പതിവുപോലൊരു യാത്ര. ഉച്ച സമയം. ബസ് സ്റ്റോപ്പില്‍ കാര്യമായിട്ടാരും ഇല്ല. ഒരു ബസ്സു കടന്നുപോയി ഞാനെത്തുന്നതിനുമുന്‍പേ, അതുകൊണ്ടാവും.. ഇനി അഥവാ ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ അപ്പുറത്തുള്ള ചെറിയൊരു മരത്തിന്റെ ഇത്തിരി തണലിലാവും.. വലിയൊരു ആല്‍മരം, ആല്‍ത്തറയും തണലുമൊക്കെയായിട്ടിവിടെ ഉണ്ടായിരുന്നതു് അത്ര പഴയ ചരിത്രമൊന്നുമല്ല, ഏറിയാല്‍ രണ്ടു വര്‍ഷം. അതിനെ പറ്റി ഇവിടെ.
സാധാരണ ഒരു ബസ് സ്റ്റോപ്പ്. ഒരു പച്ചക്കറി കട. ഒരു ചായക്കട. വേറെ ഒന്നു രണ്ടു കടകള്‍. ഇത്രയുമുള്ള ഒരു ഗ്രാമത്തിലെ ടിപ്പിക്കല്‍ ബസ്റ്റോപ്പ്. കുറച്ചു ഓട്ടോ റിക്ഷകള്‍. അതിന്റെ ഡ്രൈവര്‍മാര്‍ കൂട്ടം കൂടി സൊറ പറഞ്ഞിരിക്കുന്നു. ഉച്ചയായതുകൊണ്ടാവും, കാര്യമായിട്ടാരുമില്ല. ഇനി ഒരു മൂന്നുനാലു മണിയാവണം അന്തരീക്ഷം സജീവമാവണമെങ്കില്‍.
ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ്‍ തെക്കുഭാഗത്തുനിന്നു വന്ന ഒരു പെട്ടി ഓട്ടോറിക്ഷ വലത്തോട്ടു തിരിഞ്ഞു. റോഡുപണി (നാലുവരിപ്പാതയാക്കല്‍ - NH 47) നടക്കുന്നതുകൊണ്ട് അങ്ങനെ ഇടക്കൊന്നും തിരിയാനുള്ള സൌകര്യമില്ല. മിക്കവാറുമൊക്കെ വണ്‍ വേ ആയിക്കഴിഞ്ഞു.കുറേ അകലേ പോയിട്ടു് തിരിച്ചു വീണ്ടും പുറകിലേക്കു വരേണ്ടിവരും. അവിടെ തിരിയാം എന്നറിയാതെ, തിരിയാനുള്ള വഴി കണ്ടപ്പോള്‍ പെട്ടെന്നു തിരിഞ്ഞതാണോന്നറിയില്ല, സിഗ്നല്‍ ഇടാതെ പെട്ടെന്നാണതു തിരിഞ്ഞതു്. തൊട്ടുപുറകേ ഒരു കാര്‍ - ഇത്തിരി കൂടിയതു് ലാന്‍സറോ, ആക്സെന്റോ, സ്കോഡയോ അതുപോലെ എന്തോ ഒന്നു്, ചീറിപ്പാഞ്ഞു വരുന്നുണ്ടായിരുന്നു. വലിയ ശബ്ദത്തോടെ അതു ബ്രേക്കിട്ടു. പെട്ടി ഓട്ടോയില്‍ തട്ടിയില്ല, പകരം ഡിവൈഡര്‍ പോലെ എന്തോ ഒന്നുണ്ട്, അതില്‍ തട്ടി. കാറിനു് ചില്ലറ പരുക്കും പറ്റി. ഒരു ചെറുപ്പക്കാരനായിരുന്നു ഡ്രൈവര്‍. അയാള്‍ ഇറങ്ങിവന്നു, ഭയങ്കര ദേഷ്യത്തില്‍ (ദേഷ്യം വരാതിരിക്കുമോ) ഓട്ടോ ഡ്രൈവറോടെന്തോ പറഞ്ഞുകൊണ്ട്. പെട്ടി ഓട്ടോയിലെ ഡ്രൈവറും പുറത്തിറങ്ങി. അപ്പഴാ മനസ്സിലായതു് അതൊരു സ്ത്രീ ആയിരുന്നു. അപ്പോഴേക്കും ഓട്ടോറിക്ഷാ ചേട്ടന്മാരെല്ലാം ഓടിക്കൂടി. എന്തിനു പറയുന്നു, എല്ലാവരും പെട്ടി ഓട്ടോയുടെ ഭാഗത്ത്. സിഗ്നല്‍ കൊടുക്കാതെ തിരിഞ്ഞ പെട്ടി ഓട്ടോയുടെ തെറ്റ് തെറ്റല്ലെന്നായി. നാട്ടുകാരിയായതുകൊണ്ടോ, അവരുടെ കൂട്ടത്തില്‍ പെട്ട ആളായതുകൊണ്ടോ അതോ ഇനി സ്ത്രീയായതുകൊണ്ടോ! അറിയില്ല. മറിച്ചു ഒരു തെറ്റും ചെയ്യാത്ത കാറുകാരന്‍ കുറ്റക്കാരനും. കുറച്ചുനേരം തര്‍ക്കിച്ചിട്ടു പാവം കാറില്‍ കയറി പോയി.
ഇതു കണ്ടുകൊണ്ടിരുന്ന ഞങ്ങള്‍ രണ്ടു പേര്‍ ഇതെന്തു ന്യായംഎന്നു സ്വയം ചോദിച്ചുകൊണ്ട് പ്രതികരിക്കാതെ മിണ്ടാതിരുന്നു, അതാവും ബുദ്ധി എന്നു തോന്നിയതുകൊണ്ട്.
-----------------
വായന മരിച്ചു മരിച്ചു എന്നു പറഞ്ഞാരെങ്കിലും കരയുന്നുണ്ടോ ഇവിടെ. ഇല്ലേ, എന്നാലെനിക്കു തോന്നിയതാവും. ഞാനിന്നലെ തൃശ്ശൂര്‍ ഡിസി ബുക്സില്‍ പോയപ്പോള്‍ അവിടെ ഒരു പൂരത്തിന്റെ തിരക്കു്. (പൂരത്തിന്റെ എന്നൊക്കെ വെറുതെ പറഞ്ഞതാട്ടോ. എന്നാലും ഇഷ്ടം പോലെ ആളുണ്ടായിരുന്നു). എല്ലാ പ്രായത്തിലും പെട്ടവര്‍. ഗൈഡുകള്‍ വാങ്ങുന്നവരുണ്ട്,പുസ്തകം തിരഞ്ഞുപിടിച്ചു വാങ്ങുന്നവരുണ്ട്, ലിസ്റ്റ് കൊണ്ടുവന്നിട്ടു വാങ്ങുന്നവരുണ്ട്. ഞാനും വാങ്ങി മൂന്നാലു പുസ്തകങ്ങള്‍.
അതിലൊന്നു് “ആമേന്‍”. തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജിലും വിമല കോളേജിലുമൊക്കെ പ്രിന്‍സിപ്പലായിരുന്ന സിസ്റ്റര്‍ ജെസ്മി എഴുതിയതു്.
ബൂലോഗത്ത് ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയം കൂടിയാണതു്. നമ്മുടെ സുനില്‍ കൃഷ്ണന്‍ ഒരു വിശദമായ പോസ്റ്റ് ഇട്ടിരുന്നു. അതിവിടെ.അന്നു വിചാരിച്ചതാ വായിക്കണമെന്നു്. കന്യാസ്ത്രീ മഠത്തിന്റെ കൂറ്റന്‍ മതില്‍ക്കെട്ടില്‍ നിന്നും പുറത്തുകടന്ന അവര്‍ പറയുന്നതെന്താണെന്നറിയാനൊരു കൌതുകം. എന്നും പുറത്തുനിന്നു കണ്ട് അത്ഭുതപ്പെട്ടിരുന്നൊരു ലോകമാണതു്. വില 100 രൂപ. വിമല കോളേജില്‍ അവരോടൊപ്പം ജോലിചെയ്തിട്ടുള്ള എന്റെ ഒരു സുഹൃത്തുമായി ഇതിനേപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. വായിച്ചു തുടങ്ങിയിട്ടേയുള്ളൂ.
എഴുത്തുകാരി.
Friday, November 13, 2009
ഇതു ന്യായമോ!
Posted by
Typist | എഴുത്തുകാരി
at
11:03 AM
35
മറുമൊഴികള്‍
Thursday, November 5, 2009
കണക്കെഴുത്തും, അമ്മിണിക്കുട്ടിയും
രണ്ടു ദിവസത്തെ കണക്കുണ്ട് എഴുതാന്‍. അല്ലെങ്കില്‍ ചോദ്യം വരുമല്ലോ. ഇന്നലെ ആയിരം രൂപ വച്ചിട്ടിത്രവേഗം കഴിഞ്ഞോ? കൃത്യായിട്ടെഴുതി വച്ചാല്‍ മണി മണിയായിട്ടു പറയാല്ലോ. കണക്കു നോട്ടോന്നൂല്യ, എന്നാലുമുണ്ട് ഇടക്കൊരു ചോദ്യം. എല്ലാത്തിലും തന്റെ കണ്ണു ചെല്ലുന്നു എന്നു് പാവം അമ്മിണിക്കുട്ടിയെ ബോദ്ധ്യപ്പെടുത്താനാവും. ചിലപ്പോള്‍ അവള്‍ മന:പൂര്‍വ്വം പറയാതിരിക്കും. ദേഷ്യപ്പെടാനും കുറ്റപ്പെടുത്താനുമൊക്കെ നിന്നു കൊടുക്കും.അതൊക്കെ അവരുടെ ഒരവകാശമല്ലേ. പാവം എന്നോടല്ലാതെ മറ്റാരോടാ ഈ ഞാനെന്ന ഭാവം കാണിക്കുക. ഓഫീസില്‍ പറ്റുമോ, അവരു പോയി പണി നോക്കാന്‍ പറയില്ലേ?
തെറ്റ് (ഇനിയിപ്പോ തെറ്റല്ലെങ്കിലും) സമ്മതിച്ചു കൊടുത്ത് , പറയാനുള്ളതൊക്കെ മിണ്ടാതെ കേട്ടുനിന്നാല്‍ സന്തോഷാവും (അമ്മിണിക്കുട്ടി ഉള്ളില്‍ ചിരിക്കും) അതിന്റെ ഒരു പങ്കു്(സന്തോഷത്തിന്റെയേയ്) നമുക്കു തന്നെയാ തിരിച്ചുകിട്ടുക. അമ്മിണിക്കുട്ടീടെ അനുഭവത്തീന്നു പറയ്യാണേ. ഇനി വല്ലപ്പോഴും ഇത്തിരി ദേഷ്യപ്പെടേ ചീത്തപറയ്യേ ചെയ്താലെന്താ, അമ്മിണിക്കുട്ടിക്കൊരു സങ്കടോമില്ല എത്ര ബുദ്ധിമുട്ടിയിട്ടാ പോയി ജോലി ചെയ്തു തന്റേം മക്കളുടേം കാര്യമൊക്കെ നോക്കുന്നതു്, ഒന്നിനുമൊരു കുറവില്ലാതെ.താനിവിടെ വീട്ടില്‍ തന്റെ ഇഷ്ടത്തിനും സൌകര്യത്തിനുമല്ലേ എല്ലാം ചെയ്യുന്നതു്. ഇപ്പോ പലരും പറയുന്നപോലെ ഒപ്പത്തിനൊപ്പമോ (വേറെ എന്തോ ഒരു പേരുണ്ടല്ലോ, ആ എന്തോ ആവട്ടെ) അതില്‍ കൂടുതലോ ഒന്നും വേണ്ടാ തനിക്കു്. ഇതൊക്കെ വായിച്ചിട്ടിനി ആര്‍ക്കെങ്കിലും അമ്മിണിക്കുട്ടിയോട് ദേഷ്യം വരുമോ ആവോ? എന്നാലും സാരല്യ.
അതൊക്കെ പോട്ടെ. കാടും മലയും കേറി കേറി എവിടേക്കാ ഈ പോണേ? പറയാന്‍ വന്ന കാര്യം മറന്നു. രാവിലത്തെ ഒരു കാര്യം പറയാനാ വന്നതു്.
കണക്കെഴുതുന്ന ഡയറിയും പേനയും കണക്കെഴുത്തുകഴിഞ്ഞു വായിക്കാന്‍ പുസ്തകവും പത്രവുമൊക്കെയായിട്ടു പൂമുഖത്തു വന്നിരുന്നപ്പോ കാടുകയറിപ്പോയ ചിന്തകളാ ഈ പറഞ്ഞതൊക്കെ. 150 രൂപയുടെ കുറവ്. തിരിച്ചും മറിച്ചും, മറിച്ചും, തിരിച്ചും, നോക്കിയിട്ടും, നോ രക്ഷ.
ആരാ ഗേറ്റ് കടന്നുവരുന്നതു്. പതിവുപോലെ കുടുംബശ്രീ പ്രോഡക്റ്റ്, സേല്‍സ് ഗേള്‍. ചെറുപ്പക്കാരികളാ പതിവ്, ഇന്നിത്തിരി പ്രായമുള്ള സ്ത്രീ ആണല്ലോ അതും തനിച്ചു്. അച്ചാര്‍-കറിപൌഡര്‍ ആണോ, അതോ, നൈറ്റിയോ? (പച്ചവെള്ളത്തില്‍, അല്ല ചൂടുവെള്ളത്തില്‍ വീണ പൂച്ചയാ താനിക്കാര്യത്തില്‍. കഴിഞ്ഞ തവണ വാങ്ങിയ നൈറ്റി ഒന്നു നനച്ചപ്പോള്‍ മദാമ്മമാരിടുന്ന കുട്ടിയുടുപ്പായി രൂപാന്തരം പ്രാപിച്ചു!). ഇന്നതൊന്ന്വല്ല, ഈച്ചയും കൊതുകും വരില്ല, ചെടികള്‍ക്കു തളിച്ചാല്‍ പ്രാണിശല്യം ഉണ്ടാവില്ല.. അതും വേണ്ട, ഇനി അതു തളിച്ചിട്ടുവേണം പൂമ്പാറ്റകള്‍ കൂടി വരാതാവാന്‍. അവരു കൂടിയല്ലേ ഈ ഭൂമിയുടെ അവകാശികള്‍. എന്നാരോ പറഞ്ഞിട്ടില്ലേ, ഉവ്വ്.
ഇതൊന്നും വേണ്ടെന്നു പറഞ്ഞാല്‍ ഇത്തിരി ദേഷ്യത്തോടെയാണെങ്കിലും അവരു പോകാറാ പതിവു്. ഇന്നു പോയില്ല, പകരം ആ ബാഗ് മാറ്റിവച്ചിട്ട് പടിയില്‍ ഇരുന്നു. വെറ്റിലപ്പൊതി എടുത്തൊന്നു മുറുക്കി. എന്നിട്ടു പറയ്യാ കൈ നോക്കി ഫലം പറയാമെന്നു്. അമ്മിണിക്കുട്ടിക്ക് വല്യ മോഹമുണ്ടായിരുന്നു കാര്യങ്ങളറിയാന്‍. നോക്കാന്‍. പക്ഷേ അതു മതി അഛനും മക്കള്‍ക്കും പിന്നെ കളിയാക്കാന്‍. എന്നാല്‍ അവരോട് പറയേണ്ടെന്നുവച്ചാലോ, അതമ്മിണിക്കുട്ടിക്കൊട്ടു പറ്റൂല്ല്യ.
ടീച്ചറാണല്ലേന്നൊരു ചോദ്യം. (ഉവ്വ്, ടീച്ചര്‍ പോയിട്ട് ടീച്ചറുടെ ഭാര്യയാവാന്‍ പോലും പറ്റിയില്ല.) അപ്പോ ടീച്ചറുടെ ഒരു ലുക്ക് ഒക്കെയുണ്ടല്ലേ!
മടിച്ചു നിന്നപ്പോള്‍ അവര്‍ പറഞ്ഞു, എന്തിനാ കൈ കാണണേ, മുഖം കണ്ടാലറിയാല്ലോ മനസ്സിലൊരുപാട് കാര്യങ്ങളുണ്ട് പറയാന്‍, നാലാളറിയണംന്നു മോഹോണ്ട്, സംശയിക്കണ്ടാ,ഉത്സാഹിച്ചോളൂ, നടക്കുംന്നു്. എഴുതേം വായിക്കേമൊക്കെ ചെയ്യണ ആളല്ലേ എന്നു്. പോരേ പൂരം, എന്നാലും ഇങ്ങനേണ്ടോ, എങ്ങനെയാ ഇവര്‍ക്കു മനസ്സിലാവണേ മനസ്സിലുള്ളതു്. എത്രയെത്ര കാര്യങ്ങളാ പറയാനുള്ളതു്. എല്ലാരുമെഴുതണ പോലെ എഴുതാനൊന്നും അറിയില്യ, ആരെങ്കിലും കളിയാക്യാലോന്നൊരു പേടിയും.അതു കൊണ്ടല്ലേ മടിച്ചു നിക്കണേ.
എന്നാലും സാരല്യാ, ഇനി ഇങ്ങനെയായാ പറ്റില്ല, ഒന്നുകൂടി ഉഷാറാവണം.വിഷുവിനും സംക്രാന്തിക്കും മാത്രായാല്‍ പോരാ. അതെ, ബ്ലോഗിന്റെ കാര്യം തന്നെയാ പറയണെ.
.............................
പാവം അമ്മിണിക്കുട്ടി. അല്ലേ?
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
11:20 AM
53
മറുമൊഴികള്‍
Sunday, October 25, 2009
സൌന്ദര്യമത്സരം
രാവിലെ പതിവു പ്രഭാതസന്ദര്‍ശനത്തിനിറങ്ങിയ ഞാന്‍ അത്ഭുതപ്പെട്ടുപോയി, പതിവില്ലാത്തപോലെ എല്ലാരുമുണ്ടല്ലോ, സൌന്ദര്യമത്സരത്തിനുള്ള തയ്യാറെടുപ്പാണെന്നു തോന്നുന്നു. അല്ല, അവരെ കുറ്റം പറയാനില്ല. അവര്‍ക്കും തോന്നിക്കാണും സൌന്ദര്യമത്സരങ്ങളുടേയും മോഹിപ്പിക്കുന്ന സമ്മാനങ്ങളുടേയും കാലമല്ലേ. നമുക്കും ഒന്നായാലെന്താ എന്നു തോന്നിയാല്‍ എങ്ങിനെ കുറ്റപ്പെടുത്താനാവും? ആയിക്കോട്ടെ.
വേനലില്ല, വര്‍ഷമില്ല, മഞ്ഞില്ല, മഴയില്ല എല്ലാക്കാലവും ഞങ്ങള്‍ക്കൊരുപോലെ. എന്നിട്ടും ആര്‍ക്കും ഒരു വിലയുമില്ല. ഇപ്പോള്‍ അതു കുറേശ്ശെ മാറി വരുന്നുണ്ട്.
ഇതില്‍ നിന്നു വിട്ടു നില്‍ക്കുന്ന കുറച്ചുപേരുമുണ്ട്. ഇന്നലെയുണ്ടായിരുന്നു, നാളെയുണ്ട്, ഇന്നു മാത്രമില്ല.അപ്പോള്‍ അതു പ്രതിഷേധമല്ലാതെ പിന്നെന്താണു്? ഇവരോടൊന്നും മത്സരിച്ചു ജയിക്കേണ്ട കാര്യം നമുക്കില്ലെന്ന തോന്നലോ (അതോ മത്സരിച്ചാലും ജയിക്കില്ലെന്ന വിശ്വാസമോ :))
അല്ല, ഇനി മത്സരിച്ചു സൌന്ദര്യറാണിപ്പട്ടം കിട്ടി കിരീടമണിഞ്ഞിട്ടെന്തനിനാ? എന്തു സമ്മാനം കിട്ടാന്‍. എന്നും വെള്ളം കിട്ടുമായിരിക്കും. ഈ എഴുത്തുകാരി നിങ്ങളു വിചാരിക്കുന്നപോലെയല്ലാട്ടോ, ഞങ്ങള്‍ക്കൊന്നും ഒരു തുള്ളി വെള്ളം തരില്ല. ബാക്കിയുള്ളവര്‍ക്കൊക്കെ രണ്ടുനേരം വെള്ളം കൊടുക്കുമ്പോള്‍ അതിനൊക്കെ ചാണകപ്പൊടി, കടലപ്പിണ്ണാക്കു് എന്തൊക്കെയാ കൊടുക്കണേ. ഞങ്ങള്‍ പാവങ്ങള്‍ അവിടേന്നുമിവിടേന്നുമൊക്കെ മോഷ്ടിച്ചിങ്ങനെ കഴിഞ്ഞുകൂടുന്നു.എന്നാലും ഞങ്ങളൊരിക്കലും നിരാശപ്പെടുത്താറില്ല.
എല്ലാവരുമണിഞ്ഞൊരുങ്ങി തന്നെയാണു്. ചുവപ്പ്, കടും ചുവപ്പ്, മഞ്ഞ, ക്രീം എല്ലാമുണ്ട്. നീലയും പച്ചയും മാത്രമില്ല. (ഒന്നോര്‍ത്തുനോക്കൂ, പച്ച നിറത്തില്‍ എന്നെ കണ്ടാല്‍ തമാശ തോന്നില്ലേ?)
അതൊക്കെ പോട്ടെ. ഇനി ജഡ്ജിമാര്‍ക്ക് ഞാന്‍ എവിടെപ്പോകും? പിന്നെ ഒരു സെലിബ്രിറ്റി ജഡ്ജ് വേണം. എലിമിനേഷന്‍ റൌണ്ടില്‍ ശോകമൂകമായ, ബ്ലാക് ആന്‍ഡ് വൈറ്റ് അന്തരീക്ഷം വേണം. സമ്മാനം കിട്ടാത്തവര്‍ക്കെന്നോട് പരിഭവമാകും.
വേണ്ടാ, അതൊന്നും വേണ്ട, ആ ചുമതല ഞാന്‍ നിങ്ങളെ ഏല്പിക്കുന്നു. നിങ്ങളായിക്കോളൂ അതൊക്കെ.
സമ്മാനം - ഒരു ദിവസം സമൃദ്ധിയായി വെള്ളം.
ഇവരാണു്‍ മത്സരാര്‍ത്ഥികള്‍:-
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
11:51 AM
64
മറുമൊഴികള്‍
Friday, October 16, 2009
ഓര്‍മ്മകളുടെ തുടിതാളം...
കേട്ടുമറന്ന എന്തോ ഒന്നു് കേട്ടുകൊണ്ടാണിന്നു് കണ്ണു തുറന്നതു്. ഒരു നിമിഷം സംശയിച്ചു, സ്വപ്നമായിരുന്നോ, പഴയതെന്തെങ്കിലും ഓര്‍ത്തു കിടന്നിട്ടു്. ഏയ്, അല്ല.
ഇന്നലെ ഉച്ചക്കു പോയതാണു് കറന്റ്. ഇതുവരെ വന്നില്ല. എന്തോ കൂടിയ കേടായിരിക്കണം. അല്ലെങ്കില്‍ ഈ നേരം കൊണ്ട് ജോയ് ശരിയാക്കിയേനേ. അതുകൊണ്ട് വീണ്ടും ആ പ്രത്യേക താളത്തിലുള്ള ശബ്ദം കേള്‍ക്കാന്‍ സാധിച്ചു, അതിനൊപ്പം അയവിറക്കാന്‍ കുറേ പഴയ ഓര്‍മ്മകളും.
ശബ്ദം എന്താണെന്നല്ലേ? കിണറില്‍ നിന്നു വെള്ളം കോരിയെടുക്കുന്ന ശബ്ദം. അതെന്താ ഇത്ര മാത്രം പറയാന്‍ എന്നാണെങ്കില്‍, ഉണ്ട്, പറയാനുണ്ട്.
എത്രയോ കാലം ഈ ശബ്ദം കേട്ടുകൊണ്ടാണുണര്‍ന്നിട്ടുള്ളതു്, നേരം പരപരാ വെളുക്കുന്നതിനു മുന്‍പേ. തൊട്ടപ്പുറത്തെ വീട്ടില്‍ നിന്നു്, അമ്പലത്തില്‍ നിന്നു്. ബക്കറ്റ് കിണറിലേക്കിട്ട് ഒരഞ്ചാറു പ്രാവശ്യം തുടിക്കണം, എന്നിട്ടു വേണം കോരിയെടുക്കാന്‍. രാവിലെ ആദ്യം ബക്കറ്റില്‍ കോരിയെടുക്കുന്ന വെള്ളം കളയണം.(അതെന്തിനാണെന്നു് ഇന്നുമറിയില്ല). ഈ തുടിയിലൂടെ വെള്ളം കോരുമ്പോള്‍ ഒരു പ്രത്യേക താളമാണതിനു്, സംഗീതം പോലെ.നിറഞ്ഞു കിടക്കുന്ന വെള്ളത്തില്‍ ബക്കറ്റിട്ടു തുടിച്ചു കോരിയെടുക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തന്നെയാണു്.
അന്നൊക്കെ എല്ലാ വീട്ടിലുമുണ്ടാവും അടുക്കളക്കിണര്‍. വീട്ടിനുള്ളില്‍ നിന്നു നേരിട്ടു വെള്ളം കോരാം. ഒരു അര വാതിലുണ്ടാവും. അതിലൂടെ. രാത്രി ആ വാതിലടക്കാന്‍ കയറിനു കടക്കാന്‍ പാകത്തില്‍ ചെറിയൊരു വിടവുണ്ടാവും വാതിലില്‍. വെള്ളം കോരിക്കോരി കിണറിന്റെ ആ ഭാഗം തേഞ്ഞു പോയിട്ടുണ്ടാവും.ഇന്നു് അങ്ങനെ അടുക്കളക്കിണര്‍ എന്ന ഒരു സങ്കല്പമേ ഇല്ലല്ലോ, അതിന്റെ ആവശ്യവുമില്ല. എവിടെയെങ്കിലും ഒരു കിണറും പമ്പുമുണ്ടായാല്‍ പോരെ? വെള്ളം ടാങ്കിലെത്തും.
പഴമകള്‍ മുഴുവന്‍ വഴി മാറിക്കഴിഞ്ഞിട്ടില്ലാത്ത, മച്ചും തട്ടിന്‍പുറവും, കുഞ്ഞുകുഞ്ഞു കുടുസ്സുമുറികളുമുള്ള ഈ വീട്ടില്‍ ഒരു സ്മാരകമെന്നപോലെ ഇപ്പഴും അതു ബാക്കി നില്പുണ്ട് (ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും). അതിതാ ഇവിടെ.
( ഞങ്ങളിതിനെ തുടി എന്നാണു് പറയുന്നതു്. വേറെ എന്തെങ്കിലും പേരുണ്ടോ എന്നറിയില്ല)
മരത്തിന്റെ ഒരു വളയം. അതില്‍ അഴിയായി ഉറപ്പിച്ചിരിക്കുന്ന മരക്കഷണങ്ങള്‍. കയറിന്റെ ഒരു തുമ്പ് ബക്കറ്റില്‍. മറ്റേ അറ്റം തുടിയില്‍. ബക്കറ്റ് കിണറിലേക്കിടുമ്പോള്‍ കയര്‍ അഴിഞ്ഞുകൊണ്ടേയിരിക്കും. വെള്ളം നിറച്ചു തിരിച്ചു കയറ്റുമ്പോള്‍ വളയത്തില്‍ ചുറ്റിക്കൊണ്ടും. ഇനി അധികനാള്‍ കാണാന്‍ ഇടയില്ലാത്ത ഇതൊന്നു നിങ്ങളെക്കൂടി കാണിക്കമെന്നു കരുതി.
എത്രയോ വര്‍ഷങ്ങള്‍ പഴക്കമുണ്ടതിനു്, എത്രയോ കൈകള്‍ അതിലൂടെ വെള്ളം കോരിയിരിക്കും!
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
12:14 PM
55
മറുമൊഴികള്‍
Friday, October 2, 2009
എന്റെ നന്ദിനിക്കുവേണ്ടി...
ഇന്നെന്താ കാലത്തേ മഴയാണല്ലോ. എന്താണാവോ കാലം തെറ്റിയ ഒരു മഴ? തുലാവര്‍ഷമാണെങ്കില്‍ വൈകുന്നേരങ്ങളില്‍ വാദ്യഘോഷമായിട്ടല്ലേ വരവു്. അല്ലെങ്കിലിപ്പോ ഞാന്‍ മാത്രമായിട്ടെന്തിനാ നേരോ കാലോം നോക്കണെ എന്നാവും മഴയുടെ പക്ഷം. എന്തായാലും ചിണുങ്ങന്‍ മഴയൊന്ന്വല്ല, നല്ല ശക്തിയായിട്ടു തന്നെയാ പുറപ്പാട്.
രാവിലത്തെ തിരക്കും ബഹളവുമൊക്കെ കഴിഞ്ഞു. ഇനിയുള്ള കുറച്ചു മണിക്കൂറുകള്‍ എനിക്കു മാത്രം സ്വന്തം.
പതിവുള്ള കാര്യങ്ങളൊന്നും നടന്നില്ല.തോട്ടത്തില്‍ പോയില്ല, പൂക്കളെ കണ്ടില്ല, പരിഭവിക്കട്ടെ എല്ലാരും എന്നോട്. എന്റെ കൂട്ടുകാരും - കുഞ്ഞുകുരുവികള്‍, അണ്ണാരക്കണ്ണന്മാര്‍, പൂത്താങ്കീരികള്‍, ആരും വന്നില്ല. മഴയല്ലേ, കൂട്ടിനുള്ളില്‍ ഒതുങ്ങി ഇരിപ്പാവും.
പത്രം കയ്യിലെടുത്തു. ഇതവളല്ലേ, എന്റെ നന്ദിനി, ചിരിച്ചുകൊണ്ട്..........
ഓ, ഇന്നു്, ഞാനതു മറന്നുപോയോ?
ആദ്യമായിട്ടുള്ള ഹോസ്റ്റല്‍ ജീവിതം. വീട്ടില്‍ നിന്നകന്നു്..പുതിയ ഉത്തരവാദിത്തങ്ങള്‍. . അത്ര പെട്ടെന്നങ്ങനെ ആരുമായും അടുക്കുന്ന ശീലവുമില്ലെനിക്കു്. പറയാന്‍ മാത്രം സുഹൃത്തുക്കളുമില്ല.ഗൌരവക്കാരിയാണെന്നൊരു പേരും വീണു കിട്ടിയിട്ടുണ്ട്. .
ആദ്യത്തെ ഒന്നു രണ്ടു ദിവസം അവളെനിക്കു കാത്തുനിന്നു. പിന്നെ അതൊരു ശീലമായി. രാവിലെയും വൈകീട്ടും ഒരുമിച്ചായി പോകുന്നതും വരുന്നതും. ഞാന്‍ വന്നതു് അവള്‍ക്കൊരു ആശ്വാസമായെന്നു തോന്നി .
മുറുക്കി ചുവപ്പിച്ചു്, തൂങ്ങിയ കാതില്‍ ചുവന്ന കടുക്കനിട്ട, ചേല ചുറ്റിയ ചെല്ലാത്തായില്‍ നിന്നു് മുല്ലപ്പൂ വാങ്ങും. വണ്ടികളില്‍ കൊണ്ടുനടക്കുന്ന പുഴുങ്ങിയ കപ്പലണ്ടിയും ചോളവും വാങ്ങും, അതും കൊറിച്ചു് ഞങ്ങളങ്ങനെ നടക്കും വൈകുന്നേരങ്ങളില്‍. ആടി തള്ളുപടിയില്‍ കുമരനിലും ശ്രീരാജേശ്വരിയിലും, പോയി പട്ടു സാരികള്‍ വാങ്ങില്ല, വെറുതെ കണ്ടുപോരും.ഒരുപാടൊരുപാട് കാര്യങ്ങള്‍ പറഞ്ഞു്, ദു:ഖങ്ങളും സന്തോഷങ്ങളും പറഞ്ഞു്, എത്ര ദൂരം നടന്നിരിക്കുന്നു. അങ്ങിനെ മൂന്നു വര്‍ഷങ്ങള്‍.
തെക്കന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പോറ്റിയുടെ മകള്‍. താഴെ അനിയത്തിയും അനിയനും. അവള്‍ക്കു് ജോലി കിട്ടിയപ്പോള്‍ അവളുടെ ചുമലിലായി ഭാരം മുഴുവന്‍. അനിയത്തിയെ പഠിപ്പിച്ചു, കല്യാണം കഴിച്ചുകൊടുത്തു, അനിയനെ പഠിപ്പിച്ചു, അവനു ജോലിയായി. ഇതെല്ലാം കഴിഞ്ഞിട്ടു അവള്‍ കൂടെ ജോലി ചെയ്തിരുന്ന കൃസ്ത്യന്‍ മതത്തില്‍ പെട്ട ഒരാളെ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചു. 2 കുട്ടികള്‍. എല്ലാം ഉപേക്ഷിച്ചു തന്റെയൊപ്പം വന്ന അവളുടെ കണ്ണു നിറയാന്‍ അനുവദിക്കാത്ത ഭര്‍ത്താവു്.
എന്നിട്ടും എന്തോ ഒന്നു് അവളെ അലട്ടിയിരുന്നു. കല്യാണത്തിനു ശേഷം, അവരാരും, അമ്മയോ അഛനോ പോലും അവളെ അന്വേഷിച്ചില്ല. അഛന്‍ മരിച്ചിട്ടുപോലും അറിയിച്ചുമില്ല. അവളെന്നോട് ചോദിക്കും, അത്ര വലിയ മഹാപരാധമാണൊ ഞാന്‍ ചെയ്തതു്, അവരുടെ എല്ലാ കാര്യങ്ങളും കഴിഞ്ഞിട്ടല്ലേ ഞാനൊരു ജീവിതം കണ്ടെത്തിയതു് അതിത്ര വലിയ തെറ്റാണോ എന്നു്. ഇതു പറയാന്‍ മറ്റാരും ഉണ്ടായിരുന്നില്ല അവള്‍ക്കു്. ഇങ്ങനെ ഒരു ദു:ഖം തന്റെ ഉള്ളില്‍ ഉണ്ടാവുന്നതു തന്നെ അത്രയേറെ തന്നെ ഇഷ്ടപ്പെടുന്ന ഭര്‍ത്താവിനോട് ചെയ്യുന്ന അനീതിയായിട്ടാണവള്‍ക്കു തോന്നിയതു്. എന്നിട്ടും പാവം അവള്‍ക്കതില്‍നിന്നു മോചനം കിട്ടിയുമില്ല.
ഇതെല്ലാം ഒരുപാട് വര്‍ഷങ്ങള്‍ക്കുമുന്‍പ്. പിന്നെ ഞങ്ങള്‍ പല സ്ഥലങ്ങളിലായി. ഇടക്കു വിളിക്കും, വല്ലപ്പോഴുമൊന്നു കാണും. ചിലപ്പോള്‍ പിണങ്ങും, പിന്നെ കാണുമ്പോള്‍ പിണങ്ങിയിരുന്നു എന്ന കാര്യം തന്നെ മറന്നിരിക്കും.. പക്ഷേ എന്നും ആ തേങ്ങല്‍ അവളുടെ മനസ്സിലുണ്ടായിരുന്നു.
4 വഷങ്ങള്‍ക്കു മുന്‍പൊരു ദിവസം. അവള്‍ വിളിച്ചു. ഒരു ചെറിയ പനി. ആശുപത്രിയിലാണെന്നു പറഞ്ഞു. നീ ലീവെടുത്തൊന്നും വരണ്ട, ഞായറാഴ്ച വന്നാല്‍ മതി, എനിക്കു നിന്നോടെന്തൊക്കെയോ പറയാനുണ്ടെന്നും പറഞ്ഞു.ഞായറാഴ്ച വരെ അവള്‍ കാത്തുനിന്നില്ല. അതിനുമുന്‍പേ പോയി. എനിക്കൊന്നു കാണാന്‍ കഴിഞ്ഞില്ല, ഒരുപാട് കാര്യങ്ങള്‍ എന്നോട് പറയാന്‍ ബാക്കി വച്ചിട്ട്, ഇനിയൊരിക്കലും പറയാനാവാതെ അവള്‍ പോയി.....
ഇന്നു നാലു വര്‍ഷം തികയുന്നു. രണ്ടു തുള്ളി കണ്ണീര്‍ അവള്‍ക്കുവേണ്ടി........
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
12:22 PM
49
മറുമൊഴികള്‍
Saturday, September 19, 2009
കാലത്തിന്റെ ബാക്കിപത്രം
നിറയെ നാട്ടുമാവുകള്‍, രണ്ടുമൂന്നു പ്ലാവ്, പുളി, പ്ലാശ്, എല്ലാമുണ്ടായിരുന്നു. ഇടവഴിവക്കില്‍ നിന്നിരുന്ന മാവില്‍നിന്നു്, ഇടവഴിയും കഴിഞ്ഞു എന്റെ വീട്ടില്‍ വീഴുമായിരുന്നു മാമ്പഴങ്ങള്‍. രാവിലെ നേരത്തേ കുളിക്കാന്‍ പോകുന്നവര്‍ക്കും, അമ്പലത്തില്‍ പോകുന്നവര്‍ക്കും ഉള്ളതാണു്‍ രാത്രിയില്‍ വീഴുന്ന മാമ്പഴങ്ങള്‍ മുഴുവന്‍.
പിന്നെ ഒരുപാട് മുല്ല, മന്ദാരം,തെച്ചി, തുളസി, പഴയ ഒരു തറവാട്ടില്‍ ഉണ്ടാകുന്ന എല്ലാം. അശോകമരം വീട്ടില്‍ വളര്‍ത്താന്‍ പാടില്ലത്രേ. പാവം സീത ലങ്കയില്‍ അശോകമരത്തിന്റെ ചുവട്ടിലായിരുന്നില്ലേ. എന്നിട്ടും ഇവിടെ ഉണ്ടായിരുന്നു കുലകുലയായി പൂക്കളുമായി ഒരശോകമരം. അതില്‍നിന്നു് ഞാനെത്രയോ പൂക്കള്‍ പൊട്ടിച്ചിരിക്കുന്നു പൂജക്കായി. എത്രയോ മുല്ലപ്പൂ പൊട്ടിച്ചിരിക്കുന്നു, തലയില്‍ ചൂടാനായി.
ആ വീട്ടില്‍ പ്രതാപിയായ ഐശ്വര്യമുള്ള ഒരമ്മയും ഉണ്ടായിരുന്നു. മതിലോരത്തു വന്നു് എന്നെ വിളിക്കും. പുടവത്തുമ്പു കൊണ്ടു മറച്ച ഒരു കൊച്ചു പാത്രമുണ്ടാവും കയ്യില്‍. ചിലപ്പോള്‍ വാഴക്കുടപ്പന്‍ തോരന്‍, ചിലപ്പോള്‍ പ്ലാശിന്റെ ഇലയില്‍ ഉണ്ടാക്കിയിരുന്ന അട, അല്ലെങ്കില്‍ പച്ച അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തിട്ടൊരു പലഹാരം (അതെങ്ങിനെയാ ഉണ്ടാക്കുന്നതെന്നെനിക്കിപ്പഴും അറിയില്ല, പക്ഷേ സ്വാദ് നാവിന്‍ തുമ്പിലുണ്ട്. നാലു ഭാഗവും നോക്കി അതു തന്നിട്ടു പറയും, ആരും കാണണ്ട, കുശുമ്പാ എല്ലാര്‍ക്കും.
ഇതെല്ലാം കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ്.
നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ അമ്മ മരിച്ചു. പിന്നെ ആ വലിയ വീട്ടില്‍ ആരുമില്ലാതായി. പാമ്പുകള്‍, വവ്വാല്‍, മരപ്പട്ടി, ഇവയായി അന്തേവാസികള്‍. രണ്ടു വര്‍ഷം (അതോ മൂന്നോ) മുന്‍പൊരു ദിവസം മകന്‍ വന്നു മരങ്ങളെല്ലാം മുറിച്ചു വിറ്റു. പിന്നെ ഒരു സുപ്രഭാതത്തില്‍ ആ വീടും പൊളിച്ചു. വീടു പൊളിച്ചു രണ്ടാഴ്ചക്കുള്ളില്‍ ആ മകന്‍ മരിച്ചു, ചെറുപ്പത്തില്‍. (ആ വീട് പൊളിച്ചുവാങ്ങിയ ആളും അധികനാള്‍ കഴിയുന്നതിനുമുന്‍പേ മരിച്ചത്രേ). ഇപ്പോള്‍ മരിച്ചുപോയ മകന്റെ ഭാര്യയും പെങ്ങളും തമ്മില്‍ തര്‍ക്കം കോടതിയിലെത്തി നില്‍ക്കുന്നുവെന്നാണറിഞ്ഞതു്.
സൂക്ഷിച്ചു നോക്കിയാല്‍ കാണാം, ആ കാടിനുള്ളില്‍ ഒരു വാട്ടറ് ടാങ്ക്. അകലേന്നാണെടുത്തതു്.അടുത്തുപോവാന്‍ വയ്യ, അവിടെ പാമ്പുകള്‍ കുട്ടികളും കുടുംബവുമൊക്കെയായി സുഖമായി താമസിക്കുകയാണ്. അവരെ ശല്യപ്പെടുത്തുന്നതെനിക്കിഷ്ടമല്ല..
ഇന്നലെ ആ വാട്ടര്‍ ടാങ്ക് ഉറക്കെ പറയുന്നതു ഞാന്‍ കേട്ടു.....
എല്ലാം കൊണ്ടുപോയിട്ടും എന്നെ മാത്രം എന്തേ ആരും കൊണ്ടുപോയില്ല, കാലത്തിന്റെ മൂകസാക്ഷിയാവാനോ.......
Posted by
Typist | എഴുത്തുകാരി
at
12:22 PM
41
മറുമൊഴികള്‍
Thursday, September 10, 2009
വീണ്ടും......
ഇതൊരു പോസ്റ്റല്ല, കഴിഞ്ഞ പോസ്റ്റിലെ (ഇവിടെ) കമെന്റ്സിനുള്ള മറുപടി എന്നു വേണമെങ്കില്‍ പറയാം. കുറച്ചു വലുതാവും എന്നു തോന്നിയതുകൊണ്ട് ഒരു പോസ്റ്റായിട്ടിടാം എന്നു കരുതി.
ആ പോസ്റ്റ് (ഇവിടെ) വായിക്കാത്തവര്‍ അതൊന്നു വായിച്ചിട്ടായാല്‍ ഇത്തിരി എളുപ്പമാവും കാര്യങ്ങള്‍.
അരുണ്‍ കായംകുളം ചോദിച്ചിരുന്നു ആ പേപ്പര്‍ എന്തു ചെയ്തുവെന്നു്. അവിടെ അതു പറയാന്‍ തുടങ്ങുമ്പോഴേക്കും ശകാരവും കല്ലേറുകളും തുടങ്ങിയില്ലേ. ( ആ കമെന്റുകള്‍ ഡിലീറ്റ് ചെയ്തതു ഞാനല്ല, അവര്‍ തന്നെയാണു്‍)
ഇനി ഇതൊന്നു വായിക്കൂ -
ഇതു കിട്ടിയ ദിവസം തിരിച്ചു വന്നു bag നോക്കിയപ്പോഴാണീ ഉത്തരക്കടലാസ് കണ്ടതു്. സ്കൂളിന്റെ നമ്പര്‍ കണ്ടുപിടിക്കാന്‍ വിഷമമുണ്ടായില്ല. ഇതു നേരിട്ടു സ്കൂളില്‍ വിളിച്ചു പറഞ്ഞാല്‍ ആ ടീച്ചര്‍ക്കു ശകാരം ഉറപ്പാണു്. പേരറിയാത്ത ടീച്ചറുടെ mobile നമ്പര്‍ ചോദിച്ചിട്ടവര്‍ക്കു തരാനൊരു മടി. ടീച്ചറോട് ആ ഫോണില്‍ തന്നെ സംസാരിച്ചു് ഞാന്‍ കാര്യം പറഞ്ഞു. അതെങ്ങിനെയാ തിരിച്ചേല്പിക്കേണ്ടതെന്നും ചോദിച്ചു. വൈകീട്ട് മാള ബസ്സില്‍ ഉണ്ടാവാമെന്നും നെല്ലായിലെത്തുമ്പോള്‍ കൊടുക്കാമെന്നും പറഞ്ഞുറപ്പിച്ചു. ഏകദേശം ആ സമയമായപ്പോള്‍ ഞാന്‍ സ്റ്റോപ്പിലേക്കു പോയി മാള ബസ്സും നോക്കി നില്പായി. മാള ബസ്സിനു പകരം മറ്റൊരു ബസ്സിലാണവര്‍ വന്നതു്. അവര്‍ക്കെന്നെ മനസ്സിലാവില്ലെങ്കിലും, എനിക്കവരെ അറിയാമല്ലോ. ഞങ്ങള്‍ സംസാരിച്ചു, ഞാനാ papers കൊടുത്തു. എന്നാലും സ്കൂളിലോ ഹെഡ്ഡ് മാസ്റ്ററോടോ അറിയിക്കാതെ എനിക്കു നേരിട്ടു തരാന്‍ തോന്നിയല്ലോ എന്നു പറഞ്ഞ് എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചപ്പോള്‍,അവരുടെ മനസ്സെനിക്കു വായിക്കാന്‍ പറ്റി. മറ്റു ജോലിക്കാരെപ്പോലെയല്ലല്ലോ, ടീച്ചറാവുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു താന്‍ എന്നു് അവര്‍ തന്നെ എന്നോട് പറഞ്ഞു. ടീച്ചറുടെ വീട് മാളയില്‍ തന്നെ. രണ്ടു മക്കളുണ്ട്, ഒരാള്‍ എട്ടാം ക്ലാസ്സില്‍, ഒരാള്‍ അഞ്ചാം ക്ലാസ്സില്‍.
വീട്ടില്‍ വന്നു കാപ്പി കുടിച്ചുപോകാം എന്നു ക്ഷണിച്ച എന്നോട് അതു പിന്നീടാവാം, ഇവിടെ നിന്നാല്‍ അടുത്ത മാള ബസ്സു വരുമ്പോള്‍ പോകാല്ലോ എന്നു പറഞ്ഞു അവിടെ തന്നെ നിന്നാ ഞങ്ങള്‍ സംസാരിച്ചതു്. ബസ്സു വന്നു അവരെ കയറ്റി വിട്ടിട്ടാ ഞാന്‍ വീട്ടില്‍ വന്നതു്.
-------------------------------------------------------
ഇതുപോലെ, വര്‍ഷങ്ങള്‍ക്കു മുന്‍പ് ബസ്സില്‍ നിന്നും ഒരു കാര്‍ഡ് കിട്ടിയിരുന്നു. അതും സ്കൂളിന്റെ തന്നെ.അതു് ഞാന്‍ ആ സ്കൂളിന്റെ അഡ്രസ്സില്‍ അയച്ചു കൊടുത്തപ്പോള്‍ ആ സ്കൂളിലെ സിസ്റ്റര്‍ അയച്ച് തന്നതാണ്, ഈ കാര്‍ഡ്.
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
11:52 AM
55
മറുമൊഴികള്‍