Wednesday, May 23, 2007

ഇന്നലെ എനിക്കു പറ്റിയ ഒരു അബദ്ധം

എനിക്കു് അത്യാവശ്യമായി കുറച്ചു papers(documents) വേണമായിരുന്നു. എന്റെ കയ്യില്‍ അതില്ല. സുഹ്രുത്തിന്റെ കയ്യിലുണ്ട്‌. സുഹ്രുത്തിന്റെ വീട്‌ ഇരിങ്ങാലക്കുടക്കടുത്ത്‌. അയാള്‍ പറഞ്ഞൂ, നീ എന്റെ വീട്‌ വരെ വന്നു് ബുദ്ധിമുട്ടണ്ട, (ബുദ്ധിമുട്ട്‌
ആര്‍ക്കു്!!) ഇരിങ്ങാലക്കുട bus stand ല്‍ വന്നാല്‍ മതി എന്നു് .ഞാനവിടെ വരാം. അവിടെ വച്ചു് സാധനം കൈമാറി അടുത്ത ബസ്സില്‍ എനിക്കിങ്ങോട്ടു തിരിച്ചുവരാല്ലൊ. സമയമൊക്കെ പറഞ്ഞുറപ്പിച്ചു. 4 മണി, വൈകീട്ട്‌. ഞാന്‍ നല്ല സാരിയൊക്കെ ഉടുത്തു്, ഒരു സ്റ്റൈലന്‍ “കുട്ടിബാഗു് “ ഒക്കെ ഇട്ടു് ഇറങ്ങി. നന്തിക്കര 10 മിനിട്ടു് നിന്നു. 'HOLY MOTHER' (ബസ്സ്‌) വന്നു.1/2 മണിക്കൂറൂ കൊണ്ട്‌ ഇരിങ്ങാലക്കുട എത്തി. സുഹ്രുത്തു് കാത്തു് നില്‍ക്കുന്നു. papers തന്നു. എനിക്കവിടെ മറ്റൊന്നും ചെയ്യാനില്ല. അപ്പോഴേക്കും, 'HOLY MOTHER' തന്നെ തിരിച്ചു് വരാന്‍ (ആമ്പല്ലൂര്‍ക്കു്) തയ്യാറായി നില്‍ക്കുന്നു. ഡ്രൈവറും കണ്ടക്റ്ററും എല്ലാം ചോദിച്ചൂ, ഇപ്പോള്‍ ഇങ്ങോട്ടു വന്നല്ലേയുള്ളൂ എന്നു്. കൈയിലെ papers കാണിച്ചിട്ടു പറഞ്ഞൂ, ദാ, ഇതു വാങ്ങാനായി വന്നതാണ്.

ഇഷ്ടമുള്ള side seat ല്‍ കയറി ഇരുന്നു. വലിയ തിരക്കില്ല, നല്ല സ്പീഡിലാ വരുന്നതു്. എന്റെ മടിയില്‍ പേപ്പര്‍ ഉണ്ട്` അതിനുമീതെ ബാഗുമുണ്ട്‌. സ്റ്റൈലന്‍ ബാഗ് ആണല്ലോ, അതില്‍ കൊള്ളില്ല.


പറപ്പൂക്കരയൊക്കെ കഴിഞ്ഞു. ബസ്സില്‍ ഒരു ബഹളം, എല്ലാവരും എന്നെ നോക്കുന്നു, എന്തോ പറയുന്നു. ഞാനൊന്നും അറിഞ്ഞില്ല. നോക്കുമ്പോള്‍ എന്റെ കയ്യിലെ പേപ്പേര്‍സ് കാണുന്നില്ല, അതു പുറത്തേക്കു് പറന്നുപോയി. അപ്പോഴേക്കും ബസ്സു് കുറേ പോയിരുന്നു. ബസ്സു് നിര്‍ത്തി. ഞാന്‍ വിചാരിച്ചു, അവര്‍ പൊയ്ക്കോട്ടേ, ഞാന്‍ എന്റെ കടലാസുമൊക്കെ എടുത്തു് അടുത്ത ബസ്സില്‍ വരാമെന്നു്. പക്ഷേ അപ്പോഴേക്കും, കിളി ഓടിക്കഴിഞ്ഞിരുന്നൂ, കുറേ വഴിയുണ്ട്‌. ഇറങ്ങാതെ സീറ്റില്‍ ഇരിക്കാന്‍ എനിക്കൊരു k.b. (കുറ്റബോധം). എന്റെ കാര്യത്തിനല്ലേ. ഞാനും ഇറങ്ങി ഓടി. കുറച്ചു് ചെന്നപ്പോഴേക്കും, കിളി പേപ്പറും എടുത്തു് തിരിച്ചോടി തുടങ്ങി. ഞാനും ഓടി, towards bus. അല്ലെങ്കില്‍, എനിക്കുവേണ്ടി വീണ്ടും കാത്തുനില്‍ക്കേണ്ടി വരില്ലേ. അങ്ങിനെ ഞാനും കിളിയും കൂടി ഓടി ഓടി ബസ്സില്‍ കേറി. ബസ്സു് വിട്ടു. കണ്ടക്റ്റര്‍ ചിരിച്ചൂ, ഡ്രൈവര്‍ പതുക്കെ കണ്ണീറൂക്കി കാണിച്ചു (അതിന്റെഅ‍ര്‍ഥം ഇപ്പോഴും മനസ്സിലായിട്ടില്ല). യാത്രക്കാരുടെ പ്രതികരണം ഞാന്‍ പിന്നെ ശ്രദ്ധിച്ചതേയില്ല. ഇവരാരും ബുദ്ധിമുട്ടിയിട്ടില്ലാ, പാവം കിളിയല്ലേ ഈ കണ്ട വഴിയൊക്കെ ഓടിയതു്. പാവം കിതച്ചുകൊണ്ടെന്നോടു പറഞ്ഞു, ചേച്ചീ, ഈ കൊച്ചു കടലാസുപോലും ചേച്ചിക്കു പിടിക്കാന്‍ പറ്റില്ലേ എന്നു്. എനിക്കൊന്നുമില്ല, അങ്ങോട്ടൂ പറയാന്‍.

കഴിഞ്ഞില്ല കഷ്ടകാലം. ക്രിത്യം ഞങ്ങള്‍ ഗേറ്റില്‍ (level cross) എത്തിയപ്പോള്‍ ഗേറ്റടച്ചു. കിളി വീണ്ടും," ഈ ചേച്ചി കാരണം കൊണ്ടാ, ഞങ്ങള്‍ക്കു ഒരു ദിവസവും ഗേറ്റട കിട്ടാറില്ല, പുതുക്കാട്‌ എത്തേണ്ട നേരമായി". എല്ലാം കേട്ടു ഞാന്‍ മിണ്ടാതിരുന്നു. അവസാനം ഇറങ്ങാന്‍ നേരത്തു് എല്ലാവരും കേള്‍ക്കേ എനിക്ക്‌ free ആയിട്ടൊരു ഉപദേശവും തന്നു. ഇനിയെങ്കിലും ഇതു കളയാതെ പിടിച്ചോളൂ ട്ടോ ചേച്ചീ എന്നു്.

അയാള്‍ക്കതു പറയാം.ചേച്ചി കടലാസൊക്കെ എടുത്തു് പതുക്കെ, അടുത്ത ബസ്സില്‍ വന്നോളൂ , ഞങ്ങള്‍ പോട്ടേ, എന്നു് പറഞ്ഞില്ലല്ലോ. എന്താണ് സംഭവിച്ചതു് എന്നു് ഞാന്‍ പോലും അറിയുന്നതിനുമുന്‍പേ അയാള്‍ ഓടിക്കഴിഞ്ഞിരുന്നൂ, അതെടുക്കാന്‍. അയാളോട്‌ ഞാനൊരു നന്ദിവാക്കു് പോലും പറഞ്ഞില്ല, മനസ്സില്‍ സ്നേഹവും നന്ദിയുമൊക്കെ ഒരുപാട്‌ തോന്നിയെങ്കിലും. ഒന്നും പറയാവുന്ന ഒരു സന്ദര്‍ഭമായിരുന്നില്ല.

അവിടെയുമില്ലേ നന്മയുടെ ഒരു അംശം?

എഴുത്തുകാരി.