Friday, December 14, 2018

ഞാന്‍ കണ്ട യൂറോപ്പ് -- രണ്ടാം ഭാഗം

അടുത്ത ലക്‌ഷ്യം ആല്‍പ്സ് പര്‍വ്വതം.

പണ്ട് പന്തല്ലൂര്‍ സ്കൂളില്‍ സാമൂഹ്യപാടത്തില്‍ പഠിച്ച അതേ ആല്‍പ്സ് പര്‍വ്വതനിരകള്‍.  അന്ന് ആ മരബെഞ്ചിലിരുന്നു പഠിക്കുമ്പോള്‍ സങ്കല്പിച്ചിട്ടു പോലുമുണ്ടാവുമോ ഒരു ദിവസം അതിന്റെ നിറുകയില്‍ ഞാന്‍  പോവുമെന്ന്.  ഉണ്ടാവില്ല.

1200 കിലോമീറ്റര്‍ നീളത്തിലും 16000 അടി ഉയരത്തിലും  നീണ്ടുകിടക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ പര്‍വ്വതനിര.  ആ യാത്ര തന്നെ ഒരു അനുഭവമാണ്.

പര്‍വ്വതത്തിലേക്കെത്തുന്ന ചെറിയ റോഡ്‌. ഇരുവശത്തും കൃഷിസ്ഥലങ്ങള്‍ . പച്ചക്കറികളും പഴങ്ങളും. കൊഴുത്തുരുണ്ട കന്നുകാലികളും കുതിരകളും മേഞ്ഞുനടക്കുന്നു.  കൊച്ചുകൊച്ചു വീടുകള്‍.  കന്യകയായ പ്രകൃതിയെ ഒന്ന് തൊട്ടുപോലും കളങ്കപ്പെടുത്തിയിട്ടില്ല ആരും .

മഞ്ഞുപുതച്ചു കിടക്കുന്നു എന്ന് പറയാന്‍ വയ്യ. ജൂണ്‍ മാസമായല്ലോ. മഞ്ഞ് ഉരുകിത്തുടങ്ങി.  വെള്ളപ്പുള്ളിയുള്ള പച്ചപ്പാവാട ഇട്ടപോലെ.  അവിടവിടെ മഞ്ഞ്.  അതിമനോഹരിയായ ആല്‍പ്സിന്റെ മുകളിലേക്ക് കയറാന്‍  കേബിള്‍ കാര്‍/റോപ് വേ ഉണ്ട്. കുത്തനെയുള്ള കയറ്റം.  മുകളിലെത്തിയാല്‍ ഏതോ അനന്തതയിലെത്തിപ്പെട്ടപോലെ. ചുറ്റും പ്രകൃതി മാത്രം.  കൈ കൊണ്ട് തൊടാവുന്നത്ര അടുത്ത് ആകാശം.

അവിടെ ആ അനന്തതയില്‍ നിന്നപ്പോള്‍ എന്തായിരുന്നു എന്റെ മനസ്സില്‍.  അറിയില്ല. അരിച്ചുകയറുന്ന തണുപ്പ്.  മൂടല്‍മഞ്ഞ്.   ഒന്നും കാണാന്‍ വയ്യ.  വീട്ടില്‍ നിന്നും  നാട്ടില്‍ നിന്നും അകലെയകലെ.  ഭൂമിയില്‍ നിന്ന്  16000 അടി ഉയരത്തില്‍,  പ്രകൃതിയുടെ മടിത്തട്ടില്‍.  അതോ നിറുകയിലോ.  വാക്കുകള്‍  കൊണ്ട് പറയാനാവില്ല എനിക്കത്.

പാരിസ്
------------
ജര്‍മ്മനിയില്‍ നിന്ന് ഒന്നര മണിക്കൂര്‍ വിമാനയാത്ര.

ഫ്രാന്‍സിന്‍റെ തലസ്ഥാനം.  കലാകാരന്മാര്‍ക്ക്‌ ഏറെ പ്രിയപ്പെട്ട ഇടം.  കലകളുടെ, ഫാഷന്‍റെ തലസ്ഥാനം.  തിരക്ക് പിടിച്ച നഗരം.

ലോകമാഹാത്ഭുതങ്ങളിലൊന്നായ ഈഫല്‍ ടവറിന്‍റെ നാട്. വിശ്വപ്രസിദ്ധമായ  ശില്പ ങ്ങളുടെ, ചിത്രങ്ങളുടെ, കൊട്ടാരങ്ങളുടെ, മ്യൂസിയങ്ങളുടെ നാട്.  നോട്ടര്‍ ഡാം കത്തീഡ്രല്‍, മോണാലിസയുടെ ചിത്രം. ഒരുപാടുണ്ട് കാണാന്‍.


ആദ്യം പോയത്  ലോകമഹാത്ഭുതം, ഈഫല്‍ ടവര്‍ കാണാന്‍. 1989 ല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ പണി കഴിഞ്ഞു.  1000 അടി ഉയരത്തിലങ്ങിനെ തലയുയര്‍ത്തി നില്‍ക്കുന്നു ലോഹം കൊണ്ടൊരു മഹാത്ഭുതം.

ലോകമഹത്ഭുതങ്ങളിലൊന്നായ താജ് മഹല്‍ ഞാന്‍ കണ്ടിട്ടുണ്ട്.  അത് സൌന്ദര്യത്തിന്റെ പ്രതീകമാണെങ്കില്‍,  ഇത് ഗാംഭീര്യത്തിന്‍റെ പ്രതീകം.

എത്രയെത്ര വര്‍ഷങ്ങള്‍ക്ക് മുന്‍പ്,  technology ഇത്രയു  പുരോഗമിച്ചിട്ടില്ലാത്ത ആ കാലത്ത് ഈ പടുകൂറ്റന്‍ ഗോപുരം എങ്ങിനെ പണിതുയര്‍ത്തി?  എന്ത് മാത്രം മനുഷ്യ പ്രയത്നം വേണ്ടി വന്നിരിക്കും. എത്രയോ പേര്‍ ജീവന്‍ വെടിഞ്ഞിരിക്കും?

ഫ്രാന്‍സിസ് മാഷും വിലാസിനി  ടീച്ചറുമൊക്കെ (ഇവരൊക്കെ എന്റെ പ്രിയപ്പെട്ട അധ്യാപകരായിരുന്നു)  ഉരുവിട്ട് പഠിപ്പിച്ച ഏഴ് ലോകമഹാത്ഭുതങ്ങളിലൊന്നിന്റെ മുന്‍പിലാണ് ഞാനിപ്പോള്‍.  ഇതൊരു സ്വപ്നമാണോ എന്ന് തോന്നിപ്പോയി. ടവറിന്റെ മുകളില്‍ കയറാന്‍ കഴിഞ്ഞില്ല. അതിന്നും  ഒരു നിരാശയായി ബാക്കി നില്‍ക്കുന്നു. കനത്ത  മഴയും മൂടല്‍മഞ്ഞും. ആരെയും കടത്തി വിടുന്നില്ല.



Louvre Museum:

ലോകത്തിലെ ഏറ്റവും  വലിയ മ്യൂസിയം.  ഒരു പഴയ കാല രാജ കൊട്ടാരമാണിത്.  ഇപ്പോള്‍ Art Museum.  ശില്പങ്ങളുടെയും ചിത്രങ്ങളുടെയും ഒരു മായാപ്രപഞ്ചം.  ഇറ്റാലിയന്‍ ചിത്രകാരനായ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വ പ്രസിദ്ധമായ മോണാലിസ  ഇവിടെയാണ്‌.   1503-1504 ല്‍ ആണിത് വരച്ചത് എന്ന് കരുതപ്പെടുന്നു.


ഇനിയും ഒരുപാടുണ്ട്  കാണാന്‍.  ഫ്രാന്‍സിന്റെ പല ഭാഗത്തും മഴയും വെള്ളപ്പൊക്കവും . വിമാനത്താവളങ്ങള്‍ അടക്കാന്‍ തുടങ്ങുന്നു. തിടുക്കത്തില്‍ രക്ഷപ്പെട്ടു  പാരിസ് എയര്‍പോര്‍ട്ടിലെത്തി.   ജര്‍മ്മനിയിലേക്ക് മടങ്ങി.

തുടരും.. അടുത്തതില്‍ ഇറ്റലി, വത്തിക്കാന്‍.


എഴുത്തുകാരി.

11 comments:

Typist | എഴുത്തുകാരി said...

എന്റെ നാട്ടുകാരുടെ ദുബായിലെ ഒരു കൂട്ടായ്മ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിനു വേണ്ടി എഴുതിയതാണ്. കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വളരെ ചുരുക്കത്തിലാണ് എഴുതിയത്.

അന്നൊക്കെ പാരിസ്, Switsarland എന്നൊക്കെ പറഞ്ഞാല്‍ അകലെയകലെ നമുക്കൊന്നും എത്തിപ്പെടാന്‍ പറ്റാത്ത ഏതോ സ്ഥലമാണെന്നായിരുന്നല്ലോ മനസ്സില്‍. ഒന്നും സ്വപ്നം കണ്ടിട്ടുമില്ല.

ഇപ്പോള്‍ കാലമെല്ലാം മാറിയിരിക്കുന്നു. അകലെ എന്നൊന്നില്ല. എല്ലാം അരികെയല്ലേ.

Areekkodan | അരീക്കോടന്‍ said...

അയ്യോ ചേച്ചീ...പാരീസ് കാഴ്ചകളെപ്പറ്റി വളരെ കുറച്ച് മാത്രമല്ലേ പറഞ്ഞുള്ളോ‍.പുസ്തകത്തിന് വേണ്ടി എഴുതിയത് റെഫെറെന്‍സ് മാത്രമാക്കി വിശദമായി എഴുതൂ....

Manikandan said...

യാത്രാവിവരണം അല്ലെ ചേച്ചി അല്പം വിശദമായി തന്നെ എഴുതിക്കോളു. കാണാത്തവർക്കും അതൊക്കെ ആസ്വദിക്കാമല്ലൊ. ആകെ പ്രശ്നം കരൂർ സോമൻ എങ്ങാനും കണ്ടൽ അടിച്ചുമാറ്റി അയാളുടെ പേരിലെ പുസ്തകമാക്കിക്കളയും എന്നതാണ്. നമ്മുടെ തന്നെ പല സുഹൃത്തുക്കളും എഴുതിയ യാത്രാവിവരണങ്ങൾ അടിച്ചുമാറ്റി സ്വന്തം പേരിൽ പുസ്തകമാക്കി ഇറക്കി അതിനു അവാർഡുകളും വാങ്ങിച്ചിട്ടുണ്ട് കരൂർ സോമൻ എന്ന മഹാൻ. സഞ്ചാരസാഹിത്യത്തിൽ 'സോമനടി' എന്ന പ്രയോഗം തന്നെ ഇദ്ദേഹത്തിന്റെ കോപ്പിയടിയെ തുടർന്ന് ഉണ്ടായിട്ടുണ്ട്.

<<>> ഇതേ ചിന്തയാണ് നമ്മുടെ നാട്ടിലേയും പ്രത്യേകിച്ച് തമിഴ്നാട്ടിലേയും (തഞ്ചാവൂരം മധുരയും, പഴനിയും) പല ക്ഷേത്രങ്ങളുടേയും ഗോപുരങ്ങൾ കാണുമ്പോൾ തോന്നാറ്. ഇത്രയധികം ഭാരമുള്ള കല്ലുകൾ ഇത്രയും ഉയരത്തിൽ എത്തിക്കാൻ അവർ എത്രമാത്രം പണിപ്പെട്ടിരിക്കണം. കൊടുങ്ങല്ലൂരിൽ തിരുവഞ്ചിക്കുളം ക്ഷേത്രം ഉണ്ട്, അവിടെ അടുത്തെങ്ങും കുന്നോ മലയോ ഇല്ല. പക്ഷെ ആ ക്ഷേത്രത്തിൽ കരിങ്കല്ലിൽ തീർത്ത ഗോപുരം ഉണ്ട്. പടിഞ്ഞാറേ ഗോപുരം ടിപ്പുവിന്റെ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടു എന്നാണ് വിശ്വാസം. കിഴക്കേ ഗോപുരം ഉണ്ട്. അതിനാവശ്യമായ കരിങ്കല്ലൊക്കെ എത്ര ബുദ്ധിമുട്ടിയാവും എത്തിച്ചിട്ടുണ്ടാവുക എന്ന് ആലോചിക്കാറുണ്ട് പലപ്പോഴും.

യാത്രകൾ തുടരുക. വിവരണങ്ങൾ ഒട്ടും പിശുക്കില്ലാതെ എഴുതുക. ആശംസകൾ ചേച്ചി.

Typist | എഴുത്തുകാരി said...

അരീക്കോടന്‍, സന്തോഷം, വന്നതിന്. അടുത്ത ഭാഗം കുറച്ചുകൂടി വിശദമാക്കം.

Typist | എഴുത്തുകാരി said...

Manikandan, വിശദമായ അഭിപ്രായത്തിനു നന്ദി.

ശരിയാണ്, തമിഴ് നാട്ടിലെ ക്ഷേത്രങ്ങളിലെ കൊത്തുപണികള്‍ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.എന്ത് മനുഷ്യ പ്രയത്നം വേണ്ടിവന്നിരിക്കും.

അടിച്ചു മാറ്റാന്‍ പാകത്തിലുള്ള മേന്മയൊന്നും ഇല്ലാത്തത് കൊണ്ടു പിന്നെ ആ പേടി വേണ്ട :)

വിനുവേട്ടന്‍ said...

ഇത് അച്ചാറ് പോലെ തൊട്ടു കൂട്ടാനും മാത്രമേയുള്ളല്ലോ... ഒന്നും ആയില്ല... വിശദമായി പോരട്ടെ വിവരണങ്ങൾ...

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്രയും പ്യാരിയായ പാരീസിനെ കുറിച്ച്
ഇത്രയെ പറയാനുള്ളു എങ്കിൽ എഴുത്തുകാരി
എഴുത്തിൽ വളരെ പിശുക്കിയായെന്ന് മാത്രം...!

ശ്രീ said...

ചുരുങ്ങിയ വാക്കുകളിൽ എങ്കിലും നല്ല വിവരണം, ചേച്ചീ... എപ്പഴാ ഇനി അടുത്ത ഭാഗങ്ങൾ?

Punaluran(പുനലൂരാൻ) said...

കൊള്ളാം നല്ല വിവരണം ബാക്കികൂടെ പോരട്ടെ ..ആശംസകൾ

Typist | എഴുത്തുകാരി said...

വിനുവേട്ടന്‍, മുരളീമുകുന്ദന്‍, ശ്രീ, പുനലൂരാന്‍, എല്ലാവര്ക്കും നന്ദി, സന്തോഷം. ഇത്തിരി വൈകിപ്പോയി, എന്നാലും.

ഗൗരിനാഥന്‍ said...

ഞാൻ പോയി വന്നിട്ട്4 മാസമായൊള്ളു..അതൊരു അനുഭവം ആയിരുന്നു