Thursday, December 15, 2016

ഒരിക്കല്‍ കൂടി.....

2016 കഴിയാറാവുന്നു.  ഇനി വെറും  പതിനഞ്ചു ദിവസങ്ങള്‍  മാത്രം. അത് കഴിഞ്ഞാലോ   നമ്മളാരും ഇന്നു വരെ കാണാത്ത   കാല യവനികക്കുള്ളില്‍ അതും മറഞ്ഞുപോവും.

എന്‍റെ  "എഴുത്തോല"   ഞാനിന്ന്   വെറുതേ ഒന്ന് തുറന്നു നോക്കി. ഒരു വര്‍ഷത്തിലേറെയായി ഞാനൊരു പോസ്റ്റ്‌ ഇട്ടിട്ട്.  2016 ല്‍ ഒന്നുമേയില്ല.

2007  മുതല്‍  തുരുതുരേ എഴുതിയിരുന്ന  ഞാന്‍  (30-40 ല്‍ നിന്ന് രണ്ടോ മൂന്നിലെക്കൊക്കെ ചുരുങ്ങിപ്പോയിരുന്നു എങ്കിലും)  2016  നെ അങ്ങനെയങ്ങ് ഒഴിവാക്കാമോ? ഞാന്‍   ചെയ്യുന്ന  ഒരു അനീതിയോ അവഹേളനമോ   ഒക്കെ ആയിപ്പോവില്ലേ  അത്.. ഏയ്‌, അതെന്തായാലും വേണ്ട. ബൂലോകത്ത് നിന്ന് പേരെങ്ങാനും വെട്ടിയാലോ, അതും വേണ്ട.

 കേട്ടാല്‍ തോന്നും എന്റെ ബ്ലോഗ്‌ പോസ്റ്റില്ലാതെ പാവം സങ്കടപ്പെട്ടിരിക്കയായിരുന്നു എന്ന്.   അങ്ങനെ ഒന്നൂല്യാട്ടോ, വെറുതെ ഒരു ഭംഗിവാക്ക് പറഞ്ഞുന്നേള്ളൂ.. ഇനിയിപ്പോ അങ്ങനെയാണെന്നു തന്നെയിരിക്കട്ടെ. ഞാന്‍ രണ്ട് വാക്ക് എഴുതിയാല്‍ തീരാവുന്നതല്ലേയുള്ളൂ.

പാവം 21016 ആണെങ്കില്‍  എനിക്കൊരു ദോഷവും ചെയ്തിട്ടില്ലാ താനും.  ചില ചില്ലറ നല്ല കാര്യങ്ങള്‍ കിട്ടിയിട്ടില്ലേന്നു  ചോദിച്ചാല്‍ കിട്ടിയിട്ടുമുണ്ട് .
പിന്നെ തീരുമാനം  പെട്ടെന്നായിരുന്നു.എന്നാ പിന്നെ  ഒന്ന്  പോസ്റ്റുക തന്നെ,

മനസ്സില്‍  ഒന്നുമില്ല. പിന്നെ ശൂന്യതയില്‍ നിന്നു വരുമോ? എന്നാലും അങ്ങു തുടങ്ങുന്നു.

ഇപ്പോള്‍ ബൂലോകത്തെ ചിട്ടകളറിയില്ല, രീതികളറിയില്ല, പഴയ കൂട്ടുകാര്‍ എത്ര പേര്‍ ഇപ്പഴും ഇവിടെ ഉണ്ടെന്നറിയില്ല.  എന്നാലും ആ പഴയ
എഴുത്തുകാരിയെ തിരിച്ചറിയുന്ന ആരെങ്കിലുമൊക്കെ കാണുമായിരിക്കും.

ഇതോടെ അങ്ങ് അപ്രത്യക്ഷയാവുമെന്നു കരുതണ്ട.  കുറച്ചു കാലമായിട്ടതാണല്ലോ  പതിവ്.  ഇല്ലാ,  പൂര്‍വ്വാധികം ശക്തയായി തുടരാന്‍ തന്നെയാ തിരുമാനം.

ആരെങ്കിലുമൊക്കെ വരും, കാണും എന്ന   പ്രതീക്ഷയോടെ, സ്നേഹത്തോടെ,


എഴുത്തുകാരി.. 

Monday, November 23, 2015

അതിഥികൾ വിരുന്നു വന്നപ്പോൾ

ഇതെന്താ കിളികളുടെ മഹാ സമ്മേളനമോ?

ഇപ്പോൾ എന്നെ ഉണർത്തുന്നതവരാണ്.  വെളുപ്പിനു നാലരക്കും അഞ്ചിനുമൊക്കെ. അവർക്കുറക്കമില്ലെന്നു തോന്നുന്നു.  അതിനെങ്ങനെയാ ടിവി യും നെറ്റുമൊന്നും ഇല്ലല്ലോ. സോ  നേരത്തേ 7 മണിക്കും  8 മണിക്കുമൊക്കെ  കയറിക്കിടന്നുറങ്ങുന്നുണ്ടാവും.  പിന്നെ നേരത്തേ ഉണരാതെ വയ്യല്ലോ!. എന്തൊരു ബഹളമാ...

പണ്ട് ഒരുപാട് കിളികൾ  വരുമായിരുന്നു.  പിന്നെപ്പഴോ അവരൊന്നും വരാതായി. ഇപ്പഴിതാ വീണ്ടുമെത്തിയിരിക്കുന്നു, കൂട്ടമായി.

പിന്നിലെ ജാതിമാരത്തിലാ വാസം.

എന്തൊക്കെ കിളികളാ?  പൂത്താങ്കീരി , മൈന,  ചെമ്പോത്ത്, പൂച്ചവാലൻ, മഞ്ഞക്കിളി,  മരംകൊത്തി,  പേരറിയാത്ത  കുഞ്ഞുകുഞ്ഞു കുരുവികൾ,  കുയിൽ, മയിൽ,  അങ്ങനെയങ്ങനെ ..

മയിൽ  എന്ന് വെറുതെ പറഞ്ഞതല്ലാട്ടോ.   നേരത്തേ പറഞ്ഞ എല്ലാരുടേം നേതാവായിട്ട്  രണ്ട്  മയിലുകളും ഉണ്ട് .   ഒരു ആണ്മയിലും ഒരു പെണ്‍മയിലും. മധുവിധുകാലത്ത്  നാട് കാണാൻ പുഴ നീന്തി വന്നതാ. ഈ നാടങ്ങ് (നാട്ടുകാരേം) ഇഷ്ടപ്പെട്ടു.  പിന്നെ തിരിച്ചുപോയില്ല.

 അതുപോലെ വിരുന്നു വന്ന  മറ്റൊരുത്തി കൂടിയുണ്ട്.  വെളുത്തു ചുവന്ന ഒരു സുന്ദരി.  അതിന്റെ തലക്കനോമുണ്ട്. എപ്പഴും ഒറ്റക്കാ. ആരുടേം  കൂടെ  കൂടില്ല.  എന്തിനാ അങ്ങനെ കരുതണേ  അല്ലേ   പാവം, ഒരുപക്ഷേ  ഒറ്റപ്പെട്ടു പോയ ദു:ഖത്തിലായിക്കൂടേ ?

തൂങ്ങികിടക്കുന്ന ചട്ടികളിൽ കൂട് കൂട്ടാൻ ശ്രമിക്കുന്ന കുഞ്ഞു കുരുവികൾ, സിറ്റ് ഔട്ടിലെ കസേരകളിൽ വന്നിരിക്കുന്നവർ ,  ജനലിന്റെ ചില്ലിൽ തട്ടി കളിക്കുന്നവർ  എന്ന് വേണ്ടാ, അവർക്ക്   പ്രവേശനമില്ലാത്ത സ്ഥലങ്ങളില്ല. ഇന്നലെ വരെ വീടിനുള്ളിൽ കടന്നിരുന്നില്ല. ഇന്നലെ ദാ   ഒരുത്തൻ (അതോ ഒരുത്തിയോ)  അടുക്കളയിലെ  സ്ലാബിൽ വന്നിരിക്കുന്നു.    വന്നുവന്നവിടം വരെയായി.

മാവിലും, പേരയിലും, കണിക്കൊന്നയിലും, ജാതിമരത്തിലുമൊക്കെയായി അവരങ്ങിനെ ആർമ്മാദിക്കുകയാണ്.

എന്താ എല്ലാരും കൂടി   ഇവിടെത്തന്നെ തമ്പടിച്ചിരിക്കുന്നതാവോ?  ആരുമില്ല ഉപദ്രവിക്കാൻ, പിന്നെ ഇഷ്ടംപോലെ സദ്യ വട്ടവുമുണ്ട്.

പേരക്കയുണ്ട്, പാഷൻ ഫ്രൂട്ട്,  പപ്പായ പഴുത്ത് നിക്കുന്നു.  ആത്തച്ചക്ക,   കാലം തെറ്റി ഉണ്ടായ മൂവാണ്ടൻ മാങ്ങയുണ്ട്  . കായക്കുല മൂക്കുന്നതിനു  മുൻപേ കൊത്തി ത്തുടങ്ങും.   അപ്പുറത്തെ പറമ്പിൽ  ചാമ്പക്കയുണ്ട്  ( അതിരുകൾ  അവര്ക്ക് ബാധകമല്ലല്ലോ).  പഴുത്ത  കാ‍ന്താരി മുളകിനെ പ്പോലും വെറുതെ വിടുന്നില്ല. പിന്നല്ലേ.

നല്ല ബുദ്ധി തോന്നിയാൽ ഞാനും  ഇത്തിരി അരിമണിയോ പയറു  മണിയോ ഒക്കെ ഇട്ടു കൊടുക്കും. പരമ സുഖമല്ലേ. ഇതിൽ പരമെന്തുവേണം?

പിന്നെ  കരുതിയിട്ടുണ്ടാവും  പാവം എഴുത്തുകാരി ഒറ്റക്കല്ലേ, ഒരു  കമ്പനി ആയിക്കോട്ടെ എന്നു്.

എന്തിനു പറയുന്നു, അങ്ങനെ എല്ലാരും കൂടി  ഒരു ഉത്സവമേളം ഒരുക്കിയിരിക്കയാണിവിടെ.  കുറെ നാൾ  കഴിയുമ്പോൾ ഇവിടം മടുത്ത്, മറ്റെങ്ങോട്ടെങ്കിലും   പോവാതിരുന്നാൽ മതിയായിരുന്നു. എന്നെ വിട്ട്  പോവില്ലായിരിക്കും. അല്ലേ?


എഴുത്തുകാരി.






Friday, July 10, 2015

മുത്തും പവിഴവുമല്ല...

കടലിനേക്കാൾ ആഴമുള്ള മനസ്സ്.

എന്തെല്ലാമാണതിൽ അവൾ ഒളിപ്പിച്ചുവച്ചിരിക്കുന്നതു്?   മുത്തും പവിഴവുമില്ല,  സ്വപനങ്ങളുമില്ല.
മറിച്ചു  നിറയെ വേദനയും  സങ്കടങ്ങളും.

ഒരു തെറ്റു ചയ്തു.  അതിന്റെ വില ഈ ജിവിതമത്രയും  കൊടുത്തിട്ടും   തീർന്നില്ലെന്നോ!

അവൾ മാത്രമല്ലല്ലോ തെറ്റുകാരി.  അയാൾക്കു് പക്ഷേ എല്ലാം മറന്നു മറ്റൊരു ജീവിതം തുടങ്ങാൻ കഴിഞ്ഞു. അവൾക്കതിനു  കഴിഞ്ഞില്ല.   അത്രയേറെ സ്നേഹിച്ചുപോയി അയാളെ.

സമൂഹം ഇപ്പഴും  അവളെ ക്രൂശിച്ചുകൊണ്ടിരിക്കുന്നു.

 ഇന്നും കിട്ടിക്കാണും എന്തെങ്കിലും.  അതാവും എന്നെ കാണാൻ വന്നതു്.

എല്ലാവരും തെറ്റുകാരി   എന്ന് കുറ്റപ്പെടുത്തുന്ന അവൾ എന്തിനവളുടെ സങ്കടങ്ങൾ എന്നോടു മാത്രം പറയുന്നു. എന്നെക്കൂടി സങ്കടപ്പെടുത്താനോ?  അതോ എല്ലാം ക്ഷമയോടെ  കേട്ടിരുന്നിട്ട് പോട്ടെ,  സാരമില്ലെന്നു പറഞ്ഞൊന്നാശ്വസിപ്പിക്കുന്നത്  കേൾക്കാനോ .

മനസ്സിലുള്ളത് മുഴുവൻ ഒരു തുള്ളി കണ്ണീരുപോലും  വരാതെ എന്നോട് പറഞ്ഞിട്ട്   ഒന്നും സംഭവിക്കാത്തതുപോലെ നടന്നു നീങ്ങുമ്പോൾ  എന്റെ മനസ്സാണസ്വസ്ഥമായതു്. എന്നിട്ടെന്നോടൊരു ചോദ്യവും.  എന്തിനാ നിന്റെ മുഖം വാടിയതു്.  എനിക്കിതൊക്കെ ശീലമായിപ്പോയില്ലേ എന്നു്.

ഇനിയുമവൾ  വരും.  ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ, ഒരുപാട് പുതിയ  വിശേഷങ്ങളുമായി. 

എഴുത്തുകാരി.


Tuesday, June 9, 2015

ഒരു തിരിച്ചുവരവ് ........

ഞാൻ  എന്താണെഴുതാൻ പോകുന്നതു്,  അറിയില്ല.

 ഒരു വർഷത്തിലധികമായി ഈ ഭാഗത്തേക്കൊന്നു തിരിഞ്ഞു നോക്കിയിട്ട്.  എഴുതാറില്ല  വായിക്കാറുമില്ല .  പഴയ കൂട്ടുകാർ ആരെങ്കിലുമൊക്കെ ബൂലോഗത്തുണ്ടോ  അതോ എന്നെപ്പോലെ വനവാസത്തിലായിരിക്കുമോ .  അതുമറിയില്ല.

അല്ലാ, എഴുതാനിപ്പോൾ കാര്യമായിട്ടെന്താ  ഉള്ളത്. പ്രത്യേകിച്ചൊന്നുമില്ലെന്നു   കൂട്ടിക്കോളൂ.

  കുറു മാലി പുഴയിലെ വെള്ളം ഒരുപാട് ഒഴുകിപ്പോയി.



  ഓണം വന്നു, വിഷു  വന്നു ,  മഴക്കാലം, മഞ്ഞുകാലം  എല്ലാം  വരുന്നു.  (കാലം മാത്രമേ  വരുന്നുള്ളൂ No  മഴ No മഞ്ഞ്). കാലവർഷം  തുടങ്ങി എന്ന  പ്രഖ്യാ പനം  വന്നു . പക്ഷേ   മഴ വന്നില്ല.  

മറ്റൊരു മാമ്പഴക്കാലം കൂടി  കഴിഞ്ഞു .  ചക്ക ചീഞ്ഞുവീഴുന്നു, ആർക്കും  വേണ്ടാതെ.

 തൽക്കാലത്തേക്കിത്രയേയുള്ളൂ.  പുതിയ കഥയും കഥാപാത്രങ്ങളേയും  തേടിയൊന്നു  പോയിനോക്കട്ടെ.

എഴുത്തുകാരി.





Tuesday, April 8, 2014

വേനൽമഴയിൽ....

തരക്കേടില്ലാത്ത ഒരു മഴ.  ഇടിമിന്നലുകളുടെ അകമ്പടിയോടെ. പ്രതീക്ഷിക്കാത്തതല്ല, ദിവസങ്ങളായി കാത്തിരുന്നതുമാണ്.

പുതുമഴയുടെ, പുതുമണ്ണിന്റെ ഗന്ധം. എന്താ പറയേണ്ടതു് അതിനെ. മനസ്സിനെ മഥിക്കുന്ന  വല്ലാത്ത ഒരു അനുഭവമാണില്ലേ അതു്.  പേരറിയാത്ത ഒരു വികാരം.

മഴ പെയ്തൊഴിഞ്ഞ ഈ സന്ധ്യക്കു്,  തണുത്ത കാറ്റിൽ,  മഴയിൽ കുളിച്ചുനിൽക്കുന്ന പ്രകൃതിയെ  നോക്കി വർഷങ്ങൾക്കു ശേഷം ഈ പൂമുഖത്തിങ്ങനെയിരിക്കുമ്പോൾ എന്തൊക്കെയാനെന്റെ മനസിലൂടെ കടന്നുപോവുന്നതു്.  ആർത്തിരമ്പി വരുന്ന ചിന്തകളുടെ വേലിയേറ്റവും വേലിയിറക്കവും.

വീണ്ടും തിരിച്ചെത്തിയിരിക്കുന്നു നാട്ടിൽ. മാസങ്ങൾ, വർഷങ്ങൾ നീണ്ട പലായനത്തിനു വിരാമമിട്ടുകൊണ്ട്.  ഒരേകാന്തവാസത്തിനു്.

ശുഷകമായിരിക്കുന്നു എന്റെ തോട്ടം.  അവിടെ നിന്നു തുടങ്ങാം.  എല്ലാം ഒന്നേന്നു തുടങ്ങണം. കായ്ക്കാറായ മുന്തിരിച്ചെടി പോയി.  കലപിൽ കൂട്ടുന്ന പൂത്താങ്കീരികൾക്ക്  ചേക്കേറാനുമുള്ള പേരമരവും   പോയി, യാത്ര പോലും പറയാതെ.  ഞാനിട്ടുകൊടുക്കുന്ന ധാന്യ മണികൾ  കൊത്തിത്തിന്നാൻ കിളികളും,  ചട്ടികളിൽ കൂട് കൂട്ടാനെത്തുന്ന അടയ്ക്കാ കുരുവികളും  വന്നു തുടങ്ങി.

ഞാൻ തിരിച്ചുവരുന്നു,  പഴയ ജീവിതത്തിലേക്ക്.  ബൂലോഗത്തേക്കും, നീണ്ട ഒരു വർഷത്തിനു ശേഷം.

എന്റെ പഴയ കഥാപാത്രങ്ങളൊക്കെ ഇപ്പോഴുമുണ്ടിവിടെ. രാമേട്ടനും അപ്പുവും അമ്മിണിടീച്ചറുമൊക്കെ.  അതുകൊണ്ട് കഥകൾക്ക് പഞ്ഞമുണ്ടാവാൻ വഴിയില്ല.

വിഷു എത്തിയല്ലോ. കണിക്കൊന്ന നിറയെ പൂത്തിരുന്നു. ഇനി കുറച്ചേ ബാക്കിയുള്ളൂ.  ചക്കയും മാങ്ങയും ഇഷ്ടം പോലെ. കണ്ടോ, ഈ കൊച്ചു മൂവാണ്ടൻ  മാവ് നിറയേ മാങ്ങ.
എഴുത്തുകാരി.

Thursday, May 16, 2013

സംരക്ഷിക്കപ്പെടാന്‍ അവകാശങ്ങളില്ലാത്തവര്‍.........

ആരെയാണോ  ഞാനിന്നു  കണി കണ്ടതു്? അല്ല, ആരെ കാണാന്‍.  ഞാന്‍ മാത്രമുള്ള ഈ വീട്ടില്‍ എനിക്കു കണി കാണാനായിട്ടാരും വരില്ലല്ലോ. ഈ മുറിയിലൊരു കണ്ണാടിയില്ലാത്തതുകൊണ്ട് എന്നേത്തന്നെയാവാനും വഴിയില്ല.  സോ, ഞാനാരേയും കണി കണ്ടിട്ടില്ല.

രാവിലെ ചായ കുടിക്കുമ്പോള്‍ മിനി ( എന്റെ സഹായി, വര്‍ഷങ്ങളായിട്ട്)   വിളിച്ചു. ചേച്ചി, ഇന്നു നമുക്കു നെല്ലായിലെ പണി കഴിച്ചാലോ. ഇന്നെനിക്കൊഴിവാണ്. നാളെ മുതല്‍ തേപ്പ്‌ തുടങ്ങും. കെട്ടിടം പണി, വീട്ടുപണി, കല്യാണപ്പണി, പ്രസവം നോക്കല്‍,  ആശുപത്രിയില്‍ രോഗികള്‍ക്കു കൂട്ടിരിക്കല്‍, എന്നു വേണ്ടാ, അവള്‍ കൈവക്കാത്ത മേഖലകളില്ല.  As usual,  ഭര്‍ത്താവ് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കുടിക്കും,  എവിടേയെങ്കിലും വീണുകിടക്കും.  കുടുംബ ഭാരം അവളുടെ തലയില്‍. സ്കൂള്‍ തുറക്കാറായി.  പറ്റാവുന്നത്ര ദിവസം പണിക്കു പോണം.. ചുരുക്കത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ സോ‍ാ‍ാ ബിസി. ഒരു ദിവസം ചേച്ചിക്കു വേണ്ടി ഒഴിവെടുത്തിരിക്കയാണ്.

അതുകൊണ്ട് പോയേ പറ്റൂ. എന്തൊക്കെ തിരക്കുണ്ടെങ്കിലും അതവിടെ നിക്കട്ടെ.  പോയി. വീട്ടിലേയും പറമ്പിലേയും  അത്യാവശ്യം പണികളൊക്കെ കഴിച്ചു..  ഒന്നുരണ്ട് പരിചയക്കാര്‍ വന്ന കൂട്ടത്തില്‍ ശശി വന്നപ്പോള്‍ പറഞ്ഞു, കൊടകരേന്നു് ഞാന്‍ രണ്ട് ചക്കയിട്ടൂട്ടോ. നല്ല ബെസ്റ്റ് ചക്ക.  ഒരെണ്ണം  വറുത്തു. ഒരെണ്ണം പഴുപ്പിക്കാന്‍ വച്ചിരിക്കുന്നു.  (കൊടകരയില്‍ ഒരു പറമ്പുണ്ട്. അതില്‍ ഒരു പ്ലാവും അതു നിറയെ ചക്കയും. ആവശ്യത്തിനു ചക്ക  ഇട്ടോളാന്‍ ഞാന്‍ പറഞ്ഞിരുന്നു ശശിയോട്).

അതു കേട്ടപ്പോള്‍ മിനിക്കും ഒരു മോഹം, ചേച്ചി നമുക്കും രണ്ട് ചക്കയിട്ട് വറുത്താലോ. വാങ്ങുമ്പോ ഒരു ചെറിയ പാക്കറ്റിനു് 30-40  രൂപയാണ് വില. ഞാന്‍ പറഞ്ഞു, ‘നമുക്ക്‌‘ വേണ്ടാ, തന്നെത്താന്‍ ആയിക്കോളൂ., ഞാന്‍ കൂടെ വരാം..  ഞാനാണെങ്കില്‍ അവിടത്തെ നേന്ത്രവാഴകളെ സന്ദര്‍ശിച്ചിട്ടൊരുപാട് നാളുമായി.

മൂവാണ്ടന്‍ മാവില്‍ ഇനിയും ബാക്കിയുണ്ട് കുറച്ചു മാങ്ങ. അതു മുഴുവന്‍ പൊട്ടിച്ചു.  പ്രിയൂര്‍ മാവില്‍ കുറേയധികമുണ്ട്. അതില്‍ നിന്നു രണ്ടുമൂന്നെണ്ണവും. പിന്നെ ഒരു പടല നേന്ത്രക്കായും.  ഒരു ബിഗ് ഷോപ്പറില്‍ അവള്‍  അതെല്ലാം പാക് ചെയ്തു തന്നു. അത്യാവശ്യം ഭാരമായി അപ്പോള്‍ തന്നെ.

നെല്ലായി പണികള്‍ കഴിഞ്ഞ്‌ കൊടകര  പറമ്പിലെത്തി. വാഴകള്‍ക്ക്  ഒന്നുംകൂടിയൊക്കെ ഒന്നു സ്മാര്‍ട്ട് ആവാം. വാഴകള്‍ക്കിടയില്‍ നിറയേ ചീര, തനിയേ മുളച്ചതു്. പ്ലാവില്‍ ചക്ക ഇഷ്ടം പോലെ. അടുത്ത വീട്ടിലെ ഷീല വന്നു. ഞങ്ങള്‍ രണ്ടാളും കൂടി കുറച്ചു ചീര നുള്ളിയെടുത്തു. ആ നേരം കൊണ്ട് മിനിയും ഉണ്ണികൃഷ്ണനും(കൊടകരയില്‍ നിന്നും വിളിച്ച ഓട്ടോ ഡ്രൈവര്‍) കൂടി, ഒരു അരിവാള്‍ തോട്ടിയൊക്കെ സംഘടിപ്പിച്ച്,  ചക്ക പറിച്ചു.  നാലെണ്ണം മിനിക്കു്, ഒരെണ്ണം ഉണ്ണികൃഷ്ണനു്.

ഓട്ടോറിക്ഷയില്‍ കൊടകരയെത്തി ബാഗ് ബസ്സില്‍ കയറ്റിവച്ചുതന്നു മിനി.. കാര്യങ്ങളെല്ലാം ഭംഗിയായ സന്തോഷത്തില്‍ കാഴ്ച കണ്ട് ഞാനിരുന്നു.  ഇനിയിപ്പോ തൃശ്ശൂരിറങ്ങി ഒരു ഓട്ടോ വിളിച്ചു പോയാല്‍ മതിയല്ലോ.  എല്ലാം ശുഭം.



കുരിയച്ചിറ കഴിഞ്ഞപ്പോള്‍ തുടങ്ങി കുറേശ്ശെ ബ്ലോക്. എനിക്കു തിരക്കൊന്നുമില്ലല്ലോ, പോകുമ്പോള്‍ പോട്ടെ.  ഞാന്‍ അപ്പോഴും എന്റെ മനോരാജ്യത്തിലാണ്. നിരങ്ങി നിരങ്ങി  ശക്തന്‍ സ്റ്റാന്‍ഡ് വരെയെത്തി. പെട്ടെന്ന്   കണ്ടക്ടര്‍ തിരക്കു കൂട്ടുന്നു, ഇറങ്ങ്, ഇറങ്ങ്..  എന്താ കാര്യം എന്നു മനസ്സിലായില്ല. ഒന്നു മനസ്സിലായി ബസ്സിനി റൌണ്ടിലേക്കെന്നല്ല, ഒരിടത്തും പോവുന്നില്ല.  അവിടന്നോട്ടോ വിളിച്ചാല്‍ കാശിത്തിരി കൂടുമല്ലോന്നോര്‍ത്തുകൊണ്ട് എന്റെ ബാഗും കൊണ്ട് ഞാനിറങ്ങി.

ബാഗിനെന്താ  ഒരു  കനം കൂടുതലു പോലെ.  നോക്കിയപ്പോള്‍ അതിനുള്ളില്‍ ഇരിക്കുന്നു ഒരു കഷണം ചക്ക. ചേച്ചിയോടുള്ള സ്നേഹക്കൂടുതലുകൊണ്ട്  മിനി പറ്റിച്ച പണി.. ഒരു    ഓട്ടോക്കാരനോട് ചോദിച്ചു അയാള്‍ തലയാട്ടി. ഇല്ലെന്നു്. രണ്ടാമത്തെയാളും മൂന്നാമത്തേയാളും ഇല്ലെന്നു പറഞ്ഞപ്പോള്‍ അതു വെറുമൊരു ഇല്ല അല്ലെന്നു മനസ്സിലായി. പോലീസുകാര്‍ ഒറ്റ വണ്ടിയും  അവിടെ നിന്നു കടത്തി വിടുന്നില്ലത്രേ.   NGO  യൂണിയന്റെ സുവര്‍ണ്ണജൂബിലി സമ്മേളനത്തിന്റെ പ്രകടനം. കാല്‍ നട യാത്രക്കാര്‍ക്കു   മാത്രം പോകാം.നഗരം ചെങ്കൊടിയുടെ പിടിയില്‍.

നഗരത്തില്‍ നിന്നും, നഗരത്തിലേക്കും പോകേണ്ടവരുടെ തിരക്കു്,  ഓടാതെ കിടക്കുന്ന ഓട്ടോകളും ബസ്സുകളും. ശക്തനില്‍ ആകെ തിരക്കു്.   ഓഫീസ് വിട്ടു വരുന്നവര്‍, എന്നേപ്പോലെ ഭാരവും വഹിച്ച് വരുന്നവര്‍, നടക്കാന്‍ വയ്യാത്തവര്‍.  എല്ലാവര്‍ക്കും മുന്‍പില്‍  രണ്ടേരണ്ട്   ഓപ്ഷന്‍സ്. ഒന്നുകില്‍,  പ്രകടനവും പൊതുയോഗവുമൊക്കെ കഴിഞ്ഞു, പ്രകടനക്കാരൊക്കെ പിരിഞ്ഞുപോയി  നഗരം സാധാരണ നിലയിലാകുന്നതുവരെ, അതായതു് മണിക്കൂറുകള്‍ എവിടേയെങ്കിലുമിരിക്കാം  അല്ലെങ്കില്‍ രാത്രിയാവുന്നതിനു മുന്‍പ് വീട്ടിലെത്തണമെങ്കില്‍ നടക്കാം. ഞാന്‍ രണ്ടാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുത്തു. എന്റെ സ്ഥിരം ഹാന്‍ഡ് ബാഗും   മാങ്ങയും ചീരയും കായയും  നിറച്ച ബാഗും(ഭാരം 8 കിലോ, വീട്ടില്‍ വന്ന ഉടനേ  ഭാരം എത്രയുണ്ടെന്നു നോക്കി ) തൂക്കി, രണ്ട് കയ്യിലും മാറി മാറി  പിടിച്ച് ഞാന്‍ നടന്നു, നഗരത്തിന്റെ ഒരറ്റത്ത് നിന്നു മറ്റേ അറ്റത്തേക്കു്.  50 മിനിറ്റ്. എന്നേപ്പോലെ ആയിരങ്ങളും ലക്ഷ്യത്തിലെത്താന്‍ നടന്നുകൊണ്ടേയിരുന്നു. നഗരത്തിലെത്താന്‍ , എത്തിയവര്‍ പുറത്തേക്കു പോകാന്‍.

അപ്പോഴും പ്രകടനം അവസാനിച്ചിരുന്നില്ല,  നേടിയെടുത്ത  അവകാശങ്ങള്‍ സംരക്ഷിക്കുമെന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട്, നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അവര്‍ മുന്നേറിക്കൊണ്ടിരുന്നു.


എഴുത്തുകാരി.





Friday, May 10, 2013

ചില കൌതുക കാഴ്ചകള്‍...

ജീവിക്കാന്‍ വേണ്ടി  എന്തൊക്കെ വേഷങ്ങള്‍ കെട്ടണം?

നാട്ടിലിപ്പോള്‍ എല്ലാ പണികളും, തെങ്ങുകയറ്റം മുതല്‍ കിണറ് കുഴിക്കല്‍ വരെ, സ്ത്രീകള്‍ ചെയ്തു തുടങ്ങി.  പക്ഷേ മരം വെട്ട്, അതും ഉയരമുള്ള മരത്തില്‍ കയറി. അതില്ലെന്നു തോന്നുന്നു. എന്തായാലും ഞാന്‍ കണ്ടിട്ടില്ല.

  അതും  കണ്ടു,  ബാംഗ്ലൂരില്‍. പേടിച്ചിട്ടാ ഫോട്ടോ എടുത്തതു്. എന്തിനാ ഏതിനാ എന്നൊക്കെ ചോദിച്ച് പ്രശ്നമുണ്ടാക്കിയാല്‍ പാടായില്ലേ. ചിലപ്പോള്‍ അവരൊത്തുകൂടും. പറഞ്ഞു മനസ്സിലാക്കാമെന്നു വച്ചാല്‍ ഭാഷയും പിടിയില്ല. ഭര്‍ത്താവ് പണിക്കു  പോകും, കിട്ടുന്ന കാശും അതിലധികവും ചാരായം കുടിക്കും.  മക്കള്‍ക്കെന്തെങ്കിലും കൊടുക്കണ്ടേ, അതിനു് ഈ അമ്മ തന്നെ ഇറങ്ങിയാലേ പറ്റൂ. മരം വെട്ടെങ്കില്‍ മരം വെട്ട്. അയാള്‍ വരുന്നതിനു മുന്‍പ് ഉണ്ടാക്കി കൊടുക്കണം കുഞ്ഞുങ്ങള്‍ക്കു് കഞ്ഞി.



ഇനി ഇതൊന്നു നോക്കൂ. കുറേ നാളത്തെ പ്രവാസത്തിനുശേഷം വീട്ടിലത്തിയപ്പോള്‍, ഗെയ്റ്റ് തുറക്കുന്നതിനു മുന്‍പേ കണ്ടൂ, നിറയേ  വെളുത്ത കുഞ്ഞുകുഞ്ഞു പൂക്കള്‍, കുലകുലയായി. ഇതേതു ചെടിയാണപ്പാ, ഒരു  പിടിയും കിട്ടിയില്ല.. ആര്‍ച്ചില്‍ പടര്‍ത്തിയിരുന്നതു് എവര്‍ഗ്രീന്‍ ആയിരുന്നല്ലോ. അതിന്റെ പൂക്കളാണോ. ഏയ് അല്ല. എന്നോ ഒരു ചെറിയ കിഴങ്ങ് ശതാവരി കൊണ്ടു നട്ടിരുന്നു, ആര്‍ച്ചിന്റെ മറുതലയില്‍.മഴ പെയ്തപ്പോള്‍ മുളച്ചതാവും. എവര്‍ഗ്രീനിനെയൊക്കെ നിഷ്പ്രഭമാക്കി അതു വളര്‍ന്നു വലുതായിരിക്കുന്നു. നിറയേ പൂക്കളും.  ഞാനാദ്യമായിട്ടു കാണുകയാ ശതാവരി പൂക്കുന്നതു്.



ഇതു് ജോസേട്ടന്റെ കടയില്‍ കണ്ടതു്. നല്ല ചൂടല്ലേ, സംഭാരത്തിനിപ്പോല്‍ നല്ല ഡിമാന്റും.  ഇനി പേരിന്റെ പിന്നിലെ കഥ. തുടക്കത്തില്‍ സംഭാരം തിങ്കളാഴ്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ എല്ലാ ദിവസവും ആക്കിയപ്പോള്‍ പേരുമാറ്റിയില്ല.  പകരം പേരിനൊരു വാലുകൂടി വച്ചു.  സംഭവം ഉഷാര്‍. (കഥ ഞാന്‍ ഊഹിച്ചതാണേയ്, ആരും പറഞ്ഞതല്ല)



നല്ല ചൂടല്ലേ, ഇത്തിരി സംഭാരം ഉണ്ടാക്കി നിങ്ങളുമൊന്നു  കുടിച്ചു നോക്കൂ.. (പച്ചമുളക്, ഇഞ്ചി, കറിവേപ്പില, നാരകത്തിന്റെ ഇലയുണ്ടെങ്കില്‍ ഒന്നുരണ്ടെണ്ണം,  പിന്നെ മാങ്ങയുണ്ടെങ്കില്‍ ഒന്നു രണ്ടു കഷ്ണങ്ങളിട്ട്,  ഉപ്പുമിട്ട്, (മോരൊഴിക്കാന്‍   മറക്കല്ലേ)  മിക്സിയിലിട്ട് പതുക്കെ   ഒന്നടിച്ചിട്ട് (അമ്മിയില്‍ വച്ച് ചതച്ചാലും മതി). ഒന്നുരണ്ട് ഗ്ലാസ് കുടിക്കാം ഇല്ലേ? എന്താ രസം!

എഴുത്തുകാരി.