Thursday, March 25, 2010

വന്ന വഴിയും പോയ വഴിയും..

ഒരു എറണാകുളം യാത്ര. രണ്ടുപേര്‍ എനിക്കുവേണ്ടി തൃശ്ശൂര്‍ക്കു വരുന്നതിലും നല്ലതു് ഞാന്‍ മാത്രം അങ്ങോട്ടു പോവുന്നതല്ലേ, അതെ.

അവരെന്നെ കാത്തുനിക്കും.  ഞാന്‍ കച്ചേരിപ്പടിയില്‍ ഇറങ്ങും. അവിടെ നിന്നൊരുമിച്ചു പോകാം. അതാണ് കരാറ്. ഒരാളാണെങ്കില്‍ ബൂലോഗത്തെ S K  പൊറ്റേക്കാട്, മറ്റേയാള്‍ ഞാന്‍ കൊടകരക്കും പുതുക്കാട്ടെക്കും പച്ചക്കറി വാങ്ങാന്‍ പോകുന്നപോലെ ദുബായിക്കു ഷട്ടില്‍ അടിക്കുന്ന ബ്ലോഗറ്.. എനിക്കാണെങ്കില്‍ എറണാകുളം വല്യ പിടി പോയിട്ട് കൊച്ചുപിടിപോലുമില്ല.  പക്ഷേ  ബൂലോഗത്ത് മാത്രമല്ല, ഭൂലോകത്തും ചുറ്റിക്കറങ്ങുന്ന ഇവരോടൊക്കെ കൊച്ചി അറിയില്ലെന്നു പറഞ്ഞാല്‍ മോശമല്ലേ?  ഞാനാരാ മോള്‍, ഞാന്‍ ‍ പറഞ്ഞു , ഞാന്‍ എത്തിക്കോളാം.

കൊച്ചിയിലൊരു‍ ബൂലോഗ സംഗമം നടക്കാന്‍ പോവുകയല്ലേ, എന്നാലൊരു പൈലറ്റ് സംഗമം ആയിക്കോട്ടെ എന്നു വച്ചു് നാട്ടുകാരനെ ഒന്നു വിളിച്ചു നോക്കി. ആശാന്‍ പറഞ്ഞു, ചേച്ചി ഞാന്‍ കൊച്ചിയില്‍ പോയിട്ട് കേരളത്തിലേയില്ല എന്നു്.  നേരാണോ ആവോ :)

കലൂരെത്തിയപ്പോള്‍ ഞാന്‍ വിളിച്ചു. ( ഞാന്‍ കണ്ടക്റ്ററുടെ അടുത്ത് ചെന്നിരിപ്പാണ്. കച്ചേരിപ്പടിയെത്തുമ്പോള്‍ പറയണമെന്നു ചട്ടം കെട്ടിയിട്ട്‌). ബൂലോഗത്തു  പിന്നെ സ്വന്തം പേരില്ലല്ലോ,   പാവത്താനും, നിസ്സഹായനും,   എഴുത്തുകാരിയുമൊക്കെയല്ലേയുള്ളൂ‍. . ഞാന്‍ പറഞ്ഞു എഴുത്തുകാരിയാണ്‌‍, കേക്കുന്നില്ല, വീണ്ടും ഉറക്കെ എഴുത്തുകാരി, എഴുത്തുകാരി ...(മുകേഷിന്റെ ‍ കമ്പിളിപ്പുതപ്പ് സ്റ്റൈല്‍).  കണ്ടക്റ്റരും ചുറ്റുമുള്ളവരുമൊക്കെ നോക്കുന്നു. ഒരുപാടെഴുത്തുകാരികളേക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാലും ഇതാദ്യമായിട്ടാ സ്വയം എഴുത്തുകാരിയാണെന്നു വിളിച്ചു കൂവുന്നതു കേള്‍ക്കുന്നതു്. അല്ല, ഇനിയിപ്പോ സ്വന്തം പേരു തന്നെ അതായിരിക്കുമോ? ജനിച്ചപ്പഴേ അഛനുമമ്മക്കും തോന്നിക്കാണുമോ ഇവളൊരു എഴുത്തുകാരിയാവുമെന്ന്‌.  എന്തായാലും എല്ലാവരും അന്തം വിട്ടിരിപ്പാണ്. ഭാഗ്യം കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നതിനുമുന്‍പ് കച്ചേരിപ്പടിയെത്തി, ഞാനിറങ്ങി.

കാത്തുനില്‍ക്കാമെന്നു പറഞ്ഞവരെവിടെ?   കാണാനില്ല. ഫോണ്‍ വന്നു.  ചേച്ചി ബസ്സ് വന്ന വഴിക്കു നേരെ നടന്നോളൂ, ഞാന്‍ അങ്ങോട്ടും നടക്കാം, നമുക്കു കൂട്ടിമുട്ടാം. വണ്ടി അവിടെ park ചെയ്യാന്‍ പറ്റില്ല.   ശരി ആയിക്കോട്ടേ . ഞാന്‍ വച്ചടിച്ചു. നടന്നു നടന്നു കാലും ചെരുപ്പും തേഞ്ഞതല്ലാതെ എവിടെ കൂട്ടിമുട്ടുന്നു, നോ രക്ഷ. ഭൂമി ഉരുണ്ടതല്ലേ എവിടേയെങ്കിലും വച്ചു കൂട്ടിമുട്ടുമായിരിക്കും എന്നു വച്ചു നിക്കാന്‍ പോയില്ല, നടന്നു. വീണ്ടും വിളിച്ചിട്ടു്‍  ചേച്ചി എവിടെയാണെന്നു ചോദിച്ചു, ഞാന്‍ നോക്കിയപ്പോള്‍ Govind Furnishing  ന്റെ മുന്‍പില്.  എന്നോട് പറഞ്ഞു, ഇനി ഒരടി  നടക്കല്ലേ , അല്ലെങ്കില്‍ നമ്മളൊരിക്കലും കൂട്ടിമുട്ടില്ല  എന്നു്.  ഇതെന്താ ഇങ്ങനെ, നേരത്തെ നടക്കാന്‍ പറഞ്ഞു, ഇപ്പോ‍ നിക്കാന്‍ പറയുന്നു. ആ എന്താണാവോ?

കുറച്ചുകഴിഞ്ഞപ്പോള്‍ അതാ വരുന്നു കക്ഷി പാവം വിയര്‍ത്തുകുളിച്ചു്. നല്ല നട്ടുച്ച നേരം.  ബസ്സ് വന്ന വഴിക്കു നടക്കാന്‍ പറഞ്ഞു, ഞാന്‍  നടന്നു, ബസ്സ്‍  പോയ വഴിക്കാണെന്നു മാത്രം. ബസ്സ് അവിടെ നിര്‍ത്തിയില്ലെങ്കില്‍ അല്ലെങ്കില്‍ ഞാന്‍‍ അവിടെ ഇറങ്ങിയില്ലെങ്കില്‍  ബസ്സ് വന്ന വഴി അതല്ലേ(അല്ല, അങ്ങനേം ആലോചിക്കാല്ലോ!)

എന്നിട്ട് ഞങ്ങള്‍ രണ്ടുപേരും കൂടി മൂന്നാമത്തെ ബ്ലോഗറുടെ അടുത്ത് എത്തി. തല്‍ക്കാലം കഥ അവിടെ നി‍ക്കട്ടെ.

എഴുത്തുകാരി.

----------------------

വാല്‍ക്കഷണം: ഒന്നാം ബൂലോഗവാസി -‍ ഈ ഞാന്‍.

നട്ടുച്ച നേരത്ത്‌, വെയിലത്തു നടന്നു തളര്‍ന്ന രണ്ടാം ബൂലോഗവാസി - സാക്ഷാല്‍ നിരക്ഷരന്‍‍.

മൂന്നാം ബൂലോഗവാസി -   അതുല്യ.‍ 

Monday, March 8, 2010

അവിചാരിതം

തിരക്കു പിടിച്ച് ഒരു സ്ഥലത്തേക്കു പോകാന്‍ നിക്കുമ്പഴാ ബെല്ലടിച്ചതു്. ആരാണെന്നു നോക്കിയപ്പോള്‍  മിനി .

എന്താ മിനി, ഞാന്‍ ചോദിച്ചു.

അവള്‍ പറഞ്ഞു വെറുതെ,  ചേച്ചിയെ കാണാന്‍. ഞാന്‍ ഇനിനു മുന്‍പും  രണ്ടു പ്രാവശ്യം വന്നിരുന്നു. അന്നൊന്നും ചേച്ചി ഉണ്ടായിരുന്നില്ല.

അങ്ങനെ മൂന്നു പ്രാവശ്യം എന്നെ കാണാന്‍ വരണമെങ്കില്‍  അതു  വെറും വെറുതെയാവില്ല.

ഇനി ഈ മിനി ആരാണെന്നല്ലേ, പറയാം. ഒരു ലേശം ഫ്ലാഷ് ബാക്ക്.

ഒരു രണ്ടുകൊല്ലം മുന്‍പു വരെ അവളായിരുന്നു‍  എന്നെ സഹായിക്കാന്‍ വന്നിരുന്നതു്. അതും നീണ്ട 6-7 വര്‍ഷം.  വീട്ടിനുള്ളിലെ അടിച്ചുതുടക്കല്‍, തുണികള്‍ കഴുകല്‍, എനിക്കെന്തെങ്കിലും സാധനങ്ങള്‍ വേണമെങ്കില്‍ വാങ്ങിക്കൊണ്ടുവന്നു തരും. എന്റെ പൂന്തോട്ടത്തില്‍ വളം ഇടാനോ ചട്ടികള്‍ മാറ്റിവക്കാനോ സഹായിക്കും. വേണമെങ്കില്‍ പറമ്പു നനക്കും.   വളരെ അത്മാര്‍ഥമായിട്ടായിരുന്നു അവളെല്ലാം ചെയ്തതു്.

അങ്ങനെ ഞങ്ങള്‍ രണ്ടുപേരും കൂടി വളരെ സ്നേഹത്തില്‍ കഴിഞ്ഞിരുന്ന കാലം. 

ഭര്‍ത്താവു് പണിക്കു പോവില്ല, പോയാല്‍ തന്നെ കിട്ടിയ കാശിനെല്ലാം കുടിക്കും. രണ്ടു കുട്ടികള്‍. മറ്റു രണ്ടു വീടുകളില്‍ കൂടി അവള്‍ പണിക്കു പോയിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുകളെല്ലാം അവളെന്നോട് പറയാറുണ്ടായിരുന്നു.

സര്‍ക്കാരില്‍നിന്നു കിട്ടുന്ന കാശു കൊണ്ടാണ്‍‍ വീട് പണിതിട്ടുള്ളത്‌. ചുമരൊക്കെ പണിതു. കിട്ടിയ കാശു തികയാഞ്ഞിട്ടോ അതോ അതു വേറെ എന്തിനെങ്കിലും എടുത്തിട്ടൊ എനിക്കറിയില്ല,  മേല്‍ക്കൂര പണിതിട്ടില്ല. മുകളില്‍ ആകാശം. അതിന്റെ സൈഡില്‍ ഓലകൊണ്ട് ചാച്ചുകെട്ടിയിട്ടാണ്‍‍‍ താമസം.

മഴക്കാലത്തു ചിലപ്പോള്‍ വന്നിട്ട് പറയും. താഴെ ഇറങ്ങിയിട്ടാ ഇടി വെട്ടിയേ,വെള്ളം വീഴാത്ത ഒരു സ്ഥലമില്ല,മക്കളേം കെട്ടിപ്പിടിച്ച് ഇരുന്നിട്ടാ നേരം വെളുപ്പിച്ചതു്. രാത്രിയാവുമ്പോള്‍ പേടിയാവുന്നു എന്നു്.  ഷീറ്റ്  (ടെറസ് വീടുകളുടെ മുകളിലൊക്കെ അടിക്കുന്നില്ലേ ഇപ്പോള്‍, അതു്)അടിച്ചാലും മതിയായിരുന്നു ചേച്ചി എന്നൊക്കെ. എനിക്കു പാവം തോന്നും.

ഞാന്‍ പറഞ്ഞു, അതിന്റെ കാര്യങ്ങളൊക്കെ അന്വേഷിക്കൂ, നമുക്കെന്തെങ്കിലും ചെയ്യാം എന്നു്.

കുറച്ചു കാശ് ആങ്ങളമാര്‍ കൊടുത്തു, കുറച്ചെന്തോ ഒരു കുറിയില്‍ നിന്നു് എടുത്തു. ബാക്കി ഞാനും കൊടുത്തു. അങ്ങനെ വീടിനു് മേല്‍ക്കൂരയായി. വാതിലില്ലായിരുന്നു. പരിചയമുള്ള ഒരു കടയില്‍ നിന്നു അതും സംഘടിപ്പിച്ചു കൊടുത്തു. ഏകദേശം 7000 രൂപയോളം എന്റെ കയ്യില്‍ നിന്നു ചിലവായി.

ഈ കാശു സഹായിച്ചപ്പോള്‍ ഞാന്‍ അതുകടമായിട്ടല്ല കൊടുത്തതു്.  ഒരു വര്‍ഷത്തില്‍  എന്റെ ചെറിയ വരുമാനത്തിന്റെ ഒരു ചെറിയ പങ്ക്  ഞാന്‍ ഇത്തരം കാര്യങ്ങള്‍ക്കു  നീക്കിവക്കാറുണ്ട്.  അതു നന്നായി ഉപയേഗിക്കപ്പെടും എന്നുറപ്പുള്ള     സ്ഥാപനങ്ങള്‍ക്ക് കൊടുക്കും. ഇത് അവള്‍ക്കു്  ഉപകരിക്കട്ടെ എന്നു കരുതി എന്നു മാത്രം. അവളോട് ഞാന്‍ അതിനേപ്പറ്റി ഒന്നും പറഞ്ഞുമില്ല. കടമാണെന്നോ സഹായമാണെന്നോ ഒന്നും.

ഉപയോഗിക്കാതിരുന്ന ഒന്നു രണ്ടു കസേരകള്‍, ഞാന്‍ പുതിയ ടിവി വാങ്ങിയപ്പോള്‍ മാറ്റിവച്ചിരുന്നു BPL  ന്റെ നല്ല ഒരു കളര്‍ ടി വി (റിമോട്ട് ഇല്ലെന്നു മാത്രം) ഇതെല്ലാം ഞാന്‍ കൊടുത്തു.

അവള്‍ക്കു സന്തോഷമായി. എനിക്കും.

കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് ചാലക്കുടിയില്‍  ഒരു ആശുപത്രിയില്‍ ജോലി കിട്ടി. വൃത്തിയാക്കലും കഴുകലുമൊക്കെ.  അവിടത്തെ ഒന്നു രണ്ടു ഡോക്ടര്‍മാരുടെ വീട്ടിലും പോയിത്തുടങ്ങി.  പിന്നെ വരവ് ഇടക്കു മാത്രമായി. പതുക്കെ അതും ഇല്ലാതായി.

എനിക്കു വല്ലാത്ത സങ്കടം തോന്നി. അവള്‍ വരാത്തതിലല്ല്ല,   അവള്‍ക്കു ഇത്തരത്തില്‍ എന്നോട് പെരുമാറാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത്. എന്നോടൊന്നു പറഞ്ഞിട്ടെങ്കിലും പോകാമായിരുന്നില്ലേ..അന്നൊക്കെ അവളുടെ കാര്യം പറയുമ്പോള്‍ എന്റെ കണ്ണില്‍ വെള്ളം നിറയും. പിന്നെ ഒന്നുരണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട്. ഒന്നു ചിരിക്കും. അത്ര തന്നെ. അങ്ങോട്ടുമിങ്ങോട്ടും ഒരു വഴക്കോ ഒന്നുമുണ്ടായില്ല.

എനിക്കു  സഹായത്തിനു വേറൊരാളെ കിട്ടി.

ഫ്ലാഷ് ബാക്ക് കഴിഞ്ഞു, ഇനി വര്‍ത്തമാനകാലത്തിലേക്ക്.

ഇപ്പോള്‍ അവള്‍ എന്നെ കാണാന്‍ വന്നതെന്തിനാണെന്നോ, അവള്‍ക്കിപ്പോള്‍ ഒരു സമാധാനമില്ലത്രേ. ചേച്ചിയോട് പെരുമാറിയത് തീരെ ശരിയായില്ല, കുറ്റബോധം തോന്നുന്നു. കാശിനു ബുദ്ധിമുട്ടില്ല.  എന്നാലും ചേച്ചിയുടെ വീട്ടിലെ പണിയെടുക്കണം. അല്ലെങ്കില്‍ അതൊരു തെറ്റായിട്ടു തോന്നുന്നു  എന്നു്.

ഞാന്‍ പറഞ്ഞു എനിക്കു വേറൊരാളുണ്ടല്ലോ . (മകളുടെ പ്രസവം അടുത്തതുകൊണ്ട്  ഇനി ഒന്നുരണ്ടാഴ്ച കൂടിയേ അവര്‍ വരൂ). അവള്‍ പറയുന്നതു് എനിക്കു മുറ്റം മാത്രമെങ്കിലും അടിക്കാന്‍  തരണം. ചേച്ചി വേണ്ടെന്നു പറഞ്ഞാലും ഞാന്‍ വന്നു മുറ്റമെങ്കിലും അടിച്ചിട്ടു പോകും എന്നു്.

എന്തായിരിക്കും അവള്‍ക്കിപ്പോള്‍ ഇങ്ങനെ പറയാന്‍/തോന്നാന്‍ കാരണം? എനിക്കു തോന്നുന്നു അവള്‍ പറയുന്നതു് അത്മാര്‍ഥമായിട്ടു തന്നെയായിരിക്കും എന്നാണ്.. അവര്‍ക്കും ഉണ്ടായിക്കൂടെ ചെയ്തതു തെറ്റാണെന്ന തോന്നലും  കുറ്റബോധവുമൊക്കെ..

ഇനിയും പറ്റിക്കില്ലെന്നെന്താണുറപ്പെന്നാണ് ഇവിടെ മറ്റുള്ളവരുടെ ചോദ്യം.  ‍ രണ്ടുകൊല്ലം കഴിഞ്ഞിട്ടിപ്പഴെന്താ ഇങ്ങനെ ഒരു മനം മാറ്റം. കുറ്റബോധം,മണ്ണാങ്കട്ട എന്നൊക്കെ വെറുതെ പറയുന്നതല്ലേ, എന്തെങ്കിലും സൂത്രം കണ്ടിരിക്കും, അതാണിപ്പോള്‍  ‍ വന്നിരിക്കുന്നതു്,  എന്തു പറഞ്ഞാലും എല്ലാം മുഖവിലക്കെടുക്കുന്ന ശീലമാണല്ലോ എനിക്ക് എന്നൊക്കെ.

ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായല്ലോ. നിങ്ങള്‍ക്കെന്താ തോന്നുന്നതു്?

എഴുത്തുകാരി.

Monday, March 1, 2010

എനിക്കുമിത്തിരി ഇടം

അടച്ചുപൂട്ടിവച്ചിരുന്ന ബന്ധനത്തില്‍ നിന്നു് മോചനം നേടി,  ഇരുട്ടില്‍നിന്നു  വെളിച്ചത്തിലേക്കു്,   പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍  തേടി പുതിയ ലോകത്തിലേക്കു്.

 P1110037

ചെന്തെങ്ങിന്‍  കരിക്കുപോലെ........

ആരൊക്കെ എത്രയൊക്കെ കെട്ടിപൂട്ടിവച്ചാലും പുറത്തുവരാതിരിക്കാനാവില്ല.

ചെന്തെങ്ങിന്റെ തേങ്ങ വാങ്ങാന്‍ ഒന്നു രണ്ടു മാസം കൂടുമ്പോള്‍ ആളു വരും (നല്ല വിലയും-  7/8 രൂപ കിട്ടും). ചാക്കില്‍ കെട്ടി വച്ചിരുന്നതു് ഒരു ദിവസം നോക്കിയപ്പോള്‍. 

ഈ ലോകത്തിനി എന്തൊക്കെ ക്രൂരതകള്‍ കാണാനിരിക്കുന്നു (അല്ല ഇതില്‍  കൂടുതല്‍  എന്തു ക്രൂരത, ഒരു ചാക്കില്‍ കെട്ടിപ്പൂട്ടി വച്ചില്ലേ!)

 

നിക്കു് നിക്കു്, ഞാനുമുണ്ടേയ്  കൂട്ടിനു്, ഒരു വഴിക്കു പോവ്വല്ലേ.

P1310006

ഇല്ലിമുളം കാടുകളില്‍..  മുളയുടെ പുതിയ കൂമ്പ്.

ഊഷരമായ വരണ്ട മണ്ണിനെ കീറിമുറിച്ചുകൊണ്ട് പുറത്തേക്കു്.

ഒരുപാട് ഉയരങ്ങള്‍ താണ്ടാനുള്ളതല്ലേ  രണ്ടുപേര്‍ക്കും. ഒരുമിച്ചാവാം ഇനി യാത്ര.

ഇനിയുള്ള വളര്‍ച്ചയില്‍  പ്രതിബന്ധങ്ങളില്ലാതിരിക്കട്ടെ. 

എഴുത്തുകാരി.

Thursday, February 11, 2010

എന്റെ പ്രണയം......

പ്രണയികളുടെ ദിനം.  എനിക്കിതുവരെ മനസ്സിലായിട്ടില്ല അങ്ങനെ ഒരു ദിവസത്തിന്റെ ആവശ്യം. അല്ലാ, എനിക്കു മനസ്സിലായിട്ടില്ലെന്നു വച്ചിട്ടു് അതിനിയിപ്പോ വേണ്ടെന്നു വച്ചാല്‍ എത്രയെത്ര രൂപയാ നഷ്ടം ജ്വല്ലറിക്കാര്‍ക്ക്, കടക്കാര്‍ക്കു്, പിന്നെ പലര്‍ക്കും!  ഇനിയിപ്പോ അങ്ങിനെ ഒരു ദിവസം ഉണ്ടെന്നു വച്ചിട്ടു് എനിക്കു പ്രത്യേകിച്ചു നഷ്ടമൊന്നുമില്ലല്ലോ.

സ്വന്തം മനസ്സില്‍ മറ്റാരോടോ, മറ്റെന്തിനോടോ തോന്നുന്ന കടുത്ത ഇഷ്ടം. അതല്ലേ, അതു  തന്നെയല്ലേ പ്രണയം?

ഞാനും പ്രണയിക്കുന്നു. എനിക്കു പ്രണയിക്കാതിരിക്കാന്‍ കഴിയുന്നില്ല.. അത്രക്കിഷ്ടമാണ്. ഒരു നിമിഷം പോലും കാണാതിരിക്കാനാവില്ല. എപ്പഴും ഉണ്ടാവും എന്റെ കൂടെ. എന്റെ മുഖമൊന്നു വാടിയാല്‍ എന്നെ തഴുകി തലോടാന്‍ വരും.  ഒരു കുഞ്ഞു സങ്കടം എന്റെ യുള്ളില്‍ തോന്നിയാല്‍  ഒപ്പം നടന്നാല്‍ തീരും. വാലന്റൈന്‍സ് ദിനത്തില്‍ ഒരു റോസാപ്പൂവല്ല,  എന്നും രാവിലെ ‍ എത്രയെത്ര പൂക്കളാ എനിക്കു തരുന്നതു്.

പകലത്തെ അധ്വാനത്തിന്റെ ക്ഷീണം മുഴുവന്‍ ഉറങ്ങിതീര്‍ത്തു്, രാവിലെ ഉറക്കമുണരുമ്പോള്‍, വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നു് പുറത്തു കടക്കുമ്പോള്‍‍, എന്നെ സ്വീകരിക്കുന്ന അവളെ എനിക്കു പ്രണയിക്കാതിരിക്കാനാവില്ല. അവള്‍ മറ്റാരുമല്ല, ഈ പ്രകൃതി. അവളാണെന്റെ പ്രണയിനി.

തണുത്ത പ്രഭാതം.  ഇതാ കിഴക്കുദിക്കില്‍ സ്വര്‍ണ്ണത്തേരേറി വരുന്നു ഉദയസൂര്യന്‍. അവളുമായി സല്ലപിക്കാന്‍ ഇപ്പോ നേരമില്ല. ഇത്തിരി കഴിയട്ടെ.

അടക്കാ കുരുവികള്‍ ഒരു പേടിയുമില്ലാതെ എന്റെ പൂച്ചട്ടിയില്‍  കൂടുവക്കുന്നു. കുഞ്ഞുങ്ങള്‍ക്കു തീറ്റ കൊണ്ടുകൊടുക്കുന്ന അമ്മക്കിളി. കാവലിരിക്കുന്ന അഛന്‍ കിളി.  ചെമ്പോത്തും അവന്റെ കാമുകിയും. അണ്ണാരക്കണ്ണന്റെ കൂട്ടുകുടുംബം. കേറിയും മറിഞ്ഞും കളിയോടു കളി. പൂത്താങ്കീരികള്‍ കലപില കൂട്ടിക്കൊണ്ടേയിരിക്കുന്നു.

എങ്ങിനെ നിറങ്ങള്‍ ഇതുപോലെ ചാലിച്ചെടുക്കാന്‍ കഴിയുന്നു എന്നത്ഭുതപ്പെടുത്തിക്കൊണ്ട്  മുറ്റത്തു് വിരിഞ്ഞു നി‍ല്‍ക്കുന്ന പല നിറത്തിലുള്ള പൂക്കള്‍. പൂമ്പാറ്റകളും, തുമ്പികളും. പൂക്കള്‍ക്കോ പൂമ്പാറ്റകള്‍ക്കോ  സൌന്ദര്യം കൂടുതല്‍!‍  അറിയില്ല.

ഇലഞ്ഞി പൂത്തിട്ടുണ്ട്.  അപ്പുറത്തെ വീട്ടിലെ അരളിയും.  കാറ്റില്‍ ഒഴുകിവരുന്ന സുഖകരമായ സുഗന്ധം. കുറച്ചപ്പുറത്തു മാറി പുഴ, നിറയെ വെള്ളമുണ്ട്. ആ കല്പടവിലിരുന്നൊന്നു കണ്ണടച്ചാല്‍  മുന്നില്‍ കാണാം കുട്ടിക്കാലം.അതിനുമപ്പുറം നിരന്നു നില്‍ക്കുന്ന തെങ്ങുകള്‍. ‍ കാറ്റില്‍ പറക്കുന്ന തെങ്ങോലകള്‍. വലിയ ആല്‍മരവും നൃത്തം വക്കുന്ന  ആലിലകളും.

ഇതെല്ലാം  കണ്ടിട്ടു് ഇന്നെനിക്കവളോട് വല്ലാത്തൊരിഷ്ടം തോന്നുന്നു.

ആകാശവാണിയില്‍  ദാസേട്ടന്‍ പാടുന്നൂ,
“ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃ‌ദയങ്ങളുണ്ടോ ............. ഈ മനോഹരതീരത്തു് തരുമോ ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരു ജന്മം കൂടി ........."

ഇവളെ  പ്രണയിക്കാതിരിക്കാന്‍ ആര്‍ക്കാ കഴിയുക? എനിക്കു കഴിയില്ല. എനിക്കു കടുത്ത പ്രണയമാണവളോട്.

എഴുത്തുകാരി.

വാല്‍ക്കഷണം:

ബൂലോഗവാസികള്‍‍ നല്ലൊരു പങ്കു് കടലിന്നക്കരെയും പട്ടണങ്ങളിലുമൊക്കെയാണെന്നറിയാം. അവരുടെ പ്രഭാതവും പ്രകൃതിയുമെല്ലാം എങ്ങിനെയാണെന്നു് അറിയില്ലാ, എനിക്കു്.  ഞാനൊരു പാവം നെല്ലായിക്കാരിയാണേയ്. ജനിച്ചതും വളര്‍ന്നതും ഇതുവരെ ജീവിച്ചതും (മൂന്നാലുകൊല്ലം ഒഴികെ) ഒക്കെ ഇവിടെ തന്നെ.

Sunday, January 31, 2010

പൂക്കാലം വന്നൂ, പൂക്കാലം .......

വീണ്ടും ഒരു ജനുവരി.

വീണ്ടും ഒരു പുഷ്പോത്സവം

തൃശ്ശൂരിലെ തേക്കിന്‍ കാട് മൈതാനിയില്‍, അതായതു് തൃശ്ശൂര്‍ പൂരം നടക്കുന്ന പൂരപ്പറമ്പില്‍ തന്നെ. 32 മത് പുഷ്പ ഫല സസ്യ പ്രദര്‍ശനം.

പൂക്കള്‍  എത്ര കണ്ടാലും എനിക്കു മതിവരില്ല. ഓരോ പൂക്കളെ കാണുമ്പോഴും എനിക്കത്ഭുതമാണ്‌‍ പ്രകൃതി എങ്ങിനെ ഈ നിറവും മണവും ഭംഗിയുമെല്ലാം ഇത്ര മനോഹരമായി ചാലിച്ചെടുക്കുന്നുവെന്നു്.

ചില ചിത്രങ്ങളിതാ ........

P1240007

P1240009

പഴയ പത്തുമണി ചെടിയുടെ പുതിയ രൂപം.

P1240020

P1240024

P1240026

P1240030

പുഷ്പാലങ്കാരത്തിനു പഴയ സ്കൂട്ടറും സൈക്കിളും!

P1240031

വള കൈയിയിടാന്‍ മാത്രമല്ലാ.....

P1240039

ഓര്‍ക്കിഡ്, കണ്ടാല്‍ കൊതിയാവും.

P1240042

വലിയ ഒരു കൈതച്ചക്ക.

P1240044

P1240048

മാരി ഗോള്‍ഡ് - ശരിക്കും ഗോള്‍ഡ് തന്നെ.

എഴുത്തുകാരി.

Friday, January 22, 2010

ആശ happy ആണ് ‍

ആശക്കു കടുത്ത പ്രണയം അശ്വിനോട്. അശ്വിനു തിരിച്ചും. മൊബൈല്‍ ഫോണ് , ചാറ്റിംഗ് എല്ലാം പതിവുപോലെ. അശ്വിന്‍ എല്ലാം അറിഞ്ഞുചെയ്തു. റീ ചാര്‍ജ്ജ്, പുതിയ പുതിയ ചുരിദാറുകള്‍ etc.etc.

ആശയുടെ ആശകള്‍ കൂടിവന്നപ്പോള്‍ അശ്വിന്‍ കടലു കടന്നു പ്രവാസിയായി. ചുരിദാറിന്റെ എണ്ണം കൂടി, ഭംഗി കൂടി, 4 ജിബിയുടെ തംബ് ഡ്രൈവ്, ‍  ഐ പോഡ് മുതല്‍ ‍  വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ വരെ.  ആശ ഹാപ്പി. അശ്വിനും ഹാപ്പി, ഇത്തിരി കഷ്ടപ്പെട്ടാലെന്താ, തന്റെ ആശക്കുവേണ്ടിയല്ലേ!

ആശയുടെ ആശക്കു അതിരില്ലല്ലോ. 8 ജിബിയുടെ തംബ് ഡ്രൈവ് തരാന്‍  ഒരാളു വന്നാല്‍ പിന്നെ 4 ജിബി എന്തിനു്?   റീസണബിളായ ഒരു റീസണുമുണ്ട്. വയസ്സായ അമ്മയേം അഛനേം വിഷമിപ്പിക്കാന്‍ പാടുണ്ടോ!

അഛനും അമ്മയും, വിഷമോമൊക്കെ പെട്ടെന്നു് ആകാശത്തുനിന്നു പൊട്ടിവീണതാണോ, തരുന്നതൊക്കെ നാലു കൈയും നീട്ടി വാങ്ങുമ്പോള്‍  ഓര്‍ത്തില്ലേ എന്നൊന്നും ആരും ചോദിക്കണ്ട, കഥയില്‍ നോ ചോദ്യം. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമല്ലാ, പകല്‍ പോലെ സത്യം. പേരുകള്‍ മാത്രം സാങ്കല്പികം.

വാല്‍ക്കഷണം:-

പ്രണയിക്കാന്‍ തയ്യറായി നില്‍ക്കുന്നവരേ, ഫ്രീ ആയിട്ടു ‍ ഒരു അഡ്വൈസ്  തരട്ടെ ഞാന്‍. പ്രണയിച്ചോളൂ, ഇഷ്ടം പോലെ പ്രണയിച്ചോളൂ, പക്ഷേ പ്രണയിനിക്കു സമ്മാനപ്പെരുമഴ നല്‍കാന്‍  തുടങ്ങും മുന്‍പേ നമ്മുടെ സത്യന്റെ ആ പഴയ  പൊന്മുട്ടയിടുന്ന താറാവ്‌, ശ്രീനിവാസനേം ഒന്നു കണ്ടാല്‍ നല്ലതാ. കണ്ടു മറന്നവര്‍, രണ്ടാമതൊന്നുകൂടി കണ്ടെന്നുവച്ചും കുഴപ്പമില്ല.

പ്രവാസികളേ, നിങ്ങളിലാരോ ഒരാളാണീ മേല്‍ പറഞ്ഞ പാവം പ്രവാസി. 

എഴുത്തുകാരി.

Wednesday, January 13, 2010

യാത്രയായ്......

നീ യാത്ര പറഞ്ഞു പോവുകയാണില്ലേ?   എന്തു പറ്റി നിനക്കു്? ഇത്ര നാളും നല്ല ഉത്സാഹത്തോടെ, സന്തോഷത്തോടെ നിന്നിട്ട്‌ പെട്ടെന്നെന്താ ഇങ്ങനെ! ഞങ്ങളാരും ഒരു തെറ്റും ചെയ്തില്ലല്ലോ. പിന്നെന്തിനീ പരിഭവം?

എത്രയോ കാലങ്ങളായി നീ അറിയാതെ എന്തെങ്കിലും ഒന്നു നടന്നിട്ടുണ്ടോ ഈ വീട്ടില്‍. നീ കാണാതെ ഒരാളും ഇവിടെ കടന്നുവരാറുപോലുമില്ല.   നിനക്കറിയാമായിരുന്നല്ലോ ഇല്ലേ എല്ലാര്‍ക്കും  നിന്നെ ഇഷ്ടമായിരുന്നെന്നു്.

എത്ര പേരാ നിന്നെ തേടി വരാറുള്ളതു്.  അടക്കാകുരുവി മുതല്‍ ചെമ്പോത്തും അണ്ണാറക്കണ്ണനും വരെ.  നീ ആരേയും നിരാശപ്പെടുത്തിയിട്ടുമില്ല!

നിന്നില്‍ ചുറ്റിപ്പിണഞ്ഞു  മുല്ലവള്ളിയുണ്ടായിരുന്നില്ലേ, നിനക്കു കൂട്ടായിട്ട്.

ഞാന്‍ തന്നെ നട്ടുവളര്‍ത്തിയെടുത്തതാണു് നിന്നെ. ഒന്നാം സ്ഥാനം നിനക്കായിരുന്നു. എനിക്കു പ്രിയപ്പെട്ട പൂച്ചെടികള്‍ പോലും നിന്റെ പിന്നിലായിരുന്നു. ഒന്നുകൂടി മോടിപിടിപ്പിക്കാനെന്നപോലെ ഭംഗിയുള്ള കൊച്ചുകൊച്ചു പൂച്ചട്ടികള്‍ തൂക്കിയിടുമായിരുന്നല്ലോ  നിന്റെ കൊമ്പില്‍.

ഈ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ എത്ര പഴങ്ങളാ നീ തന്നതു്. ഒരു കുഞ്ഞു തോട്ടി പോലുമില്ലാതെ, തട്ടും പുറത്തു്, എന്തിനു് കിണറിന്റെ വക്കത്തു കേറിയാല്‍ വരെ പൊട്ടിക്കാമായിരുന്നു നിന്റെ പഴങ്ങള്‍.

നീയല്ലേ പലപ്പോഴും എന്നോട് കുസൃതി കാണിച്ചതു്. നാളെയാവട്ടെ എന്നു കരുതി വക്കുന്ന പഴങ്ങള്‍ നീ ഞാന്‍ കാണാതെ കിളികള്‍ക്കും അണ്ണാറക്കണ്ണെനുമൊക്കെ കൊടുക്കും, എന്നെ വിഡ്ഡിയാക്കിക്കൊണ്ട്. ഈ കിളികള്‍ക്ക് കൊടുക്കാതെ അതൊക്കെ ഒന്നു പൊതിഞ്ഞു കെട്ടിവക്കാന്‍ എല്ലാരും എത്ര പറഞ്ഞു എന്നോട്. എന്നിട്ടും ഞാനതു ചെയ്തില്ല. നിനക്കതാണിഷ്ടമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ എന്നു വച്ചു. എനിക്കും ഇഷ്ടമായിരുന്നു ആ കലപില കൂട്ടല്‍. വെയില്‍ ചായുന്ന വൈകുന്നേരങ്ങളില്‍ ഞാനെന്റെ പൂമുഖത്ത് വന്നിരിക്കുമായിരുന്നു അതു കേള്‍ക്കാന്‍. നീയും കുരുവികളുമായുള്ള കിന്നാരം.ഞാന്‍ കേക്കാറുണ്ടായിരുന്നു നീ പറയുന്നതു്, നാളെയും വന്നോളൂ ഞാന്‍ തരാം, എഴുത്തുകാരി അറിയണ്ടാ എന്നു്.  നീ കരുതി ഞാനതൊന്നും അറിഞ്ഞില്ലെന്നു്.  എല്ലാം ഞാനറിഞ്ഞിരുന്നൂട്ടോ.

P1110041     എന്റെ മുറ്റത്തെ ഉണങ്ങിത്തുടങ്ങുന്ന പേരമരം.

പൂമുഖത്തേക്കു വരെ നീ പടര്‍ന്നു കയറിയപ്പോള്‍ ഒരു കുഞ്ഞു ചില്ല ഞാന്‍ വെട്ടി. ആ ഒരു തെറ്റല്ലേ നിന്നോട് ഞാന്‍ ചെയ്തിട്ടുള്ളൂ. അതും വര്‍ഷങ്ങള്‍ക്കു മുന്‍പ്.

രാവിലെ അടിച്ചിട്ട മുറ്റം മുഴുവന്‍ നീ ഇലകള്‍ കൊഴിച്ചിടുമായിരുന്നു, ഇല്ലേ? എന്നിട്ടും ഞനെപ്പഴെങ്കിലും പരിഭവിച്ചിട്ടുണ്ടോ നിന്നോട്?

കുറച്ചു മുന്‍പ് ഒന്നുരണ്ടു കൊമ്പുകള്‍ ഒടിഞ്ഞുവീണപ്പോഴും ഞാന്‍ പേടിച്ചു. ഇത്രയും കാലമായപ്പോള്‍ അതില്‍നിന്നൊക്കെ രക്ഷപ്പെട്ടെന്നു കരുതി സന്തോഷിച്ചിരിക്കയായിരുന്നു. എല്ലാം വെറുതെയായിരുന്നൂല്ലേ!

എനിക്കു ശരിക്കും സങ്കടം വരുണുണ്ട്, ട്ടോ.  എന്നും കണികണ്ടിരുന്ന നീ ഇനി എത്ര നാള്‍. പട്ടിയെ, പൂച്ചയെ,പശുവിനെ ചികിത്സിക്കാനാളുണ്ട്. നിന്നെ പിടിച്ചുനിര്‍ത്താന്‍ വല്ല വഴിയുമുണ്ടോ എന്നന്വേഷിച്ചു ഞാന്‍. ഇല്ലത്രേ. നീ യാത്ര തുടങ്ങിക്കഴിഞ്ഞുവെന്നു്.  ഒന്നിനും സമയം തന്നില്ലല്ലോ നീ എന്നാലും.  വെറുതെ നോക്കിനില്‍ക്കയല്ലാതെ ഞാനെന്തു ചെയ്യാന്‍.........

എഴുത്തുകാരി.