Sunday, January 31, 2010

പൂക്കാലം വന്നൂ, പൂക്കാലം .......

വീണ്ടും ഒരു ജനുവരി.

വീണ്ടും ഒരു പുഷ്പോത്സവം

തൃശ്ശൂരിലെ തേക്കിന്‍ കാട് മൈതാനിയില്‍, അതായതു് തൃശ്ശൂര്‍ പൂരം നടക്കുന്ന പൂരപ്പറമ്പില്‍ തന്നെ. 32 മത് പുഷ്പ ഫല സസ്യ പ്രദര്‍ശനം.

പൂക്കള്‍  എത്ര കണ്ടാലും എനിക്കു മതിവരില്ല. ഓരോ പൂക്കളെ കാണുമ്പോഴും എനിക്കത്ഭുതമാണ്‌‍ പ്രകൃതി എങ്ങിനെ ഈ നിറവും മണവും ഭംഗിയുമെല്ലാം ഇത്ര മനോഹരമായി ചാലിച്ചെടുക്കുന്നുവെന്നു്.

ചില ചിത്രങ്ങളിതാ ........

P1240007

P1240009

പഴയ പത്തുമണി ചെടിയുടെ പുതിയ രൂപം.

P1240020

P1240024

P1240026

P1240030

പുഷ്പാലങ്കാരത്തിനു പഴയ സ്കൂട്ടറും സൈക്കിളും!

P1240031

വള കൈയിയിടാന്‍ മാത്രമല്ലാ.....

P1240039

ഓര്‍ക്കിഡ്, കണ്ടാല്‍ കൊതിയാവും.

P1240042

വലിയ ഒരു കൈതച്ചക്ക.

P1240044

P1240048

മാരി ഗോള്‍ഡ് - ശരിക്കും ഗോള്‍ഡ് തന്നെ.

എഴുത്തുകാരി.

Friday, January 22, 2010

ആശ happy ആണ് ‍

ആശക്കു കടുത്ത പ്രണയം അശ്വിനോട്. അശ്വിനു തിരിച്ചും. മൊബൈല്‍ ഫോണ് , ചാറ്റിംഗ് എല്ലാം പതിവുപോലെ. അശ്വിന്‍ എല്ലാം അറിഞ്ഞുചെയ്തു. റീ ചാര്‍ജ്ജ്, പുതിയ പുതിയ ചുരിദാറുകള്‍ etc.etc.

ആശയുടെ ആശകള്‍ കൂടിവന്നപ്പോള്‍ അശ്വിന്‍ കടലു കടന്നു പ്രവാസിയായി. ചുരിദാറിന്റെ എണ്ണം കൂടി, ഭംഗി കൂടി, 4 ജിബിയുടെ തംബ് ഡ്രൈവ്, ‍  ഐ പോഡ് മുതല്‍ ‍  വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ വരെ.  ആശ ഹാപ്പി. അശ്വിനും ഹാപ്പി, ഇത്തിരി കഷ്ടപ്പെട്ടാലെന്താ, തന്റെ ആശക്കുവേണ്ടിയല്ലേ!

ആശയുടെ ആശക്കു അതിരില്ലല്ലോ. 8 ജിബിയുടെ തംബ് ഡ്രൈവ് തരാന്‍  ഒരാളു വന്നാല്‍ പിന്നെ 4 ജിബി എന്തിനു്?   റീസണബിളായ ഒരു റീസണുമുണ്ട്. വയസ്സായ അമ്മയേം അഛനേം വിഷമിപ്പിക്കാന്‍ പാടുണ്ടോ!

അഛനും അമ്മയും, വിഷമോമൊക്കെ പെട്ടെന്നു് ആകാശത്തുനിന്നു പൊട്ടിവീണതാണോ, തരുന്നതൊക്കെ നാലു കൈയും നീട്ടി വാങ്ങുമ്പോള്‍  ഓര്‍ത്തില്ലേ എന്നൊന്നും ആരും ചോദിക്കണ്ട, കഥയില്‍ നോ ചോദ്യം. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമല്ലാ, പകല്‍ പോലെ സത്യം. പേരുകള്‍ മാത്രം സാങ്കല്പികം.

വാല്‍ക്കഷണം:-

പ്രണയിക്കാന്‍ തയ്യറായി നില്‍ക്കുന്നവരേ, ഫ്രീ ആയിട്ടു ‍ ഒരു അഡ്വൈസ്  തരട്ടെ ഞാന്‍. പ്രണയിച്ചോളൂ, ഇഷ്ടം പോലെ പ്രണയിച്ചോളൂ, പക്ഷേ പ്രണയിനിക്കു സമ്മാനപ്പെരുമഴ നല്‍കാന്‍  തുടങ്ങും മുന്‍പേ നമ്മുടെ സത്യന്റെ ആ പഴയ  പൊന്മുട്ടയിടുന്ന താറാവ്‌, ശ്രീനിവാസനേം ഒന്നു കണ്ടാല്‍ നല്ലതാ. കണ്ടു മറന്നവര്‍, രണ്ടാമതൊന്നുകൂടി കണ്ടെന്നുവച്ചും കുഴപ്പമില്ല.

പ്രവാസികളേ, നിങ്ങളിലാരോ ഒരാളാണീ മേല്‍ പറഞ്ഞ പാവം പ്രവാസി. 

എഴുത്തുകാരി.

Wednesday, January 13, 2010

യാത്രയായ്......

നീ യാത്ര പറഞ്ഞു പോവുകയാണില്ലേ?   എന്തു പറ്റി നിനക്കു്? ഇത്ര നാളും നല്ല ഉത്സാഹത്തോടെ, സന്തോഷത്തോടെ നിന്നിട്ട്‌ പെട്ടെന്നെന്താ ഇങ്ങനെ! ഞങ്ങളാരും ഒരു തെറ്റും ചെയ്തില്ലല്ലോ. പിന്നെന്തിനീ പരിഭവം?

എത്രയോ കാലങ്ങളായി നീ അറിയാതെ എന്തെങ്കിലും ഒന്നു നടന്നിട്ടുണ്ടോ ഈ വീട്ടില്‍. നീ കാണാതെ ഒരാളും ഇവിടെ കടന്നുവരാറുപോലുമില്ല.   നിനക്കറിയാമായിരുന്നല്ലോ ഇല്ലേ എല്ലാര്‍ക്കും  നിന്നെ ഇഷ്ടമായിരുന്നെന്നു്.

എത്ര പേരാ നിന്നെ തേടി വരാറുള്ളതു്.  അടക്കാകുരുവി മുതല്‍ ചെമ്പോത്തും അണ്ണാറക്കണ്ണനും വരെ.  നീ ആരേയും നിരാശപ്പെടുത്തിയിട്ടുമില്ല!

നിന്നില്‍ ചുറ്റിപ്പിണഞ്ഞു  മുല്ലവള്ളിയുണ്ടായിരുന്നില്ലേ, നിനക്കു കൂട്ടായിട്ട്.

ഞാന്‍ തന്നെ നട്ടുവളര്‍ത്തിയെടുത്തതാണു് നിന്നെ. ഒന്നാം സ്ഥാനം നിനക്കായിരുന്നു. എനിക്കു പ്രിയപ്പെട്ട പൂച്ചെടികള്‍ പോലും നിന്റെ പിന്നിലായിരുന്നു. ഒന്നുകൂടി മോടിപിടിപ്പിക്കാനെന്നപോലെ ഭംഗിയുള്ള കൊച്ചുകൊച്ചു പൂച്ചട്ടികള്‍ തൂക്കിയിടുമായിരുന്നല്ലോ  നിന്റെ കൊമ്പില്‍.

ഈ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ എത്ര പഴങ്ങളാ നീ തന്നതു്. ഒരു കുഞ്ഞു തോട്ടി പോലുമില്ലാതെ, തട്ടും പുറത്തു്, എന്തിനു് കിണറിന്റെ വക്കത്തു കേറിയാല്‍ വരെ പൊട്ടിക്കാമായിരുന്നു നിന്റെ പഴങ്ങള്‍.

നീയല്ലേ പലപ്പോഴും എന്നോട് കുസൃതി കാണിച്ചതു്. നാളെയാവട്ടെ എന്നു കരുതി വക്കുന്ന പഴങ്ങള്‍ നീ ഞാന്‍ കാണാതെ കിളികള്‍ക്കും അണ്ണാറക്കണ്ണെനുമൊക്കെ കൊടുക്കും, എന്നെ വിഡ്ഡിയാക്കിക്കൊണ്ട്. ഈ കിളികള്‍ക്ക് കൊടുക്കാതെ അതൊക്കെ ഒന്നു പൊതിഞ്ഞു കെട്ടിവക്കാന്‍ എല്ലാരും എത്ര പറഞ്ഞു എന്നോട്. എന്നിട്ടും ഞാനതു ചെയ്തില്ല. നിനക്കതാണിഷ്ടമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ എന്നു വച്ചു. എനിക്കും ഇഷ്ടമായിരുന്നു ആ കലപില കൂട്ടല്‍. വെയില്‍ ചായുന്ന വൈകുന്നേരങ്ങളില്‍ ഞാനെന്റെ പൂമുഖത്ത് വന്നിരിക്കുമായിരുന്നു അതു കേള്‍ക്കാന്‍. നീയും കുരുവികളുമായുള്ള കിന്നാരം.ഞാന്‍ കേക്കാറുണ്ടായിരുന്നു നീ പറയുന്നതു്, നാളെയും വന്നോളൂ ഞാന്‍ തരാം, എഴുത്തുകാരി അറിയണ്ടാ എന്നു്.  നീ കരുതി ഞാനതൊന്നും അറിഞ്ഞില്ലെന്നു്.  എല്ലാം ഞാനറിഞ്ഞിരുന്നൂട്ടോ.

P1110041     എന്റെ മുറ്റത്തെ ഉണങ്ങിത്തുടങ്ങുന്ന പേരമരം.

പൂമുഖത്തേക്കു വരെ നീ പടര്‍ന്നു കയറിയപ്പോള്‍ ഒരു കുഞ്ഞു ചില്ല ഞാന്‍ വെട്ടി. ആ ഒരു തെറ്റല്ലേ നിന്നോട് ഞാന്‍ ചെയ്തിട്ടുള്ളൂ. അതും വര്‍ഷങ്ങള്‍ക്കു മുന്‍പ്.

രാവിലെ അടിച്ചിട്ട മുറ്റം മുഴുവന്‍ നീ ഇലകള്‍ കൊഴിച്ചിടുമായിരുന്നു, ഇല്ലേ? എന്നിട്ടും ഞനെപ്പഴെങ്കിലും പരിഭവിച്ചിട്ടുണ്ടോ നിന്നോട്?

കുറച്ചു മുന്‍പ് ഒന്നുരണ്ടു കൊമ്പുകള്‍ ഒടിഞ്ഞുവീണപ്പോഴും ഞാന്‍ പേടിച്ചു. ഇത്രയും കാലമായപ്പോള്‍ അതില്‍നിന്നൊക്കെ രക്ഷപ്പെട്ടെന്നു കരുതി സന്തോഷിച്ചിരിക്കയായിരുന്നു. എല്ലാം വെറുതെയായിരുന്നൂല്ലേ!

എനിക്കു ശരിക്കും സങ്കടം വരുണുണ്ട്, ട്ടോ.  എന്നും കണികണ്ടിരുന്ന നീ ഇനി എത്ര നാള്‍. പട്ടിയെ, പൂച്ചയെ,പശുവിനെ ചികിത്സിക്കാനാളുണ്ട്. നിന്നെ പിടിച്ചുനിര്‍ത്താന്‍ വല്ല വഴിയുമുണ്ടോ എന്നന്വേഷിച്ചു ഞാന്‍. ഇല്ലത്രേ. നീ യാത്ര തുടങ്ങിക്കഴിഞ്ഞുവെന്നു്.  ഒന്നിനും സമയം തന്നില്ലല്ലോ നീ എന്നാലും.  വെറുതെ നോക്കിനില്‍ക്കയല്ലാതെ ഞാനെന്തു ചെയ്യാന്‍.........

എഴുത്തുകാരി.

Thursday, January 7, 2010

മിഠായി എടുക്കൂ ആഘോഷിക്കൂ......

ഇഷ്ടമുള്ള മിഠായി എടുത്തോളൂ.

എന്തിനാണെന്നോ, പറയാം പറയാം, തിരക്കുകൂട്ടല്ലേ.

PB220016

 

അല്ലെങ്കില്‍ പായസമായാലോ,

Payasam

 

ഇനി ഇതു രണ്ടും വേണ്ടെങ്കില്‍, ഒരു ‍ പനിനീര്‍പ്പൂവ്, എന്റെ തോട്ടത്തില്‍ വിരിഞ്ഞതു്.

poo

എല്ലാം എടുത്തില്ലേ, സന്തോഷമായില്ലേ.

ഇനി  കാര്യം പറയാം.

ഞാനെന്ന പാവം എഴുത്തുകാരി ഈ എഴുത്തോലയും കൊണ്ട്  ബൂലോഗത്തു വന്നിട്ട് മഹത്തും ബൃഹത്തുമായ 3 വര്‍ഷം തികയുന്നു.‍( ഇതു രണ്ടുമല്ലാട്ടോ, വെറുതെ  ഒരു രസത്തിനുവേണ്ടി പറഞ്ഞതാണേ.   അതു എന്നേക്കാള്‍ നന്നായിട്ടു നിങ്ങള്‍ക്കും അറിയാല്ലോ, അല്ലേ). സമ്മാനം കിട്ടുന്നതല്ലല്ലോ പങ്കെടുക്കുന്നതിലല്ലേ കാര്യം, റിയാലിറ്റിക്കാര്‍ പറയുന്നതുപോലെ. എണ്ണത്തിലും വണ്ണത്തിലുമെന്തു കാര്യം:)

വായില്‍ തോന്നിയതു കോതക്കു പാട്ട് എന്നു പറഞ്ഞപോലെ‍, എന്തൊക്കെയോ എഴുതി. അതൊക്കെ സഹിച്ചല്ലോ നിങ്ങളിത്ര കാലം. അതു തന്നെ പുണ്യം.

രണ്ടു ബ്ലോഗ് മീറ്റില്‍ (തൊടുപുഴ & ചെറായി) പങ്കെടുത്തതുകൊണ്ട്, കുറച്ചുപേരെയൊക്കെ നേരിട്ടുകാണാനും പരിചയപ്പെടാനും പറ്റി. അറിയാത്ത ഒരിടത്തു ചെന്നു പെട്ടാല്‍ പോലും ഒരു സഹായം വേണ്ടി വന്നാല്‍ അവിടെ ഒരു ബൂലോഗ സുഹൃത്തുണ്ടാവും  എന്ന സുഖമുള്ള ഒരു തോന്നലുണ്ട് എനിക്കിപ്പോള്‍.

ഇനിയും ഞാനുണ്ടാവും  ഇവിടെയൊക്കെ (ഉണ്ടാവണമെന്നാണു് മോഹം). നിങ്ങളുടെയൊക്കെ സ്നേഹവും സൌഹൃദവുമൊക്കെ പ്രതിക്ഷിച്ചുകൊണ്ട്,

സ്നേഹത്തോടെ,

എഴുത്തുകാരി.