Thursday, July 28, 2011

ഒരൊറ്റ നിമിഷം കൊണ്ട്......

ല്ല ഭംഗിയായി, ഉഷാറായി വളരുന്ന ഒരു കൂവളം. അതിനു് ഞാന്‍ വെള്ളമൊഴിക്കും. ദൈവത്തിന്റെ ചെടിയല്ലേ എന്നും പറഞ്ഞു്, അപ്പുറത്തെ പാട്ടിയും വെള്ളമൊഴിക്കും. അതങ്ങനെ സന്തോഷമായി, ഉഷാറായി വളര്‍ന്നു നില്‍ക്കുന്ന കാലം. ഒരു ദിവസം കാറ്റത്തോ അതോ കുട്ടികള്‍ കളിച്ചിട്ടോ എങ്ങനെയാന്നറിയില്ല, അതൊന്നു മറിഞ്ഞുവീണു. ഒരു പരുക്കും പറ്റിയില്ല.  തല ഉയര്‍ത്തി നിന്നിരുന്നതു് ഒന്നു കിടന്നൂന്നു മാത്രം.  അതോ ഇനിയിപ്പോ കാലം കുറേയായില്ലേ ഈ നില്പ് നിക്കുന്നു, ഇനിയും ഒരുപാട് കാലം നിക്കാനുള്ളതല്ലേ, കുറച്ചൊന്നു കിടന്നു  റെസ്റ്റ്  എടുക്കാം എന്നു കരുതിയിട്ടോ,  കക്ഷി ഒന്നു കിടന്നു. (സംഭവം അതൊന്ന്വല്ല  കടയിൽ മണ്ണില്ല, പകരം കുഴിയായി. വേരൊക്കെ പുറത്തു്. അതാണ്  പാവം വീണതു്.)

പറിച്ചുനടലിനു  മുൻപ്, വെറുതേ ഒരു ദിവസം എടുത്തതു്.                                                                  

അന്നു വൈകീട്ടാ ഞാനതു കണ്ടതു്. നാളെ ശരിയാക്കാം കടക്കലിത്തിരി മണ്ണൊക്കെ ഇട്ട്, ഒരു ഊന്നു കൊടുത്ത് കെട്ടി ശരിപ്പെടുത്തിയെടുക്കാം.  ഇന്നുകൂടി പാവം അതു കിടന്നു റെസ്റ്റ് എടുത്തോട്ടെ എന്നു കരുതി ഞാനുറങ്ങി.പിറ്റേന്ന്   പതിവുപോലെ വെള്ളമൊഴിച്ചുകൊടുത്തിട്ട് ഞാനതിനോടൊരു സുല്ല് പറഞ്ഞു. ഞാന്‍ നാളെ വന്നു എഴുന്നേല്പിച്ച് നിര്‍ത്തിക്കോളാം ഇന്നു് തിരക്കായിട്ട് ഞാനൊരിടം വരെ പോവുന്നു. നിനക്കു സങ്കടമൊന്നുമില്ലല്ലോന്നു ചോദിച്ചപ്പോള്‍ പറഞ്ഞു, ഏയ് എനിക്കിതാപ്പോ ഇഷ്ടായേ. ഭാരം താങ്ങി നിക്കണ്ടാല്ലോ, ഒന്നോ രണ്ടൊ ദിവസം കൂടി ഞാനിങ്ങനെ കിടന്നു റെസ്റ്റെടുത്തോളാം എന്നു്. ഞാന്‍ സമാധാനായിട്ട് പോയി വന്നു.

അതിനും പിറ്റേന്നു് രാവിലെ ഞാന്‍  പതിവുപോലെ ചായയും കൊണ്ട് എന്റെ കിളിവാതിലിനരികില്‍ വന്നിരുന്നു. അതാണെന്റെ പുറത്തേക്കുള്ള വഴി. അതു ചാടി കടന്നിട്ടുവേണം മുറ്റത്തെത്താന്‍. അല്ലെങ്കില്‍ ഒരു മൈല്‍ വളഞ്ഞ്പോണം.  എന്റെ  ചിന്തകളുമായി ഞാനങ്ങിനെ ഇരിക്കുമ്പോള്‍ ദാ വരുന്നു  സാമി. കൂടെ സന്തതസഹചാരിയായ  സ്റ്റൂള്‍,(സ്വന്തം തടി തന്നെ താങ്ങി നടക്കാന്‍ വയ്യ, എന്നാലും സ്റ്റൂളും താങ്ങിയാണ് എപ്പോഴും നടപ്പു്. എപ്പോ വേണെങ്കിലും ഇട്ടിരിക്കാല്ലോ. ആ കൊച്ചു സ്റ്റൂളിനോട് നമുക്ക്‌ സങ്കടം തോന്നും.)    ഒരു പണിക്കാരന്‍, പണിക്കാരന്റെ കയ്യിലൊരു കയ്ക്കോട്ട്, പിന്നൊരു ചാക്കു്, അതിൽ വളം.   ഓ അപ്പോ എനിക്കു മാത്രമല്ല, ചെടികളോടിഷ്ടം.ഞാനിവിടന്നു പോയാലും സാമി നോക്കിക്കോളും ഇവരെയൊക്കെ. സമാധാനായി.‍   സാമി ഇന്നലെ  പതിവു സര്‍ക്കീട്ടിനു് വന്നപ്പോള്‍ ചെടി മറഞ്ഞുകിടക്കുന്നതു കണ്ടു കാണും. എനിക്കു ബഹുമാനം തോന്നി. എത്ര പ്രോംപ്റ്റാ.  എന്നേപ്പോലെ സുല്ല്‌  പറഞ്ഞില്ലല്ലോ. നന്നായി, പണിക്കാരന്‍ ചെയ്യുമ്പോള്‍ കുറച്ചുകൂടി നന്നാവും.

രണ്ടുപേരും ചെടിയുടെ ചുറ്റുമിരുന്നു. പണിക്കാരന്‍ താഴെ. സാമി സ്റ്റൂളില്‍.   അവര്‍ പണി തുടങ്ങി. കൂവളം കിളിവാതിലിനിടയിലൂടെ എന്നെ ഒന്നു നോക്കി, പറഞ്ഞു, കണ്ടോ കണ്ടോ എന്നോടിഷ്ടമുള്ളവര്‍ വേറേയുമുണ്ട്..  ഞാനൊന്നും പറഞ്ഞില്ല, ചിരിച്ചു.

അവർ  പണി തുടങ്ങി.  അങ്ങനെ ഞാന്‍ നോക്കിയിരിക്കുമ്പോ,  ‍ഒരു നിമിഷനേരം കൊണ്ട്, എന്താ സംഭവിക്കുന്നതെന്നറിയുന്നതിനു മുന്‍പ്, നമ്മുടെ കൂവളച്ചെടിയതാ പണിക്കാരന്റെ കയ്യിൽ.  ഞാൻ സ്തംഭിച്ചുനിന്നുപോയി. ചതിച്ചല്ലോ ഭഗവാനേ. എന്തു വിഡ്ഡിത്താ ഈ കാട്ടിയതു്! ഇത്രയും വളര്‍ന്ന ഒരു ചെടി പറിച്ചെടുക്കുകയോ. ഒരു നിമിഷം കൊണ്ടെല്ലാം കഴിഞ്ഞു.  തൊട്ടപ്പുറത്ത്, അതെ തൊട്ടപ്പുറത്ത്, വേറൊരു വല്യ കുഴി കുഴിച്ചു. ചാരവും വളവും ഇട്ടു. ഈ ചെടിയെ ആ കുഴിയില്‍ വച്ചു. വെള്ളമൊഴിച്ചു. എനിക്കു മനസ്സിലായി, സംഭവം പിശകായെന്നു്.  അതു കഴിഞ്ഞു സാമി എഴുന്നേറ്റു.  ചുറ്റും നോക്കി. എന്നെ കണ്ടു.    നിങ്ങളൊക്കെ ഇവിടെ ഉണ്ടായിട്ടെന്തിനാ,എവിടേയും എന്റെ കണ്ണെത്തണം. ഇതും മനസ്സില്‍ പറഞ്ഞു് സ്റ്റൂളും  താങ്ങി  സാമി പോയി.

 എനിക്കു ദേഷ്യോം സങ്കടോം ഒക്കെ വന്നു.എന്നാലും ഇങ്ങനെയുണ്ടൊ മനുഷ്യമ്മാരു്. കോമണ്‍സെന്‍സ് എന്നു പറഞ്ഞ സാധനം ഇല്ലേ ഇവര്‍ക്കൊന്നും. ആ പണിക്കാരനെങ്കിലും പറയായിരുന്നില്ലേ, ഈ ചൂടില്‍ ഇതു പറിച്ചുനട്ടാല്‍ പിടിക്കില്ലെന്നു്. മാറ്റി നടുന്നതു്  ഒരു കാര്യത്തിനായിരുന്നെങ്കില്‍, വലുതാവുമ്പോള്‍ ഏതിനെങ്കിലും തടസ്സമാ‍വുമെന്നോ മറ്റോ. ഇതു് അതൊന്നുമല്ല, പഴയതിന്റെ തൊട്ടടുത്തു തന്നെ.

ഇനിയിപ്പോ സാമിയോടും അതു വല്ല സ്വകാര്യമോ മറ്റോ പറഞ്ഞോ ആവോ, കുറേ നാളായി ഇവിടെ ഇങ്ങനെ ഒരേ നില്പ് നിന്നിട്ട് ബോറടിക്കുന്നൂന്നോ മറ്റോ. അല്ലാതെ എന്താ പറയുക.
അവരു പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ പോയി  ഒന്നു കാണാന്‍. പാവം അതെന്നെ നോക്കി, ഞാന്‍ അതിനേം.  ഒന്നും പറഞ്ഞില്ല രണ്ടാളും.ഇനി എന്തു പറയാന്‍!

                
 ആ ഒരു വെളുത്ത കല്ല് വച്ചിട്ടില്ലേ, അവിടെ ആയിരുന്നു അതു്.
                                             
ഒരാഴ്ച കഴിഞ്ഞു. ഇപ്പോള്‍ ഇതാണിതിന്റെ അവസ്ഥ. പിടിക്കില്ലെന്നുറപ്പു്. പാവം കൂവളം. എന്നാലും ഇതിത്തിരി കടുപ്പായിപ്പോയില്ലേ
.
കണ്ടുകണ്ടങ്ങിരിക്കുന്ന നേരത്ത് കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍!

എഴുത്തുകാരി.