Monday, January 23, 2012

ആരും അറിയാത്ത കഥ

പണ്ട് പണ്ട്, ഒരു  രാജകൊട്ടാരം.  മഹാരാജാവ്, മഹാരാജ്ഞി.  മഹാരാജകുമാരി. ചിറകുള്ള കുതിരപ്പുറത്ത് പറന്നുവരുന്ന രാജകുമാരനില്ല ഈ കഥയിൽ.

രാജകുമാരി സുന്ദരി, മിടുമിടുക്കി,ആവശ്യത്തിലധികം കുറുമ്പും.   ആരും കാട് കയറണ്ടാ, പ്രായം മധുരപ്പതിനേഴും പതിനെട്ടുമൊന്നുമല്ല.  വെറും അഞ്ചോ ആറോ അല്ലെങ്കിൽ ഏഴോ എട്ടോ. എല്ലാവരുടേയും ഓമനയാണവൾ.  ഒരു  കുസൃതിക്കുടുക്ക.

ഇനി കഥയിലേക്കു്....

അന്നു്      എല്ലാവർക്കുമൊന്നും  മീശ വക്കാൻ അനുവാദമില്ല  (പണ്ട് പണ്ടാണേയ്).  മഹാരാജാക്കന്മാർക്കാവാം.  വേണമെങ്കിൽ ഗുരുക്കന്മാർക്കുമാവാം.   പക്ഷേ  ശിഷ്യന്മാർക്ക്, ഒരു കാരണവശാലും അതു് അനുവദിക്കപ്പെട്ടിട്ടില്ല.  ബഹുമാനക്കുറവാണത്രേ അതു്. കൊലകൊമ്പന്മാരായ അമ്മാവന്മാരുടെ മുൻപിൽ മീശ വച്ചു ചെല്ലാൻ മരുമക്കൾ  ധൈര്യപ്പെട്ടിട്ടും അധികകാലം ആയില്ലെന്നു തോന്നുനു.

അങ്ങിനെയിരിക്കുന്ന കാലത്ത്,  നമ്മുടെ കൊച്ചുരാജകുമാരിക്കൊരു കുറുമ്പു തോന്നി.  കൊട്ടാരത്തിലെ ഗുരുവിന്റെ  ശിഷ്യൻ  നല്ല ഉറക്കം.   അവൾ അവനൊരു സുന്ദരൻ  മീശ വരച്ചുകൊടുത്തു.  പാവം ഒന്നുമറിഞ്ഞില്ല.  ഉണർന്നെണീറ്റ്  നേരേ ചെന്നതു ഗുരുവിന്റെ മുൻപിൽ. പോരേ പൂരം.

സംഭവം പ്രശ്നമായി, പ്രശ്നം ഗുരുതരമായി. എന്തു്,  ഇത്തിരിപ്പോന്ന ഇവൻ  തന്നേക്കാൾ വലിയ മീശ വക്കുകയോ. ഗുരുനിന്ദയല്ലേ ഇതു്.  നെവർ, ഇതനുവദിക്കാൻ വയ്യ.  ആകെ പ്രശ്നമായി.  മാനഹാനി സഹിക്കാൻ വയ്യാതെ പാവം ശിഷ്യൻ ജീവിതം അവസാനിപ്പിച്ചു.  പക്ഷേ വെറുതെ അങ്ങിനെ അങ്ങ്  പോയാലോ.  അതിലെന്തോന്നു ത്രിൽ.  അന്നൊക്കെ സൗകര്യം പോലെ എടുത്ത് പ്രയോഗിക്കാൻ ഒരായുധമുണ്ടല്ലോ, ശാപം.  നമ്മുടെ ശിഷ്യനും പ്രയോഗിച്ചു അതിലൊരെണ്ണം. ആരാണോ ഇതു ചെയ്തതു്,  അവൻ/അവൾ  ആവശ്യമില്ലാതെ പഴി കേൾക്കാൻ ഇടവരട്ടെ---------

കാലം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.  അവളുടെ കുസൃതി കൂടുന്നതല്ലാതെ കുറയുന്നില്ല.

മറ്റൊരു ദിവസം.....

 കൊട്ടാരത്തിലെ പുരോഹിതന്മാർക്കു്   വെറുതേ കണ്ട് മോഹിക്കാമെന്നല്ലാതെ, പെണ്ണെന്ന വർഗ്ഗത്തിനെ  അബദ്ധത്തിൽ പോലും ഒന്നു തൊടാൻ  പാടില്ലത്രേ.   അതിനി ഒരു കൊച്ചുപെൺകുട്ടിയായാൽ പോലും. പെണ്ണാണോ, രക്ഷയില്ല.  അവളുണ്ടോ വിടുന്നു. എന്നെ തൊടല്ലേ എന്നെ  തൊടല്ലേ എന്നു പറഞ്ഞുനടന്ന ഈ വകുപ്പിൽ പെട്ട  ഒരു കക്ഷിയെ  അവൾ പിന്നിൽനിന്നുപോയി ഒന്നു പതുക്കെ തൊട്ടുപോലും.  ദാ വരുന്നു  ശാപം നമ്പർ ടൂ.  അവൾ   നല്ല കാര്യം ചെയ്താൽ പോലും ആരും അതറിയാതെ പോട്ടെ.

പാവം കുട്ടി, അവളിതൊന്നും അറിയുന്നില്ല. അവൾ വളർന്നു.  ആരും കണ്ടാൽ കൊതിക്കുന്ന രാജകുമാരിയായി.  കല്യാണപ്രായമായി, കല്യാണവും കഴിച്ചു, ആരെയാണെന്നല്ലേ, സാക്ഷാൽ ദശരഥ മഹാരാജാവു്,അയോദ്ധ്യാരാജൻ.  ഇപ്പോൾ മനസ്സിലായോ രാജകുമാരി ആരാണെന്നു്. സാക്ഷാൽ കൈകേയി. ചക്രവർത്തിക്കു് ഏറ്റവും പ്രിയപ്പെട്ടവളായി മാറിയ കൈകേയി അങ്ങിനെ  അയോദ്ധ്യയിലെത്തി. ഇനിയൊക്കെ ചരിത്രം, പുരാണം,എല്ലാവർക്കും അറിയുന്ന കഥ.

കാലചക്രം ഉരുണ്ടുരുണ്ട് പോയി. ഗംഗയിലെ വെള്ളം ഒരുപാടൊരുപാട് ഒഴുകിപ്പോയി. വസന്തം, ശിശിരമൊക്കെ പലപ്രാവശ്യം വന്നുപോയി.   രാമ, ലക്ഷ്മണ, ഭരത, ശത്രഘ്നൻ മാരൊക്കെ വളർന്നു വലുതായി. രാമന്റെ പട്ടാഭിഷേകമായി.  ആ നേരത്താണല്ലോ നമ്മുടെ കഥാനായിക ചുവപ്പുകൊടി കാണിച്ചതും, ഭരതനെ രാജാവാക്കണമെന്ന ഡിമാൻഡ് വച്ചതും,  രാമനെ കാട്ടിലേക്കയച്ചതും.   രാമൻ  പോയി, കൂടെ ലക്ഷ്മണനും സീതയും. ദശരഥൻ പുത്രദു:ഖം താങ്ങാനാവാതെ   മരിച്ചു.   ഇതിനെല്ലാം കാരണക്കാരിയായ കൈകേയിയെ എല്ലാവരും വെറുത്തു.

 ഭരതൻ പോലും ലജ്ജിച്ചൂ, ഈ അമ്മയുടെ വയറ്റിൽ  പിറന്നല്ലോ എന്നോർത്ത് .  14 വർഷം കഴിഞ്ഞു,  രാമൻ വന്നു. ആദ്യം പോയതു് കൈകേയി അമ്മയുടെ അടുത്ത്.  കെട്ടിപ്പിടിച്ചു, പൊട്ടിക്കരഞ്ഞു.  എന്താ കാര്യം.  രാമനു മാത്രം അറിയാമായിരുന്നത്രേ കൈകേയി 14 വർഷം മുൻപ്  അങ്ങിനെ ഒരു ഡിമാൻഡ് വച്ചതിന്റെ റീസൺ.  ജ്യോതിഷപ്രകാരം, ആ സമയത്ത്   സിംഹാസനത്തിലിരിക്കുന്ന ആൾ മരിക്കുമായിരുന്നു.   അതിൽ നിന്നു രാമനെ രക്ഷിക്കാനുള്ള ഒരു സൂത്രമായിരുന്നു  വനവാസം ഡിമാൻഡൊക്കെ. രാമനെ കാട്ടിലേക്കയച്ചിട്ട്  ഭരതൻ  രാജാവാകാൻ സമ്മതിക്കില്ല എന്നും ഉറപ്പായിരുന്നു കൈകേയിക്കു്.  സോ  അതും  നോ പ്രോബ്ലം.

പക്ഷേ കഥയിലെ രണ്ട് വില്ലനമാരില്ലേ, പണ്ടത്തെ ശാപങ്ങൾ.  അവരാണ് പണി പറ്റിച്ചതു്. കൈകേയി ഈ ചെയ്ത നല്ല കാര്യം ആരും അറിഞ്ഞുമില്ല, എല്ലാവരുടേയും പഴി കേൾക്കേണ്ടിയും വന്നു.  പാവം കൈകേയി,  ഒരു ദുഷ്ടകഥാപാത്രമായി  മാറി.

കഥ കഴിഞ്ഞു. കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു കഥ? അധികമാരും കേട്ടിരിക്കാൻ വഴിയില്ലെന്നു തോന്നി, അതാ അതിവിടെ പറഞ്ഞതു്.  ഞാനീയടുത്താ ഈ കഥ കേട്ടതു്. വായിച്ചിട്ടുമില്ല ഇതുവരെ. ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ  പലതും പറഞ്ഞിരിക്കുന്ന കൂട്ടത്തിൽ ശ്രീധരേട്ടനാ പറഞ്ഞതു്, നീ ഇങ്ങനെയൊരു കഥ് കേട്ടിട്ടുണ്ടോ എന്നു്.

ഇനിയൊരു മുൻകൂർ ജാമ്യം:  അറിയാല്ലോ  കഥയിൽ ചോദ്യമില്ല.  എന്നാലും ചോദ്യങ്ങളുള്ളവർക്ക് ചോദിക്കാം.. പക്ഷേ  ഉത്തരങ്ങളില്ല എന്റെ കയ്യിൽ.  കൂടുതൽ അറിയാവുന്നവർ പറയട്ടെ. 

എഴുത്തുകാരി.