Monday, December 6, 2010

ശാന്തമീ ജീവിതം.....

ഇതു് ലക്ഷ്മിയേടത്തിയുടെ കഥ. കഥയല്ല, ജീവിതം. ചേച്ചി ഒരു സാധാരണ വീട്ടമ്മ, ജോലിക്കൊന്നും പോയിട്ടില്ല. ഇപ്പോൾ 61 വയസ്സ്.

ഭർത്താവ് നേരത്തേ മരിച്ചു, 14 വർഷം മുൻപേ.  രണ്ടു കുട്ടികളും പഠിക്കുകയായിരുന്നു.  രണ്ടുപേരും നന്നായി പഠിച്ചിരുന്നതുകൊണ്ട്,  ഭർത്താവിന്റെ ജോലിയിൽ നിന്നു  കിട്ടിയ കുറച്ചു കാശുകൊണ്ട് അവരെ പഠിപ്പിച്ചു. ആർഭാടങ്ങളൊന്നുമില്ലാത്ത  സാധാരണ ജീവിതം.  മകൾ ഡോക്ടറായി, മകൻ എഞ്ചിനീയറും.

രണ്ടുപേരുടേയും കല്യാണം കഴിഞ്ഞു., അവർക്കു കുട്ടികളുമായി. എല്ലാവരും അമേരിക്കയിൽ.  അവർ അവിടെ സുഖമായി കഴിയുന്നു.

ലക്ഷ്മിയേടത്തി ഇവിടെയാണ്.  ഒറ്റക്കു്. നാട്ടിലുണ്ടായിരുന്ന വീട് വിറ്റ് ഇവിടെ  സ്വന്തമായിട്ടൊരു ഫ്ലാറ്റ് വാങ്ങി  തനിച്ച് കഴിയുന്നു. ഭർത്താവിന്റെ പെൻഷനുണ്ട്.

തിരക്കു പിടിച്ചൊരു നിഗമനത്തിൽ എത്താൻ വരട്ടെ. വളർത്തി വലുതാക്കിയ മക്കൾ അവരുടെ കാര്യം നോക്കി വയസ്സായ അഛനമ്മമാരെ ഒറ്റക്കാക്കി പോകുന്നു എന്നതാണല്ലോ ഇപ്പോൾ പലയിടത്തേയും   പ്രശ്നം. എന്നാൽ ഇവിടെ നേരെ  മറിച്ചാണ്.   

വളരെ സ്നേഹത്തോടെ ആ മക്കൾ വിളിക്കുന്നു അമ്മയെ,  കൂടെ വന്നു താമസിക്കാൻ. മക്കൾ വിളിക്കുമ്പോൾ ആ അമ്മക്കു പോകാതിരിക്കാനുമാവുന്നില്ല. 

പക്ഷേ ചേച്ചി പറയുന്നതു്, എനിക്കിവിടെയാണിഷ്ടം. മക്കളൊക്കെ സുഖമായി, സന്തോഷമായി കഴിയുന്നു എന്നറിഞ്ഞാൽ മതി. എനിക്കെന്തെങ്കിലുമാവശ്യം വരുമ്പോൾ  അവരോടിയെത്തുമെന്നറിയാം എനിക്കു്.  അതു മതി, ഞാൻ happy ആണ്.

മൂന്നു വർഷമായി ഇവിടെ. അതുകൊണ്ട് അത്യാവശ്യം കൂട്ടുകാരുണ്ട്, ഒന്നു പുറത്തേക്കു പോണമെന്നു തോന്നിയാൽ പോകാം.രാവിലെ എണീറ്റ് ഇന്ന്‌ ഒന്നു ഗുരുവായൂരു പോണമെന്നു തോന്നിയാൽ അതാവാം. ഇന്നെവിടേം പോകണ്ട ടി വി കണ്ടിരിക്കാൻ തോന്നിയാൽ അങ്ങനെ. ഒരു ദിവസം ഭക്ഷണം വക്കണ്ട എന്നു തോന്നിയാൽ വേണ്ട, പുറത്തുപോയി കഴിക്കാം.

എന്നാലും ചേച്ചി പോകുന്നു, മക്കളെ വിഷമിപ്പിക്കാൻ വയ്യാത്തതുകൊണ്ട്.  മൂന്നോ നാലോ മാസം കഴിയുമ്പോൾ തിരികെ  കൊണ്ടാക്കണമെന്ന കരാറിൽ.

വയസ്സായ അഛനേയും അമ്മയേയും മക്കൾ നോക്കുന്നില്ല എന്നതിൽ നിന്നൊരു മാറ്റമല്ലേ ഇതു്.  ഇതു നേരേ മറിച്ചാണല്ലോ. അതുകൊണ്ട്  അതിവിടെ പറഞ്ഞൂന്നു മാത്രം!.

PB060084

എഴുത്തുകാരി.

Wednesday, November 3, 2010

ഇതു് ജീവിതം.......

ഇല്ല, എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല.  അങ്ങനെ വിശ്വസിക്കാനാ എനിക്കിഷ്ടം.

പോക്കുവെയിലുണ്ട്, കറങ്ങിനടക്കുന്ന കള്ളക്കാറ്റുണ്ട്. കൈ എത്തും ദൂരത്തിൽ നിറയെ കായ്ച്ചു നിക്കുന്ന തെങ്ങ്, നല്ല ഉഷാറായിട്ട്.  മണ്ഡരിയൊന്നും ഈ വഴിക്കു വന്നിട്ടില്ലെന്നു തോന്നുന്നു.വീട്ടിലെ അണ്ണാറക്കണ്ണന്റെ ചേട്ടനോ അനിയനോ, അമ്മാവനോ ഒക്കെയുണ്ടിവിടെ.  അംഗസംഖ്യ ഇത്തിരി കുറവാണെന്നു മാത്രം

പറന്നുപോകുന്ന പറവകളെ കുറച്ചുകൂടി അടുത്തുകാണാം. ഞാൻ   കുറേക്കൂടി  ഉയരത്തിലാണല്ലോ!.   മഴ കനത്തു പെയ്യുമ്പോൾ  കൈ കൊണ്ട് തൊടാം. തുമ്പികൾ പാറി നടക്കുന്നതു കാണാം.  ഒന്നു രണ്ടു പ്രാവുകളും വരുന്നുണ്ട് ഇടക്കിടെ.

ഈ ലോകത്തിലെ എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ സിറ്റൌട്ടിനു പകരം ഒരു കുഞ്ഞു ബാൽക്കണിയുണ്ട്. എനിക്കിരുന്നു കാറ്റുകൊള്ളാനോ,  പാട്ടു കേക്കാനോ, പിന്നെ വായിക്കാനോ, അതുമല്ലെങ്കിൽ വെറുതേ കണ്ണടച്ചിരുന്നു സ്വപ്നം കാണാനോ...

എന്നെ തലോടുന്ന കാറ്റെന്നോട് പറയുന്നു,  ഞങ്ങളൊക്കെയുണ്ടല്ലോ ഇവിടെ, എന്നു്.  

ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി ഈ പുതിയ ജീവിതത്തെ.  പ്രതീക്ഷിച്ചതായിരുന്നില്ല ഇങ്ങനെ ഒരു  കൂടുമാറ്റം. എങ്കിലും... ജീവിതത്തിലാദ്യമായി എന്റെ കൊച്ചുഗ്രാമം വിട്ടൊരു ജീവിതം....

എന്റെ പോസ്റ്റുകളിൽ എനിക്കെന്നും എഴുതാൻ  എന്റെ നാട്ടുവിശേഷങ്ങളല്ലേ ഉണ്ടായിരുന്നുള്ളൂ. രാമേട്ടനും മേനോൻ സാറും ലക്ഷ്മിയേടത്തിയും, ഇന്ദുവും, രാധികയുമൊക്കെ.... പിന്നെ എന്റെ പേരയും കണിക്കൊന്നയും ചെമ്പരത്തിയും മുതൽ മുറ്റത്തെ ചട്ടികളിൽ കൂടു കൂട്ടിയിരുന്ന കുഞ്ഞു കിളികൾ വരെ.

ഇനി അവരൊന്നുമില്ല,  പകരം ഇവിടെ എനിക്കു ദേവിച്ചേച്ചിയുണ്ട്, ഇനി പുറകോട്ട് തിരിഞ്ഞുനോക്കണ്ട കുട്ടീ, മുൻപിലേക്കു മാത്രം നോക്കൂ എന്നുപദേശിക്കാൻ. രാത്രിയോ പകലോ എന്നു നോക്കണ്ട, എപ്പോ വേണെങ്കിലും വിളിച്ചോളൂ, ഞാനോടിവരാം എന്നു പറയാൻ സന്ധ്യച്ചേച്ചിയുണ്ട്.  ഷീബയുണ്ട്, ബീനയുണ്ട്.  ചിക്കുമോനുണ്ട്. എന്നെങ്കിലും വീട്ടിൽ പോവുമ്പോൾ വാഴപ്പിണ്ടിക്കും ചേമ്പിൻ തണ്ടിനും പച്ചമുളകിനും കറിവേപ്പിലക്കും      വേണ്ടി കാത്തിരിക്കാൻ ഇവരൊക്കെയുണ്ട്.  പല പല കാരണങ്ങൾ കൊണ്ട് ഇവിടെ ചേക്കേറിയിരിക്കുന്നവർ.  ചിലരുടെ സ്വന്തം,  മറ്റു ചിലർ എന്നേപ്പോലെ  ഒരു ഇടത്താവളമായിട്ടു്.

ഇവിടെ ഒറ്റക്കല്ല, എന്നൊരു തോന്നൽ. ഉറങ്ങാൻ കഴിയുന്നു, ഒരു തേങ്ങ വീണാൽ, കരിയില അനങ്ങിയാൽ, എവിടെയോ ഒരു പട്ടി കുരച്ചാൽ, പേടിക്കാതെ.

ഞാനെന്റെ ദു:ഖങ്ങൾക്കും വിഷമങ്ങൾക്കും അവധി കൊടുക്കുന്നു.

അറിയാം ഇതൊരു ഇടത്താവളം മാത്രമാണെന്നു്.   പുതിയൊരു  താവളം തേടിയുള്ള യാത്രയിൽ  ഒരിത്തിരി നേരം ഇവിടെ.

എഴുത്തുകാരി.

Saturday, September 25, 2010

ALOE VERA

ഇതു കറ്റാര്‍ വാഴ. ഒരു ഔഷധ സസ്യം.

1

ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് ‍ പറയുന്നതു്.  പണ്ടു മുതലേ എണ്ണ കാച്ചാന്‍ ഉപയോഗിക്കാറുണ്ട്.  പനങ്കുല പോലെ തലമുടി വളരാനും, എണ്ണക്കറുപ്പിനും. (ഞാൻ എണ്ണ കാച്ചിയിട്ടുമില്ല, തേച്ചിട്ടുമില്ല!). അതു മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ.  ഇപ്പഴാണ്    ഇതിനു് ഇത്രയധികം ഗുണങ്ങളുണ്ടെന്നു്  അറിയുന്നതു്. അല്ലെങ്കിലും മുറ്റത്തെ മുല്ലക്കു മണമില്ലല്ലോ! മണമില്ലെങ്കിലും മുറ്റത്ത് ചട്ടികളിൽ വച്ചാൽ കാണാനും നല്ല ഭംഗിയാ.

നല്ലൊരു moisturiser  ആണത്രെ.  വിവെല്‍ സോപ്പിന്റെ പരസ്യത്തില്‍ കാണുന്നില്ലേ, അതു തന്നെ ഇതു്.

ഇല മുറിച്ചാല്‍ ഉള്ളില്‍ ജെല്‍ പോലെയിരിക്കും, tranasparent  ആണ്.   മുറിവ്‌, പൊള്ളല്‍, എല്ലാത്തിനും നല്ലതാണത്രേ. ഇതു് മുറിച്ചിട്ട് വെറുതേ മുഖത്ത് തടവിയാൽ  നല്ലതു് - മുഖകാന്തിക്കു്.

2

എനിക്കിത്രയൊക്കെയേ അറിയൂ.കൂടുതല്‍ അറിവുള്ളവര്‍ പറയൂ,.

എന്തായാലും എനിക്കറിയാവുന്ന ഒന്നുണ്ട്. നല്ല വിലയുണ്ടിതിനു്.  വേരോടെ വലിച്ച് മണ്ണ് കഴുകി കൊടുക്കണം. ഇവിടെ പിന്നെ വൈദ്യശാലക്കു കുറവില്ലല്ലോ. 'കാളൻ നെല്ലായി' അല്ലേ! അധികമുണ്ടെങ്കിൽ അവർ  വന്നു കൊണ്ടുപോകും. നല്ല വലിപ്പമുള്ള ഒരെണ്ണം മൂന്നു നാലു കിലോയൊക്കെ വരും. കിലോവിന് ഏകദേശം പത്തുരൂപ.

ഒരു ദിവസം പാല്‍ക്കാരന്‍ ഗോപിയേട്ടനുമായി സംസാരിച്ചപ്പോഴാണ്‌‍  ഇതിനേപ്പറ്റി പറയുന്നതു്. അവരുടെ വീട്ടില്‍ പറമ്പിലും  ടെറസ്സിലുമൊക്കെയായിട്ട് പത്തുമുന്നൂറ് ചട്ടിയിലുണ്ട്.  ഞാന്‍ പോയി നോക്കി.  കാണാന്‍ തന്നെ നല്ല ഭംഗി.

5

ഇതു് ഗോപിയേട്ടന്റെ തോട്ടം (ടെറസിൽ)

എനിക്കും തോന്നി ഒന്നു പരീക്ഷിച്ചാലെന്താ എന്നു്. ഗോപിയേട്ടനോട് പറഞ്ഞ് പത്തു തൈ വാങ്ങി. 30 രൂപ കൊടുത്തിട്ട്. അതൊക്കെ വലുതായി എനിക്കെത്രയോ ഇരട്ടി കിട്ടി. അതിന്റെ കുട്ടികളാ ഇപ്പോള്‍ ഉള്ളതു്. വലുതു് വലിച്ചു കൊടുക്കുമ്പോള്‍ താഴെ  കൊച്ചു ചെടികള്‍ മുളച്ചിട്ടുണ്ടാവും.  അതു് വേറെ ചട്ടിയിലോ ചാക്കിലോ നടണം.  ചാണപ്പൊടി  അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുത്താല്‍ വേഗം വളരും. ദാ, നോക്കൂ-

3 4

ഇനി ഇതൊക്കെ വായിച്ചിട്ട് ആർക്കെങ്കിലും  കറ്റാർ വാഴ വച്ചുപിടിപ്പിക്കണമെന്നു തോന്നിയാൽ തൈ ഞാൻ തരാം, കാശൊന്നും വേണ്ട, എല്ലാരും സുന്ദരികളും സുന്ദരന്മാരും ആവട്ടെ.

എഴുത്തുകാരി.

Thursday, September 2, 2010

പാവം പാവം പൊലീസുകാരൻ..

ഫോൺ ബെല്ലടിക്കുന്നു. ആരാണാവോ? "ഞാൻ പുതുക്കാട് സ്റ്റേഷനീന്നാണ്. പാസ്സ്പോർട്ട് വെരിഫിക്കേഷനു്". വീടും സ്ഥലവും വരാനുള്ള വഴിയുമെല്ലാം ചോദിച്ചു. ഭയഭക്തി ബഹുമാനത്തോടെ എല്ലാം പറഞ്ഞുകൊടുത്തു (എന്താന്നറിയില്ല, പൊലീസുകാരെ പണ്ടേ എനിക്കു പേടിയാണ്:)) കാത്തിരുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ ആളെത്തി.

ചില കടലാസൊക്കെ കാണിക്കാൻ പറഞ്ഞു. കയ്യിലുണ്ടായിരുന്ന ഡയറിയിലെന്തോ എഴുതി, ഒപ്പിടാൻ പറഞ്ഞു. യാത്ര പറയാൻ പുറപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു, സാർ ഒരു കാപ്പി കുടിച്ചിട്ട് പോകാം. ഒന്നു സംശയിച്ചപ്പോൾ ഞാൻ പറഞ്ഞു, ഇല്ല താമസിക്കില്ല, ഒരു മിനിറ്റ്. അദ്ദേഹത്തിനും തോന്നിക്കാണും എന്നാൽ ഒരു കാപ്പി കുടിച്ചേക്കാം എന്നു്.

മോളോട് കാപ്പിയെടുക്കാൻ പറഞ്ഞിട്ട് ഞങ്ങൾ സംഭാഷണത്തിലേർപ്പെട്ടു. സ്റ്റേഷനതിർത്തിയിലെ ക്രമസമാധാനപ്രശ്നം മുതൽ അന്താരാഷ്ട്ര കാര്യങ്ങൾ വരെ ചർച്ച പുരോഗമിച്ചുകൊണ്ടിരുന്നു.

കുറച്ചുകഴിയുമ്പോൾ മോൾ അകത്തുനിന്നും വരുന്നു. ബ്രൂവിന്റെ കുപ്പിയിലാണല്ലോ കാപ്പി കൊണ്ടുവരുന്നതു്. ഇതെന്താ ഇങ്ങനെ? അമുൽ മിൽക്കിന്റെ കുപ്പിയിൽ നിന്നു അമുൽ കുടിക്കുന്നതുപോലെ, കൊക്കോകോളാ ടിന്നിൽ നിന്നു് കൊക്കോകോളാ കുടിക്കുന്നതുപോലെ ഇതായിരിക്കുമോ പുത്തൻ രീതി. ഞാൻ അറിയാതെ പോയതാവും. ബ്രൂ കുപ്പിയിൽ ബ്രൂ കാപ്പി. അല്ല, ഈ പുത്തൻ ഏർപ്പാടിനുവേണ്ടി ഈ കുപ്പിയിലുണ്ടായിരുന്നതെല്ലാം എന്തു ചെയ്തു? (പൊന്നുംവിലയാണേയ്. ഒരു ഗ്രാമിന് ഒരു രൂപ.) അതോ ഇനിയിപ്പോ കുപ്പിയിൽ തന്നെ പാലും പഞ്ചസാരയും ഇട്ടോ? ഈ കുട്ടി ഇന്തെന്താ ചെയ്തേ ആവോ. അബദ്ധമായിപ്പോയോ കാപ്പി കുടിക്കാൻ പറഞ്ഞതു്? ചിന്തകൾ കാടും മേടും കയറാൻ അധിക നേരമൊന്നും വേണ്ടല്ലോ!

അതിനേക്കാളൊക്കെ രൂക്ഷമാണ് പ്രശ്നം. കുപ്പി തുറന്നിട്ടുവേണ്ടേ കാപ്പിയുണ്ടാക്കാൻ! പഠിച്ച പണി പതിനെട്ടും, പിന്നെ പത്തൊമ്പതും നോക്കിയിട്ടും അതു പറ്റുന്നില്ല.

ഞാനും നോക്കി, സാരി തുമ്പു കൂട്ടിപ്പിടിച്ചു്, ചുമരിൽ കയ്യുരച്ചു്, നോ രക്ഷ. അവസാനം ഞാൻ വളരെ വിനീതവിധേയയായി ചോദിച്ചു “സാറുകൂടി ഒരു കൈ നോക്കാമോ”. അദ്ദേഹം എന്നെയൊന്നു നോക്കി. അർത്ഥം മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടാ. ഇത്രേം കാലത്തെ സർവ്വീസിൽ കാപ്പിപ്പൊടി കുപ്പി തുറക്കാൻ പൊലീസിന്റെ സഹായം, അതു ചരിത്രത്തിൽ ആദ്യമായിരിക്കും. എന്നാലും പാവം ഒരു ബ്രൂ കാപ്പി കുടിക്കാനുള്ള ആഗ്രഹം കൊണ്ടാണോ എന്തോ സഹായിക്കാമെന്നു വച്ചു. പക്ഷേ കുപ്പി ആരാ മോള്, ഏമാനും വഴങ്ങുന്ന ലക്ഷണമില്ല, വഴങ്ങിയില്ല.ഇനി വേറെ വഴിയൊന്നുമില്ല, കാപ്പി കുടിക്കുക എന്ന ഉദ്യമം ഉപേക്ഷിച്ചു.

വീണ്ടും പുറപ്പെടാനൊരുങ്ങി. ഞാൻ പറഞ്ഞു, സാർ എന്നാൽ ചായ എടുക്കാം, ഒരു മിനിറ്റ് മതി. ഇനി ചായപ്പൊടി പാത്രവും തുറക്കേണ്ടി വരുമോ എന്നു് ന്യായമായും ശങ്കിച്ചു കാണും.ഒന്നും പറഞ്ഞില്ല എന്നെയൊന്നു നോക്കി, രൂക്ഷമായി. മനസ്സിലെന്തൊക്കെ പറഞ്ഞൂന്നറിയില്ല. ഭാഗ്യം, പുറത്തേക്കൊന്നും കേട്ടില്ല.

അങ്ങനെ അദ്ദേഹം പോയി. അന്നേരം ചമ്മിപ്പോയെങ്കിലും ഓർത്ത് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല എനിക്കു്. കുറേക്കാലമായി മറന്നുപോയിരുന്ന ചിരി അപ്പാടെ കൈമോശം വന്നിട്ടില്ലല്ലോ എന്നത്ഭുതപ്പെട്ടുപോയി.

ഇന്നലെ പാസ്പോർട്ട് കയ്യിൽ കിട്ടി. അതാ ഇന്നിത്ര ധൈര്യം ഇതെഴുതാൻ.


എഴുത്തുകാരി.

വാൽക്കഷണം :- എന്റെ നൂറാമത്തെ പോസ്റ്റ്. ഇതു ഞാൻ സമർപ്പിക്കുന്നു, ചിലപ്പോൾ മാത്രം എന്റെ ബ്ലോഗ് വായിച്ചിരുന്ന, ബ്ലോഗെഴുത്ത് അതൊക്കെ നിസ്സാരം എന്നു തള്ളിക്കളഞ്ഞിരുന്ന,എന്നാൽ സുഹൃത്തുക്കളോട് ഇവളൊരു ബ്ലോഗറാണെന്നു് അഭിമാനത്തോടെ പറഞ്ഞിരുന്ന, ഇന്നെന്നോടൊപ്പം ഇല്ലാത്ത എന്റെ പ്രിയപ്പെട്ടവനു്....

Friday, August 20, 2010

എന്റെ ഒരു കൊച്ചു സന്തോഷം.

അത്ര പറയാന്‍ പാകത്തിനു്‍ ഒന്നുമില്ലായിരിക്കും. എന്നാലും എനിക്കു സന്തോഷം തോന്നി. ഇപ്രാവശ്യത്തെ കേരളകൌമുദിയില്‍ (Aug. 14)പരിചയപ്പെടുത്തിയിരിക്കുന്നതു് എന്റെ എഴുത്തോലയാണ്. പരിചയപ്പെടുത്തിയിരിക്കുന്നതു് ബ്ലോഗര്‍ മൈത്രേയി.

ഒരുപാടൊരുപാട് പേരുടെ (ബൂലോഗവാസികളുടെ) പുസ്തകങ്ങളൊക്കെ അച്ചടിച്ചു പുറത്തു വരുന്നുണ്ട്. ചൂടപ്പം പോലെ വിറ്റുപോകുന്നുമുണ്ട്. അതൊന്നുമറിയാഞ്ഞിട്ടല്ല. കഥയും കവിതയും പോയിട്ട് നേരേ ചൊവ്വേ നാലു വരി എഴുതാന്‍ പോലും അറിയാത്ത ഞാന്‍ എഴുതുന്നതിനേപ്പറ്റി അച്ചടിച്ചുവന്നൂല്ലോ.

ദാ, ഇവിടെ, പിന്നെ ഇവിടെ

എല്ലാ ബൂലോഗവാസികള്‍ക്കും സന്തോഷകരമായ ഒരു ഓണം ആശംസിക്കുന്നു.

എഴുത്തുകാരി.

Saturday, August 7, 2010

മഴയെത്തും മുന്‍പേ....

കര്‍ക്കിടകത്തിലെ  ഒരു ഇരുണ്ട പകല്‍.  മാനം ഒട്ടും തെളിഞ്ഞിട്ടില്ല.  മരങ്ങള്‍ പെയ്തുകൊണ്ടേയിരിക്കുന്നു.രാത്രിയുടെ ഏതോ യാമത്തില്‍ തുടങ്ങിയ മഴയുടെ കലി ഒന്നടങ്ങിയപോലെ. അതോ വീണ്ടും ഒരു പേമാരിക്കുള്ള വട്ടം കൂട്ടലോ?

ഒന്നും ചെയ്യാനില്ലെന്നു തോന്നിയപ്പോള്‍ പുറത്തേക്കൊന്നിറങ്ങി.  കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ചവിട്ടി, നടന്നു  വെറുതെ. വേണ്ടാ, ഇടവഴിയിലൂടെ വേണ്ടാ,  കുശലങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമൊന്നും മറുപടി പറയാന്‍ വയ്യ.

പുഴവക്കത്തൂടെ നടന്നു, പതുക്കെ.  ഇല്ല, പുഴ നിറയാറായിട്ടില്ല. ഒന്നുരണ്ടു ദിവസം കൂടി നിന്നു പെയ്താല്‍‍  നിറയുമായിരിക്കും. മലയില്‍ പെയ്ത മഴയുടെ വെള്ളം വരുന്നതേയുള്ളൂ. ഒഴുകിയിങ്ങെത്തണ്ടേ.നല്ല കലക്കവെള്ളം. ശാന്തമായൊഴുകുന്നു. എല്ലാം പുറമേക്കു മാത്രം. ഉള്ളില്‍ നല്ല കുത്തൊഴുക്കും ചുഴിയും. എല്ലാം ഉള്ളിലൊതുക്കി പുറമേക്കു ചിരിക്കുന്ന മനുഷ്യന്റെ മനസ്സുപോലെ.

ചെറിയ ചെറിയ മരക്കഷണങ്ങളൊക്കെ ഒഴുകി വരുന്നുണ്ട്. പണ്ടൊക്കെ  പുഴക്കു കുറുകേ കയര്‍ കെട്ടി വഞ്ചിയില്‍ പോയി ഒഴുകിവരുന്ന വലിയ മരത്തടികള്‍ പിടിച്ച്‌ കരയിലടുപ്പിക്കുമായിരുന്നു. കാഴ്ച്ച കാണാന്‍ ഞങ്ങളും. എന്തിനാ അതൊക്കെ ഇപ്പോള്‍ ഓര്‍ത്തതു്, അറിയില്ല.

കുറച്ചുനേരം നോക്കിനിന്നു നിറഞ്ഞൊഴുകുന്ന പുഴയെ. പുഴവക്കത്തെ ചെടികളൊക്കെ മുങ്ങുന്നു, പിന്നെയും തലപൊക്കുന്നു. ഒരു ചെടിക്കൂട്ടം ഒലിച്ചുവരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കട പുഴകിയതായിരിക്കും.  കൂടെ ഏതോ ഒരു ജീവിയുടെ ശവവും.  പട്ടിയോ കുറുക്കനോ ആവും.

പടരന്‍ പുല്ലിന്റെ വേരുകളില്‍  വെള്ളം.  പണ്ട് അതെടുത്ത് കണ്ണിലെഴുതുമായിരുന്നു. ഇപ്പഴും അവശേഷിക്കുന്ന വേലികളില്‍ അപൂര്‍വ്വമായിത്തുടങ്ങിയ, നിറയെ മുള്ളുകളുള്ള കള്ളിച്ചെടി.

ആരേയും കണ്ടില്ല ഇതുവരെ. അതു നന്നായി. അല്ലെങ്കിലും‍  പറമ്പിലും പുഴവക്കത്തുമൊക്കെ  ഈ മഴയത്തും തണുപ്പത്തും ആരു വരാന്‍!

 P7210059 നിറയാന്‍ തുടങ്ങുന്ന പുഴ...

P7210051 മുത്തും....

P7210114 പവിഴവും.....

P7210090 കള്ളിയും......

P7210102 നാണിച്ചുനില്‍ക്കുന്ന കൊങ്ങി‍ണിയും.....

P8030015 പേരറിയാത്ത ഈ സുന്ദരിയും.....

P7210078  കുളീച്ചീറനായ നന്ത്യാര്‍വട്ടവും.....

P7210106 ഇണയെ കാ‍‍ത്തിരിക്കുന്ന കിളിയും........

നേരം ഒരുപാടായി പോന്നിട്ട്.  ഇനി തിരിച്ചു നടക്കാം..

എഴുത്തുകാരി.

Friday, June 25, 2010

ഏകയായ് ഞാന്‍.....

എല്ലാം പതിവുപോലെ. പ്രഭാതമെത്തുന്നു, എന്റെ ചെടികളെല്ലാം പൂക്കുന്നു, കിളികള്‍ വരുന്നു, ശലഭങ്ങള്‍ വരുന്നു. കലപില കൂട്ടുന്നു.  അവരോട് കുശലം ചോദിച്ചുകൊണ്ട് ദിവസം തുടങ്ങിയിരുന്ന എനിക്കു  ഇന്നവരോട് ചോദിക്കാന്‍ ഒന്നുമില്ല.  എനിക്കല്ലേ എല്ലാം നഷ്ടപ്പെട്ടതു്.

സിറ്റ് ഔട്ടിലെ  രാവിലത്തെ ചായകുടിയും  ഒപ്പം തലേന്നത്തെ ബാങ്കു വിശേഷങ്ങളും പറഞ്ഞു്,  ബ്രേക്ഫാസ്റ്റ് റെഡിയാക്കിക്കോളൂ, ഞാനൊന്നു തറവാട്ടില്‍ പോയി വരാം  എന്നു പറഞ്ഞിറങ്ങിപ്പോയ എന്റെ പ്രിയപ്പെട്ടവന്‍  വന്നില്ല. ഞാന്‍ കാത്തിരുന്നു ബ്രേക്ഫാസ്റ്റും ഉച്ചക്കു കൊണ്ടുപോവാനുള്ള ചോറും  തയ്യാറാക്കി. വന്നില്ല ഇതുവരെ, ഇനി വരികയുമില്ല.

ആശുപത്രിയുടെ തണുത്ത ഇടനാഴിയില്‍  ചുമരിനിപ്പുറത്ത് നിസ്സഹായയായി കാത്തിരുന്നു ഞാന്‍.  ചുമരിനപ്പുറത്ത് എന്നെ കാണാതെ, കുട്ടികളെ കാണാതെ, ഒന്നുമറിയാതെ,  പതുങ്ങി പതുങ്ങി വരുന്ന മരണത്തെ കാത്തു കിടന്നയാള്‍ക്കു അടുത്തു കൂട്ടിരിക്കാന്‍ പോലുമായില്ല എനിക്കു്. ഒന്നും ഒന്നും കഴിഞ്ഞില്ല എനിക്കു്. ആ കയ്യൊന്നു പിടിച്ച് ഞാനുണ്ട് കൂടെ എന്നു പറയാന്‍, ആ നെറ്റിയിലൊരുമ്മ കൊടുത്ത് ആശ്വസിപ്പിക്കാന്‍ പോലും കഴിയാതെ. തീര്‍ത്തും തീര്‍ത്തും നിസ്സഹായയായി.

എന്നെ ഒന്നു കണ്ണു് തുറന്നു നോക്കിപോലുമില്ല.

പിന്നെ വന്നു.  ബ്രേക് ഫാസ്റ്റ് കഴിക്കാനല്ല,   നീ കാരണം ഇന്നും എനിക്കു വൈകി എന്നു ശകാരിച്ചുമില്ല.  തുറക്കാത്ത കണ്ണും, മഞ്ഞുപോലെ തണുത്ത മുഖവുമായി.....

എന്നെ കൂടെ കൂട്ടാന്‍ പ്രിയപ്പെട്ട  പലതിനേയും പലരേയും വേണ്ടെന്നു വച്ചിട്ടു്...... എന്തേ ഇത്ര വേഗം പോയി?

എഴുത്തുകാരി.

Sunday, May 23, 2010

ഓര്‍മ്മയിലെ തൊടുപുഴ അഥവാ ഒരു തിരിഞ്ഞുനോട്ടം...

ഇതൊന്നു നോക്കൂ -

P5240138_thumb1[1]

മടക്കയാത്ര – മറ്റൊരു തിരിച്ചു വരവിനായി.

കഴിഞ്ഞ തൊടുപുഴ ബ്ലോഗ് മീറ്റ് കഴിഞ്ഞുവന്നു് ഇട്ട പോസ്റ്റിലെ പടമാണ്.  ഒരു വര്‍ഷമാകുന്നു മേയ് 24നു്, അതായതു്, നാളെ.

'മറ്റൊരു തിരിച്ചുവരവിനായി'  പോകുന്നതു് എഴുത്തുകാരിയും (അതായത്‌ ഈ ഞാന്‍) ബ്ലോഗര്‍ ലതിയും. (ഓര്‍മ്മയില്ലേ ചെറായി മീറ്റും ചക്കയപ്പവും. അതേ ലതി തന്നെ.)

അന്നു് ആ അടിക്കുറിപ്പ് വെറുതെ ഇട്ടൂന്നു മാത്രം. ഇപ്പോഴിതാ വീണ്ടും ഒരു യാത്രക്കു അരങ്ങൊരുങ്ങിയിരിക്കുന്നു, തൊടുപുഴക്കു്. 

ഒരു  ബ്ലോഗ് മീറ്റ് വീണ്ടും തൊടുപുഴയില്‍ വന്നു ചുറ്റിത്തിരിഞ്ഞു നില്പാണല്ലോ. പാവപ്പെട്ടവന്‍ തട്ടിവിട്ട പന്ത്  കുമരകത്തൊന്നു കറങ്ങി, എറണാകുളത്തൊന്നു കറങ്ങിത്തിരിഞ്ഞ്‌   ഉരുണ്ടുരുണ്ട്  ഇപ്പോഴിതാ ഹരീഷിന്റെ തൊടുപുഴയിലെത്തി നില്‍ക്കുന്ന ഈ സമയത്ത്, ബൂലോഗത്തിന്റെ ചരിത്രത്തില്‍  സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ട തൊടുപുഴ മീറ്റിലേക്കൊരു തിരിഞ്ഞുനോട്ടം.‍

അന്നു ഹരീഷ് വിളിച്ചപ്പോള്‍ പേടിച്ചുപേടിച്ചാണ്‌‍ (പേടിയല്ല, എന്നാലും എന്തോ ഒരുരുരു.. ഇതു്). പിന്നെന്താണെന്നുവച്ചാല്‍ ബൂലോഗത്തേക്കു പിച്ചവെച്ചു കടന്നുവന്ന ഹരീഷിനെ ആദ്യമായി കമെന്റി  സ്വാഗതം ചെയ്തതു ഞാനാണത്രേ. അതിന്റെ ഐശ്വര്യമാ ഹരീഷിന്റെ ബൂലോഗത്തിലെ ഈ വച്ചടി വച്ചടി കേറ്റം. അതുകൊണ്ട് ചേച്ചിയില്ലാതെ തൊടുപുഴയിലെന്തു  ബ്ലോഗ് മീറ്റ് എന്ന ചോദ്യത്തിനു മുന്‍പില്‍ എനിക്കു പിടിച്ചുനില്‍ക്കാനായില്ല.  (ഗദ്ഗദ്) :):)

തൊടുപുഴയില്‍ ഇറങ്ങിയ ഉടനേ ഞാന്‍ ഹരീഷിനെ വിളിച്ചപ്പോള്‍ ആദ്യത്തെ ചോദ്യം. ചേച്ചി ഏതു കളര്‍ സാരിയാ ഉടുത്തിരിക്കുന്നതെന്ന്, ഞാന്‍ ചോദിച്ചതു് കാറിന്റെ കളറും.

ആകെ കുറച്ചുപേര്‍ മാത്രം. കസേരകള്‍ വട്ടത്തിലിട്ടിരിക്കാന്‍ മാത്രം! No registration, no registration fee. മുഖമുള്ള കുറേ ബൂലോഗവാസികളെ കണ്ടു. തൊമ്മന്കുത്ത് കണ്ടു.

ദാ പിടിച്ചോ, ഒന്നു രണ്ടു പടങ്ങള്‍  കൂടി ..

P5240104_thumb1[1]

ഗ്രൂപ്പ് ഫോട്ടോ..‍

P5240043_thumb1[1]

കരിമലകയറ്റം കഠിനമെന്റയ്യപ്പാ -  തൊമ്മന്‍കുത്തിലേക്കു്...

ഇനീം കാണണോ?‍ ദാ, ഇവിടെ പോയി നോക്കൂ.

രസായിരുന്നൂട്ടൊ, കവിതയും പാട്ടും, നാടന്‍പാട്ടുമൊക്കെയായിട്ട്.  ഈ ഞാന്‍ വരെ പാടി. ഈറ്റിന്റെ കാര്യം പ്രത്യേകിച്ചു പറയണ്ടല്ലോ. കപ്പയും, കാന്താരിമുളകും. 

ഞാനിതെന്തിനാ ഇപ്പോ പറയുന്നതെന്നുവച്ചാല്‍ വീണ്ടും വരുന്നു ഒരു തൊടുപുഴ മീറ്റ്.  ആരും അറച്ചുനില്‍ക്കാതെ, മടിച്ചുനില്‍ക്കാതെ കൂട്ടം കൂട്ടമായിട്ടു കടന്നുവരൂ. അയ്യോ പോവായിരുന്നൂന്ന് പിന്നെ തോന്നീട്ടൊരു കാര്യോല്ല്യ.   നമുക്കു് അടിച്ചുപൊളിക്കാമെന്നേ.

വാല്‍ക്കഷ്ണം:  ഹരീഷെ, നമ്മുടെ നാട്ടുകാരനെ എവിടുന്നെങ്കിലും ഒന്നു തപ്പിപ്പിടിക്കണമല്ലോ, ഏപ്പു ചേട്ടന്റെ കഥ വിസ്തരിക്കാന്‍.

എഴുത്തുകാരി.

Friday, May 14, 2010

അഷ്ടപദി - രണ്ടു സുന്ദരികളും...

വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്ന ഒരു സിനിമയാണ്‌‍, അഷ്ടപദി (പെരുമ്പടവം ശ്രീധരന്റെ). നായിക മേനക. ദരിദ്രമായ  അമ്പലവാസി കുടുംബത്തിലെ പെണ്‍കുട്ടി. അവള്‍ നായകന്‍ ദേവനെ പ്രേമിക്കുന്നു. ഒരുപാട് കാത്തിരുന്നിട്ടും ജോലി കിട്ടാതിരുന്ന ദേവനു്‍ ജോലി ലഭിക്കാന്‍ വേണ്ടി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കേണ്ടിവരുന്നു. സിനിമ അവസാനിക്കുമ്പോള്‍  മേനക നിറഞ്ഞു കിടക്കുന്ന പുഴയിലേക്കിറങ്ങി പോകുന്നു. ഇതാണ്‌ ഏകദേശ കഥ.

നല്ല  സിനിമയായിരുന്നു. ഇഷ്ടപ്പെടാന്‍ ഒരു കാരണം കൂടിയുണ്ട്, ആ‍ സിനിമയുടെ ഒരുപാട് ഭാഗങ്ങള്‍ ചിത്രീകരിച്ചതു് ഇവിടെ വച്ചാണ്.. പഴയ നെല്ലായിയെ കുറച്ചൊക്കെ അതില്‍ കാണാം. അമ്പലം, ആല്‍, പുഴ, കടവ്, മേനകയുടെ വീട്, എല്ലാം.ഈ ഭാഗത്ത് മാറ്റം വരാത്ത ഒന്നുമില്ല,  പക്ഷേ ആ വീട് മാത്രം  ഇന്നും മാറ്റമില്ലാതെ നില്‍ക്കുന്നു. ഞങ്ങളുടെ തെങ്ങും വാഴയുമൊക്കെ (ഇപ്പഴത്തെ വാഴക്കുട്ടികളുടെ മുതുമുതു മുത്തശ്ശിമാര്)  അതില്‍ അഭിനയിച്ചിട്ടുണ്ട്.

സംവിധായകന്‍‍ അമ്പിളി. അദ്ദേഹം വേറെ ഒരു സിനിമ കൂടി ചെയ്തിട്ടുണ്ട്, വീണപൂവ്.  മറ്റു വല്ലതുമുണ്ടൊ എന്നെനിക്കറിയില്ല.

ഇതൊക്കെ ഇപ്പോ ഇവിടെ ഞാനെന്തിനാ പറയണേന്നാവും. ഉണ്ട് കാര്യമുണ്ട്, പറയാം...

അന്നത്തെ സംവിധായകന്‍ അമ്പിളിക്ക് പഴയ ലൊക്കേഷനൊക്കെ വീണ്ടു കാണാനൊരു മോഹം. (രണ്ടാം ഭാഗം എടുക്കാനാണോ എന്തോ!)ഈ ഭാഗത്തെവിടെയോ ഒരു കല്യാണത്തിനു് വന്നപ്പോള്‍ അദ്ദേഹം വന്നിരുന്നു. ഇവിടേയും കയറി.  പലതും പറഞ്ഞ കൂട്ടത്തില്‍ പടം വരക്കുന്നതിനേപ്പറ്റി പറഞ്ഞപ്പോള്‍ എനിക്കൊരു പടം വരച്ചു തരാമോ  എന്നു ചോദിച്ചു. പെന്‍സിലും പേപ്പറും എടുക്കാന്‍ പറഞ്ഞു. 5 മിനിറ്റ് തികച്ചെടുത്തില്ല. അദ്ദേഹം വരച്ച പടങ്ങളാണിതു്.

P2060148                     മോഡേണ്‍ സുന്ദരി

P2060155

ശാലീന സുന്ദരി. കണ്ണെഴുതി പൊട്ടും തൊട്ട്, ജിംക്കിയും, കല്ലു വച്ച മാലയുമൊക്കെയിട്ട്‌...

ഇതൊക്കെ സംഭവിച്ചത്‌ ഒരു വര്‍ഷം മുന്‍പ്. ഇന്ന്‌ മറ്റെന്തോ നോക്കിയപ്പോള്‍ കണ്ണില്‍ പെട്ടു. എന്നാല്‍ പിന്നെ പോസ്റ്റിയേക്കാം എന്നു വച്ചു.‍

എഴുത്തുകാരി.

Friday, April 30, 2010

ജോസൂട്ടിയും റോസിലി ടീച്ചറും...

രാധികക്കു പല്ല് വേദന. പുല്ലന്‍ ഡോക്റ്ററെ കാണണം (പല്ലനല്ല, പുല്ലന്‍ തന്നെ)  ബുക്ക് ചെയ്തിട്ടുണ്ട്. ജലദോഷത്തിന്റെ കഥ  പറഞ്ഞപോലെ,  ബുക്ക് ചെയ്താല്‍ 60 മിനിറ്റ്, അല്ലെങ്കില്‍ ഒരു മണിക്കൂര്‍ അത്രേയുള്ളൂ വ്യത്യാസം.  കൂട്ടിനു ഞാനും പോണം.  എനിക്കും ഇത്തിരി കാര്യമുണ്ട് ചാലക്കുടിയില്‍ പോയിട്ട്. ഒരു വെടിക്കു രണ്ടു പക്ഷി.

ഒരു മണിക്കൂര്‍ കഴിഞ്ഞു. പിന്നേം കഴിഞ്ഞു. അവളെ അകത്തേക്കു വിളിച്ചു. ഞാനിങ്ങനെ  വരുന്നവരേം പോകുന്നവരേം നോക്കി ഇരിപ്പ്‌ തന്നെ. കുറേപ്പേര്‍ പോകുന്നു, പുതിയവര്‍ വരുന്നു. പിന്നെന്താ  എ സി യാണ്, ടി വി യുണ്ട്. 

കുറച്ചുകഴിഞ്ഞപ്പോള്‍  ഒരു പത്തുമുപ്പത്തഞ്ചു വയസ്സുള്ള ചെറുപ്പക്കാരന്‍ എന്റെ അടുത്ത് വന്നിട്ടു പറഞ്ഞു.

ചേച്ചി ഒന്നങ്ങ്ട് മാറി ഇരുന്നേ.

അപ്പുറത്ത് വേറെ സീറ്റുകള്‍ കാലിയുണ്ട്. എന്നിട്ടും ഇയാള്‍‍ക്കെന്താ ഇവിടെത്തന്നെ ഇരിക്കണമെന്നിത്ര നിര്‍ബ്ബന്ധം? ടി വി യാണെങ്കില്‍ എവിടെയിരുന്നാലും നന്നായിട്ടു കാണാം. ആ, എന്തായാലും എണീറ്റു പോവാനൊന്നുമല്ലല്ലോ പറഞ്ഞതു്, നോക്കാം. ഞാന്‍ മിണ്ടാതെ അപ്പുറത്തെ കസേരയിലേക്കു മാറിയിരുന്നു.

അയാള്‍  ഞാന്‍ കൊടുത്ത കസേരയിലിരുന്നു, തൊട്ടടുത്തിരുന്ന ആളോട് ചോദിച്ചു,

ടീച്ചറേ,  ടീച്ചര്‍ക്കെന്നെ മനസ്സിലായോ? 

ടീച്ചര്‍ സൂക്ഷിച്ചുനോക്കി. ടീച്ചര്‍ക്കു മനസ്സിലായിട്ടില്ലെന്നു് എനിക്കു മനസ്സിലായി.

ടീച്ചറേ ഞാന്‍ ജോസ്, എട്ടില്‌‍‍ ടീച്ചറ്ടെ ക്ലാസ്സിലെ.....

ടീച്ചര്‍ക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.

ഓര്‍മ്മയില്ലേ ടീച്ചര്‍ക്ക് എന്നേം സുനിലിനേം. മറക്കാന്‍ വഴീല്യല്ലോ. ഒളിച്ചിരുന്നു ബീഡി വലിച്ചത്‌ കണ്ടുപിടിച്ചതു്, ക്ലാസ്സീന്നു പുറത്താക്കിയതു്., അപ്പനെ വിളിച്ചോണ്ട്  വരാന്‍ പറഞ്ഞതു്.. എന്നിട്ടു്..

ടാ ജോസൂട്ടിയല്ലേടാ നീ. എന്റെ മാതാവേ,   ഇപ്പഴാടാ എനിക്കു പിടിത്തം കിട്ടിയേ.ആ കോലന്‍ ചെക്കനാ ഈ കാണണേ. 

രണ്ടു പേരും രണ്ടു കയ്യും കൂട്ടിപ്പിടിച്ചു.

നീയെന്താടാ ചെയ്യണേ?

ഞാന്‍ തോറ്റു ടീച്ചറേ പത്തില്,  പിന്നെ എഴുതീല്യ..  അപ്പന്റെ കൂടെ കടേല്‌‍ കൂടി.‍. ഇപ്പോ തരക്കേടില്യ.

(അതെനിക്കും മനസ്സിലായി, ചങ്ങല പോലത്തെ ഒരു കൈചെയിനല്ലേ കയ്യില്‍ കിടക്കുന്നതു്)

പിന്നെന്തിനു പറയുന്നു, തുടങ്ങിയില്ലേ രണ്ടുപേരും കൂടി കഴിഞ്ഞ പത്തിരുപതു വര്‍ഷത്തെ കഥകള്‍, തനി നാടന്‍‍ തൃശ്ശൂര്‍ ഭാഷയില്‍. എന്തൊക്കെ കഥകളാ അവര്‍ ഓര്‍ത്തെടുത്തതു്. ഉറക്കെ ഉറക്കെ പൊട്ടിച്ചിരികള്‍. ടീച്ചറ് ഇടക്കു ഞങ്ങളെ നോക്കിയും  പറയും ജോസൂട്ടിയുടെ പഴയ വീരചരിതങ്ങള്‍.  എന്തിനു പറയുന്നു,ആരും ടി വി കാണാതായി. എല്ലാവരും അവരുടെ കൂടെ കൂടി. രസകരമായ കുറേ  നിമിഷങ്ങള്‍.‍തീര്‍ച്ചയായും റോസിലി ടീച്ചര്‍ക്കു സന്തോഷം തോന്നിയിട്ടുണ്ടാവും.

അയാള്‍ക്കു വേണമെങ്കില്‍ ആ പഴയ  ടീച്ചറെ കണ്ടിട്ട്  കാണാത്ത മട്ടിലിരിക്കാമായിരുന്നു. അല്ലെങ്കില്‍ വെറുതെ ഒന്നു ചിരിച്ചു് അവസാനിപ്പിക്കാമായിരുന്നു. ഇല്ലേ?

എങ്കില്‍,  എത്ര  സുന്ദരമിനിഷങ്ങളാ ‍ നഷ്ടപ്പെടുമായിരുന്നതു്‌! 

എഴുത്തുകാരി.

Wednesday, April 14, 2010

പ്രതിഷേധിക്കുന്നെങ്കില്‍ ഇങ്ങനെ വേണം!

ഇതൊന്നു നോക്കൂ, എന്റെ കണിക്കൊന്ന മരം.   ഇത്തിരിപ്പോന്ന  ഓരോ ചെടിയിലും അതിനു താങ്ങാന്‍ പറ്റാത്തത്ര പൂവ്.  ഇതില്‍ വേണമെങ്കില്‍ ഒരു ഇരുപത്തഞ്ചു കുല പൂവെങ്കിലും ഉണ്ടായിക്കൂടേ? വേണ്ടാ ഒരു  പത്ത്, അഞ്ചു്, വെറും ഒരു കുല.  ഇല്ല, മരുന്നിനൊരെണ്ണം പോലും.....

kanikonna

വാശിയാണ്, പ്രതിഷേധം. ഇനീപ്പോ അതെന്താന്നുവച്ചാ, നമുക്കു് ലേശം പുറകോട്ടുപോണം അധികമൊന്നും വേണ്ടാ, ഒരിത്തിരി.

കഴിഞ്ഞ വര്‍ഷം വിഷുവിനു കണ്ടോ, നിറയെ പൂത്തുലഞ്ഞ്‌ മഞ്ഞപ്പട്ടും ചൂടിയുള്ള നില്പ്.‍.

P3310009

അമ്പലത്തില്‍ വരുന്നവര്‍, ആ വഴി പോകുന്നവര്‍ എല്ലാവരും ആവശ്യക്കാര്‍.

"എനിക്കു രണ്ടു തണ്ട് എടുത്തു വച്ചേക്കണേ" ദ്രൌപദിയമ്മ.

"ഇവിടേണ്ടല്ലോ അതോണ്ടിനി പൂവന്വേഷിച്ച് നടക്കണ്ടാ, ഭാഗ്യം” ലക്ഷ്മിയേടത്തി.

" എനിക്കുള്ളതു  മാറ്റിവച്ചിട്ടുണ്ടല്ലോല്ലേ, നിന്നോടതു പ്രത്യേകിച്ചു പറയണ്ടാല്ലോ" ശാരദ ടീച്ചറ്.

" എന്റെ കാര്യം മറക്കണ്ടാട്ടോ" ,  എനിക്കൊരിത്തിരി പൂവ് , പേരിനു് ഒരു നാലു പൂവ്‌  ഒരു എലേല്‍ പൊതിഞ്ഞ്  വെള്ളം തളിച്ചു വച്ചേക്ക്‌".  ദിവാരേട്ടന്‍.

തോട്ടി കൊണ്ടുവരാനോ പൊട്ടിക്കാനോ ആരുമില്ല.  പിള്ളേരെ സംഘടിപ്പിച്ചു ഞാന്‍ തന്നെ ചെയ്യണം. അവര്‍ക്കു കൈനീട്ടവും കൊടുക്കണം. അല്ല, എനിക്കതൊക്കെ വല്യ ഇഷ്ടോള്ള കാര്യാണേ. അതുകൊണ്ട്  അതു  പ്രശ്നല്യ.

അങ്ങനെ എല്ലാരുടേം ഡിമാന്‍ഡ് കണ്ട്  സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന പാട്ടും പാടി, എന്റെ പൂവാണല്ലോ ഈ അടുത്തുപുറത്തുള്ളവരൊക്കെ  കണി കാണണേ എന്നഹങ്കരിച്ചു് കൊന്നയങ്ങോട്ടു വളറ്ന്നു.  പരാതിയും തുടങ്ങി.

" അകലേന്ന് ഒന്നു തൊഴുതു പോവാംന്ന്വച്ചാല്‍ എങ്ങനെയാ, ഈ മരമല്ലേ, ഭഗവാനേം മറച്ചട്ട്. ",   "എന്തിനാ ഇതിനെയിങ്ങനെ രാക്ഷസന്‍ പോലെ വളര്‍ത്തണതാവോ,  വിഷുക്കാലത്ത് നാലു‍ പൂവു കിട്ടൂന്നല്ലാതെ എന്താ  കാര്യം!" ദീപസ്തംഭത്തില്‍ വിളക്ക് വെച്ചാ കാണില്യ,  ഉത്സവത്തിനു് ലൈറ്റിട്ടാ കാണില്യ, മുറിക്കാണ്ട് വയ്യ., ഉത്സവമിങ്ങടുത്തു" മെയിന്‍ പരാതിക്കാരന്‍ ദിവാരേട്ടന്‍.‍

എല്ലാര്‍ക്കും ഉപദ്രവമായ കാര്യം ഇനി നമ്മളായിട്ടു ചെയ്യണ്ട. തടസ്സമുള്ള കൊമ്പു്  മുറിച്ചോട്ടെ.  മുറിക്കാന്‍ കേറിയതു് തങ്കപ്പന്‍..(തങ്കപ്പനെ ഞാന്‍  നേരത്തെ ഒന്നു കണ്ട് ആ വഴീലേക്കു നിക്കണതിന്റെ നീളം ഇത്തിരി കുറച്ചാ മതി,അവരു പറയണതൊന്നും കേക്കാന്‍ നിക്കണ്ടാ എന്നൊക്കെ ശട്ടം കെട്ടി).

മുകളില്‍ തങ്കപ്പന്‍. താഴെ ദിവാരേട്ടനും കൂട്ടരും.  ഇരുന്നു നോക്കിയാല്‍  നിരന്നു കാണണം എന്ന പ്രകൃതക്കാരനാണ് തങ്കപ്പന്‍.. ഉള്ളിലാണെങ്കില്‍‍ രാവിലേ അകത്താക്കിയ രണ്ടു കുപ്പി. താഴേന്നുള്ള പ്രോത്സാഹനം.  അതിനിടയില്‍ എന്റെ ശട്ടം കെട്ടലൊക്കെ കാറ്റില്‍ പറന്നു പോയി.മതി മതി എന്നുള്ള എന്റെ  ദീനരോദനം അലിഞ്ഞലിഞ്ഞുപോയി.  അവസാനം ഒറ്റ കൊമ്പില്ല, തടി മാത്രം ബാക്കി.

വൈകുന്നേരത്തെ ചീത്ത വേറെ. " എന്താ ഈ ചെയ്തുവച്ചിരിക്കണേ,   എന്നെ കുറ്റം പറയാന്‍ നല്ല മിടുക്കാണല്ലോ. എന്നിട്ടിപ്പഴോ"  ‍ മോള്‍ക്കാണെങ്കില്‍ അതു കേട്ടിട്ട് എന്താ ഒരു സന്തോഷം!

പിറ്റേന്നു തുടങ്ങി പുതിയ കൂമ്പു വരാന്‍. ഞാന്‍ പറഞ്ഞു, ദാ കണ്ടില്ലേ വെറ്തേ എന്നെ കുറ്റം പറഞ്ഞു. എന്തു സ്പീഡിലാ വളരണേ. വിഷുവിനു് ഇഷ്ടം പോലെ പൂ കിട്ടും.

വളര്‍ന്നു, വേണെങ്കില്‍ മിനിമം ഒരു പത്തിരുപത്തഞ്ചു കുല പൂവുണ്ടാകാന്‍ പാകത്തിലൊക്കെ. പക്ഷേ ഒറ്റ പൂ ഉണ്ടായില്ലെന്നു മാത്രം!

ഇന്നു രാവിലെ ദിവാരേട്ടന്‍ വന്നിട്ടു്, "മോളേ മറക്കണ്ടാട്ടോ എന്റെ പങ്ക്‌  ഒരേല് പൊതിഞ്ഞ് ഇത്തിരി വെള്ളം തളിച്ചു വച്ചേക്കു്". എനിക്കു് വല്ല മന്ത്രവിദ്യയുമുണ്ടോ അയാള്‍ക്ക്‍ ആകാശത്തു നിന്നു് പൂവ് എടുത്തു കൊടുക്കാന്‍ .  വച്ചിട്ടുണ്ട് ഞാന്‍.  നാലു തണ്ട് ഇല പൊതിഞ്ഞു വെള്ളം തളിച്ചു വക്കും. വീട്ടില്‍ ചെന്നു തുറന്നു നോക്കട്ടെ. അല്ല പിന്നെ....

എന്തായാലും എന്റെ പ്രിയപ്പെട്ട കണിക്കൊന്നേ, എനിക്കിഷ്ടായി നിന്നെ. 

ഒരു കുലയെങ്കിലും നീ പൂത്തിരുന്നെങ്കില്‍  എനിക്കു നിന്നെ ഇത്രക്കിഷ്ടമാവില്ലായിരുന്നു. വാശി കാണിക്കുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം.

എഴുത്തുകാരി.

Thursday, April 8, 2010

വേനലില്‍ വെയില്‍ കായുന്നവര്‍

നട്ടുച്ച നേരം.   കത്തുന്ന വെയില്‍. പുറത്തിറങ്ങാന്‍ മടിച്ച്  വീടിന്റെ  തണുപ്പില്‍ ‍ ഞാന്‍.

ഗെയിറ്റിനരികില്‍ കുറച്ചു തെങ്ങിന്‍ തടികള്‍ കൂട്ടി ഇട്ടിട്ടുണ്ട്. (പഞ്ചായത്തില്‍ നിന്നു് തെങ്ങൊന്നിനു് 200/300 വച്ചു കിട്ടും, കേടുള്ളതു് മുറിച്ചാല്‍).

വെയിലത്തു നടന്നുവരുന്നു രണ്ടുമൂന്നു ‍ വിദേശികള്‍. ‍ വണ്ടി ആല്‍മരത്തിന്റെ സുഖകരമായ തണലില്‍ നിര്‍ത്തി, അവര്‍ നല്ല വെയിലത്തേക്കു നടന്നു വന്നു. ആ തെങ്ങിന്‍ തടികളില്‍ ‍ വന്നിരുന്നു. ഭക്ഷണപ്പൊതി തുറന്നു. ബ്രെഡും  സാന്‍ഡ് വിച്ചുമൊക്കെയാണ്.

അതിഥി ദേവോ ഭവ: എന്നല്ലേ, അതും ദൈവത്തിന്റെ സ്വന്ത് നാട്. എന്റെ ആതിഥ്യ മര്യാദ ഉണര്‍ന്നു,  ഞാന്‍  പോയി അവരോട് പറഞ്ഞു. എന്തിനാ ഈ വെയിലത്തിരിക്കുന്നതു്, വരൂ, ഇതെന്റെ വീടാണ്, തണലത്തു പോയിരുന്നു കഴിക്കാം എന്നു്. അവര്‍ പറഞ്ഞു  വെയില്‍ കൊള്ളുന്നതു് ഇഷ്ടമായിട്ട് അവിടെ വന്നിരുന്നു് കഴിക്കുകയാണ്,‍ ഈ വെയില്‍  enjoy ചെയ്യുകയാണെന്നു്.  അവരുടെ നാട്ടില്‍  ഇപ്പോള്‍ 7 ഡിഗ്രിയേയുള്ളൂവത്രേ. (ഇവിടെ 32/33 - അതോ അതിലും കൂടുതലോ ആയിരുന്നിരിക്കണം)  എന്നിട്ട് അവര്‍ അവിടെ തന്നെയിരുന്നു ഭക്ഷണം കഴിച്ചു. ഒരു കഷണം കടലാസു പോലും അവിടെ ഇട്ടുപോയില്ല.

ഫോട്ടോ എടുത്തോട്ടെ എന്നു് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചു, ഭക്ഷണപ്പൊതി താഴെ വച്ചു.

P3300012 

Audri  യും ജോയും പാരീസില്‍ നിന്നു്

    P3300014

ക്രിസ്റ്റീന, ഹംഗറിയില്‍ നിന്നു്.

അവരോട് ഏതു രാജ്യത്തില്‍ നിന്നാണെന്നു് ചോദിച്ചപ്പോള്‍ ‍ പറഞ്ഞു, ഹാഫ് ഇന്‍ഡ്യന്‍ ആണെന്നു്.  ഒരു പാലക്കാട്ടുകാരനെയാണ് കല്യാണം കഴിച്ചിരിക്കുന്നതു്. താമസിക്കുന്നതു് ബാംഗ്ലൂരില്‍.  അഛന്‍, അമ്മ എന്നൊക്കെ തന്നെയാണ് പറഞ്ഞതു്.

ആലുവക്കു പോകുന്ന വഴിയായിരുന്നു.   പോകുമ്പോള്‍ വന്നു യാത്ര പറഞ്ഞിട്ടാ പോയതു്.

നമ്മുടെ പൊള്ളുന്ന വെയില്‍ അവര്‍ക്കു  സുഖകരമാണ്, അവര്‍ അതാസ്വദിക്കുന്നു.

എഴുത്തുകാരി.

Thursday, March 25, 2010

വന്ന വഴിയും പോയ വഴിയും..

ഒരു എറണാകുളം യാത്ര. രണ്ടുപേര്‍ എനിക്കുവേണ്ടി തൃശ്ശൂര്‍ക്കു വരുന്നതിലും നല്ലതു് ഞാന്‍ മാത്രം അങ്ങോട്ടു പോവുന്നതല്ലേ, അതെ.

അവരെന്നെ കാത്തുനിക്കും.  ഞാന്‍ കച്ചേരിപ്പടിയില്‍ ഇറങ്ങും. അവിടെ നിന്നൊരുമിച്ചു പോകാം. അതാണ് കരാറ്. ഒരാളാണെങ്കില്‍ ബൂലോഗത്തെ S K  പൊറ്റേക്കാട്, മറ്റേയാള്‍ ഞാന്‍ കൊടകരക്കും പുതുക്കാട്ടെക്കും പച്ചക്കറി വാങ്ങാന്‍ പോകുന്നപോലെ ദുബായിക്കു ഷട്ടില്‍ അടിക്കുന്ന ബ്ലോഗറ്.. എനിക്കാണെങ്കില്‍ എറണാകുളം വല്യ പിടി പോയിട്ട് കൊച്ചുപിടിപോലുമില്ല.  പക്ഷേ  ബൂലോഗത്ത് മാത്രമല്ല, ഭൂലോകത്തും ചുറ്റിക്കറങ്ങുന്ന ഇവരോടൊക്കെ കൊച്ചി അറിയില്ലെന്നു പറഞ്ഞാല്‍ മോശമല്ലേ?  ഞാനാരാ മോള്‍, ഞാന്‍ ‍ പറഞ്ഞു , ഞാന്‍ എത്തിക്കോളാം.

കൊച്ചിയിലൊരു‍ ബൂലോഗ സംഗമം നടക്കാന്‍ പോവുകയല്ലേ, എന്നാലൊരു പൈലറ്റ് സംഗമം ആയിക്കോട്ടെ എന്നു വച്ചു് നാട്ടുകാരനെ ഒന്നു വിളിച്ചു നോക്കി. ആശാന്‍ പറഞ്ഞു, ചേച്ചി ഞാന്‍ കൊച്ചിയില്‍ പോയിട്ട് കേരളത്തിലേയില്ല എന്നു്.  നേരാണോ ആവോ :)

കലൂരെത്തിയപ്പോള്‍ ഞാന്‍ വിളിച്ചു. ( ഞാന്‍ കണ്ടക്റ്ററുടെ അടുത്ത് ചെന്നിരിപ്പാണ്. കച്ചേരിപ്പടിയെത്തുമ്പോള്‍ പറയണമെന്നു ചട്ടം കെട്ടിയിട്ട്‌). ബൂലോഗത്തു  പിന്നെ സ്വന്തം പേരില്ലല്ലോ,   പാവത്താനും, നിസ്സഹായനും,   എഴുത്തുകാരിയുമൊക്കെയല്ലേയുള്ളൂ‍. . ഞാന്‍ പറഞ്ഞു എഴുത്തുകാരിയാണ്‌‍, കേക്കുന്നില്ല, വീണ്ടും ഉറക്കെ എഴുത്തുകാരി, എഴുത്തുകാരി ...(മുകേഷിന്റെ ‍ കമ്പിളിപ്പുതപ്പ് സ്റ്റൈല്‍).  കണ്ടക്റ്റരും ചുറ്റുമുള്ളവരുമൊക്കെ നോക്കുന്നു. ഒരുപാടെഴുത്തുകാരികളേക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാലും ഇതാദ്യമായിട്ടാ സ്വയം എഴുത്തുകാരിയാണെന്നു വിളിച്ചു കൂവുന്നതു കേള്‍ക്കുന്നതു്. അല്ല, ഇനിയിപ്പോ സ്വന്തം പേരു തന്നെ അതായിരിക്കുമോ? ജനിച്ചപ്പഴേ അഛനുമമ്മക്കും തോന്നിക്കാണുമോ ഇവളൊരു എഴുത്തുകാരിയാവുമെന്ന്‌.  എന്തായാലും എല്ലാവരും അന്തം വിട്ടിരിപ്പാണ്. ഭാഗ്യം കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നതിനുമുന്‍പ് കച്ചേരിപ്പടിയെത്തി, ഞാനിറങ്ങി.

കാത്തുനില്‍ക്കാമെന്നു പറഞ്ഞവരെവിടെ?   കാണാനില്ല. ഫോണ്‍ വന്നു.  ചേച്ചി ബസ്സ് വന്ന വഴിക്കു നേരെ നടന്നോളൂ, ഞാന്‍ അങ്ങോട്ടും നടക്കാം, നമുക്കു കൂട്ടിമുട്ടാം. വണ്ടി അവിടെ park ചെയ്യാന്‍ പറ്റില്ല.   ശരി ആയിക്കോട്ടേ . ഞാന്‍ വച്ചടിച്ചു. നടന്നു നടന്നു കാലും ചെരുപ്പും തേഞ്ഞതല്ലാതെ എവിടെ കൂട്ടിമുട്ടുന്നു, നോ രക്ഷ. ഭൂമി ഉരുണ്ടതല്ലേ എവിടേയെങ്കിലും വച്ചു കൂട്ടിമുട്ടുമായിരിക്കും എന്നു വച്ചു നിക്കാന്‍ പോയില്ല, നടന്നു. വീണ്ടും വിളിച്ചിട്ടു്‍  ചേച്ചി എവിടെയാണെന്നു ചോദിച്ചു, ഞാന്‍ നോക്കിയപ്പോള്‍ Govind Furnishing  ന്റെ മുന്‍പില്.  എന്നോട് പറഞ്ഞു, ഇനി ഒരടി  നടക്കല്ലേ , അല്ലെങ്കില്‍ നമ്മളൊരിക്കലും കൂട്ടിമുട്ടില്ല  എന്നു്.  ഇതെന്താ ഇങ്ങനെ, നേരത്തെ നടക്കാന്‍ പറഞ്ഞു, ഇപ്പോ‍ നിക്കാന്‍ പറയുന്നു. ആ എന്താണാവോ?

കുറച്ചുകഴിഞ്ഞപ്പോള്‍ അതാ വരുന്നു കക്ഷി പാവം വിയര്‍ത്തുകുളിച്ചു്. നല്ല നട്ടുച്ച നേരം.  ബസ്സ് വന്ന വഴിക്കു നടക്കാന്‍ പറഞ്ഞു, ഞാന്‍  നടന്നു, ബസ്സ്‍  പോയ വഴിക്കാണെന്നു മാത്രം. ബസ്സ് അവിടെ നിര്‍ത്തിയില്ലെങ്കില്‍ അല്ലെങ്കില്‍ ഞാന്‍‍ അവിടെ ഇറങ്ങിയില്ലെങ്കില്‍  ബസ്സ് വന്ന വഴി അതല്ലേ(അല്ല, അങ്ങനേം ആലോചിക്കാല്ലോ!)

എന്നിട്ട് ഞങ്ങള്‍ രണ്ടുപേരും കൂടി മൂന്നാമത്തെ ബ്ലോഗറുടെ അടുത്ത് എത്തി. തല്‍ക്കാലം കഥ അവിടെ നി‍ക്കട്ടെ.

എഴുത്തുകാരി.

----------------------

വാല്‍ക്കഷണം: ഒന്നാം ബൂലോഗവാസി -‍ ഈ ഞാന്‍.

നട്ടുച്ച നേരത്ത്‌, വെയിലത്തു നടന്നു തളര്‍ന്ന രണ്ടാം ബൂലോഗവാസി - സാക്ഷാല്‍ നിരക്ഷരന്‍‍.

മൂന്നാം ബൂലോഗവാസി -   അതുല്യ.‍ 

Monday, March 8, 2010

അവിചാരിതം

തിരക്കു പിടിച്ച് ഒരു സ്ഥലത്തേക്കു പോകാന്‍ നിക്കുമ്പഴാ ബെല്ലടിച്ചതു്. ആരാണെന്നു നോക്കിയപ്പോള്‍  മിനി .

എന്താ മിനി, ഞാന്‍ ചോദിച്ചു.

അവള്‍ പറഞ്ഞു വെറുതെ,  ചേച്ചിയെ കാണാന്‍. ഞാന്‍ ഇനിനു മുന്‍പും  രണ്ടു പ്രാവശ്യം വന്നിരുന്നു. അന്നൊന്നും ചേച്ചി ഉണ്ടായിരുന്നില്ല.

അങ്ങനെ മൂന്നു പ്രാവശ്യം എന്നെ കാണാന്‍ വരണമെങ്കില്‍  അതു  വെറും വെറുതെയാവില്ല.

ഇനി ഈ മിനി ആരാണെന്നല്ലേ, പറയാം. ഒരു ലേശം ഫ്ലാഷ് ബാക്ക്.

ഒരു രണ്ടുകൊല്ലം മുന്‍പു വരെ അവളായിരുന്നു‍  എന്നെ സഹായിക്കാന്‍ വന്നിരുന്നതു്. അതും നീണ്ട 6-7 വര്‍ഷം.  വീട്ടിനുള്ളിലെ അടിച്ചുതുടക്കല്‍, തുണികള്‍ കഴുകല്‍, എനിക്കെന്തെങ്കിലും സാധനങ്ങള്‍ വേണമെങ്കില്‍ വാങ്ങിക്കൊണ്ടുവന്നു തരും. എന്റെ പൂന്തോട്ടത്തില്‍ വളം ഇടാനോ ചട്ടികള്‍ മാറ്റിവക്കാനോ സഹായിക്കും. വേണമെങ്കില്‍ പറമ്പു നനക്കും.   വളരെ അത്മാര്‍ഥമായിട്ടായിരുന്നു അവളെല്ലാം ചെയ്തതു്.

അങ്ങനെ ഞങ്ങള്‍ രണ്ടുപേരും കൂടി വളരെ സ്നേഹത്തില്‍ കഴിഞ്ഞിരുന്ന കാലം. 

ഭര്‍ത്താവു് പണിക്കു പോവില്ല, പോയാല്‍ തന്നെ കിട്ടിയ കാശിനെല്ലാം കുടിക്കും. രണ്ടു കുട്ടികള്‍. മറ്റു രണ്ടു വീടുകളില്‍ കൂടി അവള്‍ പണിക്കു പോയിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുകളെല്ലാം അവളെന്നോട് പറയാറുണ്ടായിരുന്നു.

സര്‍ക്കാരില്‍നിന്നു കിട്ടുന്ന കാശു കൊണ്ടാണ്‍‍ വീട് പണിതിട്ടുള്ളത്‌. ചുമരൊക്കെ പണിതു. കിട്ടിയ കാശു തികയാഞ്ഞിട്ടോ അതോ അതു വേറെ എന്തിനെങ്കിലും എടുത്തിട്ടൊ എനിക്കറിയില്ല,  മേല്‍ക്കൂര പണിതിട്ടില്ല. മുകളില്‍ ആകാശം. അതിന്റെ സൈഡില്‍ ഓലകൊണ്ട് ചാച്ചുകെട്ടിയിട്ടാണ്‍‍‍ താമസം.

മഴക്കാലത്തു ചിലപ്പോള്‍ വന്നിട്ട് പറയും. താഴെ ഇറങ്ങിയിട്ടാ ഇടി വെട്ടിയേ,വെള്ളം വീഴാത്ത ഒരു സ്ഥലമില്ല,മക്കളേം കെട്ടിപ്പിടിച്ച് ഇരുന്നിട്ടാ നേരം വെളുപ്പിച്ചതു്. രാത്രിയാവുമ്പോള്‍ പേടിയാവുന്നു എന്നു്.  ഷീറ്റ്  (ടെറസ് വീടുകളുടെ മുകളിലൊക്കെ അടിക്കുന്നില്ലേ ഇപ്പോള്‍, അതു്)അടിച്ചാലും മതിയായിരുന്നു ചേച്ചി എന്നൊക്കെ. എനിക്കു പാവം തോന്നും.

ഞാന്‍ പറഞ്ഞു, അതിന്റെ കാര്യങ്ങളൊക്കെ അന്വേഷിക്കൂ, നമുക്കെന്തെങ്കിലും ചെയ്യാം എന്നു്.

കുറച്ചു കാശ് ആങ്ങളമാര്‍ കൊടുത്തു, കുറച്ചെന്തോ ഒരു കുറിയില്‍ നിന്നു് എടുത്തു. ബാക്കി ഞാനും കൊടുത്തു. അങ്ങനെ വീടിനു് മേല്‍ക്കൂരയായി. വാതിലില്ലായിരുന്നു. പരിചയമുള്ള ഒരു കടയില്‍ നിന്നു അതും സംഘടിപ്പിച്ചു കൊടുത്തു. ഏകദേശം 7000 രൂപയോളം എന്റെ കയ്യില്‍ നിന്നു ചിലവായി.

ഈ കാശു സഹായിച്ചപ്പോള്‍ ഞാന്‍ അതുകടമായിട്ടല്ല കൊടുത്തതു്.  ഒരു വര്‍ഷത്തില്‍  എന്റെ ചെറിയ വരുമാനത്തിന്റെ ഒരു ചെറിയ പങ്ക്  ഞാന്‍ ഇത്തരം കാര്യങ്ങള്‍ക്കു  നീക്കിവക്കാറുണ്ട്.  അതു നന്നായി ഉപയേഗിക്കപ്പെടും എന്നുറപ്പുള്ള     സ്ഥാപനങ്ങള്‍ക്ക് കൊടുക്കും. ഇത് അവള്‍ക്കു്  ഉപകരിക്കട്ടെ എന്നു കരുതി എന്നു മാത്രം. അവളോട് ഞാന്‍ അതിനേപ്പറ്റി ഒന്നും പറഞ്ഞുമില്ല. കടമാണെന്നോ സഹായമാണെന്നോ ഒന്നും.

ഉപയോഗിക്കാതിരുന്ന ഒന്നു രണ്ടു കസേരകള്‍, ഞാന്‍ പുതിയ ടിവി വാങ്ങിയപ്പോള്‍ മാറ്റിവച്ചിരുന്നു BPL  ന്റെ നല്ല ഒരു കളര്‍ ടി വി (റിമോട്ട് ഇല്ലെന്നു മാത്രം) ഇതെല്ലാം ഞാന്‍ കൊടുത്തു.

അവള്‍ക്കു സന്തോഷമായി. എനിക്കും.

കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് ചാലക്കുടിയില്‍  ഒരു ആശുപത്രിയില്‍ ജോലി കിട്ടി. വൃത്തിയാക്കലും കഴുകലുമൊക്കെ.  അവിടത്തെ ഒന്നു രണ്ടു ഡോക്ടര്‍മാരുടെ വീട്ടിലും പോയിത്തുടങ്ങി.  പിന്നെ വരവ് ഇടക്കു മാത്രമായി. പതുക്കെ അതും ഇല്ലാതായി.

എനിക്കു വല്ലാത്ത സങ്കടം തോന്നി. അവള്‍ വരാത്തതിലല്ല്ല,   അവള്‍ക്കു ഇത്തരത്തില്‍ എന്നോട് പെരുമാറാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത്. എന്നോടൊന്നു പറഞ്ഞിട്ടെങ്കിലും പോകാമായിരുന്നില്ലേ..അന്നൊക്കെ അവളുടെ കാര്യം പറയുമ്പോള്‍ എന്റെ കണ്ണില്‍ വെള്ളം നിറയും. പിന്നെ ഒന്നുരണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട്. ഒന്നു ചിരിക്കും. അത്ര തന്നെ. അങ്ങോട്ടുമിങ്ങോട്ടും ഒരു വഴക്കോ ഒന്നുമുണ്ടായില്ല.

എനിക്കു  സഹായത്തിനു വേറൊരാളെ കിട്ടി.

ഫ്ലാഷ് ബാക്ക് കഴിഞ്ഞു, ഇനി വര്‍ത്തമാനകാലത്തിലേക്ക്.

ഇപ്പോള്‍ അവള്‍ എന്നെ കാണാന്‍ വന്നതെന്തിനാണെന്നോ, അവള്‍ക്കിപ്പോള്‍ ഒരു സമാധാനമില്ലത്രേ. ചേച്ചിയോട് പെരുമാറിയത് തീരെ ശരിയായില്ല, കുറ്റബോധം തോന്നുന്നു. കാശിനു ബുദ്ധിമുട്ടില്ല.  എന്നാലും ചേച്ചിയുടെ വീട്ടിലെ പണിയെടുക്കണം. അല്ലെങ്കില്‍ അതൊരു തെറ്റായിട്ടു തോന്നുന്നു  എന്നു്.

ഞാന്‍ പറഞ്ഞു എനിക്കു വേറൊരാളുണ്ടല്ലോ . (മകളുടെ പ്രസവം അടുത്തതുകൊണ്ട്  ഇനി ഒന്നുരണ്ടാഴ്ച കൂടിയേ അവര്‍ വരൂ). അവള്‍ പറയുന്നതു് എനിക്കു മുറ്റം മാത്രമെങ്കിലും അടിക്കാന്‍  തരണം. ചേച്ചി വേണ്ടെന്നു പറഞ്ഞാലും ഞാന്‍ വന്നു മുറ്റമെങ്കിലും അടിച്ചിട്ടു പോകും എന്നു്.

എന്തായിരിക്കും അവള്‍ക്കിപ്പോള്‍ ഇങ്ങനെ പറയാന്‍/തോന്നാന്‍ കാരണം? എനിക്കു തോന്നുന്നു അവള്‍ പറയുന്നതു് അത്മാര്‍ഥമായിട്ടു തന്നെയായിരിക്കും എന്നാണ്.. അവര്‍ക്കും ഉണ്ടായിക്കൂടെ ചെയ്തതു തെറ്റാണെന്ന തോന്നലും  കുറ്റബോധവുമൊക്കെ..

ഇനിയും പറ്റിക്കില്ലെന്നെന്താണുറപ്പെന്നാണ് ഇവിടെ മറ്റുള്ളവരുടെ ചോദ്യം.  ‍ രണ്ടുകൊല്ലം കഴിഞ്ഞിട്ടിപ്പഴെന്താ ഇങ്ങനെ ഒരു മനം മാറ്റം. കുറ്റബോധം,മണ്ണാങ്കട്ട എന്നൊക്കെ വെറുതെ പറയുന്നതല്ലേ, എന്തെങ്കിലും സൂത്രം കണ്ടിരിക്കും, അതാണിപ്പോള്‍  ‍ വന്നിരിക്കുന്നതു്,  എന്തു പറഞ്ഞാലും എല്ലാം മുഖവിലക്കെടുക്കുന്ന ശീലമാണല്ലോ എനിക്ക് എന്നൊക്കെ.

ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായല്ലോ. നിങ്ങള്‍ക്കെന്താ തോന്നുന്നതു്?

എഴുത്തുകാരി.

Monday, March 1, 2010

എനിക്കുമിത്തിരി ഇടം

അടച്ചുപൂട്ടിവച്ചിരുന്ന ബന്ധനത്തില്‍ നിന്നു് മോചനം നേടി,  ഇരുട്ടില്‍നിന്നു  വെളിച്ചത്തിലേക്കു്,   പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍  തേടി പുതിയ ലോകത്തിലേക്കു്.

 P1110037

ചെന്തെങ്ങിന്‍  കരിക്കുപോലെ........

ആരൊക്കെ എത്രയൊക്കെ കെട്ടിപൂട്ടിവച്ചാലും പുറത്തുവരാതിരിക്കാനാവില്ല.

ചെന്തെങ്ങിന്റെ തേങ്ങ വാങ്ങാന്‍ ഒന്നു രണ്ടു മാസം കൂടുമ്പോള്‍ ആളു വരും (നല്ല വിലയും-  7/8 രൂപ കിട്ടും). ചാക്കില്‍ കെട്ടി വച്ചിരുന്നതു് ഒരു ദിവസം നോക്കിയപ്പോള്‍. 

ഈ ലോകത്തിനി എന്തൊക്കെ ക്രൂരതകള്‍ കാണാനിരിക്കുന്നു (അല്ല ഇതില്‍  കൂടുതല്‍  എന്തു ക്രൂരത, ഒരു ചാക്കില്‍ കെട്ടിപ്പൂട്ടി വച്ചില്ലേ!)

 

നിക്കു് നിക്കു്, ഞാനുമുണ്ടേയ്  കൂട്ടിനു്, ഒരു വഴിക്കു പോവ്വല്ലേ.

P1310006

ഇല്ലിമുളം കാടുകളില്‍..  മുളയുടെ പുതിയ കൂമ്പ്.

ഊഷരമായ വരണ്ട മണ്ണിനെ കീറിമുറിച്ചുകൊണ്ട് പുറത്തേക്കു്.

ഒരുപാട് ഉയരങ്ങള്‍ താണ്ടാനുള്ളതല്ലേ  രണ്ടുപേര്‍ക്കും. ഒരുമിച്ചാവാം ഇനി യാത്ര.

ഇനിയുള്ള വളര്‍ച്ചയില്‍  പ്രതിബന്ധങ്ങളില്ലാതിരിക്കട്ടെ. 

എഴുത്തുകാരി.

Thursday, February 11, 2010

എന്റെ പ്രണയം......

പ്രണയികളുടെ ദിനം.  എനിക്കിതുവരെ മനസ്സിലായിട്ടില്ല അങ്ങനെ ഒരു ദിവസത്തിന്റെ ആവശ്യം. അല്ലാ, എനിക്കു മനസ്സിലായിട്ടില്ലെന്നു വച്ചിട്ടു് അതിനിയിപ്പോ വേണ്ടെന്നു വച്ചാല്‍ എത്രയെത്ര രൂപയാ നഷ്ടം ജ്വല്ലറിക്കാര്‍ക്ക്, കടക്കാര്‍ക്കു്, പിന്നെ പലര്‍ക്കും!  ഇനിയിപ്പോ അങ്ങിനെ ഒരു ദിവസം ഉണ്ടെന്നു വച്ചിട്ടു് എനിക്കു പ്രത്യേകിച്ചു നഷ്ടമൊന്നുമില്ലല്ലോ.

സ്വന്തം മനസ്സില്‍ മറ്റാരോടോ, മറ്റെന്തിനോടോ തോന്നുന്ന കടുത്ത ഇഷ്ടം. അതല്ലേ, അതു  തന്നെയല്ലേ പ്രണയം?

ഞാനും പ്രണയിക്കുന്നു. എനിക്കു പ്രണയിക്കാതിരിക്കാന്‍ കഴിയുന്നില്ല.. അത്രക്കിഷ്ടമാണ്. ഒരു നിമിഷം പോലും കാണാതിരിക്കാനാവില്ല. എപ്പഴും ഉണ്ടാവും എന്റെ കൂടെ. എന്റെ മുഖമൊന്നു വാടിയാല്‍ എന്നെ തഴുകി തലോടാന്‍ വരും.  ഒരു കുഞ്ഞു സങ്കടം എന്റെ യുള്ളില്‍ തോന്നിയാല്‍  ഒപ്പം നടന്നാല്‍ തീരും. വാലന്റൈന്‍സ് ദിനത്തില്‍ ഒരു റോസാപ്പൂവല്ല,  എന്നും രാവിലെ ‍ എത്രയെത്ര പൂക്കളാ എനിക്കു തരുന്നതു്.

പകലത്തെ അധ്വാനത്തിന്റെ ക്ഷീണം മുഴുവന്‍ ഉറങ്ങിതീര്‍ത്തു്, രാവിലെ ഉറക്കമുണരുമ്പോള്‍, വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നു് പുറത്തു കടക്കുമ്പോള്‍‍, എന്നെ സ്വീകരിക്കുന്ന അവളെ എനിക്കു പ്രണയിക്കാതിരിക്കാനാവില്ല. അവള്‍ മറ്റാരുമല്ല, ഈ പ്രകൃതി. അവളാണെന്റെ പ്രണയിനി.

തണുത്ത പ്രഭാതം.  ഇതാ കിഴക്കുദിക്കില്‍ സ്വര്‍ണ്ണത്തേരേറി വരുന്നു ഉദയസൂര്യന്‍. അവളുമായി സല്ലപിക്കാന്‍ ഇപ്പോ നേരമില്ല. ഇത്തിരി കഴിയട്ടെ.

അടക്കാ കുരുവികള്‍ ഒരു പേടിയുമില്ലാതെ എന്റെ പൂച്ചട്ടിയില്‍  കൂടുവക്കുന്നു. കുഞ്ഞുങ്ങള്‍ക്കു തീറ്റ കൊണ്ടുകൊടുക്കുന്ന അമ്മക്കിളി. കാവലിരിക്കുന്ന അഛന്‍ കിളി.  ചെമ്പോത്തും അവന്റെ കാമുകിയും. അണ്ണാരക്കണ്ണന്റെ കൂട്ടുകുടുംബം. കേറിയും മറിഞ്ഞും കളിയോടു കളി. പൂത്താങ്കീരികള്‍ കലപില കൂട്ടിക്കൊണ്ടേയിരിക്കുന്നു.

എങ്ങിനെ നിറങ്ങള്‍ ഇതുപോലെ ചാലിച്ചെടുക്കാന്‍ കഴിയുന്നു എന്നത്ഭുതപ്പെടുത്തിക്കൊണ്ട്  മുറ്റത്തു് വിരിഞ്ഞു നി‍ല്‍ക്കുന്ന പല നിറത്തിലുള്ള പൂക്കള്‍. പൂമ്പാറ്റകളും, തുമ്പികളും. പൂക്കള്‍ക്കോ പൂമ്പാറ്റകള്‍ക്കോ  സൌന്ദര്യം കൂടുതല്‍!‍  അറിയില്ല.

ഇലഞ്ഞി പൂത്തിട്ടുണ്ട്.  അപ്പുറത്തെ വീട്ടിലെ അരളിയും.  കാറ്റില്‍ ഒഴുകിവരുന്ന സുഖകരമായ സുഗന്ധം. കുറച്ചപ്പുറത്തു മാറി പുഴ, നിറയെ വെള്ളമുണ്ട്. ആ കല്പടവിലിരുന്നൊന്നു കണ്ണടച്ചാല്‍  മുന്നില്‍ കാണാം കുട്ടിക്കാലം.അതിനുമപ്പുറം നിരന്നു നില്‍ക്കുന്ന തെങ്ങുകള്‍. ‍ കാറ്റില്‍ പറക്കുന്ന തെങ്ങോലകള്‍. വലിയ ആല്‍മരവും നൃത്തം വക്കുന്ന  ആലിലകളും.

ഇതെല്ലാം  കണ്ടിട്ടു് ഇന്നെനിക്കവളോട് വല്ലാത്തൊരിഷ്ടം തോന്നുന്നു.

ആകാശവാണിയില്‍  ദാസേട്ടന്‍ പാടുന്നൂ,
“ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃ‌ദയങ്ങളുണ്ടോ ............. ഈ മനോഹരതീരത്തു് തരുമോ ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരു ജന്മം കൂടി ........."

ഇവളെ  പ്രണയിക്കാതിരിക്കാന്‍ ആര്‍ക്കാ കഴിയുക? എനിക്കു കഴിയില്ല. എനിക്കു കടുത്ത പ്രണയമാണവളോട്.

എഴുത്തുകാരി.

വാല്‍ക്കഷണം:

ബൂലോഗവാസികള്‍‍ നല്ലൊരു പങ്കു് കടലിന്നക്കരെയും പട്ടണങ്ങളിലുമൊക്കെയാണെന്നറിയാം. അവരുടെ പ്രഭാതവും പ്രകൃതിയുമെല്ലാം എങ്ങിനെയാണെന്നു് അറിയില്ലാ, എനിക്കു്.  ഞാനൊരു പാവം നെല്ലായിക്കാരിയാണേയ്. ജനിച്ചതും വളര്‍ന്നതും ഇതുവരെ ജീവിച്ചതും (മൂന്നാലുകൊല്ലം ഒഴികെ) ഒക്കെ ഇവിടെ തന്നെ.

Sunday, January 31, 2010

പൂക്കാലം വന്നൂ, പൂക്കാലം .......

വീണ്ടും ഒരു ജനുവരി.

വീണ്ടും ഒരു പുഷ്പോത്സവം

തൃശ്ശൂരിലെ തേക്കിന്‍ കാട് മൈതാനിയില്‍, അതായതു് തൃശ്ശൂര്‍ പൂരം നടക്കുന്ന പൂരപ്പറമ്പില്‍ തന്നെ. 32 മത് പുഷ്പ ഫല സസ്യ പ്രദര്‍ശനം.

പൂക്കള്‍  എത്ര കണ്ടാലും എനിക്കു മതിവരില്ല. ഓരോ പൂക്കളെ കാണുമ്പോഴും എനിക്കത്ഭുതമാണ്‌‍ പ്രകൃതി എങ്ങിനെ ഈ നിറവും മണവും ഭംഗിയുമെല്ലാം ഇത്ര മനോഹരമായി ചാലിച്ചെടുക്കുന്നുവെന്നു്.

ചില ചിത്രങ്ങളിതാ ........

P1240007

P1240009

പഴയ പത്തുമണി ചെടിയുടെ പുതിയ രൂപം.

P1240020

P1240024

P1240026

P1240030

പുഷ്പാലങ്കാരത്തിനു പഴയ സ്കൂട്ടറും സൈക്കിളും!

P1240031

വള കൈയിയിടാന്‍ മാത്രമല്ലാ.....

P1240039

ഓര്‍ക്കിഡ്, കണ്ടാല്‍ കൊതിയാവും.

P1240042

വലിയ ഒരു കൈതച്ചക്ക.

P1240044

P1240048

മാരി ഗോള്‍ഡ് - ശരിക്കും ഗോള്‍ഡ് തന്നെ.

എഴുത്തുകാരി.

Friday, January 22, 2010

ആശ happy ആണ് ‍

ആശക്കു കടുത്ത പ്രണയം അശ്വിനോട്. അശ്വിനു തിരിച്ചും. മൊബൈല്‍ ഫോണ് , ചാറ്റിംഗ് എല്ലാം പതിവുപോലെ. അശ്വിന്‍ എല്ലാം അറിഞ്ഞുചെയ്തു. റീ ചാര്‍ജ്ജ്, പുതിയ പുതിയ ചുരിദാറുകള്‍ etc.etc.

ആശയുടെ ആശകള്‍ കൂടിവന്നപ്പോള്‍ അശ്വിന്‍ കടലു കടന്നു പ്രവാസിയായി. ചുരിദാറിന്റെ എണ്ണം കൂടി, ഭംഗി കൂടി, 4 ജിബിയുടെ തംബ് ഡ്രൈവ്, ‍  ഐ പോഡ് മുതല്‍ ‍  വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ വരെ.  ആശ ഹാപ്പി. അശ്വിനും ഹാപ്പി, ഇത്തിരി കഷ്ടപ്പെട്ടാലെന്താ, തന്റെ ആശക്കുവേണ്ടിയല്ലേ!

ആശയുടെ ആശക്കു അതിരില്ലല്ലോ. 8 ജിബിയുടെ തംബ് ഡ്രൈവ് തരാന്‍  ഒരാളു വന്നാല്‍ പിന്നെ 4 ജിബി എന്തിനു്?   റീസണബിളായ ഒരു റീസണുമുണ്ട്. വയസ്സായ അമ്മയേം അഛനേം വിഷമിപ്പിക്കാന്‍ പാടുണ്ടോ!

അഛനും അമ്മയും, വിഷമോമൊക്കെ പെട്ടെന്നു് ആകാശത്തുനിന്നു പൊട്ടിവീണതാണോ, തരുന്നതൊക്കെ നാലു കൈയും നീട്ടി വാങ്ങുമ്പോള്‍  ഓര്‍ത്തില്ലേ എന്നൊന്നും ആരും ചോദിക്കണ്ട, കഥയില്‍ നോ ചോദ്യം. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമല്ലാ, പകല്‍ പോലെ സത്യം. പേരുകള്‍ മാത്രം സാങ്കല്പികം.

വാല്‍ക്കഷണം:-

പ്രണയിക്കാന്‍ തയ്യറായി നില്‍ക്കുന്നവരേ, ഫ്രീ ആയിട്ടു ‍ ഒരു അഡ്വൈസ്  തരട്ടെ ഞാന്‍. പ്രണയിച്ചോളൂ, ഇഷ്ടം പോലെ പ്രണയിച്ചോളൂ, പക്ഷേ പ്രണയിനിക്കു സമ്മാനപ്പെരുമഴ നല്‍കാന്‍  തുടങ്ങും മുന്‍പേ നമ്മുടെ സത്യന്റെ ആ പഴയ  പൊന്മുട്ടയിടുന്ന താറാവ്‌, ശ്രീനിവാസനേം ഒന്നു കണ്ടാല്‍ നല്ലതാ. കണ്ടു മറന്നവര്‍, രണ്ടാമതൊന്നുകൂടി കണ്ടെന്നുവച്ചും കുഴപ്പമില്ല.

പ്രവാസികളേ, നിങ്ങളിലാരോ ഒരാളാണീ മേല്‍ പറഞ്ഞ പാവം പ്രവാസി. 

എഴുത്തുകാരി.

Wednesday, January 13, 2010

യാത്രയായ്......

നീ യാത്ര പറഞ്ഞു പോവുകയാണില്ലേ?   എന്തു പറ്റി നിനക്കു്? ഇത്ര നാളും നല്ല ഉത്സാഹത്തോടെ, സന്തോഷത്തോടെ നിന്നിട്ട്‌ പെട്ടെന്നെന്താ ഇങ്ങനെ! ഞങ്ങളാരും ഒരു തെറ്റും ചെയ്തില്ലല്ലോ. പിന്നെന്തിനീ പരിഭവം?

എത്രയോ കാലങ്ങളായി നീ അറിയാതെ എന്തെങ്കിലും ഒന്നു നടന്നിട്ടുണ്ടോ ഈ വീട്ടില്‍. നീ കാണാതെ ഒരാളും ഇവിടെ കടന്നുവരാറുപോലുമില്ല.   നിനക്കറിയാമായിരുന്നല്ലോ ഇല്ലേ എല്ലാര്‍ക്കും  നിന്നെ ഇഷ്ടമായിരുന്നെന്നു്.

എത്ര പേരാ നിന്നെ തേടി വരാറുള്ളതു്.  അടക്കാകുരുവി മുതല്‍ ചെമ്പോത്തും അണ്ണാറക്കണ്ണനും വരെ.  നീ ആരേയും നിരാശപ്പെടുത്തിയിട്ടുമില്ല!

നിന്നില്‍ ചുറ്റിപ്പിണഞ്ഞു  മുല്ലവള്ളിയുണ്ടായിരുന്നില്ലേ, നിനക്കു കൂട്ടായിട്ട്.

ഞാന്‍ തന്നെ നട്ടുവളര്‍ത്തിയെടുത്തതാണു് നിന്നെ. ഒന്നാം സ്ഥാനം നിനക്കായിരുന്നു. എനിക്കു പ്രിയപ്പെട്ട പൂച്ചെടികള്‍ പോലും നിന്റെ പിന്നിലായിരുന്നു. ഒന്നുകൂടി മോടിപിടിപ്പിക്കാനെന്നപോലെ ഭംഗിയുള്ള കൊച്ചുകൊച്ചു പൂച്ചട്ടികള്‍ തൂക്കിയിടുമായിരുന്നല്ലോ  നിന്റെ കൊമ്പില്‍.

ഈ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ എത്ര പഴങ്ങളാ നീ തന്നതു്. ഒരു കുഞ്ഞു തോട്ടി പോലുമില്ലാതെ, തട്ടും പുറത്തു്, എന്തിനു് കിണറിന്റെ വക്കത്തു കേറിയാല്‍ വരെ പൊട്ടിക്കാമായിരുന്നു നിന്റെ പഴങ്ങള്‍.

നീയല്ലേ പലപ്പോഴും എന്നോട് കുസൃതി കാണിച്ചതു്. നാളെയാവട്ടെ എന്നു കരുതി വക്കുന്ന പഴങ്ങള്‍ നീ ഞാന്‍ കാണാതെ കിളികള്‍ക്കും അണ്ണാറക്കണ്ണെനുമൊക്കെ കൊടുക്കും, എന്നെ വിഡ്ഡിയാക്കിക്കൊണ്ട്. ഈ കിളികള്‍ക്ക് കൊടുക്കാതെ അതൊക്കെ ഒന്നു പൊതിഞ്ഞു കെട്ടിവക്കാന്‍ എല്ലാരും എത്ര പറഞ്ഞു എന്നോട്. എന്നിട്ടും ഞാനതു ചെയ്തില്ല. നിനക്കതാണിഷ്ടമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ എന്നു വച്ചു. എനിക്കും ഇഷ്ടമായിരുന്നു ആ കലപില കൂട്ടല്‍. വെയില്‍ ചായുന്ന വൈകുന്നേരങ്ങളില്‍ ഞാനെന്റെ പൂമുഖത്ത് വന്നിരിക്കുമായിരുന്നു അതു കേള്‍ക്കാന്‍. നീയും കുരുവികളുമായുള്ള കിന്നാരം.ഞാന്‍ കേക്കാറുണ്ടായിരുന്നു നീ പറയുന്നതു്, നാളെയും വന്നോളൂ ഞാന്‍ തരാം, എഴുത്തുകാരി അറിയണ്ടാ എന്നു്.  നീ കരുതി ഞാനതൊന്നും അറിഞ്ഞില്ലെന്നു്.  എല്ലാം ഞാനറിഞ്ഞിരുന്നൂട്ടോ.

P1110041     എന്റെ മുറ്റത്തെ ഉണങ്ങിത്തുടങ്ങുന്ന പേരമരം.

പൂമുഖത്തേക്കു വരെ നീ പടര്‍ന്നു കയറിയപ്പോള്‍ ഒരു കുഞ്ഞു ചില്ല ഞാന്‍ വെട്ടി. ആ ഒരു തെറ്റല്ലേ നിന്നോട് ഞാന്‍ ചെയ്തിട്ടുള്ളൂ. അതും വര്‍ഷങ്ങള്‍ക്കു മുന്‍പ്.

രാവിലെ അടിച്ചിട്ട മുറ്റം മുഴുവന്‍ നീ ഇലകള്‍ കൊഴിച്ചിടുമായിരുന്നു, ഇല്ലേ? എന്നിട്ടും ഞനെപ്പഴെങ്കിലും പരിഭവിച്ചിട്ടുണ്ടോ നിന്നോട്?

കുറച്ചു മുന്‍പ് ഒന്നുരണ്ടു കൊമ്പുകള്‍ ഒടിഞ്ഞുവീണപ്പോഴും ഞാന്‍ പേടിച്ചു. ഇത്രയും കാലമായപ്പോള്‍ അതില്‍നിന്നൊക്കെ രക്ഷപ്പെട്ടെന്നു കരുതി സന്തോഷിച്ചിരിക്കയായിരുന്നു. എല്ലാം വെറുതെയായിരുന്നൂല്ലേ!

എനിക്കു ശരിക്കും സങ്കടം വരുണുണ്ട്, ട്ടോ.  എന്നും കണികണ്ടിരുന്ന നീ ഇനി എത്ര നാള്‍. പട്ടിയെ, പൂച്ചയെ,പശുവിനെ ചികിത്സിക്കാനാളുണ്ട്. നിന്നെ പിടിച്ചുനിര്‍ത്താന്‍ വല്ല വഴിയുമുണ്ടോ എന്നന്വേഷിച്ചു ഞാന്‍. ഇല്ലത്രേ. നീ യാത്ര തുടങ്ങിക്കഴിഞ്ഞുവെന്നു്.  ഒന്നിനും സമയം തന്നില്ലല്ലോ നീ എന്നാലും.  വെറുതെ നോക്കിനില്‍ക്കയല്ലാതെ ഞാനെന്തു ചെയ്യാന്‍.........

എഴുത്തുകാരി.

Thursday, January 7, 2010

മിഠായി എടുക്കൂ ആഘോഷിക്കൂ......

ഇഷ്ടമുള്ള മിഠായി എടുത്തോളൂ.

എന്തിനാണെന്നോ, പറയാം പറയാം, തിരക്കുകൂട്ടല്ലേ.

PB220016

 

അല്ലെങ്കില്‍ പായസമായാലോ,

Payasam

 

ഇനി ഇതു രണ്ടും വേണ്ടെങ്കില്‍, ഒരു ‍ പനിനീര്‍പ്പൂവ്, എന്റെ തോട്ടത്തില്‍ വിരിഞ്ഞതു്.

poo

എല്ലാം എടുത്തില്ലേ, സന്തോഷമായില്ലേ.

ഇനി  കാര്യം പറയാം.

ഞാനെന്ന പാവം എഴുത്തുകാരി ഈ എഴുത്തോലയും കൊണ്ട്  ബൂലോഗത്തു വന്നിട്ട് മഹത്തും ബൃഹത്തുമായ 3 വര്‍ഷം തികയുന്നു.‍( ഇതു രണ്ടുമല്ലാട്ടോ, വെറുതെ  ഒരു രസത്തിനുവേണ്ടി പറഞ്ഞതാണേ.   അതു എന്നേക്കാള്‍ നന്നായിട്ടു നിങ്ങള്‍ക്കും അറിയാല്ലോ, അല്ലേ). സമ്മാനം കിട്ടുന്നതല്ലല്ലോ പങ്കെടുക്കുന്നതിലല്ലേ കാര്യം, റിയാലിറ്റിക്കാര്‍ പറയുന്നതുപോലെ. എണ്ണത്തിലും വണ്ണത്തിലുമെന്തു കാര്യം:)

വായില്‍ തോന്നിയതു കോതക്കു പാട്ട് എന്നു പറഞ്ഞപോലെ‍, എന്തൊക്കെയോ എഴുതി. അതൊക്കെ സഹിച്ചല്ലോ നിങ്ങളിത്ര കാലം. അതു തന്നെ പുണ്യം.

രണ്ടു ബ്ലോഗ് മീറ്റില്‍ (തൊടുപുഴ & ചെറായി) പങ്കെടുത്തതുകൊണ്ട്, കുറച്ചുപേരെയൊക്കെ നേരിട്ടുകാണാനും പരിചയപ്പെടാനും പറ്റി. അറിയാത്ത ഒരിടത്തു ചെന്നു പെട്ടാല്‍ പോലും ഒരു സഹായം വേണ്ടി വന്നാല്‍ അവിടെ ഒരു ബൂലോഗ സുഹൃത്തുണ്ടാവും  എന്ന സുഖമുള്ള ഒരു തോന്നലുണ്ട് എനിക്കിപ്പോള്‍.

ഇനിയും ഞാനുണ്ടാവും  ഇവിടെയൊക്കെ (ഉണ്ടാവണമെന്നാണു് മോഹം). നിങ്ങളുടെയൊക്കെ സ്നേഹവും സൌഹൃദവുമൊക്കെ പ്രതിക്ഷിച്ചുകൊണ്ട്,

സ്നേഹത്തോടെ,

എഴുത്തുകാരി.