Wednesday, August 29, 2012

എന്താ ഞാനിങ്ങനെ...

ഇന്നു തിരുവോണം.

അങ്ങിനെ പ്രത്യേകിച്ചൊരു  സന്തോഷവും തോന്നിയില്ല.  ഒരു പതിവു ദിവസം.   രാവിലത്തെ ചായകുടി, വിശദമായ പത്രപാരായണം. ഓണമായിട്ട് അടുക്കളയില്‍ പ്രത്യേകിച്ച്  ഒന്നും ഒരുക്കാനില്ലല്ലോ. എനിക്കു മാത്രമായിട്ടെന്തു ഓണസദ്യ?  ആദ്യമായിട്ട് എന്റെ ഒറ്റക്കുള്ള ഓണം.

ഫോണ്‍ ബെല്ലടിക്കുന്നു.  മോളാണെങ്കില്‍ നേരത്തെ വിളിച്ചതാണല്ലോ, ഇതാരാണാവോ, ഓണത്തിരക്കിനിടയില്‍, എന്നെ ഓര്‍ക്കാന്‍, വിളിക്കാന്‍. ആരായിരിക്കും അതിനു നേരം കണ്ടെത്തിയതെന്നോര്‍ത്ത് ഫോണ്‍ എടുത്തപ്പോള്‍,  രാജി, ബാംഗ്ലൂര്‍ നിന്നു്.   എപ്പഴും രാജിയാ എന്നെ വിളിക്കുന്നതു്.  ഞാന്‍  അങ്ങോട്ട് വിളിക്കാറില്ല.  മറന്നിട്ടല്ല, ഇഷ്ടമില്ലാഞ്ഞിട്ടല്ല.  വിളിക്കാം വിളിക്കാം എന്നു പറയുന്നതല്ലാതെ എന്തോ ഞാനതു ചെയ്യാറില്ല. എന്നിട്ടും  തമിഴ് നാട്ടുകാരിയായ, ഓണമില്ലാത്ത, ഒറ്റക്കു കഴിയുന്ന, മനസ്സില്‍ ഒരുപാട് സങ്കടങ്ങള്‍ പേറുന്ന രാജി ഓര്‍മ്മവച്ച് എന്നെ വിളിച്ചിരിക്കുന്നു ഓണത്തിനു്. സന്തോഷം തോന്നുന്നു, കൂടെ കുറ്റബോധവും. എന്തേ ഞാനവരെയൊന്നും തിരിച്ചോര്‍ക്കുന്നില്ല.

എന്റെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ അവസാനിക്കുന്നില്ല.

ഇതാ വീണ്ടു, ഫോണ്‍ അടിക്കുന്നു.  വിളിക്കുന്നതു് എന്റെ മറ്റൊരു സുഹ്രുത്ത്.  ഉത്തരാഞ്ചല്‍ ഡെറാഡൂണില്‍ നിന്നു്. ഗംഗാപ്രസാദ് ബഹുഗുണ. നമ്മുടെ ഓണം ഓര്‍മ്മവച്ചു വിളിക്കുന്ന അവരെല്ലാം എന്റെ  ബാംഗ്ലൂര്‍ കൂട്ടുകാര്‍. പാര്‍ക്കില്‍ പലപ്പോഴായി   നടക്കാന്‍ വന്നു്,  ഒരു കൈവീശല്‍, അല്ലെങ്കില്‍ ഒരു good morning മാത്രം പറഞ്ഞു കടന്നു പോയിരുന്ന അവരെയൊക്കെ ഒരു കൂട്ടായ്മയിലേക്ക് നയിക്കാന്‍ തുടക്കമിട്ടതു ഞാനായിരുന്നു എന്നു് അവര്‍ പറയുന്നു.. തമിഴ് നാട്ടുകാരിയായ രാജി, ഉത്തരാഞ്ചലില്‍ നിന്നുള്ള ബഹുഗുണയും ഭാര്യയും,  ഹരിയാനക്കാരന്‍ സായിറാം,  സുബ്രമണ്യം, ബാംഗ്ലൂരില്‍ നിന്നു തന്നെയുള്ള ഗീത......  എന്തുകൊണ്ടോ മലയാളികള്‍ ആരും ഉണ്ടായിരുന്നില്ല.

 സായിറാം എന്നെ വിളിച്ചില്ല, ഇങ്ങോട്ട് വിളിക്കുന്നതിനു മുന്‍പ് ഞാനങ്ങോട്ട് വിളിക്കട്ടെ.

അവരെല്ലാം അവിടെത്തന്നെയുണ്ട്.  എന്നെ എന്റെ സുഹ്രുത്തുക്കള്‍ ഓര്‍ക്കുന്നു ഇപ്പോഴും. അവര്‍ എന്നെ വല്ലാതെ മിസ്സ് ചെയ്യുന്നതായി പറയുന്നു.  അപ്പോള്‍ ഞാനൊരു നല്ല സുഹ്രുത്തായിരുന്നിരിക്കും അവര്‍ക്ക് അല്ലേ. ആണെന്നവര്‍ പറയുന്നു. അവിടെയായിരുന്നെങ്കില്‍ ഇന്നു ഞാന്‍ തീര്‍ച്ചയായും  അവര്‍ക്കൊരു ഓണസദ്യ കൊടുത്തേനേ...

ഞാന്‍  തിരിച്ചെത്തി നാട്ടില്‍.  തീര്‍ച്ചയായും സന്തോഷമുണ്ട്. പക്ഷേ ഞാന്‍ വല്ലാതെ മിസ്സ് ചെയ്യുന്നു, ബാംഗ്ലൂരിനെ, എല്ലാ പ്രഭാതങ്ങളിലും ഞാന്‍ നടക്കാറുള്ള  AECS ലേ ഔട്ടിലെ പാര്‍ക്കിനെ, ഈ ദിവസത്തെ ഒന്നുരണ്ട് ഫോണ്‍കോളുകള്‍ കൊണ്ട് ഈ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എനിക്കു തരുന്ന എന്റെ പാര്‍ക്ക് ഫ്രന്റ്സിനെ....അതൊരു വല്ലാത്ത ഫീലിങ്ങ് ആണ്. നിങ്ങള്‍ക്കതു മനസ്സിലാവുന്നുണ്ടോ എന്നെനിക്കറിയില്ല. മനസ്സിനു സന്തോഷം തോന്നാനും വിഷാദം തോന്നാനും അത്ര വലിയ കാരണമൊന്നും വേണ്ടാ എനിക്കു്.

 അല്ലെങ്കില്‍ വിരസമാവുമായിരുന്ന എന്റെ ഈ ദിവസത്തെ സന്തോഷം നിറച്ചുതന്ന കൂട്ടുകാരേ, നന്ദി നിങ്ങള്‍ക്കു്, മലയാളം അറിയാത്ത നിങ്ങളിതു് വായിക്കുന്നില്ല എങ്കില്‍ പോലും.

എഴുത്തുകാരി.


Tuesday, July 17, 2012

കഥയല്ലിതു്, പച്ചയായ ജീവിതം…….

ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ മുകുന്ദനെ കാണുന്നതു്.

വര്‍ഷങ്ങള്‍ക്കു മുന്‍പ്  വീട്ടിലെ  സ്ഥിരം ആളായിരുന്നു മുകുന്ദന്‍‍.  കറന്റ് ചാറ്ജ് ‍അടക്കാന്‍, മോട്ടര്‍ കേടുവരുമ്പോള്    നന്നാക്കാന്‍ ആളെക്കൊണ്ടുവരുവാന്‍, തേങ്ങ ഇടീക്കാന്‍,  ഇതിനൊക്കെ പുറമേ ഞാന്‍  ബാങ്കില്‍ നിന്നു ‍ നേരം വൈകി വരുന്ന ദിവസങ്ങളില്‍ അഛനു‍ കൂട്ടിരിക്കാന്‍ എല്ലാം മുകുന്ദനുണ്ടായിരുന്നു.  

കുറേ വൈകിയാണ് മുകുന്ദന്റെ കല്യാണം കഴിഞ്ഞതു്.  രണ്ട് കുട്ടികള്‍. ഒരു മകനും ഒരു മകളും. വീട്ടിലെ ഭാഗം കഴിഞ്ഞപ്പോള്‍ ഭാഗത്തില്‍ കിട്ടിയ  നെല്ലായിലെ സ്ഥലം വിറ്റിട്ട്  ഉള്ളിലേക്കു മാറി കുറച്ചു സ്ഥലം വാങ്ങി ഒരു കൊച്ചു വീടും വച്ചു.  പിന്നെ ഈ ഭാഗത്തേക്കധികം വരാതായി.  വീടിനടുത്തു തന്നെയുള്ള കാളന്‍ ലോനപ്പേട്ടന്റെ വലിയ പറമ്പിന്റെ കാര്യസ്ഥനായി കൂടി. വല്ലപ്പോഴും ഒന്നു കാണാറുണ്ട്. അത്ര തന്നെ.  മോള്‍ടെ കല്യാണമായപ്പോള്‍ ക്ഷണിച്ചു.  ഞാന്‍ പോയിരുന്നു. എന്നേക്കൊണ്ടാവുന്ന  ചെറിയ സഹായവും ചെയ്തു. അതു‍ കഴിഞ്ഞു ആറേഴു വര്‍ഷങ്ങള്‍ കഴിഞ്ഞു.

കുറച്ചു നാളുകളായി ഞാനും പലായനത്തിലായിരുന്നല്ലോ.  വിവരമൊന്നും അറിയാറില്ല. ഇതിനിടയില്‍ എപ്പഴോ ഞാനറിഞ്ഞിരുന്നു,  മകളുടെ കല്യാണത്തില്‍ എന്തോ പ്രശ്നമാണെന്നും ഡൈവോഴ്സിനുള്ള കാര്യങ്ങള്‍ നടന്നു കൊണ്ടിരിക്കയാണെന്നും.  വളരെ നേരത്തേ  കല്യാണം കഴിഞ്ഞു.   ‍  

ഒരു മാസം മുന്‍പ് ഞാന്‍ മുകുന്ദന്റെ വീട്ടില്‍ പോയിരുന്നു.   മുകുന്ദനെ കണ്ടിട്ട് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.ഒരു ഭ്രാന്തനേപ്പോലെ. എന്നോടൊന്നും മിണ്ടിയില്ല, പരിചയം പോലും കാണിച്ചില്ല. ഭാര്യ, രാധ വന്നു, ‍  എന്നോട് ചോദിച്ചു, ഒന്നും അറിഞ്ഞില്ലേ എന്ന്. പുതിയ വിവരങ്ങള്‍ ഒന്നും എനിക്കറിയില്ലായിരുന്നു. 

ഞങ്ങളുടെ സുധി പോയെന്നു പറഞ്ഞുകരഞ്ഞപ്പോഴും എനിക്കു മുഴുവന്‍ പിടികിട്ടിയില്ല. മകന്‍ സുധി, ഒരു വര്‍ഷം മുന്‍പ് വെള്ളത്തില്‍ പോയി മരിച്ചു. ഇരുപത്തഞ്ചില്‍ താഴെയേ വരൂ പ്രായം.  കൂടുതലൊന്നും ഞാന്‍ ചോദിച്ചില്ല. എന്തു ചെയ്യണം, എന്തു പറയണം എന്നറിയാത്ത ഒരവസ്ഥയിലായി ഞാന്‍. 

ആ മൌനത്തില്‍നിന്നു്, ആ അന്തരീക്ഷത്തില്‍ നിന്നു  ഒന്നു പുറത്ത് കടക്കുന്നതെങ്ങനെ എന്നറിയാതെ  പകച്ചുനില്‍ക്കുമ്പോള്‍,  മുറ്റത്തു കളിക്കുന്നു മിടുക്കിയായ  അഞ്ചാറുവയന്സ്സുള്ള ഒരു പെണ്‍കുട്ടി.  അവളോടെന്തെങ്കിലും പറഞ്ഞ് അന്തരീക്ഷത്തിന്റെ കനമൊന്നു കുറക്കാം എന്നു കരുതി പേരെന്താ മോളേ എന്നു ചോദിച്ച എനിക്കു  കിട്ടിയതു് അടുത്ത ഇടിത്തീ. ഉത്തരം പറഞ്ഞതു് മോളല്ല, അമ്മയാണ്, അവള്‍ക്കു മിണ്ടാന്‍ പറ്റില്ല എന്നു്.

എന്തു പറഞ്ഞാണ് ഞാന്‍ അവിടെ നിന്നിറങ്ങിയതെന്നെനിക്കു  തന്നെ അറിയില്ല.

പത്തിരുപത്തഞ്ചു വയസ്സ്കുമ്പോഴേക്കും ഒരു കുട്ടിയുമായി ഡൈവോഴ്സു ചെയ്ത  മകള്‍ വീട്ടില്‍. ശരിക്കു പറഞ്ഞാല്‍ ഇപ്പോള്‍ കല്യാണപ്രായം ആകുന്നതേയുള്ളൂ അവള്‍ക്കു്.  അവളുടെ മകള്‍ക്കിപ്പോള്‍ അഞ്ചാറു വയസ്സുണ്ട്. കൂടുതല്‍ പഠിച്ചിട്ടുമില്ല. അതുകൊണ്ട് വലിയ ജോലിയൊന്നും പ്രതീക്ഷിക്കണ്ട.   ആ കൊച്ചുകുട്ടിക്കാണെങ്കിലോ മിണ്ടാനും കഴിയില്ല. ഇപ്പോളിതാ ഒരേ ഒരു മകനും മരിച്ചു.‍

ഇതിനെയെന്താ വിളിക്കേണ്ടതു്, വിധിയുടെ ക്രൂരതയെന്നോ മുജ്ജന്മപാപമെന്നോ…. അറിയില്ല.

 

എഴുത്തുകാരി.

Monday, April 2, 2012

നഷ്ടമാവുന്ന വേരുകള്‍….

പുഴക്കരയിലൊരു വീട്.  വീട്ടില്‍നിന്നിറങ്ങാം  പുഴക്കടവിലേക്കു്.  പണ്ടൊക്കെ ഒരു  ചെറിയ വഞ്ചിയുണ്ടാവുമായിരുന്നു അക്കരെയുള്ള മിക്ക വീടുകളിലും. എല്ലാവര്‍ക്കും അറിയാം  വഞ്ചി തുഴയാന്‍. ‍ തോണി തുഴഞ്ഞ് ഇക്കരെയെത്തിയാല്‍ നെല്ലായി സിറ്റിയായി. ഇവിടത്തെ അങ്ങാടിയില്‍ കിട്ടാത്തതൊന്നുമില്ല.‍   ഉപ്പ്  തൊട്ട് കര്‍പ്പൂരം വരെ എല്ലാമുണ്ട്

സാമിയുടെ പലചരക്കു കട, റേഷന്‍ പീടിക, വാസുവിന്റെ  മുറുക്കാന്‍ കട/പെട്ടിക്കട, രാമന്‍ കുട്ടിനായരുടെ ചായപ്പീടിക, രാവുണ്ണിയുടെ ബാര്‍ബര്‍ ഷാപ്പ്,  ശിവരാമന്റെ  തുന്നല്‍ക്കട. നടുവില്‍ ബസ്സ് സ്റ്റോപ്പും  തണല്‍  വിരിച്ചു നില്‍കുന്ന ആലും ആല്‍ത്തറയും. അതിനു താഴെയാണ് നാട്ടിലെ കൂട്ടം കൂടലു മുഴുവനും.  നിരവധി പൂവണിഞ്ഞതും പൂവണിയാത്തതുമായ പ്രണയങ്ങള്‍ക്കു നിശബ്ദസാക്ഷി. ഇത്തിരി അങ്ങോട്ട് നീങ്ങിയാല്‍ വടക്കേ നെല്ലായില് കള്ള് ഷാപ്പ്. ഇത്രേയുള്ളൂ നെല്ലായി അങ്ങാടി. അതുപോലുമില്ലാത്ത അക്കരെക്കാര്‍ക്ക്   ഇതൊരു സൂപ്പര്‍ മാര്‍ക്കറ്റ് തന്നെ.  സ്ത്രീകളും കുട്ടികളുമെല്ലാം വഞ്ചി തുഴഞ്ഞ് വരും. അമ്പലക്കടവില്‍  വഞ്ചി കെട്ടിയിട്ട്, നെല്ലായി സൂപ്പര്‍ മാര്‍ക്കറ്റും, അതു പോരെങ്കില്‍ ഇത്തിരീം കൂടി വല്യ  കൊടകരേലോ പുതുക്കാടോ പോയി  വരുമ്പോഴേക്കും ഇക്കരെയുള്ള കുട്ടികള്‍ക്കു്   ഇത്തിരി നേരം   വഞ്ചിയും കളിക്കാം.

ഇതൊക്കെ പഴങ്കഥ.  തല്‍ക്കാലം   ഓര്‍മ്മകളെ  അവിടെ നിര്‍ത്തിയിട്ട് ഞാന്‍ തിരിച്ചുവരാം. അയവിറക്കലൊക്കെ പിന്നെയാവാം.

പറഞ്ഞുവന്നതിതൊന്നുമല്ല, തമാശയുമല്ല, വേരുകള്‍ നഷ്ടപ്പെടുന്ന ഒരുപാട് അഛന്മാരുടെ, അമ്മമാരുടെ കഥ.‍

പുഴക്കരയില്‍ ഒന്നര ഏക്കര്‍ സ്ഥലം.   അതിനു നടുവിലൊരു വീട്. അതില്‍  മാവുകള്‍ പലതരം- സുന്ദരി മാവ്, തൊലികയ്പന്‍, കിളിച്ചുണ്ടന്‍,   വല്യ വല്യ ചക്ക മരങ്ങള്‍  (എന്നു വച്ചാല്‍ പ്ലാവ് തന്നെ) , പേരക്ക, കടച്ചക്ക (ശീമച്ചക്ക), കുടപ്പുളി, ഇരുമ്പന്‍ പുളി, നെല്ലി, അരിനെല്ലി, എല്ലാമുണ്ട്.  തെങ്ങ്, കവുങ്ങ്, ജാതി എന്നിവയും. പ്ലാശ്, പുളി എല്ലാമുണ്ട്, ചുരുക്കത്തില്‍ പണ്ടത്തെ ഒരു പറമ്പില്‍ എന്തൊക്കെയുണ്ടാവുമോ, അതൊക്കെയുണ്ട്.  ആ അമ്മയുടെ  ഭാഷയില്‍ പറഞ്ഞാല്‍ ഒരു മഴ പെയ്താല്‍  പഴുത്ത ചക്കേം മാങ്ങേം വീണീട്ട് ചളിപിളിയാവും. ചവിട്ടീട്ട് നടക്കാന്‍ വയ്യാണ്ടാവും.   

അതിനു നടുവിലാണ് വീട്. 5 പെണ്മക്കള്‍ അവര്‍ക്ക് താഴെ ഒരു മകനും.  വീട് നിറയേ ആളുകള്‍. കല്യാണം കഴിച്ചുകൊണ്ട് വന്നു്  പത്ത്നാല്പത്തഞ്ച് വര്‍ഷം അവരവിടെ ജീവിച്ചു. പ്രായം 70 കഴിഞ്ഞു.  മൂത്ത പെണ്മക്കളുടെ മക്കളുടേയൊക്കെ കല്യാണം കഴിഞ്ഞുതുടങ്ങി. 4 വര്‍ഷം മുന്‍പ് ഭര്‍ത്താവു മരിച്ചപ്പോള്‍ നാട് വിട്ട് അവര്‍ക്കീ നഗരത്തിലേക്കു ചേക്കേറേണ്ടിവന്നു. മകനും ഭാര്യയും ഈ നഗരത്തിലെ ഐ ടി ജീവനക്കാര്‍.   അവര്‍ ഇവിടെ ഒരു പ്ലോട്ട്  വാങ്ങി വീട് പണിയാനുള്ള ഒരുക്കത്തിലാണ്. അടുത്തൊന്നും നാട്ടിലേക്കു തിരിച്ചുപോകാമെന്ന പ്രതിക്ഷയില്ലല്ലോ.

നാട്ടിലെ സ്ഥലത്തിന്റെ കച്ചവടം  ശരിയായിരിക്കുന്നു. നല്ല വില കൊടുത്ത് (ഒരു കോടി) അതു വാങ്ങാന്‍ ഒരാള്‍ വന്നിരിക്കുന്നു. കരാറെഴുതി സമയം പോലും വേണ്ടാ, എത്രയും വേഗം ആധാരം നടത്താന്‍  തയ്യാറുള്ള ഒരാള്‍.  അത്രയധികം ഇഷ്ടമായത്രേ ആ സ്ഥലം.  എങ്ങിനെ ഇഷ്ടമാവാതിരിക്കും, കേട്ടിട്ട് എനിക്കു തന്നെ ഇഷ്ടം തോന്നുന്നു. (ഇഷ്ടമേയുള്ളൂ, കാശില്ല).

അവരിപ്പോള്‍ നാട്ടില്‍ പോയിരിക്കയാണ്, അതുമായി ബന്ധപ്പെട്ട എന്തോ കാര്യത്തിനു്.  അതു മാത്രമല്ല, നാട്ടില്‍ അമ്പലത്തില്‍ ഉത്സവമാണ്.  ഈ വര്‍ഷം കൂടി  എല്ലാരും കൂടി ആ വീട്ടില്‍ ഒത്തുകൂടാന്‍. പെണ്മക്കളോടും പേരക്കുട്ടികളോടുമൊക്കെ വരാന്‍ പറഞ്ഞിരിക്കയാണ്.  ഇനി അവിടെ  ആഘോഷങ്ങളില്ലല്ലോ അവര്‍ക്കു്. 

ഇന്നലെ ആ അമ്മ എന്നോടൊരുപാട് നേരം സംസാരിച്ചു. (നാട്ടില്‍ ഞങ്ങള്‍ ഒരു പുഴയുടെ (കുറുമാലിപ്പുഴ) അക്കരേയും ഇക്കരേയുമായിരുന്നു.  ഇവിടെ ഒരു റോഡിന്റെ അപ്പുറവും ഇപ്പുറവും). അമ്മക്കറിയാം ഇനി തനിച്ചവിടെ നാട്ടില്‍ ചെന്നു നില്‍ക്കാനാവില്ലെന്നു്, ഇനിയുള്ള തന്റെ ജീവിതം ഇവിടെയാണെന്നു്. അല്ലെങ്കിലും രണ്ടോ മൂന്നോ മാസം കൂടുമ്പോഴേ നാട്ടില്‍ പോകാറുള്ളൂ. അതും രണ്ടോ മൂന്നോ ദിവസം. ‍എന്നാലും നാട്, അവിടെ സ്വന്തമായിട്ടൊരു വീട്  ഉണ്ട്, എന്ന ആ തോന്നല്‍ തന്നെ ഇല്ലാതാവുക എന്നു വച്ചാല്‍! ഇനി ഇപ്പോള്‍ അതും  വേണ്ടല്ലോ. അമ്മയുടെ ഭാഷയില്‍ കൊടുത്ത പെണ്മക്കളുടെ വീട്ടില്‍  ചെന്നു നിക്കണതു് മോശമല്ലേ?

ആരെ എപ്പോ കണ്ടാലും മറക്കാതെ ചോദിക്കുന്ന ഒരു ചോദ്യമല്ലേ, ഇനി എന്നാ നാട്ടില്‍ പോവുന്നേ എന്നു്.‍ അല്ലെങ്കില്‍ ഓണത്തിനു്, വിഷുവിനു് നാട്ടില്‍ പോവുന്നില്ലേ എന്നു്. ‍ഇനി  അങ്ങനെ ഒരു ചോദ്യത്തിനേ പ്രസക്തി ഇല്ലെന്നു വന്നാല്‍!

പെണ്മക്കള്‍ക്കൊക്കെ എന്തെങ്കിലും കൊടുക്കണം, എന്നാലും ബാക്കിയുണ്ടാവും. അതുകൊണ്ട് ഒരു ചെറിയ വീട് അവിടെ വാങ്ങാന്‍ ഞാനവനോട് പറഞ്ഞിട്ടുണ്ട്.   അതു കേക്കുമായിരിക്കും എന്ന മോഹത്തിലാണ് ആ അമ്മ.

ആ മകന്‍ അതു കേക്കുമായിരിക്കും, ഇല്ലേ?

 

എഴുത്തുകാരി.

Wednesday, March 7, 2012

ഒറ്റക്കമ്പി വീണാനാദം....


ഇന്നെന്താ ആരും വന്നില്ലേ,   ആരേം കാണാനില്ലല്ലോ.

അതോ ഇനി എല്ലാവരും പോയതാണോ?   സ്വന്തം ജീവിതത്തിലേക്കും ദിവസത്തിന്റെ തിരക്കുകളിലേക്കും. എല്ലാരും പോട്ടെ, എനിക്കു തിരക്കൊന്നുമില്ലല്ലോ, പിന്നെ ഞാനെന്തിനാ ഓടിപ്പോകുന്നതു്?  എന്‍റെ തിരക്കുകൾ തീരുമാനിക്കുന്നതിപ്പോള്‍ ഞാൻ തന്നെയല്ലേ. കൃത്യസമയത്ത്
ഓടിയെത്താനില്ലല്ലോ എനിക്കെങ്ങും.

പതിവു് നടത്തം കഴിഞ്ഞ് ഞാനാ തണുത്ത സിമെന്റ് ബഞ്ചിലിരുന്നു.. ചുറ്റും ചൂടാണെങ്കിലും, അവിടെ മാത്രം തണുപ്പാണ്. പേരറിയാത്ത ഏതോ മരം തണൽ വിരിച്ചുനിൽക്കുന്നു. നിറയെ ചോരനിറമാർന്ന  പൂക്കളും. പിന്നെയുമുണ്ട് പൂക്കള്‍ . ചെമ്പരത്തിയും, നീലക്കടമ്പും,  ബോഗൻവില്ലയും.....

ധാരാളം ചെറിയ ചെറിയ പഴങ്ങൾ കായ്ച്ചുനിൽക്കുന്നൊരു മരമുണ്ട്. കടുത്ത മധുരമുള്ള, ചുവന്നു തുടുത്ത കൊച്ചു കൊച്ചു പഴങ്ങൾ. ആരും പറിക്കാറില്ല. നടക്കാൻ വരുന്നവരാരും അതു നോക്കാറേയില്ല.

കുറച്ചു പഴങ്ങൾ  പറിച്ചെടുത്തു. അതും ഇപ്പോഴൊരു ശീലമായിരിക്കുന്നു, കുറച്ചെങ്കിലും കിട്ടിയില്ലെങ്കിൽ എന്തോ ഒരു സുഖമില്ല.നാട്ടിലെ പറമ്പിലും വേലിയിലും മുള്ളൻകായും കാരക്കയും പറിച്ചുതിന്ന ശീലമാവും. അതൊക്കെ കഴിഞ്ഞിട്ട്  കാലമെത്രയോ കൊഴിഞ്ഞിരിക്കുന്നു.

കൈനിറയെ പഴങ്ങളും കൊണ്ട് ഞാനാ തണുത്ത സിമെന്റ്   ബെഞ്ചിലിരുന്നു. ചെറിയ ഒരു കാറ്റ് ഓടിനടക്കുന്നു.   ഇഷ്ടപ്പെട്ട കുറച്ചു പാട്ടുകളുണ്ട് മൊബൈലിൽ.  വച്ചപ്പോൾ ആദ്യം വന്നതു് ഈ പാട്ടാണ്.

"ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാൻ...ഏകഭാവം, ഏതോ താളം...."  

ഇന്നു രാധികയും വന്നില്ല.  വരാതിരുന്നതും നന്നായി. ഇന്നെന്തോ ഒറ്റക്കിരിക്കാൻ തോന്നുന്നു.  നിയന്ത്രണമില്ലാതെ  മനസ്സ് പാഞ്ഞുപോവുന്നു, കടിഞ്ഞാൺ നഷ്ടപ്പെട്ട കുതിരയേപ്പൊലെ.. അങ്ങനെ കെട്ടഴിഞ്ഞുപോകാൻ അനുവദിക്കാറില്ല.  പക്ഷേ ഇന്നെന്തോ തിരിച്ചുപിടിക്കാൻ മിനക്കെട്ടില്ല. പോട്ടെ, ഇഷ്ടമുള്ളിടത്തേക്ക്.

ഒരുപാടോർമ്മകൾ മനസ്സിലേക്കിരച്ചു കയറുന്നു. ഇല്ല, ഒന്നുമോർക്കാറില്ല, ഈയിടെയായിട്ട്.

ഗംഗാപ്രസാദും ഭാര്യ മാധുരിയും വന്നു കൈകൂപ്പി നമസ്തേ പറഞ്ഞിട്ട് തണലുള്ള ബെഞ്ച് തേടിപ്പോയി. എഴുപത്തഞ്ചു കഴിഞ്ഞ ഗംഗാപ്രസാദും, നിഴൽ പോലെ ഭാര്യയും.  ഒരാളെ തനിച്ചു കാണില്ല ഒരിക്കലും.   എന്നും വരും. അഞ്ചോ പത്തോ മിനിറ്റ് നടന്നിട്ട്  ഒഴിഞ്ഞ ഒരു  ബെഞ്ചിലിരിക്കും.   ഒരുപാട് നേരം സംസാരിച്ചിരിക്കും. അവരുടെ മാത്രം ലോകത്ത്. അതായിരിക്കാം അവർക്കു ഏറെ ഇഷ്ടം.

"ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു,  ഈറൻ മുകിൽ മാലകളിൽ ഇന്ദ്രധനുസ്സെന്നപോലെ..."   ദാസേട്ടന്റെ ശബ്ദം വീണ്ടും.

അവർ പോയി, വീണ്ടും കൈകൂപ്പി നമസ്തേ പറഞ്ഞിട്ട്.

ഞാനും പതുക്കെ എഴുന്നേറ്റു.  പോണം എനിക്കും  തിരികെപ്പോണം എന്‍റെ ജീവിതത്തിലേക്കു്.


എഴുത്തുകാരി.




Monday, January 23, 2012

ആരും അറിയാത്ത കഥ

പണ്ട് പണ്ട്, ഒരു  രാജകൊട്ടാരം.  മഹാരാജാവ്, മഹാരാജ്ഞി.  മഹാരാജകുമാരി. ചിറകുള്ള കുതിരപ്പുറത്ത് പറന്നുവരുന്ന രാജകുമാരനില്ല ഈ കഥയിൽ.

രാജകുമാരി സുന്ദരി, മിടുമിടുക്കി,ആവശ്യത്തിലധികം കുറുമ്പും.   ആരും കാട് കയറണ്ടാ, പ്രായം മധുരപ്പതിനേഴും പതിനെട്ടുമൊന്നുമല്ല.  വെറും അഞ്ചോ ആറോ അല്ലെങ്കിൽ ഏഴോ എട്ടോ. എല്ലാവരുടേയും ഓമനയാണവൾ.  ഒരു  കുസൃതിക്കുടുക്ക.

ഇനി കഥയിലേക്കു്....

അന്നു്      എല്ലാവർക്കുമൊന്നും  മീശ വക്കാൻ അനുവാദമില്ല  (പണ്ട് പണ്ടാണേയ്).  മഹാരാജാക്കന്മാർക്കാവാം.  വേണമെങ്കിൽ ഗുരുക്കന്മാർക്കുമാവാം.   പക്ഷേ  ശിഷ്യന്മാർക്ക്, ഒരു കാരണവശാലും അതു് അനുവദിക്കപ്പെട്ടിട്ടില്ല.  ബഹുമാനക്കുറവാണത്രേ അതു്. കൊലകൊമ്പന്മാരായ അമ്മാവന്മാരുടെ മുൻപിൽ മീശ വച്ചു ചെല്ലാൻ മരുമക്കൾ  ധൈര്യപ്പെട്ടിട്ടും അധികകാലം ആയില്ലെന്നു തോന്നുനു.

അങ്ങിനെയിരിക്കുന്ന കാലത്ത്,  നമ്മുടെ കൊച്ചുരാജകുമാരിക്കൊരു കുറുമ്പു തോന്നി.  കൊട്ടാരത്തിലെ ഗുരുവിന്റെ  ശിഷ്യൻ  നല്ല ഉറക്കം.   അവൾ അവനൊരു സുന്ദരൻ  മീശ വരച്ചുകൊടുത്തു.  പാവം ഒന്നുമറിഞ്ഞില്ല.  ഉണർന്നെണീറ്റ്  നേരേ ചെന്നതു ഗുരുവിന്റെ മുൻപിൽ. പോരേ പൂരം.

സംഭവം പ്രശ്നമായി, പ്രശ്നം ഗുരുതരമായി. എന്തു്,  ഇത്തിരിപ്പോന്ന ഇവൻ  തന്നേക്കാൾ വലിയ മീശ വക്കുകയോ. ഗുരുനിന്ദയല്ലേ ഇതു്.  നെവർ, ഇതനുവദിക്കാൻ വയ്യ.  ആകെ പ്രശ്നമായി.  മാനഹാനി സഹിക്കാൻ വയ്യാതെ പാവം ശിഷ്യൻ ജീവിതം അവസാനിപ്പിച്ചു.  പക്ഷേ വെറുതെ അങ്ങിനെ അങ്ങ്  പോയാലോ.  അതിലെന്തോന്നു ത്രിൽ.  അന്നൊക്കെ സൗകര്യം പോലെ എടുത്ത് പ്രയോഗിക്കാൻ ഒരായുധമുണ്ടല്ലോ, ശാപം.  നമ്മുടെ ശിഷ്യനും പ്രയോഗിച്ചു അതിലൊരെണ്ണം. ആരാണോ ഇതു ചെയ്തതു്,  അവൻ/അവൾ  ആവശ്യമില്ലാതെ പഴി കേൾക്കാൻ ഇടവരട്ടെ---------

കാലം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.  അവളുടെ കുസൃതി കൂടുന്നതല്ലാതെ കുറയുന്നില്ല.

മറ്റൊരു ദിവസം.....

 കൊട്ടാരത്തിലെ പുരോഹിതന്മാർക്കു്   വെറുതേ കണ്ട് മോഹിക്കാമെന്നല്ലാതെ, പെണ്ണെന്ന വർഗ്ഗത്തിനെ  അബദ്ധത്തിൽ പോലും ഒന്നു തൊടാൻ  പാടില്ലത്രേ.   അതിനി ഒരു കൊച്ചുപെൺകുട്ടിയായാൽ പോലും. പെണ്ണാണോ, രക്ഷയില്ല.  അവളുണ്ടോ വിടുന്നു. എന്നെ തൊടല്ലേ എന്നെ  തൊടല്ലേ എന്നു പറഞ്ഞുനടന്ന ഈ വകുപ്പിൽ പെട്ട  ഒരു കക്ഷിയെ  അവൾ പിന്നിൽനിന്നുപോയി ഒന്നു പതുക്കെ തൊട്ടുപോലും.  ദാ വരുന്നു  ശാപം നമ്പർ ടൂ.  അവൾ   നല്ല കാര്യം ചെയ്താൽ പോലും ആരും അതറിയാതെ പോട്ടെ.

പാവം കുട്ടി, അവളിതൊന്നും അറിയുന്നില്ല. അവൾ വളർന്നു.  ആരും കണ്ടാൽ കൊതിക്കുന്ന രാജകുമാരിയായി.  കല്യാണപ്രായമായി, കല്യാണവും കഴിച്ചു, ആരെയാണെന്നല്ലേ, സാക്ഷാൽ ദശരഥ മഹാരാജാവു്,അയോദ്ധ്യാരാജൻ.  ഇപ്പോൾ മനസ്സിലായോ രാജകുമാരി ആരാണെന്നു്. സാക്ഷാൽ കൈകേയി. ചക്രവർത്തിക്കു് ഏറ്റവും പ്രിയപ്പെട്ടവളായി മാറിയ കൈകേയി അങ്ങിനെ  അയോദ്ധ്യയിലെത്തി. ഇനിയൊക്കെ ചരിത്രം, പുരാണം,എല്ലാവർക്കും അറിയുന്ന കഥ.

കാലചക്രം ഉരുണ്ടുരുണ്ട് പോയി. ഗംഗയിലെ വെള്ളം ഒരുപാടൊരുപാട് ഒഴുകിപ്പോയി. വസന്തം, ശിശിരമൊക്കെ പലപ്രാവശ്യം വന്നുപോയി.   രാമ, ലക്ഷ്മണ, ഭരത, ശത്രഘ്നൻ മാരൊക്കെ വളർന്നു വലുതായി. രാമന്റെ പട്ടാഭിഷേകമായി.  ആ നേരത്താണല്ലോ നമ്മുടെ കഥാനായിക ചുവപ്പുകൊടി കാണിച്ചതും, ഭരതനെ രാജാവാക്കണമെന്ന ഡിമാൻഡ് വച്ചതും,  രാമനെ കാട്ടിലേക്കയച്ചതും.   രാമൻ  പോയി, കൂടെ ലക്ഷ്മണനും സീതയും. ദശരഥൻ പുത്രദു:ഖം താങ്ങാനാവാതെ   മരിച്ചു.   ഇതിനെല്ലാം കാരണക്കാരിയായ കൈകേയിയെ എല്ലാവരും വെറുത്തു.

 ഭരതൻ പോലും ലജ്ജിച്ചൂ, ഈ അമ്മയുടെ വയറ്റിൽ  പിറന്നല്ലോ എന്നോർത്ത് .  14 വർഷം കഴിഞ്ഞു,  രാമൻ വന്നു. ആദ്യം പോയതു് കൈകേയി അമ്മയുടെ അടുത്ത്.  കെട്ടിപ്പിടിച്ചു, പൊട്ടിക്കരഞ്ഞു.  എന്താ കാര്യം.  രാമനു മാത്രം അറിയാമായിരുന്നത്രേ കൈകേയി 14 വർഷം മുൻപ്  അങ്ങിനെ ഒരു ഡിമാൻഡ് വച്ചതിന്റെ റീസൺ.  ജ്യോതിഷപ്രകാരം, ആ സമയത്ത്   സിംഹാസനത്തിലിരിക്കുന്ന ആൾ മരിക്കുമായിരുന്നു.   അതിൽ നിന്നു രാമനെ രക്ഷിക്കാനുള്ള ഒരു സൂത്രമായിരുന്നു  വനവാസം ഡിമാൻഡൊക്കെ. രാമനെ കാട്ടിലേക്കയച്ചിട്ട്  ഭരതൻ  രാജാവാകാൻ സമ്മതിക്കില്ല എന്നും ഉറപ്പായിരുന്നു കൈകേയിക്കു്.  സോ  അതും  നോ പ്രോബ്ലം.

പക്ഷേ കഥയിലെ രണ്ട് വില്ലനമാരില്ലേ, പണ്ടത്തെ ശാപങ്ങൾ.  അവരാണ് പണി പറ്റിച്ചതു്. കൈകേയി ഈ ചെയ്ത നല്ല കാര്യം ആരും അറിഞ്ഞുമില്ല, എല്ലാവരുടേയും പഴി കേൾക്കേണ്ടിയും വന്നു.  പാവം കൈകേയി,  ഒരു ദുഷ്ടകഥാപാത്രമായി  മാറി.

കഥ കഴിഞ്ഞു. കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു കഥ? അധികമാരും കേട്ടിരിക്കാൻ വഴിയില്ലെന്നു തോന്നി, അതാ അതിവിടെ പറഞ്ഞതു്.  ഞാനീയടുത്താ ഈ കഥ കേട്ടതു്. വായിച്ചിട്ടുമില്ല ഇതുവരെ. ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ  പലതും പറഞ്ഞിരിക്കുന്ന കൂട്ടത്തിൽ ശ്രീധരേട്ടനാ പറഞ്ഞതു്, നീ ഇങ്ങനെയൊരു കഥ് കേട്ടിട്ടുണ്ടോ എന്നു്.

ഇനിയൊരു മുൻകൂർ ജാമ്യം:  അറിയാല്ലോ  കഥയിൽ ചോദ്യമില്ല.  എന്നാലും ചോദ്യങ്ങളുള്ളവർക്ക് ചോദിക്കാം.. പക്ഷേ  ഉത്തരങ്ങളില്ല എന്റെ കയ്യിൽ.  കൂടുതൽ അറിയാവുന്നവർ പറയട്ടെ. 

എഴുത്തുകാരി.

Friday, December 23, 2011

തണുപ്പ്......

എന്തൊരു തണുപ്പ്!.  രണ്ടു ദിവസമായി വെയിലു തീരെയില്ല. മൂടിക്കെട്ടി നിൽക്കുന്നു...  ആദ്യമായിട്ടല്ലേ ഇവിടെ.  ഈശ്വരാ ഇതിനിയും കൂടിക്കൂടി വരുമത്രേ.  എന്നിട്ടു കുറഞ്ഞുകുറഞ്ഞു വരുന്നതെന്നാണാവോ, അതറിയില്ല.

  ഇന്നലെ ഹരിദാസും സുമയും വന്നിരുന്നു.  ഞാൻ തണുപ്പെന്നു പറഞ്ഞപ്പോൾ സുമക്കു ചിരി  " തണുപ്പോ, ഇതോ, ഇതൊന്നുമായിട്ടില്ല അടുത്ത മാസമാവട്ടെ. അപ്പോ കാണാം. കിടക്കയൊക്കെ ഇങ്ങിനെ വെള്ളം വെള്ളം പോലിരിക്കും" .  അപ്പോ ഇതൊന്നുമല്ലേ ഇവിടത്തെ തണുപ്പ്.    പിന്നെ പറഞ്ഞതു സുമയായതുകൊണ്ട്, ഒരു അമ്പതു ശതമാനം മാർജിൻ കൊടുക്കാം. പകുതി വിശ്വസിച്ചാൽ മതി എന്നർഥം.  ഞാൻ പക്ഷേ സന്നാഹങ്ങളൊക്കെ  റെഡിയാക്കി വച്ചിട്ടുണ്ട്. സ്വെറ്ററുണ്ട്, ഷാളുണ്ട്, കമ്പിളിപ്പുതപ്പുണ്ട്.

പറയാൻ തുടങ്ങിയതു ഇതല്ല.  വിചിത്രയേക്കുറിച്ചാണ്. വിചിത്ര അടുത്തുള്ള വീടുകളിലൊക്കെ പണിക്കു പോവും. ഞാനും  വല്ലപ്പോഴും അത്യാവശ്യത്തിനു വിളിക്കാറുണ്ട്.  അവൾക്കു്  മക്കൾ 6.  മൂത്ത മകനു് 20 വയസ്സായിട്ടുണ്ടാവും.  അതിനു താഴെ വരിവരിയായി ബാക്കി അഞ്ചുപേർ.  അവൾക്കു  കഷ്ടി 40  കാണുമായിരിക്കും.  മകൻ അത്യാവശ്യം കൂലിപ്പണിക്കു പോയിത്തുടങ്ങി. ഭർത്താവ് പണിക്കു പോയാൽ പോയി, ഇല്ലെങ്കിലില്ല.  24 മണിക്കൂറും വെള്ളത്തിൽ. അവസാനം വിചിത്ര അയാളെ  അടിച്ചു പുറത്താക്കി. അടുത്തുള്ള ഒരു പണിതീരാത്ത കെട്ടിടത്തിന്റെ വാരാന്തയിലാണിപ്പോൾ   അയാൾ താമസം.

വിചിത്രയുടെ വീട്, കാടുപിടിച്ചു് കിടക്കുന്ന ഒരു സ്ഥലത്തിന്റെ നടുവിൽ കുറച്ചു സ്ഥലത്ത്  ഈ നീലക്കളറിലുള്ള ഷീറ്റ് ഇല്ലേ, അതു് വലിച്ചു കെട്ടിയ മേൽക്കൂര. താഴെയൊക്കെ മണ്ണ് തന്നെ.  ഒരു ദിവസം ആ താഴെയുള്ള പയ്യൻ കാലിൽ ഒരു കെട്ടും വച്ചു നടക്കുന്നു. അന്വേഷിച്ചപ്പോഴെന്താ, കാലിൽ എലി കടിച്ചതാണത്രേ. വളരെ നിസ്സാരമായിട്ടാ പറയുന്നെ. കുറച്ചു മഞ്ഞളും ചുണ്ണാമ്പുമൊക്കെ വച്ചു കെട്ടിയിട്ടുണ്ട്. ഡോക്ടറെ കാണിക്കണ്ടെ എന്നു ചോദിച്ചപ്പോൾ, ഇതിനിത്ര ഡോക്ടറെ  കാണിക്കാനെന്തിരിക്കുന്നു.എന്നു പറഞ്ഞിട്ടൊരു ചിരി.  ഞാനൊരു വിഡ്ഡിത്തം പറഞ്ഞപോലെ.  ഇതൊക്കെ ഇവിടെ പതിവാണെന്നു്.

കുറച്ചുനാൾ മുൻപത്തെ മറ്റൊരു  കഥ.  വിചിത്രയുടെ മൂത്ത മകൻ  രാത്രി കിടക്കുമ്പോൾ തല വക്കുന്നതു് ഷീറ്റ് വലിച്ചുകെട്ടാൻ ഇട്ടിട്ടുള്ള കല്ലിൽ.  ഇടക്ക്  ശബ്ദങ്ങളൊക്കെ കേക്കാറുണ്ടത്രേ.     നമ്മൾ ഓടൊക്കെ ഇളക്കി പുര മേയില്ലേ ഇടക്കു്, ഒരു ദിവസം അതുപോലെ ആ ഷീറ്റൊന്നു വലിച്ചുകെട്ടാൻ
കല്ലൊക്കെ ഇളക്കി മാറ്റിയപ്പോൾ അതിനകത്തു് നല്ല മൂർഖൻ പാമ്പ്, ഫാമിലി ആയിട്ട്. ഒന്നല്ല, രണ്ട്.  അതിനെ അടിച്ചുകൊന്നു് ഒരു ദിവസം മുഴുവൻ പ്രദർശിപ്പിക്കാൻ വച്ചിരുന്നത്രേ.

മൂർഖൻ പാമ്പിൽ തലവച്ചുറങ്ങുന്നവർക്കാണോ എലിയെ പേടി!.

സ്വെറ്ററിട്ട്, ഷാൾ പുതച്ച്, കട്ടിലിൽ  കിടന്നു് കമ്പിളിപ്പുതപ്പ് പുതച്ചുറങ്ങുന്ന ഞാൻ പറയുന്നു  തണുക്കുന്നുവെന്ന്.  വെറും ഷീറ്റ്  മാത്രം മേൽക്കൂരയുള്ള,  പാമ്പും എലിയും ഓടുന്ന വെറും നിലത്ത്  കൊച്ച  കുട്ടികളെയും കൊണ്ടു കിടന്നുറങ്ങുന്ന  വിചിത്രക്കും തണുക്കുന്നുണ്ടാവില്ലേ. വിചിത്രയുടെ  തണുപ്പിനാണോ എന്റെ തണുപ്പിനാണോ  തണുപ്പ് കൂടുതൽ.  അറിയില്ല.

എഴുത്തുകാരി.

Tuesday, November 29, 2011

എന്തു സുഖം!

ഹായ് എന്തു സുഖം, വെള്ളത്തിലിങ്ങനെ ഒഴുകി ഒഴുകി നടക്കാൻ. സ്വപനത്തിലല്ലാതെ  ശരിക്കും ഇങ്ങിനെ   കഴിയുമെന്നു് സ്വപ്നത്തിൽ  പോലും കരുതിയിട്ടില്ല.

പണ്ടൊക്കെ സ്വപ്നം കണ്ടിട്ടുണ്ട്..  ആകാശത്തിൽ മേഘങ്ങളുടെ  ഇടയിൽക്കൂടിയും മുകളിൽ  കൂടിയുമൊക്കെ പറന്നു നടക്കുന്നതു്.. ആകാശത്ത് കൊട്ടാരവും രാജാവിനേയും  സ്വർണ്ണത്തൊങ്ങലുള്ള കടും നിറമുള്ള ഉടുപ്പുകളിട്ടു നർത്തനമാടുന്ന അപ്സരസ്സുകളേയുമൊക്കെ. ഉറക്കം കഴിഞ്ഞെഴുന്നേൽക്കുമ്പോഴും  ആ കണ്ടതൊന്നും മനസ്സിൽ നിന്നു പോയിട്ടുണ്ടാവില്ല.  (പിന്നെയാണറിയുന്നതു്  അന്നു രാവിലെ കണ്ട മഹാഭാരതത്തിലെ   രാജാവിന്റേയുംഅപ്സരസ്സുകളുടേയുമൊക്കെ  ഛായ തന്നെയായിരുന്നു എന്റെ  സ്വപന സുന്ദരിമാർക്കുമെന്നു്.).   സ്വപ്നത്തിലെങ്ക്ങ്കിലും അങ്ങിനെ പറന്നു  നടക്കാൻ കഴിഞ്ഞല്ലോ, രാജകൊട്ടാരമൊക്കെ കാണാൻ കഴിഞ്ഞല്ലോ എന്നു് സന്തോഷിച്ചിട്ടുണ്ട് അന്നു്.

അതൊക്കെ എത്രയോ  കാലം  മുൻപ്.  പക്ഷേ വെള്ളത്തിൽ ഒഴുകി നടക്കുന്നതിതുവരെ കണ്ടിട്ടില്ല.. അതും വെറും വെള്ളത്തിലൊന്നുമല്ല, നല്ല കിടക്കയിൽ  കിടന്നാണൊഴുകുന്നതു്.  നല്ല സുഖമുണ്ട്. പ്രഭാതമാണ്.  ഒരുപാട് കാഴ്ചകളുണ്ട് കാണാൻ.  രാജാവിനേയും സുന്ദരിമാരേയുമൊന്നും കണ്ടില്ല.  പക്ഷേ  കാടും മലയും കണ്ടു..   ഉദിച്ചുയരുന്ന സൂര്യനെ കണ്ടു.  വെള്ളത്തിലങ്ങനെ ഒഴുകി നടക്കുക, കാഴ്ചകൾ കാണുക.  ആകപ്പാടെ ഒരു സുഖം, മനസ്സിനൊരു സന്തോഷം.

ആരാ ബെല്ലടിക്കുന്നതു്,  അതോ മൊബൈലാണോ?  സുന്ദരമായ സ്വപ്നം മുറിഞ്ഞ ദേഷ്യത്തിൽ  ലോകത്തെ മുഴുവൻ ശപിച്ചുകൊണ്ട് കണ്ണ്  തുറന്നു.  ഒരു നിമിഷം കൊണ്ടെല്ലാം പിടികിട്ടി.  . ഒന്നും സ്വപ്നമായിരുന്നില്ല. എല്ലാം പച്ചവെള്ളം പോലെ  പരമാർത്ഥം.  കിടക്കയിൽ കിടന്നു് ഒഴുകി നടന്നുകൊണ്ട് ഉറങ്ങിയതും സ്വപ്നം കണ്ടതുമൊക്കെ.  മുറി മുഴുവൻ വെള്ളം.. കിടക്ക മുഴുവൻ നനഞ്ഞ്  ദേഹം വരെ നനഞ്ഞു തുടങ്ങിയിരിക്കുന്നു.  ഭാഗ്യം കട്ടിലിൽ  അല്ലായിരുന്നു ഉറങ്ങിയതു്. അല്ലെങ്കിൽ കട്ടിലു മുഴുവൻ മുങ്ങിയിട്ടുവേണ്ടേ ഒഴുകി നടക്കാൻ.  അപ്പോഴേക്കും ഫ്ലാറ്റ് മുഴുവൻ വെള്ളപ്പൊക്കമായേനേ!.

അടുത്ത ഫ്ലാറ്റിലെ    തെലുങ്കത്തി മാമിയായിരുന്നു ബെല്ലടിച്ചതു്.. മാമി മാത്രമായിരുന്നില്ല, കൂടെ മറ്റു പലമാമിമാരും മാമാമാരുമൊക്കെ ഉണ്ടായിരുന്നു.  ഞാനാരേം  നോക്കിയില്ല.  ഓടിപ്പോയി വെള്ളം വരുന്നതു് ഓഫ് ചെയ്തു. രാവിലെ 7 മണിക്കു വെള്ളം വരും.. എല്ലാവർക്കും സ്വന്തം സ്വന്തം ടാങ്കുകളുണ്ട്.  അതു നിറഞ്ഞാൽ നിറുത്തണം.. അല്ലെങ്കിൽ തലേന്നേ വെള്ളം ഓഫ് ചെയ്തു വക്കണം,  ഇതു രണ്ടും  ചെയ്തില്ല.. വെള്ളം ഒഴുകിയൊഴുകി താഴെ വരെ എത്തി. പാവം വെള്ളത്തിനെ കുറ്റം പറയാൻ പറ്റുമോ. മുറി മുഴുവൻ നിറഞ്ഞാൽ  ഒഴുകാതെ പിന്നെ.  ഇത്രയും നേരം ഒഴുകി  നടന്നതു ഞാനായിരുന്നെങ്കിൽ   ഇപ്പോൾ  ഒഴുകി നടക്കുന്നതു  വീട്ടിലെ ലൊട്ടുലൊടുക്കു സാധനങ്ങളായിരുന്നു..  ചൂലു മുതൽ പാത്രങ്ങൾ മുതൽ മൊബൈൽ ഫോൺ വരെ.

തെലുങ്കു പിന്നെ അറിയാത്തതുകൊണ്ട്  എന്തൊക്കെയാ അവരു പറഞ്ഞതെന്നറിയില്ല. തമിഴിൽ  അവർ പറഞ്ഞതൊക്കെ മനസ്സിലായി. പക്ഷേ മനസ്സിലായില്ലെന്നു ഭാവിച്ചു.  അതായിരുന്നു അപ്പോൾ സൈഫ്.  ആ നേരത്ത്  മലയാളം പറഞ്ഞാൽ പോലും എനിക്കറിയില്ലെന്നു പറഞ്ഞേനേ.  പറയുന്ന കാര്യങ്ങളൊക്കെ അത്ര  സന്തോഷത്തിലാണേയ്..അവരുടെ വീട്ടിനുള്ളിൽ വെള്ളം കടന്നാൽ പിന്നെ അവർക്കു സന്തോഷമില്ലാതിരിക്കുമോ  .

 മൂന്നാലു ദിവസത്തേക്കു പിന്നെ ഞാൻ വാതിലേ തുറന്നില്ല.  കുട്ടികളൊക്കെ  പിന്നെ എന്നെ കാണുമ്പോൾ തണ്ണി തണ്ണി എന്നു വിളിക്കുന്നപോലെ വെറുതെ ഒരു തോന്നൽ.


എഴുത്തുകാരി.