Friday, April 30, 2010

ജോസൂട്ടിയും റോസിലി ടീച്ചറും...

രാധികക്കു പല്ല് വേദന. പുല്ലന്‍ ഡോക്റ്ററെ കാണണം (പല്ലനല്ല, പുല്ലന്‍ തന്നെ)  ബുക്ക് ചെയ്തിട്ടുണ്ട്. ജലദോഷത്തിന്റെ കഥ  പറഞ്ഞപോലെ,  ബുക്ക് ചെയ്താല്‍ 60 മിനിറ്റ്, അല്ലെങ്കില്‍ ഒരു മണിക്കൂര്‍ അത്രേയുള്ളൂ വ്യത്യാസം.  കൂട്ടിനു ഞാനും പോണം.  എനിക്കും ഇത്തിരി കാര്യമുണ്ട് ചാലക്കുടിയില്‍ പോയിട്ട്. ഒരു വെടിക്കു രണ്ടു പക്ഷി.

ഒരു മണിക്കൂര്‍ കഴിഞ്ഞു. പിന്നേം കഴിഞ്ഞു. അവളെ അകത്തേക്കു വിളിച്ചു. ഞാനിങ്ങനെ  വരുന്നവരേം പോകുന്നവരേം നോക്കി ഇരിപ്പ്‌ തന്നെ. കുറേപ്പേര്‍ പോകുന്നു, പുതിയവര്‍ വരുന്നു. പിന്നെന്താ  എ സി യാണ്, ടി വി യുണ്ട്. 

കുറച്ചുകഴിഞ്ഞപ്പോള്‍  ഒരു പത്തുമുപ്പത്തഞ്ചു വയസ്സുള്ള ചെറുപ്പക്കാരന്‍ എന്റെ അടുത്ത് വന്നിട്ടു പറഞ്ഞു.

ചേച്ചി ഒന്നങ്ങ്ട് മാറി ഇരുന്നേ.

അപ്പുറത്ത് വേറെ സീറ്റുകള്‍ കാലിയുണ്ട്. എന്നിട്ടും ഇയാള്‍‍ക്കെന്താ ഇവിടെത്തന്നെ ഇരിക്കണമെന്നിത്ര നിര്‍ബ്ബന്ധം? ടി വി യാണെങ്കില്‍ എവിടെയിരുന്നാലും നന്നായിട്ടു കാണാം. ആ, എന്തായാലും എണീറ്റു പോവാനൊന്നുമല്ലല്ലോ പറഞ്ഞതു്, നോക്കാം. ഞാന്‍ മിണ്ടാതെ അപ്പുറത്തെ കസേരയിലേക്കു മാറിയിരുന്നു.

അയാള്‍  ഞാന്‍ കൊടുത്ത കസേരയിലിരുന്നു, തൊട്ടടുത്തിരുന്ന ആളോട് ചോദിച്ചു,

ടീച്ചറേ,  ടീച്ചര്‍ക്കെന്നെ മനസ്സിലായോ? 

ടീച്ചര്‍ സൂക്ഷിച്ചുനോക്കി. ടീച്ചര്‍ക്കു മനസ്സിലായിട്ടില്ലെന്നു് എനിക്കു മനസ്സിലായി.

ടീച്ചറേ ഞാന്‍ ജോസ്, എട്ടില്‌‍‍ ടീച്ചറ്ടെ ക്ലാസ്സിലെ.....

ടീച്ചര്‍ക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.

ഓര്‍മ്മയില്ലേ ടീച്ചര്‍ക്ക് എന്നേം സുനിലിനേം. മറക്കാന്‍ വഴീല്യല്ലോ. ഒളിച്ചിരുന്നു ബീഡി വലിച്ചത്‌ കണ്ടുപിടിച്ചതു്, ക്ലാസ്സീന്നു പുറത്താക്കിയതു്., അപ്പനെ വിളിച്ചോണ്ട്  വരാന്‍ പറഞ്ഞതു്.. എന്നിട്ടു്..

ടാ ജോസൂട്ടിയല്ലേടാ നീ. എന്റെ മാതാവേ,   ഇപ്പഴാടാ എനിക്കു പിടിത്തം കിട്ടിയേ.ആ കോലന്‍ ചെക്കനാ ഈ കാണണേ. 

രണ്ടു പേരും രണ്ടു കയ്യും കൂട്ടിപ്പിടിച്ചു.

നീയെന്താടാ ചെയ്യണേ?

ഞാന്‍ തോറ്റു ടീച്ചറേ പത്തില്,  പിന്നെ എഴുതീല്യ..  അപ്പന്റെ കൂടെ കടേല്‌‍ കൂടി.‍. ഇപ്പോ തരക്കേടില്യ.

(അതെനിക്കും മനസ്സിലായി, ചങ്ങല പോലത്തെ ഒരു കൈചെയിനല്ലേ കയ്യില്‍ കിടക്കുന്നതു്)

പിന്നെന്തിനു പറയുന്നു, തുടങ്ങിയില്ലേ രണ്ടുപേരും കൂടി കഴിഞ്ഞ പത്തിരുപതു വര്‍ഷത്തെ കഥകള്‍, തനി നാടന്‍‍ തൃശ്ശൂര്‍ ഭാഷയില്‍. എന്തൊക്കെ കഥകളാ അവര്‍ ഓര്‍ത്തെടുത്തതു്. ഉറക്കെ ഉറക്കെ പൊട്ടിച്ചിരികള്‍. ടീച്ചറ് ഇടക്കു ഞങ്ങളെ നോക്കിയും  പറയും ജോസൂട്ടിയുടെ പഴയ വീരചരിതങ്ങള്‍.  എന്തിനു പറയുന്നു,ആരും ടി വി കാണാതായി. എല്ലാവരും അവരുടെ കൂടെ കൂടി. രസകരമായ കുറേ  നിമിഷങ്ങള്‍.‍തീര്‍ച്ചയായും റോസിലി ടീച്ചര്‍ക്കു സന്തോഷം തോന്നിയിട്ടുണ്ടാവും.

അയാള്‍ക്കു വേണമെങ്കില്‍ ആ പഴയ  ടീച്ചറെ കണ്ടിട്ട്  കാണാത്ത മട്ടിലിരിക്കാമായിരുന്നു. അല്ലെങ്കില്‍ വെറുതെ ഒന്നു ചിരിച്ചു് അവസാനിപ്പിക്കാമായിരുന്നു. ഇല്ലേ?

എങ്കില്‍,  എത്ര  സുന്ദരമിനിഷങ്ങളാ ‍ നഷ്ടപ്പെടുമായിരുന്നതു്‌! 

എഴുത്തുകാരി.

Wednesday, April 14, 2010

പ്രതിഷേധിക്കുന്നെങ്കില്‍ ഇങ്ങനെ വേണം!

ഇതൊന്നു നോക്കൂ, എന്റെ കണിക്കൊന്ന മരം.   ഇത്തിരിപ്പോന്ന  ഓരോ ചെടിയിലും അതിനു താങ്ങാന്‍ പറ്റാത്തത്ര പൂവ്.  ഇതില്‍ വേണമെങ്കില്‍ ഒരു ഇരുപത്തഞ്ചു കുല പൂവെങ്കിലും ഉണ്ടായിക്കൂടേ? വേണ്ടാ ഒരു  പത്ത്, അഞ്ചു്, വെറും ഒരു കുല.  ഇല്ല, മരുന്നിനൊരെണ്ണം പോലും.....

kanikonna

വാശിയാണ്, പ്രതിഷേധം. ഇനീപ്പോ അതെന്താന്നുവച്ചാ, നമുക്കു് ലേശം പുറകോട്ടുപോണം അധികമൊന്നും വേണ്ടാ, ഒരിത്തിരി.

കഴിഞ്ഞ വര്‍ഷം വിഷുവിനു കണ്ടോ, നിറയെ പൂത്തുലഞ്ഞ്‌ മഞ്ഞപ്പട്ടും ചൂടിയുള്ള നില്പ്.‍.

P3310009

അമ്പലത്തില്‍ വരുന്നവര്‍, ആ വഴി പോകുന്നവര്‍ എല്ലാവരും ആവശ്യക്കാര്‍.

"എനിക്കു രണ്ടു തണ്ട് എടുത്തു വച്ചേക്കണേ" ദ്രൌപദിയമ്മ.

"ഇവിടേണ്ടല്ലോ അതോണ്ടിനി പൂവന്വേഷിച്ച് നടക്കണ്ടാ, ഭാഗ്യം” ലക്ഷ്മിയേടത്തി.

" എനിക്കുള്ളതു  മാറ്റിവച്ചിട്ടുണ്ടല്ലോല്ലേ, നിന്നോടതു പ്രത്യേകിച്ചു പറയണ്ടാല്ലോ" ശാരദ ടീച്ചറ്.

" എന്റെ കാര്യം മറക്കണ്ടാട്ടോ" ,  എനിക്കൊരിത്തിരി പൂവ് , പേരിനു് ഒരു നാലു പൂവ്‌  ഒരു എലേല്‍ പൊതിഞ്ഞ്  വെള്ളം തളിച്ചു വച്ചേക്ക്‌".  ദിവാരേട്ടന്‍.

തോട്ടി കൊണ്ടുവരാനോ പൊട്ടിക്കാനോ ആരുമില്ല.  പിള്ളേരെ സംഘടിപ്പിച്ചു ഞാന്‍ തന്നെ ചെയ്യണം. അവര്‍ക്കു കൈനീട്ടവും കൊടുക്കണം. അല്ല, എനിക്കതൊക്കെ വല്യ ഇഷ്ടോള്ള കാര്യാണേ. അതുകൊണ്ട്  അതു  പ്രശ്നല്യ.

അങ്ങനെ എല്ലാരുടേം ഡിമാന്‍ഡ് കണ്ട്  സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന പാട്ടും പാടി, എന്റെ പൂവാണല്ലോ ഈ അടുത്തുപുറത്തുള്ളവരൊക്കെ  കണി കാണണേ എന്നഹങ്കരിച്ചു് കൊന്നയങ്ങോട്ടു വളറ്ന്നു.  പരാതിയും തുടങ്ങി.

" അകലേന്ന് ഒന്നു തൊഴുതു പോവാംന്ന്വച്ചാല്‍ എങ്ങനെയാ, ഈ മരമല്ലേ, ഭഗവാനേം മറച്ചട്ട്. ",   "എന്തിനാ ഇതിനെയിങ്ങനെ രാക്ഷസന്‍ പോലെ വളര്‍ത്തണതാവോ,  വിഷുക്കാലത്ത് നാലു‍ പൂവു കിട്ടൂന്നല്ലാതെ എന്താ  കാര്യം!" ദീപസ്തംഭത്തില്‍ വിളക്ക് വെച്ചാ കാണില്യ,  ഉത്സവത്തിനു് ലൈറ്റിട്ടാ കാണില്യ, മുറിക്കാണ്ട് വയ്യ., ഉത്സവമിങ്ങടുത്തു" മെയിന്‍ പരാതിക്കാരന്‍ ദിവാരേട്ടന്‍.‍

എല്ലാര്‍ക്കും ഉപദ്രവമായ കാര്യം ഇനി നമ്മളായിട്ടു ചെയ്യണ്ട. തടസ്സമുള്ള കൊമ്പു്  മുറിച്ചോട്ടെ.  മുറിക്കാന്‍ കേറിയതു് തങ്കപ്പന്‍..(തങ്കപ്പനെ ഞാന്‍  നേരത്തെ ഒന്നു കണ്ട് ആ വഴീലേക്കു നിക്കണതിന്റെ നീളം ഇത്തിരി കുറച്ചാ മതി,അവരു പറയണതൊന്നും കേക്കാന്‍ നിക്കണ്ടാ എന്നൊക്കെ ശട്ടം കെട്ടി).

മുകളില്‍ തങ്കപ്പന്‍. താഴെ ദിവാരേട്ടനും കൂട്ടരും.  ഇരുന്നു നോക്കിയാല്‍  നിരന്നു കാണണം എന്ന പ്രകൃതക്കാരനാണ് തങ്കപ്പന്‍.. ഉള്ളിലാണെങ്കില്‍‍ രാവിലേ അകത്താക്കിയ രണ്ടു കുപ്പി. താഴേന്നുള്ള പ്രോത്സാഹനം.  അതിനിടയില്‍ എന്റെ ശട്ടം കെട്ടലൊക്കെ കാറ്റില്‍ പറന്നു പോയി.മതി മതി എന്നുള്ള എന്റെ  ദീനരോദനം അലിഞ്ഞലിഞ്ഞുപോയി.  അവസാനം ഒറ്റ കൊമ്പില്ല, തടി മാത്രം ബാക്കി.

വൈകുന്നേരത്തെ ചീത്ത വേറെ. " എന്താ ഈ ചെയ്തുവച്ചിരിക്കണേ,   എന്നെ കുറ്റം പറയാന്‍ നല്ല മിടുക്കാണല്ലോ. എന്നിട്ടിപ്പഴോ"  ‍ മോള്‍ക്കാണെങ്കില്‍ അതു കേട്ടിട്ട് എന്താ ഒരു സന്തോഷം!

പിറ്റേന്നു തുടങ്ങി പുതിയ കൂമ്പു വരാന്‍. ഞാന്‍ പറഞ്ഞു, ദാ കണ്ടില്ലേ വെറ്തേ എന്നെ കുറ്റം പറഞ്ഞു. എന്തു സ്പീഡിലാ വളരണേ. വിഷുവിനു് ഇഷ്ടം പോലെ പൂ കിട്ടും.

വളര്‍ന്നു, വേണെങ്കില്‍ മിനിമം ഒരു പത്തിരുപത്തഞ്ചു കുല പൂവുണ്ടാകാന്‍ പാകത്തിലൊക്കെ. പക്ഷേ ഒറ്റ പൂ ഉണ്ടായില്ലെന്നു മാത്രം!

ഇന്നു രാവിലെ ദിവാരേട്ടന്‍ വന്നിട്ടു്, "മോളേ മറക്കണ്ടാട്ടോ എന്റെ പങ്ക്‌  ഒരേല് പൊതിഞ്ഞ് ഇത്തിരി വെള്ളം തളിച്ചു വച്ചേക്കു്". എനിക്കു് വല്ല മന്ത്രവിദ്യയുമുണ്ടോ അയാള്‍ക്ക്‍ ആകാശത്തു നിന്നു് പൂവ് എടുത്തു കൊടുക്കാന്‍ .  വച്ചിട്ടുണ്ട് ഞാന്‍.  നാലു തണ്ട് ഇല പൊതിഞ്ഞു വെള്ളം തളിച്ചു വക്കും. വീട്ടില്‍ ചെന്നു തുറന്നു നോക്കട്ടെ. അല്ല പിന്നെ....

എന്തായാലും എന്റെ പ്രിയപ്പെട്ട കണിക്കൊന്നേ, എനിക്കിഷ്ടായി നിന്നെ. 

ഒരു കുലയെങ്കിലും നീ പൂത്തിരുന്നെങ്കില്‍  എനിക്കു നിന്നെ ഇത്രക്കിഷ്ടമാവില്ലായിരുന്നു. വാശി കാണിക്കുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം.

എഴുത്തുകാരി.

Thursday, April 8, 2010

വേനലില്‍ വെയില്‍ കായുന്നവര്‍

നട്ടുച്ച നേരം.   കത്തുന്ന വെയില്‍. പുറത്തിറങ്ങാന്‍ മടിച്ച്  വീടിന്റെ  തണുപ്പില്‍ ‍ ഞാന്‍.

ഗെയിറ്റിനരികില്‍ കുറച്ചു തെങ്ങിന്‍ തടികള്‍ കൂട്ടി ഇട്ടിട്ടുണ്ട്. (പഞ്ചായത്തില്‍ നിന്നു് തെങ്ങൊന്നിനു് 200/300 വച്ചു കിട്ടും, കേടുള്ളതു് മുറിച്ചാല്‍).

വെയിലത്തു നടന്നുവരുന്നു രണ്ടുമൂന്നു ‍ വിദേശികള്‍. ‍ വണ്ടി ആല്‍മരത്തിന്റെ സുഖകരമായ തണലില്‍ നിര്‍ത്തി, അവര്‍ നല്ല വെയിലത്തേക്കു നടന്നു വന്നു. ആ തെങ്ങിന്‍ തടികളില്‍ ‍ വന്നിരുന്നു. ഭക്ഷണപ്പൊതി തുറന്നു. ബ്രെഡും  സാന്‍ഡ് വിച്ചുമൊക്കെയാണ്.

അതിഥി ദേവോ ഭവ: എന്നല്ലേ, അതും ദൈവത്തിന്റെ സ്വന്ത് നാട്. എന്റെ ആതിഥ്യ മര്യാദ ഉണര്‍ന്നു,  ഞാന്‍  പോയി അവരോട് പറഞ്ഞു. എന്തിനാ ഈ വെയിലത്തിരിക്കുന്നതു്, വരൂ, ഇതെന്റെ വീടാണ്, തണലത്തു പോയിരുന്നു കഴിക്കാം എന്നു്. അവര്‍ പറഞ്ഞു  വെയില്‍ കൊള്ളുന്നതു് ഇഷ്ടമായിട്ട് അവിടെ വന്നിരുന്നു് കഴിക്കുകയാണ്,‍ ഈ വെയില്‍  enjoy ചെയ്യുകയാണെന്നു്.  അവരുടെ നാട്ടില്‍  ഇപ്പോള്‍ 7 ഡിഗ്രിയേയുള്ളൂവത്രേ. (ഇവിടെ 32/33 - അതോ അതിലും കൂടുതലോ ആയിരുന്നിരിക്കണം)  എന്നിട്ട് അവര്‍ അവിടെ തന്നെയിരുന്നു ഭക്ഷണം കഴിച്ചു. ഒരു കഷണം കടലാസു പോലും അവിടെ ഇട്ടുപോയില്ല.

ഫോട്ടോ എടുത്തോട്ടെ എന്നു് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചു, ഭക്ഷണപ്പൊതി താഴെ വച്ചു.

P3300012 

Audri  യും ജോയും പാരീസില്‍ നിന്നു്

    P3300014

ക്രിസ്റ്റീന, ഹംഗറിയില്‍ നിന്നു്.

അവരോട് ഏതു രാജ്യത്തില്‍ നിന്നാണെന്നു് ചോദിച്ചപ്പോള്‍ ‍ പറഞ്ഞു, ഹാഫ് ഇന്‍ഡ്യന്‍ ആണെന്നു്.  ഒരു പാലക്കാട്ടുകാരനെയാണ് കല്യാണം കഴിച്ചിരിക്കുന്നതു്. താമസിക്കുന്നതു് ബാംഗ്ലൂരില്‍.  അഛന്‍, അമ്മ എന്നൊക്കെ തന്നെയാണ് പറഞ്ഞതു്.

ആലുവക്കു പോകുന്ന വഴിയായിരുന്നു.   പോകുമ്പോള്‍ വന്നു യാത്ര പറഞ്ഞിട്ടാ പോയതു്.

നമ്മുടെ പൊള്ളുന്ന വെയില്‍ അവര്‍ക്കു  സുഖകരമാണ്, അവര്‍ അതാസ്വദിക്കുന്നു.

എഴുത്തുകാരി.