Thursday, April 14, 2011

ഓർമ്മയിലൊരു വിഷു

ഇതൊന്നു നോക്കൂ, എന്റെ കണിക്കൊന്ന മരം.   ഇത്തിരിപ്പോന്ന  ഓരോ ചെടിയിലും അതിനു താങ്ങാന്‍ പറ്റാത്തത്ര പൂവ്.  ഇതില്‍ വേണമെങ്കില്‍ ഒരു ഇരുപത്തഞ്ചു കുല പൂവെങ്കിലും ഉണ്ടായിക്കൂടേ? വേണ്ടാ ഒരു  പത്ത്, അഞ്ചു്, വെറും ഒരു കുല.  ഇല്ല, മരുന്നിനൊരെണ്ണം പോലും.....

kanikonna

വാശിയാണ്, പ്രതിഷേധം. ഇനീപ്പോ അതെന്താന്നുവച്ചാ, നമുക്കു് ലേശം പുറകോട്ടുപോണം അധികമൊന്നും വേണ്ടാ, ഒരിത്തിരി.

കഴിഞ്ഞ വര്‍ഷം വിഷുവിനു കണ്ടോ, നിറയെ പൂത്തുലഞ്ഞ്‌ മഞ്ഞപ്പട്ടും ചൂടിയുള്ള നില്പ്.‍.

P3310009

അമ്പലത്തില്‍ വരുന്നവര്‍, ആ വഴി പോകുന്നവര്‍ എല്ലാവരും ആവശ്യക്കാര്‍.

"എനിക്കു രണ്ടു തണ്ട് എടുത്തു വച്ചേക്കണേ" ദ്രൌപദിയമ്മ.

"ഇവിടേണ്ടല്ലോ അതോണ്ടിനി പൂവന്വേഷിച്ച് നടക്കണ്ടാ, ഭാഗ്യം” ലക്ഷ്മിയേടത്തി.

" എനിക്കുള്ളതു  മാറ്റിവച്ചിട്ടുണ്ടല്ലോല്ലേ, നിന്നോടതു പ്രത്യേകിച്ചു പറയണ്ടാല്ലോ" ശാരദ ടീച്ചറ്.

" എന്റെ കാര്യം മറക്കണ്ടാട്ടോ" ,  എനിക്കൊരിത്തിരി പൂവ് , പേരിനു് ഒരു നാലു പൂവ്‌  ഒരു എലേല്‍ പൊതിഞ്ഞ്  വെള്ളം തളിച്ചു വച്ചേക്ക്‌".  ദിവാരേട്ടന്‍.

തോട്ടി കൊണ്ടുവരാനോ പൊട്ടിക്കാനോ ആരുമില്ല.  പിള്ളേരെ സംഘടിപ്പിച്ചു ഞാന്‍ തന്നെ ചെയ്യണം. അവര്‍ക്കു കൈനീട്ടവും കൊടുക്കണം. അല്ല, എനിക്കതൊക്കെ വല്യ ഇഷ്ടോള്ള കാര്യാണേ. അതുകൊണ്ട്  അതു  പ്രശ്നല്യ.

അങ്ങനെ എല്ലാരുടേം ഡിമാന്‍ഡ് കണ്ട്  സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന പാട്ടും പാടി, എന്റെ പൂവാണല്ലോ ഈ അടുത്തുപുറത്തുള്ളവരൊക്കെ  കണി കാണണേ എന്നഹങ്കരിച്ചു് കൊന്നയങ്ങോട്ടു വളറ്ന്നു.  പരാതിയും തുടങ്ങി.

" അകലേന്ന് ഒന്നു തൊഴുതു പോവാംന്ന്വച്ചാല്‍ എങ്ങനെയാ, ഈ മരമല്ലേ, ഭഗവാനേം മറച്ചട്ട്. ",   "എന്തിനാ ഇതിനെയിങ്ങനെ രാക്ഷസന്‍ പോലെ വളര്‍ത്തണതാവോ,  വിഷുക്കാലത്ത് നാലു‍ പൂവു കിട്ടൂന്നല്ലാതെ എന്താ  കാര്യം!" ദീപസ്തംഭത്തില്‍ വിളക്ക് വെച്ചാ കാണില്യ,  ഉത്സവത്തിനു് ലൈറ്റിട്ടാ കാണില്യ, മുറിക്കാണ്ട് വയ്യ., ഉത്സവമിങ്ങടുത്തു" മെയിന്‍ പരാതിക്കാരന്‍ ദിവാരേട്ടന്‍.‍

എല്ലാര്‍ക്കും ഉപദ്രവമായ കാര്യം ഇനി നമ്മളായിട്ടു ചെയ്യണ്ട. തടസ്സമുള്ള കൊമ്പു്  മുറിച്ചോട്ടെ.  മുറിക്കാന്‍ കേറിയതു് തങ്കപ്പന്‍..(തങ്കപ്പനെ ഞാന്‍  നേരത്തെ ഒന്നു കണ്ട് ആ വഴീലേക്കു നിക്കണതിന്റെ നീളം ഇത്തിരി കുറച്ചാ മതി,അവരു പറയണതൊന്നും കേക്കാന്‍ നിക്കണ്ടാ എന്നൊക്കെ ശട്ടം കെട്ടി).

മുകളില്‍ തങ്കപ്പന്‍. താഴെ ദിവാരേട്ടനും കൂട്ടരും.  ഇരുന്നു നോക്കിയാല്‍  നിരന്നു കാണണം എന്ന പ്രകൃതക്കാരനാണ് തങ്കപ്പന്‍.. ഉള്ളിലാണെങ്കില്‍‍ രാവിലേ അകത്താക്കിയ രണ്ടു കുപ്പി. താഴേന്നുള്ള പ്രോത്സാഹനം.  അതിനിടയില്‍ എന്റെ ശട്ടം കെട്ടലൊക്കെ കാറ്റില്‍ പറന്നു പോയി.മതി മതി എന്നുള്ള എന്റെ  ദീനരോദനം അലിഞ്ഞലിഞ്ഞുപോയി.  അവസാനം ഒറ്റ കൊമ്പില്ല, തടി മാത്രം ബാക്കി.

വൈകുന്നേരത്തെ ചീത്ത വേറെ. " എന്താ ഈ ചെയ്തുവച്ചിരിക്കണേ,   എന്നെ കുറ്റം പറയാന്‍ നല്ല മിടുക്കാണല്ലോ. എന്നിട്ടിപ്പഴോ"  ‍ മോള്‍ക്കാണെങ്കില്‍ അതു കേട്ടിട്ട് എന്താ ഒരു സന്തോഷം!

പിറ്റേന്നു തുടങ്ങി പുതിയ കൂമ്പു വരാന്‍. ഞാന്‍ പറഞ്ഞു, ദാ കണ്ടില്ലേ വെറ്തേ എന്നെ കുറ്റം പറഞ്ഞു. എന്തു സ്പീഡിലാ വളരണേ. വിഷുവിനു് ഇഷ്ടം പോലെ പൂ കിട്ടും.

വളര്‍ന്നു, വേണെങ്കില്‍ മിനിമം ഒരു പത്തിരുപത്തഞ്ചു കുല പൂവുണ്ടാകാന്‍ പാകത്തിലൊക്കെ. പക്ഷേ ഒറ്റ പൂ ഉണ്ടായില്ലെന്നു മാത്രം!

ഇന്നു രാവിലെ ദിവാരേട്ടന്‍ വന്നിട്ടു്, "മോളേ മറക്കണ്ടാട്ടോ എന്റെ പങ്ക്‌  ഒരേല് പൊതിഞ്ഞ് ഇത്തിരി വെള്ളം തളിച്ചു വച്ചേക്കു്". എനിക്കു് വല്ല മന്ത്രവിദ്യയുമുണ്ടോ അയാള്‍ക്ക്‍ ആകാശത്തു നിന്നു് പൂവ് എടുത്തു കൊടുക്കാന്‍ .  വച്ചിട്ടുണ്ട് ഞാന്‍.  നാലു തണ്ട് ഇല പൊതിഞ്ഞു വെള്ളം തളിച്ചു വക്കും. വീട്ടില്‍ ചെന്നു തുറന്നു നോക്കട്ടെ. അല്ല പിന്നെ....

എന്തായാലും എന്റെ പ്രിയപ്പെട്ട കണിക്കൊന്നേ, എനിക്കിഷ്ടായി നിന്നെ. 

ഒരു കുലയെങ്കിലും നീ പൂത്തിരുന്നെങ്കില്‍  എനിക്കു നിന്നെ ഇത്രക്കിഷ്ടമാവില്ലായിരുന്നു. വാശി കാണിക്കുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം.

എഴുത്തുകാരി.

വാൽക്കഷണം:- ഓർമ്മയിലേക്കൊരു തിരിഞ്ഞുനോട്ടം. കഴിഞ്ഞ ഏപ്രിൽ 14 നു് ഞാനിട്ട പോസ്റ്റ്.  ഒരു വർഷം. എന്തൊക്കെ മാറ്റങ്ങൾ.  അറിയില്ല ഇക്കൊല്ലം എന്റെ കണിക്കൊന്ന മരം പൂത്തോ അതോ പ്രതിഷേധത്തിൽ തന്നെയാണോ എന്നു്.   എന്റെ പൂ  കണി വക്കാനും കണി കാണാനുംഎഴുത്തുകാരി ഇവിടെ ഇല്ലല്ലോ   പിന്നെ  ഞാനെന്തിനാ പൂക്കുന്നതു് എന്നു ചോദിച്ചാൽ ഞാനെന്തു പറയും?

Friday, April 1, 2011

എന്നാലും അതെന്തിനായിരുന്നു?

എന്നാലും എന്തിനവളതു ചെയ്തു.  എന്നെ ഒരുപാട് നാളായി അലട്ടുന്ന  ചോദ്യം. ഒരായിരം വട്ടം എന്നോട് തന്നെ ചോദിച്ച ഇനി ഒരിക്കലും ഉത്തരം കിട്ടില്ലെന്നുറപ്പുള്ള ആ ചോദ്യം. ഇന്നലെ ആ രണ്ടു കുട്ടികളെ കണ്ടപ്പോൾ അവർ ഓടി അടുത്തുവന്നു വിശേഷങ്ങളൊക്കെ ചോദിച്ചപ്പോൾ, വീണ്ടും മനസ്സു് ചോദിക്കുന്നു, വല്ലാത്ത ഒരസ്വസ്ഥതയോടെ, എന്നാലും എന്തിനാ കുട്ടി നീ അതു ചെയ്തതു്?

അവൾ രാധിക. എന്റെ അയൽവക്കത്ത്, ലക്ഷ്മിയേടത്തിയുടെ മരുമകളായി വന്നവൾ. ഹരിയുടെ ഭാര്യ. നല്ല മിടുക്കി കുട്ടി, സുന്ദരിയും, നന്നായി പഠിച്ചിട്ടുമുണ്ട്. സൌമ്യമായ പ്രകൃതം, ഒരുപാട് ബഹളമൊന്നുമില്ല. അമ്പലത്തിൽ പോകുമ്പോഴോ വരുമ്പോഴോ കണ്ടാൽ ഒന്നു ചിരിക്കും, എന്തെങ്കിലും ഒരു കുശലം.അതിൽ കൂടുതലില്ല.

കുറച്ചുകാലം നാട്ടിലുണ്ടായിരുന്നു. പിന്നെ രണ്ടുമൂന്നു വർഷം  എറണാകുളത്തായിരുന്നു, എന്തോ ബിസിനസ്സായിട്ട്. അപ്പോഴൊന്നും അവൾ ജോലിക്കു പോയിരുന്നില്ല. 

ബിസിനസ്സിൽ എന്തോ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. ഒരു മൂന്നു നാലു വർഷം മുൻപ്‌ അവർ  ദുബായിലേക്കു പോയി. സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടാവാം,നന്നായി പഠിച്ച അവളും അവിടെ ജോലിക്കു പോയിത്തുടങ്ങി.

ഇതിനിടയിൽ മറ്റൊരു ദുരന്തം പോലെ ഹരിക്കു് അസുഖം. ബ്രെയിൻ ട്യൂമറോ അതുപോലെ  ഇത്തിരി കൂടിയ അസുഖം. എറണാകുളം അമൃതയിലെ ചികിത്സയായിരുന്നു. ഒന്നു രണ്ടു ഓപ്പറേഷനൊക്കെ കഴിഞ്ഞു. അതിനും നല്ലൊരു തുക ചിലവായി. ചികിത്സയുടെ സൌകര്യത്തിനായി ഹരിയും കുട്ടികളും(ഒരാൾ ഏഴിലും ഒരാൾ രണ്ടിലും) നാട്ടിലും അവൾ തന്നെ അവിടേയും. കുടുംബത്തിന്റെ ഏക വരുമാനം അവളുടെ ജോലിയായിരുന്നു.

ഇടക്കു നാട്ടിൽ വന്നപ്പോഴും ഞാൻ കണ്ടിരുന്നു. ഒരാഴ്ച പോലും ഉണ്ടായിരുന്നില്ല. പോവുന്നതിന്റെ തലേന്ന് കണ്ടപ്പോൾ പറഞ്ഞു, “നേരമില്ല ചേച്ചീ, നാളെ പോണം, ഇനിയും കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്” എന്നു്.

രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ്  അക്ഷരാർത്ഥത്തിൽ എന്റെ ഗ്രാമത്തെ മുഴുവൻ നടുക്കിയ ആ വാർത്ത വന്നതു്. രാധിക ആത്മഹത്യ ചെയ്തു. ദുബായിൽ  കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടിയിട്ട്. നാട്ടിൽ നിന്നു തിരിച്ചെത്തിയതിന്റെ അടുത്ത ദിവസം.

എന്തിനായിരിക്കും അവളതു് ചെയ്തിട്ടുണ്ടാവുക. . ഒരമ്മയായ എനിക്കറിയാം, അത്ര മേൽ എന്തെങ്കിലും ഇല്ലാതെ അഛൻ പോലും ഉണ്ടാവുമെന്നുറപ്പില്ലാത്ത  ആ പിഞ്ചുകുട്ടികളെ  തനിച്ചാക്കി, ഒരമ്മക്കു പോകാൻ കഴിയില്ല.  എല്ലാവർക്കുമെന്നപോലെ അവൾക്കും അറിയാമായിരുന്നല്ലോ  ഹരി അധികനാളിനി ഉണ്ടാവില്ലെന്നു്.

നാട്ടിൽ വന്നപ്പോഴാവുമോ താമസിച്ചിരുന്ന വീട് പോലും നഷ്ടപ്പെട്ടു എന്നറിഞ്ഞതു്. ഭർത്താവിന്റെ ചികിത്സ, ഒരുപാട് കടങ്ങൾ, വാങ്ങിയ കടങ്ങൾ തിരിച്ചുകൊടുക്കാൻ പറ്റാത്ത അവസ്ഥ, താൻ ഒറ്റക്കവിടെ ബുദ്ധിമുട്ടിയിട്ട് എങ്ങും എത്തുന്നില്ലെന്ന തോന്നലോ. ഭർത്താവ് കൂടെയില്ലാത്ത സുന്ദരിയായ അവൾക്ക് (പ്രായം മുപ്പത്തിയേഴോ മുപ്പത്തിയെട്ടോ കാണുമായിരിക്കും) ജോലിസ്ഥലത്ത് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ, സാമ്പത്തിക പ്രശ്നങ്ങളെന്തെങ്കിലും ജോലിയെ ബാധിച്ചിരുന്നോ, ഒന്നും ഒന്നും അറിയില്ല.

എനിക്കു നിന്നെ മനസ്സിലാവുന്നില്ലല്ലോ. എന്നാലും എങ്ങിനെ കഴിഞ്ഞു നിനക്കതിനു്?  എന്തിനായിരുന്നു  കുട്ടീ അതു്?  അഛൻ പോലും ഉണ്ടാവില്ലെന്നുറപ്പുള്ള ഈ ലോകത്തിൽ ആ പിഞ്ചു കുഞ്ഞുങ്ങളെ  ആരെ ഏല്പിച്ചിട്ടാ നീ പോയതു്?  അവരെ തനിച്ചാക്കി പോകാൻ മാത്രം എന്തായിരുന്നു നിന്റെ മനസ്സിനെ മഥിച്ചിരുന്നതു്?

ഒരു നിമിഷത്തിന്റെ തീരുമാനത്തിൽ  ചെയ്തതോ അതോ നാട്ടിൽ വന്നുപോയിട്ട് ചെയ്യാൻ കരുതിക്കൂട്ടി വച്ചിരുന്നതോ. ഒന്നും അറിയില്ല. ഒന്നിനും   ഇനി  ഉത്തരവുമില്ല.

ഇന്നലെ ആ കുട്ടികൾ ഇടവഴിയിൽ സൈക്കിൾ ചവിട്ടി കളിക്കുന്നു. അവർക്കറിയാം  അവർക്കമ്മയില്ലെന്നും അഛൻ എന്തോ മോശമായ അവസ്ഥയിലാണെന്നും.

എഴുത്തുകാരി.

അടിക്കുറിപ്പ് : ഇതു് ഞാൻ എഴുതിവച്ചിട്ടു കുറച്ചു ദിവസമായി. പോസ്റ്റ് ചെയ്തില്ല. ഇപ്പോൾ ഹരിയും മരിച്ചിട്ട് ഒരു മാസമാവുന്നു.