Sunday, October 25, 2009

സൌന്ദര്യമത്സരം

രാവിലെ പതിവു പ്രഭാതസന്ദര്‍ശനത്തിനിറങ്ങിയ ഞാന്‍ അത്ഭുതപ്പെട്ടുപോയി,  പതിവില്ലാത്തപോലെ എല്ലാരുമുണ്ടല്ലോ,  സൌന്ദര്യമത്സരത്തിനുള്ള തയ്യാറെടുപ്പാണെന്നു തോന്നുന്നു. അല്ല, അവരെ കുറ്റം പറയാനില്ല. അവര്‍ക്കും തോന്നിക്കാണും സൌന്ദര്യമത്സരങ്ങളുടേയും മോഹിപ്പിക്കുന്ന സമ്മാനങ്ങളുടേയും കാലമല്ലേ.  നമുക്കും ഒന്നായാലെന്താ എന്നു തോന്നിയാല്‍ എങ്ങിനെ കുറ്റപ്പെടുത്താനാവും?  ആയിക്കോട്ടെ.

വേനലില്ല, വര്‍ഷമില്ല, മഞ്ഞില്ല, മഴയില്ല എല്ലാക്കാലവും ഞങ്ങള്‍‍ക്കൊരുപോലെ. എന്നിട്ടും ആര്‍ക്കും ഒരു വിലയുമില്ല. ഇപ്പോള്‍ അതു കുറേശ്ശെ മാറി വരുന്നുണ്ട്.

ഇതില്‍ നിന്നു വിട്ടു നില്‍ക്കുന്ന കുറച്ചുപേരുമുണ്ട്. ഇന്നലെയുണ്ടായിരുന്നു, നാളെയുണ്ട്, ഇന്നു മാത്രമില്ല.അപ്പോള്‍  അതു പ്രതിഷേധമല്ലാതെ പിന്നെന്താണു്? ഇവരോടൊന്നും മത്സരിച്ചു ജയിക്കേണ്ട കാര്യം നമുക്കില്ലെന്ന തോന്നലോ (അതോ മത്സരിച്ചാലും ജയിക്കില്ലെന്ന വിശ്വാസമോ :))

അല്ല, ഇനി  മത്സരിച്ചു സൌന്ദര്യറാണിപ്പട്ടം കിട്ടി കിരീടമണിഞ്ഞിട്ടെന്തനിനാ? എന്തു സമ്മാനം കിട്ടാന്‍. എന്നും വെള്ളം കിട്ടുമായിരിക്കും. ഈ എഴുത്തുകാരി നിങ്ങളു വിചാരിക്കുന്നപോലെയല്ലാട്ടോ, ഞങ്ങള്‍ക്കൊന്നും ഒരു തുള്ളി വെള്ളം തരില്ല. ബാക്കിയുള്ളവര്‍ക്കൊക്കെ രണ്ടുനേരം വെള്ളം കൊടുക്കുമ്പോള്‍ അതിനൊക്കെ ചാണകപ്പൊടി, കടലപ്പിണ്ണാക്കു് എന്തൊക്കെയാ കൊടുക്കണേ. ഞങ്ങള്‍ പാവങ്ങള്‍ അവിടേന്നുമിവിടേന്നുമൊക്കെ മോഷ്ടിച്ചിങ്ങനെ കഴിഞ്ഞുകൂടുന്നു.എന്നാലും ഞങ്ങളൊരിക്കലും നിരാശപ്പെടുത്താറില്ല.

എല്ലാവരുമണിഞ്ഞൊരുങ്ങി തന്നെയാണു്. ചുവപ്പ്, കടും ചുവപ്പ്, മഞ്ഞ, ക്രീം എല്ലാമുണ്ട്. നീലയും പച്ചയും മാത്രമില്ല. (ഒന്നോര്‍ത്തുനോക്കൂ, പച്ച  നിറത്തില്‍ എന്നെ കണ്ടാല്‍ തമാശ തോന്നില്ലേ?)

അതൊക്കെ പോട്ടെ. ഇനി ജഡ്ജിമാര്‍ക്ക്‌ ഞാന്‍ എവിടെപ്പോകും? പിന്നെ ഒരു സെലിബ്രിറ്റി ജഡ്ജ് വേണം. എലിമിനേഷന്‍ റൌണ്ടില്‍ ശോകമൂകമായ, ബ്ലാക് ആന്‍ഡ്  വൈറ്റ് അന്തരീക്ഷം വേണം. സമ്മാനം കിട്ടാത്തവര്‍ക്കെന്നോട് പരിഭവമാകും.

വേണ്ടാ, അതൊന്നും വേണ്ട, ആ ചുമതല ഞാന്‍ നിങ്ങളെ ഏല്പിക്കുന്നു. നിങ്ങളായിക്കോളൂ അതൊക്കെ.

സമ്മാനം -  ഒരു ദിവസം സമൃദ്ധിയായി വെള്ളം. 

ഇവരാണു്‍ മത്സരാര്‍ത്ഥികള്‍:-

PA240008

PA250008

PA250004

PA250012

PA240010

PA250015

PA240004

PA240005

PA250018

PA240001

എഴുത്തുകാരി.

Friday, October 16, 2009

ഓര്‍മ്മകളുടെ തുടിതാളം...

കേട്ടുമറന്ന എന്തോ ഒന്നു് കേട്ടുകൊണ്ടാണിന്നു് കണ്ണു തുറന്നതു്. ഒരു നിമിഷം സംശയിച്ചു, സ്വപ്നമായിരുന്നോ, പഴയതെന്തെങ്കിലും ഓര്‍ത്തു കിടന്നിട്ടു്. ഏയ്, അല്ല.

ഇന്നലെ ഉച്ചക്കു പോയതാണു് കറന്റ്.  ഇതുവരെ വന്നില്ല. എന്തോ കൂടിയ കേടായിരിക്കണം. അല്ലെങ്കില്‍ ഈ നേരം കൊണ്ട് ജോയ് ശരിയാക്കിയേനേ. അതുകൊണ്ട് വീണ്ടും ആ പ്രത്യേക താളത്തിലുള്ള ശബ്ദം കേള്‍ക്കാന്‍ സാധിച്ചു, അതിനൊപ്പം അയവിറക്കാന്‍ കുറേ പഴയ  ഓര്‍മ്മകളും.

ശബ്ദം എന്താണെന്നല്ലേ?  കിണറില്‍ നിന്നു വെള്ളം കോരിയെടുക്കുന്ന ശബ്ദം. അതെന്താ ഇത്ര മാത്രം പറയാന്‍ എന്നാണെങ്കില്‍, ഉണ്ട്, പറയാനുണ്ട്.

എത്രയോ കാലം ഈ ശബ്ദം കേട്ടുകൊണ്ടാണുണര്‍ന്നിട്ടുള്ളതു്, നേരം പരപരാ വെളുക്കുന്നതിനു മുന്‍പേ. തൊട്ടപ്പുറത്തെ വീട്ടില്‍ നിന്നു്, അമ്പലത്തില്‍ നിന്നു്. ബക്കറ്റ് കിണറിലേക്കിട്ട്‌ ഒരഞ്ചാറു പ്രാവശ്യം തുടിക്കണം, എന്നിട്ടു വേണം കോരിയെടുക്കാന്‍. രാവിലെ ആദ്യം ബക്കറ്റില്‍ കോരിയെടുക്കുന്ന വെള്ളം കളയണം.(അതെന്തിനാണെന്നു് ഇന്നുമറിയില്ല). ഈ തുടിയിലൂടെ വെള്ളം കോരുമ്പോള്‍ ഒരു  പ്രത്യേക താളമാണതിനു്, സംഗീതം പോലെ.നിറഞ്ഞു കിടക്കുന്ന വെള്ളത്തില്‍ ബക്കറ്റിട്ടു തുടിച്ചു കോരിയെടുക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തന്നെയാണു്.

അന്നൊക്കെ എല്ലാ വീട്ടിലുമുണ്ടാവും അടുക്കളക്കിണര്‍. വീട്ടിനുള്ളില്‍ നിന്നു നേരിട്ടു വെള്ളം കോരാം. ഒരു അര വാതിലുണ്ടാവും. അതിലൂടെ. രാത്രി ആ വാതിലടക്കാന്‍‍ കയറിനു കടക്കാന്‍ പാകത്തില്‍  ചെറിയൊരു വിടവുണ്ടാവും  വാതിലില്‍. വെള്ളം കോരിക്കോരി കിണറിന്റെ ആ ഭാഗം തേഞ്ഞു പോയിട്ടുണ്ടാവും.ഇന്നു് അങ്ങനെ അടുക്കളക്കിണര്‍ എന്ന ഒരു സങ്കല്പമേ ഇല്ലല്ലോ, അതിന്റെ ആവശ്യവുമില്ല. ‍ എവിടെയെങ്കിലും ഒരു കിണറും പമ്പുമുണ്ടായാല്‍ പോരെ? വെള്ളം ടാങ്കിലെത്തും.

പഴമകള്‍ മുഴുവന്‍ വഴി മാറിക്കഴിഞ്ഞിട്ടില്ലാത്ത, മച്ചും തട്ടിന്‍പുറവും, കുഞ്ഞുകുഞ്ഞു കുടുസ്സുമുറികളുമുള്ള ഈ വീട്ടില്‍ ഒരു സ്മാരകമെന്നപോലെ ഇപ്പഴും അതു ബാക്കി നില്പുണ്ട് (ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും). അതിതാ ഇവിടെ.

PA150009 

PA150010

( ഞങ്ങളിതിനെ തുടി എന്നാണു് പറയുന്നതു്. വേറെ എന്തെങ്കിലും പേരുണ്ടോ എന്നറിയില്ല)

മരത്തിന്റെ ഒരു വളയം. അതില്‍ അഴിയായി ഉറപ്പിച്ചിരിക്കുന്ന മരക്കഷണങ്ങള്‍. കയറിന്റെ ഒരു തുമ്പ് ബക്കറ്റില്‍. മറ്റേ അറ്റം തുടിയില്‍. ബക്കറ്റ് കിണറിലേക്കിടുമ്പോള്‍  കയര്‍ അഴിഞ്ഞുകൊണ്ടേയിരിക്കും.  വെള്ളം നിറച്ചു തിരിച്ചു കയറ്റുമ്പോള്‍ വളയത്തില്‍ ചുറ്റിക്കൊണ്ടും. ഇനി അധികനാള്‍ കാണാന്‍ ഇടയില്ലാത്ത ഇതൊന്നു നിങ്ങളെക്കൂടി കാണിക്കമെന്നു കരുതി.

എത്രയോ വര്‍ഷങ്ങള്‍ പഴക്കമുണ്ടതിനു്, എത്രയോ കൈകള്‍ അതിലൂടെ വെള്ളം കോരിയിരിക്കും!

എഴുത്തുകാരി.

Friday, October 2, 2009

എന്റെ നന്ദിനിക്കുവേണ്ടി...

ഇന്നെന്താ കാലത്തേ മഴയാണല്ലോ. എന്താണാവോ കാലം തെറ്റിയ ഒരു മഴ? തുലാവര്‍ഷമാണെങ്കില്‍ വൈകുന്നേരങ്ങളില്‍ വാദ്യഘോഷമായിട്ടല്ലേ വരവു്. അല്ലെങ്കിലിപ്പോ ഞാന്‍ മാത്രമായിട്ടെന്തിനാ നേരോ കാലോം നോക്കണെ എന്നാവും മഴയുടെ പക്ഷം. എന്തായാലും ചിണുങ്ങന്‍ മഴയൊന്ന്വല്ല, നല്ല ശക്തിയായിട്ടു തന്നെയാ പുറപ്പാട്.

രാവിലത്തെ തിരക്കും ബഹളവുമൊക്കെ കഴിഞ്ഞു.  ഇനിയുള്ള കുറച്ചു മണിക്കൂറുകള്‍ എനിക്കു മാത്രം സ്വന്തം. 

പതിവുള്ള കാര്യങ്ങളൊന്നും നടന്നില്ല.തോട്ടത്തില്‍ പോയില്ല, പൂക്കളെ കണ്ടില്ല, പരിഭവിക്കട്ടെ എല്ലാരും എന്നോട്. എന്റെ കൂട്ടുകാരും -  കുഞ്ഞുകുരുവികള്‍, അണ്ണാരക്കണ്ണന്മാര്‍, പൂത്താങ്കീരികള്‍, ആരും വന്നില്ല. മഴയല്ലേ, കൂട്ടിനുള്ളില്‍ ഒതുങ്ങി ഇരിപ്പാവും.

പത്രം കയ്യിലെടുത്തു.  ഇതവളല്ലേ, എന്റെ നന്ദിനി, ചിരിച്ചുകൊണ്ട്..........

ഓ, ഇന്നു്, ഞാനതു മറന്നുപോയോ?‍

ആദ്യമായിട്ടുള്ള ഹോസ്റ്റല്‍ ജീവിതം. വീട്ടില്‍ നിന്നകന്നു്..പുതിയ ഉത്തരവാദിത്തങ്ങള്‍. .  അത്ര പെട്ടെന്നങ്ങനെ ആരുമായും അടുക്കുന്ന ശീലവുമില്ലെനിക്കു്. പറയാന്‍ മാത്രം സുഹൃത്തുക്കളുമില്ല.ഗൌരവക്കാരിയാണെന്നൊരു പേരും  വീണു കിട്ടിയിട്ടുണ്ട്‌. .

ആദ്യത്തെ ഒന്നു രണ്ടു ദിവസം അവളെനിക്കു കാത്തുനിന്നു. പിന്നെ അതൊരു ശീലമായി.   രാവിലെയും വൈകീട്ടും ഒരുമിച്ചായി പോകുന്നതും വരുന്നതും. ഞാന്‍ വന്നതു് അവള്‍ക്കൊരു ആശ്വാസമായെന്നു  തോന്നി .

മുറുക്കി ചുവപ്പിച്ചു്, തൂങ്ങിയ കാതില്‍ ചുവന്ന കടുക്കനിട്ട, ചേല ചുറ്റിയ ചെല്ലാത്തായില്‍ നിന്നു് മുല്ലപ്പൂ വാങ്ങും. വണ്ടികളില്‍ കൊണ്ടുനടക്കുന്ന പുഴുങ്ങിയ കപ്പലണ്ടിയും ചോളവും വാങ്ങും, അതും കൊറിച്ചു് ഞങ്ങളങ്ങനെ നടക്കും വൈകുന്നേരങ്ങളില്‍. ആടി തള്ളുപടിയില്‍ കുമരനിലും ശ്രീരാജേശ്വരിയിലും, പോയി പട്ടു സാരികള്‍ വാങ്ങില്ല, വെറുതെ കണ്ടുപോരും.ഒരുപാടൊരുപാട് കാര്യങ്ങള്‍ പറഞ്ഞു്, ദു:ഖങ്ങളും സന്തോഷങ്ങളും പറഞ്ഞു്,  എത്ര ദൂരം നടന്നിരിക്കുന്നു. അങ്ങിനെ മൂന്നു വര്‍ഷങ്ങള്‍.

തെക്കന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പോറ്റിയുടെ മകള്‍. താഴെ അനിയത്തിയും അനിയനും. അവള്‍ക്കു് ജോലി കിട്ടിയപ്പോള്‍ അവളുടെ ചുമലിലായി ഭാരം മുഴുവന്‍. അനിയത്തിയെ പഠിപ്പിച്ചു, കല്യാണം കഴിച്ചുകൊടുത്തു, അനിയനെ പഠിപ്പിച്ചു, അവനു ജോലിയായി. ഇതെല്ലാം കഴിഞ്ഞിട്ടു അവള്‍ കൂടെ ജോലി ചെയ്തിരുന്ന കൃസ്ത്യന്‍ മതത്തില്‍ പെട്ട ഒരാളെ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചു.  2 കുട്ടികള്‍.  എല്ലാം ഉപേക്ഷിച്ചു തന്റെയൊപ്പം വന്ന അവളുടെ കണ്ണു നിറയാന്‍ അനുവദിക്കാത്ത ഭര്‍ത്താവു്.

എന്നിട്ടും എന്തോ ഒന്നു് അവളെ അലട്ടിയിരുന്നു. കല്യാണത്തിനു ശേഷം, അവരാരും, അമ്മയോ അഛനോ പോലും അവളെ അന്വേഷിച്ചില്ല. അഛന്‍ മരിച്ചിട്ടുപോലും അറിയിച്ചുമില്ല. അവളെന്നോട് ചോദിക്കും, അത്ര വലിയ മഹാപരാധമാണൊ ഞാന്‍ ചെയ്തതു്,  അവരുടെ എല്ലാ കാര്യങ്ങളും കഴിഞ്ഞിട്ടല്ലേ ഞാനൊരു  ജീവിതം കണ്ടെത്തിയതു് അതിത്ര വലിയ  തെറ്റാണോ എന്നു്. ഇതു പറയാന്‍ മറ്റാരും ഉണ്ടായിരുന്നില്ല അവള്‍ക്കു്.  ഇങ്ങനെ ഒരു ദു:ഖം തന്റെ ഉള്ളില്‍ ഉണ്ടാവുന്നതു തന്നെ അത്രയേറെ തന്നെ ഇഷ്ടപ്പെടുന്ന ഭര്‍ത്താവിനോട് ചെയ്യുന്ന അനീതിയായിട്ടാണവള്‍ക്കു തോന്നിയതു്. എന്നിട്ടും പാവം അവള്‍ക്കതില്‍നിന്നു മോചനം കിട്ടിയുമില്ല.

ഇതെല്ലാം ഒരുപാട് വര്‍ഷങ്ങള്‍ക്കുമുന്‍പ്‌. പിന്നെ ഞങ്ങള്‍ പല സ്ഥലങ്ങളിലായി. ഇടക്കു വിളിക്കും, വല്ലപ്പോഴുമൊന്നു കാണും. ചിലപ്പോള്‍‍ പിണങ്ങും, പിന്നെ കാണുമ്പോള്‍ പിണങ്ങിയിരുന്നു എന്ന കാര്യം തന്നെ മറന്നിരിക്കും.. പക്ഷേ എന്നും ആ  തേങ്ങല്‍ അവളുടെ മനസ്സിലുണ്ടായിരുന്നു.

4 വഷങ്ങള്‍ക്കു മുന്‍പൊരു ദിവസം. അവള്‍ വിളിച്ചു. ഒരു ചെറിയ പനി. ആശുപത്രിയിലാണെന്നു പറഞ്ഞു. നീ ലീവെടുത്തൊന്നും വരണ്ട, ഞായറാഴ്ച വന്നാല്‍ മതി, എനിക്കു നിന്നോടെന്തൊക്കെയോ പറയാനുണ്ടെന്നും പറഞ്ഞു.ഞായറാഴ്ച വരെ അവള്‍ കാത്തുനിന്നില്ല. അതിനുമുന്‍പേ പോയി.   എനിക്കൊന്നു  കാണാന്‍ കഴിഞ്ഞില്ല, ഒരുപാട് കാര്യങ്ങള്‍ എന്നോട് പറയാന്‍ ബാക്കി വച്ചിട്ട്‌, ഇനിയൊരിക്കലും പറയാനാവാതെ അവള്‍‍ പോയി.....

ഇന്നു നാലു വര്‍ഷം തികയുന്നു. രണ്ടു തുള്ളി കണ്ണീര്‍ അവള്‍ക്കുവേണ്ടി........

എഴുത്തുകാരി.

Saturday, September 19, 2009

കാലത്തിന്റെ ബാക്കിപത്രം

ഇവിടെ തലയുയര്‍ത്തി നിന്നിരുന്നു മൂന്നു നിലയുള്ള ഒരു വീട്, നാലുകെട്ടും നടുമുറ്റവുമൊക്കെയായിട്ടു്.

നിറയെ നാട്ടുമാവുകള്‍, രണ്ടുമൂന്നു പ്ലാവ്, പുളി, പ്ലാശ്, എല്ലാമുണ്ടായിരുന്നു. ഇടവഴിവക്കില്‍ നിന്നിരുന്ന മാവില്‍നിന്നു്, ഇടവഴിയും കഴിഞ്ഞു എന്റെ വീട്ടില്‍ വീഴുമായിരുന്നു മാമ്പഴങ്ങള്‍. രാവിലെ നേരത്തേ കുളിക്കാന്‍ പോകുന്നവര്‍ക്കും, അമ്പലത്തില്‍ പോകുന്നവര്‍ക്കും ഉള്ളതാണു്‍ രാത്രിയില്‍ വീഴുന്ന മാമ്പഴങ്ങള്‍ മുഴുവന്‍.

പിന്നെ ഒരുപാട് മുല്ല, മന്ദാരം,തെച്ചി, തുളസി, പഴയ ഒരു തറവാട്ടില്‍ ഉണ്ടാകുന്ന എല്ലാം. അശോകമരം വീട്ടില്‍ വളര്‍ത്താന്‍ പാടില്ലത്രേ. പാവം സീത ലങ്കയില്‍ അശോകമരത്തിന്റെ ചുവട്ടിലായിരുന്നില്ലേ. എന്നിട്ടും ഇവിടെ ഉണ്ടായിരുന്നു കുലകുലയായി പൂക്കളുമായി ഒരശോകമരം. അതില്‍നിന്നു് ഞാനെത്രയോ പൂക്കള്‍ പൊട്ടിച്ചിരിക്കുന്നു പൂജക്കായി. എത്രയോ മുല്ലപ്പൂ പൊട്ടിച്ചിരിക്കുന്നു, തലയില്‍ ചൂടാനായി.

ആ വീട്ടില്‍ പ്രതാപിയായ ഐശ്വര്യമുള്ള ഒരമ്മയും‍ ഉണ്ടായിരുന്നു. മതിലോരത്തു വന്നു് എന്നെ വിളിക്കും. പുടവത്തുമ്പു കൊണ്ടു മറച്ച ഒരു കൊച്ചു പാത്രമുണ്ടാവും കയ്യില്‍. ചിലപ്പോള്‍ വാഴക്കുടപ്പന്‍ തോരന്‍, ചിലപ്പോള്‍ പ്ലാശിന്റെ ഇലയില്‍ ഉണ്ടാക്കിയിരുന്ന അട, അല്ലെങ്കില്‍‍ പച്ച അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തിട്ടൊരു പലഹാരം (അതെങ്ങിനെയാ ഉണ്ടാക്കുന്നതെന്നെനിക്കിപ്പഴും അറിയില്ല, പക്ഷേ സ്വാദ് നാവിന്‍ തുമ്പിലുണ്ട്. നാലു ഭാഗവും നോക്കി അതു തന്നിട്ടു പറയും, ആരും കാണണ്ട, കുശുമ്പാ എല്ലാര്‍ക്കും.

ഇതെല്ലാം കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌.

നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ അമ്മ മരിച്ചു. പിന്നെ ആ വലിയ വീട്ടില്‍ ആരുമില്ലാതായി. പാമ്പുകള്‍, വവ്വാല്‍, മരപ്പട്ടി, ഇവയായി അന്തേവാസികള്‍. രണ്ടു വര്‍ഷം (അതോ മൂന്നോ) മുന്‍പൊരു ദിവസം മകന്‍ വന്നു മരങ്ങളെല്ലാം മുറിച്ചു വിറ്റു. പിന്നെ ഒരു സുപ്രഭാതത്തില്‍ ആ വീടും പൊളിച്ചു. വീടു പൊളിച്ചു രണ്ടാഴ്ചക്കുള്ളില്‍ ആ മകന്‍ മരിച്ചു, ചെറുപ്പത്തില്‍. (ആ വീട് പൊളിച്ചുവാങ്ങിയ ആളും അധികനാള്‍ കഴിയുന്നതിനുമുന്‍പേ മരിച്ചത്രേ). ഇപ്പോള്‍ മരിച്ചുപോയ മകന്റെ ഭാര്യയും പെങ്ങളും തമ്മില്‍ തര്‍ക്കം കോടതിയിലെത്തി നില്‍ക്കുന്നുവെന്നാണറിഞ്ഞതു്.

സൂക്ഷിച്ചു നോക്കിയാല്‍ കാണാം, ആ കാടിനുള്ളില്‍ ഒരു വാട്ടറ് ടാങ്ക്. അകലേന്നാണെടുത്തതു്.അടുത്തുപോവാന്‍ വയ്യ, അവിടെ പാമ്പുകള്‍ കുട്ടികളും കുടുംബവുമൊക്കെയായി സുഖമായി താമസിക്കുകയാണ്. അവരെ ശല്യപ്പെടുത്തുന്നതെനിക്കിഷ്ടമല്ല..

ഇന്നലെ ആ വാട്ടര്‍ ടാങ്ക് ഉറക്കെ പറയുന്നതു ഞാന്‍ കേട്ടു.....

എല്ലാം കൊണ്ടുപോയിട്ടും എന്നെ മാത്രം എന്തേ ആരും കൊണ്ടുപോയില്ല, കാലത്തിന്റെ മൂകസാക്ഷിയാവാനോ.......

Thursday, September 10, 2009

വീണ്ടും......

‍ ഇതൊരു പോസ്റ്റല്ല, കഴിഞ്ഞ പോസ്റ്റിലെ (ഇവിടെ) കമെന്റ്സിനുള്ള   മറുപടി എന്നു വേണമെങ്കില്‍ പറയാം. കുറച്ചു വലുതാവും എന്നു തോന്നിയതുകൊണ്ട് ഒരു പോസ്റ്റായിട്ടിടാം എന്നു കരുതി.

ആ പോസ്റ്റ് (ഇവിടെ) വായിക്കാത്തവര്‍ അതൊന്നു വായിച്ചിട്ടായാല്‍ ഇത്തിരി എളുപ്പമാവും കാര്യങ്ങള്‍.

അരുണ്‍ കായംകുളം  ചോദിച്ചിരുന്നു ആ പേപ്പര്‍ എന്തു ചെയ്തുവെന്നു്. അവിടെ അതു പറയാന്‍ തുടങ്ങുമ്പോഴേക്കും ശകാരവും കല്ലേറുകളും  തുടങ്ങിയില്ലേ. ( ആ കമെന്റുകള്‍ ഡിലീറ്റ് ചെയ്തതു ഞാനല്ല,  അവര്‍ തന്നെയാണു്‍)   

ഇനി ഇതൊന്നു വായിക്കൂ -

ഇതു കിട്ടിയ ദിവസം തിരിച്ചു വന്നു bag നോക്കിയപ്പോഴാണീ ഉത്തരക്കടലാസ് കണ്ടതു്. സ്കൂളിന്റെ നമ്പര്‍ കണ്ടുപിടിക്കാന്‍ വിഷമമുണ്ടായില്ല. ഇതു നേരിട്ടു സ്കൂളില്‍  വിളിച്ചു പറഞ്ഞാല്‍ ആ ടീച്ചര്‍ക്കു ശകാരം ഉറപ്പാണു്. പേരറിയാത്ത ടീച്ചറുടെ  mobile  നമ്പര്‍ ചോദിച്ചിട്ടവര്‍ക്കു തരാനൊരു മടി. ടീച്ചറോട് ആ ഫോണില്‍ തന്നെ സംസാരിച്ചു് ഞാന്‍ കാര്യം പറഞ്ഞു. അതെങ്ങിനെയാ തിരിച്ചേല്പിക്കേണ്ടതെന്നും ചോദിച്ചു. വൈകീട്ട് മാള ബസ്സില്‍ ഉണ്ടാവാമെന്നും‍  നെല്ലായിലെത്തുമ്പോള്‍ കൊടുക്കാമെന്നും പറഞ്ഞുറപ്പിച്ചു. ഏകദേശം ആ സമയമായപ്പോള്‍ ഞാന്‍ സ്റ്റോപ്പിലേക്കു പോയി മാള ബസ്സും നോക്കി നില്പായി. മാള ബസ്സിനു പകരം മറ്റൊരു ബസ്സിലാണവര്‍ വന്നതു്. അവര്‍ക്കെന്നെ മനസ്സിലാവില്ലെങ്കിലും, എനിക്കവരെ അറിയാമല്ലോ. ഞങ്ങള്‍ സംസാരിച്ചു, ഞാനാ papers കൊടുത്തു. എന്നാലും സ്കൂളിലോ ഹെഡ്ഡ് മാസ്റ്ററോടോ അറിയിക്കാതെ എനിക്കു നേരിട്ടു തരാന്‍ തോന്നിയല്ലോ എന്നു പറഞ്ഞ് എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചപ്പോള്‍,അവരുടെ മനസ്സെനിക്കു വായിക്കാന്‍ പറ്റി.  മറ്റു ജോലിക്കാരെപ്പോലെയല്ലല്ലോ, ടീച്ചറാവുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു താന്‍ എന്നു് അവര്‍ തന്നെ എന്നോട്  പറഞ്ഞു.   ടീച്ചറുടെ വീട് മാളയില്‍ തന്നെ. രണ്ടു മക്കളുണ്ട്, ഒരാള്‍ എട്ടാം ക്ലാസ്സില്‍, ഒരാള്‍ അഞ്ചാം ക്ലാസ്സില്‍.

വീട്ടില്‍ വന്നു കാപ്പി കുടിച്ചുപോകാം എന്നു ക്ഷണിച്ച എന്നോട് അതു പിന്നീടാവാം, ഇവിടെ നിന്നാല്‍ അടുത്ത മാള ബസ്സു വരുമ്പോള്‍  പോകാല്ലോ എന്നു പറഞ്ഞു അവിടെ തന്നെ നിന്നാ ഞങ്ങള്‍ സംസാരിച്ചതു്. ബസ്സു വന്നു അവരെ കയറ്റി വിട്ടിട്ടാ ഞാന്‍ വീട്ടില്‍ വന്നതു്. 

-------------------------------------------------------

ഇതുപോലെ, വര്‍ഷങ്ങള്‍ക്കു മുന്‍പ്  ബസ്സില്‍ നിന്നും  ഒരു കാര്‍ഡ് കിട്ടിയിരുന്നു. അതും സ്കൂളിന്റെ തന്നെ.അതു് ഞാന്‍ ആ സ്കൂളിന്റെ അഡ്രസ്സില്‍ അയച്ചു കൊടുത്തപ്പോള്‍ ആ സ്കൂളിലെ സിസ്റ്റര്‍ അയച്ച് തന്നതാണ്, ഈ കാര്‍ഡ്.

IMG_0248

 IMG_0245

എഴുത്തുകാരി.

Sunday, August 30, 2009

സ്നേഹത്തിന്റെ പൂക്കൂട

വീണ്ടും ഒരോണം. ഇനി മൂന്നു നാള്‍ കൂടി. പ്രകൃതി കുളിച്ചീറനായി നില്‍ക്കുന്നു.പൂക്കള്‍ക്കുമറിയാമല്ലേ ഓണമായെന്നു്! എന്റെ മുറ്റത്തു പൂക്കളില്ലാത്ത ഒരു ചെടി പോലുമില്ല. എന്തെല്ലാം നിറങ്ങളില്‍, രൂപത്തില്‍. എന്നും രാവിലെ ഞാനെന്റെ പൂക്കളെ കാണുമ്പോള്‍ സ്വയം ചോദിക്കാറുള്ളതാണ്, പ്രകൃതി, അവളെങ്ങനെയാണ്‍ ഈ നിറക്കൂട്ടുകളൊക്കെ ഇത്ര ഭംഗിയായി  ചാലിച്ചെടുക്കുന്നതെന്നു്.

ഞാനിതാ നിങ്ങള്‍ക്കായി ഒരു പൂക്കൂട തരുന്നു. അതില്‍ ചെമ്പരത്തിയുണ്ട്, മന്ദാരമുണ്ട്, നന്ത്യാര്‍വട്ടമുണ്ട്, തുളസിയുണ്ട്, കാശിത്തുമ്പയുണ്ട്, പിന്നെ പേരറിയാത്ത കുറച്ചു  പൂക്കളും. എല്ലാം എന്റെ മുറ്റത്തുനിന്നും, പറമ്പില്‍ നിന്നും പറിച്ചെടുത്തതു്. എല്ലാവരും ഇഷ്ടമുള്ളതെടുത്തോളൂ, ഭംഗിയുള്ള പൂക്കളമിട്ടോളൂ.

IMG_0163

ഇനിയൊരു ഓണസമ്മാനം....

എന്റെ മുറ്റത്തു ഇന്നു വിരിഞ്ഞ രണ്ടുമൂന്നു പൂക്കള്‍.

IMG_0200

 

IMG_0183

പണ്ടൊക്കെ വേലികളില്‍ കണ്ടിരുന്ന പൂവു്. ഞാനിതു് ഏതോ വേലിയില്‍ നിന്നു കൊണ്ടുവച്ചു പിടിപ്പിച്ചതു്. ഇന്നതില്‍ ആദ്യത്തെ പൂവുണ്ടായി. അതിതാ നിങ്ങള്‍ക്കായി....

IMG_0189

എല്ലാ സുഹൃത്തുക്കള്‍ക്കും  സന്തോഷകരമായ ഒരു ഓണം ആശംസിക്കുന്നു.

എഴുത്തുകാരി.

Monday, August 24, 2009

എന്നാലും ഇതു കുറച്ചു കഷ്ടമല്ലേ?

പതിവുപോലൊരു  യാത്ര.  എവിടേക്കാന്നല്ലേ, ഓന്തോടിയാല്‍  വേലിയോളം എന്നു പറഞ്ഞപോലെ എഴുത്തുകാരിയുടെ യാത്ര അങ്ങേയറ്റം തൃശ്ശൂര്‍ വരെ.

ഞങ്ങള്‍  NH  47 എന്ന രാജവീഥിയിലാണേയ്. KSRTC  ബസ്സ് മാത്രമേയുള്ളൂ ഒരാശ്രയം. നല്ല തിരക്കു്  പുതുക്കാട് വരെ നിന്നു.  അവിടെ നിന്നൊരു വിഹഗവീക്ഷണം നടത്തിയപ്പോള്‍  അടുത്ത സ്റ്റോപ്പായ  ആമ്പല്ലൂരില്‍  ഒരു സീറ്റ് കാലിയാവുന്നതിന്റെ  ലക്ഷണങ്ങള്‍ കണ്ടു, സാരി ശരിയാക്കല്‍, ബാഗ് ഒതുക്കിവയക്കല്‍,  etc. etc. കണ്ടക്റ്റര്‍ പറയുന്നുണ്ട് കേറി നിക്കാന്‍.  ആരു കേക്കാന്‍! വെറും വനരോദനങ്ങള്‍ മാത്രം. പക്ഷേ മേല്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ട വഴിക്കു്   നല്ല കുട്ടിയായിട്ടു്   ഞാന്‍ കേറിനിന്നു. സീറ്റു ഉറപ്പായല്ലോ.

സീറ്റ് കിട്ടി, ഇരുന്നു. തൊട്ടടുത്തു് ഇരിക്കുന്ന ആളെ  കണ്ടപ്പഴേ തോന്നി ടീച്ചറാണെന്നു്. എനിക്കങ്ങിനെ ഒരു കഴിവുണ്ട്, ടീച്ചര്‍മാരെ കണ്ടാല്‍ വേഗം മനസ്സിലാവും. (ആ സൂത്രം ഞാന്‍ പറഞ്ഞുതരില്ല). തലയിലൊരു സ്കാര്‍ഫ് ഒക്കെ കെട്ടി  നല്ല തയ്യാറെടുപ്പില്‍ തന്നെയാണ് .. പാവം അകലേന്നു വരുന്നതാവും. അത്ര അകലേന്നൊന്ന്വല്ല,  അങ്ങേയറ്റം മാള. (മാളേന്നു വരുന്ന ബസ്സാണേയ്).

അവര്‍ കാര്യമായിട്ടെന്തോ വായിക്കുന്നു. പിന്നെ എഴുതുന്നു, വരക്കുന്നു, ചുവന്ന മഷി കൊണ്ട്.   (എനിക്കവരെയൊന്നു തൊട്ടു തൊഴുതാലോന്നു വരെ തോന്നി. എന്താണെന്നല്ലേ,  ഓടുന്ന ബസ്സിലിരുന്നു രണ്ടു വരി വായിക്കാന്‍ പോലും പറ്റാത്ത  ഒരു സാധുവാണീ ഞാന്‍).  ഓ, പറയാന്‍ മറന്നു, അവര്‍ കഥയെഴുതുകയല്ലാ,  ഉത്തരക്കടലാസ് നോക്കുകയാണു്. എഴുതിയിരിക്കുന്ന ഉത്തരം വായിക്കണം,  അതു ശരിയാണോന്നു നോക്കി മാര്‍ക്കിടണം, അതു കൂട്ടിയിടണം,  ചിലതില്‍  very good എന്നെഴുതുന്നു. പറയാതെ വയ്യ, നല്ല സ്പീഡിലാ എല്ലാം ചെയ്യുന്നതു്.

ഇടക്കു  മൊബൈലില്‍ കാള്‍ വന്നതു്  attend ചെയ്യുന്നു.  ഇതൊന്നും പോരാതെ തരക്കേടില്ലാത്ത  ഉറക്കവും.  രണ്ടുമൂന്നു പേപ്പര്‍ നോക്കുമ്പോഴേക്കും പാവം ഉറങ്ങിയിരിക്കും, അതും വളരെ ശ്രദ്ധിച്ചു്. ഇടതു കൈ നോക്കാത്ത പേപ്പറിന്റെ മുകളില്‍, വലതു കൈ നോക്കിയ  പേപ്പറിന്റെ മുകളിലും.  പേന കയ്യില്‍തന്നെ. കൃത്യമായ ഇടവേളകളില്‍ ഉത്തരക്കടലാസ് നോക്കല്‍, മാര്‍ക്കിടല്‍, ഇട്ട മാര്‍ക്കു കൂട്ടിയിടല്‍,  വെരി ഗുഡ് എഴുതല്‍, ഉറക്കം ഇതെല്ലാം മാറി മാറി ഭംഗിയായി നടക്കുന്നുണ്ട്, എന്നെ അത്ഭുതപരതന്ത്രയാക്കിക്കൊണ്ട്.  അതാ പറഞ്ഞതു്, ഒന്നു തൊട്ടുതൊഴുതാലോന്നു തോന്നി എന്നു്.   ഇടക്കു ഉറങ്ങി എന്റെ മേല്‍ വീഴാന്‍ ശ്രമിക്കുന്നു, അതു മാത്രം എനിക്കിഷ്ടപ്പെട്ടില്ല.

അങ്ങനെ  തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡെത്തി. മനുഷ്യന്റെ ഉള്ളില്‍ രാവും പകലും തിരിച്ചറിയുന്ന ഒരു ബയോളജിക്കല്‍ ക്ലോക്ക് ഉണ്ടെന്നു കേട്ടിട്ടുണ്ട്‍. ചിലര്‍ക്കു ഈ ക്ലോക്കിനു വേറെ ചില ധര്‍മ്മങ്ങള്‍ കൂടി ഉണ്ടാവും, അതു പ്രവര്‍ത്തിച്ചിട്ടെന്നപോലെ (വീണ്ടും എന്നെ അത്ഭുത ... അതു തന്നെ,  ബാക്കി ഊഹിച്ചോണം) ശക്തന്‍ സ്റ്റാന്‍ഡ് എത്തിയപ്പോള്‍, ഞെട്ടി എഴുന്നേറ്റു. ഉത്തരക്കടലാസ്സുകളെല്ലാം ഭംഗിയായി മടക്കി ബാഗില്‍ വച്ചു, സ്കാര്‍ഫ് വലിച്ചൂരി മടക്കാതെ ബാഗില്‍ വച്ചു് ഇറങ്ങി ഓടിപ്പോയി. സമയത്തിനെത്തണ്ടേ സ്കൂളില്‍.

ഇനിയൊരിത്തിരി  നേരമേയുള്ളൂ  എനിക്കെന്റെ കാഴ്ച്ചകള്‍ കാണാന്‍. നഗരം ഓണത്തിര‍ക്കിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. എല്ലാവരുടേയും കയ്യില്‍, കല്യാണിന്റെ, പുളിമൂട്ടിലിന്റെ, നന്ദിലത്തിന്റെ, അങ്ങിനെ ഏതെങ്കിലും  ഒരു കവറുണ്ട്‌. വെറും കയ്യോടെ ഒരാളെ കാണാന്‍ വിഷമം.  ഗൃഹോപകരണ വില്പന മേള   ഒരിടത്തു്, കൈത്തറി   സാരി മേള കാസിനോയില്‍. എനിക്കിന്നൊന്നിനും നേരമില്ല, പിന്നെ വരാം. 

വടക്കേ സ്റ്റാന്‍ഡിലെത്തി, ഞാനും കണ്ടക്റ്ററും വേറെ ഒന്നുരണ്ടുപേരുമേയുള്ളൂ ഇനി ബസ്സില്‍. എല്ലാവരും ഇറങ്ങിപോയിരിക്കുന്നു. ഞാന്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ കണ്ടകറ്റര്‍ പറഞ്ഞു, “ദേ താഴെ എന്തോ പോയിട്ടുണ്ട്''.  നോക്കിയപ്പോള്‍ കുറച്ചു കടലാസുകളാണു്. എന്റെയല്ല എന്നെനിക്കറിയാമായിരുന്നു, എന്നാലും കണ്ടക്റ്റര്‍ പറഞ്ഞതല്ലേ, വെറും പേപ്പറല്ലേ, അയാള്‍ക്കു സന്തോഷമായിക്കോട്ടെ എന്നു കരുതി, ഞാന്‍ അതെടുത്തു ബാഗില്‍ വച്ചു.

വീട്ടില്‍  വന്നു  ബാഗ് അണ്‍ലോഡ് ചെയ്തപ്പോഴാണു്   രാവിലെ ബസ്സില്‍ നിന്നു കിട്ടിയ പേപ്പര്‍ സൂക്ഷ്മപരിശോധനക്കു വിധേയമായതു്.  5 പേപ്പറുണ്ട്. ഒന്‍പതാം ക്ല്ലാസ്സിലെ  ഹിന്ദി  ഉത്തരക്കടലാസ് ആണു്. സ്കൂളിന്റെ  പേരു ഞാന്‍ പറയുന്നില്ല. തൃശ്ശൂര്‍ അടുത്തൊരു സ്കൂളാണു്‍. അവരിതൊന്നും അറിഞ്ഞിട്ടുപോലുമില്ല.  കുട്ടികള്‍ക്കു പേപ്പര്‍ കൊടുക്കുമ്പോഴാവും അഞ്ചാറുപേരുടെ  ഈ   missing.   വിഷ്ണു N S  നു്  പത്തില്‍ രണ്ടേയുള്ളൂ, പക്ഷേ അരുണ്‍ ഘോഷിനു പത്തില്‍ പത്തും  good, keep it up ഉം ഉണ്ട്‌.‍

(പടം ഇടാമായിരുന്നു, പക്ഷേ എന്റെ കാമറ ഒരു യാത്ര പോയിരിക്കുകയാണ്.‍. ഓണത്തിനു തന്നെ തിരിച്ചെത്തുമോന്നു സംശയം. Mobile  ല്‍ ആണെങ്കില്‍ ആ സൂത്രം ശരിയാവുന്നുമില്ല)

നമ്മുടെ ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതിവരൊക്കെ കൂടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ രോമാഞ്ചം വന്നിട്ടു വയ്യ.

എഴുത്തുകാരി.