Saturday, September 25, 2010

ALOE VERA

ഇതു കറ്റാര്‍ വാഴ. ഒരു ഔഷധ സസ്യം.

1

ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് ‍ പറയുന്നതു്.  പണ്ടു മുതലേ എണ്ണ കാച്ചാന്‍ ഉപയോഗിക്കാറുണ്ട്.  പനങ്കുല പോലെ തലമുടി വളരാനും, എണ്ണക്കറുപ്പിനും. (ഞാൻ എണ്ണ കാച്ചിയിട്ടുമില്ല, തേച്ചിട്ടുമില്ല!). അതു മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ.  ഇപ്പഴാണ്    ഇതിനു് ഇത്രയധികം ഗുണങ്ങളുണ്ടെന്നു്  അറിയുന്നതു്. അല്ലെങ്കിലും മുറ്റത്തെ മുല്ലക്കു മണമില്ലല്ലോ! മണമില്ലെങ്കിലും മുറ്റത്ത് ചട്ടികളിൽ വച്ചാൽ കാണാനും നല്ല ഭംഗിയാ.

നല്ലൊരു moisturiser  ആണത്രെ.  വിവെല്‍ സോപ്പിന്റെ പരസ്യത്തില്‍ കാണുന്നില്ലേ, അതു തന്നെ ഇതു്.

ഇല മുറിച്ചാല്‍ ഉള്ളില്‍ ജെല്‍ പോലെയിരിക്കും, tranasparent  ആണ്.   മുറിവ്‌, പൊള്ളല്‍, എല്ലാത്തിനും നല്ലതാണത്രേ. ഇതു് മുറിച്ചിട്ട് വെറുതേ മുഖത്ത് തടവിയാൽ  നല്ലതു് - മുഖകാന്തിക്കു്.

2

എനിക്കിത്രയൊക്കെയേ അറിയൂ.കൂടുതല്‍ അറിവുള്ളവര്‍ പറയൂ,.

എന്തായാലും എനിക്കറിയാവുന്ന ഒന്നുണ്ട്. നല്ല വിലയുണ്ടിതിനു്.  വേരോടെ വലിച്ച് മണ്ണ് കഴുകി കൊടുക്കണം. ഇവിടെ പിന്നെ വൈദ്യശാലക്കു കുറവില്ലല്ലോ. 'കാളൻ നെല്ലായി' അല്ലേ! അധികമുണ്ടെങ്കിൽ അവർ  വന്നു കൊണ്ടുപോകും. നല്ല വലിപ്പമുള്ള ഒരെണ്ണം മൂന്നു നാലു കിലോയൊക്കെ വരും. കിലോവിന് ഏകദേശം പത്തുരൂപ.

ഒരു ദിവസം പാല്‍ക്കാരന്‍ ഗോപിയേട്ടനുമായി സംസാരിച്ചപ്പോഴാണ്‌‍  ഇതിനേപ്പറ്റി പറയുന്നതു്. അവരുടെ വീട്ടില്‍ പറമ്പിലും  ടെറസ്സിലുമൊക്കെയായിട്ട് പത്തുമുന്നൂറ് ചട്ടിയിലുണ്ട്.  ഞാന്‍ പോയി നോക്കി.  കാണാന്‍ തന്നെ നല്ല ഭംഗി.

5

ഇതു് ഗോപിയേട്ടന്റെ തോട്ടം (ടെറസിൽ)

എനിക്കും തോന്നി ഒന്നു പരീക്ഷിച്ചാലെന്താ എന്നു്. ഗോപിയേട്ടനോട് പറഞ്ഞ് പത്തു തൈ വാങ്ങി. 30 രൂപ കൊടുത്തിട്ട്. അതൊക്കെ വലുതായി എനിക്കെത്രയോ ഇരട്ടി കിട്ടി. അതിന്റെ കുട്ടികളാ ഇപ്പോള്‍ ഉള്ളതു്. വലുതു് വലിച്ചു കൊടുക്കുമ്പോള്‍ താഴെ  കൊച്ചു ചെടികള്‍ മുളച്ചിട്ടുണ്ടാവും.  അതു് വേറെ ചട്ടിയിലോ ചാക്കിലോ നടണം.  ചാണപ്പൊടി  അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുത്താല്‍ വേഗം വളരും. ദാ, നോക്കൂ-

3 4

ഇനി ഇതൊക്കെ വായിച്ചിട്ട് ആർക്കെങ്കിലും  കറ്റാർ വാഴ വച്ചുപിടിപ്പിക്കണമെന്നു തോന്നിയാൽ തൈ ഞാൻ തരാം, കാശൊന്നും വേണ്ട, എല്ലാരും സുന്ദരികളും സുന്ദരന്മാരും ആവട്ടെ.

എഴുത്തുകാരി.

Thursday, September 2, 2010

പാവം പാവം പൊലീസുകാരൻ..

ഫോൺ ബെല്ലടിക്കുന്നു. ആരാണാവോ? "ഞാൻ പുതുക്കാട് സ്റ്റേഷനീന്നാണ്. പാസ്സ്പോർട്ട് വെരിഫിക്കേഷനു്". വീടും സ്ഥലവും വരാനുള്ള വഴിയുമെല്ലാം ചോദിച്ചു. ഭയഭക്തി ബഹുമാനത്തോടെ എല്ലാം പറഞ്ഞുകൊടുത്തു (എന്താന്നറിയില്ല, പൊലീസുകാരെ പണ്ടേ എനിക്കു പേടിയാണ്:)) കാത്തിരുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ ആളെത്തി.

ചില കടലാസൊക്കെ കാണിക്കാൻ പറഞ്ഞു. കയ്യിലുണ്ടായിരുന്ന ഡയറിയിലെന്തോ എഴുതി, ഒപ്പിടാൻ പറഞ്ഞു. യാത്ര പറയാൻ പുറപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു, സാർ ഒരു കാപ്പി കുടിച്ചിട്ട് പോകാം. ഒന്നു സംശയിച്ചപ്പോൾ ഞാൻ പറഞ്ഞു, ഇല്ല താമസിക്കില്ല, ഒരു മിനിറ്റ്. അദ്ദേഹത്തിനും തോന്നിക്കാണും എന്നാൽ ഒരു കാപ്പി കുടിച്ചേക്കാം എന്നു്.

മോളോട് കാപ്പിയെടുക്കാൻ പറഞ്ഞിട്ട് ഞങ്ങൾ സംഭാഷണത്തിലേർപ്പെട്ടു. സ്റ്റേഷനതിർത്തിയിലെ ക്രമസമാധാനപ്രശ്നം മുതൽ അന്താരാഷ്ട്ര കാര്യങ്ങൾ വരെ ചർച്ച പുരോഗമിച്ചുകൊണ്ടിരുന്നു.

കുറച്ചുകഴിയുമ്പോൾ മോൾ അകത്തുനിന്നും വരുന്നു. ബ്രൂവിന്റെ കുപ്പിയിലാണല്ലോ കാപ്പി കൊണ്ടുവരുന്നതു്. ഇതെന്താ ഇങ്ങനെ? അമുൽ മിൽക്കിന്റെ കുപ്പിയിൽ നിന്നു അമുൽ കുടിക്കുന്നതുപോലെ, കൊക്കോകോളാ ടിന്നിൽ നിന്നു് കൊക്കോകോളാ കുടിക്കുന്നതുപോലെ ഇതായിരിക്കുമോ പുത്തൻ രീതി. ഞാൻ അറിയാതെ പോയതാവും. ബ്രൂ കുപ്പിയിൽ ബ്രൂ കാപ്പി. അല്ല, ഈ പുത്തൻ ഏർപ്പാടിനുവേണ്ടി ഈ കുപ്പിയിലുണ്ടായിരുന്നതെല്ലാം എന്തു ചെയ്തു? (പൊന്നുംവിലയാണേയ്. ഒരു ഗ്രാമിന് ഒരു രൂപ.) അതോ ഇനിയിപ്പോ കുപ്പിയിൽ തന്നെ പാലും പഞ്ചസാരയും ഇട്ടോ? ഈ കുട്ടി ഇന്തെന്താ ചെയ്തേ ആവോ. അബദ്ധമായിപ്പോയോ കാപ്പി കുടിക്കാൻ പറഞ്ഞതു്? ചിന്തകൾ കാടും മേടും കയറാൻ അധിക നേരമൊന്നും വേണ്ടല്ലോ!

അതിനേക്കാളൊക്കെ രൂക്ഷമാണ് പ്രശ്നം. കുപ്പി തുറന്നിട്ടുവേണ്ടേ കാപ്പിയുണ്ടാക്കാൻ! പഠിച്ച പണി പതിനെട്ടും, പിന്നെ പത്തൊമ്പതും നോക്കിയിട്ടും അതു പറ്റുന്നില്ല.

ഞാനും നോക്കി, സാരി തുമ്പു കൂട്ടിപ്പിടിച്ചു്, ചുമരിൽ കയ്യുരച്ചു്, നോ രക്ഷ. അവസാനം ഞാൻ വളരെ വിനീതവിധേയയായി ചോദിച്ചു “സാറുകൂടി ഒരു കൈ നോക്കാമോ”. അദ്ദേഹം എന്നെയൊന്നു നോക്കി. അർത്ഥം മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടാ. ഇത്രേം കാലത്തെ സർവ്വീസിൽ കാപ്പിപ്പൊടി കുപ്പി തുറക്കാൻ പൊലീസിന്റെ സഹായം, അതു ചരിത്രത്തിൽ ആദ്യമായിരിക്കും. എന്നാലും പാവം ഒരു ബ്രൂ കാപ്പി കുടിക്കാനുള്ള ആഗ്രഹം കൊണ്ടാണോ എന്തോ സഹായിക്കാമെന്നു വച്ചു. പക്ഷേ കുപ്പി ആരാ മോള്, ഏമാനും വഴങ്ങുന്ന ലക്ഷണമില്ല, വഴങ്ങിയില്ല.ഇനി വേറെ വഴിയൊന്നുമില്ല, കാപ്പി കുടിക്കുക എന്ന ഉദ്യമം ഉപേക്ഷിച്ചു.

വീണ്ടും പുറപ്പെടാനൊരുങ്ങി. ഞാൻ പറഞ്ഞു, സാർ എന്നാൽ ചായ എടുക്കാം, ഒരു മിനിറ്റ് മതി. ഇനി ചായപ്പൊടി പാത്രവും തുറക്കേണ്ടി വരുമോ എന്നു് ന്യായമായും ശങ്കിച്ചു കാണും.ഒന്നും പറഞ്ഞില്ല എന്നെയൊന്നു നോക്കി, രൂക്ഷമായി. മനസ്സിലെന്തൊക്കെ പറഞ്ഞൂന്നറിയില്ല. ഭാഗ്യം, പുറത്തേക്കൊന്നും കേട്ടില്ല.

അങ്ങനെ അദ്ദേഹം പോയി. അന്നേരം ചമ്മിപ്പോയെങ്കിലും ഓർത്ത് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല എനിക്കു്. കുറേക്കാലമായി മറന്നുപോയിരുന്ന ചിരി അപ്പാടെ കൈമോശം വന്നിട്ടില്ലല്ലോ എന്നത്ഭുതപ്പെട്ടുപോയി.

ഇന്നലെ പാസ്പോർട്ട് കയ്യിൽ കിട്ടി. അതാ ഇന്നിത്ര ധൈര്യം ഇതെഴുതാൻ.


എഴുത്തുകാരി.

വാൽക്കഷണം :- എന്റെ നൂറാമത്തെ പോസ്റ്റ്. ഇതു ഞാൻ സമർപ്പിക്കുന്നു, ചിലപ്പോൾ മാത്രം എന്റെ ബ്ലോഗ് വായിച്ചിരുന്ന, ബ്ലോഗെഴുത്ത് അതൊക്കെ നിസ്സാരം എന്നു തള്ളിക്കളഞ്ഞിരുന്ന,എന്നാൽ സുഹൃത്തുക്കളോട് ഇവളൊരു ബ്ലോഗറാണെന്നു് അഭിമാനത്തോടെ പറഞ്ഞിരുന്ന, ഇന്നെന്നോടൊപ്പം ഇല്ലാത്ത എന്റെ പ്രിയപ്പെട്ടവനു്....