Monday, December 28, 2009

ചിലതു്, ചിലതു മാത്രം...

ഒരുപാട് പ്രതീക്ഷകളോടെ, സ്വപ്നങ്ങളോടെ തുടങ്ങിയ ഒരു വര്‍ഷം കൂടി കഴിയുന്നു. ഇനി നാളുകള്‍ മാത്രം. അതില്‍ എത്രയെണ്ണം നടന്നു. ഒരു തിരിഞ്ഞു നോട്ടം നടത്തിയാല്‍ സഫലമായ പ്രതീക്ഷകള്‍ക്കോ വിഫലമായ മോഹങ്ങള്‍ക്കോ ഏതിനായിരിക്കും മുന്‍തൂക്കം?

ഇനി എന്തിനാ അങ്ങനെ ഒരു കണക്കെടുപ്പു്. വേണ്ടാ, നടക്കാത്തവയെയൊക്കെ അവിടെത്തന്നെ കുഴിച്ചുമൂടി പാവം നമ്മള്‍ വീണ്ടും വീണ്ടും വരവേല്‍ക്കുന്നു ഒരു പുതിയ വര്‍ഷത്തെ, പുതിയ പുതിയ പ്രതീക്ഷകളുമായി, സ്വപ്നങ്ങളുമായി...

അതു തന്നെയാ നല്ലതു്, എന്നാലും.....

നമ്മള്‍ മലയാളികള്‍ എന്നും അഭിമാനിച്ചിരുന്നില്ലേ (കൂട്ടത്തില്‍ മറ്റുള്ളവരെ പുഛിക്കാറുമുണ്ടല്ലോ) എല്ലാ കാര്യത്തിലും നമ്മള്‍ മുന്‍പന്തിയിലാണെന്നു്. അതു് ശരിയുമാണ്. ഏതു രംഗത്തായാലും ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരുടെ ഒരു വലിയ നിര തന്നെ ഇവിടെ‍ നിന്നല്ലേ.

പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ വരുമ്പോള്‍ പേടിയാവുന്നു. നമ്മളൊന്നും അറിഞ്ഞില്ല. അറിയുന്നില്ല. ഭീകരവാദവും തീവ്രവാദവുമൊക്കെ നമ്മുടെ മണ്ണിലല്ലേ വേരുറപ്പിക്കുന്നതു്, നമ്മുടെ ഈ കൊച്ചു കേരളത്തില്‍. ആരെ വിശ്വസിക്കും, ആരെ വിശ്വസിക്കാതിരിക്കും?

ഇന്നലെ ചാനലുകളുടെ breaking news ആയിരുന്നു ഇപ്രാവശ്യത്തെ ക്രിസ്തുമസ് ആഘോഷത്തിന്റെ മദ്യപാനത്തിന്റെ ശതമാനക്കണക്ക്. അതിലും ഞങ്ങള്‍ തൃശ്ശൂരുകാര്‍ക്കു്, പ്രത്യേകിച്ചു് ചാലക്കുടിക്കാ‍ര്‍ക്ക് അഭിമാനിക്കാം ഞങ്ങള്‍ തന്നെയാണൊന്നാം സ്ഥാനത്തു്. പുതുവര്‍ഷത്തിന്റെ കണക്കു വരുമ്പോഴും അതിനു മാറ്റമുണ്ടാവില്ല.

മുല്ലപ്പെരിയാര്‍ പ്രശ്നം. ഓര്‍ക്കാന്‍ പോലും ഭയം തോന്നുന്നു. പല ഭാഗത്തു നിന്നും മുറവിളികളുണ്ടായിട്ടും അതൊക്കെ വീഴുന്നതു് ബധിരകര്‍ണ്ണങ്ങളിലല്ലേ.

രാജ് മോഹന്‍ മുതല്‍ രാജ് ഭവന്‍ വരെയുള്ള വിശേഷങ്ങള്‍ വേറെ.

എനിക്കറിയില്ല, എന്താ ഇങ്ങനെയൊക്കെ.

ഒന്നിന്റേയും കാര്യകാരണങ്ങളിലേക്കു കടക്കുന്നില്ല. അല്ലെങ്കില്‍, അതിനുമാത്രമുള്ള വിവരമൊന്നുമില്ലെനിക്കു്.‍ ചിലതു് തോന്നിയതൊന്നുറക്കെ പറഞ്ഞെന്നു മാത്രം.

എന്തോ ആവട്ടെ. ഇതൊക്കെ ഓര്‍ത്തിട്ട് ഉറക്കമില്ലാതെ സങ്കടപ്പെട്ടു കരഞ്ഞിരിക്കയൊന്നും വേണ്ടാ നമുക്കു്. വരുന്നിടത്തുവച്ചു കാണാം. അല്ലാതെന്തു ചെയ്യാന്‍!

എന്നിട്ടു നമുക്കു പതിവുപോലെ വരവേല്‍ക്കാം പുതുവര്‍ഷത്തെ, പുതുപുത്തന്‍‍ പ്രതീക്ഷകളോടെ, ആശകളോടെ, മോഹങ്ങളോടെ.........

എല്ലാ ബൂലോഗസുഹൃത്തുക്കള്‍ക്കും നന്മയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു.

സ്നേഹത്തോടെ,

എഴുത്തുകാരി.

Friday, December 18, 2009

ഹരിതകം

പേരു കേട്ടിട്ടാരും ഞെട്ടണ്ട. ഇത്തിരി weight ആയിക്കോട്ടേന്നു കരുതിയാ.

ഞാനൊരു പുതിയ സംരംഭത്തിനിറങ്ങിയാലോ ന്നൊരാലോചന, ഒരു പച്ചക്കറിത്തോട്ടം.  പുതിയത്, സംരംഭം എന്നൊക്കെ ഒരു ഒരു ഇത് നു വേണ്ടി പറയുന്നതാണേ.  ഒക്കെ ഇവിടെയുള്ളതു തന്നെ. എന്നാലും എല്ലാത്തിനേയും ഈ പുതിയ പദ്ധതിയുടെ കുടക്കീഴില്‍ കൊണ്ടുവരുന്നു. എങ്ങനേണ്ട്, എങ്ങനേണ്ട്! പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്. അതു തന്നെ സംഭവം.

അത്യാവശ്യം സഹായത്തിന് തങ്കപ്പനുണ്ട്. അമരക്കൊരു പന്തലിടാനോ, ഇഞ്ചിക്കോ മഞ്ഞളിനോ തടമെടുക്കാനോ ഒക്കെ. ഈ തങ്കപ്പന്‍ ഒരു തങ്കപ്പന്‍ തന്നെയാണേയ്. ആള്‍ നിസ്സാരക്കാരനല്ല. പ്രീ ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്.  തൃശ്ശൂര്‍ കേരളവര്‍മ്മയില്‍ പഠിക്കുമ്പോള്‍ ഒപ്പിച്ച കുരുത്തക്കേടുകള്‍ കുറേയേറെ. ലേഡീസ് ഹോസ്റ്റലിലെ പെണ്‍പിള്ളേരുടെ മുറിയിലേക്കു് പച്ചിലപ്പാമ്പിനെ ഇട്ടതു്, ടീച്ചറെ ചോദ്യം ചോദിച്ച് മുട്ടു കുത്തിച്ചതു്, അത്യാവശ്യം രാഷ്ടീയം, അന്നു കൂടെ പഠിച്ച  ശശികല ഡോക്ടറായതു്, ഒരുപാട് കാലത്തിനുശേഷം കണ്ടിട്ടും അവര്‍ക്കു തങ്കപ്പനെ മനസ്സിലായതു്, അങ്ങനെ വീരസാഹസങ്ങള്‍  എത്രയെത്രയോ. ഒരു ദിവസം മൂന്നോ നാലോ കുപ്പി കള്ള്. ബീഡി എത്ര കെട്ടാണോ അറിയില്ല.

ഇനി ആശാന്റെ പ്രവര്‍ത്തന രീതി. കയ്ക്കോട്ടു കൊണ്ട് രണ്ടു പ്രാവശ്യം കിളക്കും. എന്നിട്ടു ബീഡി ഒന്നു കത്തിക്കും. രണ്ടു വലി കഴിഞ്ഞാല്‍ അതു മതിലിന്റെ മുകളില്‍ വച്ചിട്ടു മുണ്ടൊന്നു അഴിച്ചുടുക്കും. അതും കഴിഞ്ഞാല്‍ പിന്നെ വയറൊക്കെ തടവി ഒരാലോചനയാണ്. അതിങ്ങനെ തുടരും. വിലക്കയറ്റം തുടങ്ങി, മാന്ദ്യം മുതല്‍ പിണറായിയുടെ വീടും കടന്നു്‌ ആഗോളതാപനം, കോപ്പന്‍ഹേഗന്‍ ഉച്ചകോടി വരെ ആവാം. ആലോചന കഴിഞ്ഞാല്‍ പിന്നെ അതിനെപ്പറ്റിയുള്ള ചര്‍ച്ചയാവും. നമ്മളു മാറിനിന്നിട്ടും കാര്യമില്ല. വഴിയില്‍ കൂടി പോകുന്നവരുണ്ടല്ലോ, അവര്‍ക്കു ചര്‍ച്ചിക്കാനെന്ത് കുഴപ്പം, കൂലി കൊടുക്കുന്നതു നമ്മളല്ലേ! ഇതും കഴിഞ്ഞാല്‍ വീണ്ടും കയ്ക്കോട്ട് കയ്യിലെടുക്കും. അപ്പോഴേക്കും ബീഡി കെട്ടുപോയിട്ടുണ്ടാവും. വീണ്ടും കത്തിക്കും, എല്ലാം പഴയ ഓര്‍ഡറില്‍ മാറ്റമില്ലാതെ. എന്നാലും വിളിച്ചാല്‍ വരും. വിളിച്ചില്ലെങ്കിലും വരും, വേറെ പണിയില്ലെങ്കില്‍, കള്ള് കുടിക്കാന്‍ കാശ് തികയില്ലെങ്കില്‍. നമുക്കു അമരക്കൊരു പന്തലിട്ടാലോ അല്ലെങ്കില്‍ കുറച്ചു കൊള്ളി(കപ്പ) കുത്തിയാലോന്നു ചോദിച്ചു്.

പാല്‍ക്കാരന്‍ ഗോപി ഉണക്കച്ചാണകം, അത്യാവശ്യം വിത്തുകള്‍ എല്ലാം സപ്ലേ ചെയ്യാമെന്നേറ്റിട്ടുണ്ട്. ശേഖരന്‍ കോവക്കയുടെ വള്ളി കൊണ്ടുതന്നു.  പത്രക്കാരനോട് പറഞ്ഞിട്ടുണ്ട്  കര്‍ഷകശ്രീ  ജനുവരി മുതല്‍ തരാന്‍. എന്നു വച്ചാല്‍ വെറുതെ തമാശക്കല്ല, ഉഷാറായിട്ടു തന്നെയാണെന്നു ചുരുക്കം. കുറച്ചു വര്‍ഷം കഴിയുമ്പോള്‍ നമ്മുടെ ബൂലോഗത്തുനിന്നൊരു കര്‍ഷകശ്രീമതി ഉദിച്ചുയരില്ലെന്നാരു കണ്ടു! (അതുവരെ ബൂലോഗത്തുണ്ടാവുമോ ആവോ)

അപ്പോ കൂട്ടുകാരേ, ഞാന്‍ ആരംഭിച്ചോട്ടെ ഐശ്വര്യമായി. എന്തായാലും പുതിയ പദ്ധതിയുടെ കുടക്കീഴില്‍  ഉള്‍പ്പെടുത്തിയ ചിലരെ ഒന്നു പരിചയപ്പെട്ടാലോ.. വരൂ വരൂ..

PC160233

വിത്തിനു്...   നല്ല വയലറ്റ് നിറമായിരുന്നു.

PC160161

പൂവിട്ടു തുടങ്ങി. പ്രാണികളും വന്നു തുടങ്ങി...

PC160143

വലുതാണെന്നാ കരുതിയേ, ഉണ്ടായപ്പോള്‍ ചെറുതു്.... 

PC160166

ഇതു വെള്ളരി, കുഞ്ഞിലേ പൂവിട്ടു.

PC160196

അപ്പുറത്തു ഇതിന്റെ അമ്മ മരം വേറെയുണ്ട്. എത്തിനോക്കുന്നതു സായാഹ്നസൂര്യന്‍.

PC160151

ഇതുമുണ്ട് രണ്ടുമൂന്നു വെറൈറ്റികള്‍.

PC160164

തക്കാളി തന്നെ മുളച്ചതാ, എന്നാലും മൂന്നാലെണ്ണം ഉണ്ടായി.

PC160190

കപ്പ അല്ലെങ്കില്‍ കൊള്ളി (ഇവിടെ എല്ലാം 3 അല്ലെങ്കില്‍ 4 ഇന്‍ വണ്‍, ഒറ്റക്കൊന്നുമില്ല.PC160168

കാന്താരി, എവിടെ നോക്കിയാലും‍ ഇതു തന്നെ....

PC160224

മത്തങ്ങ മുളകു്. നല്ല എരിവായതുകൊണ്ട് ആറ്‍ക്കും വേണ്ട...PC160220

മല്ലിയിലക്കൊരു പകരക്കാരി, പാരിസ് മല്ലി.

PC160185

വേറെ എന്തുണ്ടായിട്ടെന്താ, ഇതില്ലാതെ.

പുറത്തുവന്നതിനേക്കാള്‍ കൂടുതല്‍ അളയിലെന്നു പറഞ്ഞപോലെ, ഇനിയും ബാക്കിയുണ്ട്‌ ഐറ്റംസ്, അമര, കോവക്ക, കുമ്പളം, etc. അതു പിന്നെ.

എഴുത്തുകാരി.

 

Wednesday, December 9, 2009

ഇതെന്തൊരു പുലിവാല്

വീണ്ടും ഒരു യാത്ര (എനിക്കതിന്റെ കഥയല്ലേ പറയാനുള്ളൂ!) ഇത്തവണ തൃശ്ശൂരൊന്ന്വല്ലാട്ടോ,  അകലെ കോയമ്പത്തൂരാണേ.

ഒരു ദിവസം വൈകീട്ട് പോയി, അന്നു പാലക്കാട് ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു പിറ്റേന്ന് രാവിലെ അവിടെനിന്നു കോയമ്പത്തുര്‍ക്കു പോകാമെന്നു പ്ലാനിട്ടു.  പറ്റിയാല്‍ അന്നു് അല്ലെങ്കില്‍ അടുത്ത ദിവസം തിരിച്ചു വരണം.

ഒന്നോ ചിലപ്പോള്‍ രണ്ടോ ദിവസം പാലും പത്രവും എടുത്തുവക്കണം. രാമേട്ടനോട് പറഞ്ഞേല്‍പ്പിച്ചു. പാല്‍ വെറുതെ ഫ്രിഡ്ജില്‍ വക്കണോ, കാച്ചിവക്കണോ അതോ ഉറയൊഴിച്ചുവക്കണോ എന്നൊക്കെയുള്ള സംശയങ്ങള്‍ക്ക്, (രാമേട്ടനല്ലേ ആള്) ഇതൊന്നും  വേണ്ടാ, സ്വന്തമായിട്ടെടുത്തു് കാച്ചി കുടിച്ചോളാന്‍ പറഞ്ഞു. താക്കോലും കൊടുത്തേല്പിച്ചു.  രണ്ടെണ്ണമുണ്ട്, ഒരെണ്ണം ഞങ്ങളുടെ കയ്യിലും വച്ചു.

അന്നു് രാത്രി പാലക്കാട് സുഹൃത്തിന്റെ കൂടെ താമസിച്ചു് പിറ്റേന്നു രാവിലെ 6 മണിക്കു തന്നെ കോയമ്പത്തൂര്‍ക്ക്.  

കാര്യങ്ങളെല്ലാം അവസാനിപ്പിച്ച് അന്നു വൈകീട്ടു തന്നെ തിരിച്ചു. നേരിട്ടു ഒരു തൃശ്ശൂര്‍ ബസ്സു കിട്ടി. തൃശ്ശൂര്‍‍ എത്തിയ ഉടനേ ഒരു ചാലക്കുടി ഫാസ്റ്റും. ഒരു ബുദ്ധിമുട്ടുമില്ലാത്ത സുഖമായ യാത്ര. കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തതയായിരുന്നു. നെല്ലായിലെത്തിയപ്പോള്‍ രാത്രി 10 മണി കഴിഞ്ഞു. രാമേട്ടന്റെ വീട്ടില്‍ വെളിച്ചമൊന്നും കണ്ടില്ല, ഉറങ്ങിക്കാണും,  ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി‍ താക്കോല്‍ ചോദിച്ചില്ല, നാളെ വാങ്ങാല്ലോ. ഒന്നു ഞങ്ങളുടെ കയ്യിലുമുണ്ടേ.

വീട്ടില്‍ വന്നു കുളിച്ചു ഉറങ്ങാനുള്ള ഒരുക്കമായി. പുറത്തെന്തോ ചെറിയ അനക്കങ്ങളൊക്കെ കേള്‍‍ക്കുന്നു. പതിനൊന്നു മണിയേ ആയിട്ടുള്ളൂ എന്നാലും പുറത്തുകടക്കണ്ട എന്നു തീരുമാനിച്ചു. അവരുടെ കയ്യില്‍ ആയുധങ്ങളൊക്കെ കാണും. പിന്നെ നമ്മുടെ പോലീസും പറഞ്ഞിട്ടുണ്ട്, രാത്രി വാതിലൊന്നും തുറക്കരുതെന്നു്. തൊട്ടടുത്ത വീട്ടില്‍ ആളില്ല, അതിനടുത്ത വീട്ടില്‍ വയസ്സായ രണ്ടുപേര്‍. എന്നാല്‍ തന്റേടമുള്ള ചെറുപ്പക്കാര്‍ തന്നെയാവട്ടെ എന്നു കരുതി വേഗം ബാബുവിനെ വിളിച്ചു് നീ നിന്റെ അഞ്ചാറു  പിള്ളേരേം കൂട്ടി ഒന്നു വേഗം വരാന്‍ പറഞ്ഞു. അഞ്ചു മിനിറ്റിനുള്ളില്‍ അവനും കൂട്ടുകാരും എത്തി. ഷൈന്‍ ചെയ്യാന്‍ ഒരു ചാന്‍സ് വീണുകിട്ടിയിരിക്കയല്ലേ! ഞങ്ങളിങ്ങനെ ചെവിയോര്‍ത്തിരുന്നു,  അടിയുടെ, ഇടിയുടെ ശബ്ദം കേക്കാന്‍. കള്ളനെ പിടിച്ചാല്‍ ആദ്യം അതായിരിക്കുമല്ലോ. ഞാന്‍ കാമറ വരെ റെഡിയാക്കി വച്ചു,  ഒരു പോസ്റ്റിനുള്ള വകുപ്പല്ലേ! പക്ഷേ കേട്ടതു് പ്രതിക്ഷകളെയൊക്കെ തകിടം മറിച്ചുകൊണ്ട്, ഉറക്കെയുള്ള ചിരിയും സംസാരങ്ങളും. ബാബു വാതിലുതട്ടി  ഇതു ഞങ്ങളാ ചേട്ടാ, ധൈര്യമായിട്ടു വാതിലു തുറക്ക്. തുറന്നപ്പോള്‍ ഒരു പത്തിരുപതു പേരുണ്ട്.  പൊലീസ് ഏതു നേരത്തും എത്താം. രാമേട്ടന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്.

ചുരുക്കത്തില്‍ സംഭവിച്ചതിങ്ങനെ.  രാത്രി ഗേറ്റടക്കാന്‍ വന്ന രാമേട്ടന്‍ നോക്കുമ്പോള്‍ എന്റെ വീട്ടില്‍ വെളിച്ചം കാണുന്നു. താക്കോലാണെങ്കില്‍ കൊണ്ടുപോയിട്ടില്ല. അപ്പോള്‍  കള്ളനല്ലാതെ പിന്നെയാരു്. രാമേട്ടന്‍ വളരെ ബുദ്ധിപൂര്‍വ്വം, തന്ത്രപൂര്‍വ്വം കാര്യങ്ങള്‍ നീക്കി, ഒട്ടും സമയം കളയാതെ. എത്താന്‍ പറ്റാവുന്ന എല്ലാരേം വിളിച്ചു. രാമേട്ടന്‍, മധു, ഓട്ടോ ദാസന്‍, പണിക്കരേട്ടന്‍ തുടങ്ങി സകലമാന അയലക്കക്കാരും നാട്ടുകാരും.പെണ്ണുങ്ങള്‍ വരെയുണ്ട്.  ചുളുവിലൊരു കള്ളനെ പിടിക്കല്‍ കാണാല്ലോ!

ആ സന്ദര്‍ഭത്തിലാണ്‌‍  ബാബുവിന്റേയും കൂട്ടരുടേയും രംഗപ്രവേശം‍. അവരു നോക്കുമ്പോള്‍ വീടിന്റെ പിന്നാമ്പുറത്തും ജനലിനിടയില്‍കൂടിയുമൊക്കെ ഒളിഞ്ഞു നോക്കുന്ന കുറച്ചുപേര്‍. കണ്ടിട്ടു  തമിഴന്മാരല്ല, കള്ളന്മാരുടെ ഒരു ലുക്കുമില്ല. എന്താ ഇവരുടെ ഉദ്ദേശം. എന്തായാലും രണ്ടു പൊട്ടിച്ചിട്ടാവം ബാക്കി എന്നു വച്ച്  പിന്നില്‍ നിന്നു പിടിച്ചു നിര്‍ത്തി നോക്കിയപ്പോള്‍ എല്ലാം പരിചിത മുഖങ്ങള്‍.  സ്ഥലത്തെ പ്രധാന ദിവ്യന്മാറ്. ‍അയ്യേ ഇവരെന്താ ഇങ്ങനെ. ഡീസന്റാന്നല്ലേ കരുതിയേ, ഇതിപ്പോ..ഉടനേ രാമേട്ടന്‍,  നിങ്ങളുമറിഞ്ഞോ, വന്നതു നന്നായി, ഇനിയിപ്പോ പൊലീസൊന്നും വേണ്ട, നമ്മളു മതി. ബാബുവിനു് സംശയം‍  ഇതിനിടയില്‍ അകത്തിനി വേറേം കള്ളനോ. ചേട്ടന്‍ പുറത്തു കള്ളനുണ്ടെന്നു പറഞ്ഞിട്ടാണല്ലോ ഞങ്ങളു വന്നതു്. ആകെ കണ്‌ഫ്യൂഷന്‍.പരസ്പരം ആശയവിനിമയം നടത്തിയിട്ടും  അവര്‍ക്കു ഒരു കാര്യം പിടികിട്ടിയില്ല. എന്നാലും ഇവരെങ്ങനെ അകത്തുകടന്നു..

സംഭവം ഏതാണ്ട് പ്രശ്നമായി എന്നു ഞങ്ങള്‍ക്കും മനസ്സിലായി. പക്ഷേ പുറത്തു വരാതെങ്ങനെ? പതുക്കെ പുറത്തുകടന്നു തല പറ്റാവുന്നത്ര താഴ്ത്തി പറഞ്ഞു, വേറെ താക്കോലുണ്ടായിരുന്നു എന്ന്. അന്നേരം എനിക്കു തോന്നി സീത  ചെയ്തതുപോലെ ഭൂമി പിളര്‍ന്നങ്ങ് താഴേക്കു പോയിരുന്നെങ്കില്‍ എന്നു്.  പിന്നത്തെ പുകിലൊന്നും പറയാനെനിക്കു ശക്തിയില്ല. ചുരുക്കത്തില്‍ ഇനി നെല്ലായിക്കാരാരും ഞങ്ങളുടെ താക്കോലുവാങ്ങിവക്കുമെന്നു തോന്നുന്നില്ല.  ഭാഗ്യം, കേരള പൊലീസായതുകൊണ്ട് അവരെത്തിയില്ല.

ഉറങ്ങിയ രാമേട്ടനെ എണീപ്പിക്കണ്ട എന്നു കരുതിയ നല്ല മനസ്സിനു കിട്ടിയ ശിക്ഷ.

എഴുത്തുകാരി.

Tuesday, December 1, 2009

ഒരു കല്യാണ വിശേഷം

ഈയിടെ ഞാന്‍ ഒരു കല്യാണത്തിനു പോയി. പോവാതിരിക്കാന്‍ പറ്റില്ല. കല്യാണ പയ്യന്റെ അഛന്റെ അമ്മയാണ്‌‍ എന്നെ നേരിട്ടു വന്നു വിളിച്ചതു്. നീ വന്നില്ലെങ്കില്‍ ഇനി ഞാന്‍ മിണ്ടില്ല എന്നാ പറഞ്ഞതു്.

കല്യാണം എന്നു പറയാന്‍ വയ്യ, ഒരു ഉത്സവം എന്നൊക്കെ വേണമെങ്കില്‍ പറയാം. തൃശ്ശൂര്‍ പൂരപ്പറമ്പുപോലൊരു മൈതാനം മുഴുവന്‍ കല്യാണം. തൃശ്ശൂരിലെ വലിയ ഒരു ആഡിറ്റോറിയത്തില്‍. (കല്യാണത്തലേന്നാണിതൊക്കെ. കല്യാണം അത്ര കേമമില്ല).

കടന്നു ചെന്ന ഉടനേ വട്ടത്തിലുള്ള ഒരു ആഡിറ്റോറിയത്തില്‍ Asianet star singer ടീമിന്റെ പാട്ട്, തകധിമി ടീമിന്റെ ഡപ്പാംകുത്ത് ഡാന്‍സ് തുടങ്ങിയവ.

ജ്യോത്സ്ന, ഗായത്രി,തുടങ്ങിയ പാട്ടുകാര്‍, ജയരാജ് വാരിയര്‍ പിന്നെ പേരറിയാത്ത ടിവി യില്‍ കാണാറുള്ള ഒരുപാട് പേര്‍..

ഇനി ഭക്ഷണം കഴിക്കാറായെങ്കില്‍‌ ‍ അപ്പുറത്ത്. ദോശ വേണ്ടവര്‍ക്ക് ദോശ, ( വിവിധ തരം), ഫ്രൈഡ് റൈസ്, ബിരിയാണി, പായസം, ഐസ് ക്രീം, എന്നു വേണ്ടാ, എന്തു വേണമെങ്കിലും, എത്ര വേണമെങ്കിലും.‍ (വെജിറ്റേറിയന്‍ മാത്രം) ഇഷ്ടമുള്ള ഭക്ഷണം എടുത്ത് ഇഷ്ടമുള്ള സ്ഥലത്ത് പോയിരുന്നു കഴിക്കാം.

ഞാന്‍ കല്യാണങ്ങള്‍ക്കോ ആഘോഷങ്ങള്‍ക്കോ ഒക്കെ പോകുന്നതു്, ഒരുപാട് ബന്ധുക്കളേയും കൂട്ടുകാരേയുമൊക്കെ കാണാം.കുറേക്കാലമായിട്ടു കാണാതിരുന്നവരുണ്ടാകും. പരിചയം പുതുക്കാം. അഞ്ചാറുപേര്‍ കൂടി നിന്നു സംസാരിക്കുമ്പോഴേക്കും വേറെ ചിലര്‍ . എത്ര കാലമായി കണ്ടിട്ടു് നീ വല്ലാതെ മാറിയിരിക്കുന്നു, തുടങ്ങി വീട്ടുവിശേഷം, നാട്ടുവിശേഷം,പണ്ടത്തെ സ്കൂള്‍ വിശേഷള്‍‍ വരെയുണ്ടാവും. പരിചയം പുതുക്കലും ഓര്‍മ്മകള്‍ പങ്കുവക്കലുമൊക്കെയായിട്ട്. എല്ലാവരേയും കണ്ട് സംസാരിക്കാന്‍ വരെ സമയം തികയില്ല. ഭക്ഷണം കഴിക്കുമ്പോഴാകും നമ്മളെ ക്ഷണിച്ചവര്‍ എല്ലാവരുടേയും അടുത്ത് നടന്ന്‌, സന്തോഷായിട്ടോ, മോളെ/മോനെ കൊണ്ടുവന്നില്ലേ, എന്താ കൊണ്ടുവരാത്തതു്, പതുക്കെ ഇരുന്നു കഴിക്കൂട്ടോ, എല്ലാം കിട്ടിയില്ലേ തുടങ്ങിയ അന്വേഷണങ്ങള്‍. ക്ഷണിച്ച നമ്മള്‍ അവിടെ എത്തിയ സന്തോഷം. അതു കാണുമ്പോള്‍‍ നമുക്കും ഒരു സുഖം. ഇതൊക്കെ കഴിഞ്ഞു അവരോടും ബാക്കിയുള്ളവരോടും യാത്ര പറഞ്ഞു ഇനി അടുത്ത ഇന്നയാളുടെ കല്യാണത്തിനു കാണാമെന്നു പറഞ്ഞു മടങ്ങുമ്പോള്‍ മനസ്സിലൊരു സുഖമാണ്‌.. അടുത്ത കല്യാണത്തിനു പോകണം എന്നൊരു തോന്നലും.

ഇതിപ്പോ ആരുമില്ല നമ്മളെ സ്വീകരിക്കാന്‍, യാത്രയാക്കാന്‍. ആരും അറിയുന്നേയില്ല നമ്മള്‍ വരുന്നതു്. എല്ലാവരും പാട്ടും ഡാന്‍സും കണ്ടുകൊണ്ടിരിക്കയാണു്.വന്നിരുന്നു എന്ന് അവരറിയാനുള്ള ഒരേ ഒരു മാര്‍ഗ്ഗം വധൂവരന്മാരുടെ കൂടെനിന്നുള്ള പടം പിടിക്കലാണ്‌.‍. അതിനും സ്റ്റേജില്‍ കയറാന്‍ ക്യൂ നില്‍ക്കണം. പയ്യന്റെ അമ്മയും ബന്ധുക്കളുമെല്ലാം അവിടെയാണ്‌.

എനിക്കാണെങ്കില്‍ തിരെ ഇഷ്ടമില്ലാത്തൊരു‍ കാര്യമാണതു്..വീഡിയോക്കാരുടെ മുന്‍പില്‍ നിന്നുകൊടുക്കല്‍‍. അതുകൊണ്ട് ആ അമ്മയെ(മുത്തശ്ശിയെ) തേടിപ്പിടിച്ചു യാത്ര പറഞ്ഞു. അവര്‍ കെട്ടിപ്പിടിച്ചു പറഞ്ഞു, സന്തോഷായീട്ടോ മോളെ എന്നു്. അവര്‍ അറിയണമെന്നേ എനിക്കാഗ്രഹമുണ്ടായിരുന്നുള്ളൂ. മറ്റാരും അറിഞ്ഞിട്ടുപോലുമുണ്ടാവില്ല ഞാന്‍ പോയതു്.

----------

ഇന്നു് വൃശ്ചിക തൃക്കാര്‍ത്തിക. നമുക്കു കൊളുത്താം ഒരു തിരിനാളം നമ്മുടെ നാടിനെ രക്ഷിക്കാന്‍.

P2100138

save Kerala, solve Mullaperiyar issue.

എഴുത്തുകാരി.

Saturday, November 21, 2009

അന്നും ഇന്നും....

ഇരിങ്ങാലക്കുടക്കടുത്തൊരു പള്ളി. അവിടെ ഒരു മാമോദിസ. അതിനു് പോയതാണ്‌‍ ഞാന്‍. പതിവുപോലെ ഭക്ഷണത്തിന്റെ സമയത്തേ എത്തിയുള്ളൂ. അതൊരു സ്ഥിരം ശീലമാണ്‌.മാറ്റാന്‍ നോക്കിയിട്ടിതുവരെ കഴിയാത്തതു് :). വൈകിയതുകൊണ്ട് തിരക്കൊഴിഞ്ഞു അവരോട് സംസാരിക്കാന്‍ പറ്റി.

ഒരുപാട് സന്തോഷത്തിലാണ്‌‍, ആ അമ്മ.(കുഞ്ഞിന്റെ അമ്മയുടെ അമ്മ).  ആറു വര്‍ഷം മുന്‍പ് ‍ അനുഭവിച്ച സങ്കടത്തിന്റെ കഥ പറഞ്ഞു.‍.  സമൂഹത്തില്‍ ഉയര്‍ന്ന നിലയിലുള്ളവര്‍. ഭാര്യയും ഭര്‍ത്താവും നല്ല ജോലിക്കാര്‍. രണ്ടു കുട്ടികള്‍.

‍ ‍ നന്നായി പഠിക്കുന്ന മൂത്ത മകള്‍. പത്താം ക്ലാസ്സില്‍ 93%ല്‍ കൂടുതല്‍ മാര്‍ക്. പ്ലസ് ടു കഴിഞ്ഞു  entrance coaching നു പോയിരുന്ന സ്ഥിരം ബസ്സിലെ കിളിയുമായിട്ട് അടുപ്പമായി.  വീട്ടില്‍ നിന്നും ഒളിച്ചു പോയി റജിസ്റ്റര്‍ വിവാഹം കഴിച്ചു.ഒന്നിച്ചു താമസവുമായി. അതും കൃസ്ത്യന്‍ മതത്തിലല്ലാത്ത‍ ഒരാള്‍. ഇതുപോരേ ഒരു വിപ്ലവത്തിനു്. ബന്ധുക്കളെല്ലാവരും പറഞ്ഞു, നമ്മളെയൊക്കെ ഉപേക്ഷിച്ചുപോയതല്ലേ, കുടുംബത്തിനു നാണക്കേട് വരുത്തിവച്ചതല്ലേ അവള്‍ പോട്ടെ എന്നു്. ഭര്‍ത്താവു പോലും ആ കൂട്ടത്തിലായിരുന്നു..ആ അമ്മക്കു പക്ഷേ അവളങ്ങനെ പോട്ടേ എന്നു വക്കാന്‍ കഴിഞ്ഞില്ല.

ജാതിയോ മതമോ പോകട്ടെ, പതിനെട്ടു വയസ്സുള്ള, വെറും പ്ലസ് ടു മാത്രമുള്ള ഒരു ജോലി കിട്ടാന്‍ സാധ്യതയുള്ള പഠിപ്പുപോലുമില്ലാത്ത മകള്‍, അവനും അതേ അവസ്ഥ. ഒരു നല്ല ജോലി കിട്ടാനുള്ള വിദ്യാഭ്യാസം പോലുമില്ല. രണ്ടു വീട്ടുകാരുടേയും പള്ളിയുടേയും എല്ലാം ശത്രുത. .അവരെങ്ങനെ ജീവിക്കും. ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു സ്ഥിതി. സമ്പന്നതയില്‍ ജീവിച്ച  അവള്‍ക്കു ആലോചിക്കാന്‍ പോലും പറ്റാത്ത ഒരു സ്ഥിതിയായിരുന്നു ആ പയ്യന്റെ വീട്ടില്‍.. ഈ നിലയില്‍ ആ അമ്മ എന്തു ചെയ്യും!

ഒറ്റക്കു പൊരുതാന്‍ തന്നെ തിരുമാനിച്ചു. എല്ലാ ഭാഗത്തുനിന്നുള്ള എതിര്‍പ്പുകളേയും നേരിട്ടുകൊണ്ട്, സ്വന്തം ഭര്‍ത്താവിന്റെ പോലും പിന്തുണയില്ലാതെ. കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി    രണ്ടുപേരേയും   ബാംഗ്ലൂരില്‍‍ അയച്ചു പഠിപ്പിച്ചു. മകളെ നഴ്സിങ്ങിനും ‍പയ്യനെ ഹോട്ടല്‍ മാനേജ്മെന്റിനും.അക്കാലത്ത് അനുഭവിച്ച ദുരിതങ്ങള്‍ അവര്‍ പറയുന്നതു കേട്ടാല്‍ സങ്കടം തോന്നും. ഇവര്‍ കുട്ടിയെ ഹോസ്റ്റലില്‍ കൊണ്ടുചെന്നാക്കും. അവന്റെ വീട്ടുകാര്‍ തിരിച്ചുകൊണ്ടുവരും, അങ്ങനെ ‍ കണക്കില്ലാതെ.  രണ്ടുപേരും നന്നായി പഠിച്ചു, അവള്‍  B.Sc. നഴ്സ് ആയി. അവന്‍  ഹോട്ടല്‍ മാനേജ്മെന്റ് പാസ്സായി.(ഇപ്പോള്‍ എറണാകുളത്തെ  വലിയ ഒരു ഹോട്ടലിലെ മാനേജര്‍).  ലണ്ടനിലേക്കു പോകാനൊരുങ്ങുന്നു.    അവരുടെ കുട്ടിയുടെ മാമോദിസക്കാണ്‌‍ ഞാന്‍ പോയത്‌. കല്യാണം ശരിക്കു കഴിക്കാന്‍ പറ്റിയില്ലല്ലോ, അതുകൊണ്ടാണ്‌‍ മാമോദിസ കേമമായിട്ടു കഴിച്ചതു്. എല്ലാവര്‍ക്കും മരുമകനെ ഒന്നു പരിചയപ്പെടുത്താനും. .

ആ പയ്യനും ഇവരുടെ മതത്തില്‍ ചേര്‍ന്നു എന്നാണ്‌‍ മനസ്സിലായതു് (സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ പറ്റിയില്ല). ഒരുപക്ഷേ അവനു തോന്നിയിരിക്കാം വെറും കിളിയായിരുന്ന തന്നെ പഠിപ്പിച്ചു  സമൂഹം     അംഗീകരിക്കുന്ന തരത്തില്‍  ആക്കിയതു് ഇവരല്ലേ എന്നു്. അതെന്തോ ആവട്ടേ,     അതിലേക്കു് ഞാന്‍ കടക്കുന്നില്ല.

ആ അമ്മയുടെ ഭാഗത്തുനിന്നുകൊണ്ടാണ്‌‍ ഞാന്‍  പറയുന്നതു്. അവര്‍  ഇതുപോലെ സന്തോഷിക്കുന്നതില്‍ തെറ്റുണ്ടോ, സന്തോഷിക്കുകയല്ലാ, സമാധാനിക്കുകയാണ്‌   എന്നതല്ലേ    ശരി. അവര്‍‍ ഒരു കാര്യം കൂടി പറഞ്ഞു. ഞാനെന്റെ മരുമകനോട് പറഞ്ഞിട്ടുണ്ട്. നിന്റെ അഛന്റേയും അമ്മയുടേയും കാര്യം കഴിഞ്ഞിട്ടേ നിനക്ക് ഞങ്ങളൊക്കെ ഉണ്ടാവാന്‍ പാടുള്ളൂ എന്നു്.

തിരിച്ചുപോന്നപ്പോള്‍  ഞാനൊരുപാട് ആലോചിച്ചു.ആ അമ്മയുടെ ഭാഗത്തുനിന്നു്. അന്നത്തെ മനസ്സിലെ ഇരുട്ടും ഇന്നത്തെ അവരുടെ  സമാധാനവും. എനിക്കവരെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയുന്നു.

എഴുത്തുകാരി.

Friday, November 13, 2009

ഇതു ന്യായമോ!

പതിവുപോലൊരു യാത്ര. ഉച്ച സമയം. ബസ് സ്റ്റോപ്പില്‍ കാര്യമായിട്ടാരും ഇല്ല. ഒരു ബസ്സു കടന്നുപോയി ഞാനെത്തുന്നതിനുമുന്‍പേ, അതുകൊണ്ടാവും.. ഇനി അഥവാ ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ അപ്പുറത്തുള്ള ചെറിയൊരു മരത്തിന്റെ ഇത്തിരി തണലിലാവും.. വലിയൊരു ആല്‍മരം, ആല്‍ത്തറയും തണലുമൊക്കെയായിട്ടിവിടെ ഉണ്ടായിരുന്നതു് അത്ര പഴയ ചരിത്രമൊന്നുമല്ല, ഏറിയാല്‍ രണ്ടു വര്‍ഷം. അതിനെ പറ്റി ഇവിടെ.

സാധാരണ ഒരു ബസ് സ്റ്റോപ്പ്. ഒരു പച്ചക്കറി കട. ഒരു ചായക്കട. വേറെ ഒന്നു രണ്ടു കടകള്‍. ഇത്രയുമുള്ള ഒരു ഗ്രാമത്തിലെ ടിപ്പിക്കല്‍ ബസ്റ്റോപ്പ്. കുറച്ചു ഓട്ടോ റിക്ഷകള്‍. അതിന്റെ ഡ്രൈവര്‍മാര്‍ കൂട്ടം കൂടി സൊറ പറഞ്ഞിരിക്കുന്നു. ഉച്ചയായതുകൊണ്ടാവും, കാര്യമായിട്ടാരുമില്ല. ഇനി ഒരു മൂന്നുനാലു മണിയാവണം അന്തരീക്ഷം സജീവമാവണമെങ്കില്‍.

ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ്‍‍ തെക്കുഭാഗത്തുനിന്നു വന്ന ഒരു പെട്ടി ഓട്ടോറിക്ഷ വലത്തോട്ടു തിരിഞ്ഞു. റോഡുപണി (നാലുവരിപ്പാതയാക്കല്‍ - NH 47) നടക്കുന്നതുകൊണ്ട് അങ്ങനെ ഇടക്കൊന്നും തിരിയാനുള്ള സൌകര്യമില്ല. മിക്കവാറുമൊക്കെ വണ്‍ വേ ആയിക്കഴിഞ്ഞു.കുറേ അകലേ പോയിട്ടു് തിരിച്ചു വീണ്ടും പുറകിലേക്കു വരേണ്ടിവരും. അവിടെ തിരിയാം എന്നറിയാതെ, തിരിയാനുള്ള വഴി കണ്ടപ്പോള്‍ പെട്ടെന്നു തിരിഞ്ഞതാണോന്നറിയില്ല, സിഗ്നല്‍ ഇടാതെ പെട്ടെന്നാണതു തിരിഞ്ഞതു്. തൊട്ടുപുറകേ ഒരു കാര്‍ - ഇത്തിരി കൂടിയതു് ലാന്‍സറോ, ആക്സെന്റോ, സ്കോഡയോ അതുപോലെ എന്തോ ഒന്നു്, ചീറിപ്പാഞ്ഞു വരുന്നുണ്ടായിരുന്നു. വലിയ ശബ്ദത്തോടെ അതു ബ്രേക്കിട്ടു. പെട്ടി ഓട്ടോയില്‍ തട്ടിയില്ല, പകരം ഡിവൈഡര്‍ പോലെ എന്തോ ഒന്നുണ്ട്, അതില്‍ തട്ടി. കാറിനു് ചില്ലറ പരുക്കും പറ്റി. ഒരു ചെറുപ്പക്കാരനായിരുന്നു ഡ്രൈവര്‍. അയാള്‍ ഇറങ്ങിവന്നു, ഭയങ്കര ദേഷ്യത്തില്‍ (ദേഷ്യം വരാതിരിക്കുമോ) ഓട്ടോ ഡ്രൈവറോടെന്തോ പറഞ്ഞുകൊണ്ട്. പെട്ടി ഓട്ടോയിലെ ഡ്രൈവറും ‍ പുറത്തിറങ്ങി. അപ്പഴാ മനസ്സിലായതു് അതൊരു സ്ത്രീ ആയിരുന്നു. അപ്പോഴേക്കും ഓട്ടോറിക്ഷാ ചേട്ടന്മാരെല്ലാം ഓടിക്കൂടി. എന്തിനു പറയുന്നു, എല്ലാവരും പെട്ടി ഓട്ടോയുടെ ഭാഗത്ത്. സിഗ്നല്‍ കൊടുക്കാതെ തിരിഞ്ഞ പെട്ടി ഓട്ടോയുടെ തെറ്റ് തെറ്റല്ലെന്നായി. നാട്ടുകാരിയായതുകൊണ്ടോ, അവരുടെ കൂട്ടത്തില്‍ പെട്ട ആളായതുകൊണ്ടോ അതോ ഇനി സ്ത്രീയായതുകൊണ്ടോ! അറിയില്ല. മറിച്ചു ഒരു തെറ്റും ചെയ്യാത്ത കാറുകാരന്‍ കുറ്റക്കാരനും. കുറച്ചുനേരം തര്‍ക്കിച്ചിട്ടു പാവം കാറില്‍ കയറി പോയി.
ഇതു കണ്ടുകൊണ്ടിരുന്ന ഞങ്ങള്‍ രണ്ടു പേര്‍ ഇതെന്തു ന്യായംഎന്നു സ്വയം ചോദിച്ചുകൊണ്ട് പ്രതികരിക്കാതെ മിണ്ടാതിരുന്നു, അതാവും ബുദ്ധി എന്നു തോന്നിയതുകൊണ്ട്.
-----------------
വായന‍ മരിച്ചു മരിച്ചു എന്നു പറഞ്ഞാരെങ്കിലും കരയുന്നുണ്ടോ ഇവിടെ. ഇല്ലേ, എന്നാലെനിക്കു തോന്നിയതാവും. ഞാനിന്നലെ തൃശ്ശൂര്‍ ഡിസി ബുക്സില്‍ പോയപ്പോള്‍ അവിടെ ഒരു പൂരത്തിന്റെ തിരക്കു്. (പൂരത്തിന്റെ എന്നൊക്കെ വെറുതെ പറഞ്ഞതാട്ടോ. എന്നാലും ഇഷ്ടം പോലെ ആളുണ്ടായിരുന്നു). എല്ലാ പ്രായത്തിലും പെട്ടവര്‍. ഗൈഡുകള്‍ വാങ്ങുന്നവരുണ്ട്,പുസ്തകം തിരഞ്ഞുപിടിച്ചു വാങ്ങുന്നവരുണ്ട്, ലിസ്റ്റ് കൊണ്ടുവന്നിട്ടു വാങ്ങുന്നവരുണ്ട്. ഞാനും വാങ്ങി മൂന്നാലു പുസ്തകങ്ങള്‍.
അതിലൊന്നു് “ആമേന്‍”. തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജിലും വിമല കോളേജിലുമൊക്കെ പ്രിന്‍സിപ്പലായിരുന്ന സിസ്റ്റര്‍ ജെസ്മി എഴുതിയതു്.
ബൂലോഗത്ത് ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയം കൂടിയാണതു്. നമ്മുടെ സുനില്‍ കൃഷ്ണന്‍ ഒരു വിശദമായ പോസ്റ്റ് ഇട്ടിരുന്നു. അതിവിടെ.അന്നു വിചാരിച്ചതാ വായിക്കണമെന്നു്‌. കന്യാസ്ത്രീ മഠത്തിന്റെ കൂറ്റന്‍ മതില്‍ക്കെട്ടില്‍ നിന്നും പുറത്തുകടന്ന അവര്‍ പറയുന്നതെന്താണെന്നറിയാനൊരു കൌതുകം. എന്നും പുറത്തുനിന്നു കണ്ട് അത്ഭുതപ്പെട്ടിരുന്നൊരു ലോകമാണതു്. വില 100 രൂപ. വിമല കോളേജില്‍ അവരോടൊപ്പം ജോലിചെയ്തിട്ടുള്ള എന്റെ ഒരു സുഹൃത്തുമായി ഇതിനേപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. വായിച്ചു തുടങ്ങിയിട്ടേയുള്ളൂ.

എഴുത്തുകാരി.

Thursday, November 5, 2009

കണക്കെഴുത്തും, അമ്മിണിക്കുട്ടിയും

രണ്ടു ദിവസത്തെ കണക്കുണ്ട് എഴുതാന്‍. അല്ലെങ്കില്‍ ചോദ്യം വരുമല്ലോ.  ഇന്നലെ ആയിരം രൂപ വച്ചിട്ടിത്രവേഗം  കഴിഞ്ഞോ? കൃത്യായിട്ടെഴുതി വച്ചാല്‍ മണി മണിയായിട്ടു പറയാല്ലോ. കണക്കു നോട്ടോന്നൂല്യ, എന്നാലുമുണ്ട് ഇടക്കൊരു ചോദ്യം. എല്ലാത്തിലും തന്റെ കണ്ണു ചെല്ലുന്നു എന്നു് പാവം അമ്മിണിക്കുട്ടിയെ ബോദ്ധ്യപ്പെടുത്താനാവും.  ചിലപ്പോള്‍ അവള്‍ മന:പൂര്‍വ്വം പറയാതിരിക്കും.  ദേഷ്യപ്പെടാനും കുറ്റപ്പെടുത്താനുമൊക്കെ  നിന്നു കൊടുക്കും.അതൊക്കെ അവരുടെ ഒരവകാശമല്ലേ.  പാവം എന്നോടല്ലാതെ മറ്റാരോടാ ഈ ഞാനെന്ന ഭാവം കാണിക്കുക. ഓഫീസില്‍ പറ്റുമോ, അവരു പോയി പണി നോക്കാന്‍ പറയില്ലേ?

തെറ്റ് (ഇനിയിപ്പോ തെറ്റല്ലെങ്കിലും) സമ്മതിച്ചു കൊടുത്ത് , പറയാനുള്ളതൊക്കെ മിണ്ടാതെ കേട്ടുനിന്നാല്‍  സന്തോഷാവും (അമ്മിണിക്കുട്ടി ഉള്ളില്‍ ചിരിക്കും) അതിന്റെ ഒരു പങ്കു്(സന്തോഷത്തിന്റെയേയ്) നമുക്കു തന്നെയാ തിരിച്ചുകിട്ടുക. അമ്മിണിക്കുട്ടീടെ അനുഭവത്തീന്നു പറയ്യാണേ. ഇനി വല്ലപ്പോഴും ഇത്തിരി ദേഷ്യപ്പെടേ ചീത്തപറയ്യേ ചെയ്താലെന്താ, അമ്മിണിക്കുട്ടിക്കൊരു സങ്കടോമില്ല എത്ര ബുദ്ധിമുട്ടിയിട്ടാ പോയി ജോലി ചെയ്തു തന്റേം മക്കളുടേം കാര്യമൊക്കെ നോക്കുന്നതു്, ഒന്നിനുമൊരു കുറവില്ലാതെ.താനിവിടെ വീട്ടില്‍ തന്റെ ഇഷ്ടത്തിനും സൌകര്യത്തിനുമല്ലേ എല്ലാം ചെയ്യുന്നതു്. ഇപ്പോ പലരും പറയുന്നപോലെ ഒപ്പത്തിനൊപ്പമോ (വേറെ എന്തോ ഒരു പേരുണ്ടല്ലോ, ആ എന്തോ ആവട്ടെ) അതില്‍ കൂടുതലോ  ഒന്നും വേണ്ടാ തനിക്കു്.  ഇതൊക്കെ വായിച്ചിട്ടിനി ആര്‍ക്കെങ്കിലും അമ്മിണിക്കുട്ടിയോട് ദേഷ്യം വരുമോ ആവോ? എന്നാലും സാരല്യ. 

അതൊക്കെ പോട്ടെ. കാടും മലയും കേറി കേറി എവിടേക്കാ ഈ പോണേ? പറയാന്‍ വന്ന കാര്യം മറന്നു. രാവിലത്തെ ഒരു കാര്യം പറയാനാ വന്നതു്.

കണക്കെഴുതുന്ന ഡയറിയും പേനയും കണക്കെഴുത്തുകഴിഞ്ഞു വായിക്കാന്‍ പുസ്തകവും പത്രവുമൊക്കെയായിട്ടു പൂമുഖത്തു വന്നിരുന്നപ്പോ കാടുകയറിപ്പോയ ചിന്തകളാ ഈ പറഞ്ഞതൊക്കെ.  150 രൂപയുടെ കുറവ്. തിരിച്ചും മറിച്ചും, മറിച്ചും, തിരിച്ചും, നോക്കിയിട്ടും, നോ രക്ഷ.

ആരാ ഗേറ്റ് കടന്നുവരുന്നതു്. പതിവുപോലെ കുടുംബശ്രീ പ്രോഡക്റ്റ്, സേല്‍സ് ഗേള്‍. ചെറുപ്പക്കാരികളാ പതിവ്, ഇന്നിത്തിരി പ്രായമുള്ള സ്ത്രീ ആണല്ലോ അതും തനിച്ചു്. അച്ചാര്‍-കറിപൌഡര്‍ ആണോ, അതോ, നൈറ്റിയോ? (പച്ചവെള്ളത്തില്‍, അല്ല ചൂടുവെള്ളത്തില്‍  വീണ പൂച്ചയാ താനിക്കാര്യത്തില്‍. കഴിഞ്ഞ തവണ വാങ്ങിയ  നൈറ്റി ഒന്നു നനച്ചപ്പോള്‍  മദാമ്മമാരിടുന്ന  കുട്ടിയുടുപ്പായി രൂപാന്തരം പ്രാപിച്ചു!). ഇന്നതൊന്ന്വല്ല,   ഈച്ചയും കൊതുകും വരില്ല, ചെടിക‍ള്‍ക്കു തളിച്ചാല്‍  പ്രാണിശല്യം ഉണ്ടാവില്ല.. അതും  വേണ്ട, ഇനി അതു തളിച്ചിട്ടുവേണം പൂമ്പാറ്റകള്‍ കൂടി വരാതാവാന്‍. അവരു കൂടിയല്ലേ  ഈ ഭൂമിയുടെ അവകാശികള്‍. എന്നാരോ പറഞ്ഞിട്ടില്ലേ, ഉവ്വ്.

ഇതൊന്നും വേണ്ടെന്നു പറഞ്ഞാല്‍ ഇത്തിരി ദേഷ്യത്തോടെയാണെങ്കിലും  അവരു പോകാറാ പതിവു്. ഇന്നു  പോയില്ല, പകരം ആ ബാഗ് മാറ്റിവച്ചിട്ട് പടിയില്‍ ഇരുന്നു. വെറ്റിലപ്പൊതി എടുത്തൊന്നു മുറുക്കി. എന്നിട്ടു പറയ്യാ  കൈ നോക്കി ഫലം പറയാമെന്നു്. അമ്മിണിക്കുട്ടിക്ക് വല്യ മോഹമുണ്ടായിരുന്നു കാര്യങ്ങളറിയാന്‍. നോക്കാന്‍. പക്ഷേ  അതു മതി  അഛനും മക്കള്‍ക്കും പിന്നെ കളിയാക്കാന്‍. എന്നാല്‍ അവരോട് പറയേണ്ടെന്നുവച്ചാലോ, അതമ്മിണിക്കുട്ടിക്കൊട്ടു പറ്റൂല്ല്യ.

ടീച്ചറാണല്ലേന്നൊരു ചോദ്യം. (ഉവ്വ്, ടീച്ചര്‍ പോയിട്ട് ടീച്ചറുടെ  ഭാര്യയാവാന്‍  പോലും ‍ പറ്റിയില്ല.) അപ്പോ ടീച്ചറുടെ ഒരു ലുക്ക് ഒക്കെയുണ്ടല്ലേ!

മടിച്ചു നിന്നപ്പോള്‍‍ അവര്‍ പറഞ്ഞു, എന്തിനാ കൈ കാണണേ, മുഖം കണ്ടാലറിയാല്ലോ  മനസ്സിലൊരുപാട് കാര്യങ്ങളുണ്ട് പറയാന്‍, നാലാളറിയണംന്നു മോഹോണ്ട്,  സംശയിക്കണ്ടാ,ഉത്സാഹിച്ചോളൂ, നടക്കുംന്നു്. എഴുതേം വായിക്കേമൊക്കെ ചെയ്യണ ആളല്ലേ എന്നു്. പോരേ പൂരം, എന്നാലും ഇങ്ങനേണ്ടോ, എങ്ങനെയാ ഇവര്‍ക്കു മനസ്സിലാവണേ മനസ്സിലുള്ളതു്. എത്രയെത്ര കാര്യങ്ങളാ പറയാനുള്ളതു്. എല്ലാരുമെഴുതണ പോലെ എഴുതാനൊന്നും അറിയില്യ, ആരെങ്കിലും കളിയാക്യാലോന്നൊരു പേടിയും.അതു കൊണ്ടല്ലേ മടിച്ചു നിക്കണേ.

എന്നാലും സാരല്യാ, ഇനി ഇങ്ങനെയായാ പറ്റില്ല, ഒന്നുകൂടി ഉഷാറാവണം.വിഷുവിനും സംക്രാന്തിക്കും മാത്രായാല്‍ പോരാ. അതെ, ബ്ലോഗിന്റെ കാര്യം തന്നെയാ പറയണെ.

.............................

പാവം അമ്മിണിക്കുട്ടി.  അല്ലേ?

എഴുത്തുകാരി.