Saturday, November 24, 2018

ഞാന്‍ കണ്ട യൂറോപ്പ്.....

ആമുഖം: ബൂലോഗത്ത്  വീണ്ടും വസന്തം വരുകയല്ലേ. ഒരു   കുഞ്ഞൂപൂ  എന്റെ വകയും.

എഴുതിയിട്ട് വര്ഷം രണ്ട് കഴിഞ്ഞു.  എന്തുകൊണ്ടോ അത് അന്ന്‍ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തില്ല. ഈ നാട്ടുകാരുടെ ദുബായിലെ ഒരു  പ്രസിദ്ധീകരണത്തില്‍ വന്നിരുന്നു. അതുകൊണ്ട് തന്നെ വളരെ ചുരുക്കിയാണ് എഴുതിയത്.  കാര്യമായ ഭേദഗതിയൊന്നും വരുത്താതെ  അതിവിടെ കൊടുക്കുന്നു.
......................

കുറേ  വര്‍ഷങ്ങളായി പടിവാതിലില്‍ വന്നു പിന്നെയും പിന്നെയും മുട്ടി വിളിച്ചിട്ടും കേട്ടില്ലെന്നു നടിച്ച,   ഇനി കേള്‍ക്കാതിരിക്കാനാവില്ലെന്നു മനസ്സിലാക്കിയ ഞാന്‍,   ഇപ്രാവശ്യം ആ വിളി കേള്‍ക്കാന്‍ തന്നെ തീരുമാനിച്ചു.  രണ്ടും കല്പിച്ചങ്ങ്  ഇറങ്ങി പുറപ്പെട്ടു.

എന്റെ ആദ്യത്തെ വിദേശയാത്ര!

ജര്‍മ്മനി, ഇറ്റലി, റോം, പാരിസ്, സ്വിറ്റ്സര്‍ലാന്ഡ്, വത്തിക്കാന്‍.  ഒരു യൂറോപ്യന്‍ ട്രിപ്പ്‌.  ഏകദേശം ഒരു മാസം.  മേയ് അവസാനം മുതല്‍ ജൂണ്‍ പകുതി വരെ. അതാണത്രേ യൂറോപ്പില്‍ സന്ദര്‍ശകര്‍ക്ക്‌ പറ്റിയ സമയം.  winter  കഴിഞ്ഞു. summer  തുടങ്ങിയിട്ടുമില്ല.

ഒരുക്കങ്ങള്‍ തുടങ്ങി.  പാസ്‌ പോര്‍ട്ട്‌ ഉണ്ട്.  വിസ വലിയ പ്രശ്നങ്ങളൊന്നും കൂടാതെ കിട്ടി.

അങ്ങിനെ യാത്ര തുടങ്ങാനുള്ള സമയമായി. ബാംഗ്ലൂര്‍ - ദുബായ് - ഫ്രാങ്ക്ഫര്‍ട്ട്.   ഇവിടത്തെ രാവിലെ  10  മണിക്ക് വിമാനം  കയറി അവിടത്തെ രാത്രി  പത്ത് മണിക്ക്   അവിടെയെത്തി.   (ഇവിടത്തെക്കാള്‍ മൂന്നര  മണിക്കൂര്‍ പിന്നിലാണ് അവിടത്തെ സമയം)

അന്ന് രാത്രി വിശ്രമവും ഭക്ഷണവും. അടുത്തദിവസം മുതല്‍ കറക്കം.

ആദ്യ ദിവസങ്ങള്‍ ജര്‍മ്മനിയില്‍.  ജര്‍മ്മനി എന്ന് കേള്‍ക്കുമ്പോഴേ  ആദ്യം മനസ്സില്‍ വരുന്നത് ഹിറ്റ്ലര്‍ എന്നല്ലേ. ഒരു പേടി പോലെ എന്തോ ഒന്ന്.   പക്ഷെ അതല്ല  ഇന്നത്തെ ജര്‍മ്മനി. അതി മനോഹരം എന്നേ പറയാന്‍ പറ്റൂ.   വിശാലമായ ഭംഗിയുള്ള നിരത്തുകള്‍.  നിറയെ പച്ചപ്പ്‌.  ഒരു തരത്തിലുമുള്ള മലിനീകരണമില്ല. വളരെ മര്യാദയോടെ പെരുമാറുന്ന ആളുകള്‍.


നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മുഴുവന്‍ വെള്ളക്കാര്‍.   പണ്ടു മുതലേ വെള്ളക്കാരെ കാണുന്നത് നമുക്കൊക്കെ  ഒരു കൌതുകമല്ലേ.
ആ കൌതുകത്തിലായിരുന്നു ഞാനും. ഇനി കുറച്ചു നാള്‍ ഇവരുടെ കൂടെയാണല്ലോ.

കല്യാണം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നവരാണധികവും.  എന്തിനാ വെറുതെ കുട്ടികളും വയ്യാവേലിയും  എന്നാവും ചിന്ത. ( കുട്ടികളെക്കാള്‍ കൂടുതല്‍  വളര്‍ത്തു മൃഗങ്ങള്‍ അല്ലേ എന്ന്  വരെ തോന്നിപ്പോയി). അതുകൊണ്ടു തന്നെ വിവാഹിതര്‍ക്കും മക്കള്‍ ഉള്ളവര്‍ക്കും ധാരാളം ആനുകൂല്യങ്ങളും ഉണ്ടത്രേ.  നമ്മള്‍ ജനസംഖ്യ കുറക്കാന്‍ നോക്കുമ്പോള്‍ അവര്‍ അത് കൂട്ടാനുള്ള ശ്രമത്തിലാണ്. എന്നിട്ടും നടക്കുന്നുമില്ല.

അതൊക്കെ പോട്ടെ.  നമുക്ക് യാത്ര തുടങ്ങാം.

ആദ്യ ദിവസം -- ജര്‍മ്മനിയിലെ ഒരു പ്രധാന നഗരമായഫ്രാങ്ക്ഫര്‍ട്ട് .   ചെറു പട്ടണമായ മൈന്‍സിലെ റെയിന്‍ നദിയിലൂടെ ഒരു യാത്ര. സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പര്‍വ്വതത്തില്‍ നിന്ന്  ഉത്ഭവിക്കുന്നതാണീ നദി. പഞ്ച നക്ഷത്ര സൌകര്യമുള്ള ഒരു ആഡംബര കപ്പല്‍, സുഖകരമായ കാലാവസ്ഥ.




ഇരു കരകളിലും പഴയ പ്രതാപം ഉറങ്ങി കിടക്കുന്ന കോട്ടകളും കൊട്ടാരങ്ങളും,   നിറയെ മുന്തിരിത്തോപ്പുകള്‍. മുകളിലെ ഡക്കില്‍  കാറ്റും കൊണ്ട് കടലയും കൊറിച്ച് (കടലയല്ലാട്ടോ അത് പോലെ എന്തോ ഒന്ന്) അങ്ങിനെ ഇരുന്നപ്പോള്‍  എല്ലാം സ്വപ്നമാണോ എന്ന് തോന്നിപ്പോയി.  കണ്ട കാഴ്ചകള്‍ ഇപ്പഴും  മനസ്സിലുണ്ട് മായാതെ.

മ്യൂണിക്   --- ജര്‍മ്മനിയിലെ മറൊരു മഹാ നഗരം.   രണ്ടു ലോക മഹായുദ്ധങ്ങളിലും കൂടി മിക്കവാറും പൂര്‍ണ്ണമായി തകര്‍ന്ന നഗരം. ഇന്നത്‌~ ലോകത്തിലെ ജീവിക്കാന്‍ ഏറ്റവും സുഖകരമായ  സ്ഥലങ്ങളില്‍  ഒന്നായിരിക്കുന്നു.  പച്ചപ്പും മരങ്ങളും, നിറയെ പൂക്കളും.   ആരും ചൂഷണം ചെയ്തിട്ടില്ല പ്രകൃതിയെ. മാലിന്യങ്ങള്‍ കാണാനേയില്ല  എവിടേയും..   അംബരചുംബികളായ കെട്ടിടങ്ങള്‍ താരതമ്യേന കുറവാണ്

ആദ്യം പോയത്~ ഒരു കൊട്ടാരത്തിലേക്ക്~ Nymphenburg Palace.

ബവേറിയന്‍ രാജാക്കന്മാരുടെ വേനല്‍ക്കാല  വസതി.  300 ഏക്കറില്‍ പരന്നു കിടക്കുന്നു. 300 വര്ഷം മുന്‍പ് പണിതത്.  50-60 വര്‍ഷമെടുത്തത്രേ അത് പണി തീരാന്‍   ചുറ്റും മരങ്ങളും  കാടും തടാകവും.




അടുത്ത  ലക്‌ഷ്യം  സ്വിറ്റ്സര്‍ലന്‍ഡ്  --- സഞ്ചാരികളുടെ പറുദീസ.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് കാറില്‍ പോകാം. ജര്‍മ്മനിയുടെ അയല്‍രാജ്യം.  41200 sq. km. മാത്രംമുള്ള  യൂറോപ്പിലെ ഒരു കൊച്ചു രാജ്യം. മൂന്നില്‍ രണ്ടു ഭാഗവും കാടുകളും പര്‍വ്വതങ്ങളും തടാകങ്ങളും.  പാലുല്‍പ്പന്നങ്ങളും ചോക്ലേറ്റുമൊക്കെയാകുന്നു പ്രധാന ഉത്പാദനം, കയറ്റുമതിയും. .  പിന്നെ അറിയാല്ലോ, സ്വിസ് ബാങ്കും.

 cost of living  താങ്ങാന്‍ കഴിയുന്നതല്ല.  ഒന്ന് കണ്ടു പോരാം എന്ന് മാത്രം. അല്ലെങ്കില്‍ പിന്നെ സ്വിസ് ബാങ്കില്‍ അക്കൗണ്ട്‌ വേണം. നമുക്കതില്ലല്ലോ. പോകുന്ന വഴി മുഴുവന്‍ പച്ചപ്പരവതാനി വിരിച്ച പോലെ.  മേഞ്ഞു നടക്കുന്ന പശുക്കളും കുതിരകളും. എവിടെ നോക്കിയാലും പല നിറത്തിലും തരത്തിലുമുള്ള പൂക്കള്‍. ഏതൊക്കെയോ മലയാള സിനിമകളുടെ ഷൂട്ടിംഗ് നടന്നിട്ടുള്ള സ്ഥലം.  അന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടുമില്ല, എന്നെങ്കിലും  ഇവിടെയൊക്കെ  കാണാന്‍ കഴിയുമെന്ന്.

ആദ്യം പോയത്~ Rhine Falls  കാണാന്‍. മ്യൂണിക്കില്‍  കണ്ട അതേ റയിന്‍ നദിയില്‍.  വെള്ളച്ചാട്ടത്തിന്റെ വളരെ അടുത്തുവരെ പോകാം. ധൈര്യമുള്ളവര്‍ക്ക് അതിന്റെ ഒത്ത നടുവിലുള്ള ഒരു പാറക്കെട്ടില്‍ കയറി നില്‍ക്കുകയുമാവാം.


വെള്ളച്ചാട്ടത്തിന്റെ തൊട്ടു മുകളിലെ ഒരു പഴയ castle ല്‍ ആയിരുന്നു താമസം. യൂത്ത് ഹോസ്റല്‍ ആയി  മാറിയ ഒരു പഴയ കൊട്ടാരം.   അങ്ങനെ ഒരു ദിവസം  രാജകൊട്ടാരത്തില്‍ അന്തിയുറങ്ങാനും പറ്റി.


   
കഴിഞ്ഞില്ല. കുറച്ചുകൂടിയുണ്ട്.  അത്  അടുത്തതില്‍.

എഴുത്തുകാരി.