Monday, January 23, 2012

ആരും അറിയാത്ത കഥ

പണ്ട് പണ്ട്, ഒരു  രാജകൊട്ടാരം.  മഹാരാജാവ്, മഹാരാജ്ഞി.  മഹാരാജകുമാരി. ചിറകുള്ള കുതിരപ്പുറത്ത് പറന്നുവരുന്ന രാജകുമാരനില്ല ഈ കഥയിൽ.

രാജകുമാരി സുന്ദരി, മിടുമിടുക്കി,ആവശ്യത്തിലധികം കുറുമ്പും.   ആരും കാട് കയറണ്ടാ, പ്രായം മധുരപ്പതിനേഴും പതിനെട്ടുമൊന്നുമല്ല.  വെറും അഞ്ചോ ആറോ അല്ലെങ്കിൽ ഏഴോ എട്ടോ. എല്ലാവരുടേയും ഓമനയാണവൾ.  ഒരു  കുസൃതിക്കുടുക്ക.

ഇനി കഥയിലേക്കു്....

അന്നു്      എല്ലാവർക്കുമൊന്നും  മീശ വക്കാൻ അനുവാദമില്ല  (പണ്ട് പണ്ടാണേയ്).  മഹാരാജാക്കന്മാർക്കാവാം.  വേണമെങ്കിൽ ഗുരുക്കന്മാർക്കുമാവാം.   പക്ഷേ  ശിഷ്യന്മാർക്ക്, ഒരു കാരണവശാലും അതു് അനുവദിക്കപ്പെട്ടിട്ടില്ല.  ബഹുമാനക്കുറവാണത്രേ അതു്. കൊലകൊമ്പന്മാരായ അമ്മാവന്മാരുടെ മുൻപിൽ മീശ വച്ചു ചെല്ലാൻ മരുമക്കൾ  ധൈര്യപ്പെട്ടിട്ടും അധികകാലം ആയില്ലെന്നു തോന്നുനു.

അങ്ങിനെയിരിക്കുന്ന കാലത്ത്,  നമ്മുടെ കൊച്ചുരാജകുമാരിക്കൊരു കുറുമ്പു തോന്നി.  കൊട്ടാരത്തിലെ ഗുരുവിന്റെ  ശിഷ്യൻ  നല്ല ഉറക്കം.   അവൾ അവനൊരു സുന്ദരൻ  മീശ വരച്ചുകൊടുത്തു.  പാവം ഒന്നുമറിഞ്ഞില്ല.  ഉണർന്നെണീറ്റ്  നേരേ ചെന്നതു ഗുരുവിന്റെ മുൻപിൽ. പോരേ പൂരം.

സംഭവം പ്രശ്നമായി, പ്രശ്നം ഗുരുതരമായി. എന്തു്,  ഇത്തിരിപ്പോന്ന ഇവൻ  തന്നേക്കാൾ വലിയ മീശ വക്കുകയോ. ഗുരുനിന്ദയല്ലേ ഇതു്.  നെവർ, ഇതനുവദിക്കാൻ വയ്യ.  ആകെ പ്രശ്നമായി.  മാനഹാനി സഹിക്കാൻ വയ്യാതെ പാവം ശിഷ്യൻ ജീവിതം അവസാനിപ്പിച്ചു.  പക്ഷേ വെറുതെ അങ്ങിനെ അങ്ങ്  പോയാലോ.  അതിലെന്തോന്നു ത്രിൽ.  അന്നൊക്കെ സൗകര്യം പോലെ എടുത്ത് പ്രയോഗിക്കാൻ ഒരായുധമുണ്ടല്ലോ, ശാപം.  നമ്മുടെ ശിഷ്യനും പ്രയോഗിച്ചു അതിലൊരെണ്ണം. ആരാണോ ഇതു ചെയ്തതു്,  അവൻ/അവൾ  ആവശ്യമില്ലാതെ പഴി കേൾക്കാൻ ഇടവരട്ടെ---------

കാലം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.  അവളുടെ കുസൃതി കൂടുന്നതല്ലാതെ കുറയുന്നില്ല.

മറ്റൊരു ദിവസം.....

 കൊട്ടാരത്തിലെ പുരോഹിതന്മാർക്കു്   വെറുതേ കണ്ട് മോഹിക്കാമെന്നല്ലാതെ, പെണ്ണെന്ന വർഗ്ഗത്തിനെ  അബദ്ധത്തിൽ പോലും ഒന്നു തൊടാൻ  പാടില്ലത്രേ.   അതിനി ഒരു കൊച്ചുപെൺകുട്ടിയായാൽ പോലും. പെണ്ണാണോ, രക്ഷയില്ല.  അവളുണ്ടോ വിടുന്നു. എന്നെ തൊടല്ലേ എന്നെ  തൊടല്ലേ എന്നു പറഞ്ഞുനടന്ന ഈ വകുപ്പിൽ പെട്ട  ഒരു കക്ഷിയെ  അവൾ പിന്നിൽനിന്നുപോയി ഒന്നു പതുക്കെ തൊട്ടുപോലും.  ദാ വരുന്നു  ശാപം നമ്പർ ടൂ.  അവൾ   നല്ല കാര്യം ചെയ്താൽ പോലും ആരും അതറിയാതെ പോട്ടെ.

പാവം കുട്ടി, അവളിതൊന്നും അറിയുന്നില്ല. അവൾ വളർന്നു.  ആരും കണ്ടാൽ കൊതിക്കുന്ന രാജകുമാരിയായി.  കല്യാണപ്രായമായി, കല്യാണവും കഴിച്ചു, ആരെയാണെന്നല്ലേ, സാക്ഷാൽ ദശരഥ മഹാരാജാവു്,അയോദ്ധ്യാരാജൻ.  ഇപ്പോൾ മനസ്സിലായോ രാജകുമാരി ആരാണെന്നു്. സാക്ഷാൽ കൈകേയി. ചക്രവർത്തിക്കു് ഏറ്റവും പ്രിയപ്പെട്ടവളായി മാറിയ കൈകേയി അങ്ങിനെ  അയോദ്ധ്യയിലെത്തി. ഇനിയൊക്കെ ചരിത്രം, പുരാണം,എല്ലാവർക്കും അറിയുന്ന കഥ.

കാലചക്രം ഉരുണ്ടുരുണ്ട് പോയി. ഗംഗയിലെ വെള്ളം ഒരുപാടൊരുപാട് ഒഴുകിപ്പോയി. വസന്തം, ശിശിരമൊക്കെ പലപ്രാവശ്യം വന്നുപോയി.   രാമ, ലക്ഷ്മണ, ഭരത, ശത്രഘ്നൻ മാരൊക്കെ വളർന്നു വലുതായി. രാമന്റെ പട്ടാഭിഷേകമായി.  ആ നേരത്താണല്ലോ നമ്മുടെ കഥാനായിക ചുവപ്പുകൊടി കാണിച്ചതും, ഭരതനെ രാജാവാക്കണമെന്ന ഡിമാൻഡ് വച്ചതും,  രാമനെ കാട്ടിലേക്കയച്ചതും.   രാമൻ  പോയി, കൂടെ ലക്ഷ്മണനും സീതയും. ദശരഥൻ പുത്രദു:ഖം താങ്ങാനാവാതെ   മരിച്ചു.   ഇതിനെല്ലാം കാരണക്കാരിയായ കൈകേയിയെ എല്ലാവരും വെറുത്തു.

 ഭരതൻ പോലും ലജ്ജിച്ചൂ, ഈ അമ്മയുടെ വയറ്റിൽ  പിറന്നല്ലോ എന്നോർത്ത് .  14 വർഷം കഴിഞ്ഞു,  രാമൻ വന്നു. ആദ്യം പോയതു് കൈകേയി അമ്മയുടെ അടുത്ത്.  കെട്ടിപ്പിടിച്ചു, പൊട്ടിക്കരഞ്ഞു.  എന്താ കാര്യം.  രാമനു മാത്രം അറിയാമായിരുന്നത്രേ കൈകേയി 14 വർഷം മുൻപ്  അങ്ങിനെ ഒരു ഡിമാൻഡ് വച്ചതിന്റെ റീസൺ.  ജ്യോതിഷപ്രകാരം, ആ സമയത്ത്   സിംഹാസനത്തിലിരിക്കുന്ന ആൾ മരിക്കുമായിരുന്നു.   അതിൽ നിന്നു രാമനെ രക്ഷിക്കാനുള്ള ഒരു സൂത്രമായിരുന്നു  വനവാസം ഡിമാൻഡൊക്കെ. രാമനെ കാട്ടിലേക്കയച്ചിട്ട്  ഭരതൻ  രാജാവാകാൻ സമ്മതിക്കില്ല എന്നും ഉറപ്പായിരുന്നു കൈകേയിക്കു്.  സോ  അതും  നോ പ്രോബ്ലം.

പക്ഷേ കഥയിലെ രണ്ട് വില്ലനമാരില്ലേ, പണ്ടത്തെ ശാപങ്ങൾ.  അവരാണ് പണി പറ്റിച്ചതു്. കൈകേയി ഈ ചെയ്ത നല്ല കാര്യം ആരും അറിഞ്ഞുമില്ല, എല്ലാവരുടേയും പഴി കേൾക്കേണ്ടിയും വന്നു.  പാവം കൈകേയി,  ഒരു ദുഷ്ടകഥാപാത്രമായി  മാറി.

കഥ കഴിഞ്ഞു. കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു കഥ? അധികമാരും കേട്ടിരിക്കാൻ വഴിയില്ലെന്നു തോന്നി, അതാ അതിവിടെ പറഞ്ഞതു്.  ഞാനീയടുത്താ ഈ കഥ കേട്ടതു്. വായിച്ചിട്ടുമില്ല ഇതുവരെ. ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ  പലതും പറഞ്ഞിരിക്കുന്ന കൂട്ടത്തിൽ ശ്രീധരേട്ടനാ പറഞ്ഞതു്, നീ ഇങ്ങനെയൊരു കഥ് കേട്ടിട്ടുണ്ടോ എന്നു്.

ഇനിയൊരു മുൻകൂർ ജാമ്യം:  അറിയാല്ലോ  കഥയിൽ ചോദ്യമില്ല.  എന്നാലും ചോദ്യങ്ങളുള്ളവർക്ക് ചോദിക്കാം.. പക്ഷേ  ഉത്തരങ്ങളില്ല എന്റെ കയ്യിൽ.  കൂടുതൽ അറിയാവുന്നവർ പറയട്ടെ. 

എഴുത്തുകാരി.

Friday, December 23, 2011

തണുപ്പ്......

എന്തൊരു തണുപ്പ്!.  രണ്ടു ദിവസമായി വെയിലു തീരെയില്ല. മൂടിക്കെട്ടി നിൽക്കുന്നു...  ആദ്യമായിട്ടല്ലേ ഇവിടെ.  ഈശ്വരാ ഇതിനിയും കൂടിക്കൂടി വരുമത്രേ.  എന്നിട്ടു കുറഞ്ഞുകുറഞ്ഞു വരുന്നതെന്നാണാവോ, അതറിയില്ല.

  ഇന്നലെ ഹരിദാസും സുമയും വന്നിരുന്നു.  ഞാൻ തണുപ്പെന്നു പറഞ്ഞപ്പോൾ സുമക്കു ചിരി  " തണുപ്പോ, ഇതോ, ഇതൊന്നുമായിട്ടില്ല അടുത്ത മാസമാവട്ടെ. അപ്പോ കാണാം. കിടക്കയൊക്കെ ഇങ്ങിനെ വെള്ളം വെള്ളം പോലിരിക്കും" .  അപ്പോ ഇതൊന്നുമല്ലേ ഇവിടത്തെ തണുപ്പ്.    പിന്നെ പറഞ്ഞതു സുമയായതുകൊണ്ട്, ഒരു അമ്പതു ശതമാനം മാർജിൻ കൊടുക്കാം. പകുതി വിശ്വസിച്ചാൽ മതി എന്നർഥം.  ഞാൻ പക്ഷേ സന്നാഹങ്ങളൊക്കെ  റെഡിയാക്കി വച്ചിട്ടുണ്ട്. സ്വെറ്ററുണ്ട്, ഷാളുണ്ട്, കമ്പിളിപ്പുതപ്പുണ്ട്.

പറയാൻ തുടങ്ങിയതു ഇതല്ല.  വിചിത്രയേക്കുറിച്ചാണ്. വിചിത്ര അടുത്തുള്ള വീടുകളിലൊക്കെ പണിക്കു പോവും. ഞാനും  വല്ലപ്പോഴും അത്യാവശ്യത്തിനു വിളിക്കാറുണ്ട്.  അവൾക്കു്  മക്കൾ 6.  മൂത്ത മകനു് 20 വയസ്സായിട്ടുണ്ടാവും.  അതിനു താഴെ വരിവരിയായി ബാക്കി അഞ്ചുപേർ.  അവൾക്കു  കഷ്ടി 40  കാണുമായിരിക്കും.  മകൻ അത്യാവശ്യം കൂലിപ്പണിക്കു പോയിത്തുടങ്ങി. ഭർത്താവ് പണിക്കു പോയാൽ പോയി, ഇല്ലെങ്കിലില്ല.  24 മണിക്കൂറും വെള്ളത്തിൽ. അവസാനം വിചിത്ര അയാളെ  അടിച്ചു പുറത്താക്കി. അടുത്തുള്ള ഒരു പണിതീരാത്ത കെട്ടിടത്തിന്റെ വാരാന്തയിലാണിപ്പോൾ   അയാൾ താമസം.

വിചിത്രയുടെ വീട്, കാടുപിടിച്ചു് കിടക്കുന്ന ഒരു സ്ഥലത്തിന്റെ നടുവിൽ കുറച്ചു സ്ഥലത്ത്  ഈ നീലക്കളറിലുള്ള ഷീറ്റ് ഇല്ലേ, അതു് വലിച്ചു കെട്ടിയ മേൽക്കൂര. താഴെയൊക്കെ മണ്ണ് തന്നെ.  ഒരു ദിവസം ആ താഴെയുള്ള പയ്യൻ കാലിൽ ഒരു കെട്ടും വച്ചു നടക്കുന്നു. അന്വേഷിച്ചപ്പോഴെന്താ, കാലിൽ എലി കടിച്ചതാണത്രേ. വളരെ നിസ്സാരമായിട്ടാ പറയുന്നെ. കുറച്ചു മഞ്ഞളും ചുണ്ണാമ്പുമൊക്കെ വച്ചു കെട്ടിയിട്ടുണ്ട്. ഡോക്ടറെ കാണിക്കണ്ടെ എന്നു ചോദിച്ചപ്പോൾ, ഇതിനിത്ര ഡോക്ടറെ  കാണിക്കാനെന്തിരിക്കുന്നു.എന്നു പറഞ്ഞിട്ടൊരു ചിരി.  ഞാനൊരു വിഡ്ഡിത്തം പറഞ്ഞപോലെ.  ഇതൊക്കെ ഇവിടെ പതിവാണെന്നു്.

കുറച്ചുനാൾ മുൻപത്തെ മറ്റൊരു  കഥ.  വിചിത്രയുടെ മൂത്ത മകൻ  രാത്രി കിടക്കുമ്പോൾ തല വക്കുന്നതു് ഷീറ്റ് വലിച്ചുകെട്ടാൻ ഇട്ടിട്ടുള്ള കല്ലിൽ.  ഇടക്ക്  ശബ്ദങ്ങളൊക്കെ കേക്കാറുണ്ടത്രേ.     നമ്മൾ ഓടൊക്കെ ഇളക്കി പുര മേയില്ലേ ഇടക്കു്, ഒരു ദിവസം അതുപോലെ ആ ഷീറ്റൊന്നു വലിച്ചുകെട്ടാൻ
കല്ലൊക്കെ ഇളക്കി മാറ്റിയപ്പോൾ അതിനകത്തു് നല്ല മൂർഖൻ പാമ്പ്, ഫാമിലി ആയിട്ട്. ഒന്നല്ല, രണ്ട്.  അതിനെ അടിച്ചുകൊന്നു് ഒരു ദിവസം മുഴുവൻ പ്രദർശിപ്പിക്കാൻ വച്ചിരുന്നത്രേ.

മൂർഖൻ പാമ്പിൽ തലവച്ചുറങ്ങുന്നവർക്കാണോ എലിയെ പേടി!.

സ്വെറ്ററിട്ട്, ഷാൾ പുതച്ച്, കട്ടിലിൽ  കിടന്നു് കമ്പിളിപ്പുതപ്പ് പുതച്ചുറങ്ങുന്ന ഞാൻ പറയുന്നു  തണുക്കുന്നുവെന്ന്.  വെറും ഷീറ്റ്  മാത്രം മേൽക്കൂരയുള്ള,  പാമ്പും എലിയും ഓടുന്ന വെറും നിലത്ത്  കൊച്ച  കുട്ടികളെയും കൊണ്ടു കിടന്നുറങ്ങുന്ന  വിചിത്രക്കും തണുക്കുന്നുണ്ടാവില്ലേ. വിചിത്രയുടെ  തണുപ്പിനാണോ എന്റെ തണുപ്പിനാണോ  തണുപ്പ് കൂടുതൽ.  അറിയില്ല.

എഴുത്തുകാരി.

Tuesday, November 29, 2011

എന്തു സുഖം!

ഹായ് എന്തു സുഖം, വെള്ളത്തിലിങ്ങനെ ഒഴുകി ഒഴുകി നടക്കാൻ. സ്വപനത്തിലല്ലാതെ  ശരിക്കും ഇങ്ങിനെ   കഴിയുമെന്നു് സ്വപ്നത്തിൽ  പോലും കരുതിയിട്ടില്ല.

പണ്ടൊക്കെ സ്വപ്നം കണ്ടിട്ടുണ്ട്..  ആകാശത്തിൽ മേഘങ്ങളുടെ  ഇടയിൽക്കൂടിയും മുകളിൽ  കൂടിയുമൊക്കെ പറന്നു നടക്കുന്നതു്.. ആകാശത്ത് കൊട്ടാരവും രാജാവിനേയും  സ്വർണ്ണത്തൊങ്ങലുള്ള കടും നിറമുള്ള ഉടുപ്പുകളിട്ടു നർത്തനമാടുന്ന അപ്സരസ്സുകളേയുമൊക്കെ. ഉറക്കം കഴിഞ്ഞെഴുന്നേൽക്കുമ്പോഴും  ആ കണ്ടതൊന്നും മനസ്സിൽ നിന്നു പോയിട്ടുണ്ടാവില്ല.  (പിന്നെയാണറിയുന്നതു്  അന്നു രാവിലെ കണ്ട മഹാഭാരതത്തിലെ   രാജാവിന്റേയുംഅപ്സരസ്സുകളുടേയുമൊക്കെ  ഛായ തന്നെയായിരുന്നു എന്റെ  സ്വപന സുന്ദരിമാർക്കുമെന്നു്.).   സ്വപ്നത്തിലെങ്ക്ങ്കിലും അങ്ങിനെ പറന്നു  നടക്കാൻ കഴിഞ്ഞല്ലോ, രാജകൊട്ടാരമൊക്കെ കാണാൻ കഴിഞ്ഞല്ലോ എന്നു് സന്തോഷിച്ചിട്ടുണ്ട് അന്നു്.

അതൊക്കെ എത്രയോ  കാലം  മുൻപ്.  പക്ഷേ വെള്ളത്തിൽ ഒഴുകി നടക്കുന്നതിതുവരെ കണ്ടിട്ടില്ല.. അതും വെറും വെള്ളത്തിലൊന്നുമല്ല, നല്ല കിടക്കയിൽ  കിടന്നാണൊഴുകുന്നതു്.  നല്ല സുഖമുണ്ട്. പ്രഭാതമാണ്.  ഒരുപാട് കാഴ്ചകളുണ്ട് കാണാൻ.  രാജാവിനേയും സുന്ദരിമാരേയുമൊന്നും കണ്ടില്ല.  പക്ഷേ  കാടും മലയും കണ്ടു..   ഉദിച്ചുയരുന്ന സൂര്യനെ കണ്ടു.  വെള്ളത്തിലങ്ങനെ ഒഴുകി നടക്കുക, കാഴ്ചകൾ കാണുക.  ആകപ്പാടെ ഒരു സുഖം, മനസ്സിനൊരു സന്തോഷം.

ആരാ ബെല്ലടിക്കുന്നതു്,  അതോ മൊബൈലാണോ?  സുന്ദരമായ സ്വപ്നം മുറിഞ്ഞ ദേഷ്യത്തിൽ  ലോകത്തെ മുഴുവൻ ശപിച്ചുകൊണ്ട് കണ്ണ്  തുറന്നു.  ഒരു നിമിഷം കൊണ്ടെല്ലാം പിടികിട്ടി.  . ഒന്നും സ്വപ്നമായിരുന്നില്ല. എല്ലാം പച്ചവെള്ളം പോലെ  പരമാർത്ഥം.  കിടക്കയിൽ കിടന്നു് ഒഴുകി നടന്നുകൊണ്ട് ഉറങ്ങിയതും സ്വപ്നം കണ്ടതുമൊക്കെ.  മുറി മുഴുവൻ വെള്ളം.. കിടക്ക മുഴുവൻ നനഞ്ഞ്  ദേഹം വരെ നനഞ്ഞു തുടങ്ങിയിരിക്കുന്നു.  ഭാഗ്യം കട്ടിലിൽ  അല്ലായിരുന്നു ഉറങ്ങിയതു്. അല്ലെങ്കിൽ കട്ടിലു മുഴുവൻ മുങ്ങിയിട്ടുവേണ്ടേ ഒഴുകി നടക്കാൻ.  അപ്പോഴേക്കും ഫ്ലാറ്റ് മുഴുവൻ വെള്ളപ്പൊക്കമായേനേ!.

അടുത്ത ഫ്ലാറ്റിലെ    തെലുങ്കത്തി മാമിയായിരുന്നു ബെല്ലടിച്ചതു്.. മാമി മാത്രമായിരുന്നില്ല, കൂടെ മറ്റു പലമാമിമാരും മാമാമാരുമൊക്കെ ഉണ്ടായിരുന്നു.  ഞാനാരേം  നോക്കിയില്ല.  ഓടിപ്പോയി വെള്ളം വരുന്നതു് ഓഫ് ചെയ്തു. രാവിലെ 7 മണിക്കു വെള്ളം വരും.. എല്ലാവർക്കും സ്വന്തം സ്വന്തം ടാങ്കുകളുണ്ട്.  അതു നിറഞ്ഞാൽ നിറുത്തണം.. അല്ലെങ്കിൽ തലേന്നേ വെള്ളം ഓഫ് ചെയ്തു വക്കണം,  ഇതു രണ്ടും  ചെയ്തില്ല.. വെള്ളം ഒഴുകിയൊഴുകി താഴെ വരെ എത്തി. പാവം വെള്ളത്തിനെ കുറ്റം പറയാൻ പറ്റുമോ. മുറി മുഴുവൻ നിറഞ്ഞാൽ  ഒഴുകാതെ പിന്നെ.  ഇത്രയും നേരം ഒഴുകി  നടന്നതു ഞാനായിരുന്നെങ്കിൽ   ഇപ്പോൾ  ഒഴുകി നടക്കുന്നതു  വീട്ടിലെ ലൊട്ടുലൊടുക്കു സാധനങ്ങളായിരുന്നു..  ചൂലു മുതൽ പാത്രങ്ങൾ മുതൽ മൊബൈൽ ഫോൺ വരെ.

തെലുങ്കു പിന്നെ അറിയാത്തതുകൊണ്ട്  എന്തൊക്കെയാ അവരു പറഞ്ഞതെന്നറിയില്ല. തമിഴിൽ  അവർ പറഞ്ഞതൊക്കെ മനസ്സിലായി. പക്ഷേ മനസ്സിലായില്ലെന്നു ഭാവിച്ചു.  അതായിരുന്നു അപ്പോൾ സൈഫ്.  ആ നേരത്ത്  മലയാളം പറഞ്ഞാൽ പോലും എനിക്കറിയില്ലെന്നു പറഞ്ഞേനേ.  പറയുന്ന കാര്യങ്ങളൊക്കെ അത്ര  സന്തോഷത്തിലാണേയ്..അവരുടെ വീട്ടിനുള്ളിൽ വെള്ളം കടന്നാൽ പിന്നെ അവർക്കു സന്തോഷമില്ലാതിരിക്കുമോ  .

 മൂന്നാലു ദിവസത്തേക്കു പിന്നെ ഞാൻ വാതിലേ തുറന്നില്ല.  കുട്ടികളൊക്കെ  പിന്നെ എന്നെ കാണുമ്പോൾ തണ്ണി തണ്ണി എന്നു വിളിക്കുന്നപോലെ വെറുതെ ഒരു തോന്നൽ.


എഴുത്തുകാരി.



Friday, October 28, 2011

കരയണോ, ചിരിക്കണോ?


അന്നും പതിവുള്ള morning walk  കഴിഞ്ഞ് ഞാൻ  എന്റെ സ്ഥിരം ബെഞ്ചിലിരുന്നു.   അതാണെന്റെ പതിവു്. നല്ല ചുവന്ന നിറത്തിലുള്ള പൂക്കളാണവിടെ  മുഴുവന്‍.  ഇഷ്ടമുള്ള കുറേ പാട്ടുകളുണ്ട് എന്റെ മൊബൈലില്‍. ചിലപ്പോൾ അതു കേട്ടിരിക്കും.   അതുമല്ലെങ്കിൽ, മനസ്സിനെ  ഇഷ്ടമുള്ളിടത്തേക്കു മേയാന്‍ വിട്ടിട്ട് വെറുതേ ഇരിക്കും.  അന്നും  അതുപോലെ  മനസ്സിനെ അതിന്റെ വഴിക്കു വിട്ടിട്ട്, ഞാൻ പൂക്കളേയും കളിക്കാന്‍ വന്ന കുട്ടികളേയും നോക്കിയിരിക്കുകയായിരുന്നു.  പൂമ്പാറ്റകളേപ്പോലെ ഒരുപാട് കുട്ടികളുണ്ടായിരുന്നു അന്നു്.                                                            

ചാരു ബെഞ്ചിന്റെ അങ്ങേ അറ്റത്തിരുന്ന   ഭംഗിയുള്ള    പ്രിന്റഡ് സിൽക് സാരി ഉടുത്ത അവരെ നോക്കി ഞാനൊന്നു ചിരിച്ചു. സൗമ്യമായ മുഖം. രണ്ടൂ മൂന്നു ദിവസമായി എന്നും രാവിലെ കാണുന്നതല്ലേ. പതിവിനു വിപരീതമായി അവരും ചിരിച്ചു. പതിവിനു വിപരീതമായി എന്നു പറഞ്ഞതു്, സാധാരണ സ്ഥിരം  കാണുന്ന പലരോടും ചിരിച്ചിട്ടും ഇങ്ങോട്ടൊരു പ്രതികരണവും കിട്ടാറില്ല,  അതുകൊണ്ട് ഞാനാ പരിപാടി ഏകദേശം നിർത്തിയ മട്ടാണ്.

എന്തായാലും എനിക്കൊരു ചിരി പകരം കിട്ടി. എന്നോട് ചോദിച്ചു Dr.Latha  ആണോയെന്നു്. അതുപോലെ ഇരിക്കുന്നു എന്നു് .  അല്ലെന്നു പറഞ്ഞിട്ടും ചിരി മാഞ്ഞില്ല.   ബെഞ്ചിന്റെ രണ്ടറ്റത്തും ഇരുന്നിരുന്ന ഞങ്ങൾ  രണ്ടുപേരും പതുക്കെ നീങ്ങി  അടുത്തേക്കിരുന്നു. അതാണ് രാജി. രാജലക്ഷ്മി എന്ന രാജി.  തമിഴ്  നാട്ടുകാരിയാണ്..  എന്തുകൊണ്ടോ ചേച്ചി എന്നോ അക്കാ എന്നൊന്നും വിളിച്ചില്ല. ആദ്യം മാഡം ആയിരുന്നതു് പിന്നെ  രാജി  ആയി മാറി.. സംഭാഷണം ഇംഗ്ലീഷിലും തമിഴിലുമായി  പുരോഗമിച്ചു.

പിന്നെ എന്നും കാണും. രണ്ടു പേരും   പറഞ്ഞുവച്ച്   ഒരേ സമയത്തു വരാൻ തുടങ്ങി.  പാർക്കിന്റെ അടുത്തു തന്നെയാണ് രാജിയും താമസിക്കുന്നതു്.  ചില ദിവസം രാജി  പറയും, ഞാനിന്നു നല്ല പൊങ്കൽ ഉണ്ടാക്കിയിട്ടുണ്ട്. നീ  വാ, നമുക്കൊരുമിച്ച് കഴിക്കാം. ചില ദിവസം  breakfast  എന്റെ വീട്ടിലാവും. പുട്ട്    ഇഷ്ടമാണ് രാജിക്കു്.  കുറച്ചു ദിവസം കൊണ്ട്  രാജിക്കെന്നേയും എനിക്കു രാജിയേയും ഇഷ്ടമായി. എനിക്കതു് സാധാരണ  കഴിയാത്തതാണ്. അങ്ങനെ ആരുമായും പെട്ടെന്നടുക്കാൻ എനിക്കു കഴിയാറില്ല. രാജിക്കും ഇവിടെ കുറേ നാളായിട്ടും  കാര്യമായി  സുഹൃത്തുക്കളൊന്നുമില്ല. 

രാജി തമിഴ് നാട്ടുകാരി. ഹോട്ടൽ താജ് ൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു ഭർത്താവ് .  ഒരുപാട്  രാജ്യങ്ങളിൽ പോയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും താമസിച്ചിട്ടുണ്ട്. ഇപ്പഴും കൊല്ലത്തില്‍ 15 ദിവസം താജിൽ ഫ്രീ ആയി താമസിക്കാമത്രേ.  ഭർത്താവ് റിട്ടയർ ചെയ്തപ്പോൾ ബാംഗ്ലൂരിൽ  താമസമാക്കി.  ഭര്‍ത്താവ് മരിച്ചിട്ട് രണ്ടുമൂന്നു മാസമേ ആയുള്ളൂ. പെട്ടെന്നായിരുന്നു. (ഒരു പക്ഷേ തുല്യ ദു:ഖിതരായതുകൊണ്ടാവാം ഞങ്ങള്‍ പെട്ടെന്നടുത്തതു്)

രാജിക്കു രണ്ട്  മക്കൾ.  മകന്‍ ഭാര്യയുമായി വർഷങ്ങളായി ലണ്ടനിൽ.  മകള്‍    TCS ല്‍.  ബാംഗ്ലൂരിലായിരുന്നു. ഇപ്പോള്‍  അവളും ലണ്ടനില്‍. ഭർത്താവ് മരിച്ചപ്പോള്‍ അമ്മയെ തനിച്ചാക്കി പോകാൻ മക്കള്‍ക്കു വിഷമം. അതുകൊണ്ട് അമ്മക്കും  വിസക്ക്  apply  ചെയ്തിരിക്കയാണ്.   അമ്മക്കു വിസ കിട്ടി  അമ്മയേയും  കൂടെ കൊണ്ടുപോകാനായി  മകന്‍ തിരിച്ചുപോയിട്ടില്ല.

രാജിക്കു പോകാനൊട്ടും ഇഷ്ടമില്ല. സ്വന്തം ഫ്ലാറ്റ് ഉണ്ട്. എല്ലാ സൌകര്യങ്ങളുമുണ്ട്.  ഇഷ്ടം പോലെ പണമുണ്ട്.  എന്നോട് പറഞ്ഞു. എനിക്കാകെ ചെയ്യാനറിയുന്നതു് ട് വി കാണലാണ്. പിന്നെ പാചകവും.  ഭര്‍ത്താവുള്ളപ്പോള്‍ പറയുമായിരുന്നു കമ്പ്യൂട്ടര്‍ കുറച്ചെങ്കിലും  പഠിക്കാന്‍. ചെയ്തില്ല. മൌസ് പിടിക്കാന്‍ പോലും അറിയില്ല. കഴിഞ്ഞ 6 വര്‍ഷമായി  ATM കാര്‍ഡുണ്ട്. പക്ഷേ കാശെടുക്കാന്‍ അറിയില്ല. മൊബൈലില്‍  സിം മാറ്റിയിടാൻ അറിയില്ല.  അദ്ദേഹത്തിന്റെ നിഴലായി ജീവിക്കുകയായിരുന്നു.
  
 ആകെയുള്ള നേരം പോക്ക്  തമിഴ്  സീരിയലുകള്‍ കാണലാണ്.  അതു പോലും നടക്കില്ല അവിടെ ചെന്നാൽ. അവിടെ  സമയം വ്യത്യാസമാണല്ലോ.  അതിഭയങ്കര തണുപ്പ്.   ഇതിനൊക്കെ പുറമേ തമിഴ് ബ്രാഹ്മിനായ രാജിയുടെ മരുമകള്‍ ഒരു ക്രിസ്റ്റ്യന്‍‍ കുട്ടിയാണ്. എനിക്കവളെ  ഇഷ്ടമാണ്.  നല്ല കുട്ടിയാണ്. പക്ഷേ ഇനി  അവളുടെ  ഭക്ഷണരീതികളുമായി  പൊരുത്തപ്പെടാന്‍  കഴിയുമോ? ഒരുപാട് സംശയങ്ങൾ.   എന്തായാലും പോവുക തന്നെ എന്നു തീര്‍ച്ചപ്പെടുത്തി  വിസക്കു് അപേക്ഷിക്കുകയായിരുന്നു.  കുട്ടികൾ വിളിച്ചിട്ടു പോകാതിരിക്കാൻ വയ്യ.   ഒറ്റക്കു താമസിക്കാനും വയ്യ.

 ഭര്‍ത്താവ് മരിച്ച സ്ഥിതിക്കു  വിസ കിട്ടുമെന്നുറപ്പാണ്. വീട് വാടക്കു കൊടുക്കാനുള്ള ഏര്‍പ്പാട് ചെയ്തു.   പെട്ടികള്‍  പാക്ക് ചെയ്തു വച്ചു.

 എനിക്കും സങ്കടമായി. എന്റെ വിഷമം ഞാന്‍ പറഞ്ഞില്ല.  അമ്മയെ ഒറ്റക്കു താമസിക്കാന്‍ വിടാതെ കൂടെ കൊണ്ടുപോകുന്ന മകന്റെ കൂടെയല്ലേ ആ അമ്മ പോകുന്നതു്.   സന്തോഷിക്കുകയല്ലേ വേണ്ടതു്.  അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു.

സാധാരണ ഞങ്ങള്‍  നടത്തം കഴിഞ്ഞാണ്  ബെഞ്ചില്‍ വന്നിരുന്നു സംസാരിക്കാറുള്ളതു്.  അന്നും ഞാന്‍ പതിവുപോലെ എന്റെ നടത്തം തുടങ്ങി. ഏന്നെ കാത്തിരുന്ന  രാജി പറഞ്ഞു,  നിക്ക്, നിക്ക്,  നടക്കാന്‍ വരട്ടെ.  അല്ലെങ്കില്‍‍ ഇന്നു നടക്കണ്ടാ. നമുക്കിരിക്കാം.  ബെഞ്ചില്‍ പോയി ഇരുന്നു.  എന്നോട്  ചോദിച്ചു, ഞാൻ കരയണോ ചിരിക്കണോ എന്നു്. എന്നിട്ടു പറഞ്ഞു, അല്ല, ഞാന്‍ ചിരിക്കാന്‍ തീരുമാനിച്ചു. എന്നു്.

  എനിക്കൊന്നും മനസ്സിലായില്ല. എന്തായാലും ചിരിക്കാനാണല്ലോ തീരുമാനിച്ചതു്. നന്നായി  എന്നു ഞാനും കരുതി.  ‍സംഭവം എന്താണെന്നുവച്ചാൽ  രാജിയുടെ വിസ  reject  ചെയ്തു. ഇവിടെ സ്വത്തുക്കളുണ്ടെന്നും, ബന്ധുക്കളുണ്ടെന്നും, മകന്‍ ധാരാളം കാശയുക്കുന്നുണ്ടെന്നും അങ്ങനെ എന്തൊക്കെയോ കാരണം പറഞ്ഞു്.
                                
അവസാനം ഇപ്പോള്‍ മകനും തീരുമാനിച്ചു. അമ്മയെ കൂടെ കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍, അമ്മയെ ഒറ്റക്കാക്കി പോകണ്ട,  അത്യാവശ്യം  കാശൊക്കെ സമ്പാദിച്ചിട്ടുണ്ടല്ലോ, ഇനി നാട്ടിലേക്കു തിരിച്ചുവരാം എന്നു്. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. കല്യാണം കഴിഞ്ഞ്‌ പത്തു വര്‍ഷമായിട്ടും അവര്‍ക്കു കുട്ടികളില്ല. ഇനി നാട്ടിലെ ചികിത്സയും നോക്കാം എന്ന തീരുമാനത്തോടെ.  അപ്പം തിന്നാൽ രണ്ടുണ്ട് കാര്യം.

അതാ രാജി ചോദിക്കുന്നതു്, വിസ കിട്ടാത്തതുകൊണ്ട് രാജിക്കു  ഇവിടെ നിന്നു  പോകണ്ട, മകൻ തിരിച്ചുവരികയും ചെയ്യുന്നു. അപ്പോൾ ഞാൻ ചിരിക്കുകയല്ലേ വേണ്ടതു്.   പക്ഷേ അവനു് പെട്ടെന്നു് എല്ലാം എനിക്കുവേണ്ടി അവസാനിപ്പിച്ച് വരുന്നതിൽ സങ്കടമുണ്ടാവില്ലേ. അതുകൊണ്ട്  ഞാൻ വിഷമിക്കണോ എന്നതാണ് രാജിയുടെ പ്രശ്നം.
 
മകന്‍ ലണ്ടനിലെ  കാര്യങ്ങള്‍ അവസാനിപ്പിച്ച് വരാന്‍ ഇപ്പോള്‍ അങ്ങോട്ട്  പോയിരിക്കുകയാണ്. മകന്‍ വരുന്നതുവരെ  രാജി ചെന്നൈയിലേക്കും പോയി. ബന്ധുക്കളെല്ലാം അവിടെയാണ്.  ദീപാവലി  കഴിഞ്ഞു് നവംബര്‍ ഒന്നാം തിയതി വരും.

ഞാനും കാത്തിരിക്കുന്നു, എന്റെ ഈ നഗരത്തിലെ ഒരേ ഒരു സുഹൃത്തിനെ.  

എഴുത്തുകാരി.                                            

Wednesday, October 5, 2011

സുഖമുള്ള ഓർമ്മകൾ.

ബൂലോഗരെല്ലാം  ചോദിക്കുന്നു, എന്താ എഴുത്തുകാരീ ഇതു്  എന്തു പറ്റി, എന്താ ഇപ്പോ ഒന്നും എഴുതാത്തേ, നിങ്ങളിങ്ങനെ കഴിവും ഭാവനയും വാരിക്കോരി കിട്ടിയിട്ടുള്ളവർ ഇങ്ങനെയായാൽ കഷ്ടമല്ലേ. ഇതൊന്നുമില്ലാത്ത ഞങ്ങൾ വരെ ആഴ്ചയിലൊരു പോസ്റ്റ് വച്ച് കാച്ചുന്നു കമെന്റാണെനിൽ ഇഷ്ടം പോലെ.ഉള്ള ഭാവന അങ്ങിനെ മുരടിപ്പിച്ചുകളയരുതേ. പിന്നെ ഭാവന  വരില്ല.

കണ്ടതു് സ്വപ്നമാണെങ്കിലും സംഗതി സത്യമാണല്ലോ!  എന്നാപ്പിന്നെ ഒരു പോസ്റ്റ് ഇട്ടിട്ടുതന്നെ കാര്യം. ഭാവന പോയിട്ട്  ബിന്ദു പണിക്കര്  വരെ ഈ വഴി തിരിഞ്ഞുനോക്കാറില്ലെന്നു്  തൽക്കാലം  ആരോടും പറയണ്ട.

എന്തായാലും തട്ടിക്കൂട്ടാം ഒരെണ്ണം. തുടങ്ങിയേക്കാം.  ഭാവന ഇൻ പ്ലെൻടി ഉള്ളതുകൊണ്ട് പ്രത്യേകിച്ചൊരു  തയ്യാറെടുപ്പൊന്നും  വേണ്ടല്ലോ. മുന്നിൽ കാണുന്നതെല്ലാം പോസ്റ്റല്ലേ.  വായനക്കാർ വായിച്ചു രോമാഞ്ചകഞ്ചുകം അണിയട്ടെ.

ദാ, തുടങ്ങുന്നൂട്ടോ.

 പുറത്തു നല്ല മഴ.  അതിൽ തന്നെ തുടങ്ങിയാലോ?

മാനം കറുത്തിരുണ്ടു.   മഴയുടെ ഇരമ്പം കേൾക്കാം.   മഴ ഒറ്റക്കാണ് വന്നതു്.  എന്നുവച്ചാൽ കൂട്ടിനു്  ഇടി, മിന്നൽ, കാറ്റ് ഇത്യാദി  അകമ്പടികളൊന്നുമില്ലെന്നു് സാരം.   ഇതു് ഏതെങ്കിലുമൊന്നു്   കൂടെ കൊണ്ടുവന്നിരുന്നെങ്കിൽ എനിക്കു ഇത്രക്കിഷ്ടമാവില്ലായിരുന്നു. ആ പറഞ്ഞതിനെയൊക്കെ ഭയങ്കര പേടിയാണെനിക്കു്. എന്തിനാന്നറിയില്ല, എന്നാലും വെറുതേ ഒരു പേടി.

നാട്ടിലെ മഴയല്ലാട്ടോ. ഞാനതിനു നാട്ടിലല്ലല്ലോ, അകലെയല്ലേ. മുറ്റമില്ല, മുറ്റത്ത് കെട്ടി നിൽക്കുന്ന  ചായനിറമുള്ള വെള്ളമില്ല, മഴ പെയ്തൊരുപാട്` കഴിഞ്ഞിട്ടും  വെള്ളം ഇറ്റിറ്റുവീഴുന്ന ഇലഞ്ഞിമരമില്ല.

വേണ്ടാ, എന്തിനാ അതൊക്കെ. മനസ്സു് നിറയെ ഓർമ്മകളുണ്ടല്ലോ.

അപ്പോ ശരി ഒരു ഫ്ലാഷ് ബാക് - നാട്ടിലെ ഒരു മഴദിവസം.

"എത്ര നേരായി ഈ മഴ തുടങ്ങിയിട്ട്, ഒന്നു പുറത്തക്കിറങ്ങാൻ കൂടി പറ്റാതെ" ഒരു കുട    തര്വോ മോളേ.  മഴയത്ത് നിന്നു  കയറിവന്ന  അമ്മിണിയമ്മ. മഴക്കാലമാണെന്നും കയ്യിലൊരു കുട  കരുതുന്നതിൽ തെറ്റൊന്നുമില്ലെന്നും  ഒരിക്കലും  ഓർക്കാറില്ല അവർ. എന്നിട്ടും കുറ്റം മഴക്കു്.

തലയിലും ദേഹത്തുകൂടിയും ഒഴുകുന്ന വെള്ളവും നനഞ്ഞ മുണ്ടുമായി പറമ്പിൽ നിന്നു് ഓടിക്കയറി വരുന്നു  തങ്കപ്പൻ. ഒരു ബീഡിയെടുത്തു ചുണ്ടിൽ വക്കാൻ നോക്കുമ്പോൾ, ബീഡിയും തീപ്പെട്ടിയുമെല്ലാം നനഞ്ഞിരിക്കും. ആ നേരത്ത് ഇടവഴിയിൽ കൂടി  ചായക്കടയിൽ പാലു കൊടുത്ത് പോകുന്ന ഗോപിയോ, വെറുതേ  വായ്നോട്ടത്തിനിറങ്ങിയ  ചന്ദ്രേട്ടനോ  വരും.   ഒരു ബീഡി വാങ്ങി കത്തിച്ച്,  തുടങ്ങും നാട്ടുവർത്തമാനം രണ്ടാളും കൂടി. നാണിയമ്മ ആൾറെഡി  ഉണ്ടല്ലോ.

 പന്തല്ലൂർ വഴിയിലൊരു മരം വീണതു്, വേണുമാഷിന്റെ മോൾടെ കല്യാണാലോചന, ആലിന്റെ പൊത്തിലൊരു മൂർഖനെ കണ്ടതു്, പാടത്തു് വെള്ളം പൊങ്ങിയതിന്റെ കഷ്ടനഷ്ടങ്ങൾ, അങ്ങിനെ ഒന്നും രൺടും മൂന്നും നാലും പറഞ്ഞിരിക്കുമ്പോൾ ദാ വരുന്നു കൊച്ചുപെണ്ണ്. അപ്പുറത്തെ വീട്ടിലെ പണി കഴിഞ്ഞു പോണ പോക്കാണ്. കയ്യിൽ പന്തല്ലൂക്കാരൻ സിൽക്സിന്റെ കവർ.  അതിൽ കുറച്ചു മാങ്ങയുണ്ട്. ഒരു  കഷണം ചക്കയും.  നല്ല മൂവാണ്ടൻ മാങ്ങ. കണ്ടപ്പോൾ കൊതിയായി രണ്ടെണ്ണം ഞാനുമെടുത്തു. കൊച്ചുപെണ്ണും സദസ്സിലൊരംഗമായി.    അടുത്ത ആളും എത്തി. സാമി. ഇവിടെ  കേബിൾ കിട്ടുന്നുണ്ടോന്നു നോക്കാൻ വന്നതാ. കൂട്ടത്തിൽ  പറമ്പുപണിക്കു് തങ്കപ്പനെ  ബുക്ക് ചെയ്യാനും.

എന്തിനു പറയുന്നു, എല്ലാരും കൂടി ഒരു സഭ കൂടല്. സിറ്റൗട്ടിലും കാർപോർച്ചിലുമൊക്കെയായിട്ട്.  ഇടവഴിയിൽ പോകുന്നവരും വരുന്നവരും  ഇവിടത്തെ ഒച്ച കേട്ടിട്ട് ചിലപ്പോൾ ഒന്നു നിക്കും, എന്തെങ്കിലുമൊന്നു  പറയും. എല്ലാരും തണുത്തു വിറച്ചിരിക്കയല്ലേ എന്നു കരുതി  ഞാനിത്തിരി കട്ടൻ കാപ്പിയിടും എല്ലാർക്കും.

കാപ്പിയും കുടിച്ച് ബീഡിയും വലിച്ച് എല്ലാരും പതുക്കെ എണീറ്റു തുടങ്ങുമ്പഴാവും പാട്ടിയുടെ വരവു്. ഒരു ചെമ്പരത്തിക്കൊമ്പ്, അല്ലെങ്കിൽ ആ മഞ്ഞ പൂവിന്റെ ഒരു കൊമ്പ്.  " നല്ല മൂത്ത കൊമ്പ്  നോക്കി ഒരെണ്ണം എനിക്കു വെട്ടി താ തങ്കപ്പാ".  എല്ലാ കൊല്ലവും കൊണ്ടുപോണതൊക്കെ എവിടെയാണാവോ.  അതൊക്കെ  വെച്ചു പിടിപ്പിച്ചിരുന്നെങ്കിൽ  ഒരു പൂങ്കാവനമായേനേ.

 ഇത്തിരി നാട്ടുവർത്തമാനം, ഒരിത്തിരി പരദൂഷണം.  എല്ലാർക്കും സന്തോഷം.

എന്റെ ആ കൊച്ചുഗ്രാമം വിട്ടൊരു ജീവിതം എനിക്കുണ്ടാകുമെന്ന് ഓർത്തതേയില്ല.  ശാരദ ടീച്ചർ പറഞ്ഞതുപോലെ നമ്മുടെ സുഖവും ദു:ഖവും ഉണ്ടാക്കുന്നതു് നമ്മളു തന്നെയാ മോളേ.  സുഖമാണെന്നു വിചാരിച്ചാൽ സുഖം, ദു:ഖമാണെന്നു വിചാരിച്ചാൽ ദു:ഖം. എല്ലാം നമ്മുടെ മനസ്സിലാ.

എനിക്കു സുഖമാണ്, സന്തോഷമാണ്.  നഷ്ടപ്പെട്ട  സൗഭാഗ്യങ്ങളെ ഓർത്ത് കേഴാതെ ഇനിയും ബാക്കിയുള്ള സൗഭാഗ്യങ്ങളെ നെഞ്ചോട് ചേർക്കുന്നു,  ഞാൻ.

എഴുത്തുകാരി.

Thursday, July 28, 2011

ഒരൊറ്റ നിമിഷം കൊണ്ട്......

ല്ല ഭംഗിയായി, ഉഷാറായി വളരുന്ന ഒരു കൂവളം. അതിനു് ഞാന്‍ വെള്ളമൊഴിക്കും. ദൈവത്തിന്റെ ചെടിയല്ലേ എന്നും പറഞ്ഞു്, അപ്പുറത്തെ പാട്ടിയും വെള്ളമൊഴിക്കും. അതങ്ങനെ സന്തോഷമായി, ഉഷാറായി വളര്‍ന്നു നില്‍ക്കുന്ന കാലം. ഒരു ദിവസം കാറ്റത്തോ അതോ കുട്ടികള്‍ കളിച്ചിട്ടോ എങ്ങനെയാന്നറിയില്ല, അതൊന്നു മറിഞ്ഞുവീണു. ഒരു പരുക്കും പറ്റിയില്ല.  തല ഉയര്‍ത്തി നിന്നിരുന്നതു് ഒന്നു കിടന്നൂന്നു മാത്രം.  അതോ ഇനിയിപ്പോ കാലം കുറേയായില്ലേ ഈ നില്പ് നിക്കുന്നു, ഇനിയും ഒരുപാട് കാലം നിക്കാനുള്ളതല്ലേ, കുറച്ചൊന്നു കിടന്നു  റെസ്റ്റ്  എടുക്കാം എന്നു കരുതിയിട്ടോ,  കക്ഷി ഒന്നു കിടന്നു. (സംഭവം അതൊന്ന്വല്ല  കടയിൽ മണ്ണില്ല, പകരം കുഴിയായി. വേരൊക്കെ പുറത്തു്. അതാണ്  പാവം വീണതു്.)

പറിച്ചുനടലിനു  മുൻപ്, വെറുതേ ഒരു ദിവസം എടുത്തതു്.                                                                  

അന്നു വൈകീട്ടാ ഞാനതു കണ്ടതു്. നാളെ ശരിയാക്കാം കടക്കലിത്തിരി മണ്ണൊക്കെ ഇട്ട്, ഒരു ഊന്നു കൊടുത്ത് കെട്ടി ശരിപ്പെടുത്തിയെടുക്കാം.  ഇന്നുകൂടി പാവം അതു കിടന്നു റെസ്റ്റ് എടുത്തോട്ടെ എന്നു കരുതി ഞാനുറങ്ങി.പിറ്റേന്ന്   പതിവുപോലെ വെള്ളമൊഴിച്ചുകൊടുത്തിട്ട് ഞാനതിനോടൊരു സുല്ല് പറഞ്ഞു. ഞാന്‍ നാളെ വന്നു എഴുന്നേല്പിച്ച് നിര്‍ത്തിക്കോളാം ഇന്നു് തിരക്കായിട്ട് ഞാനൊരിടം വരെ പോവുന്നു. നിനക്കു സങ്കടമൊന്നുമില്ലല്ലോന്നു ചോദിച്ചപ്പോള്‍ പറഞ്ഞു, ഏയ് എനിക്കിതാപ്പോ ഇഷ്ടായേ. ഭാരം താങ്ങി നിക്കണ്ടാല്ലോ, ഒന്നോ രണ്ടൊ ദിവസം കൂടി ഞാനിങ്ങനെ കിടന്നു റെസ്റ്റെടുത്തോളാം എന്നു്. ഞാന്‍ സമാധാനായിട്ട് പോയി വന്നു.

അതിനും പിറ്റേന്നു് രാവിലെ ഞാന്‍  പതിവുപോലെ ചായയും കൊണ്ട് എന്റെ കിളിവാതിലിനരികില്‍ വന്നിരുന്നു. അതാണെന്റെ പുറത്തേക്കുള്ള വഴി. അതു ചാടി കടന്നിട്ടുവേണം മുറ്റത്തെത്താന്‍. അല്ലെങ്കില്‍ ഒരു മൈല്‍ വളഞ്ഞ്പോണം.  എന്റെ  ചിന്തകളുമായി ഞാനങ്ങിനെ ഇരിക്കുമ്പോള്‍ ദാ വരുന്നു  സാമി. കൂടെ സന്തതസഹചാരിയായ  സ്റ്റൂള്‍,(സ്വന്തം തടി തന്നെ താങ്ങി നടക്കാന്‍ വയ്യ, എന്നാലും സ്റ്റൂളും താങ്ങിയാണ് എപ്പോഴും നടപ്പു്. എപ്പോ വേണെങ്കിലും ഇട്ടിരിക്കാല്ലോ. ആ കൊച്ചു സ്റ്റൂളിനോട് നമുക്ക്‌ സങ്കടം തോന്നും.)    ഒരു പണിക്കാരന്‍, പണിക്കാരന്റെ കയ്യിലൊരു കയ്ക്കോട്ട്, പിന്നൊരു ചാക്കു്, അതിൽ വളം.   ഓ അപ്പോ എനിക്കു മാത്രമല്ല, ചെടികളോടിഷ്ടം.ഞാനിവിടന്നു പോയാലും സാമി നോക്കിക്കോളും ഇവരെയൊക്കെ. സമാധാനായി.‍   സാമി ഇന്നലെ  പതിവു സര്‍ക്കീട്ടിനു് വന്നപ്പോള്‍ ചെടി മറഞ്ഞുകിടക്കുന്നതു കണ്ടു കാണും. എനിക്കു ബഹുമാനം തോന്നി. എത്ര പ്രോംപ്റ്റാ.  എന്നേപ്പോലെ സുല്ല്‌  പറഞ്ഞില്ലല്ലോ. നന്നായി, പണിക്കാരന്‍ ചെയ്യുമ്പോള്‍ കുറച്ചുകൂടി നന്നാവും.

രണ്ടുപേരും ചെടിയുടെ ചുറ്റുമിരുന്നു. പണിക്കാരന്‍ താഴെ. സാമി സ്റ്റൂളില്‍.   അവര്‍ പണി തുടങ്ങി. കൂവളം കിളിവാതിലിനിടയിലൂടെ എന്നെ ഒന്നു നോക്കി, പറഞ്ഞു, കണ്ടോ കണ്ടോ എന്നോടിഷ്ടമുള്ളവര്‍ വേറേയുമുണ്ട്..  ഞാനൊന്നും പറഞ്ഞില്ല, ചിരിച്ചു.

അവർ  പണി തുടങ്ങി.  അങ്ങനെ ഞാന്‍ നോക്കിയിരിക്കുമ്പോ,  ‍ഒരു നിമിഷനേരം കൊണ്ട്, എന്താ സംഭവിക്കുന്നതെന്നറിയുന്നതിനു മുന്‍പ്, നമ്മുടെ കൂവളച്ചെടിയതാ പണിക്കാരന്റെ കയ്യിൽ.  ഞാൻ സ്തംഭിച്ചുനിന്നുപോയി. ചതിച്ചല്ലോ ഭഗവാനേ. എന്തു വിഡ്ഡിത്താ ഈ കാട്ടിയതു്! ഇത്രയും വളര്‍ന്ന ഒരു ചെടി പറിച്ചെടുക്കുകയോ. ഒരു നിമിഷം കൊണ്ടെല്ലാം കഴിഞ്ഞു.  തൊട്ടപ്പുറത്ത്, അതെ തൊട്ടപ്പുറത്ത്, വേറൊരു വല്യ കുഴി കുഴിച്ചു. ചാരവും വളവും ഇട്ടു. ഈ ചെടിയെ ആ കുഴിയില്‍ വച്ചു. വെള്ളമൊഴിച്ചു. എനിക്കു മനസ്സിലായി, സംഭവം പിശകായെന്നു്.  അതു കഴിഞ്ഞു സാമി എഴുന്നേറ്റു.  ചുറ്റും നോക്കി. എന്നെ കണ്ടു.    നിങ്ങളൊക്കെ ഇവിടെ ഉണ്ടായിട്ടെന്തിനാ,എവിടേയും എന്റെ കണ്ണെത്തണം. ഇതും മനസ്സില്‍ പറഞ്ഞു് സ്റ്റൂളും  താങ്ങി  സാമി പോയി.

 എനിക്കു ദേഷ്യോം സങ്കടോം ഒക്കെ വന്നു.എന്നാലും ഇങ്ങനെയുണ്ടൊ മനുഷ്യമ്മാരു്. കോമണ്‍സെന്‍സ് എന്നു പറഞ്ഞ സാധനം ഇല്ലേ ഇവര്‍ക്കൊന്നും. ആ പണിക്കാരനെങ്കിലും പറയായിരുന്നില്ലേ, ഈ ചൂടില്‍ ഇതു പറിച്ചുനട്ടാല്‍ പിടിക്കില്ലെന്നു്. മാറ്റി നടുന്നതു്  ഒരു കാര്യത്തിനായിരുന്നെങ്കില്‍, വലുതാവുമ്പോള്‍ ഏതിനെങ്കിലും തടസ്സമാ‍വുമെന്നോ മറ്റോ. ഇതു് അതൊന്നുമല്ല, പഴയതിന്റെ തൊട്ടടുത്തു തന്നെ.

ഇനിയിപ്പോ സാമിയോടും അതു വല്ല സ്വകാര്യമോ മറ്റോ പറഞ്ഞോ ആവോ, കുറേ നാളായി ഇവിടെ ഇങ്ങനെ ഒരേ നില്പ് നിന്നിട്ട് ബോറടിക്കുന്നൂന്നോ മറ്റോ. അല്ലാതെ എന്താ പറയുക.
അവരു പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ പോയി  ഒന്നു കാണാന്‍. പാവം അതെന്നെ നോക്കി, ഞാന്‍ അതിനേം.  ഒന്നും പറഞ്ഞില്ല രണ്ടാളും.ഇനി എന്തു പറയാന്‍!

                
 ആ ഒരു വെളുത്ത കല്ല് വച്ചിട്ടില്ലേ, അവിടെ ആയിരുന്നു അതു്.
                                             
ഒരാഴ്ച കഴിഞ്ഞു. ഇപ്പോള്‍ ഇതാണിതിന്റെ അവസ്ഥ. പിടിക്കില്ലെന്നുറപ്പു്. പാവം കൂവളം. എന്നാലും ഇതിത്തിരി കടുപ്പായിപ്പോയില്ലേ
.
കണ്ടുകണ്ടങ്ങിരിക്കുന്ന നേരത്ത് കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍!

എഴുത്തുകാരി.

Wednesday, May 18, 2011

ചുവന്ന റോസാപ്പൂക്കൾ

ഒരു ദിവസം ഞാനും മോളും കൂടി ഒരിടത്ത് പോയി വരുന്നു. സ്ഥലം ചെന്നൈ മഹാനഗരം.  ഇവിടെ എത്തിയിട്ട് അധിക ദിവസമായില്ല.

ഒരു ജംഗ്ഷനാണ്.  ബസ്സുകളും കാറുകളുമൊക്കെ  സിഗ്നൽ കാത്തുകിടക്കുന്നു. എ സി ബസ്സിലായിരുന്നു. ഡോർ  ഒന്നു തുറന്നു തന്നിരുന്നെങ്കിൽ ഇറങ്ങാമായിരുന്നു എന്നു മനസ്സിൽ കരുതി കൺഡക്റ്ററെ നോക്കി ഒന്നു ചിരിച്ചുനോക്കി. സ്നേഹമുള്ള കൺട്ക്ടറായിരുന്നു.  ഡോർ തുറന്നു തന്നു.   പകരമായി  സ്നേഹമുള്ള ഒരു ചിരി തിരികെ കൊടുത്തു. വെയിലത്ത് ഇത്രേം വഴി നടക്കാതെ കഴിഞ്ഞല്ലോ.

ചെന്നൈയിലും സ്നേഹമുള്ളവരൊക്കെ ഉണ്ട്,  എന്നോർത്ത് പുളകം കൊണ്ട് അങ്ങിനെ നടന്നു  തുടങ്ങി. താഴേക്കൊന്നു നോക്കിയപ്പോൾ റോഡിൽ നല്ല ചുവന്ന റോസാപ്പൂക്കൾ. പൂ, അതും ചുവന്നു തുടുത്ത റോസാപ്പൂ കണ്ടിട്ട്  കാണാതെ പോകുന്നതെങ്ങനെ? എന്നെക്കൊണ്ടാവില്ല..

ഞാൻ കുനിഞ്ഞെടുത്തു, ഒരെണ്ണം.  ഇതു വേണ്ടാ, ഇതിന്റെ ഇതളുകൾ ഒടിഞ്ഞിട്ടുണ്ട്. അപ്പുറത്ത് വേറേം ഉണ്ടല്ലോ. പിന്നെന്തിനാ ഇതു്? നല്ലതു നോക്കി ഒരു രണ്ടുമൂന്നെണ്ണം എടുത്തു.  പൂ കച്ചവടക്കാരൻ സൈക്കിളിൽ കൊണ്ടുപോകുമ്പോൾ കൊട്ട മറിഞ്ഞതാവും.

റോസ് മാത്രമല്ല, ചെട്ടിമല്ലിയുമുണ്ട്. മഞ്ഞയും ചുവപ്പുമൊക്കെ. ഞാൻ മോളോട് പറഞ്ഞു,  മോളേ, നല്ല മൂത്തതു നോക്കി  രണ്ടുമൂന്നെണ്ണം എടുത്തോ. വീട്ടിൽ കൊണ്ടുപോയി പാവാം. ഇത്തിരി മുറ്റമൊക്കെയുണ്ട്. അതിൽ മൂന്നാലു ചെടികൾ വച്ചിട്ടുമുണ്ട്. ഇനിയും ചെടികൾ എങ്ങിനെ സംഘടിപ്പിക്കും  എന്നു കരുതിയിരിക്കുമ്പഴാ നിനച്ചിരിക്കാതെ ഇതിങ്ങനെ മുന്നിൽ വീണുകിടക്കുന്നതു്. ദൈവത്തിന്റെ ഓരോരോ കളികൾ!  കാശു കൊടുത്ത് ചെടി വാങ്ങുന്ന ശീലമില്ലല്ലോ. നാട്ടിൽ ഓരോ വീട്ടിലും തെണ്ടിയാണല്ലോ ചെടികൾ സംഘടിപ്പിക്കാറ്. ഇതിപ്പോ ദാ നല്ല മൂത്ത വിത്ത്, മഞ്ഞയും ചുവപ്പും. നല്ല രണ്ടുമൂന്നു റോസാ‍പ്പൂക്കളും. അതാ പറഞ്ഞതു്, ദൈവത്തിന്റെ ഓരോരോ കളികൾ. അവിടെ ഇറക്കിത്തന്ന കൺടക്റ്റർക്കും, മറിഞ്ഞുപോയ പൂക്കൾ വാരിയെടുക്കാതെ അവിടെത്തന്നെ ഇട്ടിട്ടുപോയ പൂക്കാരനേയും മനസ്സിൽ നന്ദിയോടെ സ്മരിച്ചു.

പറ്റാവുന്നതൊക്കെ എടുത്ത് നടക്കാൻ തുടങ്ങിയപ്പോൾ വെറുതേ ഒരു തോന്നൽ ആരൊക്കെയോ നോക്കുന്നുണ്ടോ എന്നു്. ഏയ്, തോന്നലാവും, എന്തിനാ നമ്മളെയിപ്പോ നോക്കണേ,  താഴെ വീണുകിടന്നിരുന്ന രണ്ടുമൂന്നു പൂവെടുത്തൂന്നല്ലേയുള്ളൂ, വേറൊന്നും ഞാൻ ചെയ്തിട്ടില്ല. അതും  വീണു കിടന്നിരുന്നതല്ലേ. റോസപ്പൂവിനെ ഇടക്കൊന്നു വാസനിച്ചു നടന്നു തുടങ്ങി. അപ്പഴും തോന്നി, അല്ല എന്തോ പ്രശ്നമുണ്ട്, അവരൊക്കെ നോക്കുന്നുണ്ട്.

ശങ്കിച്ച് ശങ്കിച്ച്  നടന്നുതുടങ്ങിയപ്പോൾ അടുത്ത കടയിലെ ഒരാൾ (ഇതേതു കോത്താഴത്തിൽ നിന്നു വരുന്നതാണപ്പ എന്നു തമിഴിൽ  വിചാരിച്ചുകൊണ്ട്,  അതെങ്ങിനെ മനസ്സിലായി  എന്നു ചോദിച്ചാൽ,  മനസ്സിലായി, അത്ര തന്നെ)  അടുത്തേക്കു  വരുന്നു, എന്നിട്ട് പറയുന്നു എന്നമ്മാ ഇതു്, അന്ത പൂക്കൾ എടുക്ക കൂടാത്‌.

സംഭവം എന്താന്നുവച്ചാല്, മരിച്ച ഒരാളുടെ ശവം കൊണ്ടുപോയപ്പോൾ (മരിക്കാത്ത ഒരാളുടെ ശവം കൊണ്ടുപോവുമോ എന്ന മറുചോദ്യം വേണ്ടാ. ഒന്നു ക്ലിയറാക്കി പറഞ്ഞൂന്നു മാത്രം!)  വഴി നീളെ ഇട്ടുപോയതാണാ പൂക്കൾ.  ഇവിടെ അങ്ങിനെയാണ്, കൊട്ടും മേളവും പടക്കം പൊട്ടിക്കലും, വഴിനീളെ പൂവെറിയലും ഒക്കെയായിട്ട് ആഘോഷമായിട്ടാണ് ലാസ്റ്റ് ജേണി. ഇപ്പഴല്ലേ അതൊക്കെ പിടികിട്ടുന്നതു്.

പൂക്കൾ താഴെയിട്ടിട്ട് വേഗം സ്ഥലം വിട്ടു. രണ്ടു പൂക്കൾ  കണ്ടപ്പോൾ ഇത്ര ആക്രാന്തം കാണിക്കേണ്ട  വല്ല കാര്യമുണ്ടായിരുന്നോ.

എഴുത്തുകാരി.