പതിവിലും സുന്ദരമായ പ്രഭാതം. രണ്ടു ദിവസത്തെ മഴക്കുശേഷം, പ്രകൃതി ഒന്നു കൂടി സുന്ദരിയായപോലെ. ഇളം വെയില്‍, ചെറിയ കാറ്റ്, എന്റെ മുറ്റത്തു് നിറയെ പൂക്കള്‍- ചെത്തി, ചെമ്പരത്തി (പല നിറത്തിലും), നന്ത്യാര്‍വട്ടം, കാശിത്തുമ്പ (പുതിയ പേരു് ബാള്‍സം), പിന്നെ പണ്ടില്ലാത്ത, പേരറിയാത്ത കുറേ പൂക്കളും.
തുമ്പികള്‍ പറന്നുയരുന്നു, പൂമ്പാറ്റകള്‍ പാറിനടക്കുന്നു.
അണ്ണാരക്കണ്ണന്റെ കീ കീ ശബ്ദം, പക്ഷികള്‍ കല പില കൂട്ടിത്തുടങ്ങി, അതില്‍ വിഷുപക്ഷിയുണ്ട്, പൂത്താങ്കീരിയുണ്ട്, ചെമ്പോത്തുണ്ട്, കുഞ്ഞു കുരുവികളുണ്ട്. ചക്കയും, മാങ്ങയും ഒക്കെ പഴുത്തു തുടങ്ങി. അതുകൊണ്ട് അവര്‍ക്കൊക്കെ സുഖമാണിവിടെ.
പക്ഷേ ഇതെല്ലാം പതിവുള്ളതല്ലേ? എന്നിട്ടുമെന്തേ ഇന്നത്തെ പ്രഭാതത്തിനിത്തിരി സൌന്ദര്യം കൂടുതല്‍?
രാവിലെ വിളിച്ചുണര്‍ത്തിയ ടെലിഫോണിലൂടെ കേട്ട കുറച്ചു വാക്കുകളാവുമോ ഇന്നത്തെ പ്രഭാതത്തിനിത്തിരി കൂടുതല്‍ ചന്തം കൊടുത്തതു്?
എഴുത്തുകാരി.
Wednesday, March 19, 2008
വീണ്ടും പ്രഭാതം
Posted by
Typist | എഴുത്തുകാരി
at
8:22 AM
19
മറുമൊഴികള്‍
Sunday, March 16, 2008
വേനലില്‍ ഒരു മഴ
മഴ തോര്‍ന്നിട്ടില്ല, സമയം രാവിലെ 6 മണി. ഇപ്പോഴും ഇരുട്ടാണ്. പ്രകൃതി കുളിച്ചു ഈറനുടുത്തു നില്‍ക്കുന്നു. ഇന്നലത്തെ ചൂടിന്റെ മടുപ്പില്‍ നിന്നു കുളിരുള്ള ഒരു പ്രഭാതം.
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം എന്നല്ലേ? കുംഭമാസത്തിന്റെ അവസാന യാമങ്ങളില്‍ തുടങ്ങിയ മഴ, മീനത്തിലും തുടരുന്നു. മീനത്തില്‍ മഴ പെയ്താല്‍ എന്താണെന്നറിയില്ല.
എന്തായാലും ഇനി ഒരു മാസം കൂടി മാത്രം, മറ്റൊരു വിഷുവിനു്. ഇക്കൊല്ലം ധാരാളം ചക്കയുണ്ട്, മാങ്ങയുണ്ട്, കണിക്കൊന്നകള്‍, നേരത്തേ പൂവിട്ടൂ തുടങ്ങി, വിഷുപ്പക്ഷിയുടെ ശബ്ധം (പഴയ പോലെ ഇല്ലെങ്കിലും), ഇടക്കൊക്കെ കേട്ടുതുടങ്ങി.
ഇതൊക്കെതന്നെയല്ലേ, ഒരു മലയാളിക്കു പ്രതീക്ഷിക്കാനുള്ളതു്.......
നാട്ടിലില്ലാത്ത ബൂലോഗ സുഹൃത്തുക്കളേ, നിങ്ങളും വരൂ, ഇക്കൊല്ലത്തെ വിഷുവിനു് നാട്ടീലേക്കു്.
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
11:47 AM
14
മറുമൊഴികള്‍
Saturday, February 9, 2008
തേങ്ങുന്ന മനസ്സിന്റെ ചിരി
മനസ്സിലെവിടെയോ ഒരു വിഷാദം ബാക്കി നില്‍ക്കുന്നു. എന്താണെന്നല്ലേ, പറയാം.
ഇന്നു പഴയ ഒരു കുടുംബ സുഹൃത്തും അദ്ദേഹത്തിന്റെ ഭാര്യയും വന്നിരുന്നു. മലപ്പുറത്തെ പ്രസിദ്ധമായ ഇല്ലത്തെ ഒരു പാവം തിരുമേനി. 5-6 വര്‍ഷം വേദം പഠിച്ചിട്ടുണ്ട്. ധാരാളം വായിക്കുന്ന, നല്ല അറിവുള്ള ഒരു സാധു മനുഷ്യന്‍.
Education Dept.ല്‍ നിന്നും 2 വര്‍ഷം മുന്‍പ് റിട്ടയര്‍ ചെയ്തു. ഭാര്യ ടീച്ചറായിരുന്നു. അവരും കഴിഞ്ഞ കൊല്ലം റിട്ടയര്‍ ആയി. ഈ ഭാഗത്തെ ഏതോ സ്കൂളിലായിരുന്നു, അതുമായി ബന്ധപ്പെട്ട ഒരു കടലാസ് ശരിയാക്കാന്‍ ഇരിങ്ങാലക്കുടക്കു വന്നതാണ്.
അദ്ദേഹത്തിന്റേയും ഭാര്യയുടെയും അഛനുമമ്മയും മരിച്ചിരിക്കുന്നു. അവര്‍ക്കു മക്കളുമില്ല.ഒന്നുരണ്ടു പ്രാവശ്യം ഇതു പറയുകയും ചെയ്തു, എന്നിട്ടു പതിവുപോലെ ഉറക്കെ ചിരിച്ചു, അതൊരനുഗ്രഹമാണെന്ന പോലെ, അല്ലെങ്കില്‍, അവര്‍ക്കതില്‍ ഒരു സങ്കടവുമില്ലെന്നു് നമ്മളെ ബോധ്യപ്പെടുത്തുന്ന മട്ടില്‍.
ധാരാളം സംസാരിച്ചു. ഇവിടത്തെ കാര്യങ്ങളെല്ലാം അന്വേഷിച്ചു. തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചു. പുതിയ സിനിമകളെപ്പറ്റിവരെ സംസാരിച്ചു. ഇന്നു പോകണ്ട എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവിടെ ചെന്നിട്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ള മട്ടില്‍ തിരക്കഭിനയിച്ചു.
പിന്നെ പോകാന്‍ നേരത്തെപ്പോഴോ മനസ്സു് അറിയാതെ തുറന്നുപോയ ഒരു നിമിഷത്തില്‍, അദ്ദേഹം പറഞ്ഞു, "ജീവിതം തന്നെ മടുത്തിരിക്കുന്നു, വല്ലാത്ത ഒരു ഏകാന്തത, ഒന്നിനും ഒരു അര്‍ഥമില്ലാത്തപോലെ". ഞാന്‍ കണ്ടു, ആ പതിവു ചിരി അപ്പോള്‍ മാത്രം ആ മുഖത്തില്ലായിരുന്നു.
അതു കഴിഞ്ഞും അദ്ദേഹം ചിരിച്ചു. പക്ഷേ, എനിക്കെന്തോ പിന്നെ പഴയപോലെ ചിരിക്കാന്‍ കഴിഞ്ഞില്ല. ആ കുറച്ചു വാക്കുകളിലൂടെ,അന്തരീക്ഷത്തിനു മൊത്തം ഒരു കനം വച്ചപോലെ. അവര്‍ അനുഭവിക്കുന്ന ആ കടുത്ത ഏകാന്തത അതിന്റെ എല്ലാ അര്‍ഥത്തിലും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു.
അവര്‍ യാത്ര പറഞ്ഞു പോയിട്ടും, ഒരു വിഷാദം ഇവിടെ തങ്ങിനില്‍ക്കുന്നു, ഇപ്പോഴും. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍, ഞാനതു മറക്കും. പക്ഷേ അവര്‍? അവരേപ്പോലെ മറ്റെത്രയോ പേര്‍.
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
9:47 PM
28
മറുമൊഴികള്‍
Tuesday, January 22, 2008
വീണ്ടും ഒരു ഉത്സവക്കാലം
കുറേക്കാലമായി നമ്മുടെ ഭൂലോഗത്തു നടക്കുന്ന ഒന്നും അറിയാറില്ല, ഞാനൊന്നും പറയാറുമില്ല. പല പല പ്രശ്നങ്ങള്‍.
പക്ഷേ ബ്ലോഗിങ്ങ് ഒരു ശീലമാക്കിയ നമുക്കങ്ങിനെ അതു വേണ്ടെന്നു വക്കാന്‍ പറ്റുമോ? ഇല്ലല്ലോ. അതുകൊണ്ട് ഞാനൊരു അതിസാഹസത്തിനു വരെ ഒരുമ്പെട്ടു. ഇംഗ്ലീഷിലൊരെണ്ണം കാച്ചി. വേണമെങ്കില്‍, സ്വകാര്യമായിട്ടു പറഞ്ഞു തരാം, അതെവിടെയാണെന്നു്.
2008 ലെ ആദ്യത്തെ പോസ്റ്റ് ആണു്. അതുകൊണ്ട്, ഞാനിപ്പോള്‍ നേരുന്നു, എന്റെ എല്ലാ ബൂലോഗ സുഹൃത്തുക്കള്‍ക്കും , പുതുവത്സരാശംസകള്‍.
ഇനി കാര്യത്തിലേക്കു്. ഞങ്ങള്‍ നെല്ലായിക്കാര്‍ കാത്തിരുന്ന മകരമാസമെത്തി.(സമയം അനുവദിക്കുമെങ്കില്‍, കഴിഞ്ഞ ഫെബ്രുവരിയിലെ എന്റെ “ഉത്സവപിറ്റേന്നു്” ഒന്നു നോക്കൂ). വീണ്ടും ഒരു ഉത്സവക്കാലം. ഇന്നു കൊടിയേറ്റം. ഇനിയുള്ള
6 നാളുകള്‍ ഞങ്ങള്‍ നാട്ടുകാര്‍ക്കു തിരക്കുതന്നെ. (അത്ര കേമാന്നൊന്നും കരുതണ്ടാ, ട്ടോ) ഒരാന,
അതു സ്ഥിരം വൈലൂര്‍ പരമേശ്വരന്‍. വൈലൂരപ്പനും, നെല്ലായി മഹാമുനിമംഗലത്തപ്പനും, അയലക്കക്കരാണല്ലോ, അതുകൊണ്ട് ചെറിയ ഒരു discount ഉണ്ടത്രേ ഈ ആനക്കാര്യത്തില്‍. അതുകൊണ്ട് അത്ര നിസ്സാരമല്ലാത്ത അവ്ന്റെ കുറുമ്പും, കാലിന്റെ ചെറിയ ഒരു പ്രശ്നവുമെല്ലാം ഞങ്ങളങ്ങു ക്ഷമിക്കുന്നു.
പിന്നെ ഞങ്ങളൊക്കെ തന്നെ തട്ടിക്കൂട്ടുന്ന ചില ചില്ലറ പരിപാടികള്‍. ഇവിടെയുള്ള നൃത്തം പഠിക്കുന്ന കുട്ടികളുടെ “ഗംഭീര നൃത്തനൃത്യങ്ങള്‍”, പാട്ടു പഠിക്കുന്ന കുട്ടികളുടെ “സംഗീതസന്ധ്യകള്‍”, വനിതകളുടെ തിരുവാതിരകളി, ചങ്ങാതിക്കൂട്ടത്തിന്റെ വിവിധ പരിപാടികള്‍, അങ്ങിനെയങ്ങിനെ.
ക്ഷേത്രത്തിലെ ഉത്സവം എന്നതിനെക്കാളേറെ, ഞങ്ങളെല്ലാവര്‍ക്കും ഒത്തു കൂടാന്‍ കിട്ടുന്ന നാലഞ്ചു ദിവസങ്ങള്‍. ഞങ്ങള്‍ക്കെത്രയും പ്രിയപ്പെട്ടതാണീ ദിവസങ്ങള്‍.
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങളെയും ഞാന്‍ ക്ഷണിക്കുന്നു.
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
2:52 PM
22
മറുമൊഴികള്‍
Friday, November 30, 2007
എന്റെ ഇരുപത്തഞ്ചാമത്തെ പോസ്റ്റ് -- ചില മിഥ്യാ ധാരണകള്‍
camera കേടുവന്നു (വെള്ളം കടന്നു.ഹോഗനക്കല്‍ പോയതിന്റെ ബാക്കിപത്രം-
കവറിലാക്കി പൊതിഞ്ഞൊക്കെ വച്ചിരുന്നു, എന്നാലും സംഭവിച്ചുപോയി). അതൊന്നു നന്നാക്കണമല്ലോ. എവിടെ കൊടുക്കും? ഇലക്ട്രീഷ്യന്‍ രവി വന്നപ്പോള്‍ പറഞ്ഞു, നമ്മുടെ അക്കരേലെ ഗോപാലേട്ടന്റെ മകന്‍ ദാസനില്ലേ, അവന്‍
നല്ല മിടുക്കനാത്രേ, കാമറ റിപ്പെയര്‍ ചെയ്യാന്‍. ആമ്പല്ലൂരാ. പക്ഷേ അവനിപ്പോള്‍ മൂവി കാമറകള്‍ മാത്രമേ നോക്കുന്നുള്ളൂ, അത്ര തിരക്കാത്രേ.(അക്കരെ എന്നു വച്ചാല്‍ പുഴക്കു് അക്കരെ.നെല്ലായിയുമായിട്ടു് കണക്ഷന്‍ ഉണ്ടാവും എങ്ങിനെയായാലും.ചിലര്‍ക്കൊക്കെ ഇപ്പഴും സ്വന്തം വഞ്ചി ഉണ്ട്, ഇക്കരെ കടക്കാന്‍. വളഞ്ഞു ചെങ്ങാലൂരു വഴി വരുന്നതിലും എത്രയോ എളുപ്പം. വഞ്ചി കടന്നു ഇക്കരെ എത്തിയാല്‍ NH 47 ആയി. തന്നെയല്ല, ഗോപാലേട്ടനു് ഇക്കരെ നെല്ലായിലു് കച്ചോടോം ഉണ്ടായിരുന്നു)
ശരി, എന്തായാലും, അമ്പല്ലൂരല്ലേ, ഒന്നു പോയി നോക്കാം. ഇനി ഇപ്പോ മൂവി കാമെറ അല്ലാത്തതുകൊണ്ട് നന്നാക്കിയില്ലെങ്കില്‍ തന്നെ, വേറെ എവിടെയാണ് നല്ല റിപ്പയറിങ്ങ് ഉള്ളതെന്നു ചോദിക്കാല്ലോ.
പോയി.ദാസനേയോ, അച്ചന്‍ ഗോപാലേട്ടനേയോ എനിക്കു നേരിട്ടു പരിചയമൊന്നുമില്ല. എന്നലും നെല്ലായിക്കാരി
ആണെന്നു പറഞ്ഞാല്‍ ഒരു പരിഗണന കിട്ടാതിരിക്കുമോ? പക്ഷേ ഒന്നുമുണ്ടായില്ല. ആരാ ദാസന്‍, ഞാന്‍ ചോദിച്ചു, ഞാന്‍ നെല്ലായില്‍ നിന്നാണെന്നു പറഞ്ഞു. അകത്തിരിക്കുകയായിരുന്ന ദാസന്‍ ഒന്നു് എണീറ്റുവന്നതുപോലുമില്ല. എനിക്കു തോന്നി, എന്തൊരു ജാഡ, ഒന്നു അടുത്തേക്കു വന്നാല്‍ എന്താണയാള്‍ക്ക്, എന്താ മനുഷ്യനു് ഇത്രയൊക്കെ മര്യാദ ഇല്ലാതാവുന്നതു് എന്നൊക്കെ ചിന്തിച്ചു കൂട്ടി.
എന്തോ ആവട്ടെ, കൌണ്ടറിലിരുന്ന ആള്‍ പറഞ്ഞു, നോക്കിയിട്ടു വിളിക്കാം. ശരി, അല്ലാതെ വേറൊന്നും ചെയ്യാനില്ലല്ലോ എനിക്കു്. ഒരാഴ്ച കഴിഞ്ഞു, വിളിച്ചു, “ മെമ്മറി“ യും കൊണ്ടു വരാന്‍ പറഞ്ഞു. അന്നു പോയപ്പോള്‍ ദാസന്‍ മാത്രമേയുള്ളൂ അവിടെ, മറ്റേയാള്‍ ഇല്ല. അതിട്ടു നോക്കി, വേറെ എന്തോ കൂടി പ്രശ്നമുണ്ടെന്നു പറഞ്ഞു.
അതു കഴിഞ്ഞ് എനിക്കതു തരാനായി ദാസന്‍ എഴുന്നേറ്റുവന്നു.
പാവം ദാസന്‍, രണ്ടു കാലുകളും തളര്‍ന്നതാണ്. വളരെ ബുദ്ധിമുട്ടിയാണ് നടക്കുന്നതു്. എന്നിട്ടെന്നോടു പറഞ്ഞു, ഞങ്ങളിപ്പോള്‍ സ്റ്റില്‍ കാമറ എടുക്കാറില്ല, പിന്നെ നെല്ലായീന്നാണെന്നു പറഞ്ഞതുകൊണ്ടാ, ഇതെടുത്തതു്.
ഒരു നിമിഷം എനിക്കെന്നോടു തന്നെ ദേഷ്യം തോന്നി. ഞാനെന്തൊക്കെയാ ആ പാവത്തിനെ പറ്റി ആലോചിച്ചുകൂട്ടിയതു്?
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
11:14 PM
37
മറുമൊഴികള്‍
Wednesday, November 7, 2007
ഇന്നത്തെ തമാശ
രാവിലെ മോണിങ്ങ് വാക്കിനു പോയി വരുമ്പോള്‍, മേനോന്‍ ചേട്ടന്‍ വിളിച്ചുപറഞ്ഞു " ദേ ഇവിടെ ഇപ്പറത്ത് നിക്കണ ഒരു കുല പഴുത്തു തുടങ്ങി,കിളി തിന്നു പോണ്ട, അതു വേഗം വെട്ടി വച്ചേക്കു് " എന്നു്. രാധമ്മ അതു കേട്ടു വന്നു, ഉടനേ പറഞ്ഞൂ," പിണ്ടി ആര്‍ക്കും കൊടുക്കല്ലേ, എനിക്കു വേണം". ഓ ശരി തന്നേക്കാം, എന്നു ഞാനും പറഞ്ഞു.
ഞാന്‍ അതു വീട്ടില്‍ വന്നു പറഞ്ഞു, പിന്നെ തിരക്കില്‍ മറന്നും പോയി.
കുറേ കഴിഞ്ഞു ഞാന്‍ അമ്പലത്തില്‍ പോയപ്പോള്‍, മേനോന്‍ ചേട്ടനുണ്ട് അവിടെ. കമ്മിറ്റിക്കാരുമൊക്കെ ആയിട്ട് വേറേയും കുറച്ചുപേരുണ്ട്. എന്നോട് പറഞ്ഞു, എനിക്കൊരബദ്ധം പറ്റിയതാട്ടോ, രാവിലെ വെയിലിന്റെ ഗ്ലെയറുകൊണ്ട് എനിക്കു തോന്നിയതാ,പഴുത്തിട്ടൊന്നൂല്യാ എന്നു്. അതുപോരേ,തുടങ്ങിയില്ലേ എല്ലാരുംകൂടി മേനോന്‍ ചേട്ടനെ വാരാന്‍.
ഓ, സമ്മതിച്ചൂല്ലേ വയസ്സായെന്നു്, കണ്ണു ശരിക്കു കാണില്ലെന്നും, അബദ്ധം പറ്റുമെന്നൊക്കെ. (നമ്മുടെ കഥാനായകനു്‍ 60 വയസ്സു കഴിഞ്ഞു, എന്നാലും ഡൈ ഒക്കെ ചെയ്തു നല്ല ചുള്ളമണി ആയാണ് നടപ്പു്). തിരിച്ചൊന്നും പറയാനില്ല, നമ്മുടെ ചേട്ടന്.
തിരിച്ച് വീട്ടില്‍ വന്നപ്പോഴല്ലെ, പഴുത്തു തുടങ്ങിയ ഒന്നു രണ്ടു പടല കായ ഇരിക്കുന്നു, അടുക്കളയില്‍. ഞാനോടിപ്പോയി നോക്കി. വാഴയും, ബാക്കി പഴുക്കാത്ത കുലയും ഒന്നും സംഭവിക്കാത്തതുപോലെ അവിടെ നില്‍ക്കുന്നു.
നമ്മുടെ മേനോന്‍ ചേട്ടന്‍ രണ്ടാമതു് കണ്ടതു്, പടല ഉരിഞ്ഞശേഷമുള്ള കുലയായിരുന്നു.
പാവം പാവം മേനോന്‍ ചേട്ടന്‍!! ഇനി പറയാന്‍ പോയാല്‍ എന്നെ തല്ലാന്‍ വരും.
എഴുത്തുകാരി.
അടിക്കുറിപ്പ് -- പേരുകള്‍ മാത്രം സാങ്കല്പികം , സംഭവം സത്യം - 3-4 മണിക്കൂര്‍ മുന്‍പു നടന്നതു്
Posted by
Typist | എഴുത്തുകാരി
at
11:26 AM
26
മറുമൊഴികള്‍
Thursday, November 1, 2007
റിയാലിറ്റി ഷോ - മലയാളിയുടെ പുതിയ രോമാഞ്ചം
ടി വി യില്‍ ഒരു പരിപാടിയും അങ്ങിനെ സ്ഥിരമായി കാണുന്ന ശീലം എനിക്കില്ല( ന്യൂസ് ഒഴികെ). അവിടെ എത്തുന്ന നേരത്തു് ഇഷ്ടപ്പെട്ടതെന്തെങ്കിലും ഉണ്ടെങ്കില്‍ കാണും, നല്ല സിനിമകളുണ്ടെങ്കിലും, കാണും, അത്ര തന്നെ.
ഇന്നലെ, അതുപോലൊരു സമയത്ത്, പരസ്യത്തിന്റെ ഇടവേളയില്‍, ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്ന-
പ്പോഴാണ് അതു കണ്ടതു്. ഒരു ചാനലില്‍ ആകെ ശോകമൂകമായ ഒരു അന്തരീക്ഷം. അവതാരിക കരയുന്നൂ, participants കരയുന്നൂ, judges കരയുന്നൂ, കാണികള്‍ കരയുന്നൂ, എന്തിനു പറയുന്നു, വിഷാദം ഉറഞ്ഞുകൂടിയിരിക്കുന്നു എന്നൊക്കെ പറയാറില്ലേ (ഇല്ലേ പറയാറില്ലേ?) അതു പോലെ. അതിനു ചേര്‍ന്ന ഒരു back ground music ഉം.
സംഭവം ഇതാണ് - star singer നെ തിരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോ ആണ്. SMS വോട്ടിന്റെ അടിസ്ഥാനത്തില്‍, അന്നു് ഒരു പാട്ടുകാരന്‍ ഔട്ട് ആയിരിക്കയാണ്. ഒരു 20-22 വയസ്സു കാണും. അയാള്‍ തേങ്ങി തേങ്ങി കരയുകയാണ്. ബാക്കിയുള്ള പാട്ടുകാര്‍ എല്ലാരും കൂടി കെട്ടിപ്പിടിച്ചു് നിയന്ത്രണം വിട്ടു് കരയുന്നു. അവതാരികക്കു് ഒന്നും പറയാന്‍ കഴിയുന്നില്ല, തൊണ്ട ഇടറിയിട്ടു്. അതു കഴിഞ്ഞ് പുറത്തേക്കു വരുന്നു, എല്ലാരും കൂടി വീണ്ടും കൂട്ടക്കരച്ചില്‍. എത്രയോ പേര്‍ കണ്ടു കൊണ്ടിരിക്കുകയാണിതു്. (സത്യം പറയാല്ലോ, ആര്‍ക്കും സങ്കടം
വന്നുപോവും, ആ രംഗം കണ്ടാല്‍).
കേരളത്തിന്റെ പുതിയ മുഖമാണിതു്. ചാനലുകള്‍ മത്സരമാണ്. കണ്ണീര്‍ സീരിയലുകളെല്ലാം റിയാലിറ്റി ഷോകള്‍ക്കു് വഴിമാറിയിരിക്കയാണ്. സൂപ്പര്‍ ഡാന്‍സര്‍, സൂപ്പര്‍ സിങ്ങര്‍, സൂപ്പര്‍ ആക്റ്റര്‍, എല്ലാമുണ്ട്. വീട്ടമ്മമാര്‍ വിഷമിക്കേണ്ട, അവര്‍ക്കുമുണ്ട്, വനിതാരത്നവും, കുക്കറി ഷോ യുമെല്ലാം. ഒളിഞ്ഞിരിക്കുന്ന കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും, തുറന്നു കാണിക്കാനും ഒരു അവസരം ഉണ്ടാകുന്നതു നല്ലതു തന്നെ. പക്ഷേ ലേശം അതിരു
കടക്കുന്നില്ലേ(ആരാണ് അതിരു നിശ്ചയിക്കുന്നതു് എന്നു് അല്ലേ) എന്നൊരു തോന്നല്‍. കുട്ടികളുടെ ജീവതലക്ഷ്യം തന്നെ ഇതായി മാറുന്നുവോ?
വളരെ കുറച്ചു കാലം മുമ്പു വരെ ഒരു വിഭാഗം അഛനമ്മമാരുടെ (പ്രത്യേകിച്ചു് അമ്മമാരുടെ) ലക്ഷ്യം മക്കളെ കലാതിലകവും കലാപ്രതിഭയും ഒക്കെ ആക്കലായിരുന്നു.(യുവജനോത്സവങ്ങളില്‍, രക്ഷിതാക്കള്‍ തമ്മിലുള്ള യുദ്ധം നമ്മള്‍ കണ്ടിട്ടുള്ളതാണല്ലോ). ഇന്നതെല്ലാം പഴയ കഥ. ആ സ്ഥാനം ഇന്നു റിയാലിറ്റി ഷോകള്‍ ഏറ്റെടുത്തിരിക്കുന്നു. കൈ നിറയെ സമ്മാനങ്ങള്‍, ബെന്‍സ് കാര്‍, സിറ്റിയില്‍ 40 ലക്ഷത്തിന്റെ ഫ്ലാറ്റ്, ഇതിനെല്ലാം പുറമേ, സിനിമയിലേക്കുള്ള ഓഫറുകളും.
ഒരു സ്റ്റേജ് കഴിഞ്ഞാല്‍ , participants എല്ലാം തന്നെ celebrities ആയി മാറുന്നു. അവരുടെ നാടു്, വീട്, അയല്‍ക്കാര്‍, പഠിപ്പിച്ച അധ്യാപകര്‍, തുടങ്ങി, നാട്ടുകാര്‍ വരെയുള്ളവരുമായി അഭിമുഖം, ആകെ ഒരു ഉത്സവലഹരി. ആനന്ദലബ്ധിക്കിനിയെന്തു വേണം!!
പാട്ടു മത്സരമായാല്‍ പോലും അതിലും വേണം ഡാന്‍സ്. പല ഡാന്‍സുകളും കാണുമ്പോള്‍, കുട്ടികളേക്കൊണ്ട് ഇത്രയൊക്കെ കാണിക്കണോ എന്നു തോന്നാറുണ്ട്. അമ്മമാര്‍ എങ്ങിനെ ഇതു അനുവദിക്കുന്നു എന്നും. ഏകദേശം മുഴുവനും തമിഴു് പാട്ടുകളാണു്. സാക്ഷാല്‍ ഡപ്പാംകുത്തു്. ശരീരമാകെ ഇളക്കിമറിച്ചു് ഉറഞ്ഞുതുള്ളുകയാണു്.
judges-- വളരെ പ്രശസ്തരായവര്‍ മുതല്‍ കണ്ടിട്ടോ കേട്ടിട്ടോ വരെ ഇല്ലാത്തവരും ഉണ്ട്. ചിലര്‍ കുട്ടികളോടു് അവരുടെ 'പെര്‍ഫോമന്‍സ്'നെ പറ്റി പറയുമ്പോള്‍ സങ്കടം തോന്നും, എന്തിനിതിനു നിന്നു കൊടുക്കുന്നു എന്നു്
എന്തായാലും കേരളത്തിന്റെ മാറുന്ന മുഖമാണിതു്.
എന്റെ കുഴപ്പം കൊണ്ടാണോ കൂട്ടുകാരേ, കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാതെ എനിക്കിങ്ങനെയൊക്കെ തോന്നുന്നതു്?. നിങ്ങള്‍ തന്നെ പറയൂ.
(പേടിയാവുന്നു, എല്ലാരും കൂടിയെന്നെ കല്ലെറിയല്ലേ!)
എഴുത്തുകാരി.
Posted by
Typist | എഴുത്തുകാരി
at
10:34 PM
27
മറുമൊഴികള്‍