Wednesday, August 29, 2012

എന്താ ഞാനിങ്ങനെ...

ഇന്നു തിരുവോണം.

അങ്ങിനെ പ്രത്യേകിച്ചൊരു  സന്തോഷവും തോന്നിയില്ല.  ഒരു പതിവു ദിവസം.   രാവിലത്തെ ചായകുടി, വിശദമായ പത്രപാരായണം. ഓണമായിട്ട് അടുക്കളയില്‍ പ്രത്യേകിച്ച്  ഒന്നും ഒരുക്കാനില്ലല്ലോ. എനിക്കു മാത്രമായിട്ടെന്തു ഓണസദ്യ?  ആദ്യമായിട്ട് എന്റെ ഒറ്റക്കുള്ള ഓണം.

ഫോണ്‍ ബെല്ലടിക്കുന്നു.  മോളാണെങ്കില്‍ നേരത്തെ വിളിച്ചതാണല്ലോ, ഇതാരാണാവോ, ഓണത്തിരക്കിനിടയില്‍, എന്നെ ഓര്‍ക്കാന്‍, വിളിക്കാന്‍. ആരായിരിക്കും അതിനു നേരം കണ്ടെത്തിയതെന്നോര്‍ത്ത് ഫോണ്‍ എടുത്തപ്പോള്‍,  രാജി, ബാംഗ്ലൂര്‍ നിന്നു്.   എപ്പഴും രാജിയാ എന്നെ വിളിക്കുന്നതു്.  ഞാന്‍  അങ്ങോട്ട് വിളിക്കാറില്ല.  മറന്നിട്ടല്ല, ഇഷ്ടമില്ലാഞ്ഞിട്ടല്ല.  വിളിക്കാം വിളിക്കാം എന്നു പറയുന്നതല്ലാതെ എന്തോ ഞാനതു ചെയ്യാറില്ല. എന്നിട്ടും  തമിഴ് നാട്ടുകാരിയായ, ഓണമില്ലാത്ത, ഒറ്റക്കു കഴിയുന്ന, മനസ്സില്‍ ഒരുപാട് സങ്കടങ്ങള്‍ പേറുന്ന രാജി ഓര്‍മ്മവച്ച് എന്നെ വിളിച്ചിരിക്കുന്നു ഓണത്തിനു്. സന്തോഷം തോന്നുന്നു, കൂടെ കുറ്റബോധവും. എന്തേ ഞാനവരെയൊന്നും തിരിച്ചോര്‍ക്കുന്നില്ല.

എന്റെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ അവസാനിക്കുന്നില്ല.

ഇതാ വീണ്ടു, ഫോണ്‍ അടിക്കുന്നു.  വിളിക്കുന്നതു് എന്റെ മറ്റൊരു സുഹ്രുത്ത്.  ഉത്തരാഞ്ചല്‍ ഡെറാഡൂണില്‍ നിന്നു്. ഗംഗാപ്രസാദ് ബഹുഗുണ. നമ്മുടെ ഓണം ഓര്‍മ്മവച്ചു വിളിക്കുന്ന അവരെല്ലാം എന്റെ  ബാംഗ്ലൂര്‍ കൂട്ടുകാര്‍. പാര്‍ക്കില്‍ പലപ്പോഴായി   നടക്കാന്‍ വന്നു്,  ഒരു കൈവീശല്‍, അല്ലെങ്കില്‍ ഒരു good morning മാത്രം പറഞ്ഞു കടന്നു പോയിരുന്ന അവരെയൊക്കെ ഒരു കൂട്ടായ്മയിലേക്ക് നയിക്കാന്‍ തുടക്കമിട്ടതു ഞാനായിരുന്നു എന്നു് അവര്‍ പറയുന്നു.. തമിഴ് നാട്ടുകാരിയായ രാജി, ഉത്തരാഞ്ചലില്‍ നിന്നുള്ള ബഹുഗുണയും ഭാര്യയും,  ഹരിയാനക്കാരന്‍ സായിറാം,  സുബ്രമണ്യം, ബാംഗ്ലൂരില്‍ നിന്നു തന്നെയുള്ള ഗീത......  എന്തുകൊണ്ടോ മലയാളികള്‍ ആരും ഉണ്ടായിരുന്നില്ല.

 സായിറാം എന്നെ വിളിച്ചില്ല, ഇങ്ങോട്ട് വിളിക്കുന്നതിനു മുന്‍പ് ഞാനങ്ങോട്ട് വിളിക്കട്ടെ.

അവരെല്ലാം അവിടെത്തന്നെയുണ്ട്.  എന്നെ എന്റെ സുഹ്രുത്തുക്കള്‍ ഓര്‍ക്കുന്നു ഇപ്പോഴും. അവര്‍ എന്നെ വല്ലാതെ മിസ്സ് ചെയ്യുന്നതായി പറയുന്നു.  അപ്പോള്‍ ഞാനൊരു നല്ല സുഹ്രുത്തായിരുന്നിരിക്കും അവര്‍ക്ക് അല്ലേ. ആണെന്നവര്‍ പറയുന്നു. അവിടെയായിരുന്നെങ്കില്‍ ഇന്നു ഞാന്‍ തീര്‍ച്ചയായും  അവര്‍ക്കൊരു ഓണസദ്യ കൊടുത്തേനേ...

ഞാന്‍  തിരിച്ചെത്തി നാട്ടില്‍.  തീര്‍ച്ചയായും സന്തോഷമുണ്ട്. പക്ഷേ ഞാന്‍ വല്ലാതെ മിസ്സ് ചെയ്യുന്നു, ബാംഗ്ലൂരിനെ, എല്ലാ പ്രഭാതങ്ങളിലും ഞാന്‍ നടക്കാറുള്ള  AECS ലേ ഔട്ടിലെ പാര്‍ക്കിനെ, ഈ ദിവസത്തെ ഒന്നുരണ്ട് ഫോണ്‍കോളുകള്‍ കൊണ്ട് ഈ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എനിക്കു തരുന്ന എന്റെ പാര്‍ക്ക് ഫ്രന്റ്സിനെ....അതൊരു വല്ലാത്ത ഫീലിങ്ങ് ആണ്. നിങ്ങള്‍ക്കതു മനസ്സിലാവുന്നുണ്ടോ എന്നെനിക്കറിയില്ല. മനസ്സിനു സന്തോഷം തോന്നാനും വിഷാദം തോന്നാനും അത്ര വലിയ കാരണമൊന്നും വേണ്ടാ എനിക്കു്.

 അല്ലെങ്കില്‍ വിരസമാവുമായിരുന്ന എന്റെ ഈ ദിവസത്തെ സന്തോഷം നിറച്ചുതന്ന കൂട്ടുകാരേ, നന്ദി നിങ്ങള്‍ക്കു്, മലയാളം അറിയാത്ത നിങ്ങളിതു് വായിക്കുന്നില്ല എങ്കില്‍ പോലും.

എഴുത്തുകാരി.