ദാ വരുന്നു ഒരാള്‍ പാല്‍പ്പാത്രവും കൊണ്ട്.  . ഇത്ര പെട്ടെന്നിതെങ്ങിനെ എന്നത്ഭുതപ്പെട്ടുകൊണ്ട് ഞാന്‍.. എനിക്കിന്നൊരു  ലിറ്റര്‍ മതി. സൊസൈറ്റിയില്‍ പാല്‍ കൊടുക്കാന്‍ കൊണ്ട് പോയപ്പോള്‍  വൈകി. അളക്കാന്‍ പറ്റിയില്ല.   നിരാശനായി തിരിഞ്ഞു നടക്കുമ്പോഴാണ്, രാജുവിന്റെ  കടയിലെ സംവാദത്തിലെ ഒരു കക്ഷി അതിലേ കടന്നുപോയതു്.  അതാണ് പാല്‍ വീട്ടിലെത്താന്‍ കാരണം.

വന്നതു് അപ്പു. പാടത്തിനക്കരേന്നു്. അപ്പു വാചാലനായി. മറ്റുള്ളവര്‍  തരുന്ന പാലിലെ വെള്ളത്തിന്റെ കണക്കു്,  സമയത്തിലെ കൃത്യനിഷ്ടയില്ലായ്മ.     വടക്കേലെ രാഘവന്‍   നായര്‍ക്കു എത്രയോ വര്‍ഷം ഞാനാ പാലു കൊടുത്തിരുന്നേ.  വേണെങ്കില്‍  ചോദിച്ചോളൂ..  (പിന്നെ, കല്യാണാലോചനയൊന്ന്വല്ലല്ലോ, ഇത്തിരി പാലു തരാനല്ലേ, ഞാനെന്തിനാണാവോ അയാളെപ്പറ്റി അന്വേഷിക്കണേ . പിന്നെ അന്വേഷിക്കുന്നതു്  രാഘവന്‍ നായരോടും. അസ്സലായി.  ഇന്നേവരെ ഒരു നല്ല വാക്ക് ഒരാളെപ്പറ്റി ആ മനുഷ്യന്‍  പറഞ്ഞിട്ടുണ്ടാവില്ല. ഒരു    നായരോടും ഞാനന്വേഷിക്കാന്‍ പോണില്ല.) പാലേല്പിച്ചു. അപ്പുവും   ഹാപ്പി ഞാനും ഹാപ്പി. നാളെ ആറു മണിക്കു പാല്‍ ഉമ്മറത്തുണ്ടാവും.അക്കാര്യവും റെഡി. ഇല്ലാത്ത കോളര്‍ ഇത്തിരികൂടി കേറ്റിവച്ചു.

 രാജുവിനെ  വിളിച്ചു പറഞ്ഞു, .  ഗോപിയോട്  പറയണ്ടാട്ടോ, പാലു  ഞാന്‍ വേറെ ഏര്‍പ്പാടാക്കി.

സ്വസ്ഥമായി, സമാധാനമായി ഉറങ്ങി. നേരം വെളുത്താല്‍ നല്ല പാലു കിട്ടും, കുട്ടികളുടെ കറുത്ത മുഖം കാണണ്ട. എന്തു സുഖം.    നേരത്തേ എഴുന്നേറ്റ് ഗെയിറ്റ്  തുറന്നിട്ടു.   പരപരാ വെളുക്കുമ്പോള്‍  പാല്‍ കൊണ്ടുവരുന്ന  അപ്പുവിനെ  പാവം ബുദ്ധിമുട്ടിക്കരുതല്ലോ.  ആറു മണിയായി, ആറരയായി ഏഴായി, ഏഴരയായി പാലുമില്ല, അപ്പുവുമില്ല.

വീണ്ടും രാജുവിനെ വിളിച്ചു്,  ഗോപിയെ വിളിച്ച്   പാല് സംഘടിപ്പിച്ചു.  രാജു പറഞ്ഞു, അപ്പുവാണെന്നു പറഞ്ഞപ്പഴേ എനിക്കു സംശയമുണ്ടായിരുന്നു.  ആശാന്റെ ഒരു ഹോബിയാണത്രേ  മനുഷ്യരെ പറഞ്ഞു പറ്റിക്കുകയെന്നതു്. കുറച്ചുകാലമായി നാട്ടിലില്ലാത്ത ഞാന്‍ മാത്രം അതറിഞ്ഞില്ല.

നാളെ ആറു മണി എന്നൊരു സമയമുണ്ടെങ്കില്‍ പാല്‍ ഉമ്മറത്തുണ്ടാവും എന്നു പറഞ്ഞുപോയ അപ്പുവിനെ  പിന്നെ ഇന്നീ ദിവസം വരെ ഞാന്‍  കണ്ടിട്ടില്ല.   എന്തായിരുന്നു അയാളുടെ ഉദ്ദേശം . ഒരാളേക്കൂടി പറഞ്ഞു പറ്റിച്ചതിന്റെ ആനന്ദമോ. ആനന്ദിക്കാന്‍ ഓരോരോ കാരണങ്ങള്‍.

എന്നാലും, എന്റെ അപ്പൂ, എന്നോട് വേണമായിരുന്നോ ഇത്‌!

എഴുത്തുകാരി.