Saturday, September 19, 2009

കാലത്തിന്റെ ബാക്കിപത്രം

ഇവിടെ തലയുയര്‍ത്തി നിന്നിരുന്നു മൂന്നു നിലയുള്ള ഒരു വീട്, നാലുകെട്ടും നടുമുറ്റവുമൊക്കെയായിട്ടു്.

നിറയെ നാട്ടുമാവുകള്‍, രണ്ടുമൂന്നു പ്ലാവ്, പുളി, പ്ലാശ്, എല്ലാമുണ്ടായിരുന്നു. ഇടവഴിവക്കില്‍ നിന്നിരുന്ന മാവില്‍നിന്നു്, ഇടവഴിയും കഴിഞ്ഞു എന്റെ വീട്ടില്‍ വീഴുമായിരുന്നു മാമ്പഴങ്ങള്‍. രാവിലെ നേരത്തേ കുളിക്കാന്‍ പോകുന്നവര്‍ക്കും, അമ്പലത്തില്‍ പോകുന്നവര്‍ക്കും ഉള്ളതാണു്‍ രാത്രിയില്‍ വീഴുന്ന മാമ്പഴങ്ങള്‍ മുഴുവന്‍.

പിന്നെ ഒരുപാട് മുല്ല, മന്ദാരം,തെച്ചി, തുളസി, പഴയ ഒരു തറവാട്ടില്‍ ഉണ്ടാകുന്ന എല്ലാം. അശോകമരം വീട്ടില്‍ വളര്‍ത്താന്‍ പാടില്ലത്രേ. പാവം സീത ലങ്കയില്‍ അശോകമരത്തിന്റെ ചുവട്ടിലായിരുന്നില്ലേ. എന്നിട്ടും ഇവിടെ ഉണ്ടായിരുന്നു കുലകുലയായി പൂക്കളുമായി ഒരശോകമരം. അതില്‍നിന്നു് ഞാനെത്രയോ പൂക്കള്‍ പൊട്ടിച്ചിരിക്കുന്നു പൂജക്കായി. എത്രയോ മുല്ലപ്പൂ പൊട്ടിച്ചിരിക്കുന്നു, തലയില്‍ ചൂടാനായി.

ആ വീട്ടില്‍ പ്രതാപിയായ ഐശ്വര്യമുള്ള ഒരമ്മയും‍ ഉണ്ടായിരുന്നു. മതിലോരത്തു വന്നു് എന്നെ വിളിക്കും. പുടവത്തുമ്പു കൊണ്ടു മറച്ച ഒരു കൊച്ചു പാത്രമുണ്ടാവും കയ്യില്‍. ചിലപ്പോള്‍ വാഴക്കുടപ്പന്‍ തോരന്‍, ചിലപ്പോള്‍ പ്ലാശിന്റെ ഇലയില്‍ ഉണ്ടാക്കിയിരുന്ന അട, അല്ലെങ്കില്‍‍ പച്ച അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തിട്ടൊരു പലഹാരം (അതെങ്ങിനെയാ ഉണ്ടാക്കുന്നതെന്നെനിക്കിപ്പഴും അറിയില്ല, പക്ഷേ സ്വാദ് നാവിന്‍ തുമ്പിലുണ്ട്. നാലു ഭാഗവും നോക്കി അതു തന്നിട്ടു പറയും, ആരും കാണണ്ട, കുശുമ്പാ എല്ലാര്‍ക്കും.

ഇതെല്ലാം കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌.

നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ അമ്മ മരിച്ചു. പിന്നെ ആ വലിയ വീട്ടില്‍ ആരുമില്ലാതായി. പാമ്പുകള്‍, വവ്വാല്‍, മരപ്പട്ടി, ഇവയായി അന്തേവാസികള്‍. രണ്ടു വര്‍ഷം (അതോ മൂന്നോ) മുന്‍പൊരു ദിവസം മകന്‍ വന്നു മരങ്ങളെല്ലാം മുറിച്ചു വിറ്റു. പിന്നെ ഒരു സുപ്രഭാതത്തില്‍ ആ വീടും പൊളിച്ചു. വീടു പൊളിച്ചു രണ്ടാഴ്ചക്കുള്ളില്‍ ആ മകന്‍ മരിച്ചു, ചെറുപ്പത്തില്‍. (ആ വീട് പൊളിച്ചുവാങ്ങിയ ആളും അധികനാള്‍ കഴിയുന്നതിനുമുന്‍പേ മരിച്ചത്രേ). ഇപ്പോള്‍ മരിച്ചുപോയ മകന്റെ ഭാര്യയും പെങ്ങളും തമ്മില്‍ തര്‍ക്കം കോടതിയിലെത്തി നില്‍ക്കുന്നുവെന്നാണറിഞ്ഞതു്.

സൂക്ഷിച്ചു നോക്കിയാല്‍ കാണാം, ആ കാടിനുള്ളില്‍ ഒരു വാട്ടറ് ടാങ്ക്. അകലേന്നാണെടുത്തതു്.അടുത്തുപോവാന്‍ വയ്യ, അവിടെ പാമ്പുകള്‍ കുട്ടികളും കുടുംബവുമൊക്കെയായി സുഖമായി താമസിക്കുകയാണ്. അവരെ ശല്യപ്പെടുത്തുന്നതെനിക്കിഷ്ടമല്ല..

ഇന്നലെ ആ വാട്ടര്‍ ടാങ്ക് ഉറക്കെ പറയുന്നതു ഞാന്‍ കേട്ടു.....

എല്ലാം കൊണ്ടുപോയിട്ടും എന്നെ മാത്രം എന്തേ ആരും കൊണ്ടുപോയില്ല, കാലത്തിന്റെ മൂകസാക്ഷിയാവാനോ.......

Thursday, September 10, 2009

വീണ്ടും......

‍ ഇതൊരു പോസ്റ്റല്ല, കഴിഞ്ഞ പോസ്റ്റിലെ (ഇവിടെ) കമെന്റ്സിനുള്ള   മറുപടി എന്നു വേണമെങ്കില്‍ പറയാം. കുറച്ചു വലുതാവും എന്നു തോന്നിയതുകൊണ്ട് ഒരു പോസ്റ്റായിട്ടിടാം എന്നു കരുതി.

ആ പോസ്റ്റ് (ഇവിടെ) വായിക്കാത്തവര്‍ അതൊന്നു വായിച്ചിട്ടായാല്‍ ഇത്തിരി എളുപ്പമാവും കാര്യങ്ങള്‍.

അരുണ്‍ കായംകുളം  ചോദിച്ചിരുന്നു ആ പേപ്പര്‍ എന്തു ചെയ്തുവെന്നു്. അവിടെ അതു പറയാന്‍ തുടങ്ങുമ്പോഴേക്കും ശകാരവും കല്ലേറുകളും  തുടങ്ങിയില്ലേ. ( ആ കമെന്റുകള്‍ ഡിലീറ്റ് ചെയ്തതു ഞാനല്ല,  അവര്‍ തന്നെയാണു്‍)   

ഇനി ഇതൊന്നു വായിക്കൂ -

ഇതു കിട്ടിയ ദിവസം തിരിച്ചു വന്നു bag നോക്കിയപ്പോഴാണീ ഉത്തരക്കടലാസ് കണ്ടതു്. സ്കൂളിന്റെ നമ്പര്‍ കണ്ടുപിടിക്കാന്‍ വിഷമമുണ്ടായില്ല. ഇതു നേരിട്ടു സ്കൂളില്‍  വിളിച്ചു പറഞ്ഞാല്‍ ആ ടീച്ചര്‍ക്കു ശകാരം ഉറപ്പാണു്. പേരറിയാത്ത ടീച്ചറുടെ  mobile  നമ്പര്‍ ചോദിച്ചിട്ടവര്‍ക്കു തരാനൊരു മടി. ടീച്ചറോട് ആ ഫോണില്‍ തന്നെ സംസാരിച്ചു് ഞാന്‍ കാര്യം പറഞ്ഞു. അതെങ്ങിനെയാ തിരിച്ചേല്പിക്കേണ്ടതെന്നും ചോദിച്ചു. വൈകീട്ട് മാള ബസ്സില്‍ ഉണ്ടാവാമെന്നും‍  നെല്ലായിലെത്തുമ്പോള്‍ കൊടുക്കാമെന്നും പറഞ്ഞുറപ്പിച്ചു. ഏകദേശം ആ സമയമായപ്പോള്‍ ഞാന്‍ സ്റ്റോപ്പിലേക്കു പോയി മാള ബസ്സും നോക്കി നില്പായി. മാള ബസ്സിനു പകരം മറ്റൊരു ബസ്സിലാണവര്‍ വന്നതു്. അവര്‍ക്കെന്നെ മനസ്സിലാവില്ലെങ്കിലും, എനിക്കവരെ അറിയാമല്ലോ. ഞങ്ങള്‍ സംസാരിച്ചു, ഞാനാ papers കൊടുത്തു. എന്നാലും സ്കൂളിലോ ഹെഡ്ഡ് മാസ്റ്ററോടോ അറിയിക്കാതെ എനിക്കു നേരിട്ടു തരാന്‍ തോന്നിയല്ലോ എന്നു പറഞ്ഞ് എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചപ്പോള്‍,അവരുടെ മനസ്സെനിക്കു വായിക്കാന്‍ പറ്റി.  മറ്റു ജോലിക്കാരെപ്പോലെയല്ലല്ലോ, ടീച്ചറാവുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു താന്‍ എന്നു് അവര്‍ തന്നെ എന്നോട്  പറഞ്ഞു.   ടീച്ചറുടെ വീട് മാളയില്‍ തന്നെ. രണ്ടു മക്കളുണ്ട്, ഒരാള്‍ എട്ടാം ക്ലാസ്സില്‍, ഒരാള്‍ അഞ്ചാം ക്ലാസ്സില്‍.

വീട്ടില്‍ വന്നു കാപ്പി കുടിച്ചുപോകാം എന്നു ക്ഷണിച്ച എന്നോട് അതു പിന്നീടാവാം, ഇവിടെ നിന്നാല്‍ അടുത്ത മാള ബസ്സു വരുമ്പോള്‍  പോകാല്ലോ എന്നു പറഞ്ഞു അവിടെ തന്നെ നിന്നാ ഞങ്ങള്‍ സംസാരിച്ചതു്. ബസ്സു വന്നു അവരെ കയറ്റി വിട്ടിട്ടാ ഞാന്‍ വീട്ടില്‍ വന്നതു്. 

-------------------------------------------------------

ഇതുപോലെ, വര്‍ഷങ്ങള്‍ക്കു മുന്‍പ്  ബസ്സില്‍ നിന്നും  ഒരു കാര്‍ഡ് കിട്ടിയിരുന്നു. അതും സ്കൂളിന്റെ തന്നെ.അതു് ഞാന്‍ ആ സ്കൂളിന്റെ അഡ്രസ്സില്‍ അയച്ചു കൊടുത്തപ്പോള്‍ ആ സ്കൂളിലെ സിസ്റ്റര്‍ അയച്ച് തന്നതാണ്, ഈ കാര്‍ഡ്.

IMG_0248

 IMG_0245

എഴുത്തുകാരി.