Thursday, February 11, 2010

എന്റെ പ്രണയം......

പ്രണയികളുടെ ദിനം.  എനിക്കിതുവരെ മനസ്സിലായിട്ടില്ല അങ്ങനെ ഒരു ദിവസത്തിന്റെ ആവശ്യം. അല്ലാ, എനിക്കു മനസ്സിലായിട്ടില്ലെന്നു വച്ചിട്ടു് അതിനിയിപ്പോ വേണ്ടെന്നു വച്ചാല്‍ എത്രയെത്ര രൂപയാ നഷ്ടം ജ്വല്ലറിക്കാര്‍ക്ക്, കടക്കാര്‍ക്കു്, പിന്നെ പലര്‍ക്കും!  ഇനിയിപ്പോ അങ്ങിനെ ഒരു ദിവസം ഉണ്ടെന്നു വച്ചിട്ടു് എനിക്കു പ്രത്യേകിച്ചു നഷ്ടമൊന്നുമില്ലല്ലോ.

സ്വന്തം മനസ്സില്‍ മറ്റാരോടോ, മറ്റെന്തിനോടോ തോന്നുന്ന കടുത്ത ഇഷ്ടം. അതല്ലേ, അതു  തന്നെയല്ലേ പ്രണയം?

ഞാനും പ്രണയിക്കുന്നു. എനിക്കു പ്രണയിക്കാതിരിക്കാന്‍ കഴിയുന്നില്ല.. അത്രക്കിഷ്ടമാണ്. ഒരു നിമിഷം പോലും കാണാതിരിക്കാനാവില്ല. എപ്പഴും ഉണ്ടാവും എന്റെ കൂടെ. എന്റെ മുഖമൊന്നു വാടിയാല്‍ എന്നെ തഴുകി തലോടാന്‍ വരും.  ഒരു കുഞ്ഞു സങ്കടം എന്റെ യുള്ളില്‍ തോന്നിയാല്‍  ഒപ്പം നടന്നാല്‍ തീരും. വാലന്റൈന്‍സ് ദിനത്തില്‍ ഒരു റോസാപ്പൂവല്ല,  എന്നും രാവിലെ ‍ എത്രയെത്ര പൂക്കളാ എനിക്കു തരുന്നതു്.

പകലത്തെ അധ്വാനത്തിന്റെ ക്ഷീണം മുഴുവന്‍ ഉറങ്ങിതീര്‍ത്തു്, രാവിലെ ഉറക്കമുണരുമ്പോള്‍, വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നു് പുറത്തു കടക്കുമ്പോള്‍‍, എന്നെ സ്വീകരിക്കുന്ന അവളെ എനിക്കു പ്രണയിക്കാതിരിക്കാനാവില്ല. അവള്‍ മറ്റാരുമല്ല, ഈ പ്രകൃതി. അവളാണെന്റെ പ്രണയിനി.

തണുത്ത പ്രഭാതം.  ഇതാ കിഴക്കുദിക്കില്‍ സ്വര്‍ണ്ണത്തേരേറി വരുന്നു ഉദയസൂര്യന്‍. അവളുമായി സല്ലപിക്കാന്‍ ഇപ്പോ നേരമില്ല. ഇത്തിരി കഴിയട്ടെ.

അടക്കാ കുരുവികള്‍ ഒരു പേടിയുമില്ലാതെ എന്റെ പൂച്ചട്ടിയില്‍  കൂടുവക്കുന്നു. കുഞ്ഞുങ്ങള്‍ക്കു തീറ്റ കൊണ്ടുകൊടുക്കുന്ന അമ്മക്കിളി. കാവലിരിക്കുന്ന അഛന്‍ കിളി.  ചെമ്പോത്തും അവന്റെ കാമുകിയും. അണ്ണാരക്കണ്ണന്റെ കൂട്ടുകുടുംബം. കേറിയും മറിഞ്ഞും കളിയോടു കളി. പൂത്താങ്കീരികള്‍ കലപില കൂട്ടിക്കൊണ്ടേയിരിക്കുന്നു.

എങ്ങിനെ നിറങ്ങള്‍ ഇതുപോലെ ചാലിച്ചെടുക്കാന്‍ കഴിയുന്നു എന്നത്ഭുതപ്പെടുത്തിക്കൊണ്ട്  മുറ്റത്തു് വിരിഞ്ഞു നി‍ല്‍ക്കുന്ന പല നിറത്തിലുള്ള പൂക്കള്‍. പൂമ്പാറ്റകളും, തുമ്പികളും. പൂക്കള്‍ക്കോ പൂമ്പാറ്റകള്‍ക്കോ  സൌന്ദര്യം കൂടുതല്‍!‍  അറിയില്ല.

ഇലഞ്ഞി പൂത്തിട്ടുണ്ട്.  അപ്പുറത്തെ വീട്ടിലെ അരളിയും.  കാറ്റില്‍ ഒഴുകിവരുന്ന സുഖകരമായ സുഗന്ധം. കുറച്ചപ്പുറത്തു മാറി പുഴ, നിറയെ വെള്ളമുണ്ട്. ആ കല്പടവിലിരുന്നൊന്നു കണ്ണടച്ചാല്‍  മുന്നില്‍ കാണാം കുട്ടിക്കാലം.അതിനുമപ്പുറം നിരന്നു നില്‍ക്കുന്ന തെങ്ങുകള്‍. ‍ കാറ്റില്‍ പറക്കുന്ന തെങ്ങോലകള്‍. വലിയ ആല്‍മരവും നൃത്തം വക്കുന്ന  ആലിലകളും.

ഇതെല്ലാം  കണ്ടിട്ടു് ഇന്നെനിക്കവളോട് വല്ലാത്തൊരിഷ്ടം തോന്നുന്നു.

ആകാശവാണിയില്‍  ദാസേട്ടന്‍ പാടുന്നൂ,
“ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃ‌ദയങ്ങളുണ്ടോ ............. ഈ മനോഹരതീരത്തു് തരുമോ ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരു ജന്മം കൂടി ........."

ഇവളെ  പ്രണയിക്കാതിരിക്കാന്‍ ആര്‍ക്കാ കഴിയുക? എനിക്കു കഴിയില്ല. എനിക്കു കടുത്ത പ്രണയമാണവളോട്.

എഴുത്തുകാരി.

വാല്‍ക്കഷണം:

ബൂലോഗവാസികള്‍‍ നല്ലൊരു പങ്കു് കടലിന്നക്കരെയും പട്ടണങ്ങളിലുമൊക്കെയാണെന്നറിയാം. അവരുടെ പ്രഭാതവും പ്രകൃതിയുമെല്ലാം എങ്ങിനെയാണെന്നു് അറിയില്ലാ, എനിക്കു്.  ഞാനൊരു പാവം നെല്ലായിക്കാരിയാണേയ്. ജനിച്ചതും വളര്‍ന്നതും ഇതുവരെ ജീവിച്ചതും (മൂന്നാലുകൊല്ലം ഒഴികെ) ഒക്കെ ഇവിടെ തന്നെ.

53 comments:

Typist | എഴുത്തുകാരി said...

ഞാനും പ്രണയിക്കുന്നു....

അനില്‍@ബ്ലോഗ് // anil said...

പൂര്‍ണ്ണമായും യോജിക്കുന്നു ചേച്ചീ.
പ്രണയത്തിന് അങ്ങിനെ ദിവസങ്ങളോ സിമ്പലുകളോ ഉണ്ടാവേണ്ട കാര്യമില്ല. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ഇങ്ങനെ ഒരു സംഗതി തന്നെ ഉണ്ടായിരുന്നില്ല. എല്ലാം വില്‍പ്പനച്ചരക്കായ കാലത്ത് പ്രണയവും അതിനുപയോഗിക്കുന്നു.ആശംസാ കാര്‍ഡ് വ്യാപാരികള്‍ മുതല്‍ ഒരുപാ‍ട് വ്യവസായങ്ങള്‍ കോടികള്‍ കൊയ്യുന്നു, പിള്ളാരെ പഠിപ്പിക്കാന്‍ വിടുന്ന അപ്പനമ്മമാരുടെ കാശും പോകുന്നു.

Anil cheleri kumaran said...

ചെറുവാല്യക്കാര് പിള്ളേരല്ലേ ഒരു ദിവസം അവരടിച്ച് പൊളിക്കട്ടെന്നെ...
ജയ് വാലന്റൈന്‍സ് ഡെ..!!!

സിനോജ്‌ ചന്ദ്രന്‍ said...

വാല്‍ക്കഷണം കൂടി കൊടുത്തു ചുമ്മാ നൊസ്റ്റാ. ആക്കല്ലേ ...

സിനോജ്‌ ചന്ദ്രന്‍ said...

ഈ മനോഹരതീരത്തു് തരുമോ ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരു ജന്മം കൂടി..

വിനുവേട്ടന്‍ said...

ഈ മനോഹരതീരത്തു് തരുമോ ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരു ജന്മം കൂടി..

അതെ... ഒന്നോര്‍ത്താല്‍ അത്‌ തന്നെയല്ലേ നമ്മുടെയൊക്കെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം...

raadha said...

പ്രണയ പോസ്റ്റ്‌ ഇഷ്ടപ്പെട്ടു. തീര്‍ച്ചയായും പ്രണയത്തിനു വേണ്ടി ഒരു ദിനം വേണ്ട, എന്നും പ്രണയ ദിനങ്ങള്‍ ആയ്ക്കോട്ടെ...എന്തിനെയെങ്കിലും, ആരോടെങ്കിലും പ്രണയം തീര്‍ച്ചയായും വേണം. അത് ഒരു ദിവസത്തില്‍ ഒതുക്കാന്‍ എന്തായാലും പറ്റില്ല. ബാക്കിയുള്ള ദിവസങ്ങള്‍ എന്ത് ചെയ്യും. ഹി ഹി.

ചാണക്യന്‍ said...

പ്രണയിച്ചവർക്കും പ്രണയിക്കാത്തവർക്കും ആശംസകൾ.....:):):):):)

jyo.mds said...

നല്ല ഭാവന-മനോഹരമായ അവതരണം.
Happy Valentines Day

ശ്രീ said...

നമ്മള്‍ ജനിച്ചു വളര്‍ന്ന നാടിനെ, ഗ്രാമത്തെ പ്രണയിയ്ക്കാനും കണ്‍കുളിര്‍ക്കെ കണ്ട് ജീവിയ്ക്കാനും വേണം ഭാഗ്യം.

പിന്നെ, ചേച്ചി ആദ്യം സൂചിപ്പിച്ചതു പോലെ പ്രണയിയ്ക്കാന്‍ പ്രത്യേകം ഒരു ദിനം വേണമെന്ന് എനിയ്ക്കും അഭിപ്രായമില്ല.

vinus said...

സ്വന്തം മനസ്സില്‍ മറ്റാരോടോ, മറ്റെന്തിനോടോ തോന്നുന്ന കടുത്ത ഇഷ്ടം. അതല്ലേ, അതു തന്നെയല്ലേ പ്രണയം? ഞാനും പ്രണയിക്കുന്നു

ഇതു കലക്കി ഞാൻ അടിയിൽ ഒപ്പിട്ടു.

പക്ഷെ പ്രണയത്തിനും ഒരു ദിവസം നീക്കി വെക്കുന്നതിൽ അത്ര വലിയ സാങ്കേതികത്തം നോക്കണൊ ചേച്ചി.എല്ലാ ആഘോഷ ദിവസങ്ങളും ചില ഓർമ്മകൾ ബാക്കി വെക്കില്ല്ലേ‍.

പ്രയാണ്‍ said...

കേരളത്തിലെ പ്രകൃതിയെ പ്രണയിക്കാതിരിക്കുന്നതെങ്ങിനെ...............ആ ഭംഗി വേറെയെവിടെയും കണ്ടിട്ടില്ല. അസൂയ വരുന്നുണ്ട്ട്ടൊ.... എന്നും അവളെം കണ്ടിങ്ങനെ........:)

sm sadique said...

പ്രണയദിനത്തില്‍ പ്രണയനഷ്ട്ടത്തെ കുറിച്ചും ഓര്‍ക്കാം. നാടോടുമ്പോള്‍ നടുവേ ഓടുന്നവര്‍ക്കിടയില്‍ (നമുക്ക്) ഞാന്‍ മാറിനിന്ന് കാണുന്നു. ഇഷ്ട്ടമില്ലേലും ഈ ദിനത്തെ വെറുക്കാതിരിക്കാം.കാരണം, പരസ്പരം ഇഷ്ട്ടപെടാനല്ലേ ; ...........

Lathika subhash said...

എഴുത്തുകാരിച്ചേച്ചീ,
ആ പ്രണയം നന്നായി അവതരിപ്പിച്ചു.

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ ഇതാണ് സാക്ഷാൽ പ്രണയം....!
എന്റെ സ്വന്തം പ്രണയിനി എന്നൊക്കെ പറയാറില്ലേ....അവൾ തന്നെ ഇവൾ !!

പിന്നെ ഈ അനശ്വരപ്രണയം പങ്കുവെക്കുവൻ നിമിഷങ്ങളും,മണിക്കൂറുകളും,ദിനങ്ങളും,മാസങ്ങളും,വർഷങ്ങളും എണ്ണിയെണ്ണി കാത്തിരിക്കുന്ന പ്രവാസികളായ ഞങ്ങളുടെ നേർക്ക്,അവളുടെ സൌന്ദര്യം മുഴുവൻ തുറന്നുകാണിച്ച് ,വല്ലാതെ മോഹിപ്പിക്കരുത്..കേട്ടൊ ! ! !
എല്ലാവിധ പ്രണയശുഭദിനമംഗളങ്ങളും നേർന്നുകൊള്ളുന്നൂ...

Typist | എഴുത്തുകാരി said...

അനില്‍, നന്ദി

കുമാരന്‍, അതെയതെ, അടിച്ചുപൊളിക്കട്ടെ:)

സിനോജ്,പോട്ടെ, സാരല്യാട്ടോ:)

വിനുവേട്ടന്‍, തീര്‍ച്ചയായും എനിക്കങ്ങനെ തോന്നുന്നു.

raadha, നന്ദി.

ചാണക്യന്‍, ഇപ്പോ പ്രണയിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു വേണ്ടേ? :):)

jyo, നന്ദി.

ശ്രീ, നന്ദി.

Typist | എഴുത്തുകാരി said...

vinus,

പ്രയാണ്‍, എന്തിനാ അസൂയപ്പെടണേ, കുറച്ചു കഴിഞ്ഞാല്‍ തിരിച്ചു വരുമല്ലോ ഇങ്ങോട്ട്, ഇല്ലേ?

sadique,

ലതി,
ബിലാത്തിപ്പട്ടണം,

എല്ലാവര്‍ക്കും നന്ദി.

കണ്ണനുണ്ണി said...

ഞാനും ഒരു ഹരിപ്പാട് കാരനാ..
ജീവിതത്തിലെ രണ്ടു മൂന്നു വര്‍ഷങ്ങള്‍ ഇപ്പൊ മാറി നില്കുന്നു നാട്ടില്‍ നിന്ന്..
ആദ്യം കിട്ടുന്ന അവസരത്തില്‍ തന്നെ..തിരികെ നാട്ടില്‍ മടങ്ങി എത്തണം എന്ന് കരുതുവാ

Rare Rose said...

എഴുത്തുകാരി ചേച്ചീ.,ജ്വല്ലറിക്കാരും,ചാനലുകാരുമൊക്കെ അവരവരുടേതായ കാരണങ്ങളാല്‍ ഇങ്ങനെ സമ്മാനങ്ങളും,പാട്ട് സമര്‍പ്പണം കൊണ്ടും പ്രണയം കൊട്ടിഘോഷിക്കുന്നു.അതിനുമൊരു ദിവസം വേണമെന്നുള്ളവര്‍ ആഘോഷിക്കട്ടെ.

പിന്നെ കല്പടവിലിരുന്നു കണ്ണടച്ചാലെത്തുന്ന കുട്ടിക്കാലം കൊണ്ടു തരുന്ന നാടുള്ളതും ഒരു ഭാഗ്യം തന്നെ.:)

the man to walk with said...

pranayam jeevitham thanne..
best wishes

സുമേഷ് | Sumesh Menon said...

നോസ്റ്റിയടിപ്പിച്ചു കൊന്നല്ലോ, ചേച്ചി...
എന്ന്,
ഒരു പ്രവാസി..

OAB/ഒഎബി said...

ദേ...ഇങ്ങനെ പ്രായിച്ച് കൂട്ടല്ലെ
ഇതൊക്കെ ഞങ്ങള്‍ പ്രവാസികള്‍ക്ക് ഓര്‍മകളില്‍ കൂടി എന്നുമെന്നും പ്രണയിക്കാന്‍ ഉള്ള നിനവുകളാണ് കെട്ടൊ.
കച്ചവടവല്‍ക്കരിക്കപ്പെട്ട തലയില്ലാത്ത വാലന്റെ ദിനത്തിനല്ല.
ലോകത്തുള്ള എല്ലാ സൃഷ്ടികളെയും എന്നുമെന്നും സ്നേഹിക്കാനുള്ള ഒരു മനസ്സിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട്....

ജയരാജ്‌മുരുക്കുംപുഴ said...

oru paadu ishttamaayi...... ellaa nanmakalum nerunnu.....

പൊറാടത്ത് said...

ഇലഞ്ഞി പൂത്തിട്ടുണ്ട്. അപ്പുറത്തെ വീട്ടിലെ അരളിയും. കാറ്റില്‍ ഒഴുകിവരുന്ന സുഖകരമായ സുഗന്ധം. കുറച്ചപ്പുറത്തു മാറി പുഴ, നിറയെ വെള്ളമുണ്ട്. ആ കല്പടവിലിരുന്നൊന്നു കണ്ണടച്ചാല്‍ മുന്നില്‍ കാണാം കുട്ടിക്കാലം.അതിനുമപ്പുറം നിരന്നു നില്‍ക്കുന്ന തെങ്ങുകള്‍. ‍ കാറ്റില്‍ പറക്കുന്ന തെങ്ങോലകള്‍. വലിയ ആല്‍മരവും....

വല്ലാത്തൊരു കൊലച്ചതിയായിപ്പോയി ഇത്..... :)

ഒരുപാട് നന്ദി...

ദിയ കണ്ണന്‍ said...

ezhuthukari chechi,

othiri kothippichu..ilanjippoo enganeyirikkum ennu kananulla bhagyam ithuvare undayittilla...

valare valare monoharam. :)

Sabu Kottotty said...

എന്തെങ്കിലുമൊക്കെ ദിനങ്ങള്‍ ഇല്ലെങ്കിലെന്തുസുഖം, എല്ലാം കച്ചവടത്തിന്റെ താക്കോലുകള്‍! പ്രണയമായിട്ട് എന്തിനു കുറയ്ക്കുന്നു....!!!

ജോയ്‌ പാലക്കല്‍ - Joy Palakkal said...

'പ്രണയം' അത്‌ ഏത്‌ തലത്തിലായാലും മനോഹരമാണ്‌..
കേരളത്തിന്റെ മനോഹരതീരത്തുനിന്നും ഇപ്പൊ തിരിച്ചെത്തിയതേ ഉള്ളൂ..നെല്ലായി വഴിയ്ക്കും പോയിരുന്നു..
പ്രണയചിന്തകള്‍ക്ക്‌..
എല്ലാ നന്മകളും നേരുന്നു!!

nandakumar said...

നെല്ലായിയിലെ കണ്ണെത്താദൂരം പടര്‍ന്നു കിടക്കുന്ന പച്ചപ്പാടത്തിനും കുറുമാലിപ്പുഴയുടെ തീരത്തുമുള്ളവര്‍ക്ക് പ്രകൃതിയോട് പ്രണയം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.. :)
കൊതിതീരും വരെ പ്രകൃതിയെ പ്രണയിച്ചു തീര്‍ക്കുക.

:: niKk | നിക്ക് :: said...

കാര്യമൊക്കെ ശരിതന്നെ.. പക്ഷെ ആ മൂന്നാല്കൊല്ലം നെല്ലായിവിട്ടത് ഒട്ടും ശരിയായില്ല!

:: niKk | നിക്ക് :: said...

...കുറച്ചപ്പുറത്തു മാറി പുഴ, നിറയെ വെള്ളമുണ്ട്. ആ കല്പടവിലിരുന്നൊന്നു കണ്ണടച്ചാല്‍ മുന്നില്‍ കാണാം കുട്ടിക്കാലം.അതിനുമപ്പുറം നിരന്നു നില്‍ക്കുന്ന തെങ്ങുകള്‍...

കഴിയുമെങ്കില്‍ ഈ പറഞ്ഞതിന്റെയൊക്കെ ചിത്രങ്ങള്‍ എടുത്ത് എനിക്ക് അയച്ചു തരാമോ? ലൊക്കേഷന്‍ കാണുവാനാണ്.

നന്ദി. :-)

വിജയലക്ഷ്മി said...

enikkotthiri ishtaayi ee ezhuthu..

Anonymous said...

orupaat ishtappettu.bhamgiyulla ezhuthth.

Typist | എഴുത്തുകാരി said...

കണ്ണനുണ്ണി, എവിടെപ്പോയാലും നമ്മുടെ നാട് നമ്മളെ വിളിച്ചുകൊണ്ടേയിരിക്കും!

Rare Rose, അതെ, ഭാഗ്യം തന്നെ,

the man to walk with, നന്ദി.

സുമേഷ്, നാട്ടിലേക്കു വരാന്‍ തോന്നുന്നു ഇല്ലേ?

O A B, നന്ദി ആശംസകള്‍ക്കു്.

jayarajmurukkumpuzha, നന്ദി.

പൊറാടത്ത്, ഒരു ഇടവേള കഴിഞ്ഞു വരുകയല്ലേ, സ്വാഗതം :)

Diya, ഇലഞ്ഞിപ്പൂ കണ്ടിട്ടില്ല അല്ലേ. കുഞ്ഞുകുഞ്ഞു പൂക്കളാണ്, മുഷിഞ്ഞ നിറം, കാണാന്‍ അത്ര വലിയ ഭംഗിയൊന്നുമില്ല, കാറ്റത്തൊഴുകിവരുന്ന മണം.

Typist | എഴുത്തുകാരി said...

ഉമേഷ്, :)

കൊട്ടോട്ടിക്കാരന്‍, എന്തെങ്കിലുമൊക്കെ പേരു പറഞ്ഞ് കച്ചവടക്കാര്‍ പണം കൊയ്യട്ടെ. വാങ്ങാനാളുണ്ടായിട്ടല്ലേ!

ജോയ് പാലക്കല്‍, എന്നിട്ടിഷ്ടായോ എന്റെ നെല്ലായിയെ?

നന്ദകുമാര്‍, തീര്‍ച്ചയായിട്ടും.

നിക്ക്, മൂന്നാലുകൊല്ലം വിട്ടുനിന്നത് -ജീവിക്കാന്‍ വേണ്ടിയാ മാഷെ. പിന്നെ പടങ്ങള്‍ , പുഴയും അമ്പലവുമെല്ലാം എന്റെ പഴയ പോസ്റ്റുകളിലുണ്ട്.

വിജയലക്ഷ്മി, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

sayanora, സന്തോഷം, നന്ദി.

Rakesh R (വേദവ്യാസൻ) said...

പ്രണയമെന്ന അനുഭൂതി അതെത്ര വിവരിച്ചാലും മതിവരില്ല. ആശംസകള്‍ :)

അരുണ്‍ കരിമുട്ടം said...

പ്രണയം പല വിധമാണ്, നാടിനോട്, വീടിനോട്, അങ്ങനെ പോകുന്നു..
എന്തിനു ഏതിനും ബേസ്സ് പ്രണയമാണ്.
പ്രണയിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍

ഗീത said...

പ്രകൃതിയെ പ്രണയിക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല തന്നെ.

വീകെ said...

“ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃ‌ദയങ്ങളുണ്ടോ .............
ഈ മനോഹരതീരത്തു് തരുമോ
ഇനിയൊരു ജന്മം കൂടി,
എനിക്കിനിയൊരു ജന്മം കൂടി ........."

നമ്മുടെ നാട്ടിൽ നിന്നും ഇതു പാടുമ്പോൾ ഒരു സുഖമുണ്ട്....ഒരു നഷ്ടബോധവും.
പക്ഷേ,എവിടെ നോക്കിയാലും ഒരു തരം ക്രീം കളറിൽ മാത്രം കാണുന്ന ഇവിടെ നിന്നും ഈ പാട്ട് ഓർക്കാൻ പോലുമാവില്ല. ഇവിടെ ഇനി ഇങ്ങനെ ഒരു ജന്മം വേണ്ടേ വേണ്ട...

ഒരു ദിവസം കാലത്ത് ഉദിക്കുകയും പാതി രാത്രിയിൽ അവസാനിക്കുകയും ചെയ്യുന്നതാണൊ പ്രണയം...? അതോ കച്ചവട താല്പര്യം മാത്രം മുൻ‌നിർത്തി ആരൊക്കെയോ ചേർന്നു പടച്ചുണ്ടാക്കിയതോ...??

ആര്‍ദ്ര ആസാദ് / Ardra Azad said...

പ്രകൃതിയെ ഓര്‍ക്കാനും നമ്മുക്കൊരു ദിനമുണ്ടെന്നു തോന്നുന്നു (ജൂണ്‍ 5)

ഒ ടോ: നെല്ലായി, നെടുമ്പാള്‍ കഴിഞ്ഞാലുള്ള കോള്‍ പാടത്തിനെ പച്ചപ്പും നനവുമുണ്ടല്ലൊ, തൃശ്ശൂരില്‍ ഇത്ര ഭംഗിയുള്ള സ്ഥലം വേറെയെവിടെയുണ്ട്.

പട്ടേപ്പാടം റാംജി said...

നാടിന്റെ മനോഹാരിത മുഴുവന്‍ ഒരു കൊച്ചു പോസ്ടിലുടെ ഭംഗിയായി വരച്ചു നല്‍കിയതിന്
നന്ദി ചേച്ചി.

smitha adharsh said...

ഭാഗ്യവതി...!! ഞാന്‍ കണ്ണിട്ടു ഈ നെല്ലായിക്കാരീടെ ഭാഗ്യത്തെ..ഇവിടെ മോള്‍ക്ക്‌ ഒരു അസൈന്‍മെന്റ് നു വേണ്ടി കുറച്ചു ഇല വേണമായിരുന്നു..ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന കറിവേപ്പിലയും,മല്ലിയിലയും എടുത്തു കൊടുത്താലോ എന്ന് വരെ ആലോചിച്ചു..പിന്നെ,രണ്ടും കല്‍പ്പിച്ചു മുന്നിലെ അറബീടെ വീട്ടില്‍ പോയി ഏതോ ഒരു മരത്തിന്റെ ഇല പറിച്ചു ഹാപ്പിയായി കുട്ടിയ്ക്ക് കൊടുത്തയച്ചു.ആ എന്നോട്..ഈ പ്രകൃതീന്ന്...!!

Typist | എഴുത്തുകാരി said...

വേദവ്യാസന്‍,
അരുണ്‍ കായംകുളം,
ഗീതാ,
വി കെ,
ആര്‍ദ്രാ ആസാദ്,
പട്ടേപ്പാടം റാംജി,
സ്മിതാ,

നന്ദി എല്ലാവര്‍ക്കും.

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട എഴുത്തുകാരി,
പോസ്റ്റു വായിചെങ്കിലും കമന്റാന്‍ കഴിഞ്ഞില്ല! നെല്ലായിയെ മനോഹരമായി അക്ഷരങ്ങളിലൂടെ ജീവന്‍ പകര്‍ ന്നു!
ഈ പ്രണയം പലര്‍ക്കും അസൂയ ഉണ്ടാക്കും ,നഗര ജീവിതത്തിന്റെ ശ്വാസം മുട്ടലില്‍ കഴിയുന്നവര്‍ ക്കു പ്രത്യകിച്ചു.
എങ്കിലും വരും തലമുറക്കു ഇതും ഒരു സ്വപ്നമായി മാറാം ...

Mayilpeeli said...

ഇതു വായിച്ചപ്പോള്‍ ഭൂമിയിലെ സ്വര്‍ഗം നെല്ലായി ആണെന്ന് എനിക്ക് തോന്നി. നന്നായിട്ടുണ്ട്.

പ്രേം I prem said...

പ്രണയത്തിനും സമയമില്ലാതെ ആയിരിക്കുന്നു. പ്രകടിപ്പിക്കാന്‍ വര്‍ഷത്തില്‍ ഒരു ദിവസം, ഫെബ്രുവരി ആദ്യത്തോടെ പ്രണയിക്കുക പ്രണയദിനം കഴിഞ്ഞാല്‍ മറക്കുക അടുത്ത വര്‍ഷവും കാണാം എന്ന് പറഞ്ഞുകൊണ്ട്. ഓണവും വിഷുവും പോലെ രാധ ചേച്ചി പറഞ്ഞതുപോലെ ഓരോമാസത്തിലും ഓരോന്നായിക്കോട്ടേ അല്ലേ... ഓ നാളെ ... ആരോഗ്യദിനമാ ... ഒരു ജീവന്‍ടോണ്‍ വാങ്ങിച്ചു പോയേക്കാം ....

Typist | എഴുത്തുകാരി said...

പ്രേം, അല്ല മാഷേ എവിടെയായിരുന്നു ഇത്രയും കാലം?

മറക്കണ്ട, ഒന്നും ഫലിച്ചില്ലെങ്കില്‍, കാളന്‍ നെല്ലായി!

jayanEvoor said...

ചേച്ചീ...

പ്രണയം പ്രണയം തന്നെ.

ഭൂമിയോടുള്ള ഇഷ്ടമല്ല, ഇണയോടുള്ളത്...

അതെ സമയം പ്രകൃതിയോടു പ്രണയമാവാം, എന്തിനോടും പ്രണയമാവാം.


എങ്കിലും പ്രണയത്തിനു വേണ്ടി ഒരു ദിവസം എന്ന സങ്കൽ‌പ്പത്തോട് എനിക്കും യോജിപ്പില്ല.

നന്ദന said...

ഞാനിവിടെ വന്നില്ലെ!! ഞാനൊരു പ്രണയത്തിലായിരുന്നു അത്കൊണ്ടായിരിക്കാം അറിയാതെ പോയത്. ആ മനോഹര തീരവും ഗാനവും ഒരിക്കൽക്കൂടി ഈ മനസ്സിലൂടെ കടന്ന് പോയത് ഞാനറിയുന്നു, നന്ദി നന്ദി നന്ദി. ശകുന്തളേ നീ ഓർമ്മിക്കുമോ സ്വപനത്തിലെങ്കിലും ഈ ഗാനം ആ ഗാനം ഇതായിരുക്കുമോ??

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രണയിക്കുക, ഓരോ നിമിഷവും . അതിനു വേണ്ടി ഒരു ദിനമെന്തിനു? അല്ലെ ..ഞാനൊരു stationary കട മുതലാളി ആയിരുന്നേല്‍ അനുകൂലിച്ചേനെ !!!!

Typist | എഴുത്തുകാരി said...

ഉമേഷ്,
മഹി,
Mayipeeli,
പ്രേം,
jayanEvoor,
നന്ദന,
തണല്‍,
എല്ലാവര്‍ക്കും നന്ദി.

പ്രേം I prem said...

ഈ ചുറ്റുവട്ടത്ത് തന്നെ ഉണ്ട് ചേച്ചീ .... കാളന്‍ നെല്ലായി, നെല്ലയിന്നു ഉണ്ടാക്കുന്ന കാളനാണോ? അതോ അതിന്റെ പേരോ ? നമ്മുടെ നാട്ടില്‍ കാളന്‍, ഓലന്‍ കറികളുടെ പേരുണ്ട്.. ചുമ്മാ തമാശ ട്ടോ..

പോസ്ടിടാത്തത് കുറച്ചായി, അടുത്തുതന്നെ കാണും...

അക്ഷരപകര്‍ച്ചകള്‍. said...

ഈ മനോഹരതീരത്തു് തരുമോ ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരു ജന്മം കൂടി..

Ethra anvarthamanu ee varikal....
ഞാനും പ്രണയിക്കുന്നു....avale pranayikkathavar undo?

ranji said...

നല്ല രചന..