Thursday, August 14, 2008

ഞാനും പോയി ഒരു യാത്ര

ബ്ലോഗിലെ യാത്രാവിവരണത്തിനു് സമ്മാനം കിട്ടിക്കൊണ്ടിരിക്കുന്ന കാലമല്ലേ(അടിക്കുറിപ്പു് നോക്കുക), എന്നാല്‍ ഞാനും എഴുതിയേക്കാം ഒരെണ്ണം എന്നു വച്ചു. പക്ഷേ യാത്ര പോകാതെ എങ്ങിനെ വിവരണം ഒപ്പിക്കും?

ഞാനും പുറപ്പെട്ടു. ആരുമാലോചിച്ചു ബുദ്ധിമുട്ടണ്ട, ആന്‍ഡമാനിലേക്കോ, ആഫ്രിക്കയിലേക്കോ ഒന്നുമല്ല. വെറുതെ നെല്ലായി മുതല്‍ തൃശ്ശൂരു വരെ. (എന്താ അതു യാത്രയല്ലേ!!)


അദ്ധ്യായം ഒന്നു്:
-----------

നെല്ലായില്‍ നിന്നു് ഒരു KSRTC ശകടത്തില്‍ കയറുന്നു. ഭാഗ്യവശാല്‍ ഒരു സീറ്റും കിട്ടി. രണ്ടു സ്റ്റോപ്പ് അപ്പുറ്ത്തു നന്തിക്കരയില്‍നിന്നും ഒരു വല്യപ്പനും വല്യമ്മയും കയറി. അവരും ഇരുന്നു. കുറുമാലിയില്‍നിന്നു് വേറൊരു ചേച്ചിയും കയറി. ഇപ്പോള്‍ കഥാപാത്രങ്ങളെല്ലാം രംഗപ്രവേശം ചെയ്തുകഴിഞ്ഞു.( ഇനിയും പലരും കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്‌. അവരൊന്നും നമ്മുടെ കഥേടെ നാ‍ലയലത്തു വരില്ല). അവര്‍ പരിചയക്കാരാണ്. സന്തോഷമായി രണ്ടു കൂട്ടര്‍ക്കും. ഭാണ്‍ഡക്കെട്ടഴിച്ചു, വര്‍ത്തമാനത്തിന്റെ. വല്യമ്മ ചേച്ചിയോട്‌ - നീ എവിടക്കാ?
ചേച്ചി - തൃശ്ശൂര്‍ക്കാ
വല്യമ്മ - എന്താ വിശേഷിച്ചു?
ചേച്ചി - ഏയ് വെറുതെ
വല്യമ്മ - വെറുതെയാ?
ചേച്ചി - ആ.
വല്യമ്മ - ഇതെന്നു തുടങ്ങി? (എന്നു വച്ചാല്‍ വെറുതെ തൃശ്ശൂര്‍ക്കു പോക്കു എന്നു തുടങ്ങി എന്നു സാരം)
ചേച്ചി - ചിരി മാത്രം. മറുപടിയില്ല.

പിന്നെ കുറേ വിശേഷങ്ങള്‍ എക്സ്ചേന്‍ജ്ജ് ചെയ്തു. എന്നിട്ടും തൃശ്ശൂരെത്തുന്നില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ചേച്ചി വല്യമ്മയോട് - അമ്മാമ്മ എവിടെപ്പോയിട്ടാ.
വല്യമ്മ പറഞ്ഞു (വല്യമ്മ ആരാ മോള്!) ദാ‍, ഇവട വരെ. ഞങ്ങളെ നോക്കി കണ്ണിറുക്കി ഒരു ചിരിയും. എന്നിട്ടു കൂട്ടിചേര്‍ത്തു ‘അങ്ങ്നനെയായാ പറ്റ്വോ.

എങ്ങിനേണ്ട്, എങ്ങിനേണ്ട് (ഇന്നസന്റ് സ്റ്റൈലില്‍ വായിക്കണം!)

അദ്ധ്യായം രണ്ട്‌:
-----------

തൃശ്ശൂരെത്തി. ബ്രൈറ്റ് ലൈറ്റിന്റെ ഒരു ടോര്‍ച്ച് കത്തുന്നില്ല.പോസ്റ്റ് ഓഫീസ് റോഡില്‍ അതു നന്നാക്കുന്ന ഒരു കടയുണ്ടെന്നു് എന്റെ സുഹൃത്തു പറഞ്ഞിരുന്നു. അവിടെ പോയപ്പോള്‍ അവര്‍ പറഞ്ഞു നന്നാക്കി തരാം. ടോര്‍ച്ച് നോക്കി. പിന്നെ പറഞ്ഞു, അല്ലെങ്കില്‍ വേണ്ടാ, കുറച്ചുകൂടി പോയിട്ടു വേറൊരു കടയുണ്ട്‌. അവിടെ കൊടുത്താല്‍ നിസ്സാര കാശു മതി, അവര്‍ വീട്ടിലെത്തിച്ചു തരും. ആ കടയിലേക്കുള്ള വഴി പറഞ്ഞുതന്നു. നേരെ പോണം. എന്നിട്ട് ആദ്യത്തെ വലത്തേക്കുള്ള റോഡ്. അങ്ങോട്ടു പോവരുതു്. അവിടെ വട്ടത്തിലൊരു കെട്ടിടം കാണും. “കാളിന്ദി” ന്നാണ് കടേടെ പേരു്. എന്നോടു ചോദിച്ചു, കട മനസ്സിലായോന്നു്. ഞാന്‍ കണ്ടുപിടിച്ചോളാമെന്നു പറഞ്ഞു നടന്നു തുടങ്ങിയപ്പോള്‍ ആ കടയിലെ ഒരു ജോലിക്കാരന്‍ (എന്നു തോന്നുന്നു) പറഞ്ഞു. ഞാന്‍ ആ വഴി പോകുന്നുണ്ട്‌, ഞാന്‍ കാണിച്ചു തരാമെന്നു്. ഞാന്‍ അയാളുടെ പിന്നാലെ പോയി. അപാര സ്പീഡായിരുന്നു ചേട്ടനു്, ഒപ്പമെത്താന്‍ ഞാന്‍ ബുദ്ധിമുട്ടി.

അദ്ധ്യായം മൂന്നു്:
-----------

വട്ടത്തിലുള്ള കെട്ടിടം വന്നു. അവിടെയുണ്ട് “കാളിന്ദി”. എന്റെ മാര്‍ഗ്ഗദര്‍ശി അവരോടു വിളിച്ചു പറഞ്ഞിട്ടാ പോയതു്, ദാ ഒരാളു വന്നിരിക്കുന്നു. (അതു് ബ്രൈറ്റ്ലൈറ്റിന്റെ കളക്ഷന്‍ സെന്റര്‍ ആയിരിക്കണം) ടോര്‍ച്ച് വാങ്ങി, ചാര്‍ജ്ജര്‍ വാങ്ങി, എന്റെ അഡ്രസ്സും ഫോണ്‍ നമ്പറുമെല്ലാം എഴുതിവാങ്ങി. കടയുടമസ്ഥനാണോന്നറിയില്ലാ, നോക്കട്ടെ എന്നു പറഞ്ഞു അതും കൊണ്ടുപോയി. ഇത്തിരി കഴിഞ്ഞു കത്തുന്ന ടോര്‍ച്ചുമായി പുറത്തേക്കു വന്നു. എന്തോ നിസ്സാര കേസായിരുന്നു. അവര്‍ക്കു തന്നെ ശരിയാക്കാവുന്നതു്. ഒരു മിനിമം 100 രൂപയെങ്കിലും ആ വഴിക്കു ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എത്രയായി എന്നു ചോദിച്ചപ്പോള്‍ ഏയ്, ഒന്നും വേണ്ട എന്നു പറഞ്ഞു. ഒരു 25-50 ഒക്കെ സുഖമായിട്ടു വാങ്ങാമായിരുന്നു.

അദ്ധ്യായം 4:
---------

ഇനി അടുത്ത യാത്ര ഒരു ഹോസ്പിറ്റലിലേക്കു്. ഞങ്ങള്‍ തൃശ്ശൂരുകാര്‍ക്കു ഒരു പെന്‍ ഹോസ്പിറ്റല്‍ ഉണ്ട്‌. ഒരുമാതിരിപെട്ട പേന രോഗങ്ങള്‍ക്കെല്ലാം ചികിത്സ അവിടെ കിട്ടും. ഹൃദയം, കരള്‍ എന്നുവേണ്ട, കിഡ്നി വരെ മാറ്റിവക്കാനുള്ള സംവിധാനങ്ങളുണ്ട്‌. സ്പെയര്‍ പാ‍ര്‍ട്സിനും മറ്റെവിടേയും പോണ്ട. ഞാനും കൊണ്ടുപോയി 5-6 രോഗികളെ. ജലദോഷപ്പനി മുതല്‍ മാറാരോഗം എന്നു ഞാന്‍ കരുതിയിരുന്നതു വരെ. കിടത്തി ചികിത്സ വേണ്ടവര്‍ക്കു അതുമാവാം. അവിടെ ഏല്പിച്ചു പോരാം.ഡോക്റ്റര്‍ പറയുന്ന ദിവസം പോയാല്‍ കൊണ്ടുപോരാം.ഒരുപാടുകാലമായിട്ടു ആ ഒറ്റ ഡോക്ടറേയുള്ളൂ അവിടെ. പേന മെഡിക്കല്‍ കോളേജില്‍ സീറ്റു കിട്ടാനുള്ള ബുദ്ധിമുട്ടുകൊണ്ടാണൊ എന്തോ പുതിയ ആരും വന്നിട്ടില്ല. തീരെ കത്തിയല്ല, 5 പേനക്കും കൂടി 25 രൂപയേ ആയുള്ളൂ.

മടക്കയാത്ര:
---------
വേറെയും ഒന്നു രണ്ടു കാര്യങ്ങള്‍ ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞു സ്വപ്നേടെ അടുത്തുള്ള സ്റ്റോപ്പില്‍ ചാലക്കുടി ബസ്സില്‍ കയറി ഇരുന്നു. പ്രിയപ്പെട്ട സൈഡ് സീറ്റില്‍. കാഴ്ച്ചയൊക്കെ കണ്ടു പോവാല്ലോ. പോലീസിന്റെ അനൌണ്‍സ്മെന്റ് -‘റൌണ്ടില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന വാഹനങ്ങള്‍ ഉടനേ മാറ്റേണ്ടതാണ്. തുടര്‍ച്ചയായി പറഞ്ഞുകൊണ്ടേയിരുന്നു. കുറച്ചു പോലീസുകാരേയും കണ്ടു. ഞാന്‍ ഇവിടെ വന്നപ്പോള്‍ ഇവിടേം ബോംബു ഭീഷണീയായോ എന്റെ വടക്കുന്നാഥാ എന്നു വിളിച്ചുപോയി. ചായ കുടിക്കാന്‍ പോയ ഡ്രൈവര്‍ ഓടി വന്നു, ഡബിള്‍ ബെല്ലു കിട്ടി. അങ്ങിനെ എന്റെ മടക്കയാത്രയും തുടങ്ങി.(എന്തിനായിരുന്നു ആ പോലീസ് അനൌണ്‍‍സ്മെന്റു് എന്നിപ്പഴും മനസ്സിലായിട്ടില്ല).

കലക്കീല്ലേ യാത്രാവിവരണം? സമ്മാനം തരണമെന്നുള്ളവര്‍ മടിക്കാതെ കടന്നു വരൂ.


എഴുത്തുകാരി.

അടിക്കുറിപ്പ് : നമ്മുടെ നിരക്ഷരന്‍ജിക്കും പ്രിയ ഉണ്ണികൃഷ്ണനും World Malayalee Council സംഘടിപ്പിച്ച യാത്രാവിവരണ ബോഗ് മത്സരത്തില്‍ സമ്മാന്നം കിട്ടിയിരിക്കുന്നു. അതില്‍ നിന്നു് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് എഴുതിയതാണേയ്.

34 comments:

Typist | എഴുത്തുകാരി said...

സിംഗപ്പൂരു പൂവ്വാ, സമ്മാനം മേടിക്കാന്നൊക്കെ പറഞ്ഞാ, ആര്‍ക്കാ കൊതിയാവാത്തെ.പക്ഷേ ഈ 'O' വട്ടത്തില്‍ കിടന്നു കറങ്ങുന്ന ഞാന്‍ തൃശ്ശൂര്‍ക്കല്ലാതെ എവിടക്കു പോവാന്‍!

അനില്‍@ബ്ലോഗ് // anil said...

ഹായ്, നല്ല പരിപാടിയാണല്ലൊ .
പെന്‍ ഹോസ്പിറ്റല്‍ ഇപ്പൊഴും ഉണ്ടെന്നടുത്താണു മനസ്സിലായതു. കല്യാണില്‍ പോയപ്പോള്‍.

രഹസ്യം:
യാത്ര പോയില്ലെങ്കിലും കുഴപ്പമില്ല, പണ്ടു പോയിട്ടുള്ള വല്ലയാളുകളുടേയും, അല്ലെങ്കില്‍ നിരക്ഷരന്റെ പഴയ പോസ്റ്റൊ വല്ലതും തപ്പിയെടുക്കുക്ക.കുറച്ചു കുത്ത്, കോമ ഇവ മാറ്റുക.

ഞാന്‍ പറഞ്ഞതല്ല കേട്ടോ, ഒരു ഡോക്ടര്‍ കപ്പല്‍ യാത്ര വിവരിച്ച രഹസ്യം ആരോ പറഞ്ഞറിഞ്ഞതാണു.

ആരോടും പറയല്ലെ.

Anonymous said...

കൊള്ളാല്ലോ യാത്രാ വിവരണം..ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വീട്ടില്‍ നിന്നും ഓഫീസ് വരെ എത്തുന്ന യാത്ര ഒരു വിവരണം ആക്കിയാല്ലോ എന്നു വിചാരിക്കുന്നു..എപ്പടിയുണ്ട്

mayilppeeli said...

യാത്രാ വിവരണം വളരെ നന്നായിട്ടുണ്ട്‌.....

ശ്രീ said...

“നെല്ലായി മുതല്‍ തൃശ്ശൂരു വരെ (എന്താ അതു യാത്രയല്ലേ!!)”

പിന്നല്ലാ‍തെ. അതും യാത്ര തന്നെ. ചേച്ചി ധൈര്യമായി എഴുതൂന്നേ... :)

ഇന്നസെന്റ് സ്റ്റൈലില്‍ വായിച്ച് ചിരിച്ചു. പിന്നെ അധ്യായം 3 വായിച്ച് അത്ഭുതപ്പെട്ടു. ഇക്കാലത്തും ഇങ്ങനത്തെ കടക്കാരുണ്ടോ? (അതും നമ്മുടെ തൃശ്ശൂരില്‍)

രസികന്‍ said...

പെന്ന് റിപ്പയർ ചെയ്യാൻ മാത്രം ഒരു കട!!!! നമ്മുടെ കേരളത്തിൽ ഉള്ളതാണൊ ഇത് ?

ഏതായാലും “ ത്രിശ്ശിവപ്പേരൂർ യാത്രകൾ “ നന്നായി

ആശംസകൾ

സ്വാതന്ത്ര്യദിനാശംസകൾ

Sands | കരിങ്കല്ല് said...

ശരിക്കും കലക്കി. കിടു! :)

ഒരു ദിവസം .. ഞാനും എഴുതും .. കോളേജിലേക്കുള്ള യാത്രാവിവരണം
എന്തിനാ അത്രക്കൊക്കെ പോണേ അല്ലേ? എന്റെ മുറിയില്‍ നിന്നു്‌ അടുക്കളയിലേക്കൊരു യാത്ര..

അരങ്ങില്‍ നിന്നു അടുക്കളയിലേക്കു്‌ ... തിരിച്ചും : ദാ ടൈറ്റില്‍ പോലും തയ്യാര്‍ ! :)

പെന്‍ ഹോസ്പിറ്റലിന്റെ കാര്യം : എന്റെ കയ്യിലും ഉണ്ട് കുറച്ച് രോഗബാധിതര്‍ ... നാട്ടില്‍ വരുമ്പോഴാവട്ടെ.

Rare Rose said...

ചെറുതാണെങ്കിലും ഓരോ യാത്രയും രസള്ളതല്ലേ....ആ വല്യമ്മേം ചേച്ചീം ആണു ഏറ്റവും ഇഷ്ടായത് ട്ടോ... :)
പിന്നെ പെന്‍ ഹോസ്പിറ്റല്‍ നെ പറ്റി ഈയടുത്ത് പേപ്പറില്‍ വായിച്ചപ്പോഴാണു അറിഞ്ഞത്...ഇനി ഞാനും പോകുന്നുണ്ട് അങ്ങോട്ടൊരു യാത്ര...
ഇതു വായിച്ചിട്ടു എനിക്കും പ്രചോദനം വരണൂണ്ടു ട്ടൊ...ഞാനും ഇതില്‍ കൈ വെക്കുമെന്നാ തോന്നുന്നത്.....:)

smitha adharsh said...

അയ്യടാ..നന്നായി ട്ടോ..നല്ല പോസ്റ്റ്...നമ്മുടെ പെന്‍ ഹോസ്പിടലും,തൃശൂര്‍ റൌണ്ടും ... ഇതൊക്കെ ആര്‍ക്കാ ഇഷ്ടാവാത്തെ? ഇത്തിരി കുശുമ്പ് ഉണ്ട്. എനിക്ക് ഇപ്പോഴൊന്നും അങ്ങനെ ഒരു യാത്ര തരാവില്യാലോ..

ബൈജു സുല്‍ത്താന്‍ said...

ചൊവ്വാഴ്‌ച ഉച്ചയ്‌ക്കുശേഷം സ്വരാജ്‌ റൗണ്ടിനു ചുറ്റും 'ധൂപരക്ഷ' എന്ന പ്രതീകാത്മക വലയം ഒരുക്കുന്നതിനാലാണ്‌‍ രണ്ടു മണിമുതല്‍ നാലുമണിവരെ സ്വരാജ്‌ റൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുവാന്‍ ട്രാഫിക്‌ പോലീസ്‌ അനുവദിക്കാതിരുന്നത്.

കുഞ്ഞന്‍ said...

കുറച്ച് ഫോട്ടൊകൂടിയുണ്ടായിരുന്നെങ്കില്‍, ചോറിന്റെ കൂടെ മാമ്പഴക്കൂട്ടാന്‍ കൂട്ടിയുണ്ണുന്ന സുഖം കിട്ടീയേനെ..!

ഓ.ടൊ..ബൈജുമാഷെ എന്താണീ ധൂപരക്ഷ വലയം? വണ്ടിയുടെ പുക ശല്യം..?

OAB/ഒഎബി said...

എല്ലാരും തേങ്ങയുടക്കുമ്പോള്‍ ഞാനൊരു ചിരട്ട...
പക്ഷേ, അത്നുള്ളിലുമുണ്ട് നിറഞ്ഞ് നില്‍കുന്ന കാമ്പ്.
അല്ലാതെ വെറും ഒരു യാത്രാവിവരണമെഴുതാനായി ആഫ്രിക്കയിലേക്കൊ, അമേരിക്കയിലേക്കൊ പോകാന്‍ പറ്റത്തില്ലല്ലൊ അല്ലെ.

പൈങ്ങോടന്‍ said...

ഞാനും പുറപ്പെട്ടു. ആരുമാലോചിച്ചു ബുദ്ധിമുട്ടണ്ട, ആന്‍ഡമാനിലേക്കോ, ആഫ്രിക്കയിലേക്കോ ഒന്നുമല്ല

തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു :)

പൈങ്ങോടന്‍ said...
This comment has been removed by the author.
420 said...

തൃശൂര്‍ യാത്രയിലെ ഒരു
പ്രിയപ്പെട്ട കാഴ്‌ച
കുരിയച്ചിറ പള്ളിയിലെ
കന്യാമറിയത്തിന്റെ പ്രതിമയാണ്‌.
ബസിലിരുന്ന്‌ മാതാവിന്റെ
രൂപം കാണുന്നത്‌ ഓര്‍ത്തു.
*
നല്ല എഴുത്ത്‌. ഒരുപാടു സന്തോഷം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം

ഹരീഷ് തൊടുപുഴ said...

ചേച്ചീ,
ഏതായാലും ഈ പ്രാവശ്യത്തെ യാത്രാവിവരണ അവാര്‍ഡ് ചേച്ചിക്കു തന്നെ...ട്ടോ!!!!!

പാമരന്‍ said...

അല്ല ടീച്ചറേ...

ഈ ത്രിശ്ശൂരെന്നു പറയുന്നത്‌ യൂടോപ്പ്യയിലാണോ? ഇത്രേം നല്ല മനുഷ്യരോ?

ഒടോ. നല്ല എഴുത്ത്‌..

മയൂര said...

ദാ...ഇദാൺ... ഇദാൺ വിവരണം. എവിടെ പോയാലും വിവരണമെഴുതാനാകണം. സൂപ്പർബ് :)

nandakumar said...

തരണം, സമ്മാനമല്ല ആ തലമണ്ടക്കിട്ടൊന്നു തരണം. നാട്ടുകാരിയായതോണ്ടു തല്‍ക്കാലം തര്ണില്ല.ഉം.

പെന്‍ ഹൊസ്പിറ്റല്‍ ഇപ്പഴും ഉണ്ടല്ലേ.? ട്രെയിനുങ്ങ് കോളേജിന്റെ എതിര്‍വശത്തുള്ള ആ കൊച്ചുമുറി ഹോസ്പിറ്റലില്‍ എത്ര പ്രാവശ്യം പോയിരിക്കുന്നു. കടയുടെ ചുമരിലുള്ള ആ ചിത്രം നോക്കി ഒരു പാടു നേരം കൌതുകപ്പെട്ട് നിന്നിട്ടുണ്ട്.(രോഗിയായ ഒരു പേനയെ സ്ടെക്ച്ചറില്‍ കിടത്തി രണ്ടുപേര്‍ കൊണ്ടു പോകുന്നു!!)

ഓടോ : ഡേയ് ..ഡേയ്.. ഡാ.. ഡാവേ...ആരണ്ടാ ശ്ശൂര്‍ക്കാരെപ്പറ്റി പറയണേ? പോയേരാ...പോയേരാ‍,,

അരുണ്‍ രാജ R. D said...
This comment has been removed by the author.
അരുണ്‍ രാജ R. D said...

പാമരന്റെ ചോദ്യത്തില്‍ കഴമ്പില്ല.. ഇവിടെ ഞങ്ങടെ തിരുവനന്തപുരവും കൊല്ലവും കഴിഞ്ഞാല്‍ പിന്നുള്ള മലയാളികള്‍ നിഷ്കളങ്കരാണ്. അനുഭവത്തിന്റെ ബ്രൈറ്റ് ലൈറ്റ് വെളിച്ചത്തില്‍ പറയുകയാ..

Shooting star - ഷിഹാബ് said...

nannaayi nnu paranjaal maathram poaraa bahu keamaayi tto

Sunith Somasekharan said...

aagraham kollaam ... ): da ente vaka sammaanam

പ്രയാസി said...

എന്താപ്പൊ പറ്റിയെ..!???

എന്തായാലും സംഭവം “ക്ഷ” പിടിച്ചു.

ഓഫ്: കുഞ്ഞേട്ടന്‍ പറഞ്ഞ പോലെ ഫോട്ടോസും കൂടി കൊടുക്കാരുന്നു. പ്രത്യേകിച്ചും അമ്മച്ചീടെ മറുപടി കേട്ട് ബണ്ടായ ചേച്ചീടെ..!

ഇക്കതൊന്നും ഇസ്ടല്ല.. ന്നാലും..;)

പിരിക്കുട്ടി said...

kollam typist....

ഒരു സ്നേഹിതന്‍ said...

“നെല്ലായി മുതല്‍ തൃശ്ശൂരു വരെ (എന്താ അതു യാത്രയല്ലേ!!)”

ഭയങ്കര യാത്ര തന്നെ...
നന്നായി...

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇതിന്‍ അവാര്‍ഡ് ഉറപ്പാ :) :P :D

Typist | എഴുത്തുകാരി said...

ഞാന്‍ ഇത്തിരി വൈകിപ്പോയി വീണ്ടും തിരിച്ചെത്താന്‍. എന്റെ യാത്രയില്‍ പങ്കു ചേര്‍ന്ന എല്ലാവര്‍ക്കും വല്യ ഒരു നന്ദി.

പൊറാടത്ത് said...

ശ്ശെടാ.. ഈ കാളിന്ദീം പേനാ‍ശുപത്രീം ഞാൻ ഇത് വരെ കണ്ടിട്ടില്ലല്ലോ..!! ഇതെവിട്യാ ടൈപിസ്റ്റേ..?

Typist | എഴുത്തുകാരി said...

പൊറാടത്തേ, നന്ദി.
കാളിന്ദി പോസ്റ്റ് ഓഫീസ് റോഡില്‍, പെന്‍ ഹോസ്പിറ്റല്‍, പാലസ് റോഡില്‍.

നിരക്ഷരൻ said...

എഴുത്തുകാരീ...

നര്‍മ്മത്തില്‍ പൊതിഞ്ഞ യാത്രാവിവരണം നന്നെ രസിച്ചു :)

ഇതിന് മുന്‍പും ചെയ്തിട്ടുള്ള ഈ നെല്ലായി-തൃശ്ശൂര്‍ യാത്ര ഇപ്രാവശ്യം യാത്രാവിവരണമായില്ലേ ? അതിന് കുറച്ചെങ്കിലും പ്രചോദനം ഈയുള്ളവന്റെ വക നല്‍കാന്‍ പറ്റിയെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

ഇനിയൊരു രഹസ്യം....ഇതൊക്കെത്തന്നെയേ ഞാനും ചെയ്തുള്ളൂ ഇതുവരെ. പോയ വഴിയില്‍ കാണുന്നത് മുഴുവന്‍ മനസ്സില്‍ കുറിച്ചിട്ട് പോരും. ക്യാമറ കൈയ്യിലുള്ളതുകൊണ്ട് ഫോക്കസായാലും ഇല്ലെങ്കിലും ചുമ്മാ ക്ലിക്ക് ചെയ്തുകൊണ്ടിരിക്കും. (ലെന്‍സിന്റെ ക്യാപ്പ് എടുത്തിട്ടില്ലെങ്കിലും ക്ലിക്കിന് ഒരു കുറവും വരുത്തില്ല) വീട്ടിലെത്തിയാല്‍ അതെല്ലാം ചേര്‍ത്തുവെച്ച് കയ്യിലില്ലാത്ത അക്ഷരങ്ങളുടെ അകമ്പടിയോടെ ഒരു വിവരണമാക്കാനുള്ള‍ വിഭലശ്രമം തുടങ്ങും. നിരക്ഷരത്ത്വം പലപ്പോഴും എഴുത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നതുകൊണ്ട് ആഴ്ച്ചകള്‍ തന്നെ എടുക്കും ഒരു വിവരണം എഴുതിത്തീര്‍ക്കാ‍ന്‍.

ഇനിയൊരു ഉപദേശം....ഇനിയുള്ള യാത്രകളും ഇതുപോലെ തന്നെ കാണാന്‍ ശ്രമിക്കൂ. വിനോദയാത്രകള്‍ വല്ലപ്പോഴുമെങ്കിലും പോകാതിരിക്കില്ലല്ലോ ? അതൊക്കെ പോസ്റ്റാക്കാന്‍ വളരെ എളുപ്പമാണ്. പക്ഷെ, യാത്രാവിവരണത്തില്‍ എന്റെ ആത്മീയഗുരുവായ ശ്രീ.സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറഞ്ഞ ഒരു കാര്യം എപ്പോഴും മനസ്സിലുണ്ടായിരിക്കണം.

“ചരിത്രബോധമാണ് യാത്രയുടെ കാതല്‍. ചരിത്രബോധമില്ലാത്ത യാത്രകള്‍ വ്യര്‍ത്ഥമാണ്”

പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെപ്പറ്റി പരമാവധി വിവരം ശേഖരിച്ച് പോകുക. യാത്രാവിവരണം എഴുതാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമില്ല കേട്ടോ ?

അടുത്ത മത്സരത്തില്‍ എഴുത്തുകാരിക്ക് തന്നെയാകട്ടെ ഒന്നാം സമ്മാനം :)

ആശംസകളോടെ...

- നിരക്ഷരനായ ഒരു സഞ്ചാരി :) :)
(അന്നും, ഇന്നും, എപ്പോഴും)

Typist | എഴുത്തുകാരി said...

നിരക്ഷരനായ സഞ്ചാരീ - ഞാന്‍ ഇപ്പഴാ ഇതു കണ്ടതു്,ട്ടോ. വിശദമായ
അഭിപ്രായത്തിനും നിര്‍ദ്ദേശങ്ങള്‍ക്കുമെല്ലാം വല്യോരു നന്ദി.

വെറുതെ ഒരു തമാശക്കു ചെയ്തൂന്നു മാത്രം. എന്തായാലും ഇനി ഒരു കൈ നോക്കിയിട്ടു തന്നെ കാര്യം.

ശ്രീ said...

ചേച്ചീ...

മേനോന്‍ ചേട്ടന്റെ ഈ പോസ്റ്റ് നോക്കൂ

:)