Sunday, August 30, 2009

സ്നേഹത്തിന്റെ പൂക്കൂട

വീണ്ടും ഒരോണം. ഇനി മൂന്നു നാള്‍ കൂടി. പ്രകൃതി കുളിച്ചീറനായി നില്‍ക്കുന്നു.പൂക്കള്‍ക്കുമറിയാമല്ലേ ഓണമായെന്നു്! എന്റെ മുറ്റത്തു പൂക്കളില്ലാത്ത ഒരു ചെടി പോലുമില്ല. എന്തെല്ലാം നിറങ്ങളില്‍, രൂപത്തില്‍. എന്നും രാവിലെ ഞാനെന്റെ പൂക്കളെ കാണുമ്പോള്‍ സ്വയം ചോദിക്കാറുള്ളതാണ്, പ്രകൃതി, അവളെങ്ങനെയാണ്‍ ഈ നിറക്കൂട്ടുകളൊക്കെ ഇത്ര ഭംഗിയായി  ചാലിച്ചെടുക്കുന്നതെന്നു്.

ഞാനിതാ നിങ്ങള്‍ക്കായി ഒരു പൂക്കൂട തരുന്നു. അതില്‍ ചെമ്പരത്തിയുണ്ട്, മന്ദാരമുണ്ട്, നന്ത്യാര്‍വട്ടമുണ്ട്, തുളസിയുണ്ട്, കാശിത്തുമ്പയുണ്ട്, പിന്നെ പേരറിയാത്ത കുറച്ചു  പൂക്കളും. എല്ലാം എന്റെ മുറ്റത്തുനിന്നും, പറമ്പില്‍ നിന്നും പറിച്ചെടുത്തതു്. എല്ലാവരും ഇഷ്ടമുള്ളതെടുത്തോളൂ, ഭംഗിയുള്ള പൂക്കളമിട്ടോളൂ.

IMG_0163

ഇനിയൊരു ഓണസമ്മാനം....

എന്റെ മുറ്റത്തു ഇന്നു വിരിഞ്ഞ രണ്ടുമൂന്നു പൂക്കള്‍.

IMG_0200

 

IMG_0183

പണ്ടൊക്കെ വേലികളില്‍ കണ്ടിരുന്ന പൂവു്. ഞാനിതു് ഏതോ വേലിയില്‍ നിന്നു കൊണ്ടുവച്ചു പിടിപ്പിച്ചതു്. ഇന്നതില്‍ ആദ്യത്തെ പൂവുണ്ടായി. അതിതാ നിങ്ങള്‍ക്കായി....

IMG_0189

എല്ലാ സുഹൃത്തുക്കള്‍ക്കും  സന്തോഷകരമായ ഒരു ഓണം ആശംസിക്കുന്നു.

എഴുത്തുകാരി.

Monday, August 24, 2009

എന്നാലും ഇതു കുറച്ചു കഷ്ടമല്ലേ?

പതിവുപോലൊരു  യാത്ര.  എവിടേക്കാന്നല്ലേ, ഓന്തോടിയാല്‍  വേലിയോളം എന്നു പറഞ്ഞപോലെ എഴുത്തുകാരിയുടെ യാത്ര അങ്ങേയറ്റം തൃശ്ശൂര്‍ വരെ.

ഞങ്ങള്‍  NH  47 എന്ന രാജവീഥിയിലാണേയ്. KSRTC  ബസ്സ് മാത്രമേയുള്ളൂ ഒരാശ്രയം. നല്ല തിരക്കു്  പുതുക്കാട് വരെ നിന്നു.  അവിടെ നിന്നൊരു വിഹഗവീക്ഷണം നടത്തിയപ്പോള്‍  അടുത്ത സ്റ്റോപ്പായ  ആമ്പല്ലൂരില്‍  ഒരു സീറ്റ് കാലിയാവുന്നതിന്റെ  ലക്ഷണങ്ങള്‍ കണ്ടു, സാരി ശരിയാക്കല്‍, ബാഗ് ഒതുക്കിവയക്കല്‍,  etc. etc. കണ്ടക്റ്റര്‍ പറയുന്നുണ്ട് കേറി നിക്കാന്‍.  ആരു കേക്കാന്‍! വെറും വനരോദനങ്ങള്‍ മാത്രം. പക്ഷേ മേല്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ട വഴിക്കു്   നല്ല കുട്ടിയായിട്ടു്   ഞാന്‍ കേറിനിന്നു. സീറ്റു ഉറപ്പായല്ലോ.

സീറ്റ് കിട്ടി, ഇരുന്നു. തൊട്ടടുത്തു് ഇരിക്കുന്ന ആളെ  കണ്ടപ്പഴേ തോന്നി ടീച്ചറാണെന്നു്. എനിക്കങ്ങിനെ ഒരു കഴിവുണ്ട്, ടീച്ചര്‍മാരെ കണ്ടാല്‍ വേഗം മനസ്സിലാവും. (ആ സൂത്രം ഞാന്‍ പറഞ്ഞുതരില്ല). തലയിലൊരു സ്കാര്‍ഫ് ഒക്കെ കെട്ടി  നല്ല തയ്യാറെടുപ്പില്‍ തന്നെയാണ് .. പാവം അകലേന്നു വരുന്നതാവും. അത്ര അകലേന്നൊന്ന്വല്ല,  അങ്ങേയറ്റം മാള. (മാളേന്നു വരുന്ന ബസ്സാണേയ്).

അവര്‍ കാര്യമായിട്ടെന്തോ വായിക്കുന്നു. പിന്നെ എഴുതുന്നു, വരക്കുന്നു, ചുവന്ന മഷി കൊണ്ട്.   (എനിക്കവരെയൊന്നു തൊട്ടു തൊഴുതാലോന്നു വരെ തോന്നി. എന്താണെന്നല്ലേ,  ഓടുന്ന ബസ്സിലിരുന്നു രണ്ടു വരി വായിക്കാന്‍ പോലും പറ്റാത്ത  ഒരു സാധുവാണീ ഞാന്‍).  ഓ, പറയാന്‍ മറന്നു, അവര്‍ കഥയെഴുതുകയല്ലാ,  ഉത്തരക്കടലാസ് നോക്കുകയാണു്. എഴുതിയിരിക്കുന്ന ഉത്തരം വായിക്കണം,  അതു ശരിയാണോന്നു നോക്കി മാര്‍ക്കിടണം, അതു കൂട്ടിയിടണം,  ചിലതില്‍  very good എന്നെഴുതുന്നു. പറയാതെ വയ്യ, നല്ല സ്പീഡിലാ എല്ലാം ചെയ്യുന്നതു്.

ഇടക്കു  മൊബൈലില്‍ കാള്‍ വന്നതു്  attend ചെയ്യുന്നു.  ഇതൊന്നും പോരാതെ തരക്കേടില്ലാത്ത  ഉറക്കവും.  രണ്ടുമൂന്നു പേപ്പര്‍ നോക്കുമ്പോഴേക്കും പാവം ഉറങ്ങിയിരിക്കും, അതും വളരെ ശ്രദ്ധിച്ചു്. ഇടതു കൈ നോക്കാത്ത പേപ്പറിന്റെ മുകളില്‍, വലതു കൈ നോക്കിയ  പേപ്പറിന്റെ മുകളിലും.  പേന കയ്യില്‍തന്നെ. കൃത്യമായ ഇടവേളകളില്‍ ഉത്തരക്കടലാസ് നോക്കല്‍, മാര്‍ക്കിടല്‍, ഇട്ട മാര്‍ക്കു കൂട്ടിയിടല്‍,  വെരി ഗുഡ് എഴുതല്‍, ഉറക്കം ഇതെല്ലാം മാറി മാറി ഭംഗിയായി നടക്കുന്നുണ്ട്, എന്നെ അത്ഭുതപരതന്ത്രയാക്കിക്കൊണ്ട്.  അതാ പറഞ്ഞതു്, ഒന്നു തൊട്ടുതൊഴുതാലോന്നു തോന്നി എന്നു്.   ഇടക്കു ഉറങ്ങി എന്റെ മേല്‍ വീഴാന്‍ ശ്രമിക്കുന്നു, അതു മാത്രം എനിക്കിഷ്ടപ്പെട്ടില്ല.

അങ്ങനെ  തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡെത്തി. മനുഷ്യന്റെ ഉള്ളില്‍ രാവും പകലും തിരിച്ചറിയുന്ന ഒരു ബയോളജിക്കല്‍ ക്ലോക്ക് ഉണ്ടെന്നു കേട്ടിട്ടുണ്ട്‍. ചിലര്‍ക്കു ഈ ക്ലോക്കിനു വേറെ ചില ധര്‍മ്മങ്ങള്‍ കൂടി ഉണ്ടാവും, അതു പ്രവര്‍ത്തിച്ചിട്ടെന്നപോലെ (വീണ്ടും എന്നെ അത്ഭുത ... അതു തന്നെ,  ബാക്കി ഊഹിച്ചോണം) ശക്തന്‍ സ്റ്റാന്‍ഡ് എത്തിയപ്പോള്‍, ഞെട്ടി എഴുന്നേറ്റു. ഉത്തരക്കടലാസ്സുകളെല്ലാം ഭംഗിയായി മടക്കി ബാഗില്‍ വച്ചു, സ്കാര്‍ഫ് വലിച്ചൂരി മടക്കാതെ ബാഗില്‍ വച്ചു് ഇറങ്ങി ഓടിപ്പോയി. സമയത്തിനെത്തണ്ടേ സ്കൂളില്‍.

ഇനിയൊരിത്തിരി  നേരമേയുള്ളൂ  എനിക്കെന്റെ കാഴ്ച്ചകള്‍ കാണാന്‍. നഗരം ഓണത്തിര‍ക്കിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. എല്ലാവരുടേയും കയ്യില്‍, കല്യാണിന്റെ, പുളിമൂട്ടിലിന്റെ, നന്ദിലത്തിന്റെ, അങ്ങിനെ ഏതെങ്കിലും  ഒരു കവറുണ്ട്‌. വെറും കയ്യോടെ ഒരാളെ കാണാന്‍ വിഷമം.  ഗൃഹോപകരണ വില്പന മേള   ഒരിടത്തു്, കൈത്തറി   സാരി മേള കാസിനോയില്‍. എനിക്കിന്നൊന്നിനും നേരമില്ല, പിന്നെ വരാം. 

വടക്കേ സ്റ്റാന്‍ഡിലെത്തി, ഞാനും കണ്ടക്റ്ററും വേറെ ഒന്നുരണ്ടുപേരുമേയുള്ളൂ ഇനി ബസ്സില്‍. എല്ലാവരും ഇറങ്ങിപോയിരിക്കുന്നു. ഞാന്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ കണ്ടകറ്റര്‍ പറഞ്ഞു, “ദേ താഴെ എന്തോ പോയിട്ടുണ്ട്''.  നോക്കിയപ്പോള്‍ കുറച്ചു കടലാസുകളാണു്. എന്റെയല്ല എന്നെനിക്കറിയാമായിരുന്നു, എന്നാലും കണ്ടക്റ്റര്‍ പറഞ്ഞതല്ലേ, വെറും പേപ്പറല്ലേ, അയാള്‍ക്കു സന്തോഷമായിക്കോട്ടെ എന്നു കരുതി, ഞാന്‍ അതെടുത്തു ബാഗില്‍ വച്ചു.

വീട്ടില്‍  വന്നു  ബാഗ് അണ്‍ലോഡ് ചെയ്തപ്പോഴാണു്   രാവിലെ ബസ്സില്‍ നിന്നു കിട്ടിയ പേപ്പര്‍ സൂക്ഷ്മപരിശോധനക്കു വിധേയമായതു്.  5 പേപ്പറുണ്ട്. ഒന്‍പതാം ക്ല്ലാസ്സിലെ  ഹിന്ദി  ഉത്തരക്കടലാസ് ആണു്. സ്കൂളിന്റെ  പേരു ഞാന്‍ പറയുന്നില്ല. തൃശ്ശൂര്‍ അടുത്തൊരു സ്കൂളാണു്‍. അവരിതൊന്നും അറിഞ്ഞിട്ടുപോലുമില്ല.  കുട്ടികള്‍ക്കു പേപ്പര്‍ കൊടുക്കുമ്പോഴാവും അഞ്ചാറുപേരുടെ  ഈ   missing.   വിഷ്ണു N S  നു്  പത്തില്‍ രണ്ടേയുള്ളൂ, പക്ഷേ അരുണ്‍ ഘോഷിനു പത്തില്‍ പത്തും  good, keep it up ഉം ഉണ്ട്‌.‍

(പടം ഇടാമായിരുന്നു, പക്ഷേ എന്റെ കാമറ ഒരു യാത്ര പോയിരിക്കുകയാണ്.‍. ഓണത്തിനു തന്നെ തിരിച്ചെത്തുമോന്നു സംശയം. Mobile  ല്‍ ആണെങ്കില്‍ ആ സൂത്രം ശരിയാവുന്നുമില്ല)

നമ്മുടെ ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതിവരൊക്കെ കൂടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ രോമാഞ്ചം വന്നിട്ടു വയ്യ.

എഴുത്തുകാരി.

Friday, August 14, 2009

ഓണം ബംപറ് സമ്മാനം

ഇതെന്താണെന്നു പറയാമോ? എവിടെയാണെന്നുകൂടി പറയണം.

(ക്ലൂ: നിങ്ങളില്‍ പലരും ഈ അടുത്ത കാലത്ത് ഇതു കണ്ടിട്ടുണ്ടാവും).

ശരിയുത്തരം തരുന്നവര്‍ക്കു ഓണം ബംപറ് സമ്മാനം ഒരു പറ ധാന്യമണികള്‍. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം കിട്ടിയാല്‍ നറുക്കിട്ടെടുത്തു വിജയിയെ പ്രഖ്യാപിക്കുന്നതായിരിക്കും. ശരിയുത്തരം അയച്ചവര്‍ക്കെല്ലാം ധാന്യമണി ഇടങ്ങഴി (അല്ലെങ്കില്‍ വേണ്ട, നാഴി മതി)  വീതം. പങ്കെടുത്ത എല്ലാവര്‍ക്കും ഓരോ പിടി ധാന്യമണികള്‍. 

സമയം കളയണ്ട, കൂട്ടം കൂട്ടമായി പങ്കെടുക്കുക, സമ്മാനം നേടുക.

-------------------------------------------------------

വീണ്ടും  ഒരു സ്വാതന്ത്ര്യ ദിനം കൂടി.

നാടിന്റെ അഖണ്ഡതക്കും ഐക്യത്തിനും വേണ്ടി നമുക്കൊരുമിച്ചു നില്‍ക്കാം. നമുക്കു സ്നേഹിക്കാം, നമ്മുടെ നാടിനെ.

ഭാരത് മാതാ കീ ജയ്.

എഴുത്തുകാരി.

Wednesday, August 5, 2009

ഒരു കൊച്ചു സംശയം

ഒരു ഇടത്തരം കുടുംബം. ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്നു. തൃശ്ശൂരി‍ലെ പ്രസിദ്ധമായ സ്ഥാപനത്തില്‍  ട്യൂഷനു പോയിട്ട് , മകള്‍  entrance exam -മെഡിസിനു്, എഴുതി ആദ്യത്തെ പ്രാവശ്യം കിട്ടിയില്ല. വീണ്ടും  അതേ സ്ഥാപനത്തില്‍ താമസിച്ചു പഠിച്ച് എഴുതി.  എന്നിട്ടും മെറിറ്റില്‍ അഡ്മിഷന്‍ കിട്ടാന്‍ പാകത്തിലുള്ള റാങ്ക് കിട്ടിയില്ല.

മെറിറ്റില്‍ കിട്ടുന്നില്ല എങ്കില്‍, മറ്റേതെങ്കിലും പഠിക്കാം, കൂടുതല്‍ കാശു കൊടുത്ത് പഠിപ്പിക്കുന്നില്ല എന്നായിരുന്നു തീരുമാനം. പിന്നീടെന്തു കൊണ്ടോ അവര്‍ അതു മാറ്റി ഉയര്‍ന്ന ഫീസ്  കൊടുത്തു പഠിപ്പിക്കാന്‍ തീരുമാനിക്കുന്നു.  ബാങ്ക് ലോണ്‍ എടുത്തും, കുറച്ചു കയ്യിലുള്ള നീക്കിയിരുപ്പും എല്ലാം എടുത്തിട്ട്‌.

ഇപ്പോള്‍  രൂപതയുടെ കോളേജിലൊന്നില്‍ അഡ്മിഷന്‍ വാങ്ങിയിരിക്കയാണ്. ചേരുമ്പോള്‍ അടക്കേണ്ടതു് 4,16,000/- രൂപ. ഇതിനു പുറമേയാണു്‍ ഹോസ്റ്റല്‍ ഫീസും മറ്റും 77,000/- രൂപ. ചുരുക്കത്തില്‍ ഫീസ് മാത്രം  5 ലക്ഷം രൂപ വരും  ഒരു വര്‍ഷം. വേറെയും ചിലവുകളുണ്ടാവുമല്ലോ. അവള്‍  ഒരു MBBS ഡോക്റ്ററായി പുറത്തുവരുമ്പോള്‍ ചുരുങ്ങിയതു് 25 ലക്ഷം രൂപയെങ്കിലുമാവില്ലേ?(അതില്‍ നിക്കുമോ, എനിക്കറിയില്ല).

വെറും MBBS ല്‍ നിര്‍ത്താനാവില്ലല്ലോ. Post graduation  നു് പിന്നെയും എത്രയോ വലിയ തുക വേണം. അപ്പോഴേക്കും വര്‍ഷം  ഏഴോ എട്ടോ കഴിയും.ഡോക്ടറായാലും കല്യാണത്തിനും വേണ്ടേ കുറച്ചു കാശൊക്കെ.

ഇനിയാണെന്റെ ചോദ്യം -  ഈ ചിലവാക്കിയ തുകയെങ്കിലും തിരിച്ചു പിടിക്കണ്ടേ അവര്‍ക്കു്? അപ്പോഴെങ്ങിനെ  പാവപ്പെട്ട  രോഗികളോട് അത്മാര്‍ഥത കാണിക്കാന്‍ പറ്റും, വേണമെന്നു തോന്നിയാല്‍ പോലും.

എഴുത്തുകാരി.

--------------------------------------------------------

വാല്‍ക്കഷണം അല്ലെങ്കില്‍ മുന്നറിയിപ്പ്:-

കൂട്ടുകാരേ, ബൂലോഗവാസികളേ, ഞാനല്ലാതെ മറ്റൊരു എഴുത്തുകാരി ഇവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ടേ. ചെറായി മീറ്റിനു പോയപ്പോഴും, പിന്നീടും പലരും എന്നോട് ഓര്‍ക്കുട്ടില്‍  ചാറ്റിയതിന്റെയും mail ന്റേയും കാര്യം പറഞ്ഞു.ആദ്യമൊന്നും  എനിക്കൊന്നും മനസ്സിലായില്ല. പിന്നീ‍ടാ  മനസ്സിലായതു് എന്റെ പേരില്‍ ഒരു അപര ഉണ്ടെന്നു്. പൊന്നു ചങ്ങാതിമാരേ, ഓര്‍ക്കുട്ടിലെ 'എഴുത്തുകാരി' ഞാനല്ലാട്ടോ, അതു എഴുത്തു'കാരി'യല്ല   'കാര'നാണെന്നാ മനസ്സിലാക്കാന്‍  കഴിഞ്ഞതു്. അതുകൊണ്ട് ജാഗ്രതൈ.