Friday, August 20, 2010

എന്റെ ഒരു കൊച്ചു സന്തോഷം.

അത്ര പറയാന്‍ പാകത്തിനു്‍ ഒന്നുമില്ലായിരിക്കും. എന്നാലും എനിക്കു സന്തോഷം തോന്നി. ഇപ്രാവശ്യത്തെ കേരളകൌമുദിയില്‍ (Aug. 14)പരിചയപ്പെടുത്തിയിരിക്കുന്നതു് എന്റെ എഴുത്തോലയാണ്. പരിചയപ്പെടുത്തിയിരിക്കുന്നതു് ബ്ലോഗര്‍ മൈത്രേയി.

ഒരുപാടൊരുപാട് പേരുടെ (ബൂലോഗവാസികളുടെ) പുസ്തകങ്ങളൊക്കെ അച്ചടിച്ചു പുറത്തു വരുന്നുണ്ട്. ചൂടപ്പം പോലെ വിറ്റുപോകുന്നുമുണ്ട്. അതൊന്നുമറിയാഞ്ഞിട്ടല്ല. കഥയും കവിതയും പോയിട്ട് നേരേ ചൊവ്വേ നാലു വരി എഴുതാന്‍ പോലും അറിയാത്ത ഞാന്‍ എഴുതുന്നതിനേപ്പറ്റി അച്ചടിച്ചുവന്നൂല്ലോ.

ദാ, ഇവിടെ, പിന്നെ ഇവിടെ

എല്ലാ ബൂലോഗവാസികള്‍ക്കും സന്തോഷകരമായ ഒരു ഓണം ആശംസിക്കുന്നു.

എഴുത്തുകാരി.

Saturday, August 7, 2010

മഴയെത്തും മുന്‍പേ....

കര്‍ക്കിടകത്തിലെ  ഒരു ഇരുണ്ട പകല്‍.  മാനം ഒട്ടും തെളിഞ്ഞിട്ടില്ല.  മരങ്ങള്‍ പെയ്തുകൊണ്ടേയിരിക്കുന്നു.രാത്രിയുടെ ഏതോ യാമത്തില്‍ തുടങ്ങിയ മഴയുടെ കലി ഒന്നടങ്ങിയപോലെ. അതോ വീണ്ടും ഒരു പേമാരിക്കുള്ള വട്ടം കൂട്ടലോ?

ഒന്നും ചെയ്യാനില്ലെന്നു തോന്നിയപ്പോള്‍ പുറത്തേക്കൊന്നിറങ്ങി.  കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ചവിട്ടി, നടന്നു  വെറുതെ. വേണ്ടാ, ഇടവഴിയിലൂടെ വേണ്ടാ,  കുശലങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമൊന്നും മറുപടി പറയാന്‍ വയ്യ.

പുഴവക്കത്തൂടെ നടന്നു, പതുക്കെ.  ഇല്ല, പുഴ നിറയാറായിട്ടില്ല. ഒന്നുരണ്ടു ദിവസം കൂടി നിന്നു പെയ്താല്‍‍  നിറയുമായിരിക്കും. മലയില്‍ പെയ്ത മഴയുടെ വെള്ളം വരുന്നതേയുള്ളൂ. ഒഴുകിയിങ്ങെത്തണ്ടേ.നല്ല കലക്കവെള്ളം. ശാന്തമായൊഴുകുന്നു. എല്ലാം പുറമേക്കു മാത്രം. ഉള്ളില്‍ നല്ല കുത്തൊഴുക്കും ചുഴിയും. എല്ലാം ഉള്ളിലൊതുക്കി പുറമേക്കു ചിരിക്കുന്ന മനുഷ്യന്റെ മനസ്സുപോലെ.

ചെറിയ ചെറിയ മരക്കഷണങ്ങളൊക്കെ ഒഴുകി വരുന്നുണ്ട്. പണ്ടൊക്കെ  പുഴക്കു കുറുകേ കയര്‍ കെട്ടി വഞ്ചിയില്‍ പോയി ഒഴുകിവരുന്ന വലിയ മരത്തടികള്‍ പിടിച്ച്‌ കരയിലടുപ്പിക്കുമായിരുന്നു. കാഴ്ച്ച കാണാന്‍ ഞങ്ങളും. എന്തിനാ അതൊക്കെ ഇപ്പോള്‍ ഓര്‍ത്തതു്, അറിയില്ല.

കുറച്ചുനേരം നോക്കിനിന്നു നിറഞ്ഞൊഴുകുന്ന പുഴയെ. പുഴവക്കത്തെ ചെടികളൊക്കെ മുങ്ങുന്നു, പിന്നെയും തലപൊക്കുന്നു. ഒരു ചെടിക്കൂട്ടം ഒലിച്ചുവരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കട പുഴകിയതായിരിക്കും.  കൂടെ ഏതോ ഒരു ജീവിയുടെ ശവവും.  പട്ടിയോ കുറുക്കനോ ആവും.

പടരന്‍ പുല്ലിന്റെ വേരുകളില്‍  വെള്ളം.  പണ്ട് അതെടുത്ത് കണ്ണിലെഴുതുമായിരുന്നു. ഇപ്പഴും അവശേഷിക്കുന്ന വേലികളില്‍ അപൂര്‍വ്വമായിത്തുടങ്ങിയ, നിറയെ മുള്ളുകളുള്ള കള്ളിച്ചെടി.

ആരേയും കണ്ടില്ല ഇതുവരെ. അതു നന്നായി. അല്ലെങ്കിലും‍  പറമ്പിലും പുഴവക്കത്തുമൊക്കെ  ഈ മഴയത്തും തണുപ്പത്തും ആരു വരാന്‍!

 P7210059 നിറയാന്‍ തുടങ്ങുന്ന പുഴ...

P7210051 മുത്തും....

P7210114 പവിഴവും.....

P7210090 കള്ളിയും......

P7210102 നാണിച്ചുനില്‍ക്കുന്ന കൊങ്ങി‍ണിയും.....

P8030015 പേരറിയാത്ത ഈ സുന്ദരിയും.....

P7210078  കുളീച്ചീറനായ നന്ത്യാര്‍വട്ടവും.....

P7210106 ഇണയെ കാ‍‍ത്തിരിക്കുന്ന കിളിയും........

നേരം ഒരുപാടായി പോന്നിട്ട്.  ഇനി തിരിച്ചു നടക്കാം..

എഴുത്തുകാരി.