Tuesday, July 17, 2012

കഥയല്ലിതു്, പച്ചയായ ജീവിതം…….

ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ മുകുന്ദനെ കാണുന്നതു്.

വര്‍ഷങ്ങള്‍ക്കു മുന്‍പ്  വീട്ടിലെ  സ്ഥിരം ആളായിരുന്നു മുകുന്ദന്‍‍.  കറന്റ് ചാറ്ജ് ‍അടക്കാന്‍, മോട്ടര്‍ കേടുവരുമ്പോള്    നന്നാക്കാന്‍ ആളെക്കൊണ്ടുവരുവാന്‍, തേങ്ങ ഇടീക്കാന്‍,  ഇതിനൊക്കെ പുറമേ ഞാന്‍  ബാങ്കില്‍ നിന്നു ‍ നേരം വൈകി വരുന്ന ദിവസങ്ങളില്‍ അഛനു‍ കൂട്ടിരിക്കാന്‍ എല്ലാം മുകുന്ദനുണ്ടായിരുന്നു.  

കുറേ വൈകിയാണ് മുകുന്ദന്റെ കല്യാണം കഴിഞ്ഞതു്.  രണ്ട് കുട്ടികള്‍. ഒരു മകനും ഒരു മകളും. വീട്ടിലെ ഭാഗം കഴിഞ്ഞപ്പോള്‍ ഭാഗത്തില്‍ കിട്ടിയ  നെല്ലായിലെ സ്ഥലം വിറ്റിട്ട്  ഉള്ളിലേക്കു മാറി കുറച്ചു സ്ഥലം വാങ്ങി ഒരു കൊച്ചു വീടും വച്ചു.  പിന്നെ ഈ ഭാഗത്തേക്കധികം വരാതായി.  വീടിനടുത്തു തന്നെയുള്ള കാളന്‍ ലോനപ്പേട്ടന്റെ വലിയ പറമ്പിന്റെ കാര്യസ്ഥനായി കൂടി. വല്ലപ്പോഴും ഒന്നു കാണാറുണ്ട്. അത്ര തന്നെ.  മോള്‍ടെ കല്യാണമായപ്പോള്‍ ക്ഷണിച്ചു.  ഞാന്‍ പോയിരുന്നു. എന്നേക്കൊണ്ടാവുന്ന  ചെറിയ സഹായവും ചെയ്തു. അതു‍ കഴിഞ്ഞു ആറേഴു വര്‍ഷങ്ങള്‍ കഴിഞ്ഞു.

കുറച്ചു നാളുകളായി ഞാനും പലായനത്തിലായിരുന്നല്ലോ.  വിവരമൊന്നും അറിയാറില്ല. ഇതിനിടയില്‍ എപ്പഴോ ഞാനറിഞ്ഞിരുന്നു,  മകളുടെ കല്യാണത്തില്‍ എന്തോ പ്രശ്നമാണെന്നും ഡൈവോഴ്സിനുള്ള കാര്യങ്ങള്‍ നടന്നു കൊണ്ടിരിക്കയാണെന്നും.  വളരെ നേരത്തേ  കല്യാണം കഴിഞ്ഞു.   ‍  

ഒരു മാസം മുന്‍പ് ഞാന്‍ മുകുന്ദന്റെ വീട്ടില്‍ പോയിരുന്നു.   മുകുന്ദനെ കണ്ടിട്ട് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.ഒരു ഭ്രാന്തനേപ്പോലെ. എന്നോടൊന്നും മിണ്ടിയില്ല, പരിചയം പോലും കാണിച്ചില്ല. ഭാര്യ, രാധ വന്നു, ‍  എന്നോട് ചോദിച്ചു, ഒന്നും അറിഞ്ഞില്ലേ എന്ന്. പുതിയ വിവരങ്ങള്‍ ഒന്നും എനിക്കറിയില്ലായിരുന്നു. 

ഞങ്ങളുടെ സുധി പോയെന്നു പറഞ്ഞുകരഞ്ഞപ്പോഴും എനിക്കു മുഴുവന്‍ പിടികിട്ടിയില്ല. മകന്‍ സുധി, ഒരു വര്‍ഷം മുന്‍പ് വെള്ളത്തില്‍ പോയി മരിച്ചു. ഇരുപത്തഞ്ചില്‍ താഴെയേ വരൂ പ്രായം.  കൂടുതലൊന്നും ഞാന്‍ ചോദിച്ചില്ല. എന്തു ചെയ്യണം, എന്തു പറയണം എന്നറിയാത്ത ഒരവസ്ഥയിലായി ഞാന്‍. 

ആ മൌനത്തില്‍നിന്നു്, ആ അന്തരീക്ഷത്തില്‍ നിന്നു  ഒന്നു പുറത്ത് കടക്കുന്നതെങ്ങനെ എന്നറിയാതെ  പകച്ചുനില്‍ക്കുമ്പോള്‍,  മുറ്റത്തു കളിക്കുന്നു മിടുക്കിയായ  അഞ്ചാറുവയന്സ്സുള്ള ഒരു പെണ്‍കുട്ടി.  അവളോടെന്തെങ്കിലും പറഞ്ഞ് അന്തരീക്ഷത്തിന്റെ കനമൊന്നു കുറക്കാം എന്നു കരുതി പേരെന്താ മോളേ എന്നു ചോദിച്ച എനിക്കു  കിട്ടിയതു് അടുത്ത ഇടിത്തീ. ഉത്തരം പറഞ്ഞതു് മോളല്ല, അമ്മയാണ്, അവള്‍ക്കു മിണ്ടാന്‍ പറ്റില്ല എന്നു്.

എന്തു പറഞ്ഞാണ് ഞാന്‍ അവിടെ നിന്നിറങ്ങിയതെന്നെനിക്കു  തന്നെ അറിയില്ല.

പത്തിരുപത്തഞ്ചു വയസ്സ്കുമ്പോഴേക്കും ഒരു കുട്ടിയുമായി ഡൈവോഴ്സു ചെയ്ത  മകള്‍ വീട്ടില്‍. ശരിക്കു പറഞ്ഞാല്‍ ഇപ്പോള്‍ കല്യാണപ്രായം ആകുന്നതേയുള്ളൂ അവള്‍ക്കു്.  അവളുടെ മകള്‍ക്കിപ്പോള്‍ അഞ്ചാറു വയസ്സുണ്ട്. കൂടുതല്‍ പഠിച്ചിട്ടുമില്ല. അതുകൊണ്ട് വലിയ ജോലിയൊന്നും പ്രതീക്ഷിക്കണ്ട.   ആ കൊച്ചുകുട്ടിക്കാണെങ്കിലോ മിണ്ടാനും കഴിയില്ല. ഇപ്പോളിതാ ഒരേ ഒരു മകനും മരിച്ചു.‍

ഇതിനെയെന്താ വിളിക്കേണ്ടതു്, വിധിയുടെ ക്രൂരതയെന്നോ മുജ്ജന്മപാപമെന്നോ…. അറിയില്ല.

 

എഴുത്തുകാരി.