Friday, August 25, 2017

ഒരു കുഞ്ഞു ബ്ലോഗ്‌ മീറ്റ്‌

അപ്രതീക്ഷിതം,  അവിചാരിതം എന്നൊക്കെ  പറയില്ലേ, അതുപോലെ എന്തോ ഒന്ന്.

ഇന്നലെ രാവിലെ എത്തിയതേയുള്ളൂ ബാംഗ്ലൂരില്‍ നിന്ന്.  അത്യാവശ്യമായി പുറത്ത് പോകാനുണ്ടായിരുന്നു.

തിരിച്ച് വന്നപ്പോഴാണ് ദാ കിടക്കുന്നു, മൊബൈലില്‍ ഒരു മിസ്സ്ഡ് കോള്‍. ആരാ, സാക്ഷാല്‍ ബിലാത്തിപ്പട്ടണം. ഇനിയിപ്പോ ബിലാത്തിയില്‍ നിന്നാവുമോ.    അതോ നാട്ടീന്നു തന്നെയോ.   എവിടുന്നോ ആവട്ടെ. തിരിച്ചു വിളിക്കുകതന്നെ.   വിളിച്ചു.

സംഭവം  ഇതാണ്.  ഒരു കുഞ്ഞു ബ്ലോഗ്‌ മീറ്റ്‌.   ഒരഞ്ചാറുപേരുണ്ട്.   വൈകീട്ട് അഞ്ചു മണിക്ക്. തൃശൂര്‍  എത്താന്‍ പറ്റുമോ എന്നാണ് ചോദ്യം.അപ്പോള്‍ സമയം രണ്ടര.

കൂടുതല്‍ ആലോചിക്കാന്‍ നിന്നില്ല. പോയേക്കാമെന്ന് വച്ചു.

അങ്ങനെ ഞങ്ങള്‍ --  സീനിയര്‍ ബ്ലോഗര്‍  ജെ പി വെട്ടിയാട്ടില്‍, ബിലാത്തിപ്പട്ടണം,  വിനുവേട്ടന്‍, നീലത്താമര, കുട്ടന്‍ മേനോന്‍, പിന്നെ എഴുത്തുകാരി എന്ന ഈ ഞാനും, ഒന്ന്  ഒത്തു കൂടി.  വേദി തൃശൂര്‍ കാസിനോ.


.

(മുകളില്‍  കാണുന്ന പേരുകളും ആളുകളും ചേരുംപടി  ചേര്‍ക്കുക).

ബൂലോഗത്തിന്‍റെ  ഇപ്പഴത്തെ അവസ്ഥ, കമെന്റുകളുടെ എണ്ണത്തിലെ കുറവ്, തുടങ്ങി ചൂടേറിയ   ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും   ശേഷം‍  ഗംഭീര ഭക്ഷണം.

അത്  കഴിഞ്ഞപ്പോള്‍ ഞാന്‍ മുങ്ങി. അല്ലാ, പിന്നെ നിന്നിട്ട് കാര്യമില്ലല്ലോ. പിന്നെയും ഗൌരവമേറിയ ചര്‍ച്ചകള്‍  വല്ലതും ഉണ്ടായോ ആവോ?


എഴുത്തുകാരി.





Sunday, July 9, 2017

ജീവിതത്തിന്‍റെ നിരര്‍ത്ഥകത...

തലക്കെട്ട്‌ കണ്ടിട്ട്    ആരും പേടിക്കല്ലേ.   ഇത്തിരി കനത്തിലായിക്കോട്ടേ എന്നു കരുതീട്ടാ.   അത് മാത്രേള്ളൂ.  ഉള്ളിലൊന്നൂല്യ.  അത് കണ്ടിട്ടെങ്കിലും നാലാള് കൂടുതല്‍ വന്നാലായില്ലേ എന്നൊരു  പാഴ് മോഹം.

പിന്നെന്തിനാ ഈ അറിയാത്ത പണിക്ക് ഇറങ്ങി പുറപ്പെട്ടത്‌ എന്ന് ചോദിച്ചാല്‍ എന്താപ്പോ പറയ്വാ. വെറുതെ ഒരു തോന്നലിന്റെ പുറത്ത് എന്നേ പറയാന്‍ പറ്റൂ.
 
അല്ലാ, എന്നെ കുറ്റം പറയാന്‍ പറ്റ്വോ?എന്തൊക്കെയോ എഴുതി കൂട്ടണമെന്ന് മോഹം. പക്ഷെ ഒന്നും വരുന്നില്ല. എവിടെപ്പോയി എന്റെ ഭാവനയൊക്കെ? (ആ വാക്ക്  പറയാന്‍ പാടുണ്ടോ ആവോ).   എന്നാലും ഇന്നെനിക്കു എന്തെങ്കിലും എഴുതിയേ പറ്റൂ.   എന്താന്നറിയ്വോ.  ഇന്ന് ഉറക്കത്തില്‍ നിന്ന് എണീറ്റതു തന്നെ  ഒരു ബ്ലോഗ്‌ പോസ്റ്റ് ഇടുന്നത് സ്വപ്നം കണ്ടു കൊണ്ടാണേയ്.   ഇനി ഇപ്പൊ അത് ചെയ്തില്യാന്ന്‍ വച്ചാല്‍  ആ പഴമൊഴി തന്നെ തെറ്റാണെന്ന് വരില്ലേ. നമ്മളായിട്ട് അങ്ങനെ ഒന്ന് ചെയ്യാന്‍ പാടുണ്ടോ.   പുലര്‍ കാലത്ത് കണ്ട സ്വപ്നം ഫലിക്കുമെന്നല്ലേ.

പിന്നെ അത്രയ്ക്കങ്ങോട്ട് വെഷമിക്കേം വേണ്ടാ. എന്താന്നു വച്ചാല്‍ കണ്ടമാനം പേരൊന്നും  വന്നു വായിക്കാനും വിമര്‍ശിക്കാനുമൊന്നൂല്യല്ലോ.  . ഏറിയാല്‍ അഞ്ചോ എട്ടോ.  അത്രയല്ലേള്ളൂ.   അപ്പൊ ഇത്തിരി   നിലവാരം   കുറഞ്ഞൂന്നു വച്ചിട്ട്  ഒന്നും സംഭാവിക്കാനൂല്യ.

മനസ്സിനെ തൃപ്തിപ്പെടുത്തീന്നൊരു സമാധാനംണ്ടല്ലോ. അതല്ലേ വല്യ കാര്യം.

ഈ എഴുത്തുകാരിക്ക്‌  എന്താ വട്ടായിപ്പോയോ. അതല്ലേ ഇപ്പൊ മനസ്സില്. ഉവ്വ്, എനിക്കറിയാം.

ഇനി അതിനടിയില്‍ എന്തെങ്കിലുമൊക്കെ ഒന്ന്‍ എഴുതി  പിടിപ്പിക്കണ്ടേ.എന്താപ്പൊ എഴുതണേ. ആലോചിച്ചിട്ട് ഒരു പിടിയില്യ.   ഒന്നുമില്ല എന്നതല്ലേ സത്യം. ഇനിയിപ്പോ അത് തന്നെയാവുമോ  ഈ പറഞ്ഞ സംഭവം -- നിരര്‍ത്ഥകത (പറയാന്‍ തന്നെ എന്തൊരു പാട്)

ജീവിതത്തിന്റെ നിരര്‍ത്ഥകത എന്നൊക്കെ പറഞ്ഞാല്‍....  എന്താപ്പോ ഞാന്‍ പറയണ്ടേ.   സംഭവം കൊള്ളാം, ല്ലേ.   പക്ഷെ സംഗതി എനിക്ക് എടുത്താല്‍ പൊന്തൂല്ല.   ഇത്തിരി കട്ടി കൂടീല്ലേന്നൊരു തോന്നല്‍. കൊള്ളാവുന്ന ട്രൌസര്‍ ഇട്ടാപ്പോരെ?   അത് മതി. അതാ  നല്ലത്...

അപ്പൊ തല്‍ക്കാലത്തേക്ക് അത്രേള്ളൂ.  ഞാന്‍ വരാം ഭാവന തെളിഞ്ഞു വരുമ്പോള്‍, വന്നു വിളിക്കുമ്പോള്‍.


എഴുത്തുകാരി.  


                                                                                                                                                                                                                                                                                                          

Friday, March 3, 2017

ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത്....

രാവിലെ ചായ ഉണ്ടാക്കാന്‍ നോക്കിയപ്പോള്‍ പാത്രത്തില്‍  പഞ്ചസാര ഒട്ടും ഇല്ലാ. അതിനെന്താ, ഞാന്‍ മിടുക്കിയല്ലേ.   സ്റ്റോര്‍ റൂമില്‍ ഇത്തിരി കാണുമല്ലോ, പാത്രത്തിലിടാതെ ഇത്തിരി അവിടെ ബാക്കി ഉണ്ടാവും.   ഞാനാരാ മോള്.  അയ്യേ പറ്റിച്ചേ എന്ന് സ്വയം  പറഞ്ഞ്‌,  പോയി എടുത്തു കൊണ്ട് വന്നാല്‍ മതിയല്ലോ.

എന്നാല്‍ അന്ന് സ്റ്റോര്‍ റൂം ശരിക്കെന്നെ അങ്ങ് പറ്റിച്ചുകളഞ്ഞു.  അടിയന്തിര ഘട്ടത്തിലുപകരിക്കാന്‍  പാത്രത്തിലിടാതെ  മാറ്റിവക്കുന്ന  ഒരിത്തിരി പഞ്ചസാര. പക്ഷെ  അന്ന്, കുട്ടയില്‍ നോ പഞ്ചസാര.  ഇതിനു മുന്‍പൊരു അടിയന്തിര  ഘട്ടം വന്നുകാണണം.

സമയം  രാവിലെ ആറു മണി. കൃഷ്ണന്‍കുട്ടി   കട തുറക്കാന്‍ 7 മണിയെങ്കിലും ആവണം.  അപ്പുവിനാണെങ്കില്‍ ഒരു  6.30 നെങ്കിലും ഇറങ്ങണം എയര്‍ പോര്‍ട്ടിലേക്ക്.  ഇനിയും മാസങ്ങള്‍ കഴിഞ്ഞു വരാന്‍ പോകുന്ന അവനു അതിരാവിലെ മധുരമില്ലാത്ത ചായ കൊടുക്കുന്നതെങ്ങനെ.

എന്താപ്പോ ചെയ്യാ.  എന്ത് ചെയ്യാന്‍ .  അയലോക്കത്തു നിന്നു വായ്പ വാങ്ങുക തന്നെ.   ഇത്തിരി മടിയൊക്കെ ഉണ്ടായിരുന്നു. പിന്നെ പോണതും വാങ്ങണതുമൊന്നും ഞാനല്ലല്ലോ. മോളല്ലേ,  അപ്പൊ സാരല്യ.  (നല്ല ബെസ്റ്റ് അമ്മ).

പേടിച്ചു പേടിച്ച് അവളോട് പറഞ്ഞു.   ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് വായ്പ വാങ്ങാന്‍ പോണതിന്റെ മുഴുവന്‍ ഈര്‍ഷ്യയും നിറച്ച് അവളെന്നെയൊന്നു നോക്കി.എന്റമ്മോ, അത്  കണ്ടപ്പോള്‍ തോന്നി ഇതിലും ഭേദം അവനു മധുരമില്ലാത്ത ചായ കൊടുക്കായിരുന്നൂന്ന്.  എന്നാ പിന്നെ   ഞാന്‍ തന്നെ പൊക്കോളാം എന്ന് പറയാനൊന്നും മെനക്കെട്ടില്ല.

പോട്ടെ, സാരല്യാ. ചന്ദ്രമതി  ചേച്ചിയല്ലേ.  ഞങ്ങള്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ധാരാളമുണ്ട് താനും. സത്യം പറയാല്ലോ, കൊടുക്കലില്‍ അല്ലാ, വാങ്ങലില്‍ ആണ്  എനിക്ക് കൂടുതല്‍ താല്പര്യം. ഒരു മാസത്തില്‍  പകുതി ദിവസം അവരിവിടെ കാണില്ല. പിന്നെ  ബാക്കി പകുതി ദിവസം ഞാനും.

തിരിച്ചെത്തുന്ന ദിവസങ്ങളില്‍  ചോറ് മാത്രം വച്ചാല്‍ മതി. പുളുങ്കറിയോ, സാമ്പാറോ,  മെഴുക്കു പുരട്ടിയോ അങ്ങനെ എന്തെങ്കിലുമൊക്കെ ചേച്ചി തരും.

ഞാന്‍ കൊടുക്കുന്നത് mostly uncooked items  ആയിരിക്കും.  രണ്ട് വഴുതനങ്ങ,
ഒടിഞ്ഞു വീണ കായ ഒരു പടല, ചേമ്പിന്‍ തണ്ട്, മുരിങ്ങയില,  etc. etc. അവരുടെ ഇഷ്ടത്തിനു  വച്ചോട്ടെ, അതല്ലേ നല്ലത്!

അവര്‍ പോയാല്‍ ഞാന്‍, ഞാന്‍ പോയാല്‍ അവര്‍, പത്രം എടുത്തു വക്കണം. അതും പതിവ് CONTRACT ല്‍ പെടും.

ഇത്തരം ഒരു ചുറ്റുപാടില്‍ മതിചേച്ചിയുടെ (സ്നേഹം വരുമ്പോള്‍ ഞാനങ്ങിനെ വിളിക്കും)  പാത്രത്തിലെ പഞ്ചസാര എന്‍റെയും കൂടിയല്ലേ.  പക്ഷേ എനിക്ക് തെറ്റി. അവള്‍ കൊണ്ടുവന്നത് ഒരു ചായക്ക്‌ മാത്രമുള്ള പഞ്ചസാര.  തന്നത് ചേച്ചിയല്ല, ചേട്ടന്‍.

തല്‍ക്കാലം കൂടുതലൊന്നും ആലോചിച്ചില്ല. അവന് ചായ കൊടുത്തു പറഞ്ഞുവിട്ടു.

അങ്ങനെയായാല്‍ പറ്റില്ലല്ലോ.  ഞാന്‍  പഞ്ചസാര വാങ്ങിയപ്പോള്‍,   ഒരു പൂ മാത്രം ചോദിച്ചപ്പോള്‍ ഒരു പൂക്കാലം കൊടുത്ത പോലെ, (അതിവിടെ ശരിയാവില്ല അല്ലെ. ആ, എന്നാലും പോട്ടെ സാരല്യ). ആ പാത്രം നിറയെ പഞ്ചസാര,  കൊടുത്തയക്കേണ്ട കാര്യമുണ്ടായിരുന്നില്ല,  എന്നാലും കൊടുത്തയച്ചു.   എനിക്ക് അത്രയ്ക്ക് സങ്കടമുണ്ടായിരുന്നേയ്.   again, കൊണ്ടുപോയത് മോളാട്ടോ.

തിരിച്ചു വന്ന അവളുടെ മുഖം ഒരു കൊട്ടക്ക്‌.  കാര്യമായിട്ടെന്തോ കിട്ടിയിട്ടുണ്ട്. കിട്ടിയത് അതേപടി അവളെനിക്കു   HAND OVER ചെയ്തു.  വയറു നിറഞ്ഞു. സംഗതി ഇത്ര രൂക്ഷമായിരുന്നൂന്ന്‍ അപ്പഴല്ലേ പിടികിട്ടിയത്.  അന്ന്‍   ഈ ഏരിയയിലെ സ്റ്റോര്‍ റൂം പറ്റിക്കല്‍ ദിനമായിരുന്നു പോലും.  അവരുടെ സ്റ്റോര്‍ റൂമും അവരെ പറ്റിച്ചൂത്രേ. അവിടെ ആകെ ഉണ്ടായിരുന്ന പഞ്ചസാരയാ അവര് പോലും വേണ്ടെന്നു വച്ചിട്ട്‌ എന്റെ അപ്പൂനു വേണ്ടി തന്നത്.

ആ ചേട്ടന് ഒരു വാക്ക് പറയായിരുന്നില്ലേ .  വേണ്ട, രണ്ട്  വാക്ക്.  ഇവിടെ ഇത്രേള്ളൂന്ന്. എന്തൊക്കെ  ഒഴിവാക്കാമായിരുന്നു.  ഇതിനാ പറയണേ വേണ്ടത് വേണ്ട സമയത്ത് പറയണംന്ന്‍. ഇനി അതാ ചേട്ടന്‍ പഠിക്കൂന്നു തോന്നണില്ല.


എഴുത്തുകാരി.

Thursday, January 19, 2017

സുഖമാണിവിടെ......

എവിടെയെല്ലാമോ കറങ്ങിത്തിരിഞ്ഞു.   അവസാനം ഞാനിതാ തിരിച്ചെത്തിയിരിക്കുന്നു, എന്റെ താവളത്തിലേക്ക്.  അല്ലാതെവിടെ പോകാന്‍.  മറ്റാരുണ്ട്, ഒരിക്കല്‍ ഉപേക്ഷിച്ചുപോയിട്ടും പരിഭവലേശമില്ലാതെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട്‌ എന്നെ കാത്തിരിക്കാന്‍, എന്തെ ഇതുവരെ വന്നില്ല എന്ന് പരിഭവിക്കാന്‍.   ഇതല്ലേ എന്റെ സ്വര്‍ഗ്ഗം.

എന്നാല്‍ പിന്നെ ഈ സ്വര്‍ഗ്ഗം ഉപേക്ഷിച്ച് എന്തിനു   പോയി എന്ന് ചോദിച്ചാല്‍ എന്താ ഞാന്‍ പറയുക.

എല്ലാം ഉപേക്ഷിച്ചു കൂടെ  പോന്ന എന്നോടൊരു വാക്ക്‌ പറയാതെ,  എന്നെ കൂടെ കൂട്ടാതെ,  പാവം ഇവള്‍   തനിയെ ഇനി എന്ത് ചെയ്യുമെന്നോര്‍ക്കാതെ, ഒന്ന് യാത്ര ചോദിക്കാന്‍ പോലും നില്‍ക്കാതെ  ഒരു സുപ്രഭാതത്തില്‍ എന്നില്‍ നിന്നകന്നകന്നു പോയപ്പോള്‍,   എനിക്കറിയില്ലായിരുന്നു, എന്ത് ചെയ്യണം, എവിടേക്ക് പോണം എന്ന്‍. ശൂന്യതയായിരുന്നു  ചുറ്റും.

ഒന്ന് തിരിച്ചു വന്നിരുന്നെങ്കില്‍, ഇതിത്തിരി കടുത്ത ക്രൂരതയായിപ്പോയില്ലേ, ഇത്രയും വേണമായിരുന്നോ എന്നോട് എന്ന്   ചോദിക്കാമായിരുന്നു. അതിനിനി വരില്ലല്ലോ! കൊതിയാവുന്നു ഒന്ന് പിണങ്ങാന്‍, ഒന്ന് വഴക്കിടാന്‍.

എവിടൊക്കെയോ അലഞ്ഞു നടന്നു. ഇതാ ഞാന്‍ തിരികെയെത്തിയിരിക്കുന്നു എന്റെ താവളത്തിലേക്ക്.  എന്റെ മോഹങ്ങള്‍ പൂവിട്ട, തളിരിട്ട, എന്റെ പ്രണയം പൂത്തുലഞ്ഞ എന്റെ കൂട്ടിലേക്ക്,  എന്റെ പ്രിയപ്പെട്ടവനില്ലാത്ത ഈ വീട്ടിലേക്ക്.  ഹൌസിംഗ് ലോണെടുത്തും ചിട്ടി പിടിച്ചും ഞങ്ങള്‍ പണിത ഈ വീട്ടിലേക്ക്.  ഞാന്‍ തനിയെ.

എന്നാലും എനിക്ക് സുഖമാണിവിടെയിപ്പോള്‍.   ഏകാന്തതയെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു ഞാന്‍.  തെറ്റിയ പതിവുകളെല്ലാം വീണ്ടും തുടങ്ങണം.. മുടങ്ങിയ ചിട്ടകളും.   ഒന്നിനുമില്ല ഒരു മാറ്റവും. എല്ലാം പഴയ പോലെ. എല്ലാമുണ്ട്.  ഒരാളൊഴികെ....


എഴുത്തുകാരി. 

Thursday, January 12, 2017

ആതിര, തിരുവാതിര....

ഇന്ന്‍ ധനു മാസത്തിലെ തിരുവാതിര.   ശ്രീ പരമേശ്വരന്റെ  പിറന്നാള്‍.

സുമംഗലികള്‍ നെടു മംഗല്യത്തിനും  കന്യകമാര്‍ നല്ല ഭര്‍ത്താവിനെ  കിട്ടാനും വേണ്ടി നോമ്പ് നോല്‍ക്കുന്ന നാള്‍. 

ഇന്നു് വൈകീട്ടു ‍ തുടങ്ങി   പാതിരാപ്പൂ ചൂടുന്നതു വരെ.‍. എല്ലാത്തിനും അകമ്പടിയായി  തിരുവാതിര‍കളിയും.

 ഒരു പൂത്തിരുവാതിരക്കാരിയും ഉണ്ട്ട്  ഇത്തവണ. (കല്യാണം കഴിഞ്ഞ് ആദ്യത്തെ തിരുവാതിര). അതുകൊണ്ട്  ഇത്തിരി  കേമാണ്. സ്പോണ്‍സര്‍ഷിപ്പ് 
അവരുടെ വക.



അമ്പിളി അമ്മാവന്‍ ആകാശത്തും
ആറ്റിലും.....

കണ്ടോ ഒരു നാണവുമില്ലാതെ  പെണ്ണുങ്ങള്‍ തുടിച്ചു കുളിക്കുന്നതും നോക്കി അങ്ങനെ നിക്കുന്നത്!

ഞങ്ങളുടെ കുറുമാലി പുഴയുടെ  മീതേ, കടവിന്റെ നേരെ മുകളില്‍,   അങ്ങിനെ  നില്ക്കുകയാ കക്ഷി. എന്തൊരു ഭംഗിയായിരുന്നെന്നോ അത് കാണാന്‍.   ഉപ്പുമാവും പഴവും പുഴുക്കും കൂവപ്പായസവുമെല്ലാം  കഴിച്ച്  കളി തുടങ്ങാനുള്ള തയ്യാറെടുപ്പിലാ എല്ലാരും. ഞാന്‍ മാത്രം അമ്പിളി മാമനേം നോക്കി നിന്നാ അതെങ്ങിനെ  ശരിയാവും.

എന്നാ ഇനി കുറച്ചു നേരം തിരുവാതിര കളി കണ്ടേക്കാം.
കുളി കഴിഞ്ഞ്‌,  ഈറന്‍ മാറി‌  മുണ്ടും നേരിയതും ചുറ്റി,  ദശപുഷ്പം  തലയില്‍  ചൂടി, മൂന്നും കൂട്ടി ചുവപ്പിച്ചു് (101 വെറ്റില മുറുക്കണമെന്നാണ്) തിരുവാതിര കളിക്കുന്നതു കാണാനൊരു ചന്തം തന്നെയാണേയ്.  ശരിക്കും.

കാണാന്‍  അത്യാവശ്യം  ആണുങ്ങളുമുണ്ട്.    ചിലര്‍ ഭാര്യക്കു കൂട്ട് വന്നവര്‍.  രാത്രിയല്ലേ, പെണ്ണുങ്ങള്‍ തന്നെയല്ലേ., കാലം  ചീത്തയല്ലേ, എന്ന  നല്ല  മനസ്സോടെ വന്നവര്‍ മറ്റു ചിലര്‍.   പെണ്ണുങ്ങളുടെ  കളി കാണാന്‍ വന്നതാണെന്ന് പറയാന്‍ ഒരു കുഞ്ഞു മടി. അത്രേള്ളൂ.  

പാതിരാപ്പൂവ് ചൂടാന്‍ പോയിരിക്കുന്നു. വായ്‌ കുരവ കേള്‍ക്കാം.  

ഇനിയിപ്പോ  വെറ്റിലയും  മുറുക്കി കൂടുതല്‍ പരദൂഷണവും കുറച്ചു കളിയുമായി ഉറങ്ങാതെ നേരം വെളുപ്പിക്കണം.