Thursday, December 31, 2009

ആതിര രാവിലെ അമ്പിളിയോ....

നാളെ ധനുമാസത്തിലെ തിരുവാതിര. തരുണീമണികള്‍  നെടുമംഗല്യത്തിനു വേണ്ടി നോമ്പ് നോല്‍ക്കുന്ന നാള്‍. ഇന്നു് വൈകീട്ടു ‍ തുടങ്ങി   പാതിരാപ്പൂ ചൂടുന്നതു വരെ.‍. എല്ലാത്തിനും അകമ്പടിയായി  തിരുവാതിര‍കളിയും. കുളി കഴിഞ്ഞ്‌ ഈറന്‍ മാറി‌  മുണ്ടും നേരിയതും ചുറ്റി,  മുല്ലപ്പൂവും ചൂടി, മൂന്നും കൂട്ടി ചുവപ്പിച്ചു് (101 വെറ്റില മുറുക്കണമെന്നാണ്) തിരുവാതിര കളിക്കുന്നതു കാണാനൊരു ചന്തം തന്നെയാണേയ്.  (സിനിമയിലൊന്നും അല്ലാട്ടോ, ശരിക്കും ഉള്ളതു തന്നെയാ).

എത്രയോ കാലങ്ങളായി ഇതു കണ്ടു നില്‍ക്കുന്നു നമ്മുടെ സാക്ഷാല്‍ ശ്രീമാന്‍ ചന്ദ്രന്‍ ചേട്ടന്‍.  അതുകൊണ്ടാണോ ഇന്നത്തെ അമ്പിളിയെ ആതിരരാവിലെ അമ്പിളിയോ എന്നു കവി (O N V  കുറുപ്പ് സാര്‍) വിളിച്ചതു്.

ഇന്നത്തെ അമ്പിളി വെറും സാധാരണക്കാരനല്ല,  ഇത്തിരി ഭാഗ്യവാനാണ്‌‍. വെറും ആതിര രാവിലെ അമ്പിളി മാത്രമല്ല, പുതുവര്‍ഷരാവിലെ അമ്പിളിയാണ്‌‍, പിന്നേയുമുണ്ട്‌ മറ്റൊന്നു കൂടി. ഇന്നത്തെ അമ്പിളി  blue moon കൂടിയാണ്‌.‌

എന്നു വച്ചാല്‍ സാധാരണ ഒരു പൂര്‍ണ്ണ ചന്ദ്രനല്ലേയുള്ളൂ ഒരു മാസം. അങ്ങനെ 12 ചന്ദ്രന്മാര്‍. എന്നാല്‍ ഇന്നത്തെ ചന്ദ്രന്‍ ഈ മാസത്തെ രണ്ടാമത്തെ, ഇക്കൊല്ലത്തെ  പതിമൂന്നാത്തെ  ചന്ദ്രനാണു്. രണ്ടോ മൂന്നോ അല്ലെങ്കില്‍ മൂന്നോ നാലോ കൊല്ലം കൂടുമ്പോള്‍ മാത്രമുണ്ടാവുന്നതു്.

മാനത്തൊരമ്പിളി, ആറ്റിലൊരമ്പിളി...

അതുകൊണ്ട് ഇന്നു അമ്പിളിമാമനെ എല്ലാരും ഒന്നു കണ്ടോളൂട്ടൊ. അല്ലെങ്കില്‍ തന്നെ അമ്പിളിമാമനെ കാണാന്‍ ആര്‍ക്കാ ഇഷ്ടമില്ലാത്തതു്.

ഇക്കൊല്ലം ഇനി ഒരു പോസ്റ്റുകൂടി വേണ്ടെന്നു വച്ചതായിരുന്നു.....

ശരി, ഇനി അടുത്ത വര്‍ഷം കാണാം.

സ്നേഹത്തോടെ, ശുഭപ്രതീക്ഷയോടെ,

എഴുത്തുകാരി.

Monday, December 28, 2009

ചിലതു്, ചിലതു മാത്രം...

ഒരുപാട് പ്രതീക്ഷകളോടെ, സ്വപ്നങ്ങളോടെ തുടങ്ങിയ ഒരു വര്‍ഷം കൂടി കഴിയുന്നു. ഇനി നാളുകള്‍ മാത്രം. അതില്‍ എത്രയെണ്ണം നടന്നു. ഒരു തിരിഞ്ഞു നോട്ടം നടത്തിയാല്‍ സഫലമായ പ്രതീക്ഷകള്‍ക്കോ വിഫലമായ മോഹങ്ങള്‍ക്കോ ഏതിനായിരിക്കും മുന്‍തൂക്കം?

ഇനി എന്തിനാ അങ്ങനെ ഒരു കണക്കെടുപ്പു്. വേണ്ടാ, നടക്കാത്തവയെയൊക്കെ അവിടെത്തന്നെ കുഴിച്ചുമൂടി പാവം നമ്മള്‍ വീണ്ടും വീണ്ടും വരവേല്‍ക്കുന്നു ഒരു പുതിയ വര്‍ഷത്തെ, പുതിയ പുതിയ പ്രതീക്ഷകളുമായി, സ്വപ്നങ്ങളുമായി...

അതു തന്നെയാ നല്ലതു്, എന്നാലും.....

നമ്മള്‍ മലയാളികള്‍ എന്നും അഭിമാനിച്ചിരുന്നില്ലേ (കൂട്ടത്തില്‍ മറ്റുള്ളവരെ പുഛിക്കാറുമുണ്ടല്ലോ) എല്ലാ കാര്യത്തിലും നമ്മള്‍ മുന്‍പന്തിയിലാണെന്നു്. അതു് ശരിയുമാണ്. ഏതു രംഗത്തായാലും ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരുടെ ഒരു വലിയ നിര തന്നെ ഇവിടെ‍ നിന്നല്ലേ.

പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ വരുമ്പോള്‍ പേടിയാവുന്നു. നമ്മളൊന്നും അറിഞ്ഞില്ല. അറിയുന്നില്ല. ഭീകരവാദവും തീവ്രവാദവുമൊക്കെ നമ്മുടെ മണ്ണിലല്ലേ വേരുറപ്പിക്കുന്നതു്, നമ്മുടെ ഈ കൊച്ചു കേരളത്തില്‍. ആരെ വിശ്വസിക്കും, ആരെ വിശ്വസിക്കാതിരിക്കും?

ഇന്നലെ ചാനലുകളുടെ breaking news ആയിരുന്നു ഇപ്രാവശ്യത്തെ ക്രിസ്തുമസ് ആഘോഷത്തിന്റെ മദ്യപാനത്തിന്റെ ശതമാനക്കണക്ക്. അതിലും ഞങ്ങള്‍ തൃശ്ശൂരുകാര്‍ക്കു്, പ്രത്യേകിച്ചു് ചാലക്കുടിക്കാ‍ര്‍ക്ക് അഭിമാനിക്കാം ഞങ്ങള്‍ തന്നെയാണൊന്നാം സ്ഥാനത്തു്. പുതുവര്‍ഷത്തിന്റെ കണക്കു വരുമ്പോഴും അതിനു മാറ്റമുണ്ടാവില്ല.

മുല്ലപ്പെരിയാര്‍ പ്രശ്നം. ഓര്‍ക്കാന്‍ പോലും ഭയം തോന്നുന്നു. പല ഭാഗത്തു നിന്നും മുറവിളികളുണ്ടായിട്ടും അതൊക്കെ വീഴുന്നതു് ബധിരകര്‍ണ്ണങ്ങളിലല്ലേ.

രാജ് മോഹന്‍ മുതല്‍ രാജ് ഭവന്‍ വരെയുള്ള വിശേഷങ്ങള്‍ വേറെ.

എനിക്കറിയില്ല, എന്താ ഇങ്ങനെയൊക്കെ.

ഒന്നിന്റേയും കാര്യകാരണങ്ങളിലേക്കു കടക്കുന്നില്ല. അല്ലെങ്കില്‍, അതിനുമാത്രമുള്ള വിവരമൊന്നുമില്ലെനിക്കു്.‍ ചിലതു് തോന്നിയതൊന്നുറക്കെ പറഞ്ഞെന്നു മാത്രം.

എന്തോ ആവട്ടെ. ഇതൊക്കെ ഓര്‍ത്തിട്ട് ഉറക്കമില്ലാതെ സങ്കടപ്പെട്ടു കരഞ്ഞിരിക്കയൊന്നും വേണ്ടാ നമുക്കു്. വരുന്നിടത്തുവച്ചു കാണാം. അല്ലാതെന്തു ചെയ്യാന്‍!

എന്നിട്ടു നമുക്കു പതിവുപോലെ വരവേല്‍ക്കാം പുതുവര്‍ഷത്തെ, പുതുപുത്തന്‍‍ പ്രതീക്ഷകളോടെ, ആശകളോടെ, മോഹങ്ങളോടെ.........

എല്ലാ ബൂലോഗസുഹൃത്തുക്കള്‍ക്കും നന്മയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു.

സ്നേഹത്തോടെ,

എഴുത്തുകാരി.

Friday, December 18, 2009

ഹരിതകം

പേരു കേട്ടിട്ടാരും ഞെട്ടണ്ട. ഇത്തിരി weight ആയിക്കോട്ടേന്നു കരുതിയാ.

ഞാനൊരു പുതിയ സംരംഭത്തിനിറങ്ങിയാലോ ന്നൊരാലോചന, ഒരു പച്ചക്കറിത്തോട്ടം.  പുതിയത്, സംരംഭം എന്നൊക്കെ ഒരു ഒരു ഇത് നു വേണ്ടി പറയുന്നതാണേ.  ഒക്കെ ഇവിടെയുള്ളതു തന്നെ. എന്നാലും എല്ലാത്തിനേയും ഈ പുതിയ പദ്ധതിയുടെ കുടക്കീഴില്‍ കൊണ്ടുവരുന്നു. എങ്ങനേണ്ട്, എങ്ങനേണ്ട്! പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്. അതു തന്നെ സംഭവം.

അത്യാവശ്യം സഹായത്തിന് തങ്കപ്പനുണ്ട്. അമരക്കൊരു പന്തലിടാനോ, ഇഞ്ചിക്കോ മഞ്ഞളിനോ തടമെടുക്കാനോ ഒക്കെ. ഈ തങ്കപ്പന്‍ ഒരു തങ്കപ്പന്‍ തന്നെയാണേയ്. ആള്‍ നിസ്സാരക്കാരനല്ല. പ്രീ ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്.  തൃശ്ശൂര്‍ കേരളവര്‍മ്മയില്‍ പഠിക്കുമ്പോള്‍ ഒപ്പിച്ച കുരുത്തക്കേടുകള്‍ കുറേയേറെ. ലേഡീസ് ഹോസ്റ്റലിലെ പെണ്‍പിള്ളേരുടെ മുറിയിലേക്കു് പച്ചിലപ്പാമ്പിനെ ഇട്ടതു്, ടീച്ചറെ ചോദ്യം ചോദിച്ച് മുട്ടു കുത്തിച്ചതു്, അത്യാവശ്യം രാഷ്ടീയം, അന്നു കൂടെ പഠിച്ച  ശശികല ഡോക്ടറായതു്, ഒരുപാട് കാലത്തിനുശേഷം കണ്ടിട്ടും അവര്‍ക്കു തങ്കപ്പനെ മനസ്സിലായതു്, അങ്ങനെ വീരസാഹസങ്ങള്‍  എത്രയെത്രയോ. ഒരു ദിവസം മൂന്നോ നാലോ കുപ്പി കള്ള്. ബീഡി എത്ര കെട്ടാണോ അറിയില്ല.

ഇനി ആശാന്റെ പ്രവര്‍ത്തന രീതി. കയ്ക്കോട്ടു കൊണ്ട് രണ്ടു പ്രാവശ്യം കിളക്കും. എന്നിട്ടു ബീഡി ഒന്നു കത്തിക്കും. രണ്ടു വലി കഴിഞ്ഞാല്‍ അതു മതിലിന്റെ മുകളില്‍ വച്ചിട്ടു മുണ്ടൊന്നു അഴിച്ചുടുക്കും. അതും കഴിഞ്ഞാല്‍ പിന്നെ വയറൊക്കെ തടവി ഒരാലോചനയാണ്. അതിങ്ങനെ തുടരും. വിലക്കയറ്റം തുടങ്ങി, മാന്ദ്യം മുതല്‍ പിണറായിയുടെ വീടും കടന്നു്‌ ആഗോളതാപനം, കോപ്പന്‍ഹേഗന്‍ ഉച്ചകോടി വരെ ആവാം. ആലോചന കഴിഞ്ഞാല്‍ പിന്നെ അതിനെപ്പറ്റിയുള്ള ചര്‍ച്ചയാവും. നമ്മളു മാറിനിന്നിട്ടും കാര്യമില്ല. വഴിയില്‍ കൂടി പോകുന്നവരുണ്ടല്ലോ, അവര്‍ക്കു ചര്‍ച്ചിക്കാനെന്ത് കുഴപ്പം, കൂലി കൊടുക്കുന്നതു നമ്മളല്ലേ! ഇതും കഴിഞ്ഞാല്‍ വീണ്ടും കയ്ക്കോട്ട് കയ്യിലെടുക്കും. അപ്പോഴേക്കും ബീഡി കെട്ടുപോയിട്ടുണ്ടാവും. വീണ്ടും കത്തിക്കും, എല്ലാം പഴയ ഓര്‍ഡറില്‍ മാറ്റമില്ലാതെ. എന്നാലും വിളിച്ചാല്‍ വരും. വിളിച്ചില്ലെങ്കിലും വരും, വേറെ പണിയില്ലെങ്കില്‍, കള്ള് കുടിക്കാന്‍ കാശ് തികയില്ലെങ്കില്‍. നമുക്കു അമരക്കൊരു പന്തലിട്ടാലോ അല്ലെങ്കില്‍ കുറച്ചു കൊള്ളി(കപ്പ) കുത്തിയാലോന്നു ചോദിച്ചു്.

പാല്‍ക്കാരന്‍ ഗോപി ഉണക്കച്ചാണകം, അത്യാവശ്യം വിത്തുകള്‍ എല്ലാം സപ്ലേ ചെയ്യാമെന്നേറ്റിട്ടുണ്ട്. ശേഖരന്‍ കോവക്കയുടെ വള്ളി കൊണ്ടുതന്നു.  പത്രക്കാരനോട് പറഞ്ഞിട്ടുണ്ട്  കര്‍ഷകശ്രീ  ജനുവരി മുതല്‍ തരാന്‍. എന്നു വച്ചാല്‍ വെറുതെ തമാശക്കല്ല, ഉഷാറായിട്ടു തന്നെയാണെന്നു ചുരുക്കം. കുറച്ചു വര്‍ഷം കഴിയുമ്പോള്‍ നമ്മുടെ ബൂലോഗത്തുനിന്നൊരു കര്‍ഷകശ്രീമതി ഉദിച്ചുയരില്ലെന്നാരു കണ്ടു! (അതുവരെ ബൂലോഗത്തുണ്ടാവുമോ ആവോ)

അപ്പോ കൂട്ടുകാരേ, ഞാന്‍ ആരംഭിച്ചോട്ടെ ഐശ്വര്യമായി. എന്തായാലും പുതിയ പദ്ധതിയുടെ കുടക്കീഴില്‍  ഉള്‍പ്പെടുത്തിയ ചിലരെ ഒന്നു പരിചയപ്പെട്ടാലോ.. വരൂ വരൂ..

PC160233

വിത്തിനു്...   നല്ല വയലറ്റ് നിറമായിരുന്നു.

PC160161

പൂവിട്ടു തുടങ്ങി. പ്രാണികളും വന്നു തുടങ്ങി...

PC160143

വലുതാണെന്നാ കരുതിയേ, ഉണ്ടായപ്പോള്‍ ചെറുതു്.... 

PC160166

ഇതു വെള്ളരി, കുഞ്ഞിലേ പൂവിട്ടു.

PC160196

അപ്പുറത്തു ഇതിന്റെ അമ്മ മരം വേറെയുണ്ട്. എത്തിനോക്കുന്നതു സായാഹ്നസൂര്യന്‍.

PC160151

ഇതുമുണ്ട് രണ്ടുമൂന്നു വെറൈറ്റികള്‍.

PC160164

തക്കാളി തന്നെ മുളച്ചതാ, എന്നാലും മൂന്നാലെണ്ണം ഉണ്ടായി.

PC160190

കപ്പ അല്ലെങ്കില്‍ കൊള്ളി (ഇവിടെ എല്ലാം 3 അല്ലെങ്കില്‍ 4 ഇന്‍ വണ്‍, ഒറ്റക്കൊന്നുമില്ല.PC160168

കാന്താരി, എവിടെ നോക്കിയാലും‍ ഇതു തന്നെ....

PC160224

മത്തങ്ങ മുളകു്. നല്ല എരിവായതുകൊണ്ട് ആറ്‍ക്കും വേണ്ട...PC160220

മല്ലിയിലക്കൊരു പകരക്കാരി, പാരിസ് മല്ലി.

PC160185

വേറെ എന്തുണ്ടായിട്ടെന്താ, ഇതില്ലാതെ.

പുറത്തുവന്നതിനേക്കാള്‍ കൂടുതല്‍ അളയിലെന്നു പറഞ്ഞപോലെ, ഇനിയും ബാക്കിയുണ്ട്‌ ഐറ്റംസ്, അമര, കോവക്ക, കുമ്പളം, etc. അതു പിന്നെ.

എഴുത്തുകാരി.

 

Wednesday, December 9, 2009

ഇതെന്തൊരു പുലിവാല്

വീണ്ടും ഒരു യാത്ര (എനിക്കതിന്റെ കഥയല്ലേ പറയാനുള്ളൂ!) ഇത്തവണ തൃശ്ശൂരൊന്ന്വല്ലാട്ടോ,  അകലെ കോയമ്പത്തൂരാണേ.

ഒരു ദിവസം വൈകീട്ട് പോയി, അന്നു പാലക്കാട് ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു പിറ്റേന്ന് രാവിലെ അവിടെനിന്നു കോയമ്പത്തുര്‍ക്കു പോകാമെന്നു പ്ലാനിട്ടു.  പറ്റിയാല്‍ അന്നു് അല്ലെങ്കില്‍ അടുത്ത ദിവസം തിരിച്ചു വരണം.

ഒന്നോ ചിലപ്പോള്‍ രണ്ടോ ദിവസം പാലും പത്രവും എടുത്തുവക്കണം. രാമേട്ടനോട് പറഞ്ഞേല്‍പ്പിച്ചു. പാല്‍ വെറുതെ ഫ്രിഡ്ജില്‍ വക്കണോ, കാച്ചിവക്കണോ അതോ ഉറയൊഴിച്ചുവക്കണോ എന്നൊക്കെയുള്ള സംശയങ്ങള്‍ക്ക്, (രാമേട്ടനല്ലേ ആള്) ഇതൊന്നും  വേണ്ടാ, സ്വന്തമായിട്ടെടുത്തു് കാച്ചി കുടിച്ചോളാന്‍ പറഞ്ഞു. താക്കോലും കൊടുത്തേല്പിച്ചു.  രണ്ടെണ്ണമുണ്ട്, ഒരെണ്ണം ഞങ്ങളുടെ കയ്യിലും വച്ചു.

അന്നു് രാത്രി പാലക്കാട് സുഹൃത്തിന്റെ കൂടെ താമസിച്ചു് പിറ്റേന്നു രാവിലെ 6 മണിക്കു തന്നെ കോയമ്പത്തൂര്‍ക്ക്.  

കാര്യങ്ങളെല്ലാം അവസാനിപ്പിച്ച് അന്നു വൈകീട്ടു തന്നെ തിരിച്ചു. നേരിട്ടു ഒരു തൃശ്ശൂര്‍ ബസ്സു കിട്ടി. തൃശ്ശൂര്‍‍ എത്തിയ ഉടനേ ഒരു ചാലക്കുടി ഫാസ്റ്റും. ഒരു ബുദ്ധിമുട്ടുമില്ലാത്ത സുഖമായ യാത്ര. കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തതയായിരുന്നു. നെല്ലായിലെത്തിയപ്പോള്‍ രാത്രി 10 മണി കഴിഞ്ഞു. രാമേട്ടന്റെ വീട്ടില്‍ വെളിച്ചമൊന്നും കണ്ടില്ല, ഉറങ്ങിക്കാണും,  ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി‍ താക്കോല്‍ ചോദിച്ചില്ല, നാളെ വാങ്ങാല്ലോ. ഒന്നു ഞങ്ങളുടെ കയ്യിലുമുണ്ടേ.

വീട്ടില്‍ വന്നു കുളിച്ചു ഉറങ്ങാനുള്ള ഒരുക്കമായി. പുറത്തെന്തോ ചെറിയ അനക്കങ്ങളൊക്കെ കേള്‍‍ക്കുന്നു. പതിനൊന്നു മണിയേ ആയിട്ടുള്ളൂ എന്നാലും പുറത്തുകടക്കണ്ട എന്നു തീരുമാനിച്ചു. അവരുടെ കയ്യില്‍ ആയുധങ്ങളൊക്കെ കാണും. പിന്നെ നമ്മുടെ പോലീസും പറഞ്ഞിട്ടുണ്ട്, രാത്രി വാതിലൊന്നും തുറക്കരുതെന്നു്. തൊട്ടടുത്ത വീട്ടില്‍ ആളില്ല, അതിനടുത്ത വീട്ടില്‍ വയസ്സായ രണ്ടുപേര്‍. എന്നാല്‍ തന്റേടമുള്ള ചെറുപ്പക്കാര്‍ തന്നെയാവട്ടെ എന്നു കരുതി വേഗം ബാബുവിനെ വിളിച്ചു് നീ നിന്റെ അഞ്ചാറു  പിള്ളേരേം കൂട്ടി ഒന്നു വേഗം വരാന്‍ പറഞ്ഞു. അഞ്ചു മിനിറ്റിനുള്ളില്‍ അവനും കൂട്ടുകാരും എത്തി. ഷൈന്‍ ചെയ്യാന്‍ ഒരു ചാന്‍സ് വീണുകിട്ടിയിരിക്കയല്ലേ! ഞങ്ങളിങ്ങനെ ചെവിയോര്‍ത്തിരുന്നു,  അടിയുടെ, ഇടിയുടെ ശബ്ദം കേക്കാന്‍. കള്ളനെ പിടിച്ചാല്‍ ആദ്യം അതായിരിക്കുമല്ലോ. ഞാന്‍ കാമറ വരെ റെഡിയാക്കി വച്ചു,  ഒരു പോസ്റ്റിനുള്ള വകുപ്പല്ലേ! പക്ഷേ കേട്ടതു് പ്രതിക്ഷകളെയൊക്കെ തകിടം മറിച്ചുകൊണ്ട്, ഉറക്കെയുള്ള ചിരിയും സംസാരങ്ങളും. ബാബു വാതിലുതട്ടി  ഇതു ഞങ്ങളാ ചേട്ടാ, ധൈര്യമായിട്ടു വാതിലു തുറക്ക്. തുറന്നപ്പോള്‍ ഒരു പത്തിരുപതു പേരുണ്ട്.  പൊലീസ് ഏതു നേരത്തും എത്താം. രാമേട്ടന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്.

ചുരുക്കത്തില്‍ സംഭവിച്ചതിങ്ങനെ.  രാത്രി ഗേറ്റടക്കാന്‍ വന്ന രാമേട്ടന്‍ നോക്കുമ്പോള്‍ എന്റെ വീട്ടില്‍ വെളിച്ചം കാണുന്നു. താക്കോലാണെങ്കില്‍ കൊണ്ടുപോയിട്ടില്ല. അപ്പോള്‍  കള്ളനല്ലാതെ പിന്നെയാരു്. രാമേട്ടന്‍ വളരെ ബുദ്ധിപൂര്‍വ്വം, തന്ത്രപൂര്‍വ്വം കാര്യങ്ങള്‍ നീക്കി, ഒട്ടും സമയം കളയാതെ. എത്താന്‍ പറ്റാവുന്ന എല്ലാരേം വിളിച്ചു. രാമേട്ടന്‍, മധു, ഓട്ടോ ദാസന്‍, പണിക്കരേട്ടന്‍ തുടങ്ങി സകലമാന അയലക്കക്കാരും നാട്ടുകാരും.പെണ്ണുങ്ങള്‍ വരെയുണ്ട്.  ചുളുവിലൊരു കള്ളനെ പിടിക്കല്‍ കാണാല്ലോ!

ആ സന്ദര്‍ഭത്തിലാണ്‌‍  ബാബുവിന്റേയും കൂട്ടരുടേയും രംഗപ്രവേശം‍. അവരു നോക്കുമ്പോള്‍ വീടിന്റെ പിന്നാമ്പുറത്തും ജനലിനിടയില്‍കൂടിയുമൊക്കെ ഒളിഞ്ഞു നോക്കുന്ന കുറച്ചുപേര്‍. കണ്ടിട്ടു  തമിഴന്മാരല്ല, കള്ളന്മാരുടെ ഒരു ലുക്കുമില്ല. എന്താ ഇവരുടെ ഉദ്ദേശം. എന്തായാലും രണ്ടു പൊട്ടിച്ചിട്ടാവം ബാക്കി എന്നു വച്ച്  പിന്നില്‍ നിന്നു പിടിച്ചു നിര്‍ത്തി നോക്കിയപ്പോള്‍ എല്ലാം പരിചിത മുഖങ്ങള്‍.  സ്ഥലത്തെ പ്രധാന ദിവ്യന്മാറ്. ‍അയ്യേ ഇവരെന്താ ഇങ്ങനെ. ഡീസന്റാന്നല്ലേ കരുതിയേ, ഇതിപ്പോ..ഉടനേ രാമേട്ടന്‍,  നിങ്ങളുമറിഞ്ഞോ, വന്നതു നന്നായി, ഇനിയിപ്പോ പൊലീസൊന്നും വേണ്ട, നമ്മളു മതി. ബാബുവിനു് സംശയം‍  ഇതിനിടയില്‍ അകത്തിനി വേറേം കള്ളനോ. ചേട്ടന്‍ പുറത്തു കള്ളനുണ്ടെന്നു പറഞ്ഞിട്ടാണല്ലോ ഞങ്ങളു വന്നതു്. ആകെ കണ്‌ഫ്യൂഷന്‍.പരസ്പരം ആശയവിനിമയം നടത്തിയിട്ടും  അവര്‍ക്കു ഒരു കാര്യം പിടികിട്ടിയില്ല. എന്നാലും ഇവരെങ്ങനെ അകത്തുകടന്നു..

സംഭവം ഏതാണ്ട് പ്രശ്നമായി എന്നു ഞങ്ങള്‍ക്കും മനസ്സിലായി. പക്ഷേ പുറത്തു വരാതെങ്ങനെ? പതുക്കെ പുറത്തുകടന്നു തല പറ്റാവുന്നത്ര താഴ്ത്തി പറഞ്ഞു, വേറെ താക്കോലുണ്ടായിരുന്നു എന്ന്. അന്നേരം എനിക്കു തോന്നി സീത  ചെയ്തതുപോലെ ഭൂമി പിളര്‍ന്നങ്ങ് താഴേക്കു പോയിരുന്നെങ്കില്‍ എന്നു്.  പിന്നത്തെ പുകിലൊന്നും പറയാനെനിക്കു ശക്തിയില്ല. ചുരുക്കത്തില്‍ ഇനി നെല്ലായിക്കാരാരും ഞങ്ങളുടെ താക്കോലുവാങ്ങിവക്കുമെന്നു തോന്നുന്നില്ല.  ഭാഗ്യം, കേരള പൊലീസായതുകൊണ്ട് അവരെത്തിയില്ല.

ഉറങ്ങിയ രാമേട്ടനെ എണീപ്പിക്കണ്ട എന്നു കരുതിയ നല്ല മനസ്സിനു കിട്ടിയ ശിക്ഷ.

എഴുത്തുകാരി.

Tuesday, December 1, 2009

ഒരു കല്യാണ വിശേഷം

ഈയിടെ ഞാന്‍ ഒരു കല്യാണത്തിനു പോയി. പോവാതിരിക്കാന്‍ പറ്റില്ല. കല്യാണ പയ്യന്റെ അഛന്റെ അമ്മയാണ്‌‍ എന്നെ നേരിട്ടു വന്നു വിളിച്ചതു്. നീ വന്നില്ലെങ്കില്‍ ഇനി ഞാന്‍ മിണ്ടില്ല എന്നാ പറഞ്ഞതു്.

കല്യാണം എന്നു പറയാന്‍ വയ്യ, ഒരു ഉത്സവം എന്നൊക്കെ വേണമെങ്കില്‍ പറയാം. തൃശ്ശൂര്‍ പൂരപ്പറമ്പുപോലൊരു മൈതാനം മുഴുവന്‍ കല്യാണം. തൃശ്ശൂരിലെ വലിയ ഒരു ആഡിറ്റോറിയത്തില്‍. (കല്യാണത്തലേന്നാണിതൊക്കെ. കല്യാണം അത്ര കേമമില്ല).

കടന്നു ചെന്ന ഉടനേ വട്ടത്തിലുള്ള ഒരു ആഡിറ്റോറിയത്തില്‍ Asianet star singer ടീമിന്റെ പാട്ട്, തകധിമി ടീമിന്റെ ഡപ്പാംകുത്ത് ഡാന്‍സ് തുടങ്ങിയവ.

ജ്യോത്സ്ന, ഗായത്രി,തുടങ്ങിയ പാട്ടുകാര്‍, ജയരാജ് വാരിയര്‍ പിന്നെ പേരറിയാത്ത ടിവി യില്‍ കാണാറുള്ള ഒരുപാട് പേര്‍..

ഇനി ഭക്ഷണം കഴിക്കാറായെങ്കില്‍‌ ‍ അപ്പുറത്ത്. ദോശ വേണ്ടവര്‍ക്ക് ദോശ, ( വിവിധ തരം), ഫ്രൈഡ് റൈസ്, ബിരിയാണി, പായസം, ഐസ് ക്രീം, എന്നു വേണ്ടാ, എന്തു വേണമെങ്കിലും, എത്ര വേണമെങ്കിലും.‍ (വെജിറ്റേറിയന്‍ മാത്രം) ഇഷ്ടമുള്ള ഭക്ഷണം എടുത്ത് ഇഷ്ടമുള്ള സ്ഥലത്ത് പോയിരുന്നു കഴിക്കാം.

ഞാന്‍ കല്യാണങ്ങള്‍ക്കോ ആഘോഷങ്ങള്‍ക്കോ ഒക്കെ പോകുന്നതു്, ഒരുപാട് ബന്ധുക്കളേയും കൂട്ടുകാരേയുമൊക്കെ കാണാം.കുറേക്കാലമായിട്ടു കാണാതിരുന്നവരുണ്ടാകും. പരിചയം പുതുക്കാം. അഞ്ചാറുപേര്‍ കൂടി നിന്നു സംസാരിക്കുമ്പോഴേക്കും വേറെ ചിലര്‍ . എത്ര കാലമായി കണ്ടിട്ടു് നീ വല്ലാതെ മാറിയിരിക്കുന്നു, തുടങ്ങി വീട്ടുവിശേഷം, നാട്ടുവിശേഷം,പണ്ടത്തെ സ്കൂള്‍ വിശേഷള്‍‍ വരെയുണ്ടാവും. പരിചയം പുതുക്കലും ഓര്‍മ്മകള്‍ പങ്കുവക്കലുമൊക്കെയായിട്ട്. എല്ലാവരേയും കണ്ട് സംസാരിക്കാന്‍ വരെ സമയം തികയില്ല. ഭക്ഷണം കഴിക്കുമ്പോഴാകും നമ്മളെ ക്ഷണിച്ചവര്‍ എല്ലാവരുടേയും അടുത്ത് നടന്ന്‌, സന്തോഷായിട്ടോ, മോളെ/മോനെ കൊണ്ടുവന്നില്ലേ, എന്താ കൊണ്ടുവരാത്തതു്, പതുക്കെ ഇരുന്നു കഴിക്കൂട്ടോ, എല്ലാം കിട്ടിയില്ലേ തുടങ്ങിയ അന്വേഷണങ്ങള്‍. ക്ഷണിച്ച നമ്മള്‍ അവിടെ എത്തിയ സന്തോഷം. അതു കാണുമ്പോള്‍‍ നമുക്കും ഒരു സുഖം. ഇതൊക്കെ കഴിഞ്ഞു അവരോടും ബാക്കിയുള്ളവരോടും യാത്ര പറഞ്ഞു ഇനി അടുത്ത ഇന്നയാളുടെ കല്യാണത്തിനു കാണാമെന്നു പറഞ്ഞു മടങ്ങുമ്പോള്‍ മനസ്സിലൊരു സുഖമാണ്‌.. അടുത്ത കല്യാണത്തിനു പോകണം എന്നൊരു തോന്നലും.

ഇതിപ്പോ ആരുമില്ല നമ്മളെ സ്വീകരിക്കാന്‍, യാത്രയാക്കാന്‍. ആരും അറിയുന്നേയില്ല നമ്മള്‍ വരുന്നതു്. എല്ലാവരും പാട്ടും ഡാന്‍സും കണ്ടുകൊണ്ടിരിക്കയാണു്.വന്നിരുന്നു എന്ന് അവരറിയാനുള്ള ഒരേ ഒരു മാര്‍ഗ്ഗം വധൂവരന്മാരുടെ കൂടെനിന്നുള്ള പടം പിടിക്കലാണ്‌.‍. അതിനും സ്റ്റേജില്‍ കയറാന്‍ ക്യൂ നില്‍ക്കണം. പയ്യന്റെ അമ്മയും ബന്ധുക്കളുമെല്ലാം അവിടെയാണ്‌.

എനിക്കാണെങ്കില്‍ തിരെ ഇഷ്ടമില്ലാത്തൊരു‍ കാര്യമാണതു്..വീഡിയോക്കാരുടെ മുന്‍പില്‍ നിന്നുകൊടുക്കല്‍‍. അതുകൊണ്ട് ആ അമ്മയെ(മുത്തശ്ശിയെ) തേടിപ്പിടിച്ചു യാത്ര പറഞ്ഞു. അവര്‍ കെട്ടിപ്പിടിച്ചു പറഞ്ഞു, സന്തോഷായീട്ടോ മോളെ എന്നു്. അവര്‍ അറിയണമെന്നേ എനിക്കാഗ്രഹമുണ്ടായിരുന്നുള്ളൂ. മറ്റാരും അറിഞ്ഞിട്ടുപോലുമുണ്ടാവില്ല ഞാന്‍ പോയതു്.

----------

ഇന്നു് വൃശ്ചിക തൃക്കാര്‍ത്തിക. നമുക്കു കൊളുത്താം ഒരു തിരിനാളം നമ്മുടെ നാടിനെ രക്ഷിക്കാന്‍.

P2100138

save Kerala, solve Mullaperiyar issue.

എഴുത്തുകാരി.